2014, നവംബർ 30, ഞായറാഴ്‌ച

ഇടത്തോ.. വലത്തോ... ?


ഇരുപത് കിലോമീറ്റർ പിന്നിട്ട പലർക്കും ഇടത്തുകാലിനുമാത്രം വേദന ഉണ്ടാകുന്ന അവസ്ഥ അനുഭവപ്പെട്ടിരിക്കും. ചിലർക്കാകട്ടെ ഇത് വലത്തേക്കാലിനായിരിക്കും. നമ്മൾ റോഡിലൂടെ നടന്നുപോകുമ്പോൾ വഴിയിലൊരു പ്ലാസ്റ്റിക് കുപ്പികി‌ടക്കുന്നുവെന്ന് കരുതുക. നിങ്ങൾ അത് തൊഴിച്ചുതെറുപ്പിക്കാൻ തീരുമാനിച്ചു. ഏത് കാലിന് തൊഴിച്ചുമാറ്റും?  വലത്തുകാലിന് തൊഴിച്ചുമാറ്റുന്നവർക്ക് ഇടത്തുകാലിനായിരിക്കും മാരത്തൺ പരിശീലനത്തിനിടെ വേദന വരുന്നത്. ഇടത്തുകാലാണ് തൊഴിച്ചുമാറ്റാൻ നിങ്ങൾ അറിയാതെതന്നെ ഉപയോഗിക്കുന്നതെങ്കിൽ ഓട്ടത്തിന്റെ പരിശീലനത്തിൽ വലത്തുകാലിനും വേദന ഉണ്ടായേക്കാം. ഓടുമ്പോൾ രണ്ടുകാലിനും തുല്യമായി നിങ്ങളുടെ ശരീരഭാരം താങ്ങേണ്ടിവരുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതലായി ഉപയോഗിക്കാത്ത അല്ലെങ്കിൽ ബലം കൂടുതൽ നൽകാത്ത കാലിന് വേദന ഉണ്ടാകും. ഈ വേദന പരിഹരിക്കാൻ എത്രയും വേഗം ശ്രമിക്കുക. ശരിയായി വാം അപ് ചെയ്യാതെ ഓട്ടം തുടങ്ങരുതെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇനിയുള്ള ഒരാഴ്ച നിങ്ങൾ അധികബലം നൽകാത്ത ആ കാൽ കൂടുതൽ ഉപയോഗിക്കൂ... ഈ വേദന തനിയെ കുറഞ്ഞുവരും. നാളെ 21 എന്ന ലക്ഷ്യം കൈവരിക്കാനുള്ളതാണ്. വേഗം ഒരുങ്ങിക്കോളൂ..

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 29, ശനിയാഴ്‌ച

വിയർപ്പൊരു പ്രശ്നമാണോ?



ഇരുപത് കിലോമീറ്ററെന്ന ലക്ഷ്യം ഇതാ ചാരെ.  വിയർപ്പുതുള്ളികൾ തലയിൽ നിന്നും ഒഴുകിയിറങ്ങി നിങ്ങൾക്ക് ഓട്ടത്തിനിടയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടാകാം. വിയർപ്പുവലിച്ചെടുക്കുന്ന ഹെയർബാൻഡ് കടയിൽ ലഭ്യമാണ് ഇത് വാങ്ങാൻ കഴിയാത്തവർ നീളം കൂടിയൊരു തൂവാല നീളത്തിൽ ചുരുട്ടിയെടുത്ത് തലക്ക് ചുറ്റും കെട്ടിയും ഈ പ്രശ്നത്തിനൊരു നാടൻ തടയിടാം. തലവിയർത്ത് അസുഖം ബാധിക്കാൻ സാധ്യതയുള്ളവർ മുടി വളരെ ചെറുതാക്കി മുറിക്കുക. തലമുടിയുടെ ഭാരം വരെ ഒഴിവായിക്കിട്ടുന്നത് ദീർഘദൂര ഓട്ടക്കാർക്ക് വളരെ ആശ്വാസം നൽകുന്നു.  മാരത്തൺ ദിനത്തിൽ വഴിയരികിൽ നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. പക്ഷേ പരിശീലന സമയത്ത് ഇവയൊന്നും ലഭ്യമല്ലല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 28, വെള്ളിയാഴ്‌ച

ഡോക്ടറെ കണ്ടോ?



മാരത്തൺ ഓടാൻ മനസിനൊപ്പം ശരീരവും തയ്യാറായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വാശിക്ക് ഓടിത്തീർക്കാവുന്നതല്ല 21 കിലോമീറ്റർ ദൂരം. അങ്ങനെയെങ്കിൽ ഇത് വലിയൊരു കാര്യമായിത്തീരുകയും ഇല്ല. ഇത്രനാളായും പരിശീലനം നടത്തി പകുതിദൂരമെങ്കിലും പിന്നിടാത്തവർക്ക് ഇനിയുള്ള നാളുകൾകൊണ്ട് 21 തികയ്ക്കാനുമാകില്ല. പക്ഷേ ശരീരത്തിനുള്ളിൽ ഇതിനുള്ള കരുത്ത് ബാക്കിനിൽക്കുന്നുവെങ്കിൽ തീർച്ചയായും സാധിക്കും. ശരീരത്തിനുണ്ടാകുന്ന ഏതൊരു അസുഖവും നമ്മുടെ ഓട്ടത്തിലും പ്രതിഫലിക്കും. വെറും എട്ടുദിവസം മാത്രം മുന്നിൽ നിൽക്കുന്ന രണ്ടാമത് കൊച്ചി രാജ്യാന്തര ഹാഫ് മാരത്തൺ ഇങ്ങടുത്തെത്തുകയാണ്. മുൻപ് പറഞ്ഞ പരിശീലന രീതികൾ പിന്തുടർന്നവരും അല്ലാത്തവരും നിങ്ങളു‌ടെ ഡോക്ടറെ കണ്ട് ശരീരത്തിന്റെ സ്ഥിതിയൊന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ചിലപ്പോൾ നിങ്ങളെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കാൻ ഈ മാരത്തണിന് കഴിഞ്ഞേക്കും. ഒരുകാര്യം ഉറപ്പാണ് ഹൃദയസംബന്ധമായ രോഗമുള്ളവർ മുൻപ് പറഞ്ഞ രീതിയിൽ പരിശീലനം നടത്തിവന്നിട്ടുണ്ടെങ്കിൽ ഇതിനകം അവർ താഴെ വീണിട്ടുണ്ടാകും. എന്നാൽ ശരീരത്തിന് ഇനിയും ഇത്തരം രോഗങ്ങൾക്ക് വിദൂര സാധ്യതയുണ്ടെങ്കിൽ അത് മുന്നേ കണ്ടുപിടിച്ച് അപകടം ഒഴിവാക്കുന്നതല്ലേ നല്ലത്? ഇന്ന് ഓട്ടത്തിന് അവധി കൊടുത്ത ദിനമാണല്ലോ. കുറച്ച് പരിശോധനകൾ നടത്തി ശരീരം സജ്ജമാണോയെന്ന് ഉറപ്പുവരുത്തൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 27, വ്യാഴാഴ്‌ച

കുന്നും മലയും കരുത്തേകും



ഹ്രസ്വദൂര ഓട്ടക്കാരായ കായികതാരങ്ങൾ പരിശീലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നിൽ ടയറൊക്കെ കെട്ടിയിട്ടുകുതിച്ചുപായും.  ചിലരൊക്കെ കടൽത്തീരത്തെ മണലിലൂടെ കുതിക്കാൻ ശ്രമിക്കും. എന്തിനാണത്?പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഓടുമ്പോഴാണ് അതില്ലാതെ വരുമ്പോഴത്തെ സുഖം നമുക്ക് കൂടുതലായി അനുഭവപ്പെടുക. ടയർ പിന്നിൽ കൊളുത്തിയിട്ട് ഓടുന്നയാൾക്ക് അത് ഇല്ലാതാകുമ്പോൾ വലിയൊരു ആശ്വാസമാണ് കിട്ടുക. അതുപോലെ കടൽത്തീരത്തെ മണലിൽ നിന്നും മൈതാനിയിലേക്കോ റോഡിലേക്കോ മാറുമ്പോഴും ഈ കരുത്ത് ഗുണമേകും. മാരത്തൺ പരിശീലനത്തിലെ പ്രതിബന്ധങ്ങളും ഇതുപോലെതന്നെ എടുക്കുക. റോഡിൽ കയറ്റമുണ്ടെങ്കിലും വീതികുറഞ്ഞ ഒരു ഇടുക്കിലൂടെ ശ്രദ്ധയോടെ പോകേണ്ടിവരുമ്പോഴും കുഴി ചാ‌ടിക്കടന്ന് കുതിക്കേണ്ടിവരുമ്പോഴും ഓർമ്മിക്കുക... ഇതിലും നല്ല വഴികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ ഈ പ്രതിബന്ധങ്ങളൊക്കെ നിങ്ങൾക്കു കരുത്തേകാൻ കാരണമാകുന്നവയാണ്. ഇനി തുടർന്നോളൂ 19 കിലോമീറ്റർ എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ. വെറും രണ്ട് കിലോമീറ്റർ മാത്രമാണ് മുന്നിലുള്ളതെന്ന് മറക്കേണ്ട.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 26, ബുധനാഴ്‌ച

മറഞ്ഞിരുന്നിട്ടും തിരിച്ചെത്തിയ ചിത്രം.


ചില കാര്യങ്ങൾ അങ്ങിനെയാണ്. വരാനുള്ളതൊന്നും വഴിയിൽത്തങ്ങില്ല എന്നുപറയുംപോലെ ഇൗ ചിത്രത്തിനായി കാലം ഒരുപുരസ്ക്കാരം കരുതി വച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ക്യാമറയുടെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്യേണ്ടിവന്നിട്ടും തിരിച്ചെത്തിയ ഈ ചിത്രം പുറം ലോകം കാണില്ലായിരുന്നു.

ചിത്രത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ ....
2013 മാർച്ച് മൂന്ന് ഞായറാഴ്ച. സന്തോഷ് ട്രോഫിയുടെ ഫൈനൽ മൽസരം കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്നു. കേരളവും സർവീസസുമാണ് ഫൈനലിൽ. മലയാളി കോച്ചും ക്യാപ്റ്റനും ഉൾപ്പടെ ഏഴ് മലയാളികളാണ് പട്ടാളക്കാരുടെ സംഘത്തിൽ ഉള്ളത്. നാൽപതിനായിരം വരുന്ന കാണികളെ സാക്ഷിനിറുത്തി മൽസരം തുടങ്ങി. 90 മിനിറ്റിലും അധികസമയത്തും  സമനിലയിൽ നീങ്ങിയ മൽസരം ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുടുങ്ങി. ആദ്യം കേരളം 2-0ന് മുന്നേറിയെങ്കിലും പിന്നീട് മൂന്നുകിക്ക് കേരളം പാഴാക്കിയതോടെ സർവീസസ് 4-3ന് ജയിച്ചു. കളി അധികസമയവും കഴിഞ്ഞ് നീണ്ടതോടെ പത്രത്തിന്റെ പേജിൽ ചിത്രം കയറാനുള്ള സാധ്യത കുറഞ്ഞുകൊണ്ടുമിരിക്കുന്നു. രാത്രി 9.18ന് സഡൻഡെത്തിനുശേഷം താരമായ ഗോളി നാനേ‍ാ സിങ്ങിനെ അനുമോദിക്കാനായി ഓടിയെത്തുന്ന സഹതാരങ്ങളുടെ ചിത്രം പകർത്തി.

ചിത്രം കാണാനില്ല...
അത്രനേരം പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് സംവിധാനങ്ങൾ പൊടുന്നനെ തകരാറിലായി. ഇനി നാല് കിലോമീറ്റർ അകലെയുള്ള ഓഫീസിലെത്തിവേണം ചിത്രം നൽകാൻ. കൂടാതെ സമ്മാനദാനവും എടുക്കണം. അതും കഴിഞ്ഞപ്പോൾ സമയം രാത്രി 10 കഴിഞ്ഞു. സ്റ്റേഡിയത്തിന് പുറത്തേക്കിറങ്ങിയ ജനങ്ങളെ വകഞ്ഞുമാറ്റി ഓഫീസിലേക്ക് വച്ചുപിടിച്ചു. എനിക്ക് മുന്നേ ഓഫിസിലെത്തിയ ഫൊട്ടോഗ്രഫർ ടോണി ഡൊമിനിക് വിഷാദിച്ചിരിക്കുന്നതുകണ്ട് കാര്യം ചോദിച്ചു. അദ്ദേഹം ക്യാമറയുടെ കാർഡ് ഓഫിസിലെ കംപ്യൂട്ടറിൽ കണക്ടുചെയ്തിട്ട് ചിത്രം ഒന്നുപോലും കാണുന്നില്ലെത്രെ. വൈറസ് കയറാൻ സാധ്യത വളരെ കുറവ് കാരണം ലക്ഷങ്ങൾ വിലകൊടുത്താണ് കോർപറേറ്റ് വൈറസ് സ്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ആ ബലത്തിൽ ഞാൻ എന്റെ കാർഡ് കണക്ടുചെയ്തു. അതാ എന്റെ കാർഡിലും ചിത്രങ്ങൾ ഒന്നുപോലുമില്ല. ഒരു നിമിഷം കൊണ്ട് ആകെ വിയർത്തു.

35 മിനിറ്റ് 350 ചിത്രങ്ങൾ...
 സ്പോർട്സ് ഡെസ്ക്കിലേക്കുവിളിച്ചു ചിത്രങ്ങൾ കാർഡിൽ നിന്നും ഫോർമാറ്റായെന്നും റിക്കവറി സോഫ്ട്‍വെയർ ഉപയോഗിച്ച് തിരിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും അരമണിക്കൂർകൂടി നൽകണമെന്നും അഭ്യർഥിച്ചു. ഫസ്റ്റ് എഡിഷൻ പേജ് പോയിക്കഴിഞ്ഞു. ഇനി സെക്കൻഡിലേക്ക് ശ്രമിക്കാം. കോർപറേറ്റ് കണക്ഷനിൽപ്പെട്ട ഒരു കംപ്യൂട്ടറിലും ഐഎസ്ഒ പ്രകാരം  ലിസ്റ്റിൽപ്പെടാത്ത ഒരു സോഫ്ട്‌വെയർപോലും ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്തതിനാൽ ഓഫിസ് മെഷിനുകളിൽ റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. അതിനാൽ സിസ്റ്റംസ് ഡിവിഷനിലെ സംഘം ഉടൻ ഒരു ലാപ്ടോപ്പ് സംഘടിപ്പിച്ച് റിക്കവറി സോഫ്ട്‌വെയർ ഇൻസ്റ്റാൾ ചെയ്തു. പിന്നെ പതിയെ കാർഡിലെ ചിത്രങ്ങൾ ചികഞ്ഞെടുക്കാൻ തുടങ്ങി. മെമ്മറി കാർഡിന്റെ പുരാതന കാലം മുതലുള്ള ചിത്രങ്ങൾ ക്രമം തെറ്റി വന്നുതുടങ്ങി. 35 മിനിറ്റുശ്രമത്തിനുശേഷം ഏറെ ആവശ്യമെന്ന് തോന്നിയ ഫുട്ബോൾ ചിത്രങ്ങളെ കോപ്പിചെയ്ത് ഉടൻ കോട്ടയത്തെ സ്പോർട്സ് ഡെസ്ക്കിലേക്ക് അയച്ചു. വൈകിയെങ്കിലും പേജിലെ സ്ഥലപരിമിതിക്കിടയിൽ ഈ ആഘോഷ ചിത്രംകൂ‌ടി അവസാനം തിരുകിക്കയറി. അങ്ങനെ റിക്കവറി സോഫ്ട്‍‌വെയറിനും ഓഫിസിലെ സിസ്റ്റംസ് വിഭാഗത്തോടും സ്പോർട്സ് ഡെസ്ക്കിനോടും ഈ ചിത്രം ഏറെ ക‌ടപ്പെട്ടിരിക്കുന്നു
* 2013ലെ കാലിക്കറ്റ്‌ പ്രസ്ക്ലബ്ബിന്റെ മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി പുരസ്ക്കാരം ഈ ചിത്രത്തിനാണ്.

#JosekuttyPanackal #malayalamanorama #sports #football #photo #award #mushtaq 

കൂടുതൽ കരുത്തരാകാം


രാവിലെ തന്നെ കരിക്ക് എവിടെ കിട്ടുമെന്ന് അന്വേഷണം നടത്തിക്കൊള്ളൂ. ഓട്ടത്തിനുശക്തിപകരാൻ വളരെ ഉത്തമമാണ് കരിക്ക്. ഭക്ഷണശീലത്തിനൊപ്പം ഉൾപ്പെടുത്തേണ്ടവയെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിൽ കരിക്കിനെ ശ്രദ്ധിക്കാതെ പോയവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. 18 കിലോമീറ്ററിൽ എരിഞ്ഞുതീരുന്ന കലോറിക്കൊപ്പം അതിനുതക്കതായ ഭക്ഷണം കൂടി അകത്തേക്ക് ചെല്ലുന്നുണ്ടെന്ന് ഓട്ടക്കാർ ഉറപ്പാക്കുക. ഓടിയെത്തുമ്പോൾ കഴിക്കാൻ  പഞ്ചസാരയും അൽപം ഉപ്പും ചേർത്ത നാരങ്ങവെള്ളവും വീട്ടിൽ കരുതണം. ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന വെള്ളം ഇതിന് ഒഴിവാക്കുകയാണ് നല്ലത് എന്നകാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. ഇന്ന് വിശ്രമദിനമാണല്ലോ. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യാനും സ്ട്രെച്ചിങ് എക്സർസൈസും നടപ്പും നിർവഹിക്കാനും മറക്കേണ്ട.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 25, ചൊവ്വാഴ്ച

പിന്നാലെ രോഗങ്ങളും വരുന്നുണ്ടോ?


മധുരപതിനേഴ് കഴിഞ്ഞു. ഇതാ പതിനെട്ടിന്റെ പ‌ടിവാതിലിലേക്ക് എത്തിനോക്കുന്നു. ഇനിമുതൽ തീരാനുള്ള കിലോമീറ്ററുകളെക്കുറിച്ച് മാത്രമായിരിക്കട്ടെ ചിന്ത. ഇന്നത്തെ പരിശീലനവുംകൂടി കഴിഞ്ഞാൽ ഇനി വെറും മൂന്ന് കിലോമീറ്ററുകൾ മാത്രമേയുള്ളു  ഹാഫ് മാരത്തൺ പൂർത്തീകരിക്കാൻ. മുന്നിലുള്ളതോ 11 ദിവസങ്ങളും. ഡിസംബർ ഏഴിനാണ് രണ്ടാമത് കൊച്ചി രാജ്യാന്തര മാരത്തൺ. ഇപ്പോഴത്തെ നിലയിൽ നമ്മൾ പരിശീലനം തുടർന്നാൽ ആറ് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എത്തിച്ചേരും 21 കിലോമീറ്റർ എന്നുള്ള നമ്മുടെ മഹത്തായ  ലക്ഷ്യത്തിൽ. തണുപ്പ് അരിച്ചിറങ്ങുന്ന ഡിസംബറിന്റെ മഞ്ഞുതുള്ളികളെ വകഞ്ഞുമാറ്റിയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. ജലദോഷം, പനി, കഫക്കെട്ട്, തുമ്മൽ ഇവയെല്ലാം പിടിപെടാനുള്ള സാധ്യത മുന്നിൽ കാണണം. പൊടി അലർജിയുള്ളവർ അതിനുള്ള മുൻകരുതൽ എടുക്കണം. രാവിലെ പരിശീലനം തുടങ്ങും മുൻപ് കുറച്ചുനേരം ആവി പിടിക്കുന്നത് മൂക്കടപ്പ് ഒഴിവാക്കാൻ ഉപകരിക്കും. പരിശീലനത്തിനിടെ ശ്വാസം വലിക്കുന്നത് വലിയ തോതിലായതിനാൽ ചെറിയ തോതിലുള്ള മൂക്കടപ്പ് പോലും നമുക്ക് വലിയ വിഷമം സൃഷ്ടിക്കും.  പരിശീലനത്തിന് ശേഷം വീണ്ടും ആവി പിടിക്കുക. പനി, ജലദോഷം എന്നിവ പിടികൂടിയാൽ രോഗം മാറുന്നതിനായി കാത്തിരിക്കുക. ഇതുവച്ച് ഓടിയാൽ വീണ്ടും ശരീരം പ്രതികരിക്കാൻ സാധ്യതയുണ്ട്. രോഗം മാറിയ ശേഷം ആദ്യ രണ്ടുദിനം നിങ്ങൾക്ക് മുൻപ് ഓടി പൂർത്തിയാക്കിയ ദൂരം അതേവേഗതയിൽ പൂർത്തീകരിക്കാനായെന്ന് വരില്ല. പക്ഷേ രണ്ടോ മൂന്നോ ദിനംകൊണ്ട് അത് തിരിച്ചുപിടിക്കാവുന്നതേയുള്ളു. മഞ്ഞ് പ്രശ്നമുള്ളവർ തലയിൽ ഒരു തൊപ്പികൂടി ഫിറ്റുചെയ്ത് ഓടുക. അത്യാവശ്യം കാറ്റുകയറുന്ന തൊപ്പി ആയാൽ നന്നായി. അല്ലെങ്കിൽ തല വിയർത്ത് മറ്റ് രോഗങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതെല്ലാം കേട്ട് ഭയപ്പെടേണ്ടതില്ല. കാരണം 18 കിലോമീറ്റർ ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളെ പെട്ടെന്നൊന്നും രോഗങ്ങൾക്ക് എത്തിപ്പിടിക്കാനാവില്ല.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 24, തിങ്കളാഴ്‌ച

കാലിനും കൊ‌ടുക്കൂ ഒരു 'ട്രീറ്റ്'


ഇന്ന് വീണ്ടും ഇടവേളയുടെ ദിനം. കാലുകൾക്ക് വേദനയുണ്ടെങ്കിൽ തനിയെയോ മറ്റാൾക്കാരുടെയോ സഹായത്തോടെ മസാജ് ചെയ്ത് വേദനക്ക് അറുതിവരുത്തുക. ഓട്ടത്തിലുള്ള നമ്മുടെ ദൂരം കൂട്ടിക്കൊണ്ടിരിക്കുന്നതിനാലാണ് വേദന മാറാതെ നിൽക്കുന്നത് എന്നുകൂടി മനസിലാക്കുക. ഇപ്പോൾ നിങ്ങൾ അഞ്ചുകിലോമീറ്ററാണ് ഓടുന്നതെങ്കിൽ അൽപം പോലും ബുദ്ധിമുട്ടോ കാൽവേദനയോ ഇല്ലാതെ അത് പൂർത്തീകരിക്കാൻ കഴിയും. വേദനയുണ്ടെങ്കിലും ഓട്ടത്തിന് അവധി നൽകിയ ദിവസങ്ങളിലെ ചെറുവ്യായാമം മുടക്കേണ്ട; മാരത്തൺ ഇങ്ങടുത്തെത്തുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 23, ഞായറാഴ്‌ച

ശരീരം പറയുന്നതും കേൾക്കണേ...!



പതിനേഴ് കിലോമീറ്റർ എന്നലക്ഷ്യത്തിലേക്ക് ഇന്ന് ഓടിക്കയറണം. ഇന്നലെ കരുതിവച്ച കരുത്ത് ഇന്നത്തേക്ക് കൂട്ടായുണ്ട് എന്നത് കാലുകൾക്ക് കൂടുതൽ ബലം നൽകും. അതിനാൽത്തന്നെ ഈ ദൂരം നിങ്ങൾക്ക് അന്യമല്ല. പത്തുകിലോമീറ്റർ കഴിയുമ്പോഴേക്കും വായിലെ ഉമിനീരൊക്കെ വറ്റി വെള്ളം കു‌ടിക്കാൻ അതിയായ ആഗ്രഹം ഉണ്ടായേക്കാം. പുലർച്ചെയുള്ള പരിശീലനത്തിനിടെ ഇത്തിരി വെള്ളം കുടിക്കാൻ സൗകര്യം ലഭിക്കുമെങ്കിൽ വളരെ നല്ലത്. ഏതായാലും വെള്ളം നിറച്ച കുപ്പിയുമായി നമുക്ക് റോഡിലൂടെ ഓടാനാവില്ല. പക്ഷേ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ സൈക്കിളുമായി ഒരു സഹയാത്രികൻ നമുക്കുണ്ടെങ്കിൽ ഈ ജോലി അദ്ദേഹത്തെ ഏൽപിക്കാം. ഓടുന്നതിനിടയിൽ ശരീരം തണുപ്പിച്ചുകൊടുക്കാൻ പറ്റുമെങ്കിൽ അതും ചെയ്യുക. ഡിസംബർ അടുത്തെത്തുന്നതിനാൽ പ്രകൃതി തന്നെ തണുപ്പിന്റെ ആവരണം പുതച്ചിട്ടുണ്ടെങ്കിലും കാറിന്റെ ചൂ‌ടായ റേഡിയേറ്റർ പോലെയാണല്ലോ മാരത്തൺ ഓട്ടക്കാരന്റെ ശരീരം. വെള്ളം അധികം കുടിക്കാൻ തോന്നുമെങ്കിലും മുന്നോട്ടുള്ള ദൂരത്തിന് തടസം സൃഷ്ടിക്കുന്നരീതിയിൽ കുടിക്കാതിരിക്കുക. തനിയെയാണ് പരിശീലനം നടത്തുന്നതെങ്കിൽ  മുക്കാൽ പങ്കും തൊലി കളഞ്ഞൊരു ചെറുനാരങ്ങ പോക്കറ്റിൽ കരുതുക. ഇടക്ക് അതെടുത്ത് ചുണ്ടുകളിൽ നീര് പുരട്ടുക. അവിടെനിന്നും നാക്കിലേക്ക് നുണഞ്ഞിറക്കുക. ഒറ്റയടിക്ക് നാരങ്ങ പിഴിഞ്ഞ് വായിലേക്ക് ഒഴിച്ചാൽ വറ്റിയിരിക്കുന്ന തൊണ്ടയിൽ തങ്ങി ചുമച്ച് വശക്കേടാകാൻ സാധ്യതയുണ്ട്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 22, ശനിയാഴ്‌ച

അത്രക്ക് ഓടിക്കയറാമോ?


മനസിൽ സന്തോഷം തോന്നിത്തുടങ്ങുന്നില്ലേ? രണ്ട് കിലോമീറ്റർ പോലും നടന്നാൽ തളർന്നിരുന്ന നിങ്ങളാണ് പതിനാറ് കിലോമീറ്റർ കിതച്ചും തളർന്നുമാണെങ്കിലും ഓടിത്തീർത്തിരിക്കുന്നത്. പലർക്കും കഴിയാത്തൊരു കാര്യമാണ് നിങ്ങൾ സാധിച്ചിരിക്കുന്നതെന്നുകൂടി ഓർമ്മിക്കുക. ശരീര പേശികൾക്ക് കുറച്ച് വേദനയും വലിവുമൊക്കെ വന്നിട്ടുണ്ടാകാം. എന്നാൽ അത് താൽക്കാലികം മാത്രമാണ്. മാരത്തൺ എന്നത് മൽസരയോട്ടം മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ വളർന്നുവന്ന വിദേശത്തെയും സ്വദേശത്തെയും രാജ്യാന്തര താരങ്ങളെ നമുക്ക് ഓടിത്തോൽപ്പിക്കാനുമാകില്ല. പക്ഷേ അവരും നമ്മളും തമ്മിൽ ഓട്ടത്തിലെ അന്തരം എത്രയെന്ന് പരിശോധിക്കുന്നത് ഞാനും അത്ര മോശക്കാരനോ മോശക്കാരിയോ അല്ലെന്ന് അവനവനിൽത്തന്നെ അഭിമാനം വളർത്താൻ ഉപകരിക്കും. കൂടാതെ ഇത്രയേറെ കിലോമീറ്ററുകളൊന്നും തുടർന്നില്ലെങ്കിലും മൂന്നോ നാലോ കിലോമീറ്റർ മാരത്തൺ കഴിഞ്ഞും പരിശീലിക്കുന്നത് ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യും.

കഴിഞ്ഞയിടെ സംസ്ഥാന പൊലീസ് കായികമേളയിൽ കണ്ടൊരു കാര്യംകൂടി പറഞ്ഞ് ഓട്ടത്തിന് അവധി നൽകിയിട്ടുള്ള ഈ ദിവസത്തിലെ കുറിപ്പ് അവസാനിപ്പിക്കാം. ആ കായികമേളയിൽ മെഡൽവേട്ടക്കാർ എസ്ഐ റാങ്കിൽ താഴെയുള്ളവരായിരുന്നു. സിഐ,ഡിവൈസ്പി,എസിപി,ഡിസിപി, എസ്പി... എന്നിങ്ങനെ ഐജി വരെയുള്ളവരെ സാക്ഷിയാക്കിയാണ് ഇവരെല്ലാം ഓടിയത്. പക്ഷേ വെറ്ററൻ താരങ്ങളായ ചിലരൊഴികെ മേൽറാങ്കിലുള്ള ഓഫീസർമാർ ആരും തന്നെ മൽസരത്തിന് ഇറങ്ങിയില്ല. കാരണങ്ങൾ പലതുണ്ടെങ്കിലും എടുത്തുപറയാവുന്നവ ഇവയാണ്. 1. താഴെ റാങ്കിലുള്ളവരോട് തോൽക്കാൻ മനസ് അനുവദിക്കുന്നില്ല. 2. പുതുതായി സർവീസിലെത്തിയ യുവാക്കളോട് ഏറ്റുമുട്ടാൻ വർഷങ്ങളോളം സീനിയറായ ശരീരവും അനുവദിക്കുന്നില്ല. ഈ മനസെല്ലാം മാറ്റിവച്ച് നമുക്ക് ഇറങ്ങാം പുതിയൊരു കായിക– ആരോഗ്യ സംസ്ക്കാരത്തിനായി. വേണമെങ്കിൽ വെല്ലുവിളിച്ചുകൊള്ളൂ നിങ്ങളുടെ വീട്ടിലെയൊ ഓഫിസിലെയോ ബോസിനെ...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കല്‍

2014, നവംബർ 21, വെള്ളിയാഴ്‌ച

സമയം ബാധകമല്ല

ദാ ഇന്ന് വീണ്ടും നമ്മൾ പരിശീലനത്തിനിറങ്ങുന്നു. ലക്ഷ്യം പതിനാറ് കിലോമീറ്റർ. നന്നായിത്തന്നെ വാം അപ് ചെയ്യണം. എട്ടുകിലോമീറ്ററിനപ്പുറം തിരിച്ച് ഓടേണ്ട ലക്ഷ്യത്തെ ആദ്യം മനസിലേക്കൊന്ന് കൊണ്ടുവരിക. ആ ലക്ഷ്യത്തിലേക്ക് പതിയെ പാട്ടുകേട്ട് ഓടിത്തുടങ്ങിക്കൊള്ളൂ. ആദ്യമായി മാരത്തണിൽ പങ്കെടുക്കാൻ പരിശീലിക്കുന്നവർ കഴിഞ്ഞ ദിവസത്തെ സമയത്തെ ഓർത്ത് വ്യാകുലപ്പെടേണ്ട. ചില ദിവസങ്ങളിൽ ചിട്ടയായ പരിശീലനം ലഭിച്ചവർക്കുപോലും പഴയ സമയം സൂക്ഷിക്കാൻ സാധിക്കില്ല. ഇതിനുള്ള തെളിവാണ് എപ്പോഴും കായികമൽസരങ്ങളുടെ ഫലം മാറി മറിഞ്ഞുവരുന്നത്. അല്ലെങ്കിൽ ഒരാൾ തന്നെ എപ്പോഴും ജയിക്കേണ്ടതല്ലേ? എട്ടുകിലോമീറ്റർ കഴിഞ്ഞ് തിരിയുമ്പോൾ ഇനി പറയുന്ന കാര്യംകൂടി മനസിൽ ഓർമ്മിച്ചുകൊള്ളൂ ഇനി ലക്ഷ്യം വീടാണ് അവിടെയെത്തിയാൽ നിങ്ങൾക്ക് വിശ്രമിക്കാം. കൂടാതെ രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ തലേന്ന് നടപ്പിന് ഉപയോഗിച്ച പാതയിലെത്തും തലേന്ന് നടന്നതിനേക്കാൽ വേഗത്തിൽ ഈ പാതയിലൂടെ പോകാൻ എനിക്ക് കഴിയും...
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 20, വ്യാഴാഴ്‌ച

വെറും ആറുകൂടി മാത്രം.

ഹാഫ് മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരവും നമ്മൾ പിന്നിട്ടുകഴിഞ്ഞു. ഇനി നമുക്ക് മുന്നിലുള്ളത് വെറും ആറ് കിലോമീറ്റർ മാത്രം. വെറുതെ മനസിലൊന്ന് സങ്കൽപിച്ചുനോക്കൂ നിങ്ങളുടെ പരിശീലന പാതയിലെ ആ ആറ് കിലോമീറ്റർ ദൂരം. പല ദിവസങ്ങളിലായി 15 കിലോമീറ്റർ അളന്ന് പരിശീലിച്ചവർക്ക് ഇനിയുള്ള ആറ് കിലോമീറ്റർ വെറും നിസാരം. പക്ഷേ 15 കിലോമീറ്റർ ഒാടിയെത്തിക്കഴിയുമ്പോൾ പിന്നീടുള്ള 6 കിലോമീറ്ററിനെക്കുറിച്ച് ഓർക്കുമ്പോൾ കഷ്ടമെന്ന് എന്നുതോന്നിയേക്കാം. ഏതായാലും നമ്മൾ ഇനി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണല്ലോ പരിശീലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി ഓടാനുള്ള ആറുകിലോമീറ്റർ ദൂരം ഇന്നൊന്ന് നടന്ന് പരിശോധിക്കുക. വീട്ടിൽ നിന്നും തുടങ്ങി വീട്ടിലേക്ക് തന്നെ വരുന്ന പാത ആണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ വീടിനും ആറ് കിലോമീറ്റർ ദൂരെയായിരിക്കുമല്ലോ ഈ സ്ഥലം. ഈ ആറ് കിലോമീറ്റർ വഴിയിലൂടെ നടന്ന് വാം അപ് ആയിക്കൊള്ളൂ. നാളെ 16 കിലോമീറ്റർ ഓടാനുള്ളതാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 19, ബുധനാഴ്‌ച

ഇനിയൊരു ചേഞ്ചാവാം...

ഇതാ പതിനഞ്ചുകിലോമീറ്റർ പിന്നിട്ടിരിക്കുന്നു. കുറച്ചുനാളുകളായി തുടർന്നുവന്ന ഒരു കിലോമീറ്റർ കൂട്ടുന്ന രീതിയിൽ നിന്നും ഇനി വ്യത്യാസം വരുത്താം. ഒരു ദിവസം ഒാടുകയും പിറ്റേന്ന് വാം അപ്പുകളിൽ ഒതുങ്ങുകയും അതിന്റെ പിറ്റേന്ന് ഒാടുകയും ചെയ്യുന്ന രീതിയിലേക്ക് ഇനി ശൈലി മാറ്റാം. തുടക്കക്കാരായ ഓട്ടക്കാർക്ക് ഇനിയുള്ള ദൂരത്തിലുണ്ടാകുന്ന ക്ഷീണം ഒരുദിവസംകൊണ്ട് തീർക്കാനാവില്ല. ഇനിയുള്ള ഏഴുകിലോമീറ്റർ പതിനാലുദിവസംകൊണ്ട് തീർത്താൽ മതി. മാരത്തണിന് മുന്നോടിയായി രണ്ടുദിവസം തുടർച്ചയായുള്ള വിശ്രമവും ആവശ്യമാണ്.
മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 


2014, നവംബർ 18, ചൊവ്വാഴ്ച

അടിച്ചവഴിയേ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കും

'തെളിച്ചവഴിയേ പോയില്ലെങ്കിൽ പോകുന്നവഴിയെ തെളിക്കും' എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ. ഇതുതന്നെ നമ്മുടെ ശരീരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചെറിയ വേദനകളൊക്കെ കൊണ്ടുനടക്കുന്നവർക്ക് അത്  ശീലമാകുമ്പോൾ വേദനയൊരു പ്രശ്നമായി തോന്നാറില്ല. എന്നാൽ ഇത് ശരിയായൊരു കാര്യവുമല്ല. എന്തിന് ഇക്കാര്യം മാരത്തൺ പരിശീലനത്തിനിടയിൽ പറയുന്നു എന്ന് ചിന്തിച്ചോ? കാര്യമുണ്ട്. നമ്മുടെ പരിശീലനത്തിൽ  പരുക്ക് എന്നത് പ്രധാന ഘടകങ്ങളിലൊന്നാണ്. ശരീരം മുറിഞ്ഞ് രക്തം പുറത്തുവരുന്നത് മാത്രമല്ല പരുക്ക്. മസിലുകൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം പോലും പരുക്കിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  പരിശീലനത്തിനിടെ മസിൽ കോച്ചിപ്പിടുത്തവും കാൽവേദനയുമെല്ലാം എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകുമല്ലോ. പ്രത്യേകിച്ചും ഇത്രനാൾ കഠിനമായ ജോലികളൊന്നും ചെയ്യാതിരുന്നവർക്ക് ഈ വേദനകൾ ഉറപ്പ്.  വേദനകൾ കഠിനമായി പരിശീലനസമയത്ത് തോന്നുകയും അത് രണ്ടുദിവസംകൊണ്ട് മാറാതിരിക്കുകയും ചെയ്താൽ ഉറപ്പായും നിങ്ങളൊരു ഡോക്ടറെ കാണണം. സ്പോർട്സ് മെഡിസിൻ സൗകര്യമുള്ള ആശുപത്രിയാണെങ്കിൽ കൂടുതൽ നന്നായി. 35 വയസിന് മുകളിലുള്ളവർ പരിശീലനത്തിന് മുന്നോടിയായി ശരീര പരിശോധനയൊക്കെ നടത്തി മാരത്തൺ ഓട്ടത്തിനിറങ്ങുന്നതാണ് കൂടുതൽ ഉത്തമം. പക്ഷേ ഇത്ര ദിവസവും പരിശീലിച്ച് 14 കിലോമീറ്റർ പിന്നിട്ടിട്ടും നിങ്ങളുടെ ശരീരത്തിന് സാധാരണ ക്ഷീണവും ചെറിയ മസിൽ വേദനയും മാത്രമേ ഉള്ളുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളു‌ടെ ശരീരം ഫിറ്റാണ്. സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മറക്കേണ്ടതില്ല. ഷൂസിന്റെ അകത്തുള്ള എക്സ്ട്രാഫിറ്റിങ്ങുകൾ നമ്മുടെ കാലുമായി യോജിക്കുന്നില്ലെങ്കിൽ ഇതിനെ അഡ്ജസ്റ്റ് ചെയ്യാനായി നമ്മൾ ഓട്ടത്തിനിടെ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതു പോലും നമ്മുടെ പേശികൾക്ക് അധിക ആയാസം സൃഷ്ടിക്കും. നിങ്ങളു‌ടെ ഷൂസ് പാദങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെങ്കിൽ സുഖപ്രദമായ മറ്റൊന്ന് വാങ്ങുക. വളരെ വിലയേറിയതാണെങ്കിൽ എവിടെയാണ് പാദവും ഷൂസും യോജിക്കാത്തതെന്ന് സ്പോർട്സ് മെഡിസിൻ വിഭാഗക്കാരുടെ സഹായത്തോടെ കണ്ടെത്തി പ്രതിവിധി ഉണ്ടാക്കുക. ഇനി ഓട്ടം തുടരട്ടെ പതിനഞ്ചാം കിലോമീറ്ററിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 17, തിങ്കളാഴ്‌ച

ഉപ്പുവെള്ളത്തിലൊരു കുളി


ഇന്ന് വാം അപ് ചെയ്യേണ്ടത് സ്ട്രെച്ചിങ് എക്സർസൈസുകൾ ചെയ്താണ്. സ്ട്രെച്ചിങ് എങ്ങിനെ ചെയ്യണം എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ഇതെല്ലാം ചെയ്തശേഷം അൽപം ഉപ്പിട്ട് ചൂടാക്കിയ വെള്ളത്തിൽ കുളിച്ചുനോക്കൂ.. എന്തൊരു ഉന്മേഷം കിട്ടുമെന്ന് അറിയാമോ. നാളത്തേക്കുള്ള പാത അളന്ന് തിട്ടപ്പെടുത്തി വച്ചിരിക്കണം. നീന്താൻ സൗകര്യം ഒത്തുകിട്ടുമെങ്കിൽ അതും ചെയ്യുക. ഇനി കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അൽപം ബാം തേച്ച് പരീക്ഷിക്കാം. ഇന്ന് എത്തണം ഹാഫ്മാരത്തണിന്റെ മൂന്നിൽ രണ്ട് ദൂരമായ പതിനാല് കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ.  

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 16, ഞായറാഴ്‌ച

ഭക്ഷണം എങ്ങനെ?


പഴയരീതിയിലെ ഭക്ഷണം തന്നെയാണോ പരിശീലനം തുടങ്ങിയിട്ടും കഴിക്കുന്നത്. അതോ പോരാതെ വരുന്നുണ്ടോ? കാർബോഹൈഡ്രേറ്റ് കൂടുതലായുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ ശീലങ്ങൾ പാലിക്കാതെയും മാരത്തൺ ഓടാൻ കഴിയും പക്ഷേ ഉന്തിന് പുറമെ ഒരു തള്ളുകൂടി എന്ന് പറയാറുള്ളതുപോലെ ഇതുവഴി നമുക്ക് കുറച്ചെങ്കിലും ഗുണം കിട്ടുന്നെങ്കിൽ അത് നല്ലതല്ലേ? പച്ചക്കറികളിൽ ഇലകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കാം. കാബേജ്, മുരിങ്ങയില എന്നിവ ഉൾപ്പെടുത്താം. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പരിശീലനത്തിന് മുൻപ് ശീലമാക്കണം. കാൽസ്യം കൂടുതൽ ശരീരത്തിന് ലഭിക്കാനും ശ്രദ്ധിക്കണം. വെള്ളം പതിവായി കുടിക്കുന്നതിൽക്കൂടുതൽ ശരീരത്തിലെത്തണം. കരിക്ക് കുടിക്കുന്നത് വളരെ ഉത്തമമാണ്. ഇതെല്ലാമായാലും ശരീരം മെലിയുമെന്ന് ഉറപ്പ്. കാരണം മാരത്തൺ എന്നത് എല്ലാ കൊഴുപ്പിനെയും എരിച്ചുകളയുന്നൊരു മാസ്മരിക ശക്തിയാണ്. ഈ ആഴ്ച ശരീരത്തിന് അവധി കൊടുക്കേണ്ട ദിനം ഇതാ എത്തിയിരിക്കുന്നു.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014, നവംബർ 15, ശനിയാഴ്‌ച

സാവധാനം മതി



പരിശീലനം അത്ര പോരാ എന്നു തോന്നിത്തുടങ്ങിയോ? വേഗം പഴയതുപോലെ സൂക്ഷിക്കാൻ സാധിക്കുന്നില്ലെന്നും തോന്നുന്നുണ്ടോ? ആദ്യ കിലോമീറ്ററുകൾക്കുശേഷം പിന്നീട് തളർച്ച പിടിപെടുന്നുണ്ടോ?  ആശ്വാസത്തിനായി ശരീരഭാരം ഒന്നുകൂടി അളക്കാൻ സമയമായിരിക്കുന്നു. കഴിഞ്ഞപ്രാവശ്യം അളന്നതിൽനിന്നും രണ്ട് കിലോയെങ്കിലും പറഞ്ഞരീതിയിൽ പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ കുറഞ്ഞിരിക്കും. ഇനി തളർച്ച; അത് തുടക്കത്തിന്റെ കുഴപ്പം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ സർവശക്തിയുമെടുത്ത് ഓടരുത്. ഹൃദയമിടിപ്പ് വളരെയധികം വർദ്ധിക്കുന്ന തോതിലും ഓടരുത്.  എപ്പോഴും  മുന്നിൽ രണ്ട് കിലോമീറ്റർ ദൂരംകൂടി ഓടാനുള്ള ഊർജം കരുതി വയ്ക്കുക. അത് 21 കിലോമീറ്റർ തികയുന്ന അവസരത്തിലും ഉണ്ടായിരിക്കണം. തുടക്കത്തിലേ സർവ ശക്തിയുമെടുത്ത് ഓടിയാൽ പൂർത്തിയാക്കാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകില്ല. ഇടയ്ക്കു നിറുത്തി 'റീ സ്റ്റാർട്ട്' ചെയ്യാമെന്ന് വച്ചാൽ പലർക്കും സാധിക്കുകയുമില്ല.  നിങ്ങൾ അഞ്ചുകിലോമീറ്റർ കഴിഞ്ഞ് ഏത് സ്പീഡിൽ ഓടുമോ അതേ സ്പീഡിൽത്തന്നെ ഓട്ടത്തിന് തുടക്കമിടുക. ഓട്ടത്തിൽ പരിചയമുള്ള പലരും സ്പീഡ് മാറ്റിയും മറിച്ചുമെല്ലാം പലവിധ പരീക്ഷണങ്ങൾ നടത്താറുണ്ട്. എന്നാൽ തുടക്കക്കാർ ഒരേ സ്പീഡിൽ ഓട്ടം പരമാവധി നിലനിറുത്തിക്കൊണ്ടുപോകുകയാണ് നല്ലത്. ഈ സ്പീഡിൽ തുടർന്നോളൂ പതിമൂന്ന് കിലോമീറ്റർ എന്ന ലക്ഷ്യത്തിലേക്ക്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014, നവംബർ 14, വെള്ളിയാഴ്‌ച

ഇനി വസ്ത്രത്തിലും ശ്രദ്ധവേണം



ഓടുമ്പോൾ നിങ്ങളുടെ വസ്ത്രം നേരിയ തോതിലെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോ? ട്രാക്ക് സ്യൂട്ടോ, പാന്റ്സോ, കൈ നീളം കൂടിയ ടീ ഷർട്ടോ ഉപയോഗിച്ചാൽ അതെല്ലാം നിങ്ങളുടെ മാരത്തൺ പരിശീലനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. കാൽ മുട്ടിന് താഴേക്ക് ഇറക്കമില്ലാത്ത ഷോട്സും സ്ലീവ്‌ലെസ് ടീ ഷർട്ടുമാണ് ഓട്ടത്തിന് ഉത്തമം. പക്ഷേ കായികതാരങ്ങളല്ലാത്ത വനിതകൾക്ക് ഈ വേഷം ധരിക്കാൻ വൈമനസ്യം ഉണ്ടായേക്കാം. അത്തരക്കാർ ത്രീഫോർത്ത് പാന്റ്സും കൈനീളം കുറഞ്ഞ ടീ ഷർട്ടും ധരിക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന കടകളിൽ നിന്നും യോജിക്കുന്ന അടിവസ്ത്രങ്ങളും തിരഞ്ഞെടുക്കണം. പരിശീലനത്തിലും മാരത്തണിലും മണിക്കൂറുകളോളം വസ്ത്രങ്ങളുമായി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന ഉരസലും വിയർപ്പും കുഴപ്പമില്ലാതെ കൊണ്ടുപോകാൻ മികച്ചവ തന്നെ തിരഞ്ഞെടുക്കുക. ഇവ ഇട്ടുനോക്കി കുറച്ചുനാൾ ഓടി പരീക്ഷിച്ചതിന് ശേഷം നിങ്ങൾക്ക് ഏറ്റവും സുഖപ്രദമെന്ന് കരുതുന്നത് മാരത്തണിനായി പ്രത്യേകം കരുതി വയ്ക്കുക. മാരത്തണിന് മൂന്ന് ദിവസം മുൻപെങ്കിലും നിങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ട ഈ വസ്ത്രങ്ങൾ ഉണക്കി മാറ്റിവച്ചിരിക്കണം. സോക്സ് തിരഞ്ഞെടുത്തതുപോലെ തന്നെ തികച്ചും കോട്ടണായവ ഈ തിരഞ്ഞെടുപ്പിലും ഒഴിവാക്കാം. കാരണം വിയർപ്പ് നനഞ്ഞ് വസ്ത്രത്തിന് കനം വയ്ക്കുമെന്നത് തന്നെ. രണ്ടു ജോഡി വസ്ത്രങ്ങളെങ്കിലും കരുതുന്നത് പരിശീലനത്തിന് നല്ലതാണ്. അപ്പോൾ ഇനി പന്ത്രണ്ടാം കിലോമീറ്ററിലേക്ക് ചലിക്കട്ടെ കാലുകൾ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

2014, നവംബർ 13, വ്യാഴാഴ്‌ച

കൂടെ ഓടാൻ ആളുണ്ടോ?



തനിയെ ഓടുമ്പോൾ നമ്മളിലുള്ള ആവേശം കുറവായിരിക്കും എന്നാൽ കൂടെ ഒരാളുണ്ടെങ്കിലോ? നമുക്കൊപ്പം ഓടാൻ  ഒരാളെക്കൂടി കണ്ടുപിടിച്ചാൽ അത് നല്ലതാണ്. അദ്ദേഹത്തിനൊപ്പം ഓടുമ്പോൾ രണ്ടുപേരുടെയും പെർഫോമൻസ് കുടുമെന്ന് ഉറപ്പിക്കാം. പക്ഷേ നമ്മുടെ  ലെവലിനും വളരെയധികം മുകളിലോ താഴെയോ ആണ് കൂടെ ഓടുന്നയാളുടെ പ്രക‌ടനമെങ്കിൽ അത് നമുക്ക് ഗുണം ചെയ്യില്ല. തുടക്കത്തിലേതന്നെ അദ്ദേഹം ഓടി കിലോമീറ്ററുകൾ മുന്നിൽ പോയാൽ നമുക്ക് ഒപ്പമെത്താൻ കഴിയില്ല. അതുപോലെ തന്നെ നമ്മൾ പരിശീലിച്ച് എത്തിയ ഈ പത്തുകിലോമീറ്റർ സ്റ്റാമിന ഇല്ലാത്ത ആളാണ് നമുക്കൊപ്പം എത്തുന്നതെങ്കിൽ നമ്മുടെ പ്രകടനം താഴേക്ക് പോകാനും അതുമതി. ഇനി ഓടാൻ ആളെ കിട്ടുന്നില്ലെങ്കിൽ ഒപ്പം സൈക്കിൾ ചവിട്ടിയെത്താൻ തയ്യാറുള്ള കുട്ടികളെ കൂട്ടിയാലും മതി. സൈക്കിൾ ചവിട്ടാനാകുമ്പോൾ അവർക്കും അത്ര ബുദ്ധിമുട്ട് അനുഭവപ്പെടില്ലല്ലോ. നമ്മുടെ മുന്നിലായി അധികം സ്പീഡിൽ അല്ലാതെ സൈക്കിൾ ഓടിച്ചുകൊണ്ടുപോകുവാൻ അവരോട് ആവശ്യപ്പെടുക. ഇതിനൊപ്പമെത്താനുള്ള നിങ്ങളുടെ ശ്രമം മാരത്തൺ പരിശീലനത്തിന് ഗുണം ചെയ്യും. കുതിച്ചോളൂ പതിനൊന്നാം കിലോമീറ്ററിലേക്ക്.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 12, ബുധനാഴ്‌ച

മടുത്തോ..?

ഇന്ന് ഒന്നര കിലോമീറ്റർ ദൂരം കൂടി പിന്നിട്ട് 10 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ എത്തണം. മനസുണ്ടെങ്കിലും കാൽ എത്തുന്നില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാകുന്നുണ്ടോ? അതിനെ മറികടക്കാൻ ഒരു വഴി പറയാം. റേഡിയോ സംഗീതം കേൾക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിനൊപ്പം മറ്റൊന്നുകൂടി പരീക്ഷിക്കൂ. പുലർച്ചെ വീ‌ട്ടിൽനിന്നും ഇറങ്ങി നടന്ന് സ്ട്രെച്ചിങ് എക്സർസൈസൊക്കെ ചെയ്തുവേണം ഓട്ടത്തിന് തുടക്കമി‌ടാൻ. ഒരു കിലോമീറ്ററെങ്കിലും മിനിമം നടക്കണം നമ്മുടെ ഓട്ടത്തിന് മുൻപ്. ശരീരത്തിൽ ചൂട് അനുഭവപ്പെട്ട് വിയർപ്പുതുള്ളികൾ പ്രത്യക്ഷപ്പെടുന്നതുവരെ വാം അപ് ചെയ്യുക. അതിനുശേഷമേ ഓടാവൂ. വലിയ സ്പീഡിൽ ഓടിത്തുടങ്ങരുതെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. വെളിച്ചം വീണിട്ടില്ലെങ്കിൽ അകലെയുള്ള ഏതെങ്കിലും പ്രകാശ ബിന്ദുവിലേക്ക് നിങ്ങളുടെ മിഴികളെ ഉറപ്പിക്കുക. വഴിയിൽ മറ്റ് പ്രതിബന്ധങ്ങളിലൊന്നും തട്ടിവീഴാതെ നോക്കുകയും വേണം. തീർച്ചായായും ഈ ബിന്ദുവിലേക്ക് നിങ്ങൾ അറിയാതെതന്നെ എത്തിച്ചേരും. അവിടെ എത്തിയാൽ ഏറ്റവും അകലെയുള്ള മറ്റൊന്നിൽ ദൃഷ്ടി ഉറപ്പിക്കുക. ഇങ്ങനെ നിങ്ങളുടെ പരിശീലനത്തിന്റെ അവസാനം വരെ കൊണ്ടുപോകുക. പകൽ വെളിച്ചം വന്നാൽ പരസ്യബോർഡുകളിലെ അക്ഷരങ്ങൾ എത്രത്തോളം അടുത്തുവന്നതിന് ശേഷമാണ് നിങ്ങൾക്ക് വായിക്കാനാകുന്നത് എന്നുപരിശോധിച്ചുകൊണ്ടും ഓടാം. ഇത് നമ്മളറിയാതെ തന്നെ ആ ദൂരത്തിലേക്ക് നമ്മളെ എത്തിക്കുന്നൊരു കാര്യമാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 11, ചൊവ്വാഴ്ച

'പുകവലിയരുത്...!'


പുകവലി എന്നുകേട്ടപാടെ 'ഞാൻ വലിക്കുന്നയാളാണ് എന്നാൽപ്പിന്നെ മാരത്തൺ ഉപേക്ഷിച്ചു' എന്നുപറയാൻ വരട്ടെ. ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്നുള്ള പരസ്യംകണ്ട് കണ്ണീർ പിഴിഞ്ഞവർക്കും മാരത്തണിൽ പങ്കെടുക്കാം. പക്ഷേ പുകവലി ഒഴിവാക്കി വരികയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റാമിന ഉണ്ടാകുമെന്ന്  ഉറപ്പ്. ഏതായാലും  പറഞ്ഞുവരുന്നത് സ്വന്തമായി പുകവലിക്കാത്തവരും ശ്രദ്ധിക്കേണ്ടകാര്യമാണ്. നമ്മൾ ഏതെങ്കിലും മൈതാനിയിൽ പരിശീലിക്കുകയാണെങ്കിൽ അവിടെ പുകവലിക്കാരുണ്ടാകില്ല. പക്ഷേ ഇപ്പോഴത്തെ നമ്മുടെ പരിശീലനം റോഡിലായതിനാൽ രാവിലെ 'കാലിച്ചായ' കുടിച്ച് രണ്ടുപുകയുമെടുത്ത് നിൽക്കുന്ന നിരവധിപേരെ നമുക്ക് കാണേണ്ടിവരും. ഇതിനൊക്കെ പുറമെ മാലിന്യം വഴിയരികിലിട്ട് കത്തിക്കുന്നതും കണ്ടേക്കാം. ഇതിന്റെയെല്ലാം പുക വലിച്ചെടുത്ത് ഓടാതെ പരമാവധി ശ്രദ്ധിക്കുക. മുന്നിൽ ഒരാൾ പുകവലിച്ചുനീങ്ങുന്നതുകണ്ടാൽ റോഡിന്റെ മറുവശത്തേക്ക് ഓട്ടം മാറ്റുക. അതുപോലെ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നമ്മുടെ ഓട്ടത്തിന്റെ വഴിയിൽ എവിടെയെങ്കിലും ജ്വലിപ്പിക്കുന്നത് കണ്ടാൽ പരമാവധി അതിന്റെ പുകയിൽനിന്നും രക്ഷതേടി ഓടുക. ശക്തിയായി ശ്വാസം വലിച്ച് ഓടുന്ന നമ്മൾ ഈ പുക വലിച്ചുകയറ്റുന്നത് ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.  വിശ്രമം കഴിഞ്ഞുള്ള ഈ ദിനത്തിൽ എട്ടുകിലോമീറ്റർ എന്നുള്ളദൂരത്തിനൊപ്പം 500 മീറ്റർ കൂടി വർദ്ധിപ്പിച്ച് 8,500 മീറ്റർ ഓടിക്കൊള്ളൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 10, തിങ്കളാഴ്‌ച

കാൽബലം കൂടട്ടെ


തിങ്കളാഴ്ച വിശ്രമ ദിനമായി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. വിശ്രമദിനമാണെങ്കിലും തീർത്തും കിടന്ന് വിശ്രമിക്കണമെന്ന് അതിന് അർത്ഥമില്ല. ചെറുതായി വാം അപ് ചെയ്യുന്നത് ഇതുമായുള്ള നമ്മുടെ ബന്ധം വിട്ടുപോകാതിരിക്കാൻ സഹായിക്കും. ഇതിനായി രണ്ടുകിലോമീറ്റർ ദൂരം നടന്നാലും മതി. കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അതെല്ലാം ഈ ദിനത്തിൽ പരിഹരിക്കണം. കാരണം ഇനിയുള്ള ദൂരം താണ്ടാൻ എക്സ്ട്രാ കരുത്ത് വേണം. ഓട്ടം തുടങ്ങും മുൻപ് ചെയ്യാനുള്ള സ്ട്രെച്ചിങ് എക്സർസൈസുകൾകൂടി പഠിക്കാൻ ഈ ദിനം ഉപകാരപ്പെടുത്തുക. ഏഴുകിലോമീറ്റർ ദൂരം പിന്നിട്ട നിങ്ങൾക്ക് ഇനിയൊരു ക്വിക്ക് സ്റ്റാർട്ട് നല്ലതല്ല. നടന്നുകൊണ്ടുതന്നെ കാലിന്റെ മസിലുകൾക്ക് ബലം കിട്ടുന്ന വ്യായാമം ചെയ്യാൻ പരിശീലിക്കുക. ഉദാഹരണമായി കൈകൾ രണ്ടും അരയിൽകുത്തി സാധാരണ നടക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി കാലുകൾ നീട്ടിവച്ച് മുൻകാലിന്റെ മുട്ട് മടക്കി മുന്നോട്ട് പോകുക. വീട്ടിൽ ചെറിയൊരു കയറോ, സ്കിപ്പിങ് വള്ളിയോ ഉണ്ടെങ്കിൽ അതിനുമുകളിൽക്കൂടി ചാടിയും കാൽബലം കൂ‌ട്ടാം. ഇതൊന്നും കഴിയുന്നില്ലെങ്കിൽ പാട്ടുവച്ചിട്ട് വെറുതെ ചാടിക്കൊള്ളൂ... അല്ലെങ്കിൽ നടക്കല്ലുകൾ സ്പീഡിൽ കയറിക്കൊള്ളൂ.. ഉഗ്രൻ വ്യായാമമാണത്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014, നവംബർ 9, ഞായറാഴ്‌ച

സഡൻ ബ്രേക്ക് വേണ്ട..


നമ്മൾ ആറുകിലോമീറ്റർ ദൂരം പിന്നി‌ട്ടുകഴിഞ്ഞു. ഫൺ റൺ എന്നുള്ള കൊച്ചി രാജ്യാന്തര മാരത്തണിലെ വിഭാഗത്തിൽ പങ്കെടുക്കാൻ ഇനി ഒരു കിലോമീറ്റർകൂടി തികച്ചാൽ മതി. അത് ഇന്ന് തീർക്കണം. നാളെ തിങ്കളാഴ്ചയാണ് നമ്മുടെ വിശ്രമദിനം.

റോഡിലെ ഓട്ടത്തിനിടെ വാഹനങ്ങൾ നമുക്കെതിരെ വന്ന് പ്രതിബന്ധം സൃഷ്ടിക്കുമ്പോഴോ അല്ലെങ്കിൽ മുന്നിലെ ഓട്ടക്കാരോ നടപ്പുകാരോ വിലങ്ങുതടി തീർക്കുമ്പോഴോ നമ്മൾ ഒറ്റയടിക്ക് ബ്രേക്കിടരുത്. ഇത് മസിലുകൾക്ക് വൻ ആയാസം സൃഷ്ടിക്കും. ഓടിക്കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടാൽ എന്തുസംഭവിക്കും? റോഡിൽ ടയർ ഉരഞ്ഞ് കത്തി നിൽക്കും. അതേ അവസ്ഥയാണ് നമ്മുടെ ബ്രേക്കിടലിലും സംഭവിക്കുക. അതിനാൽത്തന്നെ ഓട്ടത്തിനിടയിൽ നമ്മളും കനത്ത ബ്രേക്കിങ് ഒഴിവാക്കുക. ഗട്ടറുകളും ഹമ്പുകളും വരുമ്പോൾ ബ്രേക്കിടാതെ മുകളിൽക്കൂടി ചാടിക്കടക്കുകയോ തിരിഞ്ഞുപോകുകയോ ചെയ്യുക. പതിയെ തീർത്തുകൊള്ളൂ നമ്മുടെ ഏഴാമത്തെ കിലോമീറ്റർ. ഇതാ നമ്മൾ തീർത്തുകഴിഞ്ഞു ഹാഫ് മാരത്തണിന്റെ മൂന്നിലൊന്ന് ഭാഗം. ആശ്വസിക്കാൻ ഒരു കാരണവും ആയല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 8, ശനിയാഴ്‌ച

അവരെത്തുമോ നമുക്ക് വേഗം കൂട്ടാൻ..?


റോഡിൽ ഇറങ്ങി ഓടുന്നവരുടെ പേടി സ്വപ്നമാണ് ത‌െരുവുനായ്ക്കൾ. നടന്നുപോകുമ്പോൾപോലും വഴിയരികിൽ നിന്ന് പല്ലിളിച്ചുകാട്ടി കൂടെയെത്തും ഇവർ. മാരത്തൺ പരിശീലനം പ്രത്യേകിച്ചും പുലർച്ചെയുള്ള സമയത്തായതിനാൽ ഇത്തരക്കാർ റോഡിലെ ഭക്ഷണാവശിഷ്ടങ്ങളും തേടിയും മാലിന്യ നീക്കത്തിനെത്തുന്ന വാഹനം കാത്തും വഴിയിൽ കാണുന്ന സമയവുമാണ്. ഒരു നായ് ഓടിച്ചാൽ എല്ലാവരും മാരത്തൺ ഓടുമെന്ന് കളിയായി പറയാറുണ്ടെങ്കിലും ഇത് സത്യമല്ല എന്ന് നമുക്കേവർക്കും അറിയാം. കാരണം നായ ഒാടിച്ചാൽ ഓടാൻ നമുക്കും കപ്പാസിറ്റി ഉണ്ടാകണമല്ലോ.

അതൊക്കെ പോകട്ടെ ഇത്തരക്കാരെ എങ്ങനെ നേരിടാം എന്ന് പരീക്ഷിച്ചുവിജയിച്ച തന്ത്രം പറയാം. ഈ തന്ത്രം എല്ലാ നാട്ടിലും പ്രായോഗികമാകുമോ എന്നെനിക്ക് ഉറപ്പില്ല. പക്ഷേ കൊച്ചിയിലെ നായ്ക്കൾക്കുമുന്നിൽ രണ്ടുവർഷവും ഞാൻ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ്. നമ്മൾ ഓടിയെത്തുന്നത് റോഡിൽ നിന്ന് സാകൂതം വീക്ഷിക്കുന്ന  നായ്ക്കളുടെ മുഖത്തേക്ക് നമ്മളും സൂക്ഷിച്ചുനോക്കുക. നമ്മുടെ ഓട്ടത്തിന്റെ പാത മാറ്റുകയോ സ്പീഡ് കുറക്കുകയോ ചെയ്യരുത്. കൈവിരലുകൾ ചുരുട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അവ തുറന്ന് പൂച്ചകൾ ആക്രമണത്തിന് കൈത്തലം എങ്ങനെ പിടിക്കുന്നുവോ അതുപോലെ പിടിക്കുക.  നമ്മൾ കുട്ടിക്കാലത്ത് ആരെങ്കിലും മാന്തിയിട്ടുണ്ടോ? അതേ അവസ്ഥയിൽ വിരലുകൾ പിടിക്കുക. കൈകൾ ഓടിക്കൊണ്ടിരുന്ന  അതേ പൊസിഷനിൽ നിന്നും മാറ്റുകയും ചെയ്യരുത്. നായ്ക്കൾ നിൽക്കുന്ന സ്ഥലം വരെ അവരുടെ കണ്ണിൽ നിന്നും നമ്മുടെ നോട്ടം പിൻവലിക്കരുത്. അവരെ  മറികടന്ന് 50 മീറ്ററെങ്കിലും ദൂരം കൈത്തലം 'പൂച്ചമാന്തൽ' അവസ്ഥയിൽത്തന്നെ കൊണ്ടുപോകുക. മനസിൽ ഭയം ഉണ്ടാകാതെ നോക്കുകയും ചെയ്യുക. നായ ആക്രമിക്കാൻ വരുന്നു എന്നുള്ള നമ്മുടെ ഭയമാണ് അവരെ അതിന് കൂടുതൽ പ്രേരിപ്പിക്കുന്നത്. ബോധമുള്ളവരോടേ പറഞ്ഞിട്ടുകാര്യമുള്ളു എന്നുപറയുമ്പോലെ പേയ് പിടിപെട്ട നായ്ക്കൾക്കുമുന്നിൽ ഈ തന്ത്രമൊന്നും വിലപ്പോവില്ല. അതും മനസിലിരിക്കട്ടെ. നായ്പ്പേടിയില്ലാതെ ഓടിക്കയറൂ അടുത്ത ഒരു കിലോമീറ്റർ കൂടി.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 7, വെള്ളിയാഴ്‌ച

ഒരോ കയറ്റത്തിനും ഒരു ഇറക്കമുണ്ട്...


മാരത്തൺ ഓട്ടം റോഡിലേക്ക് മാറ്റിയ സ്ഥിതിക്ക് അവിടെയുള്ള പ്രതിബന്ധങ്ങൾ നമ്മുടെ വേഗതയെബാധിച്ചേക്കാം. മൈതാനിയിലെ പരിശീലനം പോലെയല്ല റോഡിലേക്കിറങ്ങുമ്പോൾ. മൈതാനിയിൽ കയറ്റമില്ല, കുഴിയില്ല, വാഹനങ്ങളില്ല... എന്നാൽ ഇതെല്ലാം റോഡിൽ ഉണ്ടുതാനും. നമ്മുടെ പാതയിൽ കയറ്റം ഉണ്ടായേക്കാം. കുറെ ദൂരം ഓടി തളരുന്ന അവസരത്തിലായിരിക്കും മിക്കവാറും കയറ്റം എത്തുന്നത്. ഹൊ! ഇനി കയറ്റം എങ്ങനെ ഈ സ്റ്റാമിനയുംവച്ച് കയറും എന്നുള്ള ചിന്ത നിങ്ങളെ അലട്ടും. അതിനെ മറികടക്കാനുള്ളൊരു വഴിയാണ് ഇനി പറയുന്നത്.
ഈ കയറ്റം കഴിഞ്ഞാൽ ആശ്വസിക്കാനൊരു ഇറക്കമുണ്ടല്ലോ.. അപ്പോൾ ഇതിന്റെ വിഷമതകൾ നീങ്ങുമല്ലോ എന്ന് മനസിൽ വിചാരിക്കുക. ഇനി കയറ്റം കയറിത്തുടങ്ങുന്ന അവസരത്തിൽ ശരീരത്തിന്റെ അരക്കെട്ടിന് മുകളിലേക്കുള്ള ഭാഗം അൽപം മുന്നോട്ടേയ്ക്ക് വളച്ചുപിടിക്കുക. അപ്പോൾ ഇതിന്റെ ബാലൻസ് നിലനിറുത്താൻ കാലുകൾ തനിയെ ശ്രമിക്കും. ഫലത്തിൽ നമ്മൾ അറിയാതെതന്നെ വന്നിരുന്ന അതേ വേഗതയിൽ കയറ്റം കയറിപ്പോകുകയും ചെയ്യും. പക്ഷേ ഈ അവസരത്തിൽ സാധാരണ ഓടിവന്നതിൽ നിന്നും കാലിന് അൽപംകൂടി വിഷമം നേരിടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കാൻ തുടർന്നുവരുന്ന ഇറക്കം ഉപകരിക്കും. അപ്പോൾ എങ്ങനെ..? ഇനി കയറ്റം കണ്ടാൽ പതറാതെ ഓടുകയല്ലേ? അഞ്ചാമത്തെ കിലോമീറ്ററിലേക്കുള്ള ശ്രമം നടക്കട്ടെ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 6, വ്യാഴാഴ്‌ച

റേഡിയോക്കെന്താ ഓട്ടത്തിൽ കാര്യം..



സംഗീതം ഏവരെയും ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. അമ്മയുടെ താരാട്ടുപാട്ടുമുതല്‍ വിടപിരിയുന്ന നിമിഷത്തിലെ വിതുമ്പൽ  ഗാനംവരെയെത്തുന്നു നമ്മുടെ സംഗീത യാത്ര. കായികരംഗവുമായും പാട്ടിന് തീരാത്ത ബന്ധമുണ്ട്. മലയാളത്തിലെ ഒരു സിനിമയില്‍ നടൻ ഇന്നസെന്‍റ് മ്യൂസിക് വിത്ത് ബോഡിമസിൽ കാണിക്കാമെന്ന് പറഞ്ഞപ്പോ ചിരിച്ചുമറിഞ്ഞവരാണ് നമ്മള്‍. ക്രിക്കറ്റ് താരങ്ങളെല്ലാം ഹെഡ്ഫോണ്‍ ചെവിയില്‍ത്തിരുകി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രം നമ്മള്‍ എപ്പോഴും കാണാറുണ്ട്. ടെന്‍ഷന്‍ അകറ്റാനാണ് ഈ സംഗീത മരുന്നെന്ന് അവര്‍ പറയുന്നു.

നമ്മുടെ മാരത്തണ്‍ പരിശീലനത്തിനും ഈ സംഗീത മരുന്ന് പ്രയോജനപ്പെടും. മൂന്നുകിലോമീറ്റര്‍ ഒാടിത്തീര്‍ത്ത നിങ്ങള്‍ക്കിനി മുന്നോട്ടേയ്ക്കുള്ള ഒാരോ കിലോമീറ്ററും ചിലപ്പോള്‍ വന്‍ വിഷമം നേരിട്ടേക്കാം. ഇതിനെ പ്രതിരേ‍ാധിക്കാന്‍ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ എഫ്എം റേഡിയോ വയ്ക്കുക. എന്തുകൊണ്ട് റേഡിയോ വയ്ക്കണം എന്നൊരു ചോദ്യം വന്നേക്കാം. നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചെവിയിലെത്തുന്ന സംഭാഷണങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധ കൊടുത്ത് ഒാടിയാല്‍ ക്ഷീണചിന്തകള്‍ ഒഴിവാകും.  നിങ്ങള്‍ ഇഷ്ടപ്പെടുന്ന മികച്ച ഗാനങ്ങളുടെ റെക്കോര്‍ഡ് ചെയ്ത രൂപവും കേട്ടുകൊണ്ട് ഒാടാം. പക്ഷേ തുടര്‍ച്ചയായി ഇത് കേള്‍ക്കുമ്പോള്‍ അടുത്ത ഗാനം ഏതെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാവുന്നത് ഒാട്ടത്തിന്‍റെ ക്ഷീണ ചിന്തയിലേക്ക് നിങ്ങളെ വലിച്ചിടും. അതിനാല്‍ റേഡിയോ കേട്ടുകൊണ്ട് ഒാടുന്നത് കൂടുതല്‍ ഉത്തമം. ശോകഗാനങ്ങളടക്കം ചിന്തയെ വലിച്ചുനീട്ടുന്ന എന്തെങ്കിലും പരിപാടി ഉണ്ടായാല്‍ അപ്പോള്‍ സ്റ്റേഷന്‍ മാറ്റാനുള്ള സംവിധാനവും നിങ്ങളുടെ വിരല്‍പ്പിടിയില്‍ ഉണ്ടാകണം. മറ്റൊന്നുകൂടി ഹെഡ്ഫോണ്‍ ഇടത്തേചെവിയില്‍ മാത്രം തിരുകി ഒാടുക. മറ്റേചെവി റോഡിലെ ശബ്ദങ്ങള്‍ക്കായി വിട്ടുകൊടുക്കുക. ഇന്ന് പാട്ടുകേട്ട് വച്ചുപിടിച്ചോളൂ നാലാമത്തെ കിലോമീറ്ററിലേക്ക്...

മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in/ എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi#Cochin #Run #Race #LetsRunAgain #JosekuttyPanackal#ജോസ്കുട്ടിപനയ്ക്കല്








2014, നവംബർ 5, ബുധനാഴ്‌ച

ആരെങ്കിലും നിങ്ങളെ നോക്കുന്നുണ്ടോ?



ഹാവൂ! മാരത്തണിനായി മൂന്നുകിലോമീറ്റർ തികച്ചല്ലോ എന്ന ആശ്വാസം നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരം കരുത്താർജിക്കുന്നുവെന്ന് ഉറപ്പിക്കാം. ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് എല്ലാവർക്കുമുണ്ട്. പക്ഷേ ഉപയോഗിക്കാതെ ഈ കഴിവുകൾ കാലക്രമേണ നമ്മളെ കുഴിയിലേക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവർക്ക് 'അൽഷിമേഴ്സ്' എന്ന അസുഖം പിടിപെടാനുള്ള സാധ്യത വളരെ കുറവെന്ന് പഠനങ്ങൾ പറയുന്നു.  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലെന്ന് പറഞ്ഞ് പുതപ്പിനടിയിൽ ആശ്വസിക്കുന്നവരോട് ഒരു വാക്ക് 'ചിലപ്പോൾ വരുന്നതിനെ വഴി തിരിച്ചുവിടാനും നിങ്ങൾക്ക് കഴിയും.'

ഇന്ന് 500 മീറ്റർകൂടി മാത്രം ദൂരം വർദ്ധിപ്പിക്കുക. പുതിയ ഷൂസുമായി കാൽ ഉരസി ഷൂ ബൈറ്റ് ഉണ്ടാകുന്നുണ്ടെങ്കിൽ അവിടൊക്കെ ഐസ് പാക്ക് വച്ച് തണുപ്പിക്കുക. ഇനി നിങ്ങൾ ഒാടുന്ന വഴികൾ ജനവാസമുള്ള സ്ഥലത്തുകൂടിത്തന്നെ ആകണം. അതിനുമുണ്ട് കാരണങ്ങൾ വഴിയിൽ പെട്ടെന്ന് നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ സഹായത്തിന് ഒരാളെ കണ്ടെത്താൻ കഴിയണം. മറ്റൊന്ന് ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നതിൽ നിന്നും രക്ഷപെടാനായി നിങ്ങൾ എപ്പോഴും വേഗത്തിൽ ആ സ്ഥലത്തെ മറികടക്കാൻ ശ്രമിക്കും. അത് നിങ്ങളുടെ പരിശീലനത്തിന് ഗുണം ചെയ്യും.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 4, ചൊവ്വാഴ്ച

പാദങ്ങൾക്കുജീവൻ വയ്ക്കട്ടെ..

നമ്മുടെ രണ്ടുകിലോമീറ്റർ പരിശീലനം കഴിഞ്ഞ ഈ വേളയിൽ നിങ്ങൾക്കൊരു കാര്യം മനസിലായിക്കാണും. അതെ! നിങ്ങളേക്ക‍ാൾ ആരോഗ്യവും ശരീരക്കുറവുമുള്ള ആളുകളൊക്കെ ഓടുന്നെങ്കിൽ നിങ്ങൾക്കും പറ്റും. അതിനായി കടുത്ത പരിശീലനമൊന്നും ആവശ്യമില്ല, മനസുറപ്പിച്ചാൽ പകുതിയായി. മനസുറപ്പിക്കുന്നതിനൊപ്പം ഇനി പാദംകൂടി ഉറപ്പിക്കണം. അതിനായി നല്ലൊരു ഷൂസ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നഗ്നപാദരായും, വള്ളിച്ചെരുപ്പിട്ടുമൊക്കെ ഓടിയെങ്കിൽ ഇനി ആ രീതി മാറ്റണം. നമ്മൾ റോഡിലേക്കിറങ്ങി പരിശീലനം ആരംഭിക്കുകയാണ്. ടാറും പാദവും തമ്മിൽ അത്രനല്ല രസത്തിൽ പോകില്ലാത്തതിനാൽ മികച്ച ഷൂസ് തന്നെ തിരഞ്ഞെടുക്കുക. ഭാരക്കുറവുള്ളതും ചെറുതായി നനഞ്ഞാൽ വെള്ളം തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കാത്തതുമായ ഷൂസ് തിരഞ്ഞെടുക്കുക. തറയിൽ നിന്ന് തെന്നിമാറാത്ത 'ഗ്രിപ്പും' ഷൂസിനുണ്ടാകണം. റണ്ണിങ് ഷൂസ് എന്നുപറഞ്ഞുതന്നെ വിവിധ ബ്രാൻഡുകൾ നിലവിലുണ്ട്. ഹസ്വദൂര ഓട്ടങ്ങൾക്ക് ഉപയോഗിക്കുന്ന അടിയിൽ ആണിയുള്ള സ്പൈക്സ് തിരഞ്ഞെടുക്കരുത്. ഇതുമായി റോഡിൽ ഓടാനാകില്ല. വള്ളിയില്ലാത്തവ ഒഴിവാക്കി ലെയ്സ് ഉപയോഗിക്കുന്ന ഷൂസ് തന്നെ തിരഞ്ഞെടുക്കുക. കാരണം ദീർഘദൂര ഓട്ടത്തിനായി നമ്മുടെ കാലിനെ സജ്ജമാക്കുമ്പോൾ ഷൂസിനും കാലിനുമിടയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ വള്ളിയുള്ള ഷൂസ് തന്നെയാണ് നല്ലത്. ഒപ്പം നല്ലൊരു സോക്സും തിരഞ്ഞെടുക്കുക. കോട്ടൺ സോക്സാണ് സാധാരണ ഉപയോഗിക്കാൻ നല്ലതെന്ന് നമ്മൾ കരുതുന്നതെങ്കിലും വിയർപ്പ് തങ്ങി ട്ടത്തിനിടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സോക്സുകളെ ഒഴിവാക്കുക. ഫുട്ബോൾ താരങ്ങൾ ധരിക്കുന്ന നീളം കൂടിയ സോക്സും ഒഴിവാക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന പ്രത്യേക കടകളിൽ നിന്നുതന്നെ ഇവ തിരഞ്ഞെടുത്താൽ കൂടുതൽ 'ചോയ്സ്' നമുക്ക് ലഭിക്കും.

 നാളത്തെ പരിശീലനം മൂന്നുകിലോമീറ്ററിലേക്ക് ഉയർത്തുക. ഒരു കിലോമീറ്റർ ഒറ്റയടിക്ക് കൂട്ടണോ എന്ന് വിചാരിച്ച് വിഷമിക്കേണ്ട. പുതിയ പാതയിൽ നിങ്ങൾക്ക് ഈ ഒരു കിലോമീറ്റർ എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല. തിരിച്ചെത്തിയാൽ ഉടൻ തന്നെ ഷൂസും സോക്സും അഴിച്ചുവച്ച് കാലിനെ സ്വതന്ത്രമാക്കിയിടുക. വീട്ടിലെ സോഫയിലോ കസേരയിലോ കയറിയിരിക്കാതെ തറയിൽത്തന്നെ കാലുകൾ മുന്നോട്ടുനീട്ടിയിട്ട് ഇരിക്കുക. ഇതിൽ രണ്ടുണ്ട് കാര്യം. ഒന്ന്: തറയിലിരുന്നാൽ തണുപ്പ് ലഭിച്ച് നിങ്ങളുടെ കാലുകൾ വേഗത്തിൽ പൂർവ അവസ്ഥയിലേക്ക് എത്തും. മാത്രമല്ല ഇഷ്ടമുള്ള രീതിയിൽ നമുക്ക് നിലത്ത് ഇരിക്കുകയും ചെയ്യാം.  രണ്ട്: തികച്ചും രഹസ്യമായത്... വിയർപ്പുപറ്റി വീട്ടിലെ കസേരയും സോഫയുമൊന്നും വൃത്തികേടാവില്ല.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 3, തിങ്കളാഴ്‌ച

വീടുമുതൽ വീടുവരെ...


ഒന്നര കിലോമീറ്റർ തുടർച്ചയായി ഒാ‌ടിയ നിങ്ങൾ മറ്റൊരു 500 മീറ്റർ കൂടി കണ്ടെത്തി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആ പാത നിങ്ങളുടെ വീട്ടിൽ തുടങ്ങി വീട്ടിൽത്തന്നെ അവസാനിക്കുന്നതായിരിക്കണം. കാരണം പകുതി ദൂരം പിന്നിട്ട് തളർന്ന് തിരികെ പോരുമ്പോൾ ഉടൻ വീട്ടിലെത്തും എന്നുള്ള ചിന്ത നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും. മറിച്ച് മറ്റേതെങ്കിലും സ്ഥലത്ത് ഒാടി തളരുമ്പോൾ വീണ്ടും രണ്ടുകിലോമീറ്റർ യാത്ര ചെയ്തുവേണമല്ലോ വീട്ടിലെത്താൻ എന്നുള്ള ചിന്ത നിങ്ങളുടെ കാലുകളെ കൂടുതൽ തളർത്തും. ഒരു ദിവസത്തെ അവധി കഴിഞ്ഞുവന്നതിനാൽ നിങ്ങളുടെ കാലുകൾക്ക് കൂടുതൽ കരുത്തുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസത്തേതുപോലെ തന്നെ വീട്ടിൽ നിന്നും പതിയെ 500മീറ്റർ നടന്ന് അടുത്ത അര കിലോമീറ്റർ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാക്കി ഒരു കിലോമീറ്റർ പതിയെ ഒാടി, തിരിച്ചും അതേ വേഗതയിൽ ഒാടാൻ ശ്രമിക്കുക. രണ്ടു കിലോമീറ്ററാകുമ്പോൾ നിറുത്തി വീട്ടിലേക്ക് നടക്കുക. വീടുവരെ ഒാടാനുള്ള ഊർജം നിങ്ങൾക്കുണ്ടെങ്കിൽ അതും പരീക്ഷിക്കാം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ


ലൈക്കുകളിൽ വിരിഞ്ഞ ചുംബനോൽസവം

ഹൊ! അങ്ങനെ അതങ്ങ് കഴിഞ്ഞു. എന്തൊക്കെ പുലിവാലായിരുന്നു... നഗ്നയോട്ടത്തിന് പേരുകേട്ട കൊച്ചിയിൽ ഇതാ കഴിഞ്ഞു പുതുതലമുറയുടെ ഫേസ്ബുക്ക് വിപ്ലവത്തിലൂടെ രൂപംകൊണ്ട ചുംബനസമരം. നടൻ മമ്മൂട്ടി കോളജിൽ പഠിച്ചിരുന്ന കാലത്തെ നഗനയോട്ടത്തിന്റെ കഥ പണ്ട് വായിച്ചിട്ടുണ്ട്. ഞാൻ ജോലി സംബന്ധമായി കൊച്ചിയിലെത്തിയപ്പോഴും വീണ്ടുമൊരു നഗ്നയോട്ടം നടന്നു. 2012ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ വിദ്യാർഥി നടത്തിയ ഒാട്ടം. ഈ ഒാട്ടത്തിനിടെ ഇദ്ദേഹത്തെ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി രക്ഷപെടുത്തിയ കൂട്ടുകാരനും കേസിൽ കുടുങ്ങിയിരുന്നു. പിന്നീട് എന്തായി എന്ന് അറിയില്ല.  എന്നാൽ ഇന്നലത്തെ ചുംബന സമരം കൊച്ചിയെ ആകെ ഇളക്കിമറിച്ചു. ഊർജിതമായി പങ്കുകൊള്ളാനെത്തിയത് മുപ്പതോളം ആളുകൾ. പിന്തുണയുമായി ഇരുന്നൂറുമുതൽ 300 വരെ ആളുകൾ പലസ്ഥലത്തായി ചിതറി നിന്നിരുന്നു. പക്ഷേ കാഴ്ചക്കാരോ... പതിനായിരത്തിന് മേൽവരും...

കിസ് ഒാഫ് ലൗ എന്ന സംഭവത്തെ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ചതായതിനാൽ എത്രപേർ എത്തുമെന്ന് പൊലീസിനോ മാധ്യമങ്ങൾക്കോ ശരിയായ ഒരു കണക്ക് ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈക്കുകൾ എന്നത് ശരിയായ ഒരു പിന്തുണ അല്ലാത്തതിനാൽ മൗസിൽ വിരലമർത്തിയവരൊക്കെ ഇതിന്റെ സ്നേഹിതരെന്ന് കണക്കാക്കാനുമാകില്ല. പക്ഷേ സംഭവം നടന്നപ്പോൾ ആകെ പിടിവിട്ടുപോയി... ആർക്ക്... കാഴ്ചക്കാർക്ക്.

വൈകുന്നേരം നാലുമണിയോടെയാണ് ഈ സംഭവം ക്യാമറയിൽ പകർത്താൻ ഞാൻ മറൈൻഡ്രൈവിലെത്തുന്നത്  . അഞ്ചുമണിക്കാണ് സംഘാടകർ ചുംബനസമരം പറഞ്ഞിരുന്നതെങ്കിലും എന്റെ ഒപ്പം ജോലിചെയ്യുന്ന ശ്രീ. റോബർട്ട് വിനോദിന് തനിയെ ഈ പരിപാടി കവർ ചെയ്യാൻ കഴിയില്ലെങ്കിൽ സഹായമായിക്കോട്ടെയെന്നുകരുതിയാണ് ഞാനും എത്തിയത്. അവിടെ എത്തിയപാടെ മനസിലായി 'ഇത് ഒരു നടയ്ക്ക് പോകില്ല.'  റോബർട്ടിനെ ഈ കൂട്ടത്തിനിടയിൽ നിന്നും കണ്ടെത്തുമ്പോഴേക്കും മറൈൻഡ്രൈവ് ജനസാഗരമായിരുന്നു. പ്രതിഷേധ റാലികൾ തലങ്ങുംവിലങ്ങും നടക്കുന്നു. മോട്ടോർസൈക്കിളുകളിലും മറ്റുവാഹനങ്ങളിലുമായി ജനങ്ങൾ വീണ്ടും ഒഴുകിയെത്തുന്നു. മറൈൻഡ്രൈവിലെ ഫുട്പാത്ത്, വോക്ക് വേ, ഹെലിപാഡ്, മൈതാനം, റോഡിലെ ഡിവൈഡർ... എന്തിനേറെ മരച്ചില്ലയിൽപോലും ജനം. ഇതിന് മുൻപ് ഇങ്ങനെ കണ്ടത് തൃശൂർ പൂരത്തിന് മാത്രം. പക്ഷേ സമരക്കാരെ ആരെയും കണ്ടെത്തിയില്ല. ഇതിനിടെ സമരക്കാർ ലോ കോളജിന് സമീപം പ്രതിഷേധം നടത്തി പിരിയുമെന്ന് അറിഞ്ഞു. എന്നാൽ അതൊന്ന് നോക്കിവരാമെന്ന് കരുതി ജനസാഗരത്തിലൂടെ നീന്തി എന്റെ ബൈക്ക് ഇരിക്കുന്ന സ്ഥലത്തെത്തി. പിന്നാലെ വന്ന് ഹാൻഡിൽ ലോക്കിട്ടുനിറുത്തിയിരിക്കുന്ന മോട്ടോർസൈക്കിൾ കൂമ്പാരത്തിൽ നിന്ന് ഒരു വിധം എന്റേതിനെ തിരഞ്ഞെടുത്ത് പുറത്തുകടത്തി.

ലോ-കോളജിലേക്കുള്ള യാത്രയിൽ പൊലീസ് തടച്ചിലുകളും, നാല് പ്രതിഷേധ റാലികളെയും മറികടക്കാൻ കുറെ സമയമെടുത്തു. കോളജിന് അടുത്തെത്താറായപ്പോൾ പൊലീസ് വഴിതിരിച്ചുവിടുന്നു. വാഹനത്തിലെ വർക്കിങ് ജേണലിസ്റ്റ് യൂണിയന്റെ സ്റ്റിക്കർ കോളജിന് അടുത്തുവരെ മോട്ടർസൈക്കിളിനെ കൊണ്ടുപോകാൻ സഹായിച്ചു. ചിൽഡ്രൻസ് പാർക്കിൽ ഞായറാഴ്ച കുടുംബത്തോടെ എത്തിയവർ അഴികൾക്കിടിയിലൂടെ ചുംബനം കാണാൻ എത്തിനോക്കുന്നുണ്ട്. ആകെ മുപ്പതോളം പേർ പ്ലക്കാർഡുമായി കോളജിന് മുന്നിൽ മിണ്ടാതെ നിൽക്കുന്നുണ്ട്. അതിൽ പകുതിയിലേറെ പേരും നാൽപതിന് മേലെ പ്രായമുള്ളവർ. 'സ്നേഹ ചുംബനത്തിന് ഐക്യദാർഢ്യം, പുരോഗമന ജനാധിപത്യ കൂട്ടായ്മ' എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. ഇടക്കിടെ തമ്മിൽത്തമ്മിൽ തമാശയൊക്കെ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. അവരുടെ പടമൊക്കെ എടുക്കുമ്പോഴേക്കും മുദ്രാവാക്യം വിളിയായി അതോടെ കമ്മിഷണറുടെയും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ പൊലീസ് ഇവരെ പിടിച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമമായി. ഇടക്കിടെ പൊലീസ് കമ്മീഷണർ നിങ്ങൾ എന്താണ് കാണിക്കുന്നത് എന്നുചോദിച്ച് പടമെടുക്കുന്നത് തടയുന്നുമുണ്ട്. ഇതിനിടെ ഒരു ചാറ്റൽ മഴയും പെയ്തുതുടങ്ങി. പൊലീസ് കമ്മിഷണറുടെ ചോദ്യംകേട്ട് ആവേശഭരിതനായ ഒരു കോൺസ്റ്റബിൾ മാധ്യമം പത്രത്തിന്റെ ഫൊട്ടോഗ്രഫർ ദിലീപ് പുരയ്ക്കന്റെ കോളറിൽ പിടുത്തമിട്ടു. എല്ലാ ക്യാമറകളും അവിടേക്ക് തിരിഞ്ഞതോടെ പുള്ളി പിടിവിട്ടു. പിന്നെ ദിലീപിന്റെ വക 'വാക്പോര്' കഴിഞ്ഞതോടെ സ്ഥിതി ശാന്തം.
Dileep Purackan and Police. Photo By Sreejith Sreedhar

ഇതിനിടെ വാഹനത്തിൽ കയറ്റിയ കിസ് ഒാഫ് ലൗ സംഘാടകരും ഭാര്യാഭർത്താക്കന്മാരുമായ രശ്മി നായരും രാഹുൽ പശുപാലനും ചുംബിക്കുന്നു. ദാ! ഒരു വാർത്താചിത്രം. ഭാര്യാഭർത്താക്കന്മാരായതിനാൽ ഈ ചിത്രത്തിന് കുറ്റം പറയാനും ആവില്ലല്ലോ. പൊലീസ് വാനിന്റെ സീറ്റിലിരിക്കുന്ന പ്രായം ചെന്ന ചേട്ടന്റെ എക്സ്പ്രഷൻകൂട്ടി ചിത്രത്തിലാക്കാൻ പരമാവധി ശ്രമിച്ചു. അപ്പോൾ ചിത്രത്തിന് കൂടുതൽ ജീവൻ വരുമല്ലോ. മഴയും മരത്തിന്റെ അടിയിൽക്കിടക്കുന്ന വാഹനത്തിലെ ഇരുട്ടും, ജനാലയുടെ ഗ്രില്ലും  എല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പ്രതിബന്ധമാകുന്നുണ്ട്. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും വഴിയിലൂടെ പോയവരുമെല്ലാം വന്ന് തള്ളുന്നുമുണ്ട്. ക്യാമറ സ്ലോ ഷട്ടറിലിട്ടാൽ ചിത്രം ഷേക്ക് ആകുമെന്ന് ഉറപ്പ്. എങ്കിലും വർഷങ്ങളായുള്ള ഈ മേഖലയിലെ പരിചയം ഫ്ലാഷില്ലാതെതന്നെ ചിത്രത്തെ ക്യാമറയിൽ പകർത്തി. അഞ്ചു സെക്കൻഡിനുള്ളിൽ ചുംബനം കഴിഞ്ഞു.

ചിത്രത്തിന്റെ നിലവാരം വെറുതെയൊന്ന് പരിശോധിച്ചു. കുഴപ്പമില്ല... നല്ലൊരു വാർത്താചിത്രംതന്നെ... ഇനി ഇതിനെ അടുത്ത നിമിഷംതന്നെ പുറം ലോകത്ത് എത്തിക്കുന്നതിലാണ് കാര്യം. കാരണം ഇ-ലോകം ചുംബനവിവരമറിയാൻ വെമ്പലോടെ കാത്തിരിക്കുകയാണ്. ടാബ്‌ലെറ്റിലേക്ക് കണക്ട് ചെയ്ത് ചിത്രം അയക്കാനുള്ള ശ്രമം അടുത്ത നിമിഷം തുടങ്ങി. ഒരേ ടവർ പരിധിയിൽ ആയിരങ്ങൾ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നം ഇവിടെയും ഉണ്ടായി.  നെറ്റ്‌വർക്ക് ചിത്രത്തെ പുറത്തേക്ക് വിടുന്നില്ല. അടിക്കുറിപ്പ് ടൈപ്പ് ചെയ്യുന്നതിനിടെ  ഒരു കണ്ണ് പൊലീസ് വാനിനടുത്തേക്കും വച്ചിട്ടുണ്ട്.  മറ്റ് വല്ലവരെയും പിടിച്ചുകൊണ്ടുപോകുന്നുണ്ടോയെന്നും ശ്രദ്ധിക്കണമല്ലോ. മറൈൻഡ്രൈവിൽ ലാത്തിചാർജ് തുടങ്ങിയെന്ന് ഇതിനിടെ ഫോൺ വന്നു.  വിദേശികൾ രണ്ടുപേരെ പൊലീസ് ഇതിനിടെ അറസ്റ്റുചെയ്തുവാഹനത്തിൽ കയറ്റുന്നു. ട‍ാബ് ബാഗിലേക്കിട്ട് ഇതിന്റെ പിന്നാലെ ഒാടി. അതും എടുത്ത് കോളജിന് മുന്നിൽ വന്നുനിന്ന് ടാബ് ഒന്നുകൂടി പരിശോധിച്ചു. ഭാഗ്യം ചിത്രം മനോരമ ഒാൺലൈൻ കണ്ടന്റ് ടീമിന് പൊയ്ക്കഴിഞ്ഞു. പിന്നെ ഫോൺവിളിച്ച് സ്പോട്ടിൽ നിന്നുള്ള ചിത്രം കിട്ടിയോ എന്ന് അന്വേഷിച്ചു. മൂന്നുതവണ അന്വേഷിച്ചിട്ടും ചിത്രം കിട്ടിയില്ല എന്നുമറുപടി. ഒാഫിസ് നെറ്റ്‌വർക്കിലെ എന്തോ തകരാറ്. അടുത്തപടി ജിമെയിൽ വഴി അയച്ചു. പിന്നാലെ വിളിയെത്തി ആദ്യം അയച്ചതും രണ്ടാമതയച്ചതും എല്ലാം കിട്ടിയെന്ന്.
ഇതിനിടെ മഴപൊ‌ടിഞ്ഞ് ടാബിലേക്ക് വെള്ളം കയറുന്നുണ്ട്. തുടച്ച് വീണ്ടും ബാഗിലാക്കി  മറൈൻഡ്രൈവിലേക്ക് കുതിച്ചു. അപ്പോഴതാ കുറെ ആളുകളെ പൊലീസ് ഒാടിച്ചുകൊണ്ടുവരുന്നു. ബൈക്കിലിരുന്നുതന്നെ ഈ ചിത്രമെടുത്ത് റോബർട്ടിനെ വിളിച്ചു. ടോണി ഡൊമിനിക്കും റോബർട്ടും പൊലീസ് ആക്ഷനും ജനങ്ങളുടെ ഒാട്ടവുമെല്ലാം എടുക്കുന്നുണ്ട്. സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനി ജനങ്ങളെല്ലാം ഉടൻ പിരിഞ്ഞുപൊയ്ക്കൊള്ളു‍ം. ആശ്വാസം ഈ ചുംബന മേള മഹാമഹം കഴിഞ്ഞല്ലോ. വണ്ടിതിരിച്ചു പനമ്പിള്ളിനഗറിലെ ഒാഫിസിലേക്ക്...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...