#Kochi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Kochi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഡിസംബർ 29, ഞായറാഴ്‌ച

ഇതാ! മാരത്തണ്‍... ഡിസംബര്‍ 29, 2013

രാവിലെ 4.30ന് തന്നെ ഉണര്‍ന്നു. കുട്ടിക്ക് നല്ല പനിയുണ്ട്. എന്റെ തൊണ്ടയിലും ചെറിയൊരു കഫം തടയല്‍പോലെ... പക്ഷേ വിട്ടുകൊടുക്കാനാവില്ല. ഈ കഠിന അവസ്ഥകളെയെല്ലാം തരണം ചെയ്ത് ഇത്രയും വരെ എത്തിച്ചിട്ട് പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കാനോ...? സാധ്യമല്ല. തുളസിയിലയില്‍ ആവിപിടിച്ച്, ഉപ്പുവെള്ളം തൊണ്ടയില്‍ കൊണ്ട്... മഹാരാജാസ് കോളജ് മൈതാനിയിലേക്ക് കുതിച്ചു. 

അവിടെ ചെല്ലുന്നതിന് മുന്‍പുതന്നെ ആയിരക്കണക്കിന് ആളുകള്‍ എത്തിയതിന്റെ തിരക്കുകള്‍ റോഡില്‍ ദൃശ്യമായിരുന്നു. ടീം മനോരമയുടെ സ്റ്റാളിലെത്തി. ഏഴ് കിലോമീറ്റര്‍ ഒാടാനുള്ള മനോരമ സംഘത്തിലെ ചിലരൊക്കെ എത്തിയിട്ടുണ്ട്. 21 കിലോമീറ്റര്‍ ഒാടാനുള്ളവര്‍ മനോരമ സംഘത്തിലെ ആളുകളെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഏതായാലും 21 കിലോമീറ്റര്‍ ആദ്യം ആരംഭിക്കുന്നതിനാല്‍ വാം അപ് ഏരിയയിലേക്ക് പൊയ്ക്കൊള്ളാന്‍ വൊളന്റിയര്‍ നിര്‍ദേശിച്ചു. വിദേശത്തെയും സ്വദേശത്തെയു ഗ്ളാമര്‍ താരങ്ങള്‍ക്ക് പിന്നിലായി ആയിരങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിന്നില്‍ 35 വയസില്‍ താഴെയുള്ളവരും തൊട്ടുപിന്നിലായി 35-45 പ്രായവിഭാഗത്തിലുള്ളവരും. വാം അപ് ഏരിയയില്‍ നിന്നുകൊണ്ട് എയറോബിക്സ് ചെയ്യിക്കുന്ന സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കുറച്ചൊക്കെ എക്സര്‍സൈസ് ചെയ്തു. കൂടുതല്‍ ചെയ്താല്‍ കുഴപ്പമാകും ഒാടാനുള്ള ഊര്‍ജം ഇല്ലാതായാലോ? കൃത്യം 6.15ന് തന്നെ ആദ്യ സംഘം പുറപ്പെട്ടു. പിന്നാലെ 35 വയസില്‍ താഴെയുള്ളവരും അതിനും പിന്നാലെ ഞാനടങ്ങുന്ന 35 വയസിന് മേലെയുള്ളവരുടെ സംഘവും. നേവിക്കാരാണ് എന്റെ സംഘത്തില്‍ കൂടുതലായുള്ളത്. സ്റ്റേഡിയത്തെ പകുതി വലംവച്ച് റോഡിലേക്കിറങ്ങിയതോടെ ഉത്സവപ്പറമ്പിലേതുപോലെ ജനം. ഒാവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ല. മുന്‍പില്‍പ്പോയ 35 വയസില്‍ താഴെയുള്ള പലരും കിതയ്ക്കുന്നു... നേവിക്കാരാകട്ടെ വഴി നിറഞ്ഞോടി എനിക്ക് മറികടക്കാന്‍ സ്ഥലവും കിട്ടുന്നില്ല. കിട്ടിയ ഒഴിവുകള്‍ മുതലാക്കി രണ്ട് കിലോമീറ്റര്‍ കടന്നതോടെ ആളുകളെല്ലാം ചിതറി.. നിരന്നു.. തേവരയിലെ ഐഎന്‍സ് വിക്രാന്ത് പാലവും കടന്ന് വാതുരുത്തിയിലെത്തിയതോടെ അവസ്ഥമാറി... വഴിയിലെ ശ്വാസം മുഴുവന്‍ വലിച്ചെടുക്കുന്ന ഒാട്ടക്കാരുടെ മൂക്കിലേക്ക് വാതുരുത്തിയിലെ തമിഴര്‍ രാവിലെ റോഡരികിലിരുന്ന് സ്ഥാപിച്ച 'ചില സംഗതികളുടെ' മണം തുളച്ച് കയറി. സത്യം പറയട്ടെ ഈ രണ്ട് കിലോമീറ്റര്‍ ദുര്‍ഗന്ധം സഹിച്ച് കടന്നുകൂടാന്‍ പെട്ട പാട് ചെറുതല്ല. തോപ്പുംപടി പാലത്തിലെ കയറ്റം ഇത്രയേറെ തോന്നിച്ച മറ്റൊരു ദിനമില്ല. തോപ്പുംപടികടന്ന് എസ്ബിടിയുടെ മുന്നിലെത്തിയപ്പോള്‍ ദേശീയപതാകയുമായി അവിടുത്തെ സ്റ്റാഫ് വരവേല്‍ക്കുന്നു. തൊട്ടുപിന്നാലെ മീഡിയ വാഹനത്തില്‍ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ എതിരെ കടന്നുവരുന്നു. അവരെ കൈകാട്ടിയപ്പോള്‍ തിരിച്ചറിഞ്ഞവര്‍ വളരെ വേഗത്തില്‍ ക്ളിക്കില്‍ വിരലമര്‍ത്തുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ജംങ്ഷനിലെത്തിയപ്പോള്‍ മുന്നേ പുറപ്പെട്ട ആഫ്രിക്കന്‍ ഒാട്ടക്കാര്‍ അഞ്ചുകിലോമീറ്ററോളം മുന്നിലോടി തിരിച്ചെത്തുന്നു. സന്തോഷമായി... ഞാനും അത്രയൊന്നും പിന്നിലല്ലല്ലോ? മാത്രമല്ല നേവിയിലെയും എക്സൈസിലെയും പൊലീസിലെയുമൊക്കെ സംഘത്തിലെ പലരെയും ഞാന്‍ ഇതിനകം കവര്‍ ചെയ്തുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ വഴിയരികിലെല്ലാം രാവിലെ തന്നെ ജനം തിങ്ങിനിറഞ്ഞുനില്‍പ്പുണ്ട്. പാണ്ടിക്കുടിയിലെ വളവിലെത്തി തിരിഞ്ഞ് ഒാടുമ്പോള്‍ പകുതി തീര്‍ന്നല്ലോയെന്ന ആശ്വാസം മനസിലെത്തി. 
വീണ്ടും തോപ്പുംപടി ജംങ്ഷനിലെത്തി പൌരാണിക പാലത്തിലൂടെ കടക്കുമ്പോള്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. ചിത്രത്തില്‍ ക്ഷീണം വരാതിരിക്കാന്‍ മുഖം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചു. 

വാതുരുത്തിയിലെ 'ഗന്ധസ്ഥലവും' കടന്ന് തേവര പാലം കടക്കുമ്പോള്‍ ഒളിംപ്യന്‍ മേഴ്സികുട്ടന്‍, ജോസ്കുട്ടിയും ഉണ്ടോയെന്ന് ചോദിച്ച് അവിടെ നില്‍ക്കുന്നു. പള്ളിമുക്കിലെത്തിയപ്പോള്‍ ഇനി രണ്ട് കിലോമീറ്റര്‍ മാത്രമെന്ന ബോര്‍ഡ് കണ്ടു. വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. പരിശീലനത്തേക്കാള്‍ വേഗത്തിലാണ് ഒാടിയതെന്ന് ഉറപ്പ്. സ്റ്റേഡിയത്തിന് അടുത്തെത്താറായതോടെ വഴിയുടെ ഇരുവശവും ആളുകളുടെ തിരക്ക് കൂടിവരുന്നു. മനോരമ സംഘം ആശംസയറിയിക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെ 21 കിലോമീറ്റര്‍ തികച്ച ആദ്യ മനോരമക്കാരനായി സ്റ്റേഡിയത്തിലേക്ക് കയറി ഫിനിഷിങ് ലൈനിലെ ഹംപില്‍ ബീപ് ശബ്ദം കേള്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഒാടിയെത്തി ആശംസയറിയിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം മെഡലും സമ്മാനത്തുകയും ഏറ്റുവാങ്ങുമ്പോള്‍ രാജ്യാന്തര താരമായ പ്രതീതിയായിരുന്നു എനിക്ക്. നന്ദി... എല്ലാവര്‍ക്കും... 

ഈ കഠിന പ്രയത്നത്തിലൂടെ എനിക്ക് ലഭിച്ചത്: 
1) സിക്സ് പാക്ക് തിരിച്ചെത്തി...
2) 32 ല്‍ നിന്നും അരയളവ് 28ലേക്ക് ചുരുങ്ങി
3) മാരത്തണ്‍ മെഡല്‍
4) സമ്മാനത്തുക
5) ഇടതുകാലിലെ ഒരു നഖം തകരാറിലായി.

2013, ഡിസംബർ 28, ശനിയാഴ്‌ച

Eve of first Kochi international half Marathon


മാരത്തണ്‍ പരിശീലനം: ഡിസംബര്‍ 28, 2013

പനി പിടിക്കുമോ...? 
വൈകീട്ട് സ്റ്റേഡിയത്തിലെത്തി ഒാടാനുള്ള നമ്പര്‍ നേടി. ഇന്ന് നേരത്തെ കിടന്നുറങ്ങണമെന്ന് വിചാരിച്ചെങ്കിലും തിരക്കുമൂലം ഉറങ്ങാനായത് രാത്രി 11.30ന്. കുറച്ച് ഭക്ഷണം ഉച്ചക്ക് കൂടുതല്‍ കഴിച്ചു. മൂത്തകുട്ടിക്ക് പനിപിടിച്ചതിനാല്‍ കൂടെ കിടക്കാന്‍ ഭയം തോന്നി നാളെ ചെറിയൊരു ജലദോഷം തോന്നിയാല്‍ മതി ഇത്രനാളത്തെ പരിശീലനമെല്ലാം പാഴാകാന്‍... പക്ഷേ കൊതുകുവലയുള്ളത് ഈ ബെഡ്റൂമില്‍ മാത്രമേയുള്ളു. കൊതുകുശല്യമാണെങ്കില്‍ കൂടിയിട്ടുമുണ്ട്. കൊതുകുവലക്കുള്ളില്‍ പനിക്കാരിക്കൊപ്പം കിടക്കണോ പുറത്തെ റൂമില്‍ കൊതുകുകടിയേല്‍ക്കണോ എന്നുള്ള ചിന്ത അലട്ടി. പനിയെങ്കില്‍ പനി... പാരസെറ്റമോള്‍ ഗുളിക ഒരെണ്ണം വിഴുങ്ങി, ആവി പിടിച്ച്, ഉപ്പുവെള്ളത്തില്‍ കുളിച്ച് കുട്ടിക്കൊപ്പം തന്നെ കിടന്നു. രാവിലെ 4.30ന് എഴുന്നേല്‍ക്കാനുള്ളതാണ്... റിയല്‍ മാരത്തണിനായി... 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിമൂന്നാം ദിനം: ഡിസംബര്‍ 27, 2013

കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റും... 
മാരത്തണ്‍ ഹാങ്ഒാവറില്‍ പതിവുപോലെ അഞ്ചേകാലിന് ഉറക്കം തെളിഞ്ഞെങ്കിലും ഭാര്യവീട്ടില്‍ നിന്നും ഒാടാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലല്ലോ. പുതുമക്കായി ഇന്ന് വൈകീട്ട് കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ടാര്‍ റോഡിലൂടെ 22 കിലോമീറ്റര്‍ ഒാടുകയാണ് ലക്ഷ്യം. ബൈക്ക് ചുറ്റും ഒാടിച്ചുനോക്കി അളന്നപ്പോള്‍ 850 മീറ്ററാണ് ചുറ്റളവ് കാണുന്നത്. 21 കിലോമീറ്റര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ തികച്ചതാണ്. 22 കിലോമീറ്റര്‍ ഒാടണമെങ്കില്‍ 26 റൌണ്ട് തികയ്ക്കണം. ചാലക്കുടിയില്‍ നിന്നും തിരിച്ചെത്തി വൈകീട്ട് 7.30ന് സ്റ്റേഡിയത്തിലെത്തി. 8.30 ആയപ്പോഴേക്കും ആകെ തികയ്ക്കാനായത് 10 റൌണ്ട് മാത്രം. തളര്‍ച്ച കൂടിവരുന്നു. റോഡിലൂടെ ഒാടിയതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിച്ചു ഈ വലംവയ്ക്കലിന്. രാത്രി പത്തുമണിയോടെ 25 റൌണ്ട് തികച്ചപ്പോള്‍ എനിക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുകൂടി നടക്കുന്നവര്‍ക്കും ആശ്വാസമായി. ഇരുപത്തിയാറാം റൌണ്ട് നടന്നുതീര്‍ത്തു. ഇതോടെ പരിശീലനത്തിന് പരിസമാപതി. നാളെ വിശ്രമം, മറ്റന്നാള്‍ മാരത്തണ്‍.... 

2013, ഡിസംബർ 26, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:പന്ത്രണ്ടാം ദിനം: ഡിസംബര്‍ 26, 2013

പൈപ്പിന്‍ പുറത്തുകൂടിയൊരു മാരത്തണ്‍... 
മാരത്തണിന് ഇനി വെറും മൂന്ന് ദിനങ്ങള്‍. പരിശീലനത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 5.15 ന് എഴുന്നേറ്റ് 5.30ന് ഒാട്ടം തുടങ്ങുകയായി. 7.30ന് തിരിച്ചെത്തുകയാണ് ലക്ഷ്യം. രണ്ടുമണിക്കൂര്‍ സമയം നിറുത്താതെ ഒാടുക എന്നത് എനിക്ക് അത്ഭുതമായിത്തോന്നി. പതിനെട്ട് കിലോമീറ്റര്‍ കഴിയുമ്പോള്‍ നടക്കണമെന്ന ചിന്ത കലശലായി ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ മനസിനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ഗാന്ധിനഗര്‍ കടന്ന് സൌത്ത് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നു. ജലവിതരണത്തിനുള്ള വലിയ പൈപ്പ് കുഴിച്ചിടുകയാണെത്രെ. പക്ഷേ എനിക്ക് റൂട്ട് മാറ്റാനാവില്ല. കാരണം ബൈക്കില്‍ അളന്ന് തിട്ടപ്പെടുത്തിയ 21 കിലോമീറ്റര്‍ റൂട്ടാണ് മാറ്റിയാല്‍ കണക്കുകൂട്ടലുകള്‍ ആകെ തകരാറിലാകും. പൈപ്പിനെ ചാടിക്കടക്കാന്‍ ഒാടിത്തളര്‍ന്ന കാലിന്റെ ബലം അനുവദിക്കുന്നില്ല. പൈപ്പിലൂടെ കയറിയോടി അപ്പുറം കടന്നു. പണിക്കാന്‍ ഇവന്‍ എന്ത് ഒാട്ടക്കാരന്‍ എന്നുള്ള ഭാവത്തില്‍ നോക്കിനിന്നു. നാളെ എന്റെ ഒാഫ് ദിനമാണ്. വൈകീട്ട് ചാലക്കുടിയിലേക്ക് പോയി ഭാര്യയെയും മക്കളെയും തിരിച്ചുകൊണ്ടുവരണം. ഒാഫിസിലെ ജോലിക്ക് ശേഷം വൈകീട്ട് എട്ടുമണിയോടെ അവിടേക്ക് തിരിച്ചു. 

2013, ഡിസംബർ 25, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിനൊന്നാം ദിനം: ഡിസംബര്‍ 25, 2013

നഷ്ടക്രിസ്മസ്... 
ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍പോയാല്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെയാകും പിന്നെ ഒാടാന്‍ കഴിയില്ല. രാവിലെ പള്ളിയില്‍ കുര്‍ബാനയുള്ള സമയത്താകട്ടെ പരിശീലനം നടത്തുകയും വേണം. സത്യം പറയാമല്ലോ ഈ ക്രിസ്മസ് പള്ളിയില്‍ പോകാതെ കഴിഞ്ഞുപോയി. കുര്‍ബാനയുടെ ഏതാനും ചിലഭാഗങ്ങള്‍ ഒാടുന്നതിനിടെ കടന്നുപോയ അഞ്ച് പള്ളികളുടെ മുന്നില്‍ നിന്നും കാതിലേക്ക് തെറിച്ചുവീണു. ദൈവത്തോട് മാപ്പുപറഞ്ഞു, ഈ ദിനത്തിലും ഇങ്ങനെയൊരു കഠിന യജ്ഞത്തില്‍ ഏര്‍പ്പെട്ടതിന്. തിരികെ വീടെത്താറാകുമ്പോള്‍ ഒാടിവന്ന ഇടവഴിയില്‍ കിടക്കുന്നു പൊട്ടിച്ചിതറിയ എട്ട് ബിയര്‍ കുപ്പികള്‍. ഒാട്ടത്തിന്റെ തുടക്കം ഇരുട്ടിലായിരുന്നതിനാല്‍ ഈ വഴി വന്നിരുന്നെങ്കില്‍ എല്ലാം കാലില്‍ കയറിയേറെ. ഉണ്ണിയേശു കാത്തു. ഒാഫീസ് ഇന്ന് അവധിയാണ്. പരിശീലനത്തിന് ശേഷം ചാലക്കുടിയിലെ ഭാര്യവീട്ടിലേക്ക് പോയി. അവിടെ പകല്‍ ചിലവഴിച്ച ശേഷം വൈകീട്ട് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നാളെയും പരിശീലനം തുടരണമല്ലോ.. 

2013, ഡിസംബർ 24, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം:പത്താം ദിനം: ഡിസംബര്‍ 24, 2013

ഇരുപത്തൊന്ന് തികച്ച ദിനം... 
ഇന്ന് ക്രിസ്മസ് തലേന്നാണ്. ഭാര്യയും കുട്ടികളും രണ്ടുദിനം മുന്‍പേ അവരുടെ വീട്ടിലേക്ക് പോയിരുന്നു. അതോടെ പ്രഭാതഭക്ഷണം കശുവണ്ടിയിലേക്കും, മുട്ടയും പഴവും പുഴുങ്ങിയതിലേക്കും മാറ്റി. ഇന്ന് വൈകീട്ടെങ്കിലും ഭാര്യവീട്ടില്‍ ക്രിസ്മസ് കൂടാന്‍ എത്തണമെന്ന് അവര്‍ അറിയിച്ചിരുന്നു. പക്ഷേ പോയാല്‍ വീണ്ടുമൊരു ദിവസംകൂടി പരിശീലനം മുടങ്ങും. ക്രിസ്മസ് മാരത്തണിനായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് 21 കിലോമീറ്റര്‍ തികയ്ക്കണം. ഒാഫീസില്‍ രാവിലെ എത്തി അത് പറയണം ആ ആവേശത്തില്‍ 21 കിലോമീറ്റര്‍ തികച്ചു. സന്തോഷം അണപൊട്ടി... തിരിച്ചെത്തി ഫ്ളാറ്റില്‍ ഫ്ളാറ്റായി ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിച്ചശേഷം ഒാഫീസിലേക്ക് തിരിച്ചു. 

ക്രിസ്മസ് മംഗളങ്ങള്‍

പ്രിയരേ, ക്രിസ്മസ് മംഗളങ്ങള്‍. കുറച്ചുദിവസം മുന്‍പ് കൊച്ചി രാജ്യാന്തര മാരത്തണില്‍ ഞാന്‍ ഒാടാന്‍ പോകുന്നുവെന്ന് അറിയിച്ചിരുന്നുവല്ലോ. അതിനായുള്ള കഠിന പരിശീലനം തുടരുകയാണ്. സ്കൂള്‍ കായികമേള വിട്ടതിന് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മാരത്തണിലെ 21 കിലോമീറ്റര്‍ ഒാട്ടത്തില്‍ പങ്കെടുക്കുന്നത്. എട്ടുദിവസത്തെ പരിശീലനം കൊണ്ട് ഇന്ന് 20.5 കിലോമീറ്റര്‍ ദൂരം കടന്നു. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് ശരീരം പറയുന്നു. ഇനി മാരത്തണ്‍ ദിനംവരെ അസുഖമൊന്നും വരാതെ കിട്ടിയാല്‍ ആശ്വാസം. ഇതിനായി ഞാന്‍ എസ്എംഎസ് അഭ്യര്‍ഥിക്കുന്നില്ല. നിങ്ങളുടെ പ്രാര്‍ഥനവേണം വഴിയില്‍ വീണുപോകാതിരിക്കാനും... മാരത്തണ്‍ പൂര്‍ത്തിയാക്കാനും... സ്നേഹത്തോടെ ജോസ്കുട്ടി പനയ്ക്കല്‍.


2013, ഡിസംബർ 23, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം: ഒന്‍പതാം ദിനം:ഡിസംബര്‍ 23, 2013

ഒാഫീസ് ഫീഡുകള്‍...
ഇന്ന് 19 കിലോമീറ്റര്‍ തികയ്ക്കണം. പതിവ് റൂട്ട് വിട്ട് ഗാന്ധിനഗറില്‍ നിന്നും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്ത് സമീപത്തുകൂടി പനമ്പിള്ളി നഗറിലേക്ക് കടന്നു. പാസ്പോട്ട് ഒാഫിസിന് സമീപമെത്തി തിരികെ ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വഴി എളമക്കരയിലേക്ക്. 19 കിലോമീറ്റര്‍ എന്ന ലക്ഷ്യവും കൈപ്പിടിയില്‍. ഇനി വെറും രണ്ട് കിലോമീറ്റര്‍ അത് നാളെ തീര്‍ക്കും. ഒാഫിസില്‍ രാവിലെ മീറ്റിങ്ങിനെത്തുമ്പോള്‍ കാലിന് വേദനയും സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ടും. റിസപ്ഷനിലെ വനിതകള്‍ ചോദിച്ചു ഇതും വച്ച് ഇനി ഒാടാന്‍ പറ്റുമോ? മീറ്റിങ്ങിന് കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ക്ക് സംശയം 21 കിലോമീറ്റര്‍ എന്നത് പറ്റുന്ന പരിപാടിയാണോ? പറയുമ്പോള്‍ 21 തീരുമെങ്കിലും ഒാടിയാല്‍ തീരില്ലല്ലോ. ഇത്രയും ദിവസത്തെ പരിശീലനത്തിന്റെ കഥകള്‍ വിവരിച്ചതോടെ അദ്ദേഹം പറഞ്ഞു ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സാധിക്കും. അപ്പോള്‍ മറ്റൊരാള്‍ക്ക് സംശയം എന്തിനാണ് ഇത്ര വിഷമിച്ച് ഒാടുന്നത്? കമ്പനി നല്‍കുന്ന പതിനായിരം രൂപക്ക് വേണ്ടിയോ? അതോ മിടുക്കനാണെന്ന് തെളിയിക്കാന്‍ വേണ്ടിയോ? ' രണ്ടിനും വേണ്ടി.. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടി. ' ഞാന്‍ മറുപടി നല്‍കി. 

2013, ഡിസംബർ 22, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം:എട്ടാം ദിനം: ഡിസംബര്‍ 22, 2013

ഇലാസ്റ്റിക് മുട്ട്... 
കാല്‍മുട്ടിലെ വേദന കടുത്തുവരുന്നു. ഇലാസ്റ്റിക് ബാന്‍ഡ് എയ്ഡ് തലേന്ന് വാങ്ങിയതും മുട്ടിന് താഴെയായി ചുറ്റിയാണ് ഇന്ന് ഒാട്ടം തുടങ്ങിയത്. തുടക്കത്തില്‍ ഇതുമായി അഡ്ജസ്റ്റാകാന്‍ കുറച്ച് വിഷമിച്ചുവെങ്കിലും മൂന്നുനാലു കിലോമീറ്റര്‍ കഴിഞ്ഞതോടെ പ്രശ്നമില്ലാതായി. ഇനി ഇതുകൊണ്ടു പുതിയ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നായി അടുത്ത ചിന്ത. പനമ്പിള്ളി നഗറും കടന്ന് ഒരു കിലോമീറ്റര്‍ കൂടി ഒാട്ടം ഇന്ന് നീട്ടി. 17 കിലോമീറ്റര്‍ തികച്ചിരിക്കുന്നു. ഇനി 4 കിലോമീറ്റര്‍ കൂടിയുണ്ട് 21 എന്ന ലക്ഷ്യത്തിലേക്ക്. മുന്നിലുള്ളതോ ഏഴ് ദിനങ്ങള്‍ മാത്രം. 

2013, ഡിസംബർ 21, ശനിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ഏഴാം ദിനം: ഡിസംബര്‍ 21, 2013

ജലമേറെ.. ഒഴുകിപ്പോയ്... 
കാലിലെ കുമിള വലുതായതോടെ അതിലെ ജലം ഒഴുക്കിക്കളഞ്ഞില്ലെങ്കില്‍ ഇനി ഷൂസിടുന്നത് പ്രശ്നമാകും. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിലെ ഫിസിഷ്യനെ വിളിച്ചു. അദ്ദേഹം കാലും ഷൂസുമായി ഉച്ചയോടെ എത്താന്‍ പറഞ്ഞു. ഇന്ന് തല്‍ക്കാലം ഇതിന് മുകളിലേക്ക് തുണികെട്ടാം. പത്ത് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുകാല്‍ മുട്ടുകളുടെയും അരികില്‍ വേദന അനുഭവപ്പെട്ടുതുടങ്ങി. ഇനി ഒാട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ഒപ്പമെത്തി. ഒാട്ടത്തില്‍ ശ്രദ്ധകൊടുക്കാതെ റേഡിയോയില്‍ മാത്രം ശ്രദ്ധിച്ച് വിഷമിച്ച് അന്നും 16 കിലോമീറ്റര്‍ തികച്ചു. ഒാഫിസ് ജോലിക്കിടെ ഉച്ചക്ക് മെഡിക്കല്‍ ട്രസ്റ്റിലെത്തി ഷൂ-ബെറ്റിനുള്ളിലെ ജലം വലിച്ചുകളഞ്ഞു. ചില്‍ഡ് ഐസ് പാക്കും വാങ്ങി തിരിച്ച് ജോലിയിലേക്ക്.. 

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ആറാം ദിനം: ഡിസംബര്‍ 20, 2013

പുകയഭിഷേകം... 
5.45ന് എഴുന്നേറ്റു കലൂര്‍ - കടവന്ത്ര ഗാന്ധിനഗര്‍ വഴി സൌത്ത് റെയില്‍വെ സ്റ്റേഷന് പിന്നിലൂടെ പനമ്പിള്ളി നഗറിലേക്ക്... പനമ്പിള്ളി നഗറിലൂടെ രണ്ടുകിലോമീറ്റര്‍ കൂടി കൂടുതലോടി 16 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. തിരിച്ച് ഒാഫിസിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ സെക്യൂരിറ്റി ശങ്കിച്ചു നോക്കുന്നുണ്ട്. മങ്കിക്യാപ്പ് വച്ചോടുന്ന ഇദ്ദേഹം തന്നെയാണോ ഇവിടെ ജോലി ചെയ്യുന്നയാള്‍..? ഏതായാലും കയ്യുയര്‍ത്തിക്കാണിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത് ചിരി തെളിഞ്ഞുവന്നു. തിരിച്ച് സൌത്തിലെ കര്‍ഷക റോഡിലൂടെ ഒാടുമ്പോള്‍ പെട്ടിക്കടക്ക് മുന്നില്‍ പുകവലിച്ച് നിന്നിരുന്നയാള്‍ പുക എനിക്ക് മുന്നിലേക്ക് ഊതിവിട്ടു. സമീപത്തെ എല്ലാ വായുവും ആവാഹിച്ച് ഒാടുന്ന എന്റെ നെഞ്ചിന്‍കൂട്ടിലേക്കും പുക ഇരച്ചുകയറി. അപ്പോള്‍ തീരുമാനിച്ചു എന്റെ മാരത്തണ്‍ ഒാട്ടത്തിന്റെ സന്ദേശം പുകവലിക്കെതിരെ.... 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:അഞ്ചാം ദിനം: ഡിസംബര്‍ 19, 2013

പിന്‍തുടരുന്ന നായ്ക്കൂട്ടം... 
എല്ലാദിവസവും പരിശീലനത്തിനായി രണ്ടുകിലോമീറ്റര്‍ കൂട്ടുന്നതിനാല്‍ പത്തുമിനിറ്റുവീതം നേരത്തെ എഴുന്നേല്‍ക്കണം. എങ്ങിനെ ആയാലും 7.35ന് ഭാര്യ ജോലിക്ക് പോകുംമുന്‍പ് ഫ്ളാറ്റില്‍ തിരിച്ചെത്തണം. അതിനാല്‍ ഇന്ന് 5.50ന് എഴുന്നേറ്റു. ഒാടുന്ന ചിന്ത ഒഴിവാക്കാന്‍ മൊബൈല്‍ ഫോണില്‍ റേഡിയോ വച്ചു. സ്പീക്കര്‍ ചെവിയില്‍ തിരുകി. ഡിസംബര്‍ മാസത്തിലെ കനത്ത തണുപ്പ് ചെവിയിലേക്ക് അടിച്ചുകയറുന്നു. പനി പിടിക്കാന്‍ വന്‍ സാധ്യതയുണ്ട്. തുളസിയിലയിട്ട് ആവി പിടിച്ചു. മങ്കി ക്യാപ്പും തലയില്‍ വച്ച് കുളിരിലേക്കിറങ്ങി. തലേന്നത്തെ വഴിയിലൂടെത്തന്നെ വച്ചുപിടിച്ചു. ഇന്ന് ഏതായാലും പനമ്പിള്ളി നഗറില്‍ എത്തിയിട്ടേയുള്ളു. പൊറ്റക്കുഴി പള്ളി ജങ്ഷന്‍ കഴിഞ്ഞതോടെ മൂന്നുനാലു തെരുവുപട്ടികള്‍ ഒപ്പമെത്തി. സ്പീഡില്‍ ഒാടിയാല്‍ ഇവന്മാരുടെ കടിയേല്‍ക്കേണ്ടിവരും. പെട്ടെന്നാരു വണ്ടി വന്നതോടെ അതിന് പിന്നാലെ പാഞ്ഞു നായ്ക്കള്‍. ഈ തക്കത്തിന് കലൂരിലേക്ക് വച്ചുപിടിച്ചു. പനമ്പിള്ളിനഗറിലെത്തി മനോരമ ഫ്രണ്ട് ഒാഫിസിലെ പ്രമോദിന് സമീപം 30 സെക്കന്‍ഡോളം നിന്നു. ഇതാ മാരത്തണ്‍ പരിശീലനം 14 കിലോമീറ്ററിലേക്ക് കടക്കുന്നു. തിരിച്ച് വീട്ടിലെത്തുമ്പോള്‍ അത് തികയും. സംഭവം അറിയിച്ചതോടെ പ്രമോദും ആവേശഭരിതനായി... നമ്മുടെ സ്ഥാപനത്തില്‍ നിന്നും നൂറിലേറെപ്പേര്‍ ഒാടുന്നുണ്ട്. പക്ഷേ 21 കിലോമീറ്റര്‍ എത്രപേര്‍ ഒാടുമെന്ന് കണ്ടറിയാം. ഏതായാലും ഫസ്റ്റ് ജോസ്കുട്ടിക്ക് തന്നെ! പ്രമോദ് ഉറപ്പിച്ചുപറഞ്ഞു. കാത്തിരുന്നുകാണാം... യാത്രപറഞ്ഞ് ഞാന്‍ തിരിച്ചോടി എളമക്കരയിലേക്ക്... 

2013, ഡിസംബർ 18, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം  നാലാം ദിനം: ഡിസംബര്‍ 18, 2013

മനസ് പാതിയാക്കിയ ഒാട്ടം... 
ഇനി റോഡിലേക്കിറങ്ങി പരിശീലനം നടത്തണം. കൊച്ചി കീര്‍ത്തി നഗറില്‍ നിന്നും രാവിലെ ആറിന് ഒാട്ടം തുടങ്ങി. പനമ്പിള്ളി നഗറാണ് ലക്ഷ്യം. അവിടെ എത്തിയാല്‍ ഏഴ് കിലോമീറ്റര്‍ തികയ്ക്കാം. തിരിച്ചെത്തുമ്പോള്‍ 14 കിലോമീറ്റര്‍. പക്ഷേ കലൂരിലെത്തി കടവന്ത്ര പാലത്തിലേക്ക് കയറും മുന്‍പ് തിരിച്ച് പോകണമെന്ന ആഗ്രഹം കലശലായി. ലക്ഷ്യത്തിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്റര്‍കൂടിയുണ്ട്. വന്‍ തളര്‍ച്ച അനുഭവപ്പെടുന്നു. തിരിച്ച് ഒാട്ടോ റിക്ഷ വിളിച്ചാലോ എന്നുപോലും ആലോചിച്ചു. മനസ് പറഞ്ഞു ഇവിടെനിന്നുതിരിച്ചാല്‍ ഒാടിത്തന്നെ വീട്ടിലെത്താനാകുമെന്ന്. ആസാദ് റോഡിലൂടെ തിരിച്ച് മാതൃഭൂമി ഒാഫിസിന് സമീപമെത്തിയതോടെ ആകെ തളര്‍ന്നു. ഇനി വയ്യ. നടക്കാം... അര കിലോമീറ്റര്‍ നടന്നതോടെ കുറച്ച് ഊര്‍ജം കിട്ടി അതുമുതലാക്കി ഒാടി ഫ്ളാറ്റിലെത്തി. സമയം 7.35 ഭാര്യ കോളജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുന്നു. തളര്‍ച്ചയോടെ വന്നപ്പോള്‍ ഭാര്യ വക കമന്റ് 'ഇത് ജോസ്കുട്ടിക്ക് താത്പര്യമുള്ളതുകൊണ്ടുമാത്രം ഞാന്‍ സമ്മതിക്കുന്നതാണ്. എന്തൊരു ക്ഷീണമാണ് മുഖത്ത്? രക്തമെല്ലാം വലിഞ്ഞുപോയതുപോലെ...' ഒാഫീസിലേക്ക് പോകാന്‍ ഫ്ളാറ്റിലെ സ്റ്റെപ്പുകള്‍ ഇറങ്ങിയപ്പോള്‍ കാല്‍ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു. ഇനിയും രണ്ടുകിലോമീറ്റര്‍ നാളെ കൂട്ടി ഒാടേണ്ടതാണ് സാധിക്കുമോ എന്തോ..! 

2013, ഡിസംബർ 17, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം  മൂന്നാം ദിനം: ഡിസംബര്‍ 17, 2013

മാരത്തണ്‍ കാറോട്ടം... 
ദുരന്തവാര്‍ത്തയുമായി ഒരു പ്രഭാതം. പുലര്‍ച്ചെ എന്റെ വല്യച്ഛന്‍ മരിച്ചതായി സന്ദേശം ലഭിച്ചു. ചെറുപ്പത്തില്‍ സ്നേഹത്തോടെ എടുത്തുകൊണ്ടുനടന്നയാളാണ്. അദ്ദേഹത്തിന്റെ ജീവിത മാരത്തണ്‍ ഇവിടെ അവസാനിച്ചു. പാലായ്ക്കടുത്ത് ഇളങ്ങുളത്താണ് വീട്. കുടുംബത്തെയും കൂട്ടി രാവിലെതന്നെ അവിടേക്ക് തിരിച്ചു. ഇന്ന് ഇനി പരിശീലനം സാധ്യമല്ല. രാവിലെ ഭാര്യയുടെ അമ്മയെകൂട്ടാന്‍ ചാലക്കുടിയിലേക്കും തുടര്‍ന്ന് മൂവാറ്റുപുഴ - തൊടുപുഴ-പാലാ വഴി ഇളങ്ങുളത്തേക്കും അവിടെനിന്നു തിരിച്ചും മാരത്തണ്‍ കാറോട്ടത്തോടെ ഇന്നത്തെ ദിനത്തിന് സമാപ്തി. 

2013, ഡിസംബർ 16, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം  രണ്ടാം ദിനം: ഡിസംബര്‍ 16, 2013

ഏഴാം സ്വര്‍ഗം... 
ഇന്ന് പത്ത് മിനിറ്റുകൂടി നേരത്തെ എഴുന്നേറ്റു. ഏഴ് കിലോമീറ്റര്‍ ഒാടണമെന്നാണ് ആഗ്രഹം. പതിനഞ്ച് റൌണ്ട് കടുംപിടുത്തത്തിലൂടെ മൈതാനിക്ക് ചുറ്റും ഒാടിത്തീര്‍ത്തു. ഷൂവും കാലും തമ്മില്‍ അത്ര രസത്തിലല്ലാതെയാണ് ഇന്ന് പരിശീലനം തീര്‍ന്നത്. കാലിന്റെ പെരുവിരലുകളില്‍ പതുക്കെ ഒാരോ കുമിളകള്‍ രൂപപ്പെട്ടുതുടങ്ങി. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആകെയൊരുതളര്‍ച്ച പോലെ. തറയില്‍ കിടന്ന് മുപ്പത് മിനിറ്റോളം വിശ്രമിച്ചു. പിന്നീട് ഒാഫീസിലേക്ക് പോകാന്‍ തയ്യാറായി. കുളിക്കാന്‍ പച്ചവെള്ളം എടുത്തപ്പോഴാണ് ഒാര്‍ത്തത്. ഇനി 11 ദിനങ്ങള്‍ അസുഖമുണ്ടാകാതെ സൂക്ഷിക്കണം. അതിനാല്‍ കുളി ചൂടുവെള്ളത്തിലേക്ക് മാറ്റാം. അങ്ങനെ തുളസിയിലയും ഉപ്പുമിട്ട് ചൂടാക്കിയ വെള്ളത്തിലേക്ക് കുളി മാറുന്നു. വൈകീട്ട് അറിയുന്നു എന്റെ വല്യച്ഛന് വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്. 

2013, ഡിസംബർ 15, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം  ഒന്നാം ദിനം: ഡിസംബര്‍ 15, 2013

കൊച്ചി രാജ്യാന്തര മാരത്തണ്‍ എനിക്കായി സമ്മാനിച്ചത്...
പരിശീലന സമയം 13 ദിവസം... 

ഒന്നാം ദിനം: ഡിസംബര്‍ 15, 2013
തുടക്കം അഞ്ചില്‍നിന്ന്...
ഇന്ന് രാവിലെ 6മണിക്ക് എഴുന്നേറ്റു അഞ്ച് കിലോമീറ്റര്‍ ഒാടാന്‍ ശ്രമിച്ചു. കൊച്ചി എളമക്കരയിലെ ഫ്ളാറ്റില്‍ നിന്നും 300 മീറ്റര്‍ നടന്ന് ഒരുകിലോമീറ്റര്‍ ഒാടി മൈതാനത്തിലെത്തി. നാളുകള്‍ക്ക് മുന്‍പ് കോര്‍പറേഷന്‍ വക മൈതാനം കണ്ടിരുന്നുവെങ്കിലും ഇറങ്ങിനോക്കിയിട്ടില്ല. മൈതാനം ക്രിക്കറ്റുകളിക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.. പുറത്തുകൂടിയുള്ള ടാറിങ് വഴികളിലൂടെയും കോണ്‍ക്രീറ്റ് കട്ടപ്പുറത്തുകൂടിയും മണലിലൂടെയും ഏഴ് വലയം ഒാടിയതോടെ ഒരു പരുവമായി. തിരിച്ച് വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ ഒാടണമെന്നുണ്ടെങ്കിലും നടന്നാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഒാട്ടം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...