2016, മേയ് 30, തിങ്കളാഴ്‌ച

അതെ! അതൊരു വാർത്താ ചിത്രം തന്നെയായിരുന്നു...




24 മണിക്കൂറും ഉണർന്നിരിക്കുന്ന ലൈവ് ടെലിവിഷൻ ചാനലുകൾക്കിടയിലും ഒരു നിശ്ചലചിത്രം കേരളക്കരയെ ചർച്ച ചെയ്യിച്ച ആഴ്ചയാണ് കടന്നുപോയത്. മന്ത്രിസഭയുടെ കിരീടധാരണ ചടങ്ങിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ലക്ഷക്കണത്തിനു ആളുകളുടെ ആരാധനാപാത്രവുമൊക്കെയായ വി.എസ്. അച്യുതാനന്ദന്റെ കയ്യിലെത്തിയ ഒരു കുറിപ്പായിരുന്നു ഇപ്പോഴും ചർച്ചകൾ അവസാനിക്കാതെ മുന്നോട്ടുനീങ്ങുന്നത്. മനോജ് ചേമഞ്ചേരിയെന്ന ഒരു ന്യൂസ് ഫോട്ടോഗ്രാഫറാണ് ഈ മാരത്തൺ ചർച്ചക്കുവെടിമരുന്നിട്ടത്. വേദിയിലെ സംഭവങ്ങൾ  പകർത്തുന്നതിനൊപ്പം തന്റെ പിന്നിലെ സദസിൽ എന്തുസംഭവിക്കുന്നുവെന്നും നോക്കാനുള്ള മൂന്നാം കണ്ണാണ് മനോജിന് ഈ ചിത്രം ലഭിക്കാൻ കാരണമായത്. ഈ ചിത്രം എടുത്തഫോട്ടോഗ്രാഫർമാർ നിരവധിയുണ്ടെങ്കിലും കുറിപ്പിനുള്ളിലെന്തെന്ന് അന്വേഷിക്കാനുണ്ടായ പത്രഫോട്ടോഗ്രാഫറുടെ അന്വേഷണത്വരയാണ് മനോജിനെ ഈ ചരിത്രചിത്രത്തിന്റെ സൃഷ്ടാവാക്കിയതും.

 മാധ്യമപ്രവർത്തകർക്കുമുന്നിൽ പലരെയും അടിക്കാനുള്ള വടിയുമായെത്തുന്നവർ പത്രസമ്മേളനങ്ങൾക്കിടെയാണ് ഇത്തരം കുറിപ്പുകൾ ഉയർത്തിക്കാണിക്കാറ്. അങ്ങനെ സർക്കാരിനെവരെ മറിച്ചിടാൻ പോന്ന ആരോപണങ്ങളുമായി പലരും പലതും മുൻകാലങ്ങളിൽ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ലൈവ് ക്യാമറകളിലൂടെ എത്തിയ ആ ദൃശ്യങ്ങൾ മലയാളിയുടെ സ്വീകരമുറികളിൽ ഇന്നും നിറഞ്ഞാടുന്നുമുണ്ട്. എന്നാൽ ഈ കുറിപ്പ് അക്കൂട്ടത്തിൽപെടുത്താവുന്ന ഒന്നായിരുന്നില്ല. ആരെയും മറിച്ചിടാനോ കുഴപ്പത്തിലാക്കാനോ ഉദ്ദേശിച്ചുള്ളതുമായിരുന്നില്ല. പക്ഷേ ജനമനസുകളിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിഛായക്ക് എതിരായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം. തലതിരിഞ്ഞുള്ള പ്രതിബിംബമായി മാത്രം കണ്ടൊരു കുറിപ്പിനുള്ളിൽ എന്താണ് എഴുതിയതെന്ന് അറിയാനുള്ള ആഗ്രഹം വൻതിരക്കിനിടയിലും ആ ഫോട്ടോഗ്രാഫറുടെ മനസിൽ തങ്ങിനിന്നിരുന്നുവെന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായത്. ഓഫിസിലെത്തി മറ്റുചിത്രങ്ങൾ തിടുക്കത്തിൽ നൽകിയതിനുപിന്നാലെ കംപ്യൂട്ടർ സഹായത്തോടെ ഈ ചിത്രം തിരിച്ചിട്ടു കുറിപ്പ് വ്യക്തമായി വായിക്കാൻ ശ്രമിച്ചു. അവിടെ പുതിയൊരു വാർത്ത ജനിക്കുകയായിരുന്നു. അതെ ഒരു ന്യൂസ് ഫോട്ടോഗ്രാഫർ കണ്ടെത്തിയ വാർത്തയുടെ ജനനം.  പിറ്റേന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതിനുശേഷം താനെടുത്ത ചിത്രങ്ങളിൽ ഈ ചിത്രമുണ്ടോയെന്ന് പരതിയവരും നിരവധി. കാര്യമറിയാതെ പ്രസിദ്ധീകരിച്ചവരാകട്ടെ തലേന്ന് ആ കുറിപ്പ് എന്തെന്ന് പരിശോധിക്കാമായിരുന്നില്ലേയെന്ന് ചിത്രം എടുത്തവരോട് തട്ടിക്കയറി. വാർത്താ ചാനലുകൾ പാൻചെയ്തുപോയ ഷോട്ടുകളിൽനിന്നും ഫ്രീസ് ചെയ്യാൻ ശ്രമിച്ചു. അങ്ങിനെലഭിച്ച ഷോട്ടുകൾ തങ്ങളുടേതാക്കിമാറ്റി എക്സ്ക്ലൂസീവ് മാർക്കിട്ടവരും നിരവധി.

ഇതൊക്കെ കണ്ടുദഹിക്കാതെപോയവർ ഫോട്ടോഷോപ്പെന്ന സ്ഥിരം പല്ലവിയുമായി ആ വാർത്താചിത്രഛായാഗ്രാഹകനെ നേരിടാൻ ഇപ്പോഴും ശ്രമിക്കുന്നു. ചിത്രങ്ങൾ പരുവപ്പെടുത്താൻ ലോകത്ത് ഫോട്ടോഷോപ്പെന്ന ഒരു സംവിധാനം മാത്രമേയുള്ളുവെന്ന 'വലിയ' അറിവുമായെത്തുന്ന കൂപമണ്ഡൂകങ്ങളെന്നുമാത്രമേ ഇത്തരക്കാരെ വിളിക്കാനാകൂ.

#VS #VSAchuthanandan #note #Kurippu

2016, മേയ് 14, ശനിയാഴ്‌ച

അതും ഒരു താരമായിരുന്നില്ലേ?

ഇന്നലെ പത്രത്തിൽ വന്നൊരു ചിത്രമാണ് ഈ കുറിപ്പിനാധാരം. അത് ഇതോടൊപ്പം ചേർത്തിട്ടുമുണ്ട്. നമ്മുടെ നാട്ടിലെ അപകടമരണങ്ങളുടെ വാർത്തകളും ചിത്രങ്ങളും വാർത്താ മാധ്യമങ്ങളിൽ ദിവസവും കാണുമ്പോൾ ഇത് എനിക്ക് സംഭവിക്കു
ന്നവയല്ല, എന്നെ ബാധിക്കുന്നവയല്ല എന്ന രീതിയിൽ കടന്നുപോകുന്നവരാണ് മിക്കവരും. അങ്ങനെ അല്ലാത്ത കുറച്ചുപേരെങ്കിലും സമൂഹത്തിൽ ഉണ്ട് എന്നുള്ളത് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് വായിച്ചവരെങ്കിലും അറിഞ്ഞിരിക്കും. അതുപോലും വായിക്കാൻ സമയമില്ലാത്തവർ വിമർശനത്തിനായി മാത്രം സമയം കണ്ടെത്തുമ്പോൾ അവരോട് തോന്നുന്ന വികാരത്തിന് ഉചിതമായ മലയാള പദം എനിക്ക് നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


ഒരു ബസാണ് ഇദ്ദേഹത്തെ ഇടിച്ചിട്ടത്. ബസിലെ ജീവനക്കാർ പതിവുപോലെതന്നെ ഓടിയൊളിച്ചു. എങ്കിലും വലിയൊരു സമൂഹം ആ ബസിൽ യാത്രക്കാരായുണ്ടായിരുന്നു. നിങ്ങൾ അപകടദൃശ്യം പകർത്തിയ അതേ മൊബൈൽ ക്യാമറയിൽ 100 എന്ന നമ്പരിൽ വിളിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. എങ്കിലും അതിനുമുതിരാതെ ചിത്രമെടുത്ത ശേഷം അടുത്ത ബസ് പിടിക്കാൻ പോയ മനുഷ്യക്കൂട്ടമേ, ഇതേ ബസ് അപകടത്തിൽ പെട്ടിരുന്നെങ്കിൽ നിങ്ങളെയും ഇതേപോലെ പരിഗണിക്കണമായിരുന്നോ? അപകടത്തിന് 20 മിനിറ്റനുശേഷം തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ അവിടെയെത്തിയ മനുവാണ് പൊലീസിനെ അറിയിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയൊരുക്കിയത്. ഇതിനിടയിൽ അതിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി. ‘ആളുപോയി, ഇനിയെന്തിന് കൊണ്ടുപോകണം’ എന്ന ചിന്തയൊണെത്രെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിച്ചതെന്ന് മനുതന്നെ പറഞ്ഞു.

ഈ അപകദൃശ്യം പകർത്തിയ ആളെന്ന നിലയിൽ എന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീ. മനുഷെല്ലിയോട് വിമർശകരുടെ (സ്ഥിരം) ചോദ്യം. തന്റെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് മനു ഈ ദൃശ്യം കാണുന്നത്. ചിത്രത്തിൽ കാണുന്നതുപോലെ തന്നെ ഹെൽെമറ്റിനിടയിൽ നിന്നും കണ്ണിന്റെ കോൺ ഇടത്തേക്കുതിരിക്കാതെ അദ്ദേഹത്തിനും ജോലിസ്ഥലത്തേക്ക് പോകാമായിരുന്നു. എന്നാൽ അദ്ദേഹമത് ചെയ്തില്ല. പൊലീസിനെ അറിയിക്കുന്നതിനൊപ്പം വഴിയിൽ വരുന്ന വാഹനങ്ങളോടൊക്കെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ അപേക്ഷിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ രക്തക്കറ പുരളുമോയെന്ന ഭയം നാലുചക്ര വാഹനക്കാരുടെ ആക്സിലറേറ്റർ കൂടുതൽ അമർത്താൻ പ്രചോദനമായിരിക്കാം.

ചിത്രത്തിൽ കാണുന്നപലരുടെയും മുഖം ശ്രദ്ധിക്കുക, ചിലർ കണ്ടിട്ടും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ കടന്നുപോകുന്നു, മറ്റുചിലർ ഇത് തനിക്ക് കാണാനുള്ള ശേഷിയില്ലെന്ന രീതിയിൽ പോകുന്നു, വേറെയും ചിലരാകട്ടെ ഇതു റോഡിൽ നിന്നും മാറ്റാൻ ഇവിടെ ആരുമില്ലേ! എന്ന സംശയവുമായി കടന്നുപോകുന്നു. ഈ വീണുകിടക്കുന്നത് നമ്മുടെ പ്രമുഖ സിനിമാതാരങ്ങൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇതിലെ കടന്നുപോയ എത്രപേർ അവിടെ ചാടിയിറങ്ങാൻ ഉണ്ടാകുമായിരുന്നു. ഈ മനുഷ്യന്റെ വീട്ടിൽ അദ്ദേഹവും ഒരു താരമായിരുന്നില്ലേ? നമ്മൾ ഓരോരുത്തരും എവിടെയെങ്കിലും താരങ്ങളല്ലേ? ഇത്തരം വാർത്തകൾ കാണുമ്പോൾ ‘ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ’ എന്ന് ഊറ്റം കൊള്ളുന്ന മലയാളികൾ എന്തേ യഥാർത്ഥത്തിൽ ഇങ്ങനൊന്ന് കണ്ടപ്പോൾ മുഖം തിരിച്ചുപൊയ്ക്കളഞ്ഞു? കാര്യം ഒന്നുമാത്രം: പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാനാണ് പ്രയാസം.

എങ്കിലും ഇൗ ദൃശ്യം കണ്ടിട്ടും കാണാത്തമട്ടിൽ ഇതിലെ കടന്നുപോയവരേ ഈ ചിത്രം നിരന്തരം നിങ്ങളെ വേട്ടയാടട്ടെ, ഈ രക്തക്കറ കണ്ണടച്ചാലും നിങ്ങളുടെ കാഴ്ചയിൽ മങ്ങാതെ നിൽക്കട്ടെ.

#Accident #death #Varappuzha #Kochi #Road #humanity

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...