#panackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#panackal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ജോബ് സാറും നാണയത്തുട്ടുകളും....


ഗുഡ് മോ‍ാ‍ാ‍ാ‍ർർർർർർണീ‍ീ‍ീ‍ീ‍ീങ്..... ടീച്ച‍ാ‍ാ‍ാ‍ാ‍ർ..... ഈ ഈണം കേൾക്കാത്ത സ്കൂളുകളില്ല. പഠനത്തിലേക്ക്  പിച്ചവയ്ക്കുന്നവർ  കൂട്ടത്തോടെ ആദ്യമായി ഉരുവിടുന്ന വാക്ക്. അംഗൻവാടി ടീച്ചർ മുതൽ പിഎച്ച്ഡി ഗൈഡ് ചെയ്യുന്ന അധ്യാപകൻ വരെ എല്ലാവർക്കും സാറും ടീച്ചറുമാണ്. കാലക്രമത്തിൽ  ടീച്ചർക്ക് 'മിസ്' 'മാഡം' എന്നിങ്ങനെ വകഭേദങ്ങൾ വന്നിട്ടുണ്ടെങ്കിലും 'സാർ' ഇന്നും സാറായിത്തന്നെ നിലനിൽക്കുന്നു.

                           എത്ര ഉന്നതിയിൽ നിൽക്കുന്ന വ്യക്തിക്കും പറയാനുണ്ടാകും തന്നെ പഠനത്തിന്റെ അനന്തമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഒരു വെളിച്ചത്തെക്കുറിച്ച്. അതിൽ മുൻപു പറഞ്ഞ പ്രീ-സ്കൂൾ അധ്യാപകർ മുതൽ മുകളിലേക്കുള്ള ഏതെങ്കിലും ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ പേര് ഉണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ ഇന്റർനെറ്റ് പഠനത്തിന്റെയും  ഫേസ്ബുക്കിന്റെയും കാലത്ത് ഈ ബന്ധത്തിനും  വിള്ളൽ വീഴ്ത്തിയ വാർത്തകൾ പല സ്ഥലത്തുനിന്നും കേൾക്കുന്നുണ്ട്. ഗുരു ശിഷ്യ ബന്ധം അങ്ങനെയല്ലാതായിത്തീരുന്ന അവസ്ഥയിൽ അവസാനിക്കുന്നു  എല്ലാത്തരത്തിലുള്ള ബഹുമാന സൂചകങ്ങളും. ശിഷ്യർക്കൊപ്പം മദ്യപിക്കുന്ന അധ്യാപകനും പഠിപ്പിക്കുന്ന വനിതാ അധ്യാപികയുടെ സാരിത്തുമ്പിനുള്ളിലേക്ക് സൂം ചെയ്യുന്ന മൊബൈൽ ക്യാമറയും അതിനുപിന്നിലെ 'ബ്ളൂടുത്ത്' കണ്ണും ഈ ബന്ധങ്ങൾക്ക് കുറച്ചൊന്നുമല്ല വിള്ളൽ വീഴ്ത്തിയിട്ടുള്ളത്.

                           തൊടുപുഴ ഉടുമ്പന്നൂർ സെന്റ് ജോർജ് സ്കൂളിൽ എന്റെ ആറാം ക‍്ലാസ് പഠനകാലം. പൈപ്പുകളുടെ എണ്ണക്കുറവുമൂലം ഉച്ചയൂണിന് ശേഷം പാത്രം കഴുകൽ സ്കൂളിന്റെ കിണറ്റുകരയിലാണ്. ഈ കഴുകലിനിടെ പാത്രങ്ങളും പോക്കറ്റിൽ നിന്നും വീണ നാണയത്തുട്ടുകളും  കിണറ്റിലെ വെള്ളത്തിനടിയിൽ നിന്നും എന്നും ഞങ്ങളെ നോക്കി ചിരിക്കാറുണ്ട്. അങ്ങനെയൊരുനാൾ  കിണറ്റിൽ നിന്നും വെള്ളം കോരി തിരിയുന്നതിനിടെ എന്റെ കയ്യിൽത്തട്ടി ഉറ്റ സുഹൃത്തിന്റെ പാത്രവും കിണറ്റിൽ വീണു. അവൻ വാവിട്ടു നിലവിളി തുടങ്ങി. ഉച്ചക്കു ശേഷമുള്ള ഒന്നാം പീഡിയഡിന് മുൻപായി ചോറ്റുപാത്രം കിണറ്റിൽ നിന്നും എടുത്തുതരാമെന്ന് ഞാൻ വാക്കുനൽകി. മറ്റുകുട്ടികളുടെ പാത്രം കഴുകൽ കഴിയുന്നനേരം നോക്കി സുഹൃത്തിനൊപ്പം ഞ‍ാൻ വീണ്ടും കിണറ്റുകരയിലെത്തി. വെള്ളം ഏകദേശം എന്റെ നെഞ്ചൊപ്പം മാത്രമേ ഏഴുകോൽ താഴ്ചയുള്ള ഈ കിണറ്റിലുള്ളു. ഷർട്ട് ഊരി കരയിൽ വച്ച് വെള്ളം കോരുന്ന കയറിൽ തൂങ്ങി താഴെക്കിറങ്ങി. നിരവധി ചോറ്റുപാത്രങ്ങൾ (ലഞ്ച് ബോക്സുകൾ) കിടപ്പുണ്ടെങ്കിലും എന്റെ സുഹൃത്തിന്റെ പാത്രം മാത്രം കയ്യിലെടുത്തു. അതിലേക്ക് കിണറിൽക്കിടന്ന അഞ്ചു പൈസമുതൽ ഒരു രൂപവരെയുള്ള നാണയങ്ങളും പെറുക്കിയിട്ടു. പൈസകൊണ്ട് ചോറ്റുപാത്രത്തിന്റെ പകുതി ഭാഗം നിറഞ്ഞു. ചോറ്റുപാത്രവും ചില്ലറയും തൊട്ടിയിൽ മുകളിലേക്ക് സുഹൃത്ത് വലിച്ചെടുത്തു. പിന്നാലെ ഞാനും കയറിൽത്തൂങ്ങി മുകളിലേക്ക് കയറി. മുകളിലെത്തുമ്പോഴതാ എന്റെ ക്ലാസിലെ തന്നെ പെൺകുട്ടികളിലൊരാൾ പാത്രവുമായി കരയിൽ നിൽക്കുന്നു. കിണറ്റിലിറങ്ങിയ കാര്യം ആരോടും പറയരുതെന്ന് രണ്ട് പേരെയും ബോധവൽക്കരിച്ച് ക്ലാസിലേക്ക് മടങ്ങി.

                       ഉച്ചകഴി‍ഞ്ഞുള്ള ഒന്നാം പീരിയഡിൽ എത്തിയത് കണക്കുമാഷ് ജോബ് സാറാണ്. വന്നപാടെ അത്രനേരം  രഹസ്യം സഹിച്ചിരുന്ന പെൺകുട്ടി ഞാൻ കിണറ്റിലിറങ്ങിയ കാര്യം വെളിപ്പെടുത്തി. 'ജോസ്കുട്ടി ഇവിടെ വരൂ' സാറിന്റെ വിളി കേട്ടപ്പോൾ സാഹസികമായി ഇത്രയും വലിയ കാര്യം ചെയ്തതിന് അഭിനന്ദിക്കാനാണെന്ന ധാരണയിൽ അഭിമാനത്തോടെ മുന്നോട്ടുചെന്നു. കിണറ്റിലിറങ്ങി നനഞ്ഞ നിക്കർ ചേർത്തുപിടിച്ച് കിട്ടി ഏഴ് അടി.  കിട്ടിയ പൈസ എടുക്കാൻ തുടർന്ന് നിർദേശം. എന്റെ ചോറ്റുപാത്രത്തിലേക്ക് നീക്കിയിരുന്ന പൈസ മുഴുവൻ സാറിന്റെ മേശയിലേക്ക് കുടഞ്ഞിട്ടു. ഇനി അത് എണ്ണിതിട്ടപ്പെടുത്തുവാനായിരുന്നു അടുത്ത കൽപ്പന. കാലങ്ങളോളം വെള്ളത്തിൽക്കിടന്ന് നിറംമാറിത്തുടങ്ങിയ പല നാണയത്തുട്ടുകളും അടിയുടെ അപമാനത്തിൽ നിറഞ്ഞുവന്ന എന്റെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ലോകത്തിൽ ഏറ്റവും വെറുക്കുന്ന വിഷയമായ കണക്കിനൊപ്പം ഈ സാറും എന്റെ മനസിൽ ഏറ്റവും വെറുക്കപ്പെട്ടവനായ നിമിഷമായിരുന്നു അത്. പൈസ മുഴുവൻ സ്കൂളിലേക്ക് കണ്ടുകെട്ടുമെന്നും ഞാൻ മനസിലുറപ്പിച്ചു. എത്ര ദിവസം മിഠായി വാങ്ങി കഴിക്കാം എന്നുള്ള എന്റെ സ്വപ്നങ്ങൾ അതോടെ പൊലിഞ്ഞു. സാറിന്റെ കണക്കുക്ലാസ് തുടർന്നുകൊണ്ടേയിരുന്നു. വളരെ സമയമെടുത്ത് 5,10,25,50, ഒരു രൂപ നാണയങ്ങൾ എണ്ണിത്തീർത്തപ്പോൾ ആകെത്തുക 32 രൂപ. ഇനി ഇത് ദാനം ചെയ്യലാണ്... സാർ മുപ്പത്തിരണ്ട് രൂപയുണ്ട് ഇതാ... പണം എന്റെ ചോറ്റുപാത്രത്തിലേക്ക് തിരിച്ചിട്ട് ഇത് സ്കൂളിലെ സഞ്ചയിക പദ്ധതിയിൽ നിന്റെ പേരിൽ നിക്ഷേപിക്കണമെന്നും അതിന്റെ രസീത് നാളെ കാണിക്കണമെന്നും സാർ ആവശ്യപ്പെട്ടു. അങ്ങനെ എന്റെ ആദ്യ സമ്പാദ്യമായി 32 രൂപ സ്കൂളിലെ സഞ്ചയിക പദ്ധതിയിലേക്ക്...

                        ഇതിൽ മൂന്ന് സന്ദേശങ്ങളാണ് സാർ എനിക്ക് നൽകിയത്. ഒന്ന്: ഒരു ആറാം ക്ലാസുകാരൻ കിണറ്റിൽ ഇറങ്ങുന്നത് വളരെ അപകടം പിടിച്ചൊരു സംഗതിയാണ് അത് ഇനി ആവർത്തിക്കരുത്.   രണ്ട്: ജോലിയുടെ പ്രതിഫലം എണ്ണി നോക്കി വാങ്ങണം. മൂന്ന്: സമ്പാദ്യത്തിനായും തുക നീക്കിവയ്ക്കണം. പിന്നീടും ഞാൻ കണക്കിൽ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല. പക്ഷേ ഇന്ന് ഒാരോ സ്കൂളിന്റെയും കിണറ്റിൽ വീണുകിടക്കുന്ന വസ്തുക്കൾ കാണുമ്പോൾ ഈ സംഭവം എന്റെ മനസിൽ ഒാടിയെത്തും. ഇന്നും ഞാൻ സ്മരിക്കും ജോബ് സാറിനെ....

കാലം ഏറെ കടന്നുപോയി. ഈ സംഭവത്തിന് 19 വർഷങ്ങൾക്ക് ശേഷം കാലം എന്നിലേക്ക് ചേർത്ത ഭാര്യയും ഒരു അധ്യാപിക ആയത് തികച്ചും യാദൃശ്ചികം. ചില സ്ഥാപനങ്ങളിൽ മാധ്യമ പരിശീലനത്തിന്റെ ഭാഗമായി അധ്യാപകസ്ഥാനത്തേക്ക് എന്നെ ക്ഷണിക്കുമ്പോൾ  വിദ്യാർഥികളായിരുന്ന പലരും  എന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ ഞാൻ സ്മരിക്കുന്നു ഈ ജോലിയുടെ മഹത്വം. അക്ഷര വെളിച്ചത്തിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ എല്ലാ അധ്യാപകർക്കും, ഞാൻ അറിഞ്ഞും അറിയാതെയും ഈ പോസ്റ്റ് കാണുന്ന എല്ലാ അധ്യാപകർക്കും എന്നോടൊപ്പം ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഏടുകൾ മറിക്കുന്ന അധ്യാപികക്കും ഞാൻ നേരുന്നു സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ.
      
             മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യ ദേവോ ഭവ:

@ ജോസ്കുട്ടി പനയ്ക്കൽ 04 സെപ്റ്റംബർ 2014 ‌


2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

എയ്‍തുവീഴ്‍ത്തിയ സ്വർണ്ണം


ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം നാൾ. വനിതകളുടെ ടീം റീകർവ് അമ്പെയ്‍ത്ത് മൽസരം യമുന സ്‍പോർട്‍സ് കോംപ്ലക്‍സിൽ നടക്കുന്നു. രാവിലെ 10.12നാണ് മൽസര സമയമെന്ന് രാവിലെ ഇന്റർനെറ്റിൽ പരതിയപ്പോൾ മനസിലായി. താമസ സ്‍ഥലത്തുനിന്നും മെയിൻ പ്രസ് സെന്ററിലേക്ക് പോയി അവിടെനിന്നുമുള്ള മീഡിയ ബസിൽ കയറി പോയാൽ ഒരു പ്രാവശ്യത്തെ സെക്യൂരിറ്റി പരിശോധന ഒഴിവാക്കാം. പക്ഷേ മീഡിയ ബസ് പിടിക്കാനായി എംപിസിയിൽ എത്തണമെങ്കിൽ വീണ്ടും ഒരു മണിക്കൂർ നഷ്‍ടപ്പെടും. രണ്ടും കൽപിച്ച് നേരെ സ്‍പോർട്‍സ് കോംപ്ലക്‍സിലേക്ക് വിട്ടു. പതിവുപോലെ ഹിന്ദിക്കാരൻ ടാക്‍സി ഡ്രൈവർ മൽസര വേദിക്ക് ഒരു കിലോമീറ്റർ അകലെ വണ്ടി നിറുത്തി. 'സെക്യൂരിറ്റി ചെക്ക് സാർ' എന്നൊരു കമന്റും പാസാക്കി പൈസയും വാങ്ങി സ്‍ഥലം കാലിയാക്കി.

                                        20 കിലോതൂക്കമുള്ള ക്യാമറാ ബാഗും പീരങ്കി പോലുള്ള ലെൻസും തേളിലേന്തി ഞാൻ അമ്പെയ്‍ത്ത് മൽസര വേദി ലക്ഷ്യമാക്കി ഓടി. വഴിയരികിൽ തോക്കുമായി നിൽക്കുന്ന പൊലീസ് ഉദ്യാഗസ്‍ഥന്മാരിലൊരാൾ കൂടെ ഓടിയെത്തി സാവധാനത്തിൽ പോകുവാൻ നിർദേശിച്ചു. തോക്കുപോലുള്ള യന്ത്രവുമായി ഇത്ര വേഗത്തിൽ പോകുന്നത് പുള്ളിക്കാരന് അത്ര പിടിച്ചില്ല. ഗേറ്റ് കടക്കുന്നതിന് മുൻപ് അക്രഡിറ്റേഷൻ കാർഡിൽ ലേസർ ബീം അടിച്ച് പരിശോധിക്കുന്നതിനിടെ സിആർപിഎഫ് ഉദ്യാഗസ്‍ഥൻ അമ്പെയ്‍ത്തിനാണോ ടേബിൾ ടെന്നീസിനാണോ പോകുന്നതെന്ന് ചോദിച്ചു. മനസിൽ വെള്ളിടിവെട്ടി. ടേബിൾ ടെന്നീസിന്റെ മൽസര വേദി ഇവിടെത്തന്നെയുണ്ടെന്നുള്ള കാര്യം അപ്പോൾ മാത്രമാണ് ഓർത്തത്. അമ്പെയ്‍ത്തിനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഓടി വന്ന വഴിയൊക്കെയും തിരിച്ചുപോകണമെന്നായി ഉദ്യാഗസ്‍ഥൻ. ടേബിൾ ടെന്നീസ് വേദി വഴി അമ്പെയ്‍ത്ത് വേദിയിലേക്ക് പൊയ്‍ക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ടേബിൾ ടെന്നീസിന് വന്നവരെ മാത്രമേ ഇതുവഴി കടത്തുകയുള്ളുവെന്നായി അദ്ദേഹം. എങ്കിൽ ഞാൻ ടേബിൾ ടെന്നീസാണ് എടുക്കുന്നതെന്ന് പറഞ്ഞ് അകത്തുകടന്നു.
                        ഇതേ കോമ്പൗണ്ടിൽത്തന്നെയാണ് അമ്പെയ്‍ത്ത് വേദിയെങ്കിലും ഇനിയും ഒരു കിലോമീറ്ററോളം വളഞ്ഞുചുറ്റിവേണം അവിടെയെത്താൻ. പത്തര കഴിഞ്ഞ നേരത്ത് അമ്പെയ്‍ത്ത് വേദിയിൽ വിയർത്തുകുളിച്ച് എത്തുമ്പോൾ കാണുന്ന കാഴ്‍ച ഇന്ത്യൻ സംഘത്തിലെ ഡോലാ ബാനർജി, ദീപിക കുമാരി, ബൊംബയാല ദേവി എന്നിവർ അമ്പെയ്‍ത്ത് നിറുത്തി പിന്നിലേക്ക് നീങ്ങി നിൽക്കുന്നു. ഇഞ്ചോടിഞ്ച് പേരാടി നേരിയ മുൻതൂക്കവുമായി ഇംഗ്ലണ്ട് സംഘം അവസാന വട്ട എയ്‍ത്തിന് ഒരുങ്ങുന്നു. ഫോട്ടോഗ്രാഫർമാർക്കായി നിശ്‍ചയിച്ചിട്ടുള്ള സ്‍ഥലത്തേക്ക് കടന്നുപോകാൻ വേദിയിലെ ഫോട്ടോ മാനേജർ സമ്മതിച്ചില്ല. കാരണം അമ്പ് എയ്യുന്ന താരങ്ങൾക്ക് തൊട്ടടുത്തുകൂടിയാണ് ഫോട്ടോഗ്രാഫർമാർ പോകേണ്ടത്. അത് കളിക്കാർക്ക് ഉന്നം തെറ്റാൻ ഇടയാക്കുമെത്രെ.  കാണികൾക്ക് അനുവദിച്ചിട്ടുള്ള സ്‍ഥലത്തിന് തൊട്ടുമുൻപിലായി നിൽക്കുമ്പോൾ മൽസരത്തിലെ അവസാന കളിക്കാരിയും അമ്പെയുന്നു. എട്ടുപോയിന്റ് നേടിയ ആ അമ്പ് തറച്ചപ്പോഴേക്കും ഇന്ത്യസ്വർണ്ണത്തിലെത്തിയിരുന്നു. 207 പോയിന്റ് നേടിയ ഇന്ത്യക്ക് പിന്നിൽ 206 പോയിന്റാണ് ഇംഗ്ലണ്ട് വനിതകൾ നേടിയത്. ഇത് വേദിയിലെ കൂറ്റൻ ബോർഡിൽ തെളിഞ്ഞതോടെ ഇന്ത്യൻ താരം ഡോല ബാനർജി ആവേശത്തോടെ എടുത്തുചാടി ബൊംബയാല ദേവിയെ കെട്ടിപ്പിടിച്ചു.  അതും എനിക്ക് മുൻപിൽ.  മറ്റു ഫോട്ടോഗ്രാഫർമാർ ഡോലയുടെയും ബൊംബയാല ദേവിയുടെയും ശ്രദ്ധ അവർക്കുനേരെ തിരിക്കാൻ കൂവി വിളിക്കുന്നുണ്ട്. പക്ഷേ ഇന്ത്യക്ക് ലഭിച്ച സ്വർണ്ണം ആഘോഷിക്കുന്ന ഗ്യാലറിയുടെ ആർപ്പുവിളിക്കിടെ അതൊന്നും കേൾക്കുമായിരുന്നില്ല.

ഈ ചിത്രം എനിക്ക് ലഭിച്ചെന്നറിഞ്ഞ അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫർ ചിത്രം തരുമോയെന്ന് വെറുതെ ചോദിച്ചുനോക്കി. പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ 'നേടി നമ്മൾ' എന്ന തലവാചകത്തോടെ അച്ചടിച്ചുവന്ന ചിത്രം കോട്ടയം കേന്ദ്ര ഓഫീസിലേക്ക് അയക്കുമ്പോൾ ഞാൻ ഓർമ്മിച്ചു എനിക്കായി മാത്രം കരുതി വച്ച ഈ ചിത്രം ലഭിക്കാൻ ദൈവം ഒരുക്കിയ തടസങ്ങളെക്കുറിച്ച്.


ജോസ്കുട്ടി പനയ്ക്കൽ ന്യൂ ഡൽഹി 2010 ഒക്ടോബർ 08

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

വഴിതിരിച്ച വാർത്താഗതി

2010ലെ ഓണത്തിരക്കിലേക്ക് തൃശൂർ നഗരം അമരുന്നു. രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് നഗരത്തിലെ റോഡിൽ പശുപ്രസവിച്ചെന്നും ഗതാഗതക്കുരുക്കെന്നും അറിയിച്ച് ഫോൺ വന്നത്. നേരെ അവിടേക്ക്...അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളക്കൂറ്റന്റെ ചവിട്ടേറ്റ്, പരുക്കേറ്റ കിടാവ് സമീപത്തെ പോസ്‍റ്റോഫീസിനോട് ചേർന്നുള്ള മതിലിനരികിൽ കിടക്കുന്നതാണ് ചെന്നപ്പോൾ കാണുന്നത്. ഇതിൽ അരിശംമൂത്ത് തള്ളപശു സമീപ പ്രദേശത്തെത്തുന്നവരെയെല്ലാം ഓടിച്ചുകൊണ്ടിരിക്കുന്നു.

                ഈ പോസ്‍റ്റോഫീസിന്റെ ഇടവഴിയിലൂടെയാണ് മറ്റ് പല സർക്കാർ ഓഫീസുകളിലേക്കുമുള്ള കുറുക്കുവഴി. കഥയറിയാതെ ഇതുവഴി കടന്നുവരുന്നവർക്ക് തള്ള പശുവിന്റെ കൂർത്തകൊമ്പിനുള്ള 'സമ്മാനവും' കിട്ടുന്നുണ്ട്. ജനങ്ങളെ ഓടിക്കാനുള്ള അമ്മ പശുവിന്റെ തിരക്കിൽ പാലുകിട്ടാതെ കിടാവിന്റെ അവസ്‍ഥ മോശമായി. എനിക്കൊപ്പം മറ്റ് പത്ര ഫോട്ടോഗ്രാഫർമാരും സംഭവമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഈ വഴിയുടെ രണ്ട് പ്രവേശന സ്‍ഥലങ്ങളിലും കയർകെട്ടി ആളുകൾ പ്രതിബന്ധം സൃഷ്‍ടിച്ചു. കൂടാതെ രണ്ട് അരികിലും 'പശുവിന്റെ കുത്തുകിട്ടും' എന്ന് അനൗൺസ് ചെയ്യാൻ യുവാക്കളും നിരന്നു. പതിനൊന്നുമണി ആയതോടെ പല ഫോട്ടോഗ്രാഫർമാരും സ്‍ഥലംവിട്ടു.

                        ഇനി ഞങ്ങൾ മൂന്നുപേർ മാത്രം. ഇടവഴിയിൽ നിന്നും കിടാവിനെ ആരെങ്കിലും എടുത്ത് അപ്പുറത്തേക്ക് കിടത്തിയാൽ സംഗതി ഓകെ. പക്ഷേ തള്ള പശുവിന്റെ കുത്തുപേടിച്ച് ആരും അടുക്കുന്നില്ല. ഞാൻ ഫയർഫോഴ്‍സിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ പശു നഗരത്തിലിറങ്ങി ആളുകൾക്ക് കൂടുതൽ പ്രശ്‍നമുണ്ടാക്കുമെന്നും കോർപറേഷനാണ് ഇതിന്റെ നടപടിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷനിലാകട്ടെ ഫോൺ എടുക്കുന്നതുപോലുമില്ല.

                        ഇതിനിടെ ഒരാൾ വന്ന് പത്രഫോട്ടോഗ്രാഫർമാരോടായി 'ഫോട്ടോഷ്‍ടാറ്റ് ... കഠയുടെ... ഫടം... ഫത്രത്തിൽ കൊടുക്കണം' എന്നു പറഞ്ഞു. സംഗതി അറിയാതെ കണ്ണുതള്ളി നിന്നവരോട്  ഓണത്തിന്റെ 'സ്‍പിരിറ്റിലാണ്'് കക്ഷി എന്ന് മറ്റൊരാൾ അടക്കം പറഞ്ഞു. വിശന്നുവലഞ്ഞ് സംഭവത്തിന് ഒരു അന്ത്യം കണ്ടശേഷം ഇവിടെനിന്നും ഒഴിവാകാൻ കാത്തിരിക്കുന്ന ഞങ്ങൾക്കൊരു തീപ്പൊരി കത്തി. ഫോട്ടോസ്‍റ്റാറ്റ് കടക്ക് പകരം ചേട്ടന്റെ പടം കൊടുക്കാം പക്ഷേ ഈ കിടാവിനെ എടുത്ത് അപ്പുറത്ത് കിടത്തണം. സംഗതി ഏറ്റു. വലിയൊരു വടിയൊക്കെ സംഘടിപ്പിച്ച് കക്ഷിയെത്തി തള്ള പശുവിനെ ഓടിച്ചു. കുട്ടിയെ എടുത്ത് വഴിതടസം സൃഷ്‍ടിക്കാത്ത സ്‍ഥലത്ത് കിടത്തി. തിരിച്ച് പാഞ്ഞെത്തിയ തള്ളപശു വടിയൊക്കെ പിടിച്ചുനിൽക്കുന്ന കക്ഷിയെ കുത്താൻ ആഞ്ഞെങ്കിലും കുട്ടിയെ കണ്ട് ആശ്വസിച്ച് അവിടേക്ക് തിരിഞ്ഞു. ഉച്ചയായെങ്കിലും ഇനിയെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്ന ആശ്വാസത്തോടെ രാവിലെ മുതലുള്ള ചിത്രങ്ങളുടെ ഫോട്ടോ സ്‍റ്റോറിയുമായി ഞങ്ങളും പിരിഞ്ഞു.

ജോസ്കുട്ടി പനയ്ക്കൽ . ഒാഗസ്റ്റ് 2010

2005, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഞെട്ടിച്ച അടിക്കുറിപ്പ്


2005ൽ സംസ്‍ഥാന സ്‍കൂൾ കായികമേള കണ്ണൂരിൽ നടക്കുന്ന സമയം. സ്‍പോർട്‍സ് ഡിവിഷൻ താരങ്ങളുടെ ഹൈജംപ് മൽസരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഇറങ്ങുന്ന പത്രങ്ങൾ മാറ്റി നിറുത്തിയാൽ മധ്യാഹ്‍ന– സായാഹ്‍ന ദിനപത്രങ്ങളുടെ ഒരു നിരതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലുണ്ട്. ഫോട്ടോ അച്ചടിക്കുന്ന പത്രത്തിനെല്ലാം സ്വന്തമായോ , കരാറടിസ്‍ഥാനത്തിലോ ഫോട്ടോഗ്രഫർമാരും ഉണ്ട്. തലേ ദിവസം സായാഹ്‍നത്തിന്റെ 'കെട്ട്' വിടാത്തൊരു മധ്യാഹ്ന പത്രത്തിന്റെ ഫോട്ടോഗ്രാഫർ പെട്ടെന്നാണ് കൊടുങ്കാറ്റ് പോലെ അവിടെ എത്തിയത്. ഫൈനൽ പൊസിഷനിലേക്ക് എത്തുന്ന ഹൈജംപിന്റെ ചിത്രങ്ങൾ വളരെ നേരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന എനിക്കരികിലേക്ക് അദ്ദേഹം പറന്നെത്തി. അടുത്തതായി ചാടിയ കുട്ടിയുടെ ചിത്രം പകർത്തി എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹം യാത്രയായി. പിന്നീട് കുട്ടികൾ ചാടുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മറ്റൊന്നായിരുന്നു.
                       
                                സ്‍കൂൾ കായികമേളയുടെ ചിത്രമെടുക്കുമ്പോൾ പല കാര്യങ്ങളും മത്സരാർത്ഥിയിൽ നിന്നും നമ്മൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് : കുട്ടിയുടെ ഇനിഷ്യൽ അടക്കമുള്ള പേര്, രണ്ട്: പഠിക്കുന്ന സ്‍കൂളും സ്ഥലവും, മൂന്ന്: ഏത് വിഭാഗത്തിൽ (ജൂണിയർ, സീനിയർ) മൽസരിക്കുന്നു? നാല്: മൽസര ഇനം. ഇതിൽ മൂന്നും നാലും കാര്യങ്ങൾ നമുക്ക് തന്നെ മനസിലാക്കാം. പക്ഷേ കുട്ടിയുടെ പേരും സ്‍കൂളും നമ്മൾ ചോദിച്ച് മനസിലാക്കിയേ തീരൂ. ഇതൊന്നും ചോദിക്കാതെ ചിത്രം ക്ളിക്ക് ചെയ്‍ത് ഉടൻ യാത്രയായ ഈ മധ്യാഹ്‍നക്കാരനെക്കുറിച്ച് ചിന്തിച്ച് ഹൈജംപ് മൽസരം കടന്നുപോയി. ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പത്രം പ്രിന്റ് ചെയ്‍ത് വരുന്നത് കാത്ത് ഞാൻ മൈതാനിയിൽ ഇരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം എങ്ങിനെ അടിക്കുറിപ്പ് കൊടുത്തിരിക്കും എന്നതായിരുന്നു. അച്ചടിച്ചെത്തിയ പത്രത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അന്നേവരെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്റെ ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല.

                                        ഇനി അദ്ദേഹത്തിന്റെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞശേഷം അടിക്കുറിപ്പ് എന്താണെന്ന് പറയാം. ചിത്രവുമായി ഓഫീസിലെത്തിയ ഇദ്ദേഹം പേജ് ചെയ്യുന്ന ആളുടെ അടുത്തെത്തി ഒരു ചിത്രമുണ്ടെന്ന് പറഞ്ഞു. പുതുതായി ഈ സ്‍ഥാപനത്തിലെത്തിയ പേജ് എഡിറ്റർക്ക് പരിചയക്കുറവും സമയക്കുറവും പ്രതികൂലമായിരുന്നു. സ്‍കൂൾ കായിക മേളയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ നാല് പേജ് മാത്രമുള്ള ഈ പത്രത്തിന്റെ ഒന്നാം പേജിൽത്തന്നെ ഇതിനെ പ്രതിഷ്‍ഠിക്കുവാൻ തീരുമാനിക്കുന്നു. ഫോട്ടോഗ്രഫറോടായി ചില ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. കുട്ടിയുടെ പേര്?, സ്‍കൂൾ? സ്‍ഥലം? മൽസരഇനം? ഇതിനെല്ലാം അദ്ദേഹം കൈമലർത്തി. ഇനി എന്ത് അടിക്കുറിപ്പ് നൽകും? ഈ ചോദ്യത്തിന് മറുപടിയായി ഫോട്ടോഗ്രഫർ ഒരു അടിക്കുറിപ്പെഴുതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഇതാണ് പത്രത്തിൽ അച്ചടിച്ച് വന്നത് – 'സ്‍കൂൾ കായികമേളാ മൈതാനിയിൽ കണ്ടത്'

ജോസ്കുട്ടി പനയ്ക്കൽ , കണ്ണൂർ 2005 ഏപ്രിൽ 08

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...