#Experience #photo journalist #photojournalist #news photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Experience #photo journalist #photojournalist #news photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 30, ബുധനാഴ്‌ച

മലയാളിക്കൊരു ബംഗാളി അടി. അതും വെറുതെ!


അതൊരു റാലിതന്നെയായിരുന്നു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ കോളജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെത്തുവെന്ന് കൊൽക്കത്തയിൽ നിന്നും അറിഞ്ഞാണ് അവിടെയെത്തിയത്. തിരഞ്ഞെടുപ്പ് കവർചെയ്യാൻ ഇവിടെയെത്തിയിട്ട് ദീദിയെന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ ഒരു ചടങ്ങെങ്കിലും കവർചെയ്യാതെ എങ്ങിനെ കേരളത്തിലേക്ക് മടങ്ങും? കേരളത്തിലെ മുഖ്യമന്ത്രി ഒഴികെ മറ്റാരെയും മുൻകൂട്ടി അറിയിക്കാതെ തൊട്ടടുത്തുനിന്ന് ചിത്രമെടുക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന ബോധ്യം മനസിലുള്ളതുകൊണ്ട് മൈതാനിയുടെ ഏത് ഭാഗത്താണു ദീദിയുടെ സ്റ്റേജെന്നുതപ്പി നടന്നു. ഇല്ല! സ്റ്റേജിന്റെ പൊടിപോലുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിപാടി ഇവിടെത്തന്നെയല്ലേയെന്ന് ചോദിച്ചപ്പോൾ സംഗതി ഇവിടെത്തന്നെ പക്ഷേ സ്റ്റേജില്ലാത്ത പരിപാടിയാണെത്രെ. ഹൊ! അപ്പോൾ ഈശ്വര പ്രാർഥന, സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, നന്ദിയോട് നന്ദി.... കൃതജ്ഞത ഇതൊന്നുമില്ലാത്ത പരിപാടി... ആഹാ! അതുകൊള്ളാം മനസിൽ ലഡുപൊട്ടി.  പിന്നെ എങ്ങനെയാണ് പരിപാടി? ദീദി ഹെലികോപ്റ്ററിൽ വരും, ഇറങ്ങി റോഡിലൂടെ ഒറ്റ നടപ്പങ്ങുനടക്കും പറ്റുന്നവരൊക്കെ കൂടെ നടന്നോണം. ഈ പെണ്ണുംപുള്ളയുടെ ഒപ്പം നടന്ന് പോകാൻ ഈ പ്രദേശത്തെങ്ങാനും ആളുണ്ടോ? ചുറ്റുംനോക്കി. കുറച്ച് പൊലീസും പാർട്ടിപ്രവർത്തകരും അവരുടെ വൊളന്റിയേഴ്സുമല്ലാതെ ആരെയും കാണാനില്ല. 

കേരളത്തിൽ നിന്നുവന്ന മാധ്യമപ്രവർത്തകനാണ് ഞാനീ നാട്ടുകാരനല്ല അപാകത എന്തെങ്കിലുമുണ്ടെങ്കിൽ മുന്നേ അറിയിക്കണം എന്ന ലൈനിൽ മുതിർന്ന പൊലീസ് ഓഫിസർമാർക്ക് മുന്നിലൂടെ ക്യാമറയുമായി മൂന്നുനാലുവട്ടം നടന്നുനോക്കി. ബംഗാളിക്കും മലയാളിക്കും കാഴ്ചയിൽ സമാനതയുള്ളതുകൊണ്ടാവാം പൊലീസ് ഓഫിസർമാർ ഏതോ ബംഗാളി മാധ്യമപ്രവർത്തകൻ എന്നനിലയിൽ തീരെ മൈൻഡുചെയ്യാതിരിക്കുന്നു. ഹെലികോപ്റ്റർ എത്താറായി അങ്ങിങ്ങായി നിൽ‌ക്കുന്നവരെയൊക്കെ പൊലീസ് അവിടെനിന്നുമാറ്റുന്നു. എന്റെ അടുത്തുനിന്നവരെയും മാറ്റുന്നുണ്ട് പക്ഷേ ബംഗാളിയിൽ എന്തോ എന്നോടും പിന്നിലേക്ക് ചൂണ്ടിക്കാണ്ടി പറഞ്ഞു. മീഡിയ എന്നും ലോറി എന്നും രണ്ടുവാക്കുകൾ അതിലുണ്ടായിരുന്നതിനാൽ സംഗതി ഊഹിച്ചെടുത്തു. പിന്നിലേക്ക് നീങ്ങിവരുന്ന ലോറിയിൽ കയറാനാണ് പൊലീസ് പറഞ്ഞത്.  അതാ കുറെ ബംഗാളി പത്രക്കാരും ടിവിക്കാരും ലോറിയിൽ ചാടിക്കയറുന്നു. അപ്പോൾ സംഗതി ശരിതന്നെ. പിന്നാലെ ദീദിയുടെ ഹെലികോപ്റ്റർ മൈതാനത്തിറങ്ങി പൊടിപടലം വകവയ്ക്കാതെ കുറെ പ്രവർത്തകർ മൈതാനിയിലേക്ക് ഓടുന്നുണ്ട്. പൊടിയടങ്ങിയപ്പോൾ സാരിയുടുത്തൊരു വനിത ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഊർന്നിറങ്ങുന്നു. നിലത്ത് കാൽതൊട്ടപാടെ അതാപോകുന്നു സംരക്ഷണവേലിക്കരികിലേക്ക്. തൊട്ടടുത്തനിമിഷം കറന്റടിച്ചതുപോലെ തിരിച്ചുവരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും ഓടുന്നു. ഏതൊരു പരിപാടിയുടെയും ആദ്യ നിമിഷങ്ങൾക്കായി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതുപൊലെതന്നെ ലോറിയിൽ മഹാബഹളം. മമതയെ വ്യക്തമായി കാണാൻ പാടില്ലാത്ത തരത്തിൽ മാധ്യമപ്രവർത്തകരെ കയറ്റിയ ലോറി നിറുത്തിയിരിക്കുന്നതാണ് ആദ്യ പ്രശ്നം. ലോറി ഒരടിപോലും പിന്നോട്ടെടുത്താൽ അപ്പോൾ ഡ്രൈവറെ തല്ലും എന്ന രീതിയിൽ പൊലീസും നിൽപ്പുണ്ട്. മമത വേഗത്തിൽ നടന്നുവന്ന് റോഡിൽകയറി സംഗതികൾ ആകെയൊന്ന് വീക്ഷിച്ചു. സ്ഥലത്തെ സ്ഥാർഥിയെ തനിക്കരികിലേക്ക് ചേർത്തുനിറുത്തി നടത്തം ആരംഭിച്ചു. മിനിറ്റുകൾക്കുമുൻപ് അവിടെ കണ്ടരീതിയിലായിരുന്നില്ല പിന്നീടുകണ്ടത്. എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയ ജനം മമതക്കൊപ്പം നടക്കുന്നു. പക്ഷേ ആരെയും തനിക്ക് മുന്നിലേക്ക് കയറ്റിവിടാൻ അവർ അനുവദിക്കുന്നില്ല. തന്റെ മുന്നിൽ നടന്നുകയറാൻ നോക്കുന്നവരെയൊക്കെ പിന്നിലേക്ക് പോകാൻ അവർ ഇടക്കിടെ നിർദേശം നൽകും. ഒരു കിലോമീറ്റർ കഴിഞ്ഞ് മിഡ്നാപൂർ ഗാന്ധിപ്രതിമക്ക് സമീപം എത്തിയപ്പോഴേക്കും പലരും തളർന്നു. സാരിത്തലപ്പുകൊണ്ട് മുഖ്യമന്ത്രി ഇടക്കിടെ മുഖം ഒപ്പുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ആരൊക്കെയോ ജമന്തിപൂമാലകൾ റോഡിലേക്കെറിഞ്ഞു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കൂപ്പുകൈകാണിച്ചുള്ള അഭിവാദ്യം നിറുത്തി പൂമാലകൾ എറിയരുതെന്ന് കെട്ടിടത്തിന് മുകളിലുള്ളവർക്ക് നിർദേശം നൽകുന്നു. ഇതുകണ്ട് പിന്നാലെയെത്തിയ എല്ലാവരും നിർദേശം നൽകുന്നവരായി മാറുന്നു. റോഡിൽ വീണ പൂമാലയൊക്കെ പെറുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മമത നിർദേശവും നൽകി. 

പെറുക്കിയെടുത്ത പൂമാല എവിടേക്ക് മാറ്റിയന്ന് പിന്നെ കാണാൻ കഴിഞ്ഞില്ല കാരണം അതിലും വലിയൊരു ജനസാഗരം പിന്നാലെ ഇരച്ചുവരുന്നുണ്ടായിരുന്നു. റോഡിന് ഇരുവശത്തുനിന്നുമുള്ളവർ മമതയുടെ വഴിയിലേക്ക് കയറാതിരിക്കാൻ കയറുമായി ഇരുവശങ്ങളിലൂടെയും പ്രവർത്തകർ കുതിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ആൺ-പെണ്‍ സെക്യൂരിറ്റി സംഘം കറുത്ത കണ്ണടധരിച്ച് മമതക്കിരുവശവും ബലംപിടിച്ചു നീങ്ങുന്നുണ്ട്. പക്ഷേ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പമെത്താൻ അവരും നന്നേപാടുപെടുന്നുണ്ട്. അടുത്തവളവുതിരിഞ്ഞതും മാധ്യമലോറിയുടെ കാഴ്ചയിൽ നിന്നും മമത മറഞ്ഞു. പിന്നെയൊരു പൂരമായിരുന്നു ലോറിയിൽ. പ്ലാന്റ്ഫോമിന്റെ കമ്പിയിൽ കാൽകൊണ്ട് തൂങ്ങിനിന്നിരുന്ന എന്റെ തുടയിലടിച്ച് ഏതോ ബംഗാളി പത്രക്കാരൻ ലോറി ഡ്രൈവർക്ക് വണ്ടിനിറുത്താൻ നിർദേശം നൽകുന്നു. ‘അത് എന്റെ കാലാണ് സഹോദരാ, നിങ്ങൾ ലോറിയുടെ ബോഡിയിൽ അടിക്കൂ’ എന്നുള്ള എന്റെ ശബ്ദമൊന്നും പുള്ളിക്കാരൻ ശ്രദ്ധിക്കുന്നില്ല. കാലിൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ തമിഴ് സിനിമയിലേതുപോലെ ‘ഡാാായ്....’എന്നൊരു ശബ്ദം കണ്ഠത്തിൽ നിന്നും ഉയർന്നതോടെയാണ് അദ്ദേഹത്തിന് സ്ഥലകാലബോധമുണ്ടായത്. സിംപിൾ ഒരു ചിരിയും ചിരിച്ച് അദ്ദേഹം ലോറിയുടെ ബോഡിയിൽ അടിക്കാൻ തുടങ്ങി. ലോറി നിന്നപാടെ പാർട്ടിക്കാരും പൊലീസ് ഓടിവന്ന് മുന്നോട്ടെടുക്കാൻ ആ‍‍ജ്ഞാപിച്ചു. മുന്നോട്ടെടുത്താൽ ശരിയാക്കുമെന്ന് മാധ്യമക്കാരും. ആകെക്കൂടി വെട്ടിലായ പരുവത്തിൽ ഡ്രൈവറും. പത്തിരുപത് സെക്കൻഡിനുള്ളിൽ മമത കാഴ്ചക്കുള്ളിലെത്തി. വളവിലെത്തിയപ്പോൾ അവർക്കൊരു ഫോൺകോൾ വരികയും അത് അറ്റൻഡുചെയ്ത് റോഡിൽ നിന്നതുമാണ് മാധ്യമലോറിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും അവർ മറയാൻ കാരണമായത്. അതിന്റെ പേരിൽ കാലിൽ അടികിട്ടിയതോ എനിക്കും. ങാ! പിന്നെ ഒരു ബംഗാൾ ഓർമ്മക്ക് അതും കിടക്കട്ടെ. 




2015, ജൂലൈ 4, ശനിയാഴ്‌ച

പാവയ്ക്കുമുണ്ടാകും കഥപറയാൻ...


                             ചില അവസരങ്ങള്‍ ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. മറ്റുചിലതാകട്ടെ കണ്ണുനനയിപ്പിക്കും.  പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേന, ആതുരസേവന രംഗത്തുള്ളവര്‍ എന്നിവരെപ്പോലെതന്നെ പലപ്പോഴും മാധ്യമപ്രവര്‍ത്തകരും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മരണങ്ങളിലും അപകട സ്ഥലങ്ങളിലും റിപ്പോര്‍ട്ടിങ്ങിനായി എത്തേണ്ടിവരും. ദുഖം തളം കെട്ടിനില്‍ക്കുന്ന ആ സ്ഥലങ്ങളില്‍ പതുങ്ങിനിന്നുചിത്രമെടുക്കുകയും അകന്ന ബന്ധുക്കളോടും അയൽക്കാരോടും സുഹൃത്തുക്കളോടും കാര്യങ്ങള്‍ തിരക്കി വാര്‍ത്ത തയ്യാറാക്കുകയും ചെയ്യുന്ന പഴയ തലമുറ മാധ്യമ സംസ്ക്കാരത്തിന് ഇന്ന് മാറ്റം ഏറെയായി. സ്ഥലത്തുനിന്നും ലൈവായി റിപ്പോര്‍ട്ടിങ് തുടങ്ങിയതോടെ ന്യൂസ് റൂമില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ കണ്ടെത്തേണ്ടസ്ഥിതി വന്നു. അതുകൊണ്ടുതന്നെ മൈക്കുകള്‍ ദുരന്തസ്ഥലത്തും കരച്ചില്‍ക്കാര്‍ക്കിടയിലും എന്തിനേറെ മരിച്ച വൃക്തിയുടെ അടുത്ത ബന്ധുവിലേക്ക് പോലും നീണ്ടുചെന്നു. ഇതിനിടെ സാമൂഹ്യമാധ്യമ ജ്വരം ബാധിച്ചവര്‍ മിനിറ്റുതോറും നല്‍കുന്ന ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ക്കായി  മൊബൈല്‍ ഫോണുകള്‍ മൃതദേഹത്തിലേക്ക് പോലും നീളുന്നു. 
                       ഐങ്കൊമ്പ് ബസ് അപകടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വാഴയിലയില്‍ നിരത്തിയിട്ടിരിക്കുന്ന ഭയാനകമായ ഒരു ദൃശ്യമാണ് എന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ മനസില്‍ ആദ്യമായി ആഴത്തില്‍ പതിഞ്ഞൊരു സംഭവം. ആ ഭയാനകദൃശ്യങ്ങൾക്കിടയിലും പ്രശസ്ത ന്യൂസ് ഫൊട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജ് എടുത്ത ചിത്രം പിന്നീടാണ് ചര്‍ച്ചാവിഷയമായത്.   മരിച്ചവരുടെദൃശ്യങ്ങൾ കാണാന്‍ ചെറിയൊരു മരക്കമ്പില്‍ പിടിച്ചിരിക്കുന്ന നിരവധി ആളുകളുടെ കൈകളും ഒരാളുടെ മുഖവും മാത്രമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. സംസാരശേഷി ഏറെയുള്ളൊരു ചിത്രം പക്ഷേ പതിയെയാണ് ചര്‍ച്ചാവിഷയമായത്. 
​​
              കണ്ണൂര്‍ കൊലപാതക പരമ്പരയുടെ സമയത്താണ്  മലയാള മനോരമയില്‍ കരച്ചിലും ബഹളവുമില്ലാതെ പി.ആർ‍. ദേവദാസ് എടുത്ത ഒരു ചിത്രം എത്തിയത്. മകൻ മരിച്ചതറിയാതെ അമ്മ അടുക്കളയില്‍ അദ്ദേഹത്തിനായി വിളമ്പിവച്ച കഞ്ഞിയും കപ്പപുഴുക്കായിരുന്നു ആ ദിവസത്തെ വാര്‍ത്താ ചിത്രം. അത് ഒരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു. ജോലിയുടെ ഭാഗമായി കണ്ണൂരില്‍  ഞാനും തൊട്ടുപിന്നാലെ എത്തിച്ചേര്‍ന്നു. രാഷ്ട്രീയ മരണങ്ങള്‍ ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടുചെയ്യാന്‍ പോകുമ്പോള്‍ ബന്ധുക്കളുടെ മനം തകര്‍ന്നുള്ള കരച്ചില്‍ പത്രത്തിന്‍റെ പ്രധാനപേജില്‍ ഇടംപിടിക്കാതെ മറ്റുചിത്രത്തിലേക്ക് പോകാന്‍ പ്രത്യേക ശ്രദ്ധഞാനും നൽകി.

പുതുതലമുറ മാധ്യമങ്ങള്‍ നാഴികക്ക് നാല്‍പത് വട്ടം അപ്ഡേറ്റ് ചെയ്ത് ആദ്യം ഉണ്ടായിരുന്നതിനെ വീണ്ടും മാറ്റിയെഴുതി ചിലപ്പോൾ പിൻവലിക്കുകയും ചെയ്യുമ്പോൾ അച്ചടി മാധ്യമത്തിന് ഒരു വാക്കേയുള്ളു. അച്ചടിച്ചത് അച്ചടിച്ചതുതന്നെ. അതുകൊണ്ടുതന്നെയാണ് ആധികാരികതയുടെ വിലയിരുത്തലായി ഇന്നും അച്ചടിമാധ്യമങ്ങള്‍ പരിഗണിക്കപ്പെടുന്നതും. പക്ഷേ പുതുതലമുറ മാധ്യമങ്ങളുടെ വെപ്രാളം ഇന്ന് അച്ചടി മാധ്യമ പ്രവര്‍ത്തകനിലേക്കും കുടിയേറിയിട്ടുണ്ട്. ഒഴുക്കിനൊത്തുനീന്തുമ്പോള്‍ അദ്ദേഹവും വെപ്രാളത്തിന്‍റെ ആള്‍രൂപമായി മാറുന്നു. ആ വെപ്രാളത്തിനിടയിലും സമചിത്തതയും അവസരോചിതമായ പെരുമാറ്റവുമാണ് പൊതുജനങ്ങള്‍ എല്ലാ മാധ്യമപ്രവര്‍ത്തരിൽ നിന്നും പ്രതീക്ഷിക്കുന്നതും. അതിന് ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമമെന്നൊരു വേർതിരിവ് പൊതുജനത്തിനില്ല.  അതിന് ഭംഗം വരുമ്പോഴാണ് വിമര്‍ശനശരങ്ങള്‍ അവനിലേക്കോ അവളിലേക്കോ നീളുന്നതും.  
കഴിഞ്ഞ ആഴ്ചയാണ് കോതമംഗലം അടിമാലി റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ മരം മറിഞ്ഞുവീണ് അഞ്ച് കുട്ടികള്‍ മരിച്ചത്. കേരളക്കരയാകെ വേദനിച്ചതിനൊപ്പം കുട്ടികളുള്ളവരെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിച്ച  അപകടവാര്‍ത്ത. ആദ്യദിനത്തില്‍ അപകടം നടന്ന സ്ഥലം മുതല്‍ ആശുപത്രി,സ്കൂൾ,  ബന്ധുജനങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണവും ചോദ്യവും വിശകലനവും നീണ്ടു. പിറ്റേന്ന് നാല് കുട്ടികളുടെ മൃതസംസ്ക്കാര ചടങ്ങ് നടക്കുന്നു. അതിന്‍റെ വാര്‍ത്താചിത്രങ്ങൾ പകർത്താനുള്ള ചുമതല എന്നിലേക്ക് വന്നുചേര്‍ന്നു. സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട് വിനോദ് രണ്ടുകുടുംബങ്ങളില്‍ പോകാമെന്നേറ്റു.   മരിച്ച കുട്ടിയുടെ പ്രായത്തിലുള്ള  കുട്ടികള്‍ എനിക്കുമുണ്ട്. മുന്‍പ് റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടിട്ടുള്ള മറ്റ് മരണങ്ങളെപ്പോലെ തീര്‍ത്തും വികാരമില്ലാതെ ഇതിനെ കാണാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ആദ്യവീട്ടില്‍ സഹപാഠികൾ സന്ദര്‍ശിക്കുന്ന ഒരു ചിത്രം തിടുക്കത്തില്‍ പകര്‍ത്തി അടുത്തവീട്ടിലേക്ക് തിരിച്ചു.
                        ഇനി ഏകമകള്‍ മരിച്ച വീട്ടിലേക്കാണ് പോകേണ്ടത്. കാത്തിരുന്ന് കിട്ടിയ ഏക മകള്‍ ആറാം ക്ലാസ് പ്രായംവരെ എത്തുമ്പോള്‍ തങ്ങളെ തനിച്ചാക്കി പോകുന്ന മാതാപിതാക്കളുടെ മുഖം ആലോചിച്ചപ്പോഴേ കണ്‍കോണില്‍ ചെറിയ നനവ്. വീടിനടുത്ത് എന്നെ ഇറക്കി വണ്ടി മാറ്റിയിട്ടുവരാമെന്നറിയിച്ച് കാറുമായി ഡ്രൈവര്‍ പോയി. കുറച്ചുനേരം അവിടെത്തന്നെ നിന്നു. വിഷാദമുഖവുമായി വീട്ടിലേക്ക് പോയവര്‍ നനഞ്ഞ കണ്‍പീലിയുമായി തിരിച്ചുപോകുന്നതും ശ്രദ്ധിച്ചു. ഇത് എന്‍റെ ആരുമല്ല.. വെറും ജോലി മാത്രം...  എന്ന് മനസില്‍ ഉരുവിട്ട് വീട്ടുമുറ്റത്തുകെട്ടിയ പന്തലിലേക്ക് കയറി.  പന്തലില്‍കിടത്തിയ കുഞ്ഞുശരീരത്തിനടുത്തിരുന്ന് ആരൊക്കെയോ കരയുന്നുണ്ട്. അവിടേക്കൊന്നും ശ്രദ്ധിക്കാനേപോയില്ല. വീടിന്‍റെ പ്രധാനവാതിലിനോടുചേര്‍ന്ന ജനലില്‍ ഒരു പാവക്കുട്ടി മുറ്റത്തേക്കുനോക്കി കിടക്കുന്നുണ്ട്. ഒരു കൈപുറത്തിട്ട് മറു കൈ ജനല്‍ക്കമ്പിയില്‍ പിടിച്ചാണ് അവളുടെ കിടപ്പ്. കണ്ടാല്‍ തന്‍റെ കൂട്ടുകാരിക്ക് അന്തിമയാത്ര പറയുന്ന അതേ പ്രതീതി.  ജനലിന്‍റെ അടുത്ത പാളിക്കിടയിലൂടെയും മുന്നിലും  അരികിലുമൊക്കെയായി ആ കുഞ്ഞുദേഹം വീക്ഷിച്ച് വിഷണ്ണരായി നില്‍ക്കുന്നവരുടെ മുഖത്തേക്കും കണ്ണോടിച്ചു. എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കുതന്നെ. താമസിച്ചില്ല അതേ വികാരങ്ങളുമായി ആ ഫ്രെയിം ക്യാമറയിലാക്കി മാറിനിന്നു. മരിച്ച കുട്ടിയുടെ അമ്മയുടെയും അച്ഛന്‍റെയും കരഞ്ഞുതളര്‍ന്ന മുഖം ജനക്കൂട്ടത്തിനിടയില്‍ കത്തുന്ന മെഴുകുതിരികള്‍ക്കിടയിലൂടെ കാണുന്നുണ്ട്. ഈ എരിച്ചില്‍ അവരുടെ മനസിലെരിയുന്നതിനേക്കാള്‍ തുലോം തുച്ഛമെന്ന് സൂം ലെന്‍സ് എനിക്ക് കാണിച്ചുതന്നു. ആരുടെയും ശ്രദ്ധയില്‍പെടാതെ മറ്റൊരുചിത്രംകൂടി. പിന്നെ അവിടെ നിന്നില്ല പുറത്തേക്ക്  തിടുക്കത്തില്‍ ഇറങ്ങി. പാവക്കുട്ടിയെ തിരിഞ്ഞൊന്നുനോക്കി. ഇല്ല! ജനല്‍ക്കമ്പിയില്‍ നിന്നും ആരോ അതിനെ എടുത്തുമാറ്റിയിരിക്കുന്നു. അതോ തന്‍റെ കൂട്ടുകാരിയുടെ അന്ത്യയാത്ര കാണാന്‍ കഴിയാതെ ഈ കൂട്ടവിലാപത്തില്‍ നിന്നും അവധിയെടുത്ത് അവള്‍ താഴേക്ക് വീണുവോ?



വിടനല്‍കുന്നു കൂട്ടുകാരീ... കോതമംഗലത്ത് സ്കൂള്‍ ബസില്‍ മരം വീണ് മരിച്ച വിദ്യാവികാസ് സ്കൂള്‍ വിദ്യാര്‍ഥി ഈസ സാറാ എല്‍ദോയുടെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ജനല്‍കമ്പിയില്‍ മൃതദേഹത്തിലേക്ക് നോക്കിയെന്നവണ്ണം തൂങ്ങിക്കിടക്കുന്ന ഈസയുടെ പ്രിയ പാവക്കുട്ടി. ചിത്രം.ജോസ്കുട്ടി പനയ്ക്കൽ 










ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...