2017, ജൂലൈ 19, ബുധനാഴ്‌ച

ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍...🤔

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ദാ ഇപ്പോള്‍ കഴിഞ്ഞു. കേരളം ചാംപ്യന്മാരാകുകയും ചെയ്തു. ഏഴുകോടി മുടക്കി നിര്‍മ്മിച്ച നാഗാര്‍ജുന യൂണിവേഴ്സിറ്റിയുടെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കിലെ ആദ്യമത്സരമായിരുന്നു ഇത്. ആന്ധ്രയും തെലങ്കാനയുമായി പിരിഞ്ഞശേഷം ആന്ധ്രക്ക് സ്വന്തമായുള്ള ഏക സിന്തറ്റിക് ട്രാക്കാണിത്. എന്നാല്‍ ട്രാക്കൊഴികെ മറ്റൊന്നും സൂപ്പറായിരുന്നില്ല. കേരളത്തിന്റെ ആണ്‍-പെണ്‍ സംഘവും ഒഫീഷ്യലുകളും താമസിച്ച സ്ഥലത്തു കിടക്കാന്‍ ബെഡ് കിട്ടാത്തവന്‍ ഒട്ടേറെ. വാങ്ങിക്കൊണ്ടുവരണമെങ്കില്‍ 15 കിലോമീറ്റര്‍ അപ്പുറം പോകണം. താരങ്ങളുടെ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുള്ള സ്ത്രീകള്‍ മൊബൈല്‍ കുത്തിക്കളിച്ചശേഷം സ്ഥലംവിടും. പല്ലുതേച്ചിട്ടു തുപ്പാനുള്ള വാഷ്ബെയ്സനാണെങ്കില്‍ കഴുകിയിട്ടു മാസങ്ങളായി. കൊതുകുശല്യത്തിനു കുറവൊന്നുമില്ലെങ്കിലും ഈച്ചശല്യത്തിനും പഞ്ഞമില്ല. ഇത്രയുമൊക്കെ താമസസ്ഥലത്തു അനുഭവിച്ചശേഷം മൈതാനിയില്‍ എത്തിയാലോ, പരിശീലനമൈതാനമില്ല. വേണമെങ്കില്‍ മീഡിയാ റൂം, ടെക്നിക്കല്‍ ഒഫീഷ്യല്‍ റൂം, സ്പോര്‍ട്സ് ഗുഡ്സ് ഗോഡൗണ്‍, കാള്‍റൂം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ വാം അപ് ചെയ്യാം. ശുദ്ധവായുവോ വെളിച്ചമോ ഇല്ലെങ്കിലും ഹാളിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളില്‍ തട്ടിവീഴാതെ പരിശീലനം നടത്താന്‍ പ്രത്യേക കഴിവുനേടാം. ഇനി മൈതാനിയിലേക്ക് പോകണമെങ്കിലോ ചെളിക്കുളത്തിനിടയിലൂടെ ഇട്ടിരിക്കുന്ന കല്ലിലും പലകയിലുമൊക്കെ ബാലന്‍സ് ചെയ്തുവേണം യാത്രയാകാന്‍. പലകയില്‍ ചിലയിടത്തൊക്കെ ആണിയുണ്ട്. അതില്‍ ചവിട്ടാതെ പ്രത്യേക നടത്തവും ശീലിക്കാം. ഷോട്ട്പുട്ടും ഹാമര്‍ത്രോയുമൊക്കെ നടക്കുമ്പോള്‍ അത് വന്നുവീഴുന്ന സ്ഥലം കണ്ണിമയ്ക്കാതെ മാര്‍ക്കുചെയ്യാന്‍ ബുദ്ധിമുട്ടുന്ന ഒഫീഷ്യല്‍സിനു ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. ഷോട്ടും ഡിസ്ക്കും ഹാമറുമൊക്കെ വീഴുന്ന വഴി ചെളിയില്‍ താഴ്ന്നുപൊയ്ക്കൊള്ളും അവിടെനിന്നും കയ്യിട്ടു വലിച്ചുകയറ്റിയാല്‍ മതി. ഏതായാലും തുടര്‍ച്ചയായി പെയ്ത മഴയാണ് ഞങ്ങളുടെ താളം തെറ്റിച്ചതെന്ന് ഇടക്കിടെ കളിക്കാരെയും കാഴ്ചക്കാരെയും ഓര്‍മ്മിപ്പിക്കാനും സംഘാടകര്‍ മറന്നില്ല.

അവസാനദിനം രാത്രിയില്‍ റിലേ മത്സരത്തിനു തൊട്ടുമുന്‍പായി സ്റ്റേഡിയത്തിലെ ലൈറ്റുകളെല്ലാം അണഞ്ഞുപോയിരുന്നു. വലിയ കൂവലോടെ കാഴ്ചക്കാര്‍ അതിനെ വരവേറ്റു. സ്റ്റേഡിയത്തിലെ വലിയ ടവര്‍ ലൈറ്റുകള്‍ അണഞ്ഞാല്‍ എല്ലാം തെളിഞ്ഞുശക്തിപ്രാപിക്കാന്‍ കുറച്ചുനേരം എടുക്കുന്നതിനാല്‍ മത്സരത്തിനായി വാം അപ് ചെയ്തുനിന്നിരുന്നവര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നുണ്ടായിരുന്നു. ഇതു പത്രത്തിലും ടിവിയിലും കൊടുത്താലോയെന്നു കരുതിയ മാധ്യമപ്രവര്‍ത്തകരെയും ഒരു ചതി കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടിനു മത്സരം കഴിഞ്ഞശേഷം മീഡിയ സെന്ററിലെത്തി വാര്‍ത്തയും ചിത്രങ്ങളുമൊക്കെ തയ്യാറാക്കുന്നതിനിടെ അവിടുത്തെ വെളിച്ചം അണഞ്ഞു. തേനീച്ചക്കൂട് ഇളക്കിവിട്ടതുപോലെ ഈച്ചകള്‍ ലാപ്ടോപ് സ്ക്രീനുകളിലേക്ക് ഇരച്ചെത്തി. ആകെ വെളിച്ചം കാണുന്നതു ടാപ്ടോപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ മുഖത്തുമാത്രമായതിനാല്‍ കൊതുകുകളും അവസരം മുതലാക്കാനെത്തി. മൊബൈലിന്റെ ടോര്‍ച്ചും പവര്‍ബാങ്കിന്റെ ലൈറ്റുകളുമൊക്കെ വച്ചു പണിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചു. സംഘാടകര്‍ ഈ പ്രശ്നത്തില്‍ എത്തിനോക്കാനേ പോയില്ല. വാര്‍ത്ത അയക്കണോ ഈച്ചയെ ഓടിക്കണോ കൊതുകിനെ അടിക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശങ്കിച്ചുനില്‍ക്കുമ്പോള്‍ ഇപ്പം ശരിയാക്കിത്തരാം എന്നഭാവത്തോടെ അതാ തെരുവുനായ്ക്കളും കൂട്ടത്തോടെ ഹാളിനുള്ളില്‍. ഇനി രക്ഷയില്ല വാര്‍ത്ത അയപ്പൊക്കെ നിറുത്തി ഹാളില്‍ നിന്നും ഇറങ്ങിയോടി. ഏതായാലും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ചിത്രം നല്‍കിയ നായ ആ സ്നേഹംകൊണ്ടാണെന്നു തോന്നുന്നു ഓടുന്ന ഓട്ടത്തില്‍ ഒപ്പമെത്തിയ ശേഷം വാലാട്ടിക്കാട്ടിയശേഷമാണ് എന്നെ യാത്രയാക്കിയത്. അപ്പോള്‍ സലാം നാഗാര്‍ജുന മൈതാനമേ... പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചതിന്. by Josekutty Panackal 

#NationalSeniorAthleticChampionship #Gundur #ANUuniversity #SyntheticTrack

2017, ജൂലൈ 7, വെള്ളിയാഴ്‌ച

ആ വിക്ടര്‍ ടച്ച് ചിത്രത്തിനുപിന്നില്‍...





പ്രിയ വിക്ടർ ഞങ്ങളുടെ കൺ ഫോക്കസിൽ നിന്നും താങ്കൾ ഔട്ടായിട്ട് 2017 ജൂലൈ ഒൻപതിനു പതിനാറുവർഷമാകുന്നു. ഡിജിറ്റൽ ക്യാമറകൾ അതിന്റെ പ്രതാപത്തിലേക്ക് എത്തുംമുൻപുള്ള താങ്കളുടെ മടക്കം പത്രലോകത്തിനും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മനക്കണക്കിൽ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തുവരുമ്പോൾ മാത്രം ദൃശ്യമാകുന്ന കാലത്ത് താങ്കളൊരുക്കിയ വിസ്മയങ്ങൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ലോകമെമ്പാടുമുണ്ട്. കോട്ടയത്ത് ഒരുമിച്ചു ജോലിചെയ്യുമ്പോൾ അങ്ങനെയൊരു വിസ്മയത്തെക്കുറിച്ച് താങ്കൾ പങ്കുവച്ചത് ഈ കുറിപ്പുവായിക്കുന്നവർക്കായി ഇവിടെ പങ്കിടുന്നു.
പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ‌ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം.
ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട.
എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി.
മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്ര‍ം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal

Connected to : https://www.facebook.com/josekuttyp/posts/1503951976321865

#Remembering #Late #NewsPhotographer #PhotoJournalist #VictorGeorge #MalayalaManorama #Photographer #Memoir #JULY9 #16thDeathAnniversary

2017, ജൂലൈ 5, ബുധനാഴ്‌ച

നന്ദിയുടെ വാക്കുകള്‍


വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു  പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ  നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ.  ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal 

**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം. 
CLICK HERE TO OPEN PDF






ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...