2004, ജനുവരി 20, ചൊവ്വാഴ്ച

ടിക്കറ്റ് എക്‍സാമിനർ


2004 ൽ കണ്ണൂർ പതിപ്പിൽ ജോലിചെയ്യുന്ന സമയം. തൃശൂരിലായിരുന്നു അക്കൊല്ലത്തെ സംസ്‍ഥാന സ്‍കൂൾ കലോത്സവം. ഇതിന്റെ പ്രത്യേക ഡ്യൂട്ടിക്കായി കെട്ടും കെട്ടി നേരത്തെ തന്നെ തൃശൂർ യൂണിറ്റിലെത്തി. കലോത്സവം ഭംഗിയാക്കി. അഞ്ചുദിവസത്തെ ഉറക്കക്ഷീണവുമായി പാതിരായ്‍ക്കെത്തുന്ന മലബാർ എക്‍സ്‍പ്രസിൽ തിരിച്ച് കണ്ണൂരിലേക്ക് പോകാൻ തൃശൂർ റെയിൽവേ സ്‍റ്റേഷനിൽ എത്തി. രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് ടിക്കറ്റുമായി ഞാൻ ബോഗി പൊസിഷൻ നോക്കി പ്ലാറ്റ്‍ഫോമിലൂടെ നടന്നു. അവസാനം ഒരു പെൺകുട്ടി മാത്രം വിശ്രമിക്കുന്ന ബെഞ്ചിന് സമീപം എന്റെ ബോഡി നിലയുറപ്പിച്ചു. അവിടെയാണ്  രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് എത്തുകയെന്ന് ചോക്കിലെഴുതിയ ബോർഡിൽ കാണിച്ചിട്ടുണ്ട്. നട്ടാപാതിരക്ക് ആരുമില്ലാതെ ഈ പെൺകുട്ടി മാത്രം എങ്ങോട്ടു പോകുന്നു? ക്യാമറാബാഗ്, ലാപ്‍ടോപ്പ്, വസ്‍ത്രങ്ങൾ അടങ്ങിയ ബാഗ് എന്നിവയെല്ലാം ഇറക്കിവെക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു. ബാഗ് എണ്ണത്തിന്റെ കാര്യത്തിൽ പെൺകുട്ടിയും ഒട്ടും പിന്നിലല്ല. അവൾക്കുമുണ്ട് മൂന്ന് ബാഗ്. താമസിയാതെ ട്രെയിനെത്തി. ലേഡീസ് ഫസ്‍റ്റ് നിയമം മനസിൽ കിടക്കുന്നതുകൊണ്ട് ഞാൻ പിന്നാലെ കയറാൻ തീരുമാനിച്ചു.

                തൃശൂരിൽ നിന്നും ഈ എസി കോച്ചിനുള്ളിൽ കയറാൻ ഞങ്ങൾ രണ്ടുപേർമാത്രം. പെൺകുട്ടി രണ്ട് ബാഗുകളും കോച്ചിലേക്ക് ഇട്ടു. എനിക്ക് മുൻപിൽ വഴി തടഞ്ഞിരിക്കുന്ന അവരുടെ മൂന്നാമത്തെ ബാഗ് ഞാൻ തന്നെ അകത്തേക്ക് നീട്ടി. പെൺകുട്ടി അത് വാങ്ങി. പിന്നാലെ മൂന്ന് ബാഗും താങ്ങി ഞാനും. വാതിൽക്കൽത്തന്നെ നിൽക്കുന്ന ടിക്കറ്റ് എക്‍സാമിനർ പെൺകുട്ടിയുടെ ടിക്കറ്റ് വാങ്ങി നോക്കി. പിന്നാലെ വാങ്ങിയ എന്റെ ടിക്കറ്റ് നോക്കി പുഞ്ചിരിയുടെ അകമ്പടിയോടെ പരിശോധിച്ച ശേഷം എനിക്ക് തിരികെ തന്നു. പെൺകുട്ടിക്ക് ബെർത്ത് കാണിച്ചുകൊടുക്കുവാൻ അദ്ദേഹം പിന്നാലെ പോയി. അപ്പോഴേക്കും മൊബൈലിൽ 6.30 അലാറം സെറ്റുചെയ്‍ത് എന്റെ ബെർത്തിൽ ഞാൻ കിടപ്പുറപ്പിച്ചിരുന്നു. കോച്ചിനുള്ളിലെ ചെറിയ എസി മൂളലിന്റെ ശബ്ദത്തിനൊപ്പം   തിരിച്ച് പോകുന്ന വഴിയിൽ ടിടിഇ എന്നോട് എന്തോ പറഞ്ഞു. എന്താണെന്ന് മനസിലായില്ല. ഉറക്കം കണ്ണിലേക്ക് ഇരച്ചുകയറുന്നു.

           രാവിലെ മൊബൈൽ ശബ്‍ദിക്കുന്നതിന് മുൻപേ ടിക്കറ്റ് എക്‍സാമിനർ എന്നെ വിളിച്ചുണർത്തി. 'കണ്ണൂർ എത്താറായി പുള്ളിക്കാരിയെ വിളിച്ചെഴുന്നേൽപ്പിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഏത് പുള്ളിക്കാരത്തി? ഞാൻ കൈമലർത്തി. എക്‍സാമിനറുടെ മുഖം വിളറി. അപ്പോൾ നിങ്ങൾ ഒരുമിച്ച് വന്നവരല്ലേ? അതുകൊണ്ടാണ് മറ്റൊരാളുടെ ബർത്ത് മാറ്റി താങ്കൾക്ക് കാണാവുന്നതരത്തിൽ അവരെയും കിടത്തിയിരുന്നത്. അപ്പോഴാണ് എനിക്ക് അടുത്താണെങ്കിലും ദൃശ്യമല്ലാതിരുന്ന ബർത്തിൽ (സെക്കൻഡ് എസി കമ്പാർട്ട്‍മെന്റായതിനാൽ കർട്ടനും മറ്റുമുള്ളതിനാൽ ഇവരെ കാണുവാൻ കഴിയുമായിരുന്നില്ല) പെൺകുട്ടി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒളിച്ചോടാൻ കെട്ടും കെട്ടി രണ്ടുപേരും വീട്ടുകാരെ പറ്റിച്ച് രണ്ടു സ്‍ഥലത്തുനിന്ന് ടിക്കറ്റ് വാങ്ങി യാത്ര പുറപ്പെട്ടതാണെന്നാണ് ടിക്കറ്റ് എക്‍സാമിനർ കരുതിയിരുന്നത്. തലേന്ന് രാത്രി അദ്ദേഹം എന്നോട് മന്ത്രിച്ചത് പെൺകുട്ടിയുടെ ബെർത്ത് നമ്പരാണെന്ന് പിന്നീടാണ് മനസിലായത്. പത്തുമിനിട്ടിനുള്ളിൽ ട്രെയിൻ കണ്ണൂരിലെത്തി. കൂടുതൽ തെറ്റിദ്ധാരണകൾ ഉണ്ടാകുംമുൻപ് ഞാൻ ചാടിയിറങ്ങി ഓഫീസിലേക്ക് യാത്രയായി.
                                                
                                                                 ജോസ്കുട്ടി പനയ്ക്കൽ 2004 ജനുവരി  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...