2016, മാർച്ച് 30, ബുധനാഴ്‌ച

മലയാളിക്കൊരു ബംഗാളി അടി. അതും വെറുതെ!


അതൊരു റാലിതന്നെയായിരുന്നു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ കോളജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെത്തുവെന്ന് കൊൽക്കത്തയിൽ നിന്നും അറിഞ്ഞാണ് അവിടെയെത്തിയത്. തിരഞ്ഞെടുപ്പ് കവർചെയ്യാൻ ഇവിടെയെത്തിയിട്ട് ദീദിയെന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ ഒരു ചടങ്ങെങ്കിലും കവർചെയ്യാതെ എങ്ങിനെ കേരളത്തിലേക്ക് മടങ്ങും? കേരളത്തിലെ മുഖ്യമന്ത്രി ഒഴികെ മറ്റാരെയും മുൻകൂട്ടി അറിയിക്കാതെ തൊട്ടടുത്തുനിന്ന് ചിത്രമെടുക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന ബോധ്യം മനസിലുള്ളതുകൊണ്ട് മൈതാനിയുടെ ഏത് ഭാഗത്താണു ദീദിയുടെ സ്റ്റേജെന്നുതപ്പി നടന്നു. ഇല്ല! സ്റ്റേജിന്റെ പൊടിപോലുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിപാടി ഇവിടെത്തന്നെയല്ലേയെന്ന് ചോദിച്ചപ്പോൾ സംഗതി ഇവിടെത്തന്നെ പക്ഷേ സ്റ്റേജില്ലാത്ത പരിപാടിയാണെത്രെ. ഹൊ! അപ്പോൾ ഈശ്വര പ്രാർഥന, സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, നന്ദിയോട് നന്ദി.... കൃതജ്ഞത ഇതൊന്നുമില്ലാത്ത പരിപാടി... ആഹാ! അതുകൊള്ളാം മനസിൽ ലഡുപൊട്ടി.  പിന്നെ എങ്ങനെയാണ് പരിപാടി? ദീദി ഹെലികോപ്റ്ററിൽ വരും, ഇറങ്ങി റോഡിലൂടെ ഒറ്റ നടപ്പങ്ങുനടക്കും പറ്റുന്നവരൊക്കെ കൂടെ നടന്നോണം. ഈ പെണ്ണുംപുള്ളയുടെ ഒപ്പം നടന്ന് പോകാൻ ഈ പ്രദേശത്തെങ്ങാനും ആളുണ്ടോ? ചുറ്റുംനോക്കി. കുറച്ച് പൊലീസും പാർട്ടിപ്രവർത്തകരും അവരുടെ വൊളന്റിയേഴ്സുമല്ലാതെ ആരെയും കാണാനില്ല. 

കേരളത്തിൽ നിന്നുവന്ന മാധ്യമപ്രവർത്തകനാണ് ഞാനീ നാട്ടുകാരനല്ല അപാകത എന്തെങ്കിലുമുണ്ടെങ്കിൽ മുന്നേ അറിയിക്കണം എന്ന ലൈനിൽ മുതിർന്ന പൊലീസ് ഓഫിസർമാർക്ക് മുന്നിലൂടെ ക്യാമറയുമായി മൂന്നുനാലുവട്ടം നടന്നുനോക്കി. ബംഗാളിക്കും മലയാളിക്കും കാഴ്ചയിൽ സമാനതയുള്ളതുകൊണ്ടാവാം പൊലീസ് ഓഫിസർമാർ ഏതോ ബംഗാളി മാധ്യമപ്രവർത്തകൻ എന്നനിലയിൽ തീരെ മൈൻഡുചെയ്യാതിരിക്കുന്നു. ഹെലികോപ്റ്റർ എത്താറായി അങ്ങിങ്ങായി നിൽ‌ക്കുന്നവരെയൊക്കെ പൊലീസ് അവിടെനിന്നുമാറ്റുന്നു. എന്റെ അടുത്തുനിന്നവരെയും മാറ്റുന്നുണ്ട് പക്ഷേ ബംഗാളിയിൽ എന്തോ എന്നോടും പിന്നിലേക്ക് ചൂണ്ടിക്കാണ്ടി പറഞ്ഞു. മീഡിയ എന്നും ലോറി എന്നും രണ്ടുവാക്കുകൾ അതിലുണ്ടായിരുന്നതിനാൽ സംഗതി ഊഹിച്ചെടുത്തു. പിന്നിലേക്ക് നീങ്ങിവരുന്ന ലോറിയിൽ കയറാനാണ് പൊലീസ് പറഞ്ഞത്.  അതാ കുറെ ബംഗാളി പത്രക്കാരും ടിവിക്കാരും ലോറിയിൽ ചാടിക്കയറുന്നു. അപ്പോൾ സംഗതി ശരിതന്നെ. പിന്നാലെ ദീദിയുടെ ഹെലികോപ്റ്റർ മൈതാനത്തിറങ്ങി പൊടിപടലം വകവയ്ക്കാതെ കുറെ പ്രവർത്തകർ മൈതാനിയിലേക്ക് ഓടുന്നുണ്ട്. പൊടിയടങ്ങിയപ്പോൾ സാരിയുടുത്തൊരു വനിത ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഊർന്നിറങ്ങുന്നു. നിലത്ത് കാൽതൊട്ടപാടെ അതാപോകുന്നു സംരക്ഷണവേലിക്കരികിലേക്ക്. തൊട്ടടുത്തനിമിഷം കറന്റടിച്ചതുപോലെ തിരിച്ചുവരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും ഓടുന്നു. ഏതൊരു പരിപാടിയുടെയും ആദ്യ നിമിഷങ്ങൾക്കായി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതുപൊലെതന്നെ ലോറിയിൽ മഹാബഹളം. മമതയെ വ്യക്തമായി കാണാൻ പാടില്ലാത്ത തരത്തിൽ മാധ്യമപ്രവർത്തകരെ കയറ്റിയ ലോറി നിറുത്തിയിരിക്കുന്നതാണ് ആദ്യ പ്രശ്നം. ലോറി ഒരടിപോലും പിന്നോട്ടെടുത്താൽ അപ്പോൾ ഡ്രൈവറെ തല്ലും എന്ന രീതിയിൽ പൊലീസും നിൽപ്പുണ്ട്. മമത വേഗത്തിൽ നടന്നുവന്ന് റോഡിൽകയറി സംഗതികൾ ആകെയൊന്ന് വീക്ഷിച്ചു. സ്ഥലത്തെ സ്ഥാർഥിയെ തനിക്കരികിലേക്ക് ചേർത്തുനിറുത്തി നടത്തം ആരംഭിച്ചു. മിനിറ്റുകൾക്കുമുൻപ് അവിടെ കണ്ടരീതിയിലായിരുന്നില്ല പിന്നീടുകണ്ടത്. എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയ ജനം മമതക്കൊപ്പം നടക്കുന്നു. പക്ഷേ ആരെയും തനിക്ക് മുന്നിലേക്ക് കയറ്റിവിടാൻ അവർ അനുവദിക്കുന്നില്ല. തന്റെ മുന്നിൽ നടന്നുകയറാൻ നോക്കുന്നവരെയൊക്കെ പിന്നിലേക്ക് പോകാൻ അവർ ഇടക്കിടെ നിർദേശം നൽകും. ഒരു കിലോമീറ്റർ കഴിഞ്ഞ് മിഡ്നാപൂർ ഗാന്ധിപ്രതിമക്ക് സമീപം എത്തിയപ്പോഴേക്കും പലരും തളർന്നു. സാരിത്തലപ്പുകൊണ്ട് മുഖ്യമന്ത്രി ഇടക്കിടെ മുഖം ഒപ്പുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ആരൊക്കെയോ ജമന്തിപൂമാലകൾ റോഡിലേക്കെറിഞ്ഞു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കൂപ്പുകൈകാണിച്ചുള്ള അഭിവാദ്യം നിറുത്തി പൂമാലകൾ എറിയരുതെന്ന് കെട്ടിടത്തിന് മുകളിലുള്ളവർക്ക് നിർദേശം നൽകുന്നു. ഇതുകണ്ട് പിന്നാലെയെത്തിയ എല്ലാവരും നിർദേശം നൽകുന്നവരായി മാറുന്നു. റോഡിൽ വീണ പൂമാലയൊക്കെ പെറുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മമത നിർദേശവും നൽകി. 

പെറുക്കിയെടുത്ത പൂമാല എവിടേക്ക് മാറ്റിയന്ന് പിന്നെ കാണാൻ കഴിഞ്ഞില്ല കാരണം അതിലും വലിയൊരു ജനസാഗരം പിന്നാലെ ഇരച്ചുവരുന്നുണ്ടായിരുന്നു. റോഡിന് ഇരുവശത്തുനിന്നുമുള്ളവർ മമതയുടെ വഴിയിലേക്ക് കയറാതിരിക്കാൻ കയറുമായി ഇരുവശങ്ങളിലൂടെയും പ്രവർത്തകർ കുതിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ആൺ-പെണ്‍ സെക്യൂരിറ്റി സംഘം കറുത്ത കണ്ണടധരിച്ച് മമതക്കിരുവശവും ബലംപിടിച്ചു നീങ്ങുന്നുണ്ട്. പക്ഷേ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പമെത്താൻ അവരും നന്നേപാടുപെടുന്നുണ്ട്. അടുത്തവളവുതിരിഞ്ഞതും മാധ്യമലോറിയുടെ കാഴ്ചയിൽ നിന്നും മമത മറഞ്ഞു. പിന്നെയൊരു പൂരമായിരുന്നു ലോറിയിൽ. പ്ലാന്റ്ഫോമിന്റെ കമ്പിയിൽ കാൽകൊണ്ട് തൂങ്ങിനിന്നിരുന്ന എന്റെ തുടയിലടിച്ച് ഏതോ ബംഗാളി പത്രക്കാരൻ ലോറി ഡ്രൈവർക്ക് വണ്ടിനിറുത്താൻ നിർദേശം നൽകുന്നു. ‘അത് എന്റെ കാലാണ് സഹോദരാ, നിങ്ങൾ ലോറിയുടെ ബോഡിയിൽ അടിക്കൂ’ എന്നുള്ള എന്റെ ശബ്ദമൊന്നും പുള്ളിക്കാരൻ ശ്രദ്ധിക്കുന്നില്ല. കാലിൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ തമിഴ് സിനിമയിലേതുപോലെ ‘ഡാാായ്....’എന്നൊരു ശബ്ദം കണ്ഠത്തിൽ നിന്നും ഉയർന്നതോടെയാണ് അദ്ദേഹത്തിന് സ്ഥലകാലബോധമുണ്ടായത്. സിംപിൾ ഒരു ചിരിയും ചിരിച്ച് അദ്ദേഹം ലോറിയുടെ ബോഡിയിൽ അടിക്കാൻ തുടങ്ങി. ലോറി നിന്നപാടെ പാർട്ടിക്കാരും പൊലീസ് ഓടിവന്ന് മുന്നോട്ടെടുക്കാൻ ആ‍‍ജ്ഞാപിച്ചു. മുന്നോട്ടെടുത്താൽ ശരിയാക്കുമെന്ന് മാധ്യമക്കാരും. ആകെക്കൂടി വെട്ടിലായ പരുവത്തിൽ ഡ്രൈവറും. പത്തിരുപത് സെക്കൻഡിനുള്ളിൽ മമത കാഴ്ചക്കുള്ളിലെത്തി. വളവിലെത്തിയപ്പോൾ അവർക്കൊരു ഫോൺകോൾ വരികയും അത് അറ്റൻഡുചെയ്ത് റോഡിൽ നിന്നതുമാണ് മാധ്യമലോറിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും അവർ മറയാൻ കാരണമായത്. അതിന്റെ പേരിൽ കാലിൽ അടികിട്ടിയതോ എനിക്കും. ങാ! പിന്നെ ഒരു ബംഗാൾ ഓർമ്മക്ക് അതും കിടക്കട്ടെ. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...