2015, മാർച്ച് 29, ഞായറാഴ്‌ച

റോഡ് ആരുടെ സ്വത്താണ്?








നമുക്ക് ആചാരവും ആര്‍ഭാടവും ശക്തിയും എല്ലാം പ്രകടിപ്പിക്കാന്‍ റോഡ്തന്നെശരണം. പലപ്പോഴും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് ചിന്തിക്കാറുണ്ട് ഇതൊക്കെവേറെ എവിടെയെങ്കിലും നടത്തിയിരുന്നെങ്കിലെന്ന്. ആ പ്രകടനങ്ങളിലോ റാലിയിലോ പങ്കെടുക്കുന്നവരൊഴികെ റോഡിലിറങ്ങുന്ന മറ്റൊരാളും വഴിതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികളെ അംഗീകരിക്കാറുമില്ല.

റാലി എന്ന വാക്കിന് ഒത്തുചേരല്‍ അന്ന അര്‍ത്ഥമാണ് ആംഗലേയ നിഖണ്ഡുവില്‍ കാണുന്നത്. അതിനാല്‍ത്തന്നെ റാലിയാകണമെങ്കില്‍ വഴിക്കിറങ്ങി വാഹനം തടഞ്ഞ് നീങ്ങി ശക്തികാണിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലതാനും. റോഡില്‍  നടന്നുവന്നിരുന്ന രാഷ്ട്രീയപ്രകടനങ്ങള്‍ക്ക് പിന്നാലെ ഭക്തിമാര്‍ഗത്തിലും ഇന്ന് നിരവധി പ്രകടനങ്ങള്‍ റോഡിലേക്കിറങ്ങുന്നുണ്ട്. വലിയ സംഖ്യ ജനത്തിന് ഒത്തുചേരാന്‍ നമ്മുടെ നാട്ടില്‍ എത്രയോ സ്ഥലങ്ങളുണ്ട്. മൈതാനങ്ങള്‍, ബീച്ചുകള്‍, കോടികള്‍ മുടക്കി പണികഴിപ്പിച്ചിട്ടുള്ള സ്റ്റേഡിയങ്ങള്‍ ... എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക.

ഇതൊക്കെ പറയാന്‍ കാരണം ഇന്ന് എനിക്കും മനസില്ലാമനസോടെ ഒരു റാലിയില്‍ പങ്കെടുക്കേണ്ടിവന്നു. മാതാപിതാക്കള്‍  വിശ്വസിച്ചുപോന്നിരുന്ന മതത്തിന്റെ പിന്തുടര്‍ച്ചക്കാരനാകേണ്ടിവന്നതിനാല്‍ ഓശാന ഞായറെന്ന ഈ പരിപാടിയുടെ ഭാഗമാകേണ്ടിവന്നു. (മറ്റ് മതത്തിലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നൊരു അര്‍ഥം ഇതിനില്ല).  ജോലി സംബന്ധമായി പലയിടത്തും മാറി താമസിക്കേണ്ടി വന്നപ്പോഴും മനസിലുള്ള വിശ്വാസം  റോഡില്‍ പ്രകടിപ്പിക്കാന്‍ നിന്നുകൊടുത്തിട്ടില്ല. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം മൂലം ഗതാഗതക്കുരുക്കും വഴിതിരിച്ചുവിടലിലും പൊറുതിമുട്ടി പലരും ഇന്ന് ഈ നഗരത്തിലേക്ക് വരാറുപോലുമില്ല. ആകെ ആശ്വാസം ഇടവഴികളാണ്. അവിടെ ഇത്തരം ഓരോ റാലികളുമായി രണ്ടുദിനം കൂടുമ്പോഴെങ്കിലും ആളുകള്‍ ബുദ്ധിമുട്ടുന്ന കാഴ്ച ഞാന്‍ നിരന്തരം കാണുന്നുണ്ട്. പലരും റാലിയിലുള്ളവരോടുള്ള വിദ്വേഷം പല്ലുഞെരിച്ച് അടക്കും. ഇതുകണ്ട് ചിരിക്കുകയാണെന്ന് സംഘാടകര്‍ അറിഞ്ഞോ അറിയാതെയോ ധരിക്കുകയും ചെയ്യും.

റോഡിലിറങ്ങി കരുത്ത് കാണിക്കുന്ന എല്ലാ മതക്കാരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടന നേതാക്കളും ക്ഷമിക്കണം. വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് അടക്കുന്നത് ഇത്തരം റാലികളില്‍ കുടുങ്ങി ഇന്ധനം കത്തിച്ച് സാമൂഹിക വിപത്ത് സൃഷ്ടിക്കാനല്ല. മതവും ജാതിയും രാഷ്ട്രീയവുമെല്ലാം നല്ലതുതന്നെ പക്ഷേ മനുഷ്യന്‍ എന്ന ജീവിയെ ബുദ്ധിമുട്ടിച്ച് ഇത്തരം പ്രഹസനങ്ങള്‍ നടത്തിയിട്ട് കാര്യമുണ്ടോ? ദൈവത്തിനും നേതാക്കള്‍ക്കും അതുകൊണ്ട് തൃപ്തിയുണ്ടാകുമോ? ഇനി റോഡില്‍ത്തന്നെ വേണമെന്നുണ്ടെങ്കില്‍ ഒരു വരിയായി ഫുട്പാത്തിലൂടെ പോകട്ടെ. അപ്പോള്‍ സംഘാടകര്‍ക്ക് പറയുകയും ചെയ്യാമല്ലോ 'ഞങ്ങളുടെ റാലിയുടെ മുന്‍നിര കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തിയെങ്കിലും പിന്നിലുള്ളവര്‍ ഇപ്പോഴും കട്ടപ്പന ബസ് സ്റ്റാന്‍ഡിലാണെന്ന്'.

 #JosekuttyPanackal #Road

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...