2018, ജനുവരി 29, തിങ്കളാഴ്‌ച

"ഗുഡ് " ജോന്‍

ഇനി നമ്മള്‍ പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama 
ചില അവസരങ്ങള്‍ അങ്ങിനെയാണ് സ്വാതന്ത്രമുള്ളവര്‍ക്കും അതില്ലാതാകുന്ന അവസ്ഥ. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനു പുതുതായി എത്തിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസൻ ആരാധകര്‍ക്കായി കയ്യടിച്ചു ഫ്ലെക്സ് പൊളിക്കുന്ന കാഴ്ചയും ആ പട്ടികയില്‍ പെട്ടതാണ്. ഐഎസ്എല്ലിന്റെ സ്വന്തം ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് കളിനടക്കുന്ന മൈതാനിയിലെ പുല്ലില്‍ കയറി ചിത്രം എടുക്കാന്‍ അനുവാദമുള്ളത്. ഗോള്‍പോസ്റ്റിനു പിന്നില്‍ പരസ്യങ്ങള്‍ ഒഴുകി നീങ്ങുന്ന ബോര്‍ഡിനും പിന്നില്‍ ഇരു കോര്‍ണറുകളിലുമായാണ് പത്രഫൊട്ടോഗ്രഫര്‍മാരുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും നായകന്‍ ജിങ്കാന്റെ നേതൃത്വത്തില്‍ ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ച ഈ സീസന്റെ പ്രത്യേകതയാണ്. കളിയിലില്ലാത്ത നല്ല ചിത്രങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഡല്‍ഹിയുമായുള്ള കളിക്കുശേഷം ഈ അവസരം വന്നപ്പോള്‍ ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ പുല്‍മൈതാനിക്കുള്ളിലേക്ക് ചാടിക്കയറി. പത്രഫൊട്ടോഗ്രഫര്‍മാര്‍ ബോര്‍ഡിനു പിന്നിലായി തയാറായി നില്‍ക്കുന്നു. ഇവിടുത്തെ ‘ആചാരങ്ങളൊന്നും’ പരിചയമില്ലാത്ത ഇന്നലെ വന്ന കളിക്കാരന്‍ ബാഡ്‌വിസനിനെയും ഗോളടിച്ച പയ്യന്‍ ദീപേന്ദ്രസിങ് നെഗിയെയും സന്ദേശ് ജിങ്കാന്‍ തള്ളിക്കയറ്റി മുന്നിലേക്ക് വിട്ടു. ബാഡ്‌വിസനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ നേരെവന്നു പരസ്യബോര്‍ഡിനു പിന്നിലെ ഫ്ലെക്സ് ബോര്‍ഡില്‍ കയ്യടിച്ചടിച്ചു ബോര്‍ഡുവരെ പൊളിച്ചു. കളത്തിനുള്ളിലുള്ള ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ക്ക് ഇത് എടുക്കണമെങ്കില്‍ പരസ്യബോര്‍ഡുകളെ ചാടിക്കടക്കണം. അദ്ദേഹം അതിനായി പുറത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെങ്കിലും അതിനിടെ സംഭവമെല്ലാം കഴിഞ്ഞിരുന്നു.

#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI

2018, ജനുവരി 1, തിങ്കളാഴ്‌ച

പുതുവര്‍ഷം പിറന്നപിന്നാലെ OMKV

കൊച്ചിയിലേക്ക് സ്ഥലംമാറിവന്നിട്ടിതുവരെയായിട്ടും ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷാഘോഷം എടുക്കാത്തതിന്റെ ആകാംക്ഷയോടെയാണ് ഇന്നലെ അവിടേക്ക് തിരിച്ചത്. ഒട്ടേറെ വര്‍ഷങ്ങളായി ബീച്ചില്‍ നടന്നിരുന്ന ആഘോഷം ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി പുല്ലുപിടിപ്പിച്ച മൈതാനിയിലേക്ക് മാറ്റിയിരുന്നു. ബീച്ച് കടലെടുത്തു പോയതാണ് ഈ മാറ്റത്തിനുകാരണം. ഏതായാലും വലിയ ജനസമുദ്രത്തിനിടയിലൂടെ ഒന്നരമണിക്കൂര്‍ നിരങ്ങിയുള്ള യാത്രക്കുശേഷം എന്നെയും വഹിച്ചുള്ള വാഹനം അവിടെയെത്തി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ജാം ആകാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് വളരെയേറിയാല്‍ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വാഹനം മട്ടാഞ്ചേരി വഴിയിലേക്ക് തിരിച്ചിട്ടുകൊള്ളാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പും കൊടുത്തു. വൈകീട്ട് ഏഴുമണിമുതല്‍ പടമെടുപ്പുതുടങ്ങി. ഒന്‍പതുമണി ആയതോടെ പത്രത്തിന്റെ ഫസ്റ്റ് എഡിഷനുകളിലേക്കുള്ള ചിത്രമൊക്കെ ഫയല്‍ചെയ്തു കഴിഞ്ഞു. ഇനി 12മണിക്കു ക്രിസ്മസ് സാന്റാക്ലോസിനു തീകൊളുത്തുന്ന ചടങ്ങാണുള്ളത്. ഇതിനു കാത്തിരിക്കുന്നതിനിടെ, മൈതാനിയില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍ ഇന്റര്‍നെറ്റ് ഇഴയുകയും കിട്ടാതാകുകയുമൊക്കെ ചെയ്തതോടെ അവനവന്റെ മൊബൈല്‍ കമ്പനികളെയും അംബാനിയെയുമൊക്കെ സ്മരിക്കുന്നുണ്ട്. ഇതോടെ രാത്രി 12ന് എല്ലാവരും കൂട്ടത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം എനിക്ക് ഓഫീസിലേക്ക് ചിത്രം അയക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്. അതിനെ പ്രതിരോധിക്കാനുള്ള വഴി ഇവിടെ നെറ്റ്‌വര്‍ക്ക് വരുന്ന ടവറിന്റെ സിഗ്നല്‍പരിധിയില്‍ നിന്നും മാറി ചിത്രം അയക്കുക എന്നതാണ്.

        അങ്ങനെ കാത്തിരുന്ന് 11.59ന് പാപ്പാഞ്ഞിക്കു തീകൊളുത്തി. ആയിരങ്ങള്‍ മൊബൈല്‍ ഫോണുയര്‍ത്തി ആ ദൃശ്യത്തെ സല്യൂട്ട് ചെയ്തു. ഒരുമിനിറ്റിനുള്ളില്‍ ചിത്രം പകര്‍ത്തിയ സ്ഥലത്തുനിന്നും പുതുവര്‍ഷപുലരി പിറന്ന വേളയില്‍ 15കിലോ ഭാരം വരുന്ന ക്യാമറാ ഉപകരണങ്ങളുമായി ജനക്കൂട്ടത്തിനിടയിലൂടെ ഓട്ടം തുടങ്ങി. ലക്ഷ്യം അടുത്ത മൊബൈല്‍ ടവര്‍ പരിധിയിലേക്ക് എത്തുക. ബിനാലെ നടക്കാറുള്ള ആസ്പിന്‍വാള്‍ ഹൗസിന് സമീപമാണ് കാറുള്ളത്. അവിടെയെത്തി കാര്‍ കണ്ടെങ്കിലും ഡ്രൈവറെ കാണാനില്ല. മൊബൈലില്‍ കിട്ടുന്നുമില്ല. പത്രത്തിന്റെ ഡെഡ്‌ലൈന്‍ സമയമാണ്. ചിത്രം എത്രയും വേഗം എത്തിച്ചേ മതിയാകൂ. അവിടെനിന്നും ഓടി കടല്‍ക്കരയിലേക്കു ചെന്ന് ഒരു ഒരു നെറ്റ്‌വര്‍ക്ക് ഓണ്‍ചെയ്തു വലിഞ്ഞുനീങ്ങി പോകുന്നതല്ലാതെ 12 എംബിയുള്ള ചിത്രം ലോഡ് ആകുന്നില്ല. അടുത്ത മൊബൈല്‍ കമ്പനിയുടെ നെ‌റ്റ്‌വര്‍ക്ക് ഇത്തിരിക്കൂടി ഭേദപ്പെട്ടതായിരുന്നു. അപ്പുറത്തെ കരയില്‍നിന്നുമെത്തുന്ന സിഗ്നല്‍ ബലത്തില്‍ ചിത്രം ഓഫീസിലെത്തി. തിരിച്ചുവീണ്ടും കാറിനടുത്തേക്ക്. അപ്പോഴും ഡ്രൈവര്‍ എത്തിയിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വിയര്‍ത്തുകുളിച്ച് അദ്ദേഹം ഓടിവരുന്നു. ‘മൊബൈല്‍ കിട്ടുന്നില്ല സാര്‍, ഞാന്‍ ജനക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി’ എന്നൊക്കെയായിരുന്നു വിശദീകരണങ്ങള്‍. ഏതായാലും നിങ്ങളെന്നെ OMKV ആക്കി. അതെ! ‘ഓടുന്ന മനുഷ്യനെ കണ്ടോ വെളുപ്പിന് ’ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചപോലെ..ശ്ശെ!.. By Josekutty Panackal 


#BehindThePhoto #BehindThePicture #MyLifeBook #CrazyPhotography 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...