Josekutty Panackal real life experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Josekutty Panackal real life experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2005, ഒക്‌ടോബർ 9, ഞായറാഴ്‌ച

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ളസ് 2005 ഒക്ടോബർ 09


ഒാടിയോടി ഓട്ടക്കാരനായ കഥയാണ് ഇടുക്കിയിലെ എന്റെ ഓർമകൾക്കു വേരോട്ടം നൽകുന്നത്. ഓർമകളെ പിന്നോട്ടോടിക്കുമ്പോൾ അവ്യക്‍തതയിൽ എനിക്കു വയസ്സു മൂന്ന്. കാഞ്ഞിരപ്പള്ളിയിൽനിന്നു 'പ്രമുഖ സിറ്റി'യായ ഉടുമ്പന്നൂരിലേക്ക്. തെക്കൻ – വടക്കൻ കൂറുകളുടെ അതിർത്തികളായി കിടങ്ങുകൾ തീർത്തതെന്നു വിശ്വസിക്കപ്പെടുന്ന കോട്ടറോഡിലെ പാടശേഖരങ്ങൾക്കു സമീപം ഞാനും അച്‍ഛനും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ചേക്കേറുന്നു. അടുത്തെങ്ങും നഴ്‍സറി ഇല്ലാത്തതിനാൽ ഒന്നാം ക്ളാസിൽ ചേരുന്നതുവരെ പഠനം വീട്ടുമുറ്റത്തെ പേരമരത്തിൽ. ചൂരൽ വളച്ച് ഉണ്ടാക്കിയ വില്ലുകൊണ്ട് കുടക്കമ്പി അമ്പാക്കി പറമ്പിലെ പനമരത്തിൽ എയ്‍തു പഠിക്കുകയായിരുന്നു പ്രധാന വിനോദം. പള്ളിക്കാമുറി ലിറ്റിൽ ഫ്‍ളവർ എൽ. പി. സ്‍കൂളിലേക്കുള്ള യാത്രയിൽ ഒന്നര കിലോമീറ്റർ പാടവരമ്പിലൂടെ നടക്കേണ്ടതുണ്ട്. ഒഴുകുന്ന കൈത്തോട്ടിൽനിന്നു ചെറുമീനുകളെ ചോറ്റുപാത്രത്തിലാക്കിയായിരുന്നു യാത്ര. സ്‍കൂളിനു മുൻപിലെ തൊമ്മൻ ചേട്ടന്റെ പെട്ടിക്കടയിൽനിന്നു നാരങ്ങാ മിഠായിയും സിനിമാ നോട്ടീസും വാങ്ങും. നോട്ടീസിലെ നടന്മാരെ കൂട്ടുകാർക്കു പരിചയപ്പെടുത്തുകയാണു പ്രധാന ഉദ്ദേശ്യം.

                        ലിറ്റിൽ ഫ്‍ളവർ സ്‍കൂളിൽ നാലാം ക്ളാസ് ഇല്ലാത്തതിനാൽ കരിമണ്ണൂരിൽ നാലാം ക്ളാസ് പഠനത്തിനായി ബസിൽ യാത്ര. അങ്ങനെ ഇരുപത് പൈസ സ്‍ഥിരമായി കയ്യിലെത്തിത്തുടങ്ങി. മിഠായി മേടിച്ചാലും പ്രശ്‍നമില്ല. എട്ടു കിലോമീറ്ററോളം ഓടിയാൽ ബസിന്റെ സമയത്തുതന്നെ വീട്ടിലെത്താം. ഇവിടെയും ഓട്ടം നിന്നില്ല. അഞ്ചാം ക്ളാസ് പഠിക്കാൻ ഉടുമ്പന്നൂരിലെ മങ്കുഴി സെന്റ് ജോർജ് സ്‍കൂളിലേക്കും പിറ്റേവർഷം ഓടി. ഓടിയോടി ഓട്ടക്കാരനായ ഞാൻ അവിടെ കായികതാരമായി മാറി. ഓട്ടത്തിന് ഇവിടെയും അന്ത്യമായില്ല. എട്ടാം ക്ളാസ് കഴിഞ്ഞതോടെ ഉടുമ്പന്നൂരിലെ സ്‍ഥലം വിറ്റു വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തേക്ക്. ഉടുമ്പന്നൂരിനെ അപേക്ഷിച്ച് ഇവിടെ മലയും വെള്ളച്ചാട്ടവുമെല്ലാം ഉണ്ട്. പക്ഷേ, പത്താം ക്ളാസ് എന്ന ഭീഷണി അകലെ അല്ലാത്തതിനാൽ കലയന്താനി സെന്‍റ്  ജോർജ് സ്‍കൂളിലെ പഠനത്തിലേക്ക് ഒതുങ്ങിക്കൂടി. പേരമരത്തിൽ തുടങ്ങിയ സ്‍കൂൾ വിദ്യാഭ്യാസം കലയന്താനിയിൽ അവസാനിപ്പിക്കുമ്പോൾ പഠിച്ച സ്‍കൂളുകളുടെ എണ്ണം നാല്. ഇതിനിടെയാണു ഞങ്ങളുടെ സമീപത്തെ അനവധി ഏക്കർ റബർമരങ്ങൾ വെട്ടിക്കളഞ്ഞു പൈനാപ്പിൾ കൃഷി തുടങ്ങിയത്. ഇവിടെ പണിചെയ്യാൻ കൂവക്കണ്ടം, നാളിയാനി മേഖലകളിലെ നൂറുകണക്കിന് ആദിവാസികൾ എത്തിയിരുന്നു. ഇവരിലായിരുന്നു എന്റെ ഫൊട്ടോഗ്രഫി പരിശീലനം. പൈനാപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്ന ഇവരുടെ ചിത്രങ്ങൾ പത്തുരൂപയ്‍ക്കു വിൽക്കുകയായിരുന്നു പ്രധാന ഹോബി.

                ഓട്ടത്തിന്റെ അടുത്ത ഘട്ടമായി മൂലമറ്റം സെന്റ് ജോസഫ്‍സ് കോളജിൽ പ്രീഡിഗ്രി പഠനത്തിനായി യാത്ര. പിന്നീടു ഡിഗ്രി പഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിലേക്കും. അവിടത്തെ എല്ലാ ചലനങ്ങളിലും ഞാനും എന്റെ പെന്റാക്‍സ് എസ്. എൽ. ആർ. ക്യാമറയും സാന്നിധ്യമറിയിച്ചു. കോളജ് യൂണിയൻ ഉദ്‍ഘാടനങ്ങൾ മുതൽ കൊച്ചുകൊച്ചു ശണ്ഠകൾവരെ എന്റെ ക്യാമറയ്‍ക്കു വിഷയമായി.

മലയോരഗ്രാമവാസികളുടെ കൂട്ടായ്‍മ തെളിയിക്കുന്ന ഒരു സംഭവവും ഇതിനിടെ ഉണ്ടായി. കടുത്ത വേനൽ കത്തിനിൽക്കുന്ന സമയം. എന്റെ വീടിനുള്ളിൽ ആരുമില്ലാത്ത നേരത്ത് അടുക്കളയിൽനിന്നു പടർന്ന തീ വീടിനെ മുഴുവൻ എരിക്കുന്നു. കൊന്നത്തെങ്ങിനും മുകളിലേക്ക് ഉയർന്ന അഗ്നിനാളങ്ങൾക്കു ദാഹം ശമിപ്പിക്കാൻ വീടിനുള്ളിൽ കരുതിവച്ചിരുന്ന കുടിവെള്ളവുമായി ആളുകൾ പാഞ്ഞെത്തി. പക്ഷേ, ഒഴിക്കുന്ന വെള്ളമൊന്നും താഴെ എത്താൻ അഗ്നിനാളങ്ങൾ സമ്മതിച്ചില്ല. സംഭവം അറിഞ്ഞ് ഞാൻ തൊടുപുഴയിൽ നിന്നും എത്തുമ്പോൾ തടിനിർമിതമായ അലമാരിയുടെ കഷണങ്ങൾ മാത്രം തറയിൽ നീറിക്കത്തുന്നുണ്ടായിരുന്നു. എന്റെ സർട്ടിഫിക്കറ്റുകൾ മാത്രം രക്ഷപ്പെടുത്തി പുറത്തെത്തിയ അച്‍ഛൻ അതിന്റെ സമാധാനത്തിലായിരുന്നു. ശരീരം മുഴുവൻ പൊടിയും കരിയുമായി അനവധി ആളുകൾ അമ്മയ്‍ക്കു ചുറ്റിനും കൂടി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരുംകൂടി തീരുമാനമെടുത്തു താൽക്കാലികമായി ഒരു വീടു നിർമിച്ചു - അതും മണിക്കൂറുകൾക്കുള്ളിൽ. സ്‍നേഹത്തിന്റെ സാന്ത്വനങ്ങൾ ഉരുവിട്ട് രാത്രി അവർ തിരിച്ചുപോയി. പട്ടണത്തിന്റെ മാലിന്യമേൽക്കാത്ത ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്.

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ലസ് 2005 ഒക്ടോബർ 09

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...