#Experience #photo journalist #news photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Experience #photo journalist #news photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഡിസംബർ 12, ചൊവ്വാഴ്ച

കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!!


ര്‍ത്താവേമിന്നിച്ചേക്കണേ.... !!! ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ളൊരു വാക്കുകളാണിത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടി എത്തിയ കാലത്താണ് ശരിക്കും കര്‍ത്താവ് മിന്നിച്ചു സഹായിച്ച അനുഭവം ഉണ്ടായത്. ഇരുട്ടുകനത്ത രാത്രികളിലൊന്നില്‍ ബാര്‍ജ് (ചരക്കുമായി പോകുന്ന ചെറുകപ്പല്‍) കൊച്ചി വെണ്ടുരുത്തി പാലത്തില്‍ വന്നിടിച്ചു. അറിവുകിട്ടിയപാടെ നേരെ പാലത്തിലേക്ക് കുതിച്ചു. സ്ഥലത്ത് തീരെ വെളിച്ചമില്ല രണ്ട് പാലത്തില്‍ ഏതിലാണ് ഇടിച്ചതെന്ന്കനത്ത മഴയ്ക്കിടെ അങ്ങുമിങ്ങുമെല്ലാം നോക്കി. അവസാനം ഇടിച്ച സ്ഥലമൊക്കെ കണ്ടെത്തി കൂറ്റാക്കൂറ്റിരുട്ടത്ത് ഫ്ലാഷൊക്കെയിട്ടു പടമെടുത്തു. മഴത്തുള്ളിക്കും ഇരുട്ടിനുമൊക്കെ അപ്പുറം കടന്ന് ബാര്‍ജിനെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ പാവം ഫ്ലാഷിന് കരുത്തില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ വക ഡയലോഗ് എത്തിയത്. ‘എന്തൊരു മിന്നലാ കര്‍ത്താവേ’ പാലത്തില്‍ നിന്ന് ഞങ്ങളെ ഇടിവെട്ടാതെ കാത്തോണേ’. എന്നാല്‍പിന്നെ കര്‍ത്താവു തന്ന ഫ്ലാഷാകട്ടെ പടം പിടിക്കാന്‍ എന്നുകരുതി ക്യാമറയിലെ ഐഎസ്ഒ സംവിധാനമൊന്ന് കയറ്റിപിടിച്ചു. പിന്നീടെത്തിയ മിന്നലില്‍ ബാര്‍ജുമാത്രമല്ല കൊച്ചി കായലും അങ്ങേക്കരയും വരെ തെളിഞ്ഞുവന്നു. അതില്‍ ക്ലിക്കും വീണു. അങ്ങനെ മിന്നുന്നതിനു മുന്‍പും പിന്‍പും എടുത്ത ചിത്രങ്ങളില്‍ കര്‍ത്താവു മിന്നിച്ച പടമാണ് പിറ്റേന്നത്തെ പത്രത്തില്‍ കയറിയത്. By Josekutty Panackal

#MyLifeBook #BehindThePicture #barge #Ship #accident #VenduruthiBridge #Kochi 


2017, ജൂലൈ 5, ബുധനാഴ്‌ച

നന്ദിയുടെ വാക്കുകള്‍


വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു  പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ  നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ.  ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal 

**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം. 
CLICK HERE TO OPEN PDF






2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിനിറുത്തുമോ?

കേരള ഹൈക്കോടതി രാത്രികാലങ്ങളിൽ ശബ്ദത്തിലുള്ള വെടിക്കെട്ട് നിരോധിച്ചു. ആയിക്കോട്ടെ നല്ല കാര്യം. വിചിത്രമായ ഈ ആചാരത്തിന് ഇത്രയെങ്കിലും തടയിടാൻ കഴിഞ്ഞത് നന്നായി. കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ടപകടത്തിൽ മരിച്ച നൂറിലേറെ ആളുകളുടെ സ്മരണയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരാരും അതിൽപ്പെടാത്തതിൽ ആശ്വാസംകൊള്ളുകയും ചെയ്യുന്നു. സാധാരണ ആളുകൂടുന്നിടത്തൊക്കെ മാധ്യമപ്രവർത്തകനും മുൻപന്തിയിലുണ്ടാകും. എന്നാൽ പത്രങ്ങളുടെ ഡെഡ് ലൈനിനുശേഷവും ചാനലുകളുടെ ലൈവില്ലാ സമയത്തും ഈ പരിപാടി നടന്നതിനാൽ അത്രയേറെ മുൻപന്തിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങിന് ആരുമുണ്ടായിരുന്നില്ല. പതിവുപോലെ വെടിക്കെട്ടെടുത്ത് അത് അവസാന എഡിഷനിലേക്ക് ചേർക്കാൻ ഫൊട്ടോഗ്രഫർമാർ പോയ നേരത്തായിരുന്നു സംഭവം. വെടിക്കെട്ടിന്റെ വർണവിസ്മയം ഒരു ഫ്രെയിമിൽ  ഒപ്പിയെടുക്കാൻ അടുത്തുനിന്നാൽ സാധിക്കില്ലാത്തതിനാൽ മാധ്യമ ഫൊട്ടോഗ്രഫർമാർ‌ സംരക്ഷിതമായ അകലം പാലിക്കുന്നതും തുണയായി. ദൈവത്തിനും മാധ്യമ ഡെഡ് ലൈനുകൾക്കും സംഘാടകർക്കും നന്ദി.

കേരളത്തിൽ വെടിക്കെട്ടിനായി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കരിമരുന്ന് ബോൾ.
പുറ്റിങ്ങൽ ക്ഷേത്രത്തിൽ കൊല്ലം പതിപ്പിൽ ജോലി ചെയ്യുന്ന കാലത്ത് വെടിക്കെട്ട് ചിത്രം പകർത്താൻ ഞാനും പോയിട്ടുണ്ട്. ജോലിയുടെ ഭാഗമല്ലെങ്കിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിനോക്കുക പോലുമില്ല. തൃശൂർ പൂരവും, ഉത്രാളിക്കാവ് വെടിക്കെട്ടും, മരട് വെടിക്കെട്ടുമെല്ലാം ഇങ്ങനെ ജോലിയുടെ ഭാഗമായി മാത്രം ഞാൻ  ക്യാമറയിൽ പകർത്തിയവയാണ്. വെടിക്കെട്ടു ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ചെവിപൊത്താനാകാതെ ക്യാമറ ക്ലിക്കിൽ മാത്രം ശ്രദ്ധിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷം. എന്തിനാണ് ഇത്രയേറെ ശബ്ദത്തിൽ ആളുകളെ ഭയപ്പെടുത്തി ഈ സംഭവം മുന്നോട്ടുകൊണ്ടുപോകുന്നത്? ചെവിപൊത്തിയും മുഖം ചുളിച്ചുമല്ലാതെ ചിരിച്ചുകൊണ്ട് ശബ്ദത്തിലുള്ള വെടിക്കെട്ടുകാണുന്ന ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ആകാശത്ത് വർണവിസ്മയം വിരിയുന്ന സമയത്തുമാത്രമാണ് ആളുകളിൽ ചിരിവിരിയുന്നതും കണ്ടിട്ടുള്ളത്.

ചൈനീസ് കായികമേളയുടെ വെടിക്കെട്ട്.
 ശബ്ദമലിനീകരണത്തിന്റെ കണക്കെല്ലാം ഡെസിബൽ കണക്കിൽ പുറത്തുവിടുമ്പോൾ ഇതും മനുഷ്യന്റെ ചെവിക്ക്  ഹാനികരമല്ലേ എന്നൊരു അന്വേഷണം ആകാവുന്നതാണ്. വർണം വിരിയിക്കുന്ന ചെവി പൊത്തേണ്ടാത്ത വെടിക്കെട്ടിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ചൈനയിലെ രാജ്യാന്തര കായികമേളയുടെ തുടക്കവും ഒടുക്കവും നിരന്തരമായി വെടിക്കെട്ട് പൂരം തന്നെയാണുള്ളത്. പക്ഷേ ഒരിക്കൽപോലും ക്യാമറ ക്ലിക് ബട്ടണിൽ നിന്നും ചെവിപൊത്താൻ കൈവലിക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഒഴിവാക്കാനാകാത്ത നമ്മുടെനാട്ടുകാർക്കും ഈ സംഗതി നടപ്പാക്കാവുന്നതാണ്. ഇനി ശബ്ദം കേട്ടേമതിയാകൂ എന്നുള്ളവർക്ക് വയർഫ്രീയായുള്ള ഒരു ഹെഡ്ഫോണും നൽകുക. ഇടക്കിടെ റെക്കോഡ് ചെയ്ത വെടി ശബ്ദങ്ങൾ വർണവിസ്മയം വിരിയുന്ന അതേസമയത്ത് ചെവിയടപ്പിക്കുന്നരീതിയിൽ പ്ലേ ചെയ്യുക. കേട്ടുരസിക്കട്ടെ.

#Ban #Dangerous #FireWorks #Kerala


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...