#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഡിസംബർ 7, ഞായറാഴ്‌ച

വീണ്ടും മാരത്തണ്‍


രണ്ടാം തവണയും കൊച്ചി രാജ്യാന്തരമാരത്തണിലെ 21 കിലോമീറ്റര്‍ ലക്ഷ്യം ഇതാ പൂര്‍ത്തീകരിച്ചിരിക്കുന്നു.  കഴിഞ്ഞപ്രാവശ്യത്തേതുമായി തുലനം ചെയ്യുമ്പോള്‍ ഇത്തവണ പതിനാല് മിനിറ്റുനേരത്തെ  ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പ്രായം ഒരു വയസ്കൂടിയെങ്കിലും സ്റ്റാമിന കൂടിയെന്ന് സാരം. പക്ഷേ ഇതിനായി രണ്ടരമാസത്തെ കഠിന ശ്രമം വേണ്ടിവന്നുവെന്നത് മറ്റൊരുവശം.  രണ്ടാം തവണ സംഘടിപ്പിച്ചതായതിനാല്‍ എല്ലാക്കാര്യത്തിലും ആദ്യത്തേതിനേക്കാള്‍ മികച്ചുനിന്നൊരു മാരത്തണായിരുന്നു ഇത്തവണ. പങ്കെടുത്തവരുടെ എണ്ണം ഇരുപതിനായിരത്തിനടുത്ത്. ആദ്യതവണ ഹാഫ് മാരത്തണിന് പുറമെ ഏഴുകിലോമീറ്റര്‍ ഫണ്‍ റണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഇത്തവണ ഇവയ്ക്കുപുറമെ 10 കിലോമീറ്റര്‍, കോര്‍പറേറ്റ് റിലേ, പ്രായമേറിയവര്‍ക്കായി നാല് കിലോമീറ്റര്‍ എന്നിങ്ങനെ 5 തരം ഓട്ടങ്ങളുണ്ടായിരുന്നു. ഫലത്തില്‍ ഏത് തരക്കാരെയും മാരത്തണിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്ന് സാരം. കൊച്ചിയും കേരളവും ഇതുവഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് അഭിമാനകരം തന്നെ. എന്നാല്‍ ചിലകാര്യങ്ങളിലെങ്കിലും 20000 പേരെയും തൃപ്തിപ്പെടുത്താനാവാതെ പോയത് സംഘാടകര്‍ക്ക് വരുംകാലത്ത് ഗൃഹപാഠത്തിനുള്ള വഴിയൊരുക്കും. 


കൂട്ടിയിടിക്കാതെ തുടക്കം
ഞാന്‍ ഓടിയ 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ ഇത്തവണ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ആരംഭിച്ചത്. രാവിലെ 5.30ന് തന്നെ സ്ഥലത്തെത്തി വാം അപ് ഏരിയയിലേക്ക് കയറി.  സുഹൃത്തുക്കളായ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഇടക്കൊക്കെ എന്നെ കാണുമ്പോള്‍ ചിത്രമെടുക്കുന്നതായിരുന്നു തുടക്കത്തില്‍ ആവേശം നല്‍കിയത്. ഇതിനിടെ മനോരമ ഓണ്‍ലൈനിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യുകൂടി പരിശീലന സ്ഥലത്തേക്ക് കയറിവന്നപ്പോള്‍ അത്ഭുതം തോന്നി. കഴിഞ്ഞതവണ 7 കിലോമീറ്ററില്‍ പങ്കെടുത്ത ഒരു വനിത ഇതാ നേരെ 21ലേക്ക്...കെനിയന്‍ വനിതകള്‍ക്കൊപ്പം പ്രീജ ശ്രീധരനും ജയ്ഷയുമടങ്ങിയ നമ്മുടെ രാജ്യാന്തര താരങ്ങളും തയ്യാറാകുന്നുണ്ട്.  ക്യാമറയും ബാഗുമില്ലാത്ത എന്നെ  പലര്‍ക്കും മനസിലാകുന്നുമില്ല. കഴിഞ്ഞതവണത്തെ തിരക്ക് അനുഭവം മനസിലുള്ളതുകൊണ്ടുതന്നെ പ്രമുഖ ഓട്ടക്കാര്‍ക്കുപിന്നില്‍ സ്ഥാനം പിടിക്കാന്‍ ആദ്യംമുതലേ ശ്രമിച്ചിരുന്നു. 6.15ന് നടന്‍ മോഹന്‍ലാലും മറ്റ് പ്രമുഖരുമടങ്ങുന്ന സംഘം മാരത്തണിന് കൊടി വീശി. കെനിയന്‍ താരങ്ങളുടെ കുതിപ്പിന് ഒരു മിനിറ്റിനുശേഷം ഞാനടങ്ങുന്ന ഓട്ടക്കാരുടെ നിരയുടെ കെട്ടഴിച്ചുവിട്ടു. ഹൊ! പിന്നീടൊരു ചെറുത്തുനില്‍പായിരുന്നു... തട്ടിവീഴാതെ 100 മീറ്ററെങ്കിലും കടക്കണം. തമിഴും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം കലര്‍ന്ന ഭാഷയില്‍ നിരവധി താരങ്ങള്‍ കൂട്ടിയിടിക്കരുതെന്നെല്ലാം ആക്രോശിക്കുന്നുണ്ട്. പൊങ്ങിച്ചാടി ഒരു വിധം മറൈന്‍ഡ്രൈവിലെ മഴവില്‍പാലത്തിനഭിമുഖമായുള്ള സ്ഥലത്ത് എത്തിയതോടെ സംഗതിയാകെ കലങ്ങിത്തെളിഞ്ഞു. ആഞ്ഞുകുതിച്ചവരുടെ കിതപ്പുകള്‍ ചെവിയില്‍ അലയടിച്ചു. ഇടത്തുചെവിയില്‍ മൊബൈല്‍ഫോണിലെ റേഡിയോയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇയര്‍ഫോണില്‍ റേഡിയോ മാംഗോയുടെ മാരത്തണ്‍ പട്ടണം അപ്ഡേഷന്‍ വരുന്നു. മുന്‍പിലെ ഓട്ടക്കാര്‍ ബോട്ടുജെട്ടിക്ക് സമീപം എത്തിയെത്രെ. അവരെ പാട്ടിനുവിട്ട് എന്‍റെ വേഗതയുമായി ഞാന്‍ മുന്നേറി. മഹാരാജാസ് കോളജിന് സമീപമെത്തിയപ്പോള്‍ ഫണ്‍ റണ്ണിനുള്ള വലിയൊരു സംഘം ഫ്ലക്സ് ബോര്‍ഡുമായി സ്റ്റേഡിയത്തിലേക്ക് പോകുന്നു. അവര്‍ കയ്യടിച്ച് 21 കിലോമീറ്ററുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി ലക്ഷ്യം പള്ളിമുക്ക് ജംഗ്ഷന്‍... അവിടെ എത്തി എംജി റോഡിലേക്ക് കയറുന്നതിനിടെ ഒരാള്‍ വോക്കിടോക്കിയില്‍ എന്‍റെ ബിബ് നമ്പരൊക്കെ കണ്‍ട്രോള്‍ സെന്‍ററിലേക്ക് വിളിച്ചുപറയുന്നത് വലത്തേ ചെവിയില്‍ കേള്‍ക്കാമായിരുന്നു. 


കഠാരിബാഗും കടന്ന്...
 തേവര കവലയും കടന്ന് നേവി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്ത് പാലം കടക്കണം. അതില്‍ക്കയറാനുള്ള ചെറിയ കയറ്റം തുടങ്ങുമ്പോഴതാ സഹപ്രവര്‍ത്തകന്‍ ഇ.വി. ശ്രീകുമാര്‍ ക്യാമറയുമായി പാലത്തില്‍ നില്‍ക്കുന്നു. എന്നെ മനസിലായില്ലെങ്കിലോ എന്നുകരുതി കയ്യുയര്‍ത്തിക്കാണിച്ചതോടെ  വിരലുകള്‍ ക്ലിക്കില്‍ അമരുന്നത് കണ്ടു. നേവിയുടെ ആസ്ഥാനമായ കഠാരിബാഗ് എത്തുന്നതിന് മുന്‍പ് സമയം പരിശോധിക്കുന്ന ഹംപില്‍ ഒന്നുകയറിയിറങ്ങി പോകണം. പാലം കഴിഞ്ഞതോടെ ഇടത്തേമൂലയിലെ ഈ സ്ഥലത്തിന് മുകളിലൂടെ ചാടിക്കടന്ന് കുതിച്ചു തമിഴ് കൂലിപ്പണിക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന വാതുരുത്തിയെന്ന പ്രത്യേക പ്രദേശത്തേക്ക്. നേവിയുടെ വിമാനത്താവളം കടക്കുമ്പോഴേക്കും ബസ് കിട്ടാത്ത പണിക്കാര്‍ വരിവരിയായി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാമായിരുന്നു. ചിലര്‍ വഴിയരികില്‍ നിന്ന് ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അവിടം കടന്നതോടെ തെല്ലൊരാശ്വാസമായി... കാരണം കഴിഞ്ഞതവണ ഇവിടെയെത്തിയപ്പോള്‍ അനുഭവപ്പെട്ട പ്രത്യേക ഗന്ധം ഇത്തവണ അനുഭവപ്പെട്ടില്ല. ഇനി കണ്‍ഫ്യൂഷന്‍ തോപ്പുംപടിയിലെ പഴയപാലത്തിലോ പുതിയ പാലത്തിലോ ആദ്യം കയറുന്നത് എന്നതായിരുന്നു. വളവുതിരിഞ്ഞതോടെ പുതിയ പാലത്തിലാണ് ആദ്യം കയറുന്നതെന്ന് മനസിലായി. ഇനി തോപ്പുംപടി കവലയിലേക്ക്... ഇടറോഡുകളില്‍ നിന്നും എത്തുന്നവരെ പറഞ്ഞുമനസിലാക്കി ഓട്ടക്കാര്‍ക്കായി പൊലീസ് വഴിയൊരുക്കുന്നുണ്ട്. ഇതിനൊക്കെ റോഡുമാത്രമേയുള്ളോ..?വല്ല മൈതാനിയിലും ഓടിയാല്‍പോരെ എന്നുചോദിക്കുന്നവരെയും കാണാമായിരുന്നു. തോപ്പുംപടി കവലയില്‍ നിന്നും ഇടത്തുതിരിയാന്‍ തുടങ്ങുമ്പോഴേക്കും കെനിയക്കാര്‍ 11.5 കിലോമീറ്ററിനപ്പുറമുള്ള പകുതി വഴി പിന്നിട്ട് തിരിച്ചെത്തുന്നു. ഞാന്‍ കഴിഞ്ഞതവണത്തേക്കാള്‍ മുന്നിലെന്ന് അപ്പോള്‍ത്തന്നെ മനസിലായി. കഴിഞ്ഞതവണ ഇവര്‍ തിരിച്ച് പൗരാണിക പാലം പിന്നിടുമ്പോഴായിരുന്നു എന്‍റെ വരവ്. ചെല്ലാനം- ഫോര്‍ട്ടുകൊച്ചി തിരിയുന്ന കവലയിലെത്തി ഫോര്‍ട്ടുകൊച്ചി റോഡിലൂടെ അല്‍പം സഞ്ചരിച്ച് തിരിച്ചുള്ള ഓട്ടത്തിനുള്ള ഹംപില്‍ കയറുന്നതിനിടെ ഒരു കാര്യംകൂടി മനസിലായി... കെനിയക്കാരെയും പ്രമുഖ ഓട്ടക്കാരെയും മാറ്റിനിറുത്തിയാല്‍ അധികം ആളുകളൊന്നും മുന്നിലില്ല. എന്നുവച്ച് ഇനി ഓടി പിടിച്ച് മികച്ച പത്തിനുള്ളില്‍ ഉള്‍പ്പെടാന്‍ കഴിയുകയുമില്ല. തിരിച്ചുള്ള ഓട്ടം കുറച്ചുകൂടി സാവധാനം തുടങ്ങി. 


തൂമ്പയും മാരത്തണും
എതിര്‍വശത്തുകൂടി കടന്നുപോകുന്ന ഓട്ടക്കാരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിച്ചായിരുന്നു തിരിച്ചുള്ള എന്‍റെ ഓട്ടം. ചിലരാകട്ടെ ഇത് വളരെ ആഘോഷമാക്കിയാണ് എടുക്കുന്നുത്. മറ്റുചിലര്‍ ഈ കുരിശിതെന്തിന് എനിക്കേകി ദൈവമേ എന്നുള്ള ഭാവത്തോടെയും ഓടുന്നു. തിരിച്ച് തോപ്പുംപടിയിലെത്തിയപ്പോള്‍ പരിചിതരായ കായികാധ്യാപകരില്‍ പലരും അവിടെയുണ്ട്. ഇങ്ങോട്ടുള്ള യാത്രയില്‍ കഴിഞ്ഞതവണത്തേതുപോലെ തന്നെ ഒളിംപ്യന്‍ മേഴ്സികുട്ടനെ തേവര കവലയില്‍ കയ്യുയര്‍ത്തിക്കാണിച്ച് പ്രാതിനിധ്യം അറിയിച്ചാണ് പോന്നത്. പൗരാണിക പാലത്തില്‍ കയറിയപ്പോള്‍ ചുമലിലൊരു തൂമ്പയുമായി തമിഴ് തൊളിലാളികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നു. പുഞ്ചിരിയും കൈവീശലും സമ്മാനിച്ച് മുന്നോട്ടുകുതിച്ചു. ഇനി ലക്ഷ്യം മാരത്തണ്‍ അവസാനിക്കുന്ന മഹാരാജാസ് കോളജ് മൈതാനി. സമയം 7.20 ആകുന്നു. മഞ്ഞിനെ മാറ്റി വെയില്‍ എത്തിത്തുടങ്ങി. ബനിയനെയും ഷോട്സിനെയുമൊക്കെ കടന്ന്  വിയര്‍പ്പ്കാലിലൂടെ ഒലിച്ചിറങ്ങിത്തുടങ്ങി. ഇനി വെള്ളം കിട്ടിയേ തീരൂ... വാതുരുത്തിയിലെ റെയില്‍ട്രാക്ക് മുറിച്ചുകടന്നമാത്രയില്‍ കിട്ടിയ ഒരു ഗ്ലാസ് വെള്ളമെടുത്ത് മുഖത്തൊഴിച്ചു. ഇടത്തുകാലില്‍  ചെറിയൊരു വേദനയുടെ തുടക്കംപോലെ... ഏതായാലും ഇനി 7 കിലോമീറ്ററാണ് മുന്നിലുള്ളത്അടുത്ത വാട്ടര്‍ സ്റ്റേഷനില്‍ നിന്നും വെള്ളം ഇടത്തുകാലിലേക്കൊഴിച്ച് വിക്രാന്ത് പാലം വീണ്ടും കയറി. പാലത്തിന്‍റെ അങ്ങേയറ്റം മാധ്യമഫൊട്ടോഗ്രഫര്‍മാരുടെ ഒരു സംഘത്തെ ദൂരെ നിന്നേകാണാം. അവര്‍ക്കടുത്തെത്തുന്നതിനുമുന്‍പേ അവര്‍ എന്നെ തിരിച്ചറിച്ച് ചിത്രമെടുപ്പ് തുടങ്ങിയിരുന്നു. നന്ദി സൂചകമായി കയ്യുയര്‍ത്തിക്കാണിച്ച് ഇറക്കത്തില്‍ വേഗം കൂട്ടാനൊരുങ്ങുമ്പോള്‍ 21 കിലോമീറ്റര്‍ ഓട്ടക്കാര്‍ റോഡിന്‍റെ വലത്തുവശം ചേര്‍ന്ന് ഓടണമെന്ന് വൊളന്‍റിയര്‍ കൊടി കാട്ടി നിര്‍ദേശിക്കുന്നു. 


ഫിനിഷ്.. ഫിനിഷ് മാത്രം
10 കിലോമീറ്റര്‍ ഓട്ടക്കാര്‍ക്കായി റോഡിന്‍റെ മറ്റേവശം ഒഴിച്ചിട്ടിരിക്കുകയാണ്. മറുവശത്ത് നിറയെ ജനം. എന്‍റെ പാതയില്‍ ഏതാനും ചിലര്‍മാത്രം. ഇതിനിടെ നഗ്നപാദനായി ഒരു ചേട്ടന്‍ എനിക്കൊപ്പം ഓടിയെത്തി. കണ്ടാത്തന്നെ അറിയാം ചെറിയ ഓട്ടക്കാരനല്ലെന്ന്... അദ്ദേഹം കുറച്ചുനേരം എനിക്കൊപ്പം ഓടിയ ശേഷം ഇഞ്ചിഞ്ചായി പിന്നോക്കം പോയിത്തുടങ്ങി. ഇതിനിടെ മെഡിക്കല്‍ ട്രസ്റ്റ് കവലയിലെത്തി. ഇനി ഒരുകിലോമീറ്ററിനപ്പുറം ഫിനിഷ്. ഇടത്തുകാലില്‍ വേദന അല്‍പംകൂടി കൂടുതലായോ എന്നൊരു സംശയം. 20 കിലോമീറ്റര്‍ കഴിഞ്ഞതിനപ്പുറം ഇനിയുള്ള ഒരു കിലോമീറ്റര്‍ വേദനക്ക് മുന്നില്‍ അടിയറവുപറയാനോ..? ഇല്ല.. ഇനി ഫിനിഷ് മാത്രം ലക്ഷ്യം. മനസിനെ ഫിനിഷ്... ഫിനിഷ്.. എന്നുമാത്രമുള്ള ചട്ടക്കൂടിലേക്ക് ഒതുക്കി. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതിയും കഴിഞ്ഞതോടെ സ്റ്റേഡിയത്തില്‍ നിന്നുള്ള ആരവവും മൈക്ക് സംഭാഷണവുമൊക്കെ ചെവിയിലെത്തി. ഇനി വെറും 400 മീറ്റര്‍ കൂടിയെന്ന് റോഡിലെ നിര്‍ദേശബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ആവേശം അലയടിച്ച മനസോടെ കൊച്ചി മെട്രോറെയില്‍ പണി നടക്കുന്ന ബോര്‍ഡുകള്‍ക്കിടയിലൂടെ മഹാരാജാസ് സ്റ്റേഡിയത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് കയറി.  കായിക കൗമാരവും യൗവനവും വാര്‍ധക്യവുമെല്ലാം വിയര്‍പ്പൊഴുക്കുന്ന ആ ട്രാക്കിലൂടെ വീണ്ടും 200 മീറ്റര്‍. സ്റ്റേഡിയത്തിലെ മാരത്തണ്‍ റണ്ണിങ് ക്ലോക്കില്‍ 1.40 മിനിറ്റെന്നു കാണിക്കുന്നു... എന്‍റെ സ്റ്റോപ് വാച്ചില്‍ 1.39 ആയിട്ടേയുള്ളു. മുന്നിലെ കെനിയന്‍ ഓട്ടക്കാരെ പറഞ്ഞയച്ച സമയമാണ് അവിടെകാണുന്നതെന്ന് പെട്ടെന്നുതന്നെ മനസിലായി. ഫിനീഷിങ് അലറിക്കൂവിത്തന്നെ രാജകീയമാക്കി. പിന്നീട് സഹപ്രവര്‍ത്തകരായ പത്രഫൊട്ടോഗ്രഫര്‍മാരുടെ ചുമലിലേറി ചെറിയൊരാഘോഷം... കഴിഞ്ഞപ്രാവശ്യത്തേതുപോലെ തന്നെ ഡെക്കാന്‍ക്രോണിക്കിള്‍ ഫൊട്ടോഗ്രഫര്‍ അരുണ്‍ ചന്ദ്രബോസ് വെള്ളക്കുപ്പിയുമായി ഓടിയെത്തി. പിന്നീട് മെഡല്‍ വാങ്ങാന്‍ റിഫ്രഷ്മെന്‍റ് ഏരിയയിലേക്ക് നീങ്ങുമ്പോഴും  തുടര്‍ന്ന് മനോരമ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം നടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങുമ്പോഴും ഇടത്തുകാലിനേറ്റ പരുക്കിന്‍റെ വേദനക്കും മുകളിലായിരുന്നു മനസില്‍ തങ്ങിനിന്ന സന്തോഷം. 


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 6, ശനിയാഴ്‌ച

ഇതാ മാരത്തണ്‍...


പരിശീലന കാലയളവിലെ മികവ് തെളിയിക്കാന്‍ ഇതാ സമയമായി. നാളെ പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേല്‍ക്കുക. ശുചിമുറിയിലെ ശീലങ്ങള്‍ക്കുശേഷം അല്‍പം ഭക്ഷണവും വെള്ളവും ഉടനെ കഴിക്കുക. തലേന്ന് തയ്യാറാക്കി വച്ചിരിക്കുന്ന മാരത്തണിനുള്ള ടീ-ഷര്‍ട്ട്, ഷോട്സ് എന്നിവ അണിഞ്ഞ് ചെറുതായി വാം അപ് തുടങ്ങുക.

തലേന്നു തന്നെ തയ്യാറാക്കി വയ്ക്കേണ്ടവ
1) ടീ-ഷര്‍ട്ട്, ഷോട്സ് , ഷൂസ് , സോക്സ്, ചെസ്റ്റ് നമ്പര്‍ (ഇവ അണിഞ്ഞുതന്നെ ഹോള്‍ഡിങ് ഏരിയയില്‍ എത്തുക)
2) മൊബൈല്‍ ഫോണ്‍ - ഇയര്‍ ഫോണ്‍ (പാട്ടുകേട്ടാണ് നിങ്ങള്‍ പരിശീലനം നടത്തിയിരുന്നതെങ്കില്‍)
3) ചെറിയൊരു കുപ്പിയില്‍ വെള്ളം.

 ഹോള്‍ഡിങ് ഏരിയയില്‍ എത്തിക്കഴിഞ്ഞ്
1) പുലര്‍ച്ചെ 5.30നാണ് 21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ പങ്കെടുക്കേണ്ടവര്‍ കൊച്ചി മറൈന്‍ഡ്രൈവിലെ ഹോള്‍ഡിങ് ഏരിയയില്‍ എത്തേണ്ടത്. അത് കൃത്യമായി പാലിക്കുക.
2) ഓട്ടത്തിന് മുന്നോടിയായുള്ള വാം അപ് തുടങ്ങുന്നതിന് മുന്‍പ് അല്‍പം വെള്ളം കുടിച്ച ശേഷം മൂത്രം ഒഴിക്കുക.
3) വാം അപ്പിനായി അവിടെ നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിങ്ങള്‍ക്ക് കഴിയുന്നത് മാത്രം ചെയ്യുക.
4) പ്രമുഖ രാജ്യാന്തര-ദേശീയ ഓട്ടക്കാരെയാണ് മുന്നില്‍ നിറുത്തുക. അവര്‍ക്ക് പിന്നിലായി പ്രായക്രമത്തിലുള്ള സംഘങ്ങളും അണിനിരക്കും. നിങ്ങളുടെ പ്രായത്തിലുള്ള സംഘത്തില്‍ അണിചേരുക.
5) തുടക്കത്തില്‍ വലിയൊരു തിരക്കും തള്ളലും ഉണ്ടെങ്കിലും രണ്ട് കിലോമീറ്റര്‍ കഴിയുന്നതോടെ സ്ഥിതി ശാന്തമാകും.
6) പോകുന്ന വഴിയില്‍ വിവിധ സ്ഥലങ്ങളിലായി വെള്ളവും കഴിക്കാനുള്ള വസ്തുക്കളുമെല്ലാം വൊളന്‍റിയര്‍മാര്‍ നിങ്ങള്‍ക്കുനേരെ നീട്ടും. ആവശ്യമെങ്കില്‍ മാത്രം വാങ്ങുക.
7) വെള്ളം ലഭിക്കുന്ന കുപ്പി, ശരീരം  തണുപ്പിക്കാന്‍ ലഭിക്കുന്ന സ്പോഞ്ച് എന്നിവ അലക്ഷ്യമായി റോഡില്‍ എറിയാതിരിക്കുക. അത് പിന്നാലെ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കഴിവതും റോഡിന്‍റെ വശങ്ങളിലേക്ക് കളയുക.
8)  തുപ്പണമെന്ന് പലപ്പോഴും  തോന്നും. ഇതും പിന്നില്‍ വരുന്നവരെ ശ്രദ്ധിച്ചുമാത്രം ചെയ്യുക.

9) മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ആരോടും നിങ്ങള്‍ മല്‍സരിക്കുന്നില്ല. നിങ്ങളുടെ സ്റ്റാമിനയോടുതന്നെയാണ് പോരാട്ടം. അതിനാല്‍ ആരെങ്കിലും നിങ്ങളെ പിന്നിലാക്കി കടന്നുപോയാല്‍ വിഷമിക്കേണ്ടതില്ല. മുന്നിലുള്ള ഒരാളെയെങ്കിലും മറികടക്കാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ മികവാണ്.

10) ഫിനിഷിങ് ലൈനില്‍ എത്തിയാല്‍ അല്‍പനേരം നടന്ന് കൂള്‍ ഡൗണ്‍ ചെയ്തശേഷം മാത്രം മറ്റുകാര്യങ്ങളിലേക്ക് കടക്കുക.

ആശംസനേരുന്നു.... നല്ലൊരു മാരത്തണിനായി... നിങ്ങളുടെ ജീവിതത്തില്‍ തുടര്‍ന്നും ഈ ആരോഗ്യവും സ്റ്റാമിനയും നിലനില്‍ക്കട്ടെ...
സ്നേഹപൂര്‍വം ജോസ്കുട്ടി പനയ്ക്കല്‍.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

  

2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഉറങ്ങി ഒരുങ്ങാം...

ഇനി വലിയൊരു വിശ്രമം തന്നെ മാരത്തണിന് മുന്‍പ് ആവശ്യം. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച നമ്മുടെ പരിശീലന മാരത്തണിന് ഇതാ അവസാനമാകുന്നു. രണ്ട് രാത്രിക്കപ്പുറം ഇതാ മാരത്തണ്‍. ഇന്നും നാളെയും നന്നായി ഉറങ്ങുക. വൈകുന്നേരങ്ങളില്‍ ചെറുതായി വാം- അപ് ചെയ്യുക. ഇതുവരെ ചെയ്യാത്ത വ്യായാമ മുറകള്‍ ഇനി പരീക്ഷിക്കരുത്. കാല്‍ വേദനയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഐസ്പാക്ക്, ബാം, എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. ഇന്നുതന്നെ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ചെസ്റ്റ് നമ്പര്‍ ശേഖരിക്കുക. അവസാന ദിനമായ നാളെ ഇത് ശേഖരിക്കാനെത്തുന്ന വന്‍ ജനത്തിരക്കില്‍ നിന്നും രക്ഷനേടാന്‍ നേരത്തെയെത്തുന്നത് ഉപകരിക്കും. നിങ്ങളുടെ ചെസ്റ്റ് നമ്പര്‍ മാരത്തണ്‍ ദിനത്തില്‍ ഇടാന്‍ ഉദ്ദേശിക്കുന്ന ടീഷര്‍ട്ടില്‍ അഴിഞ്ഞുപോകാത്തതരത്തില്‍ സ്ഥാപിക്കുക. നാല് സേഫ്ടിപിന്നുകള്‍ ഉപയോഗിച്ച് ഇത് കൃത്യമായി നിങ്ങളുടെ ബനിയനോട് ചേര്‍ക്കുക. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുക. വെള്ളം ഇനിയുള്ള രണ്ട് ദിനവും ആവശ്യമില്ലാത്തപ്പോഴും കുടിക്കുക. കാരണം ഞായറാഴ്ചയിലെ മാരത്തണില്‍ ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന ജലത്തിന്‍റെ അളവിന് കണക്കില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഓട്ടത്തിൽ കുറുക്കുവഴിയില്ല


ഇന്നാണ് അവസാനമായി പരിശീലനത്തിനിറങ്ങാവുന്ന ദിനം. ഇന്നത്തെ പരിശീലനത്തിന് ശേഷമുള്ള രണ്ട് ദിനം തികച്ചും വിശ്രമിക്കാനും ശരിയായ രീതിയിൽ ഭക്ഷണവും വെള്ളവും കഴിക്കാനും ശ്രദ്ധിക്കുക. 21 കിലോമീറ്റർ എന്ന ഭാരം മനസിൽ കൊണ്ടുനടക്കാതിരിക്കുക. മാരത്തണിൽ പങ്കെടുക്കാനെത്തുന്ന ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിലെ ഒരു കണ്ണിമാത്രമാകുന്ന നിങ്ങളെ നോക്കാനോ ശ്രദ്ധിക്കാനോ ആരുമില്ല എന്നുള്ളകാര്യംകൂ‌ടി പ്രത്യേകം ഓർമ്മിക്കുക. എന്നുകരുതി ഓട്ടത്തിൽ കൃത്രിമം കാണിക്കാമെന്നും കരുതേണ്ട. നിങ്ങൾ ഓടുന്നത് നിരീക്ഷിക്കാൻ ആളില്ലെങ്കിലും ചെസ്റ്റ് നമ്പരിലുള്ള ഇലക്ട്രോണിക് ചിപ്പ് യാത്രയുടെ വേഗതയും കിലോമീറ്ററുമെല്ലാം അപ്പപ്പോൾ കൺട്രോൾ സെന്ററിൽ അറിയിച്ചുകൊണ്ടിരിക്കും. പകുതിയിലെത്തി യൂ ടേൺ തിരിഞ്ഞ്  തിരിച്ചോടുന്നവർക്കൊപ്പം വഴിയിൽ നിന്നും കയറിക്കൂടാമെന്ന് കരുതിയാൽ പണി പാളുമെന്ന് സാരം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 3, ബുധനാഴ്‌ച

മൽസരിക്കൂ... നിങ്ങളോടുതന്നെ...


ഇനി മാരത്തണിന് വെറും നാല് ദിനങ്ങൾ മാത്രം. നാളെ അവസാനവട്ടപരിശീലനം നടത്തേണ്ടതാണ്. ഏറ്റവും ഊർജമെടുത്ത് അവസാന ദിനങ്ങളിൽ പരിശീലനം നടത്തരുത്. തട്ടിവീഴാനും പരുക്കേൽക്കാനുമൊക്കെ അവസാനവട്ട പരിശീലനത്തിൽ സാധ്യത ഏറെയാണ്. ഒട്ടും തിരക്കുകാട്ടാതെ  സാവധാനം അവസാനദിന പരിശീലനം പൂർത്തിയാക്കുക. മറ്റുള്ളവർ നൽകുന്ന ഉപദേശങ്ങളിൽപ്പെട്ട് ഇത്രനാൾ ശീലിച്ചുവന്ന മുറക്ക് മാറ്റമൊന്നും വരുത്തരുത്. മാരത്തണിൽ ആദ്യമായി പങ്കെടുക്കാനെത്തുന്ന നിങ്ങൾ നിങ്ങളുടെ കപ്പാസിറ്റിയോടുതന്നെയാണ് മൽസരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി നിങ്ങൾക്കൊരു മൽസരമില്ല. ഇന്ന് നേരത്തെ കിടന്നുറങ്ങുക. എട്ടുമണിക്കൂർ ഉറങ്ങിയതിന് ശേഷം മാത്രം അവസാനദിന പരിശീലനത്തിലേക്ക് കടന്നുകൊള്ളൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, ഡിസംബർ 2, ചൊവ്വാഴ്ച

ശരിയായ പാത അറിയാമോ?

മാരത്തണ്‍ പരിശീലനം ഇത്രനാള്‍ നടത്തി വന്ന വഴികളെ ഇനി മറക്കാം. അത് ദുര്‍ഘടപാതകളായിരുന്നെങ്കില്‍ നിങ്ങളില്‍ കൂടുല്‍ ഊര്‍ജം നിലനില്‍ക്കുന്നുണ്ടാകും. ഇനി സൈക്കിളിലോ നടന്നോ ജോഗ് ചെയ്തോ മാരത്തണിന്റെ ശരിയായ പാതയൊന്ന് പരിചയപ്പെട്ടോളൂ. 21 കിലോമീറ്റര്‍ ഓടേണ്ടവര്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നും തോപ്പുംപടി വഴി ചെല്ലാനം ഫോര്‍ട്ടുകൊച്ചി തിരിയുന്ന സ്ഥലത്തേക്കാണ് ഓടേണ്ടത്. (ഇതോടൊപ്പമുള്ളമാപ്പ് പരിശോധിക്കുക).  അവസാനമായി പരിശീലനം നടത്തുന്ന ദിനത്തിലൊന്ന് ഇതുവഴി ഓടിയും നോക്കുക.  നിങ്ങള്‍ ഇതുവഴി ഒരു പ്രാവശ്യമെങ്കിലും  സഞ്ചരിച്ചിരിക്കുന്നത് ശരിയായ മാരത്തണ്‍ ദിനത്തില്‍ ഗുണം ചെയ്യും. ഓടാനോ നടക്കാനോ പറ്റുന്നില്ലെങ്കില്‍ മുന്‍പ് പറഞ്ഞതുപോലെ വാഹനത്തിലെങ്കിലും യാത്രചെയ്ത് ഈ പാതയൊന്ന് പരിചയപ്പെട്ടോളൂ...

 
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഇന്ന് തീര്‍ക്കാം...

ഇതാ മാരത്തണ്‍ പരിശീലനത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുന്നു. 21 കിലോമീറ്റര്‍ ലക്ഷ്യം ഇന്ന് പൂര്‍ത്തിയാക്കണം.  ഇത്രനാള്‍ നടത്തിവന്ന പരിശീലനത്തിന് ഇതോടെ പരിസമാപ്തി. മനസില്‍ സന്തോഷത്തിന്റെ തിരതള്ളല്‍ ഉണ്ടാകുന്നില്ലേ? ഇന്നുമുതല്‍ ഒരാഴ്ചക്കാലം കൂടുതല്‍ വെള്ളം കുടിക്കണം. 21 കിലോമീറ്ററിനുശേഷം തുടര്‍ച്ചയായി രണ്ടുദിവസം വിശ്രമിക്കുക. മൂന്നാം ദിനം ഒരിക്കല്‍കൂടി 21 കിലോമീറ്റര്‍ ഓടുക. പിന്നീട് ശരിയായ മാരത്തണ്‍ ദിനത്തിനായി ഒരുങ്ങുക. വിശ്രമദിനങ്ങളില്‍ ചെറുതായി നടക്കുകയോ നീന്തിക്കുളിക്കുകയോ ചെയ്യാന്‍ മറക്കേണ്ട.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 30, ഞായറാഴ്‌ച

ഇടത്തോ.. വലത്തോ... ?


ഇരുപത് കിലോമീറ്റർ പിന്നിട്ട പലർക്കും ഇടത്തുകാലിനുമാത്രം വേദന ഉണ്ടാകുന്ന അവസ്ഥ അനുഭവപ്പെട്ടിരിക്കും. ചിലർക്കാകട്ടെ ഇത് വലത്തേക്കാലിനായിരിക്കും. നമ്മൾ റോഡിലൂടെ നടന്നുപോകുമ്പോൾ വഴിയിലൊരു പ്ലാസ്റ്റിക് കുപ്പികി‌ടക്കുന്നുവെന്ന് കരുതുക. നിങ്ങൾ അത് തൊഴിച്ചുതെറുപ്പിക്കാൻ തീരുമാനിച്ചു. ഏത് കാലിന് തൊഴിച്ചുമാറ്റും?  വലത്തുകാലിന് തൊഴിച്ചുമാറ്റുന്നവർക്ക് ഇടത്തുകാലിനായിരിക്കും മാരത്തൺ പരിശീലനത്തിനിടെ വേദന വരുന്നത്. ഇടത്തുകാലാണ് തൊഴിച്ചുമാറ്റാൻ നിങ്ങൾ അറിയാതെതന്നെ ഉപയോഗിക്കുന്നതെങ്കിൽ ഓട്ടത്തിന്റെ പരിശീലനത്തിൽ വലത്തുകാലിനും വേദന ഉണ്ടായേക്കാം. ഓടുമ്പോൾ രണ്ടുകാലിനും തുല്യമായി നിങ്ങളുടെ ശരീരഭാരം താങ്ങേണ്ടിവരുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതലായി ഉപയോഗിക്കാത്ത അല്ലെങ്കിൽ ബലം കൂടുതൽ നൽകാത്ത കാലിന് വേദന ഉണ്ടാകും. ഈ വേദന പരിഹരിക്കാൻ എത്രയും വേഗം ശ്രമിക്കുക. ശരിയായി വാം അപ് ചെയ്യാതെ ഓട്ടം തുടങ്ങരുതെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇനിയുള്ള ഒരാഴ്ച നിങ്ങൾ അധികബലം നൽകാത്ത ആ കാൽ കൂടുതൽ ഉപയോഗിക്കൂ... ഈ വേദന തനിയെ കുറഞ്ഞുവരും. നാളെ 21 എന്ന ലക്ഷ്യം കൈവരിക്കാനുള്ളതാണ്. വേഗം ഒരുങ്ങിക്കോളൂ..

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 28, വെള്ളിയാഴ്‌ച

ഡോക്ടറെ കണ്ടോ?



മാരത്തൺ ഓടാൻ മനസിനൊപ്പം ശരീരവും തയ്യാറായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വാശിക്ക് ഓടിത്തീർക്കാവുന്നതല്ല 21 കിലോമീറ്റർ ദൂരം. അങ്ങനെയെങ്കിൽ ഇത് വലിയൊരു കാര്യമായിത്തീരുകയും ഇല്ല. ഇത്രനാളായും പരിശീലനം നടത്തി പകുതിദൂരമെങ്കിലും പിന്നിടാത്തവർക്ക് ഇനിയുള്ള നാളുകൾകൊണ്ട് 21 തികയ്ക്കാനുമാകില്ല. പക്ഷേ ശരീരത്തിനുള്ളിൽ ഇതിനുള്ള കരുത്ത് ബാക്കിനിൽക്കുന്നുവെങ്കിൽ തീർച്ചയായും സാധിക്കും. ശരീരത്തിനുണ്ടാകുന്ന ഏതൊരു അസുഖവും നമ്മുടെ ഓട്ടത്തിലും പ്രതിഫലിക്കും. വെറും എട്ടുദിവസം മാത്രം മുന്നിൽ നിൽക്കുന്ന രണ്ടാമത് കൊച്ചി രാജ്യാന്തര ഹാഫ് മാരത്തൺ ഇങ്ങടുത്തെത്തുകയാണ്. മുൻപ് പറഞ്ഞ പരിശീലന രീതികൾ പിന്തുടർന്നവരും അല്ലാത്തവരും നിങ്ങളു‌ടെ ഡോക്ടറെ കണ്ട് ശരീരത്തിന്റെ സ്ഥിതിയൊന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ചിലപ്പോൾ നിങ്ങളെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കാൻ ഈ മാരത്തണിന് കഴിഞ്ഞേക്കും. ഒരുകാര്യം ഉറപ്പാണ് ഹൃദയസംബന്ധമായ രോഗമുള്ളവർ മുൻപ് പറഞ്ഞ രീതിയിൽ പരിശീലനം നടത്തിവന്നിട്ടുണ്ടെങ്കിൽ ഇതിനകം അവർ താഴെ വീണിട്ടുണ്ടാകും. എന്നാൽ ശരീരത്തിന് ഇനിയും ഇത്തരം രോഗങ്ങൾക്ക് വിദൂര സാധ്യതയുണ്ടെങ്കിൽ അത് മുന്നേ കണ്ടുപിടിച്ച് അപകടം ഒഴിവാക്കുന്നതല്ലേ നല്ലത്? ഇന്ന് ഓട്ടത്തിന് അവധി കൊടുത്ത ദിനമാണല്ലോ. കുറച്ച് പരിശോധനകൾ നടത്തി ശരീരം സജ്ജമാണോയെന്ന് ഉറപ്പുവരുത്തൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 27, വ്യാഴാഴ്‌ച

കുന്നും മലയും കരുത്തേകും



ഹ്രസ്വദൂര ഓട്ടക്കാരായ കായികതാരങ്ങൾ പരിശീലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നിൽ ടയറൊക്കെ കെട്ടിയിട്ടുകുതിച്ചുപായും.  ചിലരൊക്കെ കടൽത്തീരത്തെ മണലിലൂടെ കുതിക്കാൻ ശ്രമിക്കും. എന്തിനാണത്?പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഓടുമ്പോഴാണ് അതില്ലാതെ വരുമ്പോഴത്തെ സുഖം നമുക്ക് കൂടുതലായി അനുഭവപ്പെടുക. ടയർ പിന്നിൽ കൊളുത്തിയിട്ട് ഓടുന്നയാൾക്ക് അത് ഇല്ലാതാകുമ്പോൾ വലിയൊരു ആശ്വാസമാണ് കിട്ടുക. അതുപോലെ കടൽത്തീരത്തെ മണലിൽ നിന്നും മൈതാനിയിലേക്കോ റോഡിലേക്കോ മാറുമ്പോഴും ഈ കരുത്ത് ഗുണമേകും. മാരത്തൺ പരിശീലനത്തിലെ പ്രതിബന്ധങ്ങളും ഇതുപോലെതന്നെ എടുക്കുക. റോഡിൽ കയറ്റമുണ്ടെങ്കിലും വീതികുറഞ്ഞ ഒരു ഇടുക്കിലൂടെ ശ്രദ്ധയോടെ പോകേണ്ടിവരുമ്പോഴും കുഴി ചാ‌ടിക്കടന്ന് കുതിക്കേണ്ടിവരുമ്പോഴും ഓർമ്മിക്കുക... ഇതിലും നല്ല വഴികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ ഈ പ്രതിബന്ധങ്ങളൊക്കെ നിങ്ങൾക്കു കരുത്തേകാൻ കാരണമാകുന്നവയാണ്. ഇനി തുടർന്നോളൂ 19 കിലോമീറ്റർ എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ. വെറും രണ്ട് കിലോമീറ്റർ മാത്രമാണ് മുന്നിലുള്ളതെന്ന് മറക്കേണ്ട.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 26, ബുധനാഴ്‌ച

കൂടുതൽ കരുത്തരാകാം


രാവിലെ തന്നെ കരിക്ക് എവിടെ കിട്ടുമെന്ന് അന്വേഷണം നടത്തിക്കൊള്ളൂ. ഓട്ടത്തിനുശക്തിപകരാൻ വളരെ ഉത്തമമാണ് കരിക്ക്. ഭക്ഷണശീലത്തിനൊപ്പം ഉൾപ്പെടുത്തേണ്ടവയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിൽ കരിക്കിനെ ശ്രദ്ധിക്കാതെ പോയവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. 18 കിലോമീറ്ററിൽ എരിഞ്ഞുതീരുന്ന കലോറിക്കൊപ്പം അതിനുതക്കതായ ഭക്ഷണം കൂടി അകത്തേക്ക് ചെല്ലുന്നുണ്ടെന്ന് ഓട്ടക്കാർ ഉറപ്പാക്കുക. ഓടിയെത്തുമ്പോൾ കഴിക്കാൻ  പഞ്ചസാരയും അൽപം ഉപ്പും ചേർത്ത നാരങ്ങവെള്ളവും വീട്ടിൽ കരുതണം. ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന വെള്ളം ഇതിന് ഒഴിവാക്കുകയാണ് നല്ലത് എന്നകാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. ഇന്ന് വിശ്രമദിനമാണല്ലോ. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യാനും സ്ട്രെച്ചിങ് എക്സർസൈസും നടപ്പും നിർവഹിക്കാനും മറക്കേണ്ട.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 25, ചൊവ്വാഴ്ച

പിന്നാലെ രോഗങ്ങളും വരുന്നുണ്ടോ?


മധുരപതിനേഴ് കഴിഞ്ഞു. ഇതാ പതിനെട്ടിന്റെ പ‌ടിവാതിലിലേക്ക് എത്തിനോക്കുന്നു. ഇനിമുതൽ തീരാനുള്ള കിലോമീറ്ററുകളെക്കുറിച്ച് മാത്രമായിരിക്കട്ടെ ചിന്ത. ഇന്നത്തെ പരിശീലനവുംകൂടി കഴിഞ്ഞാൽ ഇനി വെറും മൂന്ന് കിലോമീറ്ററുകൾ മാത്രമേയുള്ളു  ഹാഫ് മാരത്തൺ പൂർത്തീകരിക്കാൻ. മുന്നിലുള്ളതോ 11 ദിവസങ്ങളും. ഡിസംബർ ഏഴിനാണ് രണ്ടാമത് കൊച്ചി രാജ്യാന്തര മാരത്തൺ. ഇപ്പോഴത്തെ നിലയിൽ നമ്മൾ പരിശീലനം തുടർന്നാൽ ആറ് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എത്തിച്ചേരും 21 കിലോമീറ്റർ എന്നുള്ള നമ്മുടെ മഹത്തായ  ലക്ഷ്യത്തിൽ. തണുപ്പ് അരിച്ചിറങ്ങുന്ന ഡിസംബറിന്റെ മഞ്ഞുതുള്ളികളെ വകഞ്ഞുമാറ്റിയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. ജലദോഷം, പനി, കഫക്കെട്ട്, തുമ്മൽ ഇവയെല്ലാം പിടിപെടാനുള്ള സാധ്യത മുന്നിൽ കാണണം. പൊടി അലർജിയുള്ളവർ അതിനുള്ള മുൻകരുതൽ എടുക്കണം. രാവിലെ പരിശീലനം തുടങ്ങും മുൻപ് കുറച്ചുനേരം ആവി പിടിക്കുന്നത് മൂക്കടപ്പ് ഒഴിവാക്കാൻ ഉപകരിക്കും. പരിശീലനത്തിനിടെ ശ്വാസം വലിക്കുന്നത് വലിയ തോതിലായതിനാൽ ചെറിയ തോതിലുള്ള മൂക്കടപ്പ് പോലും നമുക്ക് വലിയ വിഷമം സൃഷ്ടിക്കും.  പരിശീലനത്തിന് ശേഷം വീണ്ടും ആവി പിടിക്കുക. പനി, ജലദോഷം എന്നിവ പിടികൂടിയാൽ രോഗം മാറുന്നതിനായി കാത്തിരിക്കുക. ഇതുവച്ച് ഓടിയാൽ വീണ്ടും ശരീരം പ്രതികരിക്കാൻ സാധ്യതയുണ്ട്. രോഗം മാറിയ ശേഷം ആദ്യ രണ്ടുദിനം നിങ്ങൾക്ക് മുൻപ് ഓടി പൂർത്തിയാക്കിയ ദൂരം അതേവേഗതയിൽ പൂർത്തീകരിക്കാനായെന്ന് വരില്ല. പക്ഷേ രണ്ടോ മൂന്നോ ദിനംകൊണ്ട് അത് തിരിച്ചുപിടിക്കാവുന്നതേയുള്ളു. മഞ്ഞ് പ്രശ്നമുള്ളവർ തലയിൽ ഒരു തൊപ്പികൂടി ഫിറ്റുചെയ്ത് ഓടുക. അത്യാവശ്യം കാറ്റുകയറുന്ന തൊപ്പി ആയാൽ നന്നായി. അല്ലെങ്കിൽ തല വിയർത്ത് മറ്റ് രോഗങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതെല്ലാം കേട്ട് ഭയപ്പെടേണ്ടതില്ല. കാരണം 18 കിലോമീറ്റർ ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളെ പെട്ടെന്നൊന്നും രോഗങ്ങൾക്ക് എത്തിപ്പിടിക്കാനാവില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 24, തിങ്കളാഴ്‌ച

കാലിനും കൊ‌ടുക്കൂ ഒരു 'ട്രീറ്റ്'


ഇന്ന് വീണ്ടും ഇടവേളയുടെ ദിനം. കാലുകൾക്ക് വേദനയുണ്ടെങ്കിൽ തനിയെയോ മറ്റാൾക്കാരുടെയോ സഹായത്തോടെ മസാജ് ചെയ്ത് വേദനക്ക് അറുതിവരുത്തുക. ഓട്ടത്തിലുള്ള നമ്മുടെ ദൂരം കൂട്ടിക്കൊണ്ടിരിക്കുന്നതിനാലാണ് വേദന മാറാതെ നിൽക്കുന്നത് എന്നുകൂടി മനസിലാക്കുക. ഇപ്പോൾ നിങ്ങൾ അഞ്ചുകിലോമീറ്ററാണ് ഓടുന്നതെങ്കിൽ അൽപം പോലും ബുദ്ധിമുട്ടോ കാൽവേദനയോ ഇല്ലാതെ അത് പൂർത്തീകരിക്കാൻ കഴിയും. വേദനയുണ്ടെങ്കിലും ഓട്ടത്തിന് അവധി നൽകിയ ദിവസങ്ങളിലെ ചെറുവ്യായാമം മുടക്കേണ്ട; മാരത്തൺ ഇങ്ങടുത്തെത്തുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 23, ഞായറാഴ്‌ച

ശരീരം പറയുന്നതും കേൾക്കണേ...!



പതിനേഴ് കിലോമീറ്റർ എന്നലക്ഷ്യത്തിലേക്ക് ഇന്ന് ഓടിക്കയറണം. ഇന്നലെ കരുതിവച്ച കരുത്ത് ഇന്നത്തേക്ക് കൂട്ടായുണ്ട് എന്നത് കാലുകൾക്ക് കൂടുതൽ ബലം നൽകും. അതിനാൽത്തന്നെ ഈ ദൂരം നിങ്ങൾക്ക് അന്യമല്ല. പത്തുകിലോമീറ്റർ കഴിയുമ്പോഴേക്കും വായിലെ ഉമിനീരൊക്കെ വറ്റി വെള്ളം കു‌ടിക്കാൻ അതിയായ ആഗ്രഹം ഉണ്ടായേക്കാം. പുലർച്ചെയുള്ള പരിശീലനത്തിനിടെ ഇത്തിരി വെള്ളം കുടിക്കാൻ സൗകര്യം ലഭിക്കുമെങ്കിൽ വളരെ നല്ലത്. ഏതായാലും വെള്ളം നിറച്ച കുപ്പിയുമായി നമുക്ക് റോഡിലൂടെ ഓടാനാവില്ല. പക്ഷേ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ സൈക്കിളുമായി ഒരു സഹയാത്രികൻ നമുക്കുണ്ടെങ്കിൽ ഈ ജോലി അദ്ദേഹത്തെ ഏൽപിക്കാം. ഓടുന്നതിനിടയിൽ ശരീരം തണുപ്പിച്ചുകൊടുക്കാൻ പറ്റുമെങ്കിൽ അതും ചെയ്യുക. ഡിസംബർ അടുത്തെത്തുന്നതിനാൽ പ്രകൃതി തന്നെ തണുപ്പിന്റെ ആവരണം പുതച്ചിട്ടുണ്ടെങ്കിലും കാറിന്റെ ചൂ‌ടായ റേഡിയേറ്റർ പോലെയാണല്ലോ മാരത്തൺ ഓട്ടക്കാരന്റെ ശരീരം. വെള്ളം അധികം കുടിക്കാൻ തോന്നുമെങ്കിലും മുന്നോട്ടുള്ള ദൂരത്തിന് തടസം സൃഷ്ടിക്കുന്നരീതിയിൽ കുടിക്കാതിരിക്കുക. തനിയെയാണ് പരിശീലനം നടത്തുന്നതെങ്കിൽ  മുക്കാൽ പങ്കും തൊലി കളഞ്ഞൊരു ചെറുനാരങ്ങ പോക്കറ്റിൽ കരുതുക. ഇടക്ക് അതെടുത്ത് ചുണ്ടുകളിൽ നീര് പുരട്ടുക. അവിടെനിന്നും നാക്കിലേക്ക് നുണഞ്ഞിറക്കുക. ഒറ്റയടിക്ക് നാരങ്ങ പിഴിഞ്ഞ് വായിലേക്ക് ഒഴിച്ചാൽ വറ്റിയിരിക്കുന്ന തൊണ്ടയിൽ തങ്ങി ചുമച്ച് വശക്കേടാകാൻ സാധ്യതയുണ്ട്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 21, വെള്ളിയാഴ്‌ച

സമയം ബാധകമല്ല

ദാ ഇന്ന് വീണ്ടും നമ്മൾ പരിശീലനത്തിനിറങ്ങുന്നു. ലക്ഷ്യം പതിനാറ് കിലോമീറ്റർ. നന്നായിത്തന്നെ വാം അപ് ചെയ്യണം. എട്ടുകിലോമീറ്ററിനപ്പുറം തിരിച്ച് ഓടേണ്ട ലക്ഷ്യത്തെ ആദ്യം മനസിലേക്കൊന്ന് കൊണ്ടുവരിക. ആ ലക്ഷ്യത്തിലേക്ക് പതിയെ പാട്ടുകേട്ട് ഓടിത്തുടങ്ങിക്കൊള്ളൂ. ആദ്യമായി മാരത്തണിൽ പങ്കെടുക്കാൻ പരിശീലിക്കുന്നവർ കഴിഞ്ഞ ദിവസത്തെ സമയത്തെ ഓർത്ത് വ്യാകുലപ്പെടേണ്ട. ചില ദിവസങ്ങളിൽ ചിട്ടയായ പരിശീലനം ലഭിച്ചവർക്കുപോലും പഴയ സമയം സൂക്ഷിക്കാൻ സാധിക്കില്ല. ഇതിനുള്ള തെളിവാണ് എപ്പോഴും കായികമൽസരങ്ങളുടെ ഫലം മാറി മറിഞ്ഞുവരുന്നത്. അല്ലെങ്കിൽ ഒരാൾ തന്നെ എപ്പോഴും ജയിക്കേണ്ടതല്ലേ? എട്ടുകിലോമീറ്റർ കഴിഞ്ഞ് തിരിയുമ്പോൾ ഇനി പറയുന്ന കാര്യംകൂടി മനസിൽ ഓർമ്മിച്ചുകൊള്ളൂ ഇനി ലക്ഷ്യം വീടാണ് അവിടെയെത്തിയാൽ നിങ്ങൾക്ക് വിശ്രമിക്കാം. കൂടാതെ രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ തലേന്ന് നടപ്പിന് ഉപയോഗിച്ച പാതയിലെത്തും തലേന്ന് നടന്നതിനേക്കാൽ വേഗത്തിൽ ഈ പാതയിലൂടെ പോകാൻ എനിക്ക് കഴിയും...
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 20, വ്യാഴാഴ്‌ച

വെറും ആറുകൂടി മാത്രം.

ഹാഫ് മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരവും നമ്മൾ പിന്നിട്ടുകഴിഞ്ഞു. ഇനി നമുക്ക് മുന്നിലുള്ളത് വെറും ആറ് കിലോമീറ്റർ മാത്രം. വെറുതെ മനസിലൊന്ന് സങ്കൽപിച്ചുനോക്കൂ നിങ്ങളുടെ പരിശീലന പാതയിലെ ആ ആറ് കിലോമീറ്റർ ദൂരം. പല ദിവസങ്ങളിലായി 15 കിലോമീറ്റർ അളന്ന് പരിശീലിച്ചവർക്ക് ഇനിയുള്ള ആറ് കിലോമീറ്റർ വെറും നിസാരം. പക്ഷേ 15 കിലോമീറ്റർ ഒാടിയെത്തിക്കഴിയുമ്പോൾ പിന്നീടുള്ള 6 കിലോമീറ്ററിനെക്കുറിച്ച് ഓർക്കുമ്പോൾ കഷ്ടമെന്ന് എന്നുതോന്നിയേക്കാം. ഏതായാലും നമ്മൾ ഇനി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണല്ലോ പരിശീലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി ഓടാനുള്ള ആറുകിലോമീറ്റർ ദൂരം ഇന്നൊന്ന് നടന്ന് പരിശോധിക്കുക. വീട്ടിൽ നിന്നും തുടങ്ങി വീട്ടിലേക്ക് തന്നെ വരുന്ന പാത ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ വീടിനും ആറ് കിലോമീറ്റർ ദൂരെയായിരിക്കുമല്ലോ ഈ സ്ഥലം. ഈ ആറ് കിലോമീറ്റർ വഴിയിലൂടെ നടന്ന് വാം അപ് ആയിക്കൊള്ളൂ. നാളെ 16 കിലോമീറ്റർ ഓടാനുള്ളതാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 19, ബുധനാഴ്‌ച

ഇനിയൊരു ചേഞ്ചാവാം...

ഇതാ പതിനഞ്ചുകിലോമീറ്റർ പിന്നിട്ടിരിക്കുന്നു. കുറച്ചുനാളുകളായി തുടർന്നുവന്ന ഒരു കിലോമീറ്റർ കൂട്ടുന്ന രീതിയിൽ നിന്നും ഇനി വ്യത്യാസം വരുത്താം. ഒരു ദിവസം ഒാടുകയും പിറ്റേന്ന് വാം അപ്പുകളിൽ ഒതുങ്ങുകയും അതിന്റെ പിറ്റേന്ന് ഒാടുകയും ചെയ്യുന്ന രീതിയിലേക്ക് ഇനി ശൈലി മാറ്റാം. തുടക്കക്കാരായ ഓട്ടക്കാർക്ക് ഇനിയുള്ള ദൂരത്തിലുണ്ടാകുന്ന ക്ഷീണം ഒരുദിവസംകൊണ്ട് തീർക്കാനാവില്ല. ഇനിയുള്ള ഏഴുകിലോമീറ്റർ പതിനാലുദിവസംകൊണ്ട് തീർത്താൽ മതി. മാരത്തണിന് മുന്നോടിയായി രണ്ടുദിവസം തുടർച്ചയായുള്ള വിശ്രമവും ആവശ്യമാണ്.
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 18, ചൊവ്വാഴ്ച

അടിച്ചവഴിയേ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കും

'തെളിച്ചവഴിയേ പോയില്ലെങ്കിൽ പോകുന്നവഴിയെ തെളിക്കും' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ. ഇതുതന്നെ നമ്മുടെ ശരീരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചെറിയ വേദനകളൊക്കെ കൊണ്ടുനടക്കുന്നവർക്ക് അത്  ശീലമാകുമ്പോൾ വേദനയൊരു പ്രശ്നമായി തോന്നാറില്ല. എന്നാൽ ഇത് ശരിയായൊരു കാര്യവുമല്ല. എന്തിന് ഇക്കാര്യം മാരത്തൺ പരിശീലനത്തിനിടയിൽ പറയുന്നു എന്ന് ചിന്തിച്ചോ? കാര്യമുണ്ട്. നമ്മുടെ പരിശീലനത്തിൽ  പരുക്ക് എന്നത് പ്രധാന ഘടകങ്ങളിലൊന്നാണ്. ശരീരം മുറിഞ്ഞ് രക്തം പുറത്തുവരുന്നത് മാത്രമല്ല പരുക്ക്. മസിലുകൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലും പരുക്കിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  പരിശീലനത്തിനിടെ മസിൽ കോച്ചിപ്പിടുത്തവും കാൽവേദനയുമെല്ലാം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകുമല്ലോ. പ്രത്യേകിച്ചും ഇത്രനാൾ കഠിനമായ ജോലികളൊന്നും ചെയ്യാതിരുന്നവർക്ക് ഈ വേദനകൾ ഉറപ്പ്.  വേദനകൾ കഠിനമായി പരിശീലനസമയത്ത് തോന്നുകയും അത് രണ്ടുദിവസംകൊണ്ട് മാറാതിരിക്കുകയും ചെയ്താൽ ഉറപ്പായും നിങ്ങളൊരു ഡോക്ടറെ കാണണം. സ്പോർട്സ് മെഡിസിൻ സൗകര്യമുള്ള ആശുപത്രിയാണെങ്കിൽ കൂടുതൽ നന്നായി. 35 വയസിന് മുകളിലുള്ളവർ പരിശീലനത്തിന് മുന്നോടിയായി ശരീര പരിശോധനയൊക്കെ നടത്തി മാരത്തൺ ഓട്ടത്തിനിറങ്ങുന്നതാണ് കൂടുതൽ ഉത്തമം. പക്ഷേ ഇത്ര ദിവസവും പരിശീലിച്ച് 14 കിലോമീറ്റർ പിന്നിട്ടിട്ടും നിങ്ങളുടെ ശരീരത്തിന് സാധാരണ ക്ഷീണവും ചെറിയ മസിൽ വേദനയും മാത്രമേ ഉള്ളുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളു‌ടെ ശരീരം ഫിറ്റാണ്. സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മറക്കേണ്ടതില്ല. ഷൂസിന്റെ അകത്തുള്ള എക്സ്ട്രാഫിറ്റിങ്ങുകൾ നമ്മുടെ കാലുമായി യോജിക്കുന്നില്ലെങ്കിൽ ഇതിനെ അഡ്ജസ്റ്റ് ചെയ്യാനായി നമ്മൾ ഓട്ടത്തിനിടെ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതു പോലും നമ്മുടെ പേശികൾക്ക് അധിക ആയാസം സൃഷ്ടിക്കും. നിങ്ങളു‌ടെ ഷൂസ് പാദങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെങ്കിൽ സുഖപ്രദമായ മറ്റൊന്ന് വാങ്ങുക. വളരെ വിലയേറിയതാണെങ്കിൽ എവിടെയാണ് പാദവും ഷൂസും യോജിക്കാത്തതെന്ന് സ്പോർട്സ് മെഡിസിൻ വിഭാഗക്കാരുടെ സഹായത്തോടെ കണ്ടെത്തി പ്രതിവിധി ഉണ്ടാക്കുക. ഇനി ഓട്ടം തുടരട്ടെ പതിനഞ്ചാം കിലോമീറ്ററിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 17, തിങ്കളാഴ്‌ച

ഉപ്പുവെള്ളത്തിലൊരു കുളി


ഇന്ന് വാം അപ് ചെയ്യേണ്ടത് സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്താണ്. സ്ട്രെച്ചിങ് എങ്ങിനെ ചെയ്യണം എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ഇതെല്ലാം ചെയ്തശേഷം അൽപം ഉപ്പിട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിച്ചുനോക്കൂ.. എന്തൊരു ഉന്മേഷം കിട്ടുമെന്ന് അറിയാമോ. നാളത്തേക്കുള്ള പാത അളന്ന് തിട്ടപ്പെടുത്തി വച്ചിരിക്കണം. നീന്താൻ സൗകര്യം ഒത്തുകിട്ടുമെങ്കിൽ അതും ചെയ്യുക. ഇനി കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അൽപം ബാം തേച്ച് പരീക്ഷിക്കാം. ഇന്ന് എത്തണം ഹാഫ്മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരമായ പതിനാല് കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 16, ഞായറാഴ്‌ച

ഭക്ഷണം എങ്ങനെ?


പഴയരീതിയിലെ ഭക്ഷണം തന്നെയാണോ പരിശീലനം തുടങ്ങിയിട്ടും കഴിക്കുന്നത്. അതോ പോരാതെ വരുന്നുണ്ടോ? കാർബോഹൈഡ്രേറ്റ് കൂടുതലായുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ ശീലങ്ങൾ പാലിക്കാതെയും മാരത്തൺ ഓടാൻ കഴിയും പക്ഷേ ഉന്തിന് പുറമെ ഒരു തള്ളുകൂടി എന്ന് പറയാറുള്ളതുപോലെ ഇതുവഴി നമുക്ക് കുറച്ചെങ്കിലും ഗുണം കിട്ടുന്നെങ്കിൽ അത് നല്ലതല്ലേ? പച്ചക്കറികളിൽ ഇലകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കാം. കാബേജ്, മുരിങ്ങയില എന്നിവ ഉൾപ്പെടുത്താം. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പരിശീലനത്തിന് മുൻപ് ശീലമാക്കണം. കാൽസ്യം കൂടുതൽ ശരീരത്തിന് ലഭിക്കാനും ശ്രദ്ധിക്കണം. വെള്ളം പതിവായി കുടിക്കുന്നതിൽക്കൂടുതൽ ശരീരത്തിലെത്തണം. കരിക്ക് കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇതെല്ലാമായാലും ശരീരം മെലിയുമെന്ന് ഉറപ്പ്. കാരണം മാരത്തൺ എന്നത് എല്ലാ കൊഴുപ്പിനെയും എരിച്ചുകളയുന്നൊരു മാസ്മരിക ശക്തിയാണ്. ഈ ആഴ്ച ശരീരത്തിന് അവധി കൊടുക്കേണ്ട ദിനം ഇതാ എത്തിയിരിക്കുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...