2016, ഏപ്രിൽ 23, ശനിയാഴ്‌ച

അറിവില്ലായ്മയല്ല അഹങ്കാരം തന്നെ



തൃശൂർ പൂരം ഡ്രോൺ‌ ക്യാമറയിലൂടെ ആകാശദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫർ ഇന്നലെ (22.04.2016) അറസ്റ്റുചെയ്യപ്പെട്ടു. ഹാ! കഷ്ടം ഒരു നല്ല ചിത്രമെടുത്തതിന് ഇദ്ദേഹത്തെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷേ നിയമം എല്ലാവർക്കും അനുസരിക്കാനുള്ളതുതന്നെയാണ്. നിയമം അറിയില്ല എന്നത് അത് അനുസരിക്കാതിരിക്കാനുള്ള ലൈസൻസുമല്ല. 2014 ഒക്ടോബർ മുതൽ ഇന്ത്യയിൽ ഇത്തരം ഡ്രോൺ പറപ്പിക്കലുകൾക്ക് നിയമത്തിന്റെ പിടിയുള്ള കാര്യം ഈ ഫോട്ടോഗ്രാഫർക്ക് അറിയാമായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തം.  "the team dare crossed all the heavy risk factors over the journey of the flight. The bloody RF signal jammers.. we fooled you... haahaa, we safe landed..." ഇതാണ് ചിത്രമെടുത്ത Dheeraj Palliyil എന്ന ഫൊട്ടോഗ്രഫറുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള വാക്കുകൾ. അപ്പോൾ അത് അറിവില്ലായ്മയല്ല അഹങ്കാരം തന്നെ. നിയമം അനുസരിക്കാതിരുന്ന് ഫൂളാക്കിയെന്ന് അവകാശപ്പെടുമ്പോൾ അതുവഴി  ജനനന്മയെക്കരുതി ഉണ്ടാക്കിയവരെ മാത്രമല്ല പൊതുജനത്തെക്കൂടിയാണ് വിഢിയാക്കാൻ ശ്രമിക്കുന്നത്.

ഇത്തരമൊരു ചിത്രമെടുക്കാൻ വിവിധ മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫർമാരും വിഡിയോഗ്രഫർമാരും വളരെക്കാലം മുൻപുതന്നെ മിനിസ്ട്രി ഓഫ് ഡിഫൻസ് ആൻഡ് ഹോം അഫയേഴ്സ് വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അവരുടെയൊക്കെ അപേക്ഷ തള്ളിക്കളയുകയും ചെയ്തു. ഹോബിയായി മാത്രം ഡ്രോൺ ചിത്രങ്ങളെടുക്കുന്ന ഇദ്ദേഹത്തിന് നിയമാനുസൃതമായി അനുമതി കൊടുത്തിട്ടില്ല എന്ന് അദ്ദേഹത്തിന്റെ we fooled you... എന്ന വാക്കുകളിൽ നിന്നുതന്നെ വ്യക്തം. പിന്നെ എന്തിനാണ് സഹോദരാ താങ്കൾ ഈ കടുംകൈ ചെയ്തത്? ഡ്രോൺ ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ടായിട്ടും തൃശൂർ പൂരത്തിനിടെ ഇത്തരമൊരു സാഹസത്തിന് അവരാരും മുതിരാത്തതെന്തെന്ന് ഒരിക്കലെങ്കിലും താങ്കൾ മനസിലാക്കിയിരുന്നോ?  തിങ്ങിനിൽക്കുന്ന പതിനായിരങ്ങൾക്കിടയിലേക്കോ ഒരുങ്ങിനിൽക്കുന്ന ആനകൾക്ക് മേലേക്കോ വീണാൽ ഉണ്ടാകുന്ന അപകടം താങ്കൾ ഒരു നിമിഷമെങ്കിലും ഓർത്തിട്ടുണ്ടോ? ആ അപകടം ഏതൊക്കെ മാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ഒരു നിമിഷമെങ്കിലും താങ്കൾ ഓർത്തിരുന്നെങ്കിൽ. അതോ ഈ ചിത്രമെടുത്ത് ഫേസ്ബുക്കെന്ന മായികലോകത്തുനിന്നും ലഭിക്കുന്ന ലൈക്കുകളിൽ അഭിരമിക്കാൻ ചെയ്തതാണോ? ഫേസ്ബുക്കിൽ ലൈക്കടിച്ച ആരെങ്കിലും പൊലീസ് സ്റ്റേഷനിൽവന്നു ജാമ്യമെടുക്കാൻ നിങ്ങൾക്കൊപ്പം കൂടിയോ?


ആകാശത്ത് പറക്കുന്ന വിമാനത്തിലെ പൈലറ്റുമാർ കൺട്രോൾ സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് എത്രഉയരത്തിൽ പറക്കണമെന്നും ഏതുപാതയിലൂടെ പോകണമെന്നുമെല്ലാം തീരുമാനിക്കുന്നത്. എന്നാൽ നിലവിൽ ഡ്രോൺ പറത്തലിന് ഇങ്ങനൊരു നിർദേശ സെന്റർ ഇല്ലാത്തതിനാൽ നിരവധി ഡ്രോണുമായി ആളുകൾ ഒരു സ്ഥലത്തെത്തിയാൽ മുകളിലുണ്ടാകുന്ന കൂട്ടിയിടിയും മനസിലാക്കേണ്ടതല്ലേ? പ്രധാനമന്ത്രിയുടെ ചടങ്ങ് കവർ ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകർ എസ്പിജി അതിർത്തി നിശ്ചയിച്ചുകെട്ടിയിരിക്കുന്ന ഒരു ചെറിയ ചരടിനു പിന്നിലോ വാക്കാൽ നിർദേശിച്ചിരിക്കുന്ന അതിർവരമ്പിന് പിന്നിലോ ആയി നിൽക്കുന്നത് അതിന് അപ്പുറം കടക്കാൻ അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല. നിയമം നിയമമായിത്തന്നെ പാലിക്കപ്പെടണം എന്നതുകൊണ്ടാണ്. ഇതുകൊണ്ടാണ് നിരവധി ഡ്രോണുകൾ കൈവശമുള്ള മാധ്യമസ്ഥാപനങ്ങളിലൊന്നുപോലും തൃശൂർ പൂരത്തിന് ഇത്തരമൊരു സാഹസത്തിന് മുതിരാത്തത്.

പറത്താനുള്ള അനുവാദം കിട്ടിയാൽപോലും താഴെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
നിയമങ്ങൾ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ-ഡിഫൻസ്-പൊലീസ് എന്നിവയിൽ അധിഷ്ഠിതമാണ്. താഴെക്കാണുന്ന നിയമങ്ങൾ നിലവിലുണ്ട്.
*400 അടിയിൽത്താഴെയേ ഡ്രോൺ പറത്താൻ പാടുള്ളു
* പറത്തുന്നയാളുടെ കൺവെട്ടത്തുതന്നെ ഡ്രോൺ ഉണ്ടായിരിക്കണം. (സ്ക്രീനിലല്ല)
* മനുഷ്യൻ നിയന്ത്രിക്കുന്ന വായുവാഹനങ്ങൾ ഉള്ള സ്ഥലത്ത് ഡ്രോൺ പറത്താൻ പാടില്ല. (ഉദാഹരണം വിമാനത്താവളപരിസരം)
* ജനക്കൂട്ടത്തിന്റെയും സ്റ്റേഡിയത്തിന്റെയും മുകളിൽ പറത്താൻ പാടില്ല
* 25 കിലോയിൽ താഴെയുള്ള സാധനങ്ങൾ മാത്രമേ ഡ്രോൺ വഹിക്കാൻ പാടുള്ളു.

@ Josekuttymanorama.blogspot.com




2016, ഏപ്രിൽ 13, ബുധനാഴ്‌ച

തേങ്ങരുത് താങ്ങാൻ ആരുമില്ല!

കൊല്ലം പുറ്റിങ്ങൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ അച്ഛനും അമ്മയും  മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ വാർത്ത ആദ്യദിനം മുതൽത്തന്നെ എല്ലാ മാധ്യമങ്ങളും നൽകിയിരുന്നു. അനാഥരായ കൃഷ്ണയുടെയും സഹോദരൻ കിഷോറിന്റെയും സംരക്ഷണം ഈ വാർത്തകളെത്തുടർന്ന് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാകുകയും ചെയ്തു. എന്നാൽ ഇന്ന് പത്രത്തിന്റെ ഒന്നാം പേജിൽ വന്ന ഇവരുടെ ചിത്രം പല സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും ദഹിക്കുന്നില്ല.  അഭിനയിപ്പിച്ചെടുത്ത ചിത്രം എന്നതാണ് പ്രധാന ആരോപണം. ഇത്തരം ഒരു അവസ്ഥയിൽ ഇവരെ അഭിനയിപ്പിക്കുന്നയാളെ  മാധ്യമപ്രവർത്തകനായി അംഗീകരിക്കാൻ എനിക്കും കഴിയില്ല. എന്നാൽ കേട്ടോളൂ പ്രിയരേ ഈ ചിത്രം സിനിമക്കുവേണ്ടിയിട്ട സെറ്റിൽ നിന്നോ നാടകവേദിയിൽ നിന്നോ എടുത്തിട്ടുള്ളതല്ല പച്ചയായ ജീവിതത്തിൽ നിന്നും ഒരു ഫൊട്ടോഗ്രഫർ പകർത്തിയതുതന്നെയാണ്.

സംഭവം വിവരിക്കട്ടെ. വെട്ടുകല്ലുകൾ അടുക്കിവച്ചുനിർമ്മിച്ച ഇവരുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എത്തുമ്പോൾ ഇവർ മുറിക്കുള്ളിലെ കട്ടിലിൽ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. കൊച്ചുവീടിനുള്ളിലെ സ്ഥലം മാധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊള്ളാൻ കഴിവില്ലാത്തതിനാൽ അവരെല്ലാം വീടിനുപുറത്തുനിന്ന് ജനലിലൂടെയാണ് മന്ത്രിയുടെ സന്ദർശനം പകർത്തിയിരുന്നതും. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിനും വളരെ മുന്നേ സമീപവാസിയായ ഒരു ഫൊട്ടോഗ്രഫർ ഈ മുറിക്കുള്ളിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ ഈ ചിത്രമെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി മറുപടി പറയുന്നതിനിടെ തേങ്ങിയ കിഷോറിനെ സഹോദരി കൃഷ്ണ  സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.  ഈ നിമിഷവും വാർത്താ ചിത്രങ്ങൾ സാധാരണയായി എടുത്തുകൊണ്ടിരിക്കുന്ന ആ ഫൊട്ടോഗ്രഫർ പകർത്തി. ചിത്രം മന്ത്രിയെയും എംപിയെയുമൊക്കെ ഉൾപ്പെടുത്തിയാണ് എടുത്തതെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ചിത്രമാകാൻ ഈ സഹോദരങ്ങൾ രണ്ടുപേർ മാത്രം മതിയായിരുന്നു. ഇനി വിഐപികളെ ഒഴിവാക്കി എന്ന ആരോപണക്കാർക്ക് സമാധാനിക്കാൻ ഇതാ ആ ചിത്രവും ഉൾപേജിലുണ്ട്. ചിത്രം എടുത്ത ശ്രീ. ജിജോ പരവൂരിന്റെ തന്മയത്വത്തെ സ്മരിക്കുന്നു.

അവനവൻ വേരിട്ടുകാണാത്തതൊക്കെ അസത്യമെന്ന് വിചാരിക്കുന്ന സൈബർ പോരാളികളേ ഇടക്കൊക്കെ കീബോർഡിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കണം. അല്ലെങ്കിൽ ഇത്തരം ദൃശ്യങ്ങൾ ആനിമേഷനോ അഭിനയമോ ഒക്കെയായി തോന്നിയേക്കാം. നിങ്ങൾ കീബോർഡിൽ കാണാത്ത ചില കാര്യങ്ങൾ മുൻകൂട്ടി കാണുകയും അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് സമൂഹത്തിൽ ചിലർ മാധ്യമപ്രവർത്തകർ എന്ന് അറിയപ്പെടുന്നത്.

#BehindThePhoto #Media #Criticism #Paravur #Puttingal #FireWorks  

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിനിറുത്തുമോ?

കേരള ഹൈക്കോടതി രാത്രികാലങ്ങളിൽ ശബ്ദത്തിലുള്ള വെടിക്കെട്ട് നിരോധിച്ചു. ആയിക്കോട്ടെ നല്ല കാര്യം. വിചിത്രമായ ഈ ആചാരത്തിന് ഇത്രയെങ്കിലും തടയിടാൻ കഴിഞ്ഞത് നന്നായി. കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ടപകടത്തിൽ മരിച്ച നൂറിലേറെ ആളുകളുടെ സ്മരണയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരാരും അതിൽപ്പെടാത്തതിൽ ആശ്വാസംകൊള്ളുകയും ചെയ്യുന്നു. സാധാരണ ആളുകൂടുന്നിടത്തൊക്കെ മാധ്യമപ്രവർത്തകനും മുൻപന്തിയിലുണ്ടാകും. എന്നാൽ പത്രങ്ങളുടെ ഡെഡ് ലൈനിനുശേഷവും ചാനലുകളുടെ ലൈവില്ലാ സമയത്തും ഈ പരിപാടി നടന്നതിനാൽ അത്രയേറെ മുൻപന്തിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങിന് ആരുമുണ്ടായിരുന്നില്ല. പതിവുപോലെ വെടിക്കെട്ടെടുത്ത് അത് അവസാന എഡിഷനിലേക്ക് ചേർക്കാൻ ഫൊട്ടോഗ്രഫർമാർ പോയ നേരത്തായിരുന്നു സംഭവം. വെടിക്കെട്ടിന്റെ വർണവിസ്മയം ഒരു ഫ്രെയിമിൽ  ഒപ്പിയെടുക്കാൻ അടുത്തുനിന്നാൽ സാധിക്കില്ലാത്തതിനാൽ മാധ്യമ ഫൊട്ടോഗ്രഫർമാർ‌ സംരക്ഷിതമായ അകലം പാലിക്കുന്നതും തുണയായി. ദൈവത്തിനും മാധ്യമ ഡെഡ് ലൈനുകൾക്കും സംഘാടകർക്കും നന്ദി.

കേരളത്തിൽ വെടിക്കെട്ടിനായി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കരിമരുന്ന് ബോൾ.
പുറ്റിങ്ങൽ ക്ഷേത്രത്തിൽ കൊല്ലം പതിപ്പിൽ ജോലി ചെയ്യുന്ന കാലത്ത് വെടിക്കെട്ട് ചിത്രം പകർത്താൻ ഞാനും പോയിട്ടുണ്ട്. ജോലിയുടെ ഭാഗമല്ലെങ്കിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിനോക്കുക പോലുമില്ല. തൃശൂർ പൂരവും, ഉത്രാളിക്കാവ് വെടിക്കെട്ടും, മരട് വെടിക്കെട്ടുമെല്ലാം ഇങ്ങനെ ജോലിയുടെ ഭാഗമായി മാത്രം ഞാൻ  ക്യാമറയിൽ പകർത്തിയവയാണ്. വെടിക്കെട്ടു ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ചെവിപൊത്താനാകാതെ ക്യാമറ ക്ലിക്കിൽ മാത്രം ശ്രദ്ധിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷം. എന്തിനാണ് ഇത്രയേറെ ശബ്ദത്തിൽ ആളുകളെ ഭയപ്പെടുത്തി ഈ സംഭവം മുന്നോട്ടുകൊണ്ടുപോകുന്നത്? ചെവിപൊത്തിയും മുഖം ചുളിച്ചുമല്ലാതെ ചിരിച്ചുകൊണ്ട് ശബ്ദത്തിലുള്ള വെടിക്കെട്ടുകാണുന്ന ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ആകാശത്ത് വർണവിസ്മയം വിരിയുന്ന സമയത്തുമാത്രമാണ് ആളുകളിൽ ചിരിവിരിയുന്നതും കണ്ടിട്ടുള്ളത്.

ചൈനീസ് കായികമേളയുടെ വെടിക്കെട്ട്.
 ശബ്ദമലിനീകരണത്തിന്റെ കണക്കെല്ലാം ഡെസിബൽ കണക്കിൽ പുറത്തുവിടുമ്പോൾ ഇതും മനുഷ്യന്റെ ചെവിക്ക്  ഹാനികരമല്ലേ എന്നൊരു അന്വേഷണം ആകാവുന്നതാണ്. വർണം വിരിയിക്കുന്ന ചെവി പൊത്തേണ്ടാത്ത വെടിക്കെട്ടിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ചൈനയിലെ രാജ്യാന്തര കായികമേളയുടെ തുടക്കവും ഒടുക്കവും നിരന്തരമായി വെടിക്കെട്ട് പൂരം തന്നെയാണുള്ളത്. പക്ഷേ ഒരിക്കൽപോലും ക്യാമറ ക്ലിക് ബട്ടണിൽ നിന്നും ചെവിപൊത്താൻ കൈവലിക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഒഴിവാക്കാനാകാത്ത നമ്മുടെനാട്ടുകാർക്കും ഈ സംഗതി നടപ്പാക്കാവുന്നതാണ്. ഇനി ശബ്ദം കേട്ടേമതിയാകൂ എന്നുള്ളവർക്ക് വയർഫ്രീയായുള്ള ഒരു ഹെഡ്ഫോണും നൽകുക. ഇടക്കിടെ റെക്കോഡ് ചെയ്ത വെടി ശബ്ദങ്ങൾ വർണവിസ്മയം വിരിയുന്ന അതേസമയത്ത് ചെവിയടപ്പിക്കുന്നരീതിയിൽ പ്ലേ ചെയ്യുക. കേട്ടുരസിക്കട്ടെ.

#Ban #Dangerous #FireWorks #Kerala


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...