2016, നവംബർ 3, വ്യാഴാഴ്‌ച

അങ്കമാലീലെ അമ്മാവൻ ആരാന്നാ പറഞ്ഞെ...?

ബ്രിക്സ് രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനപരിപാടി കവർചെയ്യാനാണ് ഇന്നുരാവിലെ കൊച്ചി താജ് ഹോട്ടലിലെത്തിയത്. രാവിലെ മറ്റൊരു മീറ്റിങ്ങിൽകൂടി സംബന്ധിച്ച് എത്തിയതിനാൽ ഈ പരിപാടിയിലേക്ക് ഓടിക്കയറുകയായിരുന്നു. ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-സൗത്ത് ആഫ്രിക്ക എന്നിവയിലെ പ്രതിനിധികൾ വേദിയിലും സദസിലുമൊക്കെയുണ്ട്. സാധാരണ ലഭിക്കാറുള്ളതുപോലെ ഉദ്ഘാടന പരിപാടിയുടെ കുറിപ്പൊന്നും കയ്യിൽ കിട്ടിയിട്ടില്ല. സംസ്ഥാനത്തെ മന്ത്രി ഡോ. കെ.ടി. ജലീലിനെയും, ഉദ്ഘാടകൻ കേന്ദ്രമന്ത്രി നരേന്ദ്രനിങ് തോമറെയും മാത്രമേ കണ്ടുപരിചയമുള്ള മുഖമുള്ളു. ഞാൻ ചെല്ലുമ്പോൾ ഹിന്ദിയിൽ പ്രസംഗിച്ച കക്ഷി രാജസ്ഥാനിലെ മന്ത്രിയാണെന്ന് പിന്നാലെ അവതാരകയുടെ വാക്കുകളിൽനിന്നും മനസിലായി. തുടർന്ന് ഉദ്ഘാടനമെത്തി ചിത്രവും എടുത്തു. ഇനി വേദിയിലിരിക്കുന്നവരുടെ പേരുകൾ സംഘടിപ്പിച്ചേമതിയാകൂ. അവതാരകയുടെ അടുത്തെത്തി വേദിയിലിരിക്കുന്നവരുടെ പേര് ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്ത്യാക്കാരുടെയെല്ലാം പേര് പലയിടത്തുനിന്നായി ശേഖരിച്ചു. ഇനി മൂന്ന് വിദേശികളുടെ പേരുകൂടി കിട്ടാനുണ്ട്. ഉദ്ഘാടനചടങ്ങ് കഴിഞ്ഞതോടെ ഇവരെല്ലാം വേദിയിൽ നിന്നും താഴേക്കിറങ്ങി. വേദിയിൽ ഇടത്തുനിന്ന് ഒന്നും രണ്ടുമായി ഇരുന്ന ബ്രസീൽ, ചൈനീസ് കക്ഷികളുടെ കയ്യിൽ നിന്നും വിസിറ്റിങ് കാർഡ് വാങ്ങി. (വിദേശികളുടെ പേര് കൃത്യമായി  എഴുതാൻ പത്രപ്രവർത്തകർ സ്വീകരിക്കുന്നൊരു മാർഗ്ഗമാണിത്). ഇനി വലത്തേയറ്റത്തെ കക്ഷിയുടെ കയ്യിൽ നിന്നും കാർഡ് വാങ്ങണം. വേദിയിൽ നിന്നും ഇറങ്ങിയപാടെ അദ്ദേഹത്തിന്റെ രാജ്യത്തെ പ്രതിനിധികളുമായി എന്തൊക്കെയോ ചർച്ചയിലാണ് കക്ഷി. ഇടയിൽചെന്ന് താങ്കളുടെ ഒരു ബിസിനസ് കാർഡ് തരുമോയെന്ന് ചോദിച്ചു. എന്തിനാണത് എന്ന ഭാവത്തിൽ അദ്ദേഹം മുഖത്തേക്ക് നോക്കി. മീഡിയ പ്രതിനിധിയാണെന്നും താങ്കളുടെ പേര് കൃത്യമായി നൽകാനാണ് ചോദിച്ചതെന്നും പറഞ്ഞപ്പോൾ ചെറുചിരിയോടെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തുതന്നു. മറ്റുരണ്ടുപേരും ചൈനീസ്-ബ്രസീൽ ഒന്നാം സെക്രട്ടറിയും രണ്ടാം സെക്രട്ടറിയുമായതിനാൽ ഇത് റഷ്യയുടെ ഏതോ സെക്രട്ടറി എന്നേ കരുതിയുള്ളു. പക്ഷേ കാർഡിലെ ഉദ്യോഗസ്ഥാനം കണ്ടപ്പോൾ വിശ്വസിക്കാനായില്ല. Rustem Kh. Mardanov, “PRIME MINISTER” Government of the republic of Bashkortostan. 

ഈശ്വരാ പ്രധാനമന്ത്രിയോ? പല ദിവസങ്ങളിലും പ്രാതൽകഴിക്കാറുള്ള സാധനം ഓർമ്മയുള്ളതുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ പേര് ദിവസവും സ്മരിക്കാറുണ്ട്. പക്ഷേ ഇത് പ്രധാനമന്ത്രി.... കിലുക്കത്തിലെ അങ്കമാലീലെ അമ്മാവൻ... ഡയലോഗ് ഓർത്തുവെറുതെ ചിരിച്ചു. പ്രധാനമന്ത്രിയോട് വിസിറ്റിങ് കാർഡ് ആവശ്യപ്പെട്ട സംഭവം സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും കൗതുകം. പുറത്തിറങ്ങിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പിന്നെ നിരവധി ക്യാമറകളിൽ പതിഞ്ഞു. ഒപ്പം ഈ ഞാനും... 


                                                      ജോസ്കുട്ടി പനയ്ക്കൽ 


#BRICS #MARDANOV #RustemKhMardanov #MyLifeBook 20161103 

https://www.facebook.com/josekuttyp/posts/1253229431394122?pnref=story

2016, നവംബർ 2, ബുധനാഴ്‌ച

നമിച്ചുഞാൻ!

അവയവം മാറ്റിവയ്ക്കൽ ഇപ്പോൾ കേരളത്തിൽ ഒരു സംഭവമേയല്ല. വിമാനത്തിൽ പറന്നെത്തുന്ന ഹൃദയം മിനിറ്റുകൾക്കുള്ളിൽ മറ്റൊരാളിലേക്ക് ഘടിപ്പിക്കുന്നതും ഇപ്പോൾ പുതുമയല്ലാതായി മാറി. രജനീകാന്ത് അഭിനയിച്ച തമിഴ് സിനിമ ‘ശിവാജി’യിൽ മരിച്ച ശേഷം നായകൻ വൈദ്യശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു തിരിച്ചുവരുന്നതുപോലെ ഇവിടെയും സംഭവിച്ചു. സ്വന്തം ഹൃദയം നിലച്ച വ്യക്തിയാണ് തൃപ്പ‍ൂണിത്തുറ സ്വദേശി ജിതേഷ്. ഇന്ത്യയിലെ പരിമിതമായ സൗകര്യംവച്ച് കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് പരിചരണം നൽകി. യന്ത്രങ്ങളാണ് പത്തുദിനത്തോളം ശരീരത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ ഹൃദയമായി ജോലി ചെയ്തത്. അതിനുശേഷം മസ്തിഷ്ക്കമരണം സംഭവിച്ച മറ്റൊരാളുടെ ഹൃദയം ശരീരത്തോട് ചേർക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് വിവാദങ്ങളും വിശകലനങ്ങളും പലതുണ്ട്. പക്ഷേ മരിച്ച് ജീവിച്ചുവന്ന ജിതേഷ് വിതുമ്പുന്ന ഹൃദയത്തോടെ പറഞ്ഞവാക്കുകളിൽ ഹൃദയം ദാനം ചെയ്ത കുടുംബത്തോടും, പരിചരിച്ച ഡോക്ടർമാരോടുമുള്ള ഹൃദയവായ്പ് ഉണ്ടായിരുന്നു. ആശുപത്രിയിൽ ജിതേഷിനെ യാത്ര അയക്കാനെത്തിയ നടി മഞ്ജുവാര്യരും ഈ വാക്കുകളിൽ ഡോക്ടറെ നമിച്ചുപോയ്. Photo by Josekutty Panackal 
https://www.facebook.com/photo.php?fbid=1252947891422276&set=a.303385119711896.89600.100001212323304&type=3&theater

#HeartTransplant #Jithesh #Actress #ManjuWarrier#Doctor #JoseChakkoPeriyappuram

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...