സംഭവം വിവരിക്കട്ടെ. വെട്ടുകല്ലുകൾ അടുക്കിവച്ചുനിർമ്മിച്ച ഇവരുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എത്തുമ്പോൾ ഇവർ മുറിക്കുള്ളിലെ കട്ടിലിൽ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. കൊച്ചുവീടിനുള്ളിലെ സ്ഥലം മാധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊള്ളാൻ കഴിവില്ലാത്തതിനാൽ അവരെല്ലാം വീടിനുപുറത്തുനിന്ന് ജനലിലൂടെയാണ് മന്ത്രിയുടെ സന്ദർശനം പകർത്തിയിരുന്നതും. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിനും വളരെ മുന്നേ സമീപവാസിയായ ഒരു ഫൊട്ടോഗ്രഫർ ഈ മുറിക്കുള്ളിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ ഈ ചിത്രമെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി മറുപടി പറയുന്നതിനിടെ തേങ്ങിയ കിഷോറിനെ സഹോദരി കൃഷ്ണ സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ നിമിഷവും വാർത്താ ചിത്രങ്ങൾ സാധാരണയായി എടുത്തുകൊണ്ടിരിക്കുന്ന ആ ഫൊട്ടോഗ്രഫർ പകർത്തി. ചിത്രം മന്ത്രിയെയും എംപിയെയുമൊക്കെ ഉൾപ്പെടുത്തിയാണ് എടുത്തതെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ചിത്രമാകാൻ ഈ സഹോദരങ്ങൾ രണ്ടുപേർ മാത്രം മതിയായിരുന്നു. ഇനി വിഐപികളെ ഒഴിവാക്കി എന്ന ആരോപണക്കാർക്ക് സമാധാനിക്കാൻ ഇതാ ആ ചിത്രവും ഉൾപേജിലുണ്ട്. ചിത്രം എടുത്ത ശ്രീ. ജിജോ പരവൂരിന്റെ തന്മയത്വത്തെ സ്മരിക്കുന്നു.
അവനവൻ വേരിട്ടുകാണാത്തതൊക്കെ അസത്യമെന്ന് വിചാരിക്കുന്ന സൈബർ പോരാളികളേ ഇടക്കൊക്കെ കീബോർഡിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കണം. അല്ലെങ്കിൽ ഇത്തരം ദൃശ്യങ്ങൾ ആനിമേഷനോ അഭിനയമോ ഒക്കെയായി തോന്നിയേക്കാം. നിങ്ങൾ കീബോർഡിൽ കാണാത്ത ചില കാര്യങ്ങൾ മുൻകൂട്ടി കാണുകയും അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് സമൂഹത്തിൽ ചിലർ മാധ്യമപ്രവർത്തകർ എന്ന് അറിയപ്പെടുന്നത്.
#BehindThePhoto #Media #Criticism #Paravur #Puttingal #FireWorks