2018, ഫെബ്രുവരി 25, ഞായറാഴ്‌ച

ആ ശാപം ഏതുവഴി പോകും?



ജോലിയുടെ ഭാഗമായി ചിലയവസരങ്ങളില്‍ ശാപവാക്കുകളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ കൊച്ചിയിലെ സിബിഐ സ്പെഷല്‍ കോടതിമുറ്റത്താണ് അങ്ങനെയൊരു ശാപവാക്ക് എന്റെ കാതില്‍ക്കൂടി കയറി പോയത്. ദുബായ് മനുഷ്യക്കടത്തു കേസില്‍ ശിക്ഷലഭിച്ചവര്‍ പുറത്തിറങ്ങുന്നതു കാത്ത് രാവിലെ 11 മുതല്‍ കോടതി പരിസരത്തു മാധ്യമ സംഘം കാത്തുനിന്നിരുന്നു. ഏഴുപേര്‍ക്ക് ശിക്ഷലഭിച്ചതായി ഉടന്‍ അറിഞ്ഞെങ്കിലും തുടര്‍നടപടികള്‍ കഴിഞ്ഞു പുറത്തിറങ്ങാന്‍ മണിക്കൂറുകളെടുക്കും. ഉച്ചഭക്ഷണം കഴിക്കാന്‍ പൊലീസ് അകമ്പടിയോടെ പ്രതികള്‍ പുറത്തു വരുമെന്ന് കരുതിയെങ്കിലും അവര്‍ പുറത്തേക്ക് വന്നില്ല. അഞ്ചര മണിക്കൂര്‍ കാത്തുനില്‍പിനുശേഷം വൈകുന്നേരം നാലരയോടെ പൊലീസ് വാഹനത്തില്‍ കയറ്റാനായി അവരെ പുറത്തിറക്കി. പ്രതികളുടെ മുഖം കാണാതിരിക്കാന്‍ പുത്തന്‍ തോര്‍ത്തുകള്‍തന്നെ ആരോ ‘സ്പോണ്‍സര്‍’ ചെയ്തിട്ടുണ്ട്.


ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രതികളിലെ വനിതകളിലൊരാള്‍ ‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട് തിന്ന്...’ എന്ന ശാപവാക്കില്‍ തുടങ്ങിയത്.. ‘ഞങ്ങള്‍ക്കും കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും നിങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയാല്‍ നാട്ടിലൊക്കെ പാട്ടായി അതിനു കോട്ടം തട്ടുമെന്നു’മൊക്കെയായിരുന്നു ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ ചുരുക്കം. ഇത്തരം വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും തിരിച്ചൊരു അക്ഷരം പോലും മിണ്ടിയില്ല. പകരം ക്യാമറ ക്ലിക്കുകളുടെ വേഗം കൂട്ടിയതേയുള്ളു. ഇനി എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി അറിയുക. വെറുതെ മനുഷ്യരെ ദുബായ്ക്കു കടത്തിയതിനല്ല. മറിച്ച് കേരളത്തില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ യാത്രാരേഖകളില്‍ കൃത്രിമം കാണിച്ചു കയറ്റി അയക്കുകയും ദുബായിലെ മുറികളില്‍ പൂട്ടിയിട്ടു ലൈംഗീക കച്ചവടം നടത്തി പണം സമ്പാദിച്ചതിനുമാണ്. രക്ഷപെടാനൊരുങ്ങിയവരെയെല്ലാം യാത്രാരേഖകള്‍ കൃത്രിമമെന്നു കാണിച്ചു ഭീഷണിപ്പെടുത്തി രാജ്യം വിടാനാകാതെ കുടുക്കിയിട്ടു. വീട്ടിലെ കഷ്ടപ്പാടുമൂലം അന്യദേശത്തു കൂലിവേലക്കെത്തിയ ഇവരില്‍ പലര്‍ക്കും ഭര്‍ത്താവും മക്കളും കുടുംബവും ഉണ്ടെന്നുപോലും ഇക്കൂട്ടര്‍ വിസ്മരിച്ചു. അവരാണ് ഇപ്പോള്‍ തന്റെ മാനം കപ്പലിലേറുമെന്ന് വിലപിക്കുന്നത്. കോടതിമുറ്റത്തെ ഇവരുടെ ശാപത്തിന്റെ അഗ്നി അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ സ്ത്രീകളുടെയും അവരുടെ കുടുംബക്കാരുടെയും കണ്ണീരിന്റെ ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.  

By Josekutty Panackal 25.02.2018



2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ചന്ദ്രനിലേക്ക് ടോര്‍ച്ചടിക്കാമോ?

ഇന്നലെ ചന്ദ്രനെതപ്പി ലോകം മേലോട്ടു നോക്കുന്ന ദിനമായിരുന്നല്ലോ. അപ്പോള്‍ വാര്‍ത്താചിത്രഛായാഗ്രാഹകന്‍ എന്ന നിലയില്‍ വെറുതെയിരിക്കാനാകുമോ? ഗ്രഹണം, റെഡ്മൂണ്‍, ബ്ലൂമൂണ്‍ എന്നീ പ്രതിഭാസങ്ങളെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസടക്കം പകര്‍ത്താമെന്നാണ് മനസില്‍ കണ്ടത്. അതിനുള്ള തയാറെടുപ്പോടെ വൈകുന്നേരം 5.20 മുതല്‍ അവിടെ കാത്തുനില്‍പു തുടങ്ങി. ബീച്ചിനോടു ചേര്‍ന്നായതിനാല്‍ എവിടെ ചന്ദ്രന്റെ പൊടി കണ്ടാലും അപ്പോള്‍ത്തന്നെ ഒപ്പിയെടുക്കാന്‍ സ്റ്റാന്‍ഡില്‍ ക്യാമറയും വലിയ ലെന്‍സുമൊക്കെ ഉറപ്പിച്ചാണ് കാത്തുനില്‍പ്. 6.25 കഴിഞ്ഞതോടെ സൂര്യന്‍ കടലില്‍ മുങ്ങി. എന്നിട്ടും ചന്ദ്രികയെ കാണാനില്ല. ഗ്രഹണമാണെങ്കിലും നാണത്താല്‍ മുഖംമറച്ച ആ മുഖം കാണുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തില്‍ മറ്റുസ്ഥലങ്ങളിലൊന്നും കാണുന്നില്ലെന്ന് സഹപ്രവര്‍ത്തകരുടെ വാട്സാപ് സന്ദേശങ്ങളിലൂടെ അറിയുന്നുണ്ട്. ഏകദേശം 7.15 ആയപ്പോള്‍ വളരെ മങ്ങിയതെങ്കിലും കണ്ണില്‍ കാണാവുന്നതരത്തില്‍ ലൈറ്റ് ഹൗസിനും വളരെ ദൂരത്തിലായി ചന്ദ്രന്റെ പൊടി തെളിഞ്ഞു. പക്ഷേ ഫോട്ടോയില്‍ തെളിയാനുള്ള തെളിച്ചമൊന്നുമില്ല എന്നതിനു പുറമെ ലൈറ്റ്ഹൗസ് ഉള്‍പ്പെടുത്താനുള്ള നിലയിലുമല്ല. ക്യാമറയും വലിയ ലെന്‍സുമൊക്കെ വലിച്ചെടുത്ത് മറ്റൊരു സ്ഥലം തേടി ഇനി ഓടാനുമാകില്ല. സമീപത്ത് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍ പ്ലാന്റ് മുതല്‍ സര്‍വ സംരക്ഷണമേഖലയാണ്. ഇതൊക്കെയായി ഇരുട്ടത്ത് ഓടിനടന്നാല്‍ വെടിവച്ചു കൊല്ലുമോയെന്നുപോലും പേടിക്കണം. ബീച്ചില്‍ത്തന്നെ നിന്നും ഇരുന്നും കിടന്നുമൊക്കെ പരീക്ഷണം തുടരുന്നതിനിടെയാണ് എന്തു ചിത്രമാണ് എടുക്കുന്നതെന്നു ചോദിച്ചൊരു കുടുംബം എത്തിയത്. ഇന്ന് ഗ്രഹണം മൂലം ചന്ദ്രനെ കാണാനില്ലാത്തതിനാല്‍ ലൈറ്റടിച്ചു നോക്കുന്നൊരു ദൃശ്യം ഇവിടെ കാണാമെന്ന് മറുപടി നല്‍കി. തമാശയാണെന്ന് മനസിലായെങ്കിലും കൂട്ടത്തിലെ കുട്ടി ഇത് കാര്യമായെടുത്തു. ‘നമ്മള്‍ താഴെ നിന്ന് ലൈറ്റടിച്ചാല്‍ അത് എവിടെവരെയെത്തും?’ എന്ന സംശയവുമായി അവന്‍ അച്ഛനുനേരെ തിരിഞ്ഞു. അദ്ദേഹം ദയനീയമായി എന്നെ നോക്കി. നല്ല ജീപ്പാസിന്റെ ലൈറ്റൊക്കെയാണെങ്കില്‍ ഉദ്ദേശം 5 കിലോമീറ്ററൊക്കെ പോകുമായിരിക്കും ഏതായാലും ചന്ദ്രന്‍വരെ എത്തില്ല എന്ന മറുപടിയിലൊന്നും അവന്‍ തൃപ്തനായില്ല. ഇതിനിടെ ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചപാതയും ഗ്രഹണചിത്രവുമായി അടുത്ത ആംഗിള്‍ തേടാന്‍ ഞാന്‍ സ്ഥലം വിട്ടു. ആ കുട്ടിയുടെ പോക്കുകണ്ടിട്ട് ഇന്ന് അവന്‍ അച്ഛനെക്കൊണ്ടു ജീപ്പാസിന്റെ ടോര്‍ച്ചു വാങ്ങിപ്പിച്ചിട്ടുണ്ടാകും തീര്‍ച്ച…

#LunarEclipse #RedMoon #BlueMoon #BehindThePhoto #BehindThePicture

ചന്ദ്രേട്ടന്‍ എവിടെയാ? ചന്ദ്രഗ്രഹണം നടക്കുന്നതിനിടെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചം ചന്ദ്രനുനേരെ തിരിഞ്ഞപ്പോള്‍. By Josekutty Panackal

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...