ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിൽ ഞാനെടുത്ത 2 ചിരി ചിത്രങ്ങളുണ്ട്. അതിലൊന്ന് എപ്പോൾ പ്രസിദ്ധീകരിക്കപ്പെടുമെന്നറിയാതെ 2019ൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്നും പകർത്തിയ പി.ടി. തോമസിന്റെ ചിരി ചിത്രം. മറ്റൊന്ന് ഇന്നലെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി മാസ്ക് മാറ്റി ചിരിക്കുന്ന ചിത്രം. ബിരുദത്തിന് ഞാൻ പഠിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ സൂപ്പർ സീനിയറായിരുന്നു പി.ടി. തോമസ്. കോളജ് പഠന കാലത്തെ പത്രപ്രവർത്തന ബന്ധത്തിനിടയിലാണ് എംഎൽഎ ആയ പി.ടി.യെ കണ്ടിട്ടുള്ളതും ചിത്രങ്ങൾ എടുത്തിട്ടുള്ളതും. പിന്നെ പല ജില്ലകളിൽ ജോലി ചെയ്തുവെങ്കിലും ഇക്കാലയളവിലൊന്നും പുള്ളിക്കാരനെ വിളിക്കേണ്ടി വന്നില്ല. 2007ൽ വിവാഹ സമയത്താണ് വെറുതെ ഒരു വിവാഹ ക്ഷണപത്രിക അദ്ദേഹത്തിന് അയക്കുന്നത്. പരിചയമില്ലാത്ത ഒരാളുടെ ക്ഷണം സ്വീകരിക്കുമോയെന്ന ശങ്കയും അന്നുണ്ടായിരുന്നു. വിവാഹത്തിന് പള്ളിയിൽ കയറുംവരെയും ഈ അതിഥിയെ കണ്ടില്ല. പക്ഷേ താലികെട്ടിനായി തിരിഞ്ഞ വേളയിൽ അതാ 2 രാഷ്ട്രീയക്കാരുടെ ഷർട്ടുകൾ പള്ളിയിൽ കാണുന്നു. ഒന്ന് പി.ടി. തോമസും മറ്റേത് ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റ്യനും. വിവാഹചടങ്ങുകൾ തീർത്ത് ഇതേ ചിരിയിൽ ആശംസനേർന്ന് അവർ ഇരുവരും പിരിഞ്ഞു. പിന്നീട് എറണാകുളത്തേക്ക് ഞാൻ ട്രാൻസ്ഫറായി എത്തിയ ശേഷമാണ് പി.ടി. ഉൾപ്പെടുന്ന ചടങ്ങുകൾ കവർ ചെയ്യാൻ പോകേണ്ടി വന്നത്. ധാരാളം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നയാൾ എന്ന നിലയിൽ എന്നെ മറന്നുകാണുമെന്ന് കരുതിയെങ്കിലും ആദ്യ ദിനം കണ്ടപ്പോൾത്തന്നെ എപ്പോൾ ട്രാൻസ്ഫറായി എത്തിയെന്നും തൊടുപുഴയിൽ ഇപ്പോൾ ആരൊക്കെയുണ്ടെന്നുള്ള അന്വേഷണവും നടത്തിയാണ് പിരിഞ്ഞത്. പിന്നീട് എല്ലാ വേദികളിലും കണ്ടുമുട്ടുമ്പോൾ ഈ ചിരിയായിരുന്നു ക്യാമറക്കുള്ള സമ്മാനം. അതിലൊരു ചിരി കണ്ണീർ വാർക്കുന്നവർക്കിടയിലെ ഓർമചെപ്പിലേക്കായി ചിത്രശേഖരത്തിൽ നിന്നും തിരിച്ചെടുത്തത് ഇന്നലെ. രാഷ്ട്രപതി റാംനാഥ് കേവിന്ദിന്റെ ചിരി ചിത്രം എടുത്തുകൊണ്ടു നിൽക്കുന്നതിനിടെയാണ് ഈ വാർത്ത അറിയുന്നത്. അങ്ങനെ ചിരി നിറഞ്ഞ പേജെങ്കിലും ഇനി ക്യാമറക്കു മുന്നിൽ ആ ചിരിയില്ലല്ലോ എന്ന നൊമ്പരത്തിനൊപ്പം പ്രണാമം. 🙏
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
Remembering എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Remembering എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2021, ഡിസംബർ 23, വ്യാഴാഴ്‌ച
ഇനി ആ ചിരി ക്യാമറക്കു മുൻപിലില്ല.
Josekutty Panackal /
#Remembering #PTThomas #MLA #PresidentOfIndia #RamNathKovind #Smile #MalayalaManorama #Pages #NewsPaper #PhotoJournalism #BehindThePicture
https://www.manoramaonline.com/photogallery/current-affairs.farewell-to-pt.ernakulam-town-hall-pt.html
ലേബലുകള്‍:
BehindThePicture,
MalayalaManorama,
MLA,
NewsPaper,
Pages,
photojournalism,
PresidentOfIndia,
PTThomas,
RamNathKovind,
Remembering,
Smile
ലൊക്കേഷന്‍:
Kochi, Kerala, India
2019, ജൂലൈ 9, ചൊവ്വാഴ്ച
തെളിയാത്ത ചിത്രവും തെളിയുന്ന ഓര്‍മ്മകളും...
കാലം 1999. മൂന്നാമത് സംസ്ഥാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവം തൊടുപുഴയില്‍ നടക്കുന്നു. മനോരമയില്‍ നിന്നും വിക്ടര്‍ ജോര്‍ജും മാതൃഭൂമിയില്‍ നിന്നും ടി.കെ. പ്രദീപ്കുമാറും, മംഗളത്തില്‍ നിന്നും ഗോപീരാജനുമൊക്കെ ചിത്രം പകര്‍ത്താന്‍ എത്തിയിട്ടുണ്ട്. നാട്ടുകാരനും മാതൃഭൂമിയുടെ തൊടുപുഴയിലെ ചിത്രങ്ങളെടുക്കുന്നയാളെന്ന നിലയ്ക്കു ഞാനും കലോത്സവ വേദിയിലെത്തി. കോട്ടയത്തു നിന്നും ആളെത്തിയിട്ടുള്ളതിനാല്‍ എനിക്ക് മുഖ്യ കാര്‍മ്മികത്വം ഇല്ല. എന്നാല്‍ നാട്ടുകാരനെന്ന നിലയ്ക്ക് പിന്‍വലിഞ്ഞു നില്‍ക്കാനും സാധിക്കില്ല. കോട്ടയത്തുനിന്നും വന്നിരിക്കുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കൊക്കെ ലോക്കല്‍ അറിവുകള്‍ പങ്കിടുന്നതില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയാണ് മെച്ചമെന്ന് അപ്പോള്‍ തോന്നി. ഫിലിം എവിടെ കഴുകാം, പ്രിന്റ് എപ്പോള്‍ കിട്ടും, ഭക്ഷണത്തിനു പറ്റിയ കട എവിടെയാണുള്ളത്, അടുത്ത വേദിയിലേക്കുള്ള കുറുക്കുവഴി ഏതൊക്കെ ഇതൊക്കെ സംഭാവന ചെയ്യുകയാണ് ലക്ഷ്യം. വൈകുന്നേരമായപ്പോള്‍ ഈ അറിവുകള്‍ പങ്കിട്ട എന്നോടുതന്നെ ഫിലിം കളര്‍ലാബില്‍ കൊടുത്ത് ഡവലപ് ചെയ്യാമോയെന്ന് പ്രദീപ്കുമാര്‍ ചോദിച്ചു. ഒപ്പം വിക്ടര്‍ എടുത്ത ഫിലിം റോളും കൊണ്ടുപോകണമെത്രെ. മനോരമക്കാരന്‍ എടുത്ത റോള്‍ തികച്ചും മാതൃഭൂമി ലേബലുള്ള ഞാന്‍ കൊണ്ടുപോയി കൊടുക്കുന്നതിലെ വിഷമം പുറത്തുകാട്ടിയില്ല. കൂടാതെ വിക്ടര്‍ മനസിലെ ഹീറോയാണുതാനും. 400 ഐഎസ്ഒ റോളുകള്‍ അങ്ങനെ കൂട്ടത്തോടെ തൊടുപുഴയിലെ ഫോട്ടോഫാസ്റ്റ് കളര്‍ ലാബിലെത്തിച്ചു. അവിടെത്തന്നെയിരുന്ന് ഫിലിം ഡവലപ് ചെയ്തു. ഡിജിറ്റല്‍ ക്യാമറകളുടെ ഈ യുഗത്തില്‍ മനസിലാകാത്തതും ഫിലിംയുഗത്തിലെ ഫൊട്ടോഗ്രഫര്‍ അനുഭവിക്കുന്ന ഒരു വ്യസനമുണ്ട്. നെഗറ്റീവ് കാണുംവരെ ഉള്ളിലൊരു നീറ്റല്‍. ഞാനെടുത്ത ചിത്രമല്ലെങ്കിലും വിക്ടറിന്റെ നെഗറ്റീവ് കണ്ടപ്പോള്‍ അകത്തുകൂടി ഒരു കൊള്ളിയാന്‍ മിന്നി. നെഗറ്റീവ് ആകെ അണ്ടര്‍ ആണോ എന്നൊരു സംശയം.(വേണ്ടെത്രെ വെളിച്ചമില്ലാതെ പതിയുന്ന ചിത്രങ്ങള്‍ക്കാണ് അണ്ടര്‍ എന്നു പറയുക). പിന്നാലെ പ്രദീപിന്റെ നെഗറ്റീവുമെത്തി. അതിന് വിക്ടറിന്റേതിനേക്കാള്‍ തെളിച്ചമുണ്ട്. എന്റെ പിഴവായി ഇത് തെറ്റിദ്ധരിക്കപ്പെടുമോയെന്ന ശങ്കയുമായി നെഗറ്റീവ് കയ്യിലെടുത്ത് കലോത്സവം നടക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലേക്ക് തിരിച്ചു. ആദ്യം പ്രദീപിന്റെ നെഗറ്റീവ് നല്‍കി. തൊട്ടടുത്തിരിക്കുന്ന വിക്ടറിനോട് ‘നെഗറ്റീവ് ലേശം അണ്ടറാണ്, ഇവിടുത്തെ ലാബില്‍ ഇങ്ങനെയാണ് പ്രോസസ് ചെയ്യുക’ എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നെഗറ്റീവ് നല്‍കി. വിക്ടറിന്റെ മുഖം പെട്ടന്ന് വാടി. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നുപറഞ്ഞ് കവര്‍ തുറന്നു. വെളിച്ചത്തിനു നേരെ പിടിച്ച പ്ലാസ്റ്റിക് ഷീറ്റിനിടയിലെ നെഗറ്റീവിലേക്കും തൊട്ടുപിന്നാലെ ചിരിച്ചുകൊണ്ട് എന്റെ നേരെയും നോക്കി വിക്ടര്‍ ചോദിച്ചു. ‘തൊടുപുഴക്കാരാ എന്നെ പറ്റിക്കാന്‍ പറഞ്ഞതാണല്ലേ?’. അപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത്. വിക്ടറിന്റെ ശൈലി തന്നെ അതായിരുന്നു. ആവശ്യത്തിലേറെ വെളിച്ചം കടത്തിവിട്ടു ചിത്രത്തെ വെളുപ്പിക്കുന്ന രീതി അദ്ദേഹത്തിനില്ല. ട്രാന്‍സ്പെരന്‍സി ഫിലിമാണെങ്കില്‍ ഒരു പോയിന്റ് വെളിച്ചക്കുറവില്‍ എടുക്കണമെന്ന് പിറ്റേവര്‍ഷം മലയാള മനോരമയില്‍ ട്രെയിനിയായെത്തിയ എനിക്കും ജെ. സുരേഷിനും, ആര്‍.എസ്. ഗോപനും, ജാക്സണ്‍ ആറാട്ടുകുളത്തിനും നല്‍കിയ ഉപദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പത്രത്തില്‍ അച്ചടിച്ചുവരുമ്പോള്‍ ഈ വെളിച്ചക്കുറവ് കാണാനില്ലെങ്കിലും ഫോട്ടോ പേപ്പറുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രിന്റ് ചെയ്യുമ്പോള്‍ ആ വെളിച്ചക്കുറവിന്റെ തെളിമ പിന്നീട് വളരെയധികം പ്രാവശ്യം നേരിട്ടു കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മഹാനായ ആ വഴികാട്ടി മരിച്ചിട്ടു 18 വര്‍ഷം.
ജോസ്കുട്ടി പനയ്ക്കല്‍, ചീഫ് ഫൊട്ടോഗ്രഫര്‍, മലയാള മനോരമ
09.07.2019
![]() |
1999ലെ കലോത്സവത്തില്‍ നിന്നും വിക്ടര്‍ ജോര്‍ജ് പകര്‍ത്തിയ ചിത്രം. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത് . 1972 ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത...