#Remembering #newsPhotographer #PhotoJournalist #VictorGeorge #Late #Chief Photographer #MalayalaManorama #JosekuttyPanackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Remembering #newsPhotographer #PhotoJournalist #VictorGeorge #Late #Chief Photographer #MalayalaManorama #JosekuttyPanackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ജൂലൈ 7, വ്യാഴാഴ്‌ച

ഓർമയിലെ വിക്ടർ


എന്നാണ് എനിക്ക് ന്യൂസ് ഫൊട്ടോഗ്രഫിയിൽ താത്പര്യം തോന്നിയത്? ആ തീയതി ഓർമ്മയില്ലെങ്കിലും വിക്ടർ ജോർജെന്ന പേരും ചിത്രവും ഓർമ്മയുണ്ട്. എന്റെ ചെറുപ്പത്തിൽ വീട്ടിലെ പത്രം ദീപികയായിരുന്നു. സ്കൂളിൽ പഠിക്കാനുള്ള ഒരു പംക്തി അതിലുണ്ട് എന്നാണ് ആ പത്രം വരുത്തുന്നതിന് അച്ഛൻ പറഞ്ഞിരുന്ന ന്യായം. പിന്നീട് പത്താം ക്ലാസ് കാലഘട്ടത്തിലാണ് മറ്റുപത്രങ്ങളും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത്. ഫൊട്ടോഗ്രഫിയിൽ പരീക്ഷണങ്ങളുമായി നടക്കുന്ന കാലമായിരുന്നതുകൊണ്ടുതന്നെ ആദ്യം മനസിലേക്കിടിച്ചു കയറിയത് മനോരമയിലെ വിക്ടർ ചിത്രങ്ങളായിരുന്നു. ആ പ്രചോദനമാണ് തുടർന്നുള്ള എന്റെ വഴിയിൽ വെളിച്ചമായതും. പിന്നീട് പഠനത്തിനൊപ്പം കോളജിലെയും നാട്ടിലെയുമെല്ലാം വാർത്താ ചിത്രങ്ങൾ പത്രങ്ങളിലെത്തിച്ച് എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫറെ തേച്ചുമിനുക്കി. പത്രങ്ങളിൽ ഫൊട്ടോഗ്രഫറെ ആവശ്യമുണ്ടെന്നറിയിച്ചുവരുന്ന പരസ്യത്തിനായി ഞാൻ കാത്തിരുന്നു. മുഖ്യധാരാ പത്രങ്ങൾ ആവശ്യപ്പെട്ടിരുന്ന മിനിമം യോഗ്യതയായ ബിരുദം എന്ന കടമ്പ എത്രയും വേഗം കടന്നുകിട്ടാൻ ഞാൻ തിടുക്കപ്പെട്ടതും ഓർമ്മിക്കുന്നു.

ഇനി വിക്ടറിലേക്ക്... തൊടുപുഴയിലെ ജില്ലാ ബ്യൂറോയിൽ മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് കരാറടിസ്ഥാനത്തിൽ ചിത്രം എടുത്തിരുന്നത് ഞാനായിരുന്നു. തികച്ചും മാതൃഭൂമിക്കാരനാകാൻ അന്നുഞാൻ മനോരമക്കുമാത്രം ചിത്രങ്ങൾ നൽകിയിരുന്നില്ല. അതിനാൽത്തന്നെ മനോരമയിൽ വരുന്ന വാർത്താ ചിത്രങ്ങൾ കാണുവാനുള്ള ആകാംക്ഷ കൂടുതലായിരുന്നുതാനും. ഡൽഹിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് കോട്ടയത്ത് എത്തിയതോടെയാണ് വിക്ടർ തൊടുപുഴയിൽ ചിത്രങ്ങളെടുക്കാൻ എത്തിത്തുടങ്ങിയത്. വിക്ടർ ചിത്രം എടുക്കാൻ തൊടുപുഴയിലെത്തി എന്നറിഞ്ഞാൻ പിന്നെ എനിക്കു ഭ്രാന്തായി... വിക്ടറിനെ ‘ചേസ്’ ചെയ്തു അദ്ദേഹം പകർത്തുന്ന എല്ലാ ദൃശ്യങ്ങളും എനിക്കുമുണ്ട് എന്നുറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം.

കാർഗിൽ യുദ്ധത്തിൽ മരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാൻസ്നായിക് പി.കെ. സന്തോഷ്കുമാറിന്റെ ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവരുന്നത് 1999 ജൂലൈ മാസത്തിലാണ്. ദേശസ്നേഹം ജ്വലിച്ചുനിൽക്കുന്ന ഈ സമയം ആയിരങ്ങൾ തൊടുപുഴയിൽ അദ്ദേഹത്തിനു അന്ത്യഞ്ജലി അർപ്പിക്കാൻ കൂടിനിൽക്കുന്നു. തൊടുപുഴക്കാരനെന്ന സ്വാതന്ത്രത്തോടെ അന്നത്തെ ടൗൺഹാളിന്റെ മതിലിനുമുകളിൽ ജനക്കൂട്ടത്തിന്റെ ചിത്രമെടുക്കാൻ കയറി നിൽക്കുമ്പോൾ മറുവശത്തെ മതിലിൽ അതാ സാക്ഷാൽ വിക്ടർ ജോർജ്. നെഞ്ചൊന്നുകാളി, ഇനി ശ്രദ്ധയോടെ ചിത്രം എടുത്തില്ലെങ്കിൽ പിറ്റേന്ന് ‘മനോരമയിലെ ചിത്രം കണ്ടില്ലേ ജോസ്കുട്ടീ’ എന്ന വാക്കുകൾ കേൾക്കേണ്ടിവരുമെന്ന് ഉറപ്പ്. പിന്നെ താമസിച്ചില്ല ‘ചേസിങ് വിക്ടർ’ പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ പൊതുദർശനവും സന്തോഷ് കുമാറിന്റെ വെട്ടിമറ്റത്തെ വീട്ടിലെ ചടങ്ങുകളിലുമെല്ലാം ഈ ചേസിങ് തുടർന്നു. ജവാന്റെ ഭാര്യയെ മാത്രം മൃതദേഹം അടങ്ങിയ പെട്ടി തുറന്നുകാണിക്കുന്ന ദൃശ്യം പകർത്താൻ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വീടിനുള്ളിലേക്ക് വിക്ടറെ മാത്രം ക്ഷണിച്ചു. ഇത് കേട്ടമാത്രയിൽ ഞാനും ചാടിക്കയറി പക്ഷേ അകത്തുകയറിയ വിക്ടർ അതേ വേഗതയിൽ തിരിച്ചിറങ്ങി. ജവാന്റെ ചെറിയ കുട്ടി ചിതക്ക് തീകൊളുത്തുന്ന ദൃശ്യമാണ് പത്രത്തിലേക്ക് ഏറ്റവും മൂല്യമുള്ള ചിത്രം എന്ന ധാരണ ഇതിനു പോകുമ്പോഴേ മനസിലുണ്ട്. ആ ദൃശ്യത്തിലേക്ക് ഇനി ഏതാനും നിമിഷമേയുള്ളു. ചിതക്ക് സമീപത്തുനിന്നും ബന്ധുക്കളും മാധ്യമപ്രവർത്തകരും ഒഴികെയുള്ളവരെ പട്ടാളക്കാർ മാറ്റി. ആൾക്കൂട്ടം സമീപത്തെ പറമ്പുകളിലും റബർ മരത്തിനുമുകളിലുമൊക്കെയായി ഇരിക്കുന്നുണ്ട്. ചിലരാകട്ടെ സമീപത്തെ കാലിത്തൊഴുത്തിന്റെ ഓടുപൊളിച്ച് തലമാത്രം മുകളിലാക്കി ചിതകത്തുന്ന ദൃശ്യം കാണാൻ കാത്തുനിൽക്കുന്നു. ഈ ചിത്രങ്ങളെല്ലാം ഞാൻ ക്യാമറയിലേക്ക് പകർത്തിക്കൊണ്ടുമിരുന്നു. പക്ഷേ ഇതൊന്നുമെടുക്കാൻ വിക്ടർ അവിടേക്ക് വന്നതേയില്ല. പ്രതീക്ഷിച്ചപോലെ തന്നെ ജവാന്റെ കുട്ടി അഗ്നിപകരുന്ന ദൃശ്യവുമെടുത്ത് ആയിരങ്ങൾ തിങ്ങിക്കൂടിയ ആ സ്ഥലത്തുനിന്നും ഞാൻ യാത്രയായി. മടക്കയാത്രയിൽ വിക്ടറെ കണ്ടതേയില്ല.

ഓഫിസിലെത്തിയപ്പോൾ വിക്ടർ എത്തിയ കാര്യവും ചിത ദഹിപ്പിച്ച സ്ഥലത്തേക്ക് അദ്ദേഹം വരാതിരുന്ന കാര്യവുമെല്ലാം ഞാൻ വിവരിച്ചു. അപ്പോൾ അതിലും മികച്ചൊരു ചിത്രം വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് ആരോ ഒരാൾ പറഞ്ഞു. ഈശ്വരാ അതെന്തുചിത്രം? ഇത്രനേരവും വിക്ടർ ചേസിങ് നടത്തിയിട്ടും അങ്ങനെയൊരു ദൃശ്യമോ? ഏതായാലും പിറ്റേന്ന് മലയാള മനോരമ എത്താൻ കാത്തിരുന്നു. അതെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള അരപേജ് ചിത്രം. ഭൗതികശരീരം ചിതയിലേക്ക് കൊണ്ടുപോയ അവസരത്തിൽ നെഞ്ചുവിങ്ങിക്കരയുന്ന ജവാന്റെ ഭാര്യയുടെയും അവരുടെ ചുമലിൽ ഈറനണിഞ്ഞ കണ്ണുമായി കൈവച്ചുനിൽക്കുന്ന ബന്ധുക്കളും അയൽപക്കക്കാരുമായ സ്ര്തീകളുടെയും ചിത്രം. എന്റെ എല്ലാ ചിത്രങ്ങളുടെയും മാറ്റിനെ ഈ ഒരൊറ്റ ചിത്രം തകർത്തുകളഞ്ഞു. അതെ അതായിരുന്നു വിക്ടർ... അതായിരുന്നു വിക്ടർ ടച്ച്.


പിന്നീട് പല അവസരങ്ങളിലും വിക്ടറിനൊപ്പം ഒരേ സംഭവങ്ങൾ ക്യാമറയിലാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുശേഷം മലയാള മനോരമയിൽ ന്യൂസ് ഫൊട്ടോഗ്രഫർമാരുടെ പരീക്ഷക്കുള്ള വിളംബരം വന്നു. അപേക്ഷ അയച്ചെങ്കിലും പരിചയം എന്നത് കുഴപ്പമാകുമോ എന്ന ഭയത്തിൽ വിക്ടറിനോട് ഇതെക്കുറിച്ചു പറയാൻ പോയില്ല. അവസാനം ടെസ്റ്റിനുള്ള ടെലിഗ്രാം കിട്ടി, കോട്ടയം മനോരമയുടെ കേന്ദ്ര ഓഫിസിൽ ചെല്ലുമ്പോൾ നിറഞ്ഞ ചിരിയുമായി വിക്ടർ സ്വീകരിച്ചു. പരീക്ഷക്കുള്ള വിഭവങ്ങൾ മറ്റുള്ളവർക്കും എനിക്കും ഒരുക്കിത്തരുന്നതിനിടയിൽ കൂടുതൽ പരിചിതഭാവമൊന്നും നടിച്ചില്ല. മാതൃഭൂമിക്കാരനായി അത്രകാലം മനോരമക്ക് ഒരു ചിത്രം പോലും നൽകാതിരുന്ന എനിക്ക് ഇത്രയെങ്കിലും പരിഗണന നൽകുന്നുണ്ടല്ലോയെന്ന് ഞാൻ ആശ്വസിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം നടന്ന ഇന്റർവ്യൂ ബോർഡിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ നിങ്ങളെ മലയാള മനോരമ ഫൊട്ടോഗ്രഫർ ട്രെയിനിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അച്ചടിച്ച ടെലിഗ്രാമിന്റെ മഷിയുണങ്ങുംമുൻപേ അഭിനന്ദനം അറിയിച്ചുകൊണ്ട് ലഭിച്ച ഫോൺകോൾ വിക്ടറിന്റേതായിരുന്നു. ഇപ്പോൾ പതിനാറ് വർഷത്തിനിപ്പുറം അദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിൽ അതേ ഉദ്യോഗസ്ഥാനത്തിൽത്തന്നെ ഞാനും എത്തിനിൽക്കുമ്പോൾ ഓർമ്മിക്കുന്നു നിറചിരിയുമായി വഴികാട്ടിയ വിക്ടർ ജോർജെന്ന മുൻഗാമിയെ... അദ്ദേഹം തെളിച്ചുതന്ന കാഴ്ചയുടെ പുതിയ മാനങ്ങളെ... ഈ മഴയിൽ ആർത്തലച്ചുവരുന്ന ഓരോ വെള്ളപ്പാച്ചിലിനും വിക്ടറിന്റെ അന്വേഷണ ത്വരയുണ്ട്... പുതിയ സ്ഥലവും പുതിയ കാഴ്ചയും കാണാനുള്ള ത്വര.

ജൂലൈ 9ന് വിക്ടർ മരിച്ചിട്ടു 15 വർഷം.

www.josekuttymanorama.blogspot.in 


#Remembering #newsPhotographer #PhotoJournalist #VictorGeorge #Late #Chief Photographer #MalayalaManorama #JosekuttyPanackal







ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...