2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

41 ഇഞ്ച് സ്ഥലം മാത്രം:


അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍  വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും  അവര്‍ക്ക് എന്ത് ആരോഗ്യമാണ് നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. എന്നാല്‍ ഊരും പേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസുകാരനെ  ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണ് കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്. തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവന് കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു. മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍  മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു. അതിലൊരാളാണ് കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്ത് മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി... അളവുകളില്ലാത്ത ലോകത്തിലേക്ക്... Josekutty Panackal / Manorama 
#BehindThePhoto #BehindThePicture #MyLifeBook #3yearOldBoyDeath #Measurement #Grave

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

"കില്ലര്‍ " ഫോര്‍ രാഹുല്‍ഗാന്ധി


ഇന്ന് വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിർദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍  15 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പത്രികാസമര്‍പ്പണ വേളയിൽ ചിത്രമെടുക്കാനെത്തിയ എനിക്കു നേരിട്ട അനുഭവം പങ്കുവയ്ക്കട്ടെ. ഉത്തര്‍പ്രദേശിലെ  അമേഠി മണ്ഡലത്തില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുശേഷം റോഡ് ഷോയോടെയാണ് രാഹുല്‍ മടങ്ങിയത്.  സഹോദരി പ്രിയങ്കക്കൊപ്പം വാഹനത്തിനു മുകളില്‍ കയറിയിരുന്ന് കൈവീശിയും കൈനീട്ടുന്നവരുടെ കയ്യില്‍ തഴുകിയും അവര്‍ കടന്നുവരുന്നു.  റോഡില്‍ ജനക്കൂട്ടത്തിനിടയിൽ നിന്നു  ചിത്രമെടുത്തെങ്കിലും തിരക്കില്‍പെട്ട് മര്യാദക്കുള്ള ഫോട്ടോയൊന്നും കിട്ടുന്നില്ല. അതിനാൽ
ഇരുമ്പുകമ്പികള്‍ കുന്തംപോലെ സ്ഥാപിച്ചിട്ടുള്ള ഒരു മതിലിനു മുകളില്‍ കയറി ചിത്രമെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ എന്തോ മരുന്നുകുപ്പി എടുക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ തുടയ്ക്കുകയും ഒരു ചെറിയ ബാന്‍ഡ്എയിഡ് ഒട്ടിക്കാന്‍ ശ്രമിക്കുന്നതും കാണുന്നത്. കുറച്ചുകൂടി ക്യാമറ സൂം ചെയ്തു നോക്കിയപ്പോള്‍ രാഹുലിന്റെ വിരലില്‍ നിന്നും ചെറിയ രീതിയില്‍ രക്തം ഒലിക്കുന്നു.  ജനക്കൂട്ടത്തില്‍ ആരോ മാന്തുകയോ, ബ്ലേഡ് ഉപയോഗിക്കുകയോ ചെയ്തതാണെന്ന് എസ്പിജിക്കാരുടെ മുഖഭാവത്തിൽ  നിന്നും വ്യക്തം. ഇത് കൂടുതല്‍ അടുത്തു നിന്നു പകര്‍ത്താന്‍ ഈ മതിലില്‍ നിന്നും താഴേക്ക് ഒറ്റ ചാട്ടം വച്ചുകൊടുത്തു. പക്ഷേ മതിലിനു താഴെയെത്തേണ്ട സമയമായിട്ടും എന്റെ കാല്‍ നിലത്ത് തൊടുന്നേയില്ല. അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിക്കിടക്കുകയാണ്. ചാട്ടത്തിനിടയില്‍  ജീന്‍സിനും ബെല്‍റ്റിനുമിടയിലൂടെ മതിലില്‍ കുന്തം പോലെ സ്ഥാപിച്ചിരിക്കുന്ന  ഇരുമ്പ് കമ്പി തുളച്ചു കയറിയിരിക്കുന്നു. ‘കില്ലര്‍’  എന്ന കമ്പനിയുടെ ജീന്‍സാണെന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. കലണ്ടര്‍ ഭിത്തിയിലടിച്ചു തൂക്കിയതുപോലെ മുകളിലേക്കുമില്ല താഴേക്കുമില്ല എന്ന രീതിയില്‍ കയ്യില്‍ ക്യാമറയും പുറത്ത് ബാഗുമായി ഞാന്‍ മതിലില്‍ തൂങ്ങിക്കിടക്കുകയാണ്. ആളുകളുടെയെല്ലാം ശ്രദ്ധ രാഹുലിലും പ്രിയങ്കയിലുമാണുതാനും.  ഹലോ... ഹലോ... എന്ന വിളിയില്‍ ഒരാള്‍ സഹായിക്കാനെത്തി. ക്യാമറയും ബാഗും അദ്ദേഹം പൊക്കിയെടുത്തു. ബെല്‍റ്റ് ഹുക്ക് അഴിച്ചുവിട്ടതോടെ നേരെ മുകളിലേക്ക് കയറാമെന്നായി. അങ്ങനെ കീറിയ കില്ലർ ജീന്‍സിനെ  സുല്‍ത്താന്‍പുരില്‍ത്തന്നെ ഉപേക്ഷിച്ചാണ് മടങ്ങിയത്.
By Josekutty Panackal 04.04.2019 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...