FORMER PRESIDENT OF INDIA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
FORMER PRESIDENT OF INDIA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂലൈ 28, ചൊവ്വാഴ്ച

ക്യാമറയിലെ കലാം

 

ക്യാമറയുടെ ഫ്രെയിമുകളില്‍ എപിജെ അബ്ദുല്‍ കലാമിന്റെ മുടിക്കിടയിലെ സുസ്മിതം എപ്പോഴും വേറിട്ടൊരു കാഴ്ചയായിരുന്നു. ഇന്ത്യയുടെ നാല് രാഷ്ട്രപതിമാര്‍ ഞാന്‍ വിരലമര്‍ത്തിയ ക്യാമറയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഒരാള്‍ മലയാളി ആയിരുന്നുവെന്നത് കൂടുതല്‍ അഭിമാനകരം. പക്ഷേ ക്യാമറക്ക് കൂടുതലിഷ്ടം ഈ തമിഴ്നാട്ടുകാരന്‍ അബൂര്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുല്‍കലാമിനെയായിരുന്നോയെന്ന് ഇപ്പോള്‍ സംശയം. ലക്ഷക്കണക്കിന് ചിത്രങ്ങളുടെ ശേഖരത്തില്‍ 120 ചിത്രങ്ങളാണ് തിരഞ്ഞെടുത്ത് ഞാന്‍ പലകാലങ്ങളിലായി പുനരുപയോഗത്തിനു സജ്ജീകരിച്ചിരുന്നത്. അതില്‍ ഇന്ന് പ്രധാനപേജില്‍ ഉപയോഗിച്ച ചിരിയും ഉണ്ടായിരുന്നു.

കലാമിന്റെ പരിപാടി കവര്‍ ചെയ്യാന്‍ പോകുകയെന്നത് രസകരമായ കാര്യമാണ്. മറ്റ് ഇന്ത്യന്‍ പ്രസിഡന്റുമാരുടെ ചടങ്ങുകള്‍പോലെയല്ല അത്. കനത്ത സുരക്ഷാവലയത്തിലെത്തി എഴുതിവച്ച പ്രസംഗം ബലംപിടിച്ച് വായിച്ച് കൈകൂപ്പിത്തൊഴുത് വേദിവിടുന്ന രാഷ്ട്രപതിമാരുടെ രീതിയായിരുന്നില്ല  അദ്ദേഹത്തിന്റേത്. കുട്ടികള്‍ സദസിലുണ്ടെങ്കില്‍ അദ്ദേഹം കുട്ടിയാകും. ശാസ്ത്രജ്ഞരുണ്ടെങ്കില്‍ അദ്ദേഹം അതാകും. എന്തായി മാറിയാലും അദ്ദേഹം അവര്‍ക്കെല്ലാം ഉരുവിടാന്‍ കുറച്ചു വിജയമന്ത്രങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതെല്ലാം ഏറ്റുചൊല്ലിപ്പിച്ചിട്ടേ അദ്ദേഹം വേദി വിടൂ. ഇതിനിടയിടയില്‍ രാഷ്ട്രപതിയുടെ പരിപാടി എന്നുള്ള ബലമെല്ലാം എല്ലാവരും വി‌ട്ടിട്ടുണ്ടാകും.

അദ്ദേഹത്തിന്റെ നിരവധി പരിപാടികള്‍ ഞാന്‍ എടുത്തെങ്കിലും കൊച്ചി സേക്രട്ട്ഹാര്‍ട്ട് കോളജില്‍ 2012 സെപ്റ്റംബര്‍ 6ന് എത്തിയപ്പോഴത്തെ പരിപാടി ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.  അന്ന് അദ്ദേഹം രാഷ്ട്രപതിയല്ല. പക്ഷേ രാഷ്ട്രപതിയെ കാണാനെന്നപോലെ കുട്ടികളും വലിയവരും ഇടിച്ചുനില്‍ക്കുന്നു. ഒപ്പം നിന്നുഫോട്ടോയെടുക്കാന്‍... ഓട്ടോഗ്രാഫ് വാങ്ങാന്‍.. കാലിന്‍ വീഴാന്‍.. എന്നിങ്ങനെ ആവശ്യക്കാര്‍ ഏറെയാണ്. ഇവരെയെല്ലാം ഒരുവിധം തൃപ്തിപ്പെടുത്തി അദ്ദേഹം വേദിയില്‍ കയറി. തമിഴ്നാട്ടിലെ മുന്‍ബിഷപ്പും ഇപ്പോള്‍  കത്തോലിക്കാ സഭയുടെ കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആഴഞ്ചേരിയും വേദിയിലുണ്ട്. മറ്റ് ബിഷപ്പുമാരില്‍ നിന്നും വ്യത്യസ്തമായ കുരിശുമാലയാണ് ആലഞ്ചേരിക്കുള്ളത്. ഭാരതസംസ്ക്കാരം മുന്‍നിറുത്തി അദ്ദേഹം രുദ്രാക്ഷമാലയിലാണ് ക്രൂശിതരൂപം അണിഞ്ഞിരിക്കുന്നത്. അടുത്തടുത്ത സീറ്റിലിരുന്ന ഇവര്‍ എന്തൊക്കെയോ സംസാരിക്കുന്നു. ഇതിനിടെ കലാം കര്‍ദ്ദിനാളിന്റെ കഴുത്തിലെ മാലയില്‍ ശ്രദ്ധിക്കുന്നു.. അത് കയ്യിലെടുക്കുന്നു.. എന്തോ ചോദിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇതെല്ലാം കഴിഞ്ഞു. ചിത്രവും ക്യാമറയില്‍ പതിഞ്ഞു.

തിരക്കെല്ലാം കഴിഞ്ഞ് അദ്ദേഹം കാറില്‍ കയറി യാത്രയായി. പക്ഷേ കര്‍ദിനാളിനോട് മാലയില്‍ പിടിച്ച് ചോദിച്ചതെന്ത് എന്നുള്ള സംശയം ബാക്കിനില്‍ക്കുന്നു. ഇനി അതും ഒരു വാര്‍ത്താബിന്ദു ആണെങ്കിലോ? താമസിച്ചില്ല കാറില്‍ മടങ്ങിയ കര്‍ദിനാളിനെത്തന്നെ വിളിച്ചു. ഇത് ഒറിജിനല്‍ രുദ്രാക്ഷം തന്നെയാണോയെന്ന് അന്വേഷിച്ചതാണെന്ന് അദ്ദേഹത്തിന്റെ മറുപടി. സമാധാനമായി ആ പോയിന്റും ചേര്‍ത്ത് അടിക്കുറിപ്പുനല്‍കാനുള്ള തീരുമാനവുമായി ‍ഓഫിസിലേക്ക് തിരിച്ചു.
ജോസ്കുട്ടി പനയ്ക്കല്‍ 28.07.2015
Morepictures...  http://english.manoramaonline.com/multimedia.nation.apj-in-memories.html 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...