2018, മാർച്ച് 25, ഞായറാഴ്‌ച

ആ മുഖത്തുണ്ട് ഓശാന

ഓശാന തിരുനാള്‍ വീണ്ടുമെത്തി. പത്രങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയുമെല്ലാം ചിത്രങ്ങളായി കുട്ടികളും വയോധികരുമെല്ലാം വീണ്ടും എത്തും. ചില ദോഷൈകദൃക്കുകള്‍ ഇതെന്താ കുട്ടികളും വൃദ്ധരും മാത്രമേ പള്ളിയിലുള്ളോയെന്ന് ചോദിച്ചേക്കാം. കാരണം തപ്പിനോക്കിയാല്‍ മനസിലാകുന്നൊരു കാര്യമുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന രണ്ടു വിഭാഗമാണ് കുട്ടികളും വയോധികരും. എന്നാല്‍ പള്ളിയിലെത്തിയാല്‍ പ്രായമായവര്‍ വളരെ അടക്കത്തോടെ അതിനുള്ളില്‍ത്തന്നെ കൂടും. കുഞ്ഞുകുട്ടികളില്‍ പലരും പള്ളിക്ക് പുറത്തിറങ്ങി പലരീതിയില്‍ ഓല മടക്കിയും കറക്കിയുമൊക്കെ കളി തുടങ്ങും. കാരണവന്മാര്‍ ഇവരെനോക്കി കണ്ണുരുട്ടിയാലും ‘അതൊക്കെ വീട്ടില്‍ മതി പള്ളീല്‍ വേണ്ട’ എന്ന ഭാവത്തില്‍ കുട്ടികള്‍ കളി തുടരും. ഇവിടെയാണ് പള്ളിക്കു പുറത്ത് ഫോട്ടോയെടുക്കുന്ന ഫൊട്ടോഗ്രഫര്‍മാരുടെ സാധ്യതകള്‍ തെളിയുന്നത്. ഒാല കൊടുക്കുന്നതുമുതല്‍ വ്യത്യസ്തമായ ചിത്രം പകര്‍ത്താന്‍ നിലയുറപ്പിക്കുന്ന ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് പള്ളിയകത്ത് കയറി ഒട്ടേറെ നേരം നില്‍ക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സേഫ് സോണ്‍ ആയ ‘പള്ളിപ്പുറം’ തന്നെയാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കാറ്. അവിടെയുള്ള കൂട്ടമാകട്ടെ കുട്ടിക്കൂട്ടവും. അപ്പോള്‍ സ്വാഭാവികമായും കുട്ടികളുടെ ചിത്രം കൂടുതലായി പകര്‍ത്തുകയും ചെയ്യും. പ്രദക്ഷിണത്തിലും ആരാധനക്ക് ശേഷം ഇറങ്ങിവരുമ്പോഴുമെല്ലാം മുഖം ചുളിഞ്ഞ അമ്മാമ്മമാരും ചിത്രത്തില്‍ പെടാറുണ്ട്. എന്നാല്‍ കുട്ടിത്തത്തിന്റെ കൗതുകവും നിഷ്കളങ്കതയുമുള്ള ചിത്രത്തോടാണ് ഈ മുഖ ചിത്രങ്ങള്‍ ന്യൂസ് ഡെസ്കില്‍ മത്സരിക്കേണ്ടിവരുന്നത്. ഇപ്പോള്‍ ഇതെഴുതാന്‍ കാരണം 2012ലെ ഓശാന നാളില്‍ ജനക്കൂട്ടത്തിന്റെയും കുട്ടിയുടെയും ചിത്രമെടുത്തശേഷം ഞാന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത് കുട്ടിയുടെ ചിത്രമാണ്. ആ തീരുമാനം തെറ്റാണോ എന്നറിയാന്‍ രണ്ടുദിവസത്തിനുശേഷം ഈ രണ്ട് ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ ഏതാണ് ഉത്തമം എന്ന ചോദ്യവും ചോദിച്ചിരുന്നു. 
https://www.facebook.com/photo.php?fbid=353917794658628&set=a.184773054906437.64030.100001212323304&type=3&theater കൂടുതല്‍ ആളുകളും പിന്‍താങ്ങിയത് കുട്ടിചിത്രംതന്നെ. പക്ഷേ അവിടെനിന്നും ആ ചിത്രം കോപ്പിചെയ്ത് പിന്നീടുള്ള എല്ലാ ഓശാന ഞായറുകളിലും അവരവരുടെ പേരും വാട്ടര്‍മാര്‍ക്കുമൊക്കെയായി എനിക്കുതന്നെ ലഭിക്കാറുണ്ട്. ഇന്നും കിട്ടി മൂന്നുതവണ. കേസുകൊടുക്കണോ പിള്ളേച്ചാ!!! ?



2018, മാർച്ച് 16, വെള്ളിയാഴ്‌ച

അതാണ് ആ ‘സിംപിള്‍’ മെഗാസ്റ്റാര്‍

           വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 1972ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത്രമുരിഞ്ഞെറിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ലോക ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ അതേ നിക് ഉട്ട്. തന്റെ ഇരുപതാം വയസില്‍ കിം ഫുക്കെന്ന ഒന്‍പതു വയസുകാരിയുടെ ജീവിതം മാറ്റിമറിച്ച നിക്ക് ഉട്ടിന് ഇപ്പോള്‍ 67 വയസുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പ്രസ് ഫോട്ടോ ഫെസ്റ്റിവലിനും അക്കാദമി അവാര്‍ഡ് സ്വീകരിക്കാനുമാണ് നിക് ആദ്യമായി ഇന്ത്യയിലും കേരളത്തിലും എത്തിയത്.

ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തില്‍ തന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനത ഇത്രത്തോളമുണ്ടെന്ന് കേരളത്തിലെത്തിയതുമുതല്‍ നിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്രയേറെ പത്രം വായിക്കുന്ന ജനതയായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതങ്ങളിലൊന്ന്. മീന്‍ ചന്തയില്‍ ചിത്രമെടുക്കാന്‍ ചെന്നപ്പോഴും അന്നത്തെ പത്രം ഉയര്‍ത്തിക്കാട്ടി ‘ഈ ചിത്രത്തില്‍ കാണുന്ന നിക് ഉട്ടല്ലേ’ താങ്കള്‍ എന്ന് ചേദിക്കുന്ന തൊഴിലാളികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ സ്നേഹം കണ്ടാണ് ഈ സംസ്ഥാനം തന്നെ കണ്ടുകളയാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും, വാഗമണ്ണിലുമൊക്കെ സന്ദര്‍ശനം നടത്തി ഇന്നലെ കൊച്ചി മീഡിയ അക്കാദമിയിലുമെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുരാരേഖാ ശേഖരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാറും എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ പുലിറ്റ്സര്‍- വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡുകളൊക്കെ തന്റെ ചിത്രത്തിനു നേടിയനിക് ഉട്ട് , വഴിയില്‍ നിന്നൊരാള്‍ ഒപ്പം സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചാല്‍ പോലും എപ്പോഴും റെഡി. തന്നെ തഴുകുന്നവര്‍ക്കും തൊടുന്നവര്‍ക്കും ഉമ്മവയ്ക്കുന്നവര്‍ക്കുമൊക്കെ അതുതന്നെ തിരിച്ചും സമ്മാനിച്ചാണ് ഈ ‘സിംപിള്‍’ മനുഷ്യന്റെ കേരളയാത്ര. ഈ യാത്രയിലെടുത്ത ചിത്രങ്ങളില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ഇന്നലെ വൈകീട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും അദ്ദേഹം എടുത്ത ഒരു ചിത്രം ഇന്ന് കൊച്ചിയിലെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചതും ഇതോടൊപ്പം കാണുക.
By Josekutty Panackal 16.03.2018


അതാണ് താരം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി എറണാകുളം ബോട്ടുജെട്ടിയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് തിരക്കിനൊപ്പം നീങ്ങുമ്പോള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുന്ന നടന്‍ മമ്മൂട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ  

ഈ വിരലില്‍ വിരിഞ്ഞ ചരിത്രം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ക്കൊപ്പം കയറിയ ലോക പ്രശസ്ത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശുന്നത് വീക്ഷിക്കുന്ന സഹയാത്രികരായ കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...