Media എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Media എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, മേയ് 24, വ്യാഴാഴ്‌ച

ഒരു ‘വര’വൂടി വരേണ്ടിവരും..

                                         ഒരു വരകടന്നാല്‍ സംഭവമാകുന്ന ലക്ഷ്മണരേഖയെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ വര പോയാല്‍ തലവേദനയാകുന്നൊരു കാര്യം ഇന്നലെ ഉണ്ടായി. സംഭവം കര്‍ണാടക മുഖ്യമന്ത്രിയായി ഇന്നലെ ചുമതലയേറ്റ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ബെംഗളൂരുവിലെ സ്ഥാനാരോഹണ ചടങ്ങ്. വിധാന്‍സൗധയെന്ന് അറിയപ്പെടുന്ന മന്ദിരത്തിന്റെ മുന്‍പില്‍ പ്രത്യേക വേദിയൊരുക്കി വൈകീട്ട് 4.30നാണ് ചടങ്ങുവച്ചിരുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ത്താചിത്രമെടുപ്പിന് ഒരുമാസക്കാലമായി കര്‍ണാടകമാകെ ചുറ്റിത്തിരിഞ്ഞ എനിക്ക് ഈ സ്ഥാനാരോഹണംകൂടി പകര്‍ത്തിയശേഷമേ കേരളത്തിലേക്ക് മടങ്ങാനാകൂ. ഇത്രനാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളെയൊക്കെ പകര്‍ത്താന്‍ പാര്‍ട്ടി ഓഫിസുകള്‍ വഴി സജ്ജമാക്കിയ പാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായി മാറുന്ന കുമാരസ്വാമിയുടെ ചിത്രം ഇനി പകര്‍ത്തണമെങ്കില്‍ സംസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന ക്ഷണപത്രം തന്നെ വേണം. ചടങ്ങിന് മൂന്നുനാള്‍ മുന്നേതന്നെ പ്രസ്തുത ഓഫിസിലെത്തി കാര്യം അറിയിച്ചു. പരിപാടിയുടെ സമയത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും പിറ്റേന്ന് വരാനും പറഞ്ഞു മടക്കി അയച്ചു. രണ്ടാം നാള്‍ പറയുന്നു ഇന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കേ പാസ് അനുവദിക്കൂയെന്ന്. ബാക്കി വരുകയാണെങ്കില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും അനുവദിക്കുമെത്രെ. ഈ പരിപാടിക്കായി മാത്രം ഇവിടെ തങ്ങുന്നതാണെന്നും ഇല്ലെങ്കില്‍ പണ്ടേ മടങ്ങിയേനെയെന്നും അറിയിച്ചപ്പോള്‍ കേരള സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉണ്ടോയെന്നായി ചോദ്യം. ഉണ്ടെന്നറിയിച്ചപ്പോള്‍ അതിന്റെ കോപ്പിയും ഈ ചടങ്ങെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് അറിയിച്ച് സ്ഥാപനത്തില്‍ നിന്നുള്ള കത്തുമായി പിറ്റേന്ന് വരാന്‍ അറിയിച്ചു. അങ്ങനെ സ്ഥാനാരോഹണ ദിനം രാവിലെ വരെയായി കാര്യങ്ങള്‍.

                 രാവിലെ 10നുതന്നെ ഓഫിസിലെത്തിയപ്പോള്‍ കര്‍ണാടക ഇതര സംസ്ഥാനക്കാരായ മാധ്യമപ്രവര്‍ത്തകരുടെ നിരതന്നെയുണ്ട്. അതാത് സംസ്ഥാനങ്ങളുടെ അക്രഡിറ്റേഷനില്ലാത്തവരെ അവിടുത്തെ ഓഫിസര്‍ മാറ്റിനിറുത്തുന്നുണ്ട്. എന്റെ ഊഴവുമെത്തി. തൊട്ടുപിന്നാലെ മാതൃഭൂമിയുടെ ഫൊട്ടോഗ്രഫര്‍ പി. മനോജുമുണ്ട്. മലയാള മനോരമയിലെ കത്തും കേരള അക്രഡിറ്റേഷനും കൈമാറിയതോടെ അദ്ദേഹം എവിടേയ്ക്കോ ഫോണ്‍വിളിച്ചു കന്നഡയില്‍ എന്തൊക്കെയോ ചോദിച്ചു. അവിടെനിന്നും പോസിറ്റീവായ മറുപടിയാണ് കിട്ടുന്നതെന്ന് ഓഫിസറുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരാള്‍ക്കേ പാസ് അനുവദിക്കൂവെന്ന മറുപടിയോടെ എനിക്കും പിന്നാലെ

                               എട്ടുവര്‍ഷത്തോളമായി ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മാതൃഭൂമി ഫൊട്ടോഗ്രഫര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ക്ഷണപത്രം കൈമാറി. പാസ് എന്നുപറയാനാകില്ല, കുമാരസ്വാമി സ്ഥാനാരോഹണം ചെയ്യുന്ന സ്ഥലത്തേക്ക് നിങ്ങളെ ക്ഷണിക്കുന്ന ഒരു ക്ഷണപത്രം. ഒപ്പം അകത്തേക്ക് പോകാനുള്ള കാര്‍ പാസും. മൂന്നുദിവസത്തെ ശ്രമഫലമായി കിട്ടിയ രണ്ട് കടലാസുകള്‍ ഉടന്‍തന്നെ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബന്ധപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അയച്ചു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ സ്ഥാനാരോഹണ ചടങ്ങിനുള്ളു. ഉച്ചഭക്ഷണം കഴിച്ച് വിധാന്‍സൗധയിലേക്ക് പോകാനൊരുങ്ങുമ്പോഴതാ കനത്ത മഴയെത്തുന്നു. കാര്‍പാസിന്റെ ബലത്തില്‍ ചടങ്ങുനടക്കുന്നതിന് അടുത്തുവരെ എത്തിയാലും മാധ്യമപ്രവര്‍ത്തകര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെത്താന്‍ കുടയില്ലാത്തതിനാല്‍ നനയേണ്ടിവരുമെന്ന് ഉറപ്പ്. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന മഴ തീരുമ്പോള്‍ നനഞ്ഞുകുളിച്ച് ഒട്ടേറെ ആളുകള്‍ സമ്മേളനസ്ഥലത്തേക്ക് പോകുന്നുണ്ട്. റോഡിലാകെ ഗതാഗതക്കുരുക്ക്. ഈ കുരുക്ക് അഴിയണമെങ്കില്‍ ഇനി മണിക്കൂറുകള്‍ വേണ്ടിവന്നേക്കാം. കാറുകാരനെ പറഞ്ഞുവിട്ടശേഷം ഒരു കിലോമീറ്ററോളം ദൂരം ഒറ്റ ഓട്ടം വച്ചുകൊടുത്തു. ലക്ഷ്യം വിധാന്‍സൗധയുടെ രണ്ടാം നമ്പര്‍ ഗേറ്റാണ്. അതിലൂടെ പ്രവേശിക്കാനാണ് ക്ഷണപത്രത്തില്‍ എഴുതിയിരിക്കുന്നത്.

കാറില്ലെങ്കിലും കാര്‍പാസില്ലാതെ കയറ്റിയില്ലെങ്കിലോ എന്നുകരുതി അതുകൂടി കയ്യില്‍ പിടിച്ചിട്ടുണ്ട്. ഗേറ്റിലെ ആദ്യപരിശോധനാ സ്ഥലത്തെ പൊലീസ് ഓഫിസര്‍ കാര്‍പാസും ക്ഷണപത്രവും ഒരുമിച്ച് വച്ച് ഒരു അരിക് ചീന്തിയെടുത്ത് കളഞ്ഞശേഷം അകത്തേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഏകദേശം പത്തുമീറ്റര്‍ പിന്നിട്ടപ്പോള്‍ അടുത്ത ഓഫിസര്‍ പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാനാവശ്യപ്പെട്ടു. രണ്ടും വച്ചുനീട്ടിയപ്പോള്‍ ആരാണിത് കീറിയതെന്ന് ചോദ്യം. ‘ദാ നില്‍ക്കുന്നു കീറിയ ആള്‍’ എന്ന് ചൂണ്ടിക്കാണിച്ചതോടെ അവിടെനിന്നും അകത്തേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവ്. ആകെയൊരു വശപ്പിശക് മണത്തുതുടങ്ങി. ഇനി മൂന്നാം പരിശോധനാസ്ഥലം; അവിടെയെത്തി ക്ഷണപത്രം കാണിച്ചവഴിയേ ചോദ്യം ‘ഇതിലെ വര ഏത് നിറമാണ്? എന്തിനാണ് കീറിയത്? ’അപ്പോഴാണ് അതില്‍ ഒരു വര ഉണ്ടായിരുന്നെന്നും ആ വരയുടെ നിറം നോക്കിയാണ് ഏത് സോണിലേക്ക് ക്ഷണപത്രവുമായി എത്തുന്നയാളെ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കുകയുള്ളുവെന്നും അറിയുന്നത്. കൃത്യമായി പൊലീസുകാരന്‍ കീറിക്കളഞ്ഞത് ഈ വരയുള്ള ഭാഗമായിരുന്നു. നിങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് അവിടെനിന്ന ഓഫിസര്‍ തീര്‍ത്തുപറഞ്ഞു.

              കേരളത്തിലായിരുന്നെങ്കില്‍ പാസ് നല്‍കിയ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ അവിടെ വരുത്തിച്ചു കാര്യങ്ങള്‍ അവരെ മനസിലാക്കിക്കാമായിരുന്നു. മൂന്നുദിനം ഓഫിസില്‍ കയറിയിറങ്ങി കിട്ടിയ പാസ് അരികു കീറി പുറത്തുനിറുത്തിയിരിക്കുകയാണെന്നു പിആര്‍ഡി ഓഫിസില്‍ പറഞ്ഞിട്ടു കാര്യമില്ലെന്ന് തോന്നി. തിരിച്ചു ഗേറ്റില്‍പോയി തിരഞ്ഞാല്‍ ഇതിന്റെ ബാക്കിയുള്ള കഷണം എങ്ങിനെ കണ്ടുപിടിക്കാം എന്നുള്ള ചിന്തയായി അടുത്തത്. ഇതിനുമുന്‍പ് ഒട്ടേറെ ആളുകളുടേത് ഇങ്ങനെ ചീന്തിയെടുത്തിട്ടുണ്ടെങ്കില്‍ ആ മുറിപേപ്പറുകളില്‍ നിന്നും ഇതിന്റെ കൃത്യം കഷണം കണ്ടെത്തുക കഠിനവുമാണ്. പൊലീസുകാരന്റെ കയ്യിലെ പിഴവിന് ഞാനെന്തിന് സഹിക്കണം എന്ന വാദവുമായി വീണ്ടും മൂന്നാം പരിശോധനാ കേന്ദ്രത്തിലേക്ക് എത്തി. നിങ്ങള്‍ ഒന്നാം കവാടത്തിലെ ഉദ്യോഗസ്ഥന് കൃത്യമായി നിര്‍ദേശം കൊടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും എന്റെ പിഴവില്‍ വന്നതല്ലെന്നുമായിരുന്നു വാദമുഖം. ഇതില്‍ ഏത് നിറത്തിലുള്ള വരയായിരുന്നു ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ മനസിലാക്കണമായിരുന്നു എന്ന് അവരും തിരിച്ചുവാദിച്ചു. ഇതു പറഞ്ഞുകൊണ്ടിരിക്കെയാണ് രാവിലെ ഫോണിലെടുത്ത ക്ഷണപത്രത്തിന്റെ ഫോട്ടോയെക്കുറിച്ച് ഓര്‍മ്മ വന്നത്. കീറുന്നതിനു മുന്‍പെടുത്ത പാസിന്റെ ചിത്രം പരിശോധിച്ചപ്പോഴതാ വലത്തേ മൂലയില്‍ ചുവന്നൊരു വര. ‘ഇതാണാ രേഖ…’ വിയറ്റ്നാം കോളനി സിനിമയില്‍ നടന്‍ ശങ്കരാടി കൈവെള്ളയിലെ രേഖ കാണിച്ചപോലെ ഞാന്‍ ഫോണുയര്‍ത്തി ഓഫിസറെ കാണിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഫോണ്‍ പരിശോധിച്ചു. പാസിന്റെ ബാക്കിവന്ന കഷണവുമായി ഒത്തുനോക്കിയശേഷം അദ്ദേഹംതന്നെ മറ്റ് ഉദ്യോഗസ്ഥരെ പറഞ്ഞുബോധ്യപ്പെടുത്തി എന്നെ അകത്തേക്ക് കടത്തിവിട്ടു. ആ ഓഫിസര്‍ക്ക് നന്ദി പറയുന്നതിനൊപ്പം, എന്ത് രേഖകള്‍ കിട്ടിയാലും ഉടന്‍തന്നെ അതിന്റെ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാറുള്ള ശീലത്തിന് സ്വയം ആശ്വാസവും രേഖപ്പെടുത്തി അകത്തേക്ക് കുതിച്ചു. എന്നാലുമെന്റെ ‘കുമാരണ്ണാ’ നിങ്ങളറിയുന്നുണ്ടോ ഇതുവല്ലതും? #JosekuttyPanackal 24.05.2018



2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

ഓ! ആണ്‍കുട്ടികളും എഴുതുന്നുണ്ട് പരീക്ഷ... പക്ഷേ...!

മാധ്യമങ്ങളുടെ വെബ് പേജിലെ പത്താംക്ലാസ് പരീക്ഷയോടനുബന്ധിച്ചുള്ള ചിത്രം നല്‍കുമ്പോള്‍ സാധാരണയായി പെണ്‍കുട്ടികള്‍  പഠിക്കുന്നതോ ആഘോഷിക്കുന്നതോ ആയ ചിത്രങ്ങളാണ് കാണാറുള്ളത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പലപ്പോഴും ഉയരുന്നൊരു കമന്റാണ് ‘എന്താ ആണ്‍കുട്ടികളാരും എസ്എസ്എല്‍സി പരീക്ഷ എഴുതാറില്ലേ?’ എന്നുള്ളത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷം തുടര്‍ച്ചയായി  പത്താം ക്ലാസ് പരീക്ഷയുടെ തുടക്കവും ഒടുക്കവും ഫലപ്രഖ്യാപന ആഘോഷങ്ങളുമെല്ലാം പത്രത്തിനായി ക്യാമറയില്‍ പകര്‍ത്തിയ എനിക്ക് കൗതുകകരമായി തോന്നിയതും വായനക്കാര്‍ക്ക് താത്പര്യമെന്ന് ഞാന്‍ മനസിലാക്കിയതുമായ ചിത്രങ്ങളെല്ലാം  പെണ്‍കുട്ടികളുടേതായിരുന്നു.

 എന്നാല്‍ ആണ്‍കുട്ടികളുടെ പരീക്ഷാ ചിത്രം എടുക്കുക പോലും ചെയ്യുന്നില്ല എന്നുകരുതരുത്. എടുക്കുന്നുണ്ടെന്നുമാത്രമല്ല പരമാവധി നന്നായിത്തന്നെ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. പക്ഷേ വാര്‍ത്താ ചിത്രത്തിന്റെ തന്മയത്വം നഷ്ടപ്പെടുന്ന രീതിയില്‍ ക്യാമറക്ക് മുന്നില്‍  കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇത്തരം ചിത്രങ്ങള്‍ പുറന്തള്ളപ്പെടാന്‍ കാരണം. വിദ്യാര്‍ഥികളുടെ സ്വാഭാവികമായ ചലനങ്ങള്‍  ഒപ്പിയെടുക്കാന്‍ പരമാവധി അവരില്‍ നിന്നും അകന്ന് സൂം ലെന്‍സിലാണ്  പൊതുവെ പത്രഫോട്ടോഗ്രാഫര്‍മാര്‍  ഇത്തരം ചിത്രം പകര്‍ത്തുക. എന്നാല്‍ ഈ വിദ്യാര്‍ഥികളാരും ക്യാമറ കാണുന്നേയില്ല എന്നുകരുതരുത്... കണ്ടാലും സ്വാഭാവികമായ ചലനത്തിനോ ഭാവത്തിനോ മാറ്റമുണ്ടാകാതെ പെണ്‍കുട്ടികള്‍ പൊതുവെ പെരുമാറും. എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമറകണ്ടാല്‍ തിമിര്‍ത്തുമറിയും... വിരല്‍ പൊക്കി പലവിധ ആംഗ്യങ്ങള്‍ കാണിക്കും... ( ഈ കാണിക്കുന്ന പല ആംഗ്യങ്ങളുടെയും അര്‍ഥം പിന്നീടായിരിക്കും അവര്‍ മനസിലാക്കുന്നതുപോലും) ക്യാമറക്കരികിലേക്ക് ഓടിയെത്തി ചേട്ടന്‍ ഏത് പത്രത്തിലാണ് ഇത് കൊടുക്കുകയെന്ന് അന്വേഷിക്കും... ആകെക്കൂടി എടുത്ത ചിത്രങ്ങള്‍ താറുമാറാകും. ഇതോടെ മര്യാദക്കാരായ പെണ്‍കുട്ടികളുടെ ചിത്രം നല്‍കാന്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പരീക്ഷക്കാലത്തെ ഈ അങ്കം ഏതെങ്കിലും സ്കൂള്‍ പരിസരത്തുചെന്ന് വെറുതെയൊന്ന് വീക്ഷിച്ചുകൊള്ളൂ. അപ്പോള്‍ ലൈവായി കാണാം ഇപ്പറഞ്ഞ സംഗതിയെല്ലാം.

100 ശതമാനം ആളുകളെയും തൃപ്തിപ്പെടുത്തി ലോകത്ത് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല എന്നതുപോലെ മലയാളികള്‍ക്കിടയില്‍  വിമര്‍ശനമില്ലാതെ യാതൊരു കാര്യവും സാധ്യമാകില്ലെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. വായനക്കാരുടെയും കാഴ്ചക്കാരുടെയും താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എല്ലാ മാധ്യമങ്ങളും പരിശ്രമിക്കാറ്. പഴയകാലത്ത് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കത്തിലൂടെ എത്തിയിരുന്നെങ്കില്‍ പിന്നീടത് ഫോണിനും എസ്എംഎസിനും വഴിമാറി. പിന്നാലെ സോഷ്യല്‍ മീഡിയ വിപ്ലവം എത്തിയതോടെ അഭിപ്രായ പ്രകടനങ്ങളുടെ പെരുമഴയായി.  പെണ്‍പേരിലെ ഫേക് ഐഡികള്‍ക്കുപോലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്താണ് ആണ്‍ ചിത്രം കാണിച്ചുതരൂ എന്നുള്ള ഈ വിലാപമെന്നതാണ് വളരെ കഷ്ടം. എന്നാല്‍ ആണ്‍ ചിത്രം നല്കി‍യാലോ ‘അതിന് അത്രക്കങ്ട് ഗുമ്മ് പോര’ എന്നതാണ് പൊതുവിലുള്ള അഭിപ്രായവും. ഇത് ചിത്രം എടുക്കുന്ന ആളുടെയോ എഡിറ്ററുടെയോ അഭിപ്രായമായി മാത്രം കണക്കാക്കേണ്ടതുമില്ല.

അച്ചടി മാധ്യമങ്ങളുടെ പെണ്‍ ചിത്രത്തിന് പേരുകേട്ടവയാണ് ആഴ്ചപ്പതിപ്പുകള്‍. നിരത്തിലോ റെയില്‍വേ സ്റ്റേഷനിലോ എവിടെയെങ്കിലുമാകട്ടെ കടകളില്‍ തൂങ്ങിക്കിടക്കുന്ന ഇവയുടെ പുറം താളില്‍  പ്രമുഖ നടന്മാരുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ നടിയുടെ ചിത്രം മുഖചിത്രമായി അച്ചടിച്ച മാഗസിനിലേക്കേ മലയാളിയുടെ കണ്ണ് ആദ്യം പോകൂ. ഒരേ മാസികതന്നെ ആണ്‍-പെണ്‍ താരങ്ങളുടെ മുഖചിത്രമായി ഇറക്കുന്ന പതിപ്പുകളില്‍ പെണ്‍ ചിത്രം വന്നിട്ടുള്ള പതിപ്പുകള്‍ക്കാണ് വില്‍പന കൂടുതല്‍ എന്ന് പ്രചരണ വിഭാഗം ജോലിക്കാര്‍ എപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കാണ്.

ഇനി അച്ചടിവിട്ട് ദൃശ്യമാധ്യമത്തെ പരിശോധിക്കാം. പെണ്‍ വിപ്ലവം സൃഷ്ടിച്ച് പ്രശസ്തമായ എന്‍ഡിടിവിയില്‍ ക്യാമറ കൈകാര്യം ചെയ്യാന്‍ വരെ പെണ്ണുങ്ങള്‍ എത്തിയപ്പോള്‍ ആളുകള്‍ മിഴിച്ചുനിന്നു. കരയാതെ ബലം പിടിച്ചുനിന്ന നേതാക്കള്‍ വരെ ആ ക്യാമറക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വാര്‍ത്തവായിക്കുന്ന സ്ത്രീകളുടെ സാരിയും ചാന്തും പൊട്ടും കണ്ണടയും  എന്തിനേറെ അവരുടെ കുടുംബത്തെക്കുറിച്ചുവരെ ആളുകള്‍ ചര്‍ച്ചചെയ്തു. ഇതൊക്കെയുള്ള ആണുങ്ങള്‍ ഈ പണി കാലങ്ങളായി ചെയ്തിട്ടും ആരും അതൊന്നും ചര്‍ച്ചചെയ്യാന്‍ പോയിട്ട് മൈന്‍ഡ് ചെയ്തോയെന്ന് സംശയം.

പിന്നെയതാ സോഷ്യല്‍ മീഡിയ വിപ്ലവം. ഇവിടെ മറപിടിക്കാത്ത പെണ്ണുങ്ങള്‍ വളരെ കുറവെങ്കിലും ഉള്ളവര്‍ക്ക് ചാകരയാണ്. ലൈക്കോടു ലൈക്ക്. ഇതുകണ്ട് സഹിക്കവയ്യാതായ പുരുഷ കേസരികള്‍ പെണ്ണിന്റെ പടം പ്രൊഫൈല്‍ പടമാക്കി ചുവടുമാറ്റിയപ്പോള്‍  അവിടെയും ലൈക്കിന്റെ പെരുമഴ. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ തലവന്‍ ഒബാമക്കുള്ളതിനേക്കാള്‍ ഇരട്ടിയിലേറെ കോടി ഇഷ്ടങ്ങളുണ്ട് ബെല്ലി ഡാന്‍സിലൂടെ ലോകത്തിന്റെ മനം ഇളക്കിയ ഷക്കീറക്ക്.

ഇത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്, ലോകം അങ്ങിനെയല്ല എന്നുപറഞ്ഞ് മേല്‍പറഞ്ഞ വാദഗതികള്‍ തള്ളാന്‍ വരട്ടെ. സാംപിള്‍  സര്‍വേ എന്നത് കണക്കില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ. അങ്ങിനെയെങ്കില്‍ ഒരേ സമയം സോഷ്യല്‍  മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുള്ള ഇതോടൊപ്പമുള്ള താഴെ കാണുന്ന രണ്ട് ചിത്രങ്ങളും അവക്ക് ‘കാഴ്ചക്കാര്‍’ നല്‍കിയ ഇഷ്ടങ്ങളും പരിശോധിക്കുക. അപ്പോള്‍ ലഭിക്കും എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇത്തരം ചിത്രം നല്‍കുന്നു എന്നതിനുള്ള ഉത്തരം. കുളിക്കടവില്‍  ഒളിഞ്ഞുനിന്ന് പെണ്‍ നഗ്നത ആസ്വദിക്കുന്നവന്‍, സാരിയുടുത്ത പെണ്ണിന്റെ വയറ് കാണുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ സാദാചാരം വിളമ്പുന്നതുപോലെയാണ് ഈ ആണ്‍ സ്നേഹക്കാരില്‍ പലരും. എന്നുവച്ച് നിങ്ങള്‍ അത്തരക്കാരനാണെന്ന് ഉദ്ദേശിച്ചിട്ടില്ല കേട്ടോ.



ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...