2013, ഡിസംബർ 18, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം  നാലാം ദിനം: ഡിസംബര്‍ 18, 2013

മനസ് പാതിയാക്കിയ ഒാട്ടം... 
ഇനി റോഡിലേക്കിറങ്ങി പരിശീലനം നടത്തണം. കൊച്ചി കീര്‍ത്തി നഗറില്‍ നിന്നും രാവിലെ ആറിന് ഒാട്ടം തുടങ്ങി. പനമ്പിള്ളി നഗറാണ് ലക്ഷ്യം. അവിടെ എത്തിയാല്‍ ഏഴ് കിലോമീറ്റര്‍ തികയ്ക്കാം. തിരിച്ചെത്തുമ്പോള്‍ 14 കിലോമീറ്റര്‍. പക്ഷേ കലൂരിലെത്തി കടവന്ത്ര പാലത്തിലേക്ക് കയറും മുന്‍പ് തിരിച്ച് പോകണമെന്ന ആഗ്രഹം കലശലായി. ലക്ഷ്യത്തിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്റര്‍കൂടിയുണ്ട്. വന്‍ തളര്‍ച്ച അനുഭവപ്പെടുന്നു. തിരിച്ച് ഒാട്ടോ റിക്ഷ വിളിച്ചാലോ എന്നുപോലും ആലോചിച്ചു. മനസ് പറഞ്ഞു ഇവിടെനിന്നുതിരിച്ചാല്‍ ഒാടിത്തന്നെ വീട്ടിലെത്താനാകുമെന്ന്. ആസാദ് റോഡിലൂടെ തിരിച്ച് മാതൃഭൂമി ഒാഫിസിന് സമീപമെത്തിയതോടെ ആകെ തളര്‍ന്നു. ഇനി വയ്യ. നടക്കാം... അര കിലോമീറ്റര്‍ നടന്നതോടെ കുറച്ച് ഊര്‍ജം കിട്ടി അതുമുതലാക്കി ഒാടി ഫ്ളാറ്റിലെത്തി. സമയം 7.35 ഭാര്യ കോളജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുന്നു. തളര്‍ച്ചയോടെ വന്നപ്പോള്‍ ഭാര്യ വക കമന്റ് 'ഇത് ജോസ്കുട്ടിക്ക് താത്പര്യമുള്ളതുകൊണ്ടുമാത്രം ഞാന്‍ സമ്മതിക്കുന്നതാണ്. എന്തൊരു ക്ഷീണമാണ് മുഖത്ത്? രക്തമെല്ലാം വലിഞ്ഞുപോയതുപോലെ...' ഒാഫീസിലേക്ക് പോകാന്‍ ഫ്ളാറ്റിലെ സ്റ്റെപ്പുകള്‍ ഇറങ്ങിയപ്പോള്‍ കാല്‍ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു. ഇനിയും രണ്ടുകിലോമീറ്റര്‍ നാളെ കൂട്ടി ഒാടേണ്ടതാണ് സാധിക്കുമോ എന്തോ..! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...