ഇന്ന് വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിർദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ 15 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പത്രികാസമര്‍പ്പണ വേളയിൽ ചിത്രമെടുക്കാനെത്തിയ എനിക്കു നേരിട്ട അനുഭവം പങ്കുവയ്ക്കട്ടെ. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുശേഷം റോഡ് ഷോയോടെയാണ് രാഹുല്‍ മടങ്ങിയത്. സഹോദരി പ്രിയങ്കക്കൊപ്പം വാഹനത്തിനു മുകളില്‍ കയറിയിരുന്ന് കൈവീശിയും കൈനീട്ടുന്നവരുടെ കയ്യില്‍ തഴുകിയും അവര്‍ കടന്നുവരുന്നു. റോഡില്‍ ജനക്കൂട്ടത്തിനിടയിൽ നിന്നു ചിത്രമെടുത്തെങ്കിലും തിരക്കില്‍പെട്ട് മര്യാദക്കുള്ള ഫോട്ടോയൊന്നും കിട്ടുന്നില്ല. അതിനാൽ
ഇരുമ്പുകമ്പികള്‍ കുന്തംപോലെ സ്ഥാപിച്ചിട്ടുള്ള ഒരു മതിലിനു മുകളില്‍ കയറി ചിത്രമെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ എന്തോ മരുന്നുകുപ്പി എടുക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ തുടയ്ക്കുകയും ഒരു ചെറിയ ബാന്‍ഡ്എയിഡ് ഒട്ടിക്കാന്‍ ശ്രമിക്കുന്നതും കാണുന്നത്. കുറച്ചുകൂടി ക്യാമറ സൂം ചെയ്തു നോക്കിയപ്പോള്‍ രാഹുലിന്റെ വിരലില്‍ നിന്നും ചെറിയ രീതിയില്‍ രക്തം ഒലിക്കുന്നു. ജനക്കൂട്ടത്തില്‍ ആരോ മാന്തുകയോ, ബ്ലേഡ് ഉപയോഗിക്കുകയോ ചെയ്തതാണെന്ന് എസ്പിജിക്കാരുടെ മുഖഭാവത്തിൽ നിന്നും വ്യക്തം. ഇത് കൂടുതല്‍ അടുത്തു നിന്നു പകര്‍ത്താന്‍ ഈ മതിലില്‍ നിന്നും താഴേക്ക് ഒറ്റ ചാട്ടം വച്ചുകൊടുത്തു. പക്ഷേ മതിലിനു താഴെയെത്തേണ്ട സമയമായിട്ടും എന്റെ കാല്‍ നിലത്ത് തൊടുന്നേയില്ല. അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിക്കിടക്കുകയാണ്. ചാട്ടത്തിനിടയില്‍ ജീന്‍സിനും ബെല്‍റ്റിനുമിടയിലൂടെ മതിലില്‍ കുന്തം പോലെ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കമ്പി തുളച്ചു കയറിയിരിക്കുന്നു. ‘കില്ലര്‍’ എന്ന കമ്പനിയുടെ ജീന്‍സാണെന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. കലണ്ടര്‍ ഭിത്തിയിലടിച്ചു തൂക്കിയതുപോലെ മുകളിലേക്കുമില്ല താഴേക്കുമില്ല എന്ന രീതിയില്‍ കയ്യില്‍ ക്യാമറയും പുറത്ത് ബാഗുമായി ഞാന്‍ മതിലില്‍ തൂങ്ങിക്കിടക്കുകയാണ്. ആളുകളുടെയെല്ലാം ശ്രദ്ധ രാഹുലിലും പ്രിയങ്കയിലുമാണുതാനും. ഹലോ... ഹലോ... എന്ന വിളിയില്‍ ഒരാള്‍ സഹായിക്കാനെത്തി. ക്യാമറയും ബാഗും അദ്ദേഹം പൊക്കിയെടുത്തു. ബെല്‍റ്റ് ഹുക്ക് അഴിച്ചുവിട്ടതോടെ നേരെ മുകളിലേക്ക് കയറാമെന്നായി. അങ്ങനെ കീറിയ കില്ലർ ജീന്‍സിനെ സുല്‍ത്താന്‍പുരില്‍ത്തന്നെ ഉപേക്ഷിച്ചാണ് മടങ്ങിയത്.
By Josekutty Panackal 04.04.2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ