News Photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News Photographer എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, നവംബർ 26, വെള്ളിയാഴ്‌ച

ഈ ലാൻഡിൽ വുഡ്‌ലാൻഡ് പ്രശ്നമാണോ?

  


കോളജ് കാലഘട്ടത്തിൽ ആക്ഷൻ ഷൂസായിരുന്നു ഒരു സ്വപ്നപാദുകം. പിന്നീടത് വുഡ്‌ലാൻസിലേക്ക് കുടിയേറി. ജോലി ലഭിച്ചതിനു ശേഷമാണ് മണ്ണിന്റെ നിറമുള്ള വുഡ്‌ലാൻസ് ആദ്യമായി വാങ്ങുന്നത്. നന്നായി ചെളി പറ്റിയാലും ഒരു പ്രശ്നവുമില്ല എന്നതായിരുന്നു ആ നിറത്തിന്റെ ഒരു മേന്മ. പക്ഷേ നനഞ്ഞാൽ നാളുകളെടുക്കും ഉണക്കിയെടുക്കാൻ. മറ്റു ഷൂസുകളിലേക്കും ഇടയ്ക്കിടെ പോയി വന്നിരുന്നെങ്കിലും വുഡ്‌ലാൻഡുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഇതേ നിറമുള്ള ഷൂസ് പലവർഷങ്ങളായി വീണ്ടും വീണ്ടും വാങ്ങിക്കൊണ്ടുമിരുന്നു. പക്ഷേ അടുത്തിടെയായി ഇത് ഇടുന്ന ദിനങ്ങളിലെല്ലാം എന്തോ ഗുലുമാൽ എന്നെ തേടി വരുന്നു. 2 മാസം മുൻപ് ഇത് ഇട്ട ദിനത്തിലാണ് ക്യാമറയുമായി ഓടുന്നതിനിടെ അടി ഭാഗത്തെ സോൾ ഇളകി വീഴാനൊരുങ്ങിയത്.  മുട്ടുകുത്തി കഷ്ടിച്ച് അന്നു രക്ഷപ്പെട്ടു. പിന്നെ ഇത് ഒട്ടിച്ചെടുത്ത് കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു. അതിനു ശേഷം നവംബർ ആദ്യവാരമാണ് ഇതും ധരിച്ചു സിയാൽ ഗോൾഫ് കോഴ്സിലെ ഒരു കുട്ടി ഗോൾഫറുടെ ചിത്രം എടുക്കാൻ പോയത്.

  ചിത്രമെടുപ്പിനിടെ അവിടുത്തെ ചതുപ്പിൽ താഴ്ന്നു. ഷൂസിനു പുറമെ അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ പാന്റ്സിലും ഷർട്ടിലും ചെളിയായി. അത് ഉണക്കിയെടുക്കാൻ ഒരാഴ്ചയെടുത്തു. പിന്നീട് ധരിച്ചത് ദാ ഇന്നലെ. ഇത്തവണ കാത്തുവച്ചത് ഇത്തിരിക്കൂടി കട്ടിയുള്ളതായിരുന്നു. ആലുവയിൽ ഡിസിസി നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ചിനു നേരെ പ്രയോഗിച്ച ജല പീരങ്കിയാണ് ഇത്തവണ വുഡ്‌ലാന്റിനൊപ്പം ക്യാമറയും ബാഗും  ഷർട്ടും ജീൻസുമെല്ലാം കുളിപ്പിച്ചത്. 

അതോടെ കുറച്ചുനേരം ചിത്രമെടുക്കലും മുടങ്ങി. അടുത്തു നിന്നിരുന്നയാളുടെ ടെലിവിഷൻ ക്യാമറയാകട്ടെ പൂർണമായും കണ്ണടച്ചു. (പുള്ളിക്കറിയില്ലല്ലോ ഈ വുഡ്‌ലാൻഡാണ് പ്രശ്നമെന്ന്) . ഏതായാലും ഇനി വല്ല പള്ളിയിൽ കൊണ്ടുപോകാനും ഈ ഷൂസ് ഇട്ടു നോക്കണം. അന്ന് ഹാനാൻവെള്ളം വച്ചിരിക്കുന്ന പാത്രം വല്ലതും പൊട്ടിവീഴുമോയെന്തോ


2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

കണ്ണിലുണ്ട് ആ യാത്രക്കാര്‍

സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ പ്രകടനത്തിനു ശേഷം വേദിക്ക് തൊട്ടുമുന്നില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും ഉച്ചത്തില്‍ കയ്യടിച്ച് ‘എത്ര നല്ല പ്രകടനം’ എന്ന് ഉറക്കെ പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ പന്തിയിലിരിക്കുന്ന വിധികര്‍ത്താക്കളുടെ ചെവിയില്‍ ഇത് എത്തിക്കുകയും മാര്‍ക്കിടലില്‍ ഈ പഴയ നമ്പര്‍ ഫലിക്കുമോയെന്നുള്ള പരീക്ഷണവുമാണ് പലരുടെയും തന്ത്രം. ഇന്നലെ കൊച്ചിയില്‍ ഇതുപോലെ ഒന്ന് ഞാനും നേരിട്ടു. സ്ഥലം കലോത്സവമല്ല. പകരം ഒരാളുടെ മരണത്തിനിടയാക്കിയ റോഡിലെ കുഴിയാണ്. കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് മുകളിലൂടെ ബസ് കയറിയിറങ്ങി ആള്‍ മരിച്ചു. ഈ കുഴിയുടെ ചിത്രം എടുക്കാന്‍ അവിടെ എത്തിയത് കുറച്ചു നേരത്തിനു ശേഷമാണ്.  അവിടെയുണ്ടായ ചെറു പ്രതിഷേധത്തിന്റെ ഭാഗമായി അപ്പോഴേക്കും ഈ കുഴി താല്‍ക്കാലികമായി മൂടിയിരുന്നു. തകര്‍ന്ന സ്കൂട്ടറും കുഴിയുമൊക്കെ  ചിത്രമെടുക്കുന്നതിനിടയില്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം പകുതി മൂടി  രണ്ടുപേര്‍ അരികിലെത്തി. മാധ്യമ പ്രവര്‍ത്തകനാണോയെന്നായി എന്നോടുള്ള ആദ്യ അന്വേഷണം. അതെ എന്ന് അറിയിച്ച ശേഷം നിങ്ങള്‍ ആരാണെന്ന് തിരിച്ചും അന്വേഷിച്ചു. ഞങ്ങള്‍ ആ ബസിലെ യാത്രക്കാരായിരുന്നുവെന്നും ഇപ്പോഴും സംഭവം കണ്ണിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവരുടെ വിറയല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ഒക്കെ അറിയിച്ചു. കുഴിയില്‍ വീണ ഹതഭാഗ്യന്‍ തിരിഞ്ഞു നോക്കുന്നതിനിടെയാണ് ബസ് കയറിയതെന്നുമൊക്കെ വിശദീകരണം നീണ്ടുപോയി. ബസ് സാവധാനത്തിലായിരുന്നു വന്നിരുന്നതെന്നും, റോഡ് നന്നാക്കാത്തതിന്റെ അനാസ്ഥ വളരെ വിശദമായി പത്രത്തില്‍ കൊടുക്കണമെന്നും അധികാരികളാണ് ഈ മരണത്തിന് കാരണമെന്നുമൊക്കെ അവര്‍ പറഞ്ഞു. ഒപ്പം ഒന്നുകൂടി...ഡ്രൈവര്‍ ശക്തമായി ബ്രേക്കിട്ടതോടെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞുപോയെത്രെ. ‘ഇത്രയൊക്കെ കാര്യങ്ങള്‍ അറിഞ്ഞുവച്ച ഈ യാത്രക്കാര്‍ ഭയങ്കരന്മാര്‍ തന്നെ!’ എങ്കിലും ഇവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നത് ഈ സംസാരത്തിനിടയിലൊന്നും മാറ്റാത്തതിനാല്‍ മനസില്‍ ചെറിയൊരു സംശയം മുളപൊട്ടി. ബ്രേക്കൊടിഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിനടിയിലെ ചിത്രം പകര്‍ത്താനായി പിന്നീടുള്ള യാത്ര. മറ്റൊരു പരിപാടിക്ക് പോയി തിരികെ വരും വഴിയില്‍ ഇതേ ബസിനു സമീപം എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ഈ രണ്ട് കക്ഷികളും ബസിനുള്ളില്‍. ‘ അപകടം നടന്ന് ഇത്രയേറെ നേരമായിട്ടും ബസ് വിട്ടുപോകാന്‍ തോന്നാത്ത യാത്രക്കാര്‍...’ സ്ഥിരം ഡ്രൈവര്‍ക്ക് പകരമായി  മുതലാളി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നുകൂടി പൊലീസില്‍ നിന്നും അറിവുകിട്ടിയതോടെ ഉറപ്പായി ആ യാത്രക്കാര്‍ ആരെന്ന്.... 
By Josekutty Panackal 01.10.2019

#MyLifeBook #PhotoJournalismExperience #NewsPhotography #FakeAttempt 

2018, മാർച്ച് 16, വെള്ളിയാഴ്‌ച

അതാണ് ആ ‘സിംപിള്‍’ മെഗാസ്റ്റാര്‍

           വാര്‍ത്താ ചിത്ര ഫൊട്ടോഗ്രഫിയുടെ ലോക മെഗാസ്റ്റാറാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 1972ല്‍ വിയറ്റ്നാമിലെ ബോംബാക്രമണത്തിനിടെ വസ്ത്രമുരിഞ്ഞെറിഞ്ഞോടുന്ന പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് ലോക ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലേക്ക് ഓടിക്കയറിയ അതേ നിക് ഉട്ട്. തന്റെ ഇരുപതാം വയസില്‍ കിം ഫുക്കെന്ന ഒന്‍പതു വയസുകാരിയുടെ ജീവിതം മാറ്റിമറിച്ച നിക്ക് ഉട്ടിന് ഇപ്പോള്‍ 67 വയസുണ്ട്. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക പ്രസ് ഫോട്ടോ ഫെസ്റ്റിവലിനും അക്കാദമി അവാര്‍ഡ് സ്വീകരിക്കാനുമാണ് നിക് ആദ്യമായി ഇന്ത്യയിലും കേരളത്തിലും എത്തിയത്.

ലോകത്തിന്റെ ഒരു മൂലയിലുള്ള കേരളത്തില്‍ തന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനത ഇത്രത്തോളമുണ്ടെന്ന് കേരളത്തിലെത്തിയതുമുതല്‍ നിക്കിനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്രയേറെ പത്രം വായിക്കുന്ന ജനതയായിരുന്നു അദ്ദേഹത്തിന്റെ അത്ഭുതങ്ങളിലൊന്ന്. മീന്‍ ചന്തയില്‍ ചിത്രമെടുക്കാന്‍ ചെന്നപ്പോഴും അന്നത്തെ പത്രം ഉയര്‍ത്തിക്കാട്ടി ‘ഈ ചിത്രത്തില്‍ കാണുന്ന നിക് ഉട്ടല്ലേ’ താങ്കള്‍ എന്ന് ചേദിക്കുന്ന തൊഴിലാളികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ സ്നേഹം കണ്ടാണ് ഈ സംസ്ഥാനം തന്നെ കണ്ടുകളയാം എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും, വാഗമണ്ണിലുമൊക്കെ സന്ദര്‍ശനം നടത്തി ഇന്നലെ കൊച്ചി മീഡിയ അക്കാദമിയിലുമെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ പുരാരേഖാ ശേഖരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാറും എത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ പുലിറ്റ്സര്‍- വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി അവാര്‍ഡുകളൊക്കെ തന്റെ ചിത്രത്തിനു നേടിയനിക് ഉട്ട് , വഴിയില്‍ നിന്നൊരാള്‍ ഒപ്പം സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചാല്‍ പോലും എപ്പോഴും റെഡി. തന്നെ തഴുകുന്നവര്‍ക്കും തൊടുന്നവര്‍ക്കും ഉമ്മവയ്ക്കുന്നവര്‍ക്കുമൊക്കെ അതുതന്നെ തിരിച്ചും സമ്മാനിച്ചാണ് ഈ ‘സിംപിള്‍’ മനുഷ്യന്റെ കേരളയാത്ര. ഈ യാത്രയിലെടുത്ത ചിത്രങ്ങളില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ഇന്നലെ വൈകീട്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും അദ്ദേഹം എടുത്ത ഒരു ചിത്രം ഇന്ന് കൊച്ചിയിലെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ചതും ഇതോടൊപ്പം കാണുക.
By Josekutty Panackal 16.03.2018


അതാണ് താരം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി എറണാകുളം ബോട്ടുജെട്ടിയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് തിരക്കിനൊപ്പം നീങ്ങുമ്പോള്‍ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുന്ന നടന്‍ മമ്മൂട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ  

ഈ വിരലില്‍ വിരിഞ്ഞ ചരിത്രം: ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ യാത്രക്കാര്‍ക്കൊപ്പം കയറിയ ലോക പ്രശസ്ത ഫൊട്ടോഗ്രഫര്‍ നിക് ഉട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശുന്നത് വീക്ഷിക്കുന്ന സഹയാത്രികരായ കുട്ടികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍, മലയാള മനോരമ 


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...