2018, ജൂൺ 5, ചൊവ്വാഴ്ച

കിളിപോയേനെ!!! പക്ഷേ അത് ഈച്ചയിലൊതുങ്ങി…

ജോലിചെയ്യുന്ന സ്ഥാപനത്തിന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണംകൂടിയുണ്ട്; ദ് വീക്ക് മാഗസിന്‍. പത്രത്തില്‍ ലോക്കല്‍ മുതല്‍ രാജ്യാന്തരം വരെ ചിത്രമെടുക്കുമെങ്കിലും ദേശീയ ശ്രദ്ധ വരുന്നവ മുതലേ മാഗസിന്‍ കൈകാര്യം ചെയ്യൂ. അതായത് ലോക്കല്‍ വേണ്ടെന്ന് അര്‍ത്ഥം. ഇത്തവണ അതില്‍ എന്റെ വക ഒരു സംഭാവനയുണ്ട്. അതിനു പിന്നിലെ കഥപറയാം.

കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞചെയ്ത ദിനം മറ്റൊന്നുകൂടി സംഭവിച്ചു. സത്യപ്രതിജ്ഞചെയ്യാന്‍ അദ്ദേഹം ബെംഗളൂരുവിലെ രാജ്ഭവനില്‍ കയറിയ നേരത്ത് വിധാന്‍സൗധക്ക് സമീപത്തെ മഹാത്മാഗാന്ധി പ്രതിമയുടെ ചുവട്ടില്‍‌ കോണ്‍ഗ്രസുകാരും ജെഡിഎസുകാരും പ്രതിഷേധത്തിനെത്തി.  പ്രാദേശികം മുതല്‍ രാജ്യാന്തര മാധ്യമങ്ങള്‍  വരെ സ്ഥലത്തുണ്ട്. അപ്പോള്‍‌ തിരക്കിന് പഞ്ഞമില്ലെന്ന് അര്‍ത്ഥം.  ഇതിനിടയില്‍ ഗാന്ധിപ്രതിമക്ക് മുന്‍പിലെ പടികളില്‍ ആഘോഷമായി ഇരിക്കാന്‍ സ്ഥലമില്ലാതെയും കനത്ത വെയിലേറ്റും എംഎല്‍എമാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. പ്രായത്തിന്റെ വിഷമങ്ങളുണ്ടെങ്കിലും  പ്രാര്‍ഥനയും പരിത്യാഗവുമൊക്കെയായി പൊരിവെയിലത്ത് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനും കൂടിയായ ദേവെഗൗഡയും സമരത്തിനെത്തി.  

മുടിപോയ അദ്ദേഹത്തിന്റെ  തലയില്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടുന്ന ചിത്രമെടുക്കാന്‍ സൂം ചെയ്തപ്പോഴതാ എന്തോ പറന്നുപോകുന്നു. തലയില്‍ പൊന്നീച്ച പറന്നു എന്നൊക്കെ പറയുന്ന അവസ്ഥയാണെങ്കിലും ഇത് ശരിക്കും ഈച്ചതന്നെയാണോ പറന്നതെന്ന് സംശയം. വീണ്ടും പരിശോധിച്ചു. അതെ അദ്ദേഹത്തിന്റെ ചെവിയില്‍ വച്ചിരിക്കുന്ന പൂവില്‍ തേനുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമവുമായി എത്തിയതാണ് ആ ചെറുതേനീച്ച.  അടുത്ത് ചെല്ലാനാകാത്ത ദൂരത്തിലാണ് മാധ്യമപ്രവര്‍ത്തകരെ നിറുത്തിയിരിക്കുന്നത്. അതിനാല്‍ പരമാവധി സൂം ചെയ്യുകയേ നിവൃത്തിയുള്ളു. അവിടെ നിന്നാല്‍ കാണാന്‍ കഴിയാത്തതും സൂം ലെന്‍സിലൂടെ നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്നതുമായ ആ നിമിഷമാണ് ദ് വീക്ക് മാഗസില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം. ഈ മാഗസിന്‍ കാണുംവരെ ദേവെഗൗഡ പോലും ഇത് അറിഞ്ഞിട്ടുണ്ടാകില്ല. വേറെ പ്രസിദ്ധീകരണത്തിലൊന്നും ആ ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ പണ്ട് ബാലാമണി പറഞ്ഞപോലെ പറയാം… ഞാനേ കണ്ടുള്ളു… ഞാന്‍ മാത്രമേ കണ്ടുള്ളു.
By Josekutty Panackal  05.06.2018




ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...