angamaly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
angamaly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ജനുവരി 8, വെള്ളിയാഴ്‌ച

ആനക്കുഞ്ഞനെ പിടിച്ച ശേഷം ഇതാ ഒരു ജല്ലിക്കട്ടു കഥ:





ഇന്നലെ ഉച്ചയോടെയാണ് കശാപ്പുകാര് കൊണ്ടുവന്ന പോത്തുകള് നഗരത്തിലൂടെ ഓടിയതായും പിഡബ്ല്യൂഡി ഓഫിസ് വളപ്പില് കയറി നില്ക്കുന്നതായും മാധ്യമ പ്രവര്ത്തകനായ സാജു വിളിച്ചു പറഞ്ഞത്. പെട്ടെന്നു തന്നെ ജല്ലിക്കട്ട് സിനിമയാണ് ഓര്മയിലെത്തിയത്. അവിടെ ചെല്ലുമ്പോള് പിഡബ്ല്യൂഡി ഓഫിസിന്റെ ഗേറ്റ് അടച്ചു കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. സിനിമപോലെ ഒരു ജനതയൊന്നും പിന്നാലെ ഓടി തല്ലിക്കൊന്ന് കറിവയ്ക്കാനില്ല. മതില്ക്കെട്ടിനകത്തുള്ള പോത്തിനെ ‘പെണ്കെണിയില് ’ വീഴ്ത്താന് എരുമകളിലൊന്നിനെ അടുത്ത് എത്തിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും പുള്ളി വീഴുന്ന ലക്ഷണമില്ല. ചാനല് ക്യാമറാമാന്മാരിലൊരാള് ഓഫിസിന്റെ മതിലില് കയറിയപാടെ ‘ബൈറ്റ് കൊടുക്കാന്’ പോത്ത് അവിടേക്ക് കുതിച്ചതോടെ ‘ക്യാമറയും’ ‘മാനും’ മറുവശത്തേക്ക് ഒപ്പം ചാടി. നാലു വശത്തുമുള്ള മതിലിനരികില് നിന്നും അവന്റെ പല ആംഗിള് ചിത്രങ്ങള് പകര്ത്തി ഒരു മണിക്കൂര് കടന്നുപോയി. ഒപ്പം ഓടിയ കക്ഷിക്ക് കയര് ഉണ്ടായിരുന്നതിനാല് സമീപത്തെ പാടത്ത് കുടുക്കിലാക്കിയെന്നും ഇവനെ കുടുക്കാന് കൂടുതല് സുന്ദരിയായ ‘എരുമ കുമാരിയുമായി’ വാഹനം പുറപ്പെട്ടിട്ടുണ്ടെന്നും അവിടെ കൂടിയവരിലൊരാള് പറഞ്ഞു. പിന്നാലെ അടുത്ത ‘പെണ്കെണിയെത്തി’. ഒന്നു നോക്കിയശേഷം ‘മിസ്റ്റര് ബ്രഹ്മചാരി’ ചമഞ്ഞ് ആരെങ്കിലും ഈ ക്യാംപസില് കടന്നാല് കുത്തി മലത്തും എന്ന നിലയില് രൂക്ഷമായി ജനത്തെ നോക്കി പേടിപ്പിക്കുന്നുണ്ട്. വില്ലാളി വീരന്മാര്ക്ക് മാലയിട്ടപോലെ ഇടതു ചെവിയില് ചുറ്റി ഒരു വള്ളിച്ചെടിയും. ഓഫിസ് മുറ്റത്ത് കേടായിക്കിടക്കുന്ന റോഡ് റോളറിനടുത്തെത്തി ഇടയ്ക്കു പല്ലിളിച്ചു കാണിക്കും. ( കഴിഞ്ഞ ജന്മത്തില് ‘താമരശേരി ചുരം വഴി’ ഇത് ഓടിച്ച കക്ഷിയെങ്ങാനുമാണോയെന്തോ?) കക്ഷി പെണ്കെണിയില് വീഴില്ലെന്നുകണ്ട് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തവര് നാലുഭാഗത്തുനിന്നും കയര് കുടുക്ക് എറിയാന് തുടങ്ങി. ആദ്യമൊക്കെ കൊമ്പില് കുടുങ്ങിയ കുടുക്കുകള് പുല്ലുപോലെ അഴിച്ചെറിഞ്ഞെങ്കിലും അവസാനം നാലുവശത്തുനിന്നുമുള്ള കുടുക്കെറിയലില് കക്ഷി വീണുപോയി. താഴത്തെ നിലയിലിരിക്കുന്ന ഉച്ചഭക്ഷണം എടുക്കാന് പോലും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്ക്ക് ഇറങ്ങിവരാന് അപ്പോഴാണ് സാധിച്ചത്. ഇന്നോ നാളെയോ അവര് കൊണ്ടുവരുന്ന കറിയില് മിക്കവാറും ഇവനുമുണ്ടാകും.
#Ox #Buffalo #Run #Jallikattu #Angamaly
Josekutty Panackal ⚫ Manorama
മറ്റു ചിത്രങ്ങള് ഇവിടെ: https://www.instagram.com/p/CJxoEMeFimL/...

വിഡിയോ: https://www.manoramaonline.com/.../07/angamaly-buffalo.html

2021, ജനുവരി 5, ചൊവ്വാഴ്ച

കുഞ്ഞനെ പിടിച്ച കഥ:



ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫര് ആയതിനാല് ചപ്പും ചവറും മുതല് പുലിയും സിംഹവും വരെ എടുക്കേണ്ടി വരും. ഇന്നലെ അതിന് ഭാഗ്യം ലഭിച്ചത് കാട്ടാനകള്ക്കാണ്. അതും നാട്ടിലിറങ്ങിയപ്പോള്. കാട്ടാനക്കൂട്ടത്തിനിടയില് ഒരു കുഞ്ഞുകുട്ടിയുള്ളതായിരുന്നു അതിലെ ആകര്ഷണം. കോവിഡുകാലത്തിനുശേഷം കോളജ് തുറന്നത് പകര്ത്തിക്കൊണ്ടിരിക്കെയാണ് അങ്കമാലി മൂക്കന്നൂരിനപ്പുറം ഒലിവ്മൗണ്ടില് കാട്ടാനക്കൂട്ടം എത്തിയെന്നറിയുന്നത്. കോളജ് വിദ്യാര്ഥികളെ വിട്ട് നേരെ അവിടേക്ക് വിട്ടു. ഗൂഗിള് മാപ്പില് ആനയെ കാണിക്കാത്തതിനാല് പലവഴി തെറ്റിയാണ് സംഭവ സ്ഥലത്തെത്തിയത്. കാട്ടാന വന്നാല് എന്റെ കാര് ചവിട്ടി മെതിക്കാതിരിക്കാന് ബുദ്ധിപരമായി ഒരു ഇടവഴിയില് ഒതുക്കിയിട്ട് സമീപത്തുകണ്ട 13 വയസുകാരനെയും കൂട്ടി ആന പോയ വഴിയെ നടന്നു. വേണമെങ്കില് എന്റെ ഫോട്ടോയെടുത്ത് ‘ആനയെ കണ്ടയാള് ’എന്ന അടിക്കുറിപ്പോടെ പത്രത്തില് കൊടുത്തോളൂ കേട്ടോ എന്ന സരസകമന്റുമായി അവന് ഒപ്പം കൂടി. കുറെ നടന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര് നില്ക്കുന്ന സ്ഥലത്തെത്തി. വെയില് താഴുമ്പോള് ആനയെ തിരിച്ചയക്കാനുള്ള പദ്ധതികള് ആവിഷ്കരിക്കുകയാണവര്. ‘ദേ! മുകളില് കുറച്ചുമുന്പുണ്ടായിരുന്നു...’ എന്നു കാണുന്നവരൊക്കെ പറയുന്നതല്ലാതെ ഒന്നും കാണുന്നില്ല. ചെറിയൊരു മലയില് 100 ഏക്കറിലേറെ പരന്നുകിടക്കുന്ന റബര്തോട്ടത്തിന്റെ ഏതോ ഭാഗത്ത് ആനയുണ്ട്. അവിടേക്ക് പോകുന്ന ഫോറസ്റ്റ് വാച്ചര്മാര്ക്കൊപ്പമായി പിന്നീടുള്ള യാത്ര. നടപ്പുവഴി പോലുമില്ലാത്ത ഏതൊക്കെയോ കുറ്റിക്കാടിനിടയിലൂടെ ആന നില്ക്കുന്ന സ്ഥലത്തെത്തി. മൂന്ന് ആനകളുടെ മുതുകുമാത്രം കുറ്റിക്കാടിനുമുകളില് കാണാനുണ്ട്. ഇടക്കിടെ അവര് നില്ക്കുന്ന സ്ഥലത്തെ മുള്വേലി തകര്ത്ത് കാണാനെത്തിയവര്ക്കുനേരെ കുതിക്കാന് ശ്രമിക്കുന്നു. അടിക്കാടും മുള്വേലിയും തീര്ത്ത പ്രതിബന്ധങ്ങളില്ലാതെ ചിത്രമെടുക്കാനും ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കുട്ടിയാനയെ കിട്ടാനുമുള്ള ശ്രമത്തില് ആനയുടെ സഞ്ചാരം വീക്ഷിച്ചു ദൂരം കുറെ കടന്നുപോയി. വൈകുന്നേരത്തോടെയാണ് കുട്ടിയെക്കൂടി കാണാവുന്ന തരത്തില് ചിത്രമെടുക്കാവുന്ന ഒരു പൊസിഷനില് ഇവരെ കിട്ടിയത്. പലയിടത്തും ആളും ബഹളവുമായതിനാല് ഈ മലഞ്ചെരുവിലെ റബര് തോട്ടത്തിലൂടെ ആന അങ്ങോട്ടും ഇങ്ങോട്ടും പരക്കംപായല് മാത്രം. വലിയൊരു പാറക്കൂട്ടത്തിന്റെ വിടവ് കിട്ടിയപ്പോള് അതിനുള്ളിലൂടെ പകര്ത്തിയതാണ് ഈ ചിത്രം. കുറച്ചു നേരം കൂടി കാത്തുനിന്നെങ്കിലും ആനയെ വന്നവഴിയിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം പൂര്ണമായും ശരിയാകുന്നില്ല. ഇനി ചിത്രം അയക്കണം എന്നതിനാല് തിരിച്ചുപോകാന് തീരുമാനിച്ചു. കണ്ടൊരു വഴിയിലൂടെ താഴേക്കിറങ്ങിയപ്പോഴാണ് പുതിയൊരു പ്രശ്നം ഉദിച്ചത്. ആനക്കൊപ്പം അങ്ങോട്ടും ഇങ്ങോട്ടും പലവഴികളിലൂടെ ഓടിയതിനാല് ഇവിടം തീര്ത്തും അപരിചിതമായ എനിക്ക് വാഹനത്തിനടുത്തേക്കുള്ള വഴി ഓര്മ്മയില്ല. രാവിലെ മുതല് ഓടിയ പാതകള് ഏതെന്ന് വീണ്ടും ഒാര്മിച്ചുനോക്കി. ആകെ ‘സിഗ്സാഗ്’ രീതിയിലാണ് പോയിരിക്കുന്നത്. നമുക്കുതന്നെ വഴി ഓര്മയില്ലെങ്കില് ആന ഇനി എങ്ങനെ വഴി കണ്ടുപിടിക്കുമോയെന്തോ? എന്ന ചിന്തയോടെ നാട്ടുകാരിലൊരാളുടെ സഹായം തേടി. രാവിലെ വഴിതെറ്റി വന്നപ്പോള് അവസാനം വന്നുചേര്ന്ന വഴിയുടെ പ്രത്യേകതയൊക്കെ പുള്ളിയോട് വിവരിച്ചു. ആ സ്ഥലത്തെത്താന് ഏകദേശം ഒന്നര കിലോമീറ്റര് ദൂരമുണ്ടെന്നും അത് ഈ മലയുടെ മറുവശത്താണെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞുകിടക്കുന്ന വഴികള് താണ്ടി അവിടെയെത്തിയപ്പോള് ദാ കിടക്കുന്നു എന്റെ കാര് ഒന്നും മിണ്ടാതെ.

NB: ഒരു ആന ക്യാമറ തള്ളി മറിക്കുന്ന ലോഗോ ഫോട്ടോ അടിക്കുറിപ്പിനൊപ്പമുള്ളത് ഈ തള്ളിനെ ഉദ്ദേശിച്ചല്ല കേട്ടോ. അത് ‘നുമ്മടെ’ ഒരു ശൈലിയാണ്. 😁
#WildElephant #Elephant #Calf #Edalakkad #Mookkannur #Angamaly #MyLifeBook #PhotoJournalism #NewsPhotography
Josekutty Panackal ⚫ Manorama 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...