2015, ഫെബ്രുവരി 28, ശനിയാഴ്‌ച

വീണത് ഉല്‍ക്കയോ; അതോ ഉലക്കയോ?


     27.02.2015 രാത്രി പത്തുമണിയോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അഗ്നിഗോളം കണ്ടെന്ന് പറയേണ്ട താമസം, ചിത്രങ്ങളും വീഡിയോയുമെല്ലാം വാട്സാപ്പിലും ഫേസ്ബുക്കിലുമെത്തിക്കഴിഞ്ഞു. എന്തും വെള്ളം തൊടാതെ വിഴുങ്ങുന്നയാളുകള്‍ ചിത്രം കണ്ട് അപ്പോഴേ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന തുടങ്ങി. മറ്റുചിലരാകട്ടെ കുറച്ചുകൂടി കഴിഞ്ഞ് കൂടുതല്‍ തെളിവുവന്നിട്ട് ലോകാവസാനാമാണോയെന്ന് തീരുമാനിക്കാമെന്നായി. ഇനിയും ചിലര്‍ നടന്‍ സലിംകുമാറിന്റെ ഡയലോഗ് പോലെ 'ഇതൊക്കെ എന്ത്' എന്ന അവസ്ഥയില്‍ വീടിനുള്ളില്‍ത്തന്നെയിരുന്നു.

വാര്‍ത്താ ചാനലുകള്‍ ഘോരഘോരം പ്രസംഗം തുടങ്ങിയതോടെ  സോഷ്യല്‍ മീഡിയ കുറച്ചുകൂടി ഉഷാറായി. റഷ്യയിലെ ഉല്‍ക്കാപതന ചിത്രങ്ങളായിരുന്നു പ്രചരിച്ചവയിലേറെയും. ചില മാധ്യമങ്ങള്‍ ശങ്കയേതുമില്ലാതെ ഈ ചിത്രങ്ങള്‍ പരിശോധിക്കുകപോലും ചെയ്യാതെ ആഞ്ഞടിച്ചു. ഏതെങ്കിലും ദൃശ്യ- അച്ചടി മാധ്യമങ്ങളില്‍ വീഡിയോയോ ഫോട്ടോയോ അച്ചടിച്ചുവന്നാല്‍ നൂലിഴ കീറി പരിശോധിച്ച് വ്യാജമെന്ന് പറയുന്ന സോഷ്യല്‍ മീഡിയ വെടിമരുന്നിന് തിരി കൊടുത്തിട്ട് മാറി നിന്ന് കൈകൊട്ടി.

തീഗോളം അവിടെക്കണ്ടു.. ഇവിടെക്കണ്ടു... എന്നുപറയുന്ന എറണാകുളം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ,മലപ്പുറം ജില്ലക്കാര്‍ കണ്ടതെന്തായിരിക്കും?  ചന്ദ്രനെയും സൂര്യനെയും ഈ ജില്ലക്കാര്‍ കാണുന്നു എന്നുപറയും പോലെ വലിയൊരു ഉല്‍ക്കയോ അല്ലെങ്കില്‍  സംശയിക്കപ്പെടുന്നതുപോലെ ചൈനയുടെ ഉപേക്ഷിക്കപ്പെട്ട റോക്കറ്റിന്റെ ഭാഗം, ബോള്‍ ലൈറ്റിങ് എന്ന പ്രതിഭാസം എന്തായാലും ഇത്ര ബൃഹത്തായ  തോതിലാണെങ്കില്‍ ഇവര്‍ക്കൊപ്പം രാത്രി 10ന് ആകാശത്തേക്ക് നോക്കിപ്പോയ കേരളീയര്‍ക്കെല്ലാം  കാണാന്‍ കഴിയേണ്ടതാണ്. ഞാന്‍ ഈ സമയത്ത് എറണാകുളത്തെ ഒരു ഷോപ്പിങ് മാളിനുളളിലായിരുന്നതിനാല്‍ പുറത്തുണ്ടായ ഈ മഹത് സംഭവം അറിഞ്ഞതേയില്ല. 'കണ്ടോ' എന്നൊരു ഫോണ്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍  നിറഞ്ഞതൊക്കെ കണ്ടപ്പോള്‍ കാണാത്തതാണ് ഭേദം എന്നുതോന്നി. കാരണം യഥാര്‍ത്ഥത്തില്‍ ഞാന്‍ കാണുകയും ചിത്രം എടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇതൊന്നുമല്ല ആകാശത്ത് പോയതെന്ന് പറഞ്ഞ് തലക്ക് മുകളിലൂ‌ടെ തീഗോളം പായിക്കാന്‍ കച്ചകെട്ടി കുറേയേറെ ആളുകള്‍ ഉണ്ടായേനേ. പിന്നെ ഫോട്ടോഷോപ്പ്... സിന്‍ഡിക്കേറ്റ്.. പെയ്ഡ് ന്യൂസ്... എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ. ദൈവം കാത്തു.... @ #JosekuttyPanackal 28.02.2015






#meteor #Fireball #Experience  #photo journalist #photojournalist #newsphotographer #Kochi #Ernakulam #ജോസ്കുട്ടി #പനയ്ക്കല്‍ 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഇത് മറ്റൊരു കാണാപ്പുറം

മനുഷ്യനായി... മകനായി... വിദ്യാര്‍ഥിയായി... കായികതാരമായി... ആയോധനകലാ അധ്യാപകനായി... ഫൊട്ടോഗ്രഫറായി... മാധ്യമപ്രവര്‍ത്തകനായി... ഭര്‍ത്താവായി... പിതാവായി.... റെക്കോര്‍ഡ് പട്ടികയില്‍ പേര് ചേര്‍ത്തയാളായി... മാധ്യമഅധ്യാപകനായി... ഇനി....
പുസ്തകം എഴുതിയ ആളെ ഗ്രന്ഥകാരന്‍ എന്ന് വിശേഷിപ്പിക്കുമെങ്കില്‍ ....ഗ്രന്ഥകാരനുമായി...
ഞാനെഴുതിയ കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് എന്ന പുസ്തകം ഇന്ന് (22.02.2015)എറണാകുളം പ്രസ്ക്ലബ്ബില്‍ ഒളിംപ്യന്‍ പ്രീജാ ശ്രീധരന്‍ രാജ്യാന്തര താരവും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റുമായ ജോസഫ് ജി. ഏബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു. ഡിസി ബുക്സാണ് പ്രസാധകര്‍. ഡിസി- കറന്‍റ് ബുക്സ് ശാഖകളിലും http://onlinestore.dcbooks.com/books/oru-pathraphotographarude-anubhavakkurippu എന്ന ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും പുസ്തകം വാങ്ങാന്‍ പറ്റും. സ്വദേശത്തും വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ ഇത് വാങ്ങിയാല്‍ രണ്ടാം ലക്കം ഒരുദിവസത്തിനുള്ളില്‍ത്തന്നെ ഇറക്കാം.... വായിച്ച ശേഷം പ്രതികരണം അറിയിച്ചാല്‍ വളരെ നന്ദി.
സ്നേഹപൂര്‍വം നിങ്ങളുടെ സുഹൃത്ത് ജോസ്കുട്ടി പനയ്ക്കല്‍


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...