Attack against The new Indian express News photographer / Photojournalist Kozhikkode Sanesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Attack against The new Indian express News photographer / Photojournalist Kozhikkode Sanesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 10, ശനിയാഴ്‌ച

നിങ്ങൾ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ!!!


‘ദാ! ഇതുകൂടി എടുത്തോ’ ഇങ്ങനെ ഒരു ഫൊട്ടോഗ്രഫറോട് പറയാത്തവരായി ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ല. രാഷ്ട്രീയക്കാരെന്നല്ല ഫൊട്ടോഗ്രഫറെ സ്വന്തം ആവശ്യത്തിനു വിളിച്ചുവരുത്തിയ ഏതൊരാളും ഈ വാക്കുകൾ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ ഈ വാക്കുകൾക്കുകാത്തുനിൽക്കാതെ പൊതുജനത്തിനു കാണാൻ ത‍ാത്പര്യമുള്ളത് നിമിഷാർദ്ധങ്ങൾക്കുള്ളിൽ ക്യാമറയിൽ പകർത്തുന്നവരാണ് ന്യൂസ് ഫൊട്ടോഗ്രഫർമാർ‌. അങ്ങനെയുള്ളൊരാളുടെ നെഞ്ചോടടുക്കിപ്പിടിച്ച ക്യാമറ പറിച്ചെടുത്ത് എറിഞ്ഞുടയ്ക്കുമ്പോൾ ഒന്നോർക്കുക; നിങ്ങൾ പറിച്ചെറിയുന്നത് വെറുമൊരു ഇലക്ട്രോണിക് ഉപകരണം മാത്രമല്ല അവന്റെ മനസും ജീവിതവുമാണ്. 

കയ്യിൽനിന്നും വഴുതിയ ക്യാമറ ഉരുൾപൊട്ടിവന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുൽകിയ വിക്ടർ ജോർജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫൊട്ടോഗ്രഫർമാർ. തന്റെ കുടുംബത്തിനോ വീട്ടുകാർക്കോ യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കും ഓരോ ദിവസവും ന്യൂസ് ഫൊട്ടോഗ്രഫർ ആവേശപൂർവം എടുത്തുചാടുന്നത് മാസാവസാനം അക്കൗണ്ടിൽ എത്തിച്ചേരുന്ന തുകയുടെ അക്കങ്ങളുടെ എണ്ണം അനുസരിച്ചല്ല. മറിച്ച് ജനത്തിനു അറിയേണ്ടുന്നതും കാണേണ്ടുന്നതുമായ സംഭവത്തിൽ അവരുടെ കണ്ണായി മാറുകയെന്ന ബോധ്യത്തിൽ നിന്നുമാണ്. പാർട്ടിക്കും കൊടിക്കുമൊക്കെ അപ്പുറം മനുഷ്യനായുള്ള ഒരുവനും ചെയ്യാൻ കഴിയാത്ത സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. തന്റെ സമ്പാദ്യം സ്വരുക്കൂട്ടിയതും ബാങ്ക് ലോണുമൊക്കെ ഉപയോഗപ്പെടുത്തി വാങ്ങിയ ക്യാമറ ചിലരുടെ അന്യായങ്ങൾക്കു സാക്ഷിയാകേണ്ടിവന്നതിനാൽ തകർക്കാൻ വിധിക്കപ്പെടുകയായിരുന്നു. ഈ ക്യാമറ തകർത്താലും ഒന്നിനു പത്തായി വേറെയും ക്യാമറകൾ നിങ്ങൾക്കുചുറ്റും ഉണ്ടാകുമെന്ന് എപ്പോഴും ഓർമ്മിക്കുക, അതിന്റെ തെളിവാണ് ഇന്നലെയും ഇന്നുമായി നിങ്ങൾ മാധ്യമങ്ങളിൽ കണ്ടതൊക്കെയും. അവനവൻ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്ന നിമിഷം ക്യാമറ ശത്രുവായി മാറും അല്ലാത്തപ്പോൾ മിത്രവും. അങ്ങനൊരു തെറ്റ് പൊതുജന മധ്യത്തിൽ ചെയ്ത നിമിഷം പകർത്താനൊരുങ്ങിയ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ന്യൂസ് ഫൊട്ടോഗ്രഫർ സനേഷിനെയാണ് നിങ്ങൾ സംഘബലത്തിൽ  അടിച്ചമർത്താൻ നോക്കിയത്. ഓർമ്മിക്കുക പൊതുനിരത്തിലോ സമൂഹത്തിലോ ഒരിക്കൽ നിങ്ങളും നിരായുധനായി നിൽക്കുന്ന അവസരം വരും: അപ്പോഴും ഇതുപോലൊരു ക്യാമറ നിങ്ങളുടെ ചെയ്തികൾ പകർത്തിക്കൊണ്ടേയിരിക്കും. 

ഒരു കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടു ‘സാരമില്ല  വേറെ കണ്ണുനമുക്ക് വച്ചുപിടിപ്പിക്കാം’ എന്നുപറയുന്നതുപോലെയാണ് ക്യാമറയുടെ തകരാർ പരിഹരിച്ചുതരാം മാറ്റിവാങ്ങാം എന്നെല്ലാം ഓരോ ഫൊട്ടോഗ്രഫറെയും ആശ്വസിപ്പിക്കുന്നത്.  അക്രമം അഴിച്ചുവിടുന്നവരെ അമർച്ചചെയ്യാനെത്തുന്ന പൊലീസും അക്രമികളും അവരവരുടെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഇരുകൂട്ടരിൽ നിന്നും തന്റെ ശരീരവും ക്യാമറയും സംരക്ഷിച്ചുപിടിക്കാൻ ബദ്ധപ്പെടുന്നവരാണ് ഓരോ ന്യൂസ് ഫൊട്ടോഗ്രഫറും. അക്രമികളുടെ കയ്യിൽ നിന്നും വരുന്ന കല്ലും അവർക്കുനേരെ പോകുന്ന പൊലീസിന്റെ ഷെല്ലും ഇതിനിടയിലുള്ള വാർത്താചിത്രകാരന്മാരെ കടന്നാണ് യാത്രചെയ്യുന്നത്.  ഇതിനിടയിൽ ഒരു കണ്ണടച്ചുനിൽക്കുന്ന ഇവരെ തുണയ്ക്കാൻ ദൈവത്തിന്റെ കരം മാത്രമാണുള്ളത്. കല്ലേറുകൊണ്ട പൊലീസുകാരനു  ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേറ്റവനെന്ന ആനുകൂല്യവും, ഷെല്ലിൽ‌ പരുക്കേറ്റ അക്രമിക്ക് പാർട്ടിതണലിൽ ഹീറോ പരിവേഷവും കിട്ടുമ്പോൾ ‘സീറോ’യാകുന്നത് ഇതിനിടയിൽ കുരുങ്ങിയ മാധ്യമപ്രവർത്തകൻ മാത്രം. ‘ആവശ്യമില്ലാത്ത സ്ഥലത്ത് എന്തിനു ചെന്നുചാടുന്നുവെന്ന്’ നാട്ടുകാരും വീട്ടുകാരും ചേ‍ാദിക്കുകയും, ‘മറ്റവരെ കണ്ടില്ലേ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ’യെന്ന് ഭാഗ്യത്തിൽ രക്ഷപെട്ട സഹപ്രവർത്തകരെ നോക്കി ഓഫിസിലുള്ളവർ ചോദിക്കുകയും ചെയ്യുമ്പോൾ തകരുന്നത് അവന്റെ മനസാണ്. ആ മനസിനെ തൃപ്തിപ്പെടുത്താൻ രണ്ടുകോളം ചിത്രത്തിനടിയിൽ  ‘ബൈലൈൻ’ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അക്ഷരങ്ങൾക്കു കരുത്തുണ്ടാകില്ല. ആ കരുത്തില്ലായ്മയിലും അവൻ പരുക്കോ മാനസീക സമ്മർദ്ദമോ വകവയ്ക്കാതെ ആശുപത്രിയിൽക്കിടക്കുന്ന  പൊലീസുകാരന്റെയും അക്രമിയുടെയും ചിത്രം എടുക്കാൻ ഓടും; വാർത്തയുടെ ഇരുവശവും ജനത്തെ അറിയിക്കുന്നതിനായി. പിറ്റേന്ന് ഇതുകണ്ട് രാഷ്ട്രീയനേതാക്കൾ പരുക്കേറ്റ കുട്ടിനേതാവിനെ കാണാനെത്തുമ്പോഴും പൊലീസ് ഉദ്യോഗസ്ഥനു പ്രമോഷൻ സാധ്യതയേറുമ്പോഴും തന്റെ മുറിവിൽ ചെറുലേപനം പോലും പുരട്ടാനാവാതെ അടുത്ത വാർത്തയിലേക്ക് ഓടിയിട്ടുണ്ടാകും ആ ന്യൂസ് ഫൊട്ടോഗ്രഫർ. അതുകൊണ്ട് ക്യാമറ ഒരിക്കൽകൂടി നെഞ്ചോടുചേർത്തുപറയട്ടെ സാധ്യമാണ് ഈ ക്യാമറയിൽത്തന്നെ നിങ്ങളുടെ  ഇകഴ്ചയും പുകഴ്ചയും....#StandWithPhotoJournalist 

                                      ജോസ്കുട്ടി പനയ്ക്കൽ 10.06.2017 


**** ഒരു പ്രത്യേക വിഭാഗം മാത്രം അക്രമികളാകുമ്പോൾ ഇത്തരം ‘തള്ള്’ അടിച്ചുകൂട്ടുന്നുവെന്ന് വായിച്ചപ്പോൾ തോന്നിയെങ്കിൽ മുൻപും ഇത്തരം വാക്കുകൾ പ്രതികരണത്തിനായി അടിച്ചുകൂട്ടിയിട്ടുണ്ട്. താഴേക്ക് ‘തള്ളി’ നോക്കിയാൽ മാത്രം മതിയാകും. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...