2016, മാർച്ച് 18, വെള്ളിയാഴ്‌ച

ബംഗാളി ദാദ! മലയാളി മാമൻ...

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി കൊൽക്കത്ത നഗരത്തിൽ ഇറങ്ങിയ ആദ്യ ദിനം തന്നെ കല്ലുകടി. കാളിഘട്ട് എന്ന പ്രശസ്തമായ സ്ഥലത്തെ സ്പോർസ് ലവേഴ്സ് അസോസിയേഷൻ ഓഫിസിൽ നിന്നും റിപ്പോർട്ടിങ് തുടങ്ങാമെന്ന് ഒപ്പമുളള റിപ്പോർട്ടർ കിഷോർ പറഞ്ഞപ്പോൾ നാട്ടിലെ തക്കിട തരികിട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈനിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുതന്നെ തുടങ്ങുന്നതിലെ ഒരു വൈക്ലബ്യം തോന്നാതിരുന്നില്ല. എന്നാൽ നാലുലക്ഷത്തോളം രൂപ സർക്കാരിൽ നിന്നുകിട്ടിയ മൂന്നുലക്ഷത്തോളം ക്ലബ്ബുകൾ ബംഗാളിലുണ്ടെന്നുകേട്ടപ്പോൾ ഗുണിച്ചുനോക്കിയ ഫോണിലെ കാൽക്കുലേറ്ററിന് സംഖ്യകാണിക്കാൻ സ്ഥലമില്ലാതെ 1.2e11 എന്നുകാണിക്കുന്നു. എന്നാൽ ഈ മഹത് ക്ലബ്ബുകളിലൊന്ന് കണ്ടുകളയാമെന്നു വിചാരിച്ചുവച്ചുപിടിച്ചു.

സ്ഥലത്തെത്തിയപ്പോൾ ആകെയൊരു വശപ്പിശക്. മുന്നിലും സമീപത്തുമൊക്കെ പൊലീസ്. സമീപത്തെ ട്രാഫിക് സിഗ്നലിൽ എക്സ്ട്രാ ഡ്യൂട്ടിയുള്ള പൊലീസൊക്കെ ക്ലബ്ബിൽ നിന്നും പുറത്തെത്തുന്ന എസിയുടെ 
തണുപ്പൊെക്കയടിച്ച് ചുറ്റിപ്പറ്റി നിൽപുണ്ട്. അകത്തുകടന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ചെറിയൊരു ഓഫിസിന് തുല്യം. മമത ബാനർജിയുടെ യൗവനകാല ചിത്രം മുതലൊക്കെ ഭിത്തിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ ചിത്രം റീകോപ്പി ചെയ്തുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചപ്പോൾ അകത്തെ ചിത്രം എടുക്കാൻ പറ്റില്ലെന്ന് ഒരു ദാദ പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ പത്രക്കാരാണെന്നു പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എന്നാൽ പുറത്തുനിന്ന് എടുത്തോട്ടെയെന്ന് ചോദ്യത്തിൽ അകത്തെ ദാദയുടെ മുഖത്ത് ആശ്വാസം അത് കുഴപ്പമില്ല എന്നുള്ള മറുപടിയും കിട്ടി. പുറത്തെത്തി റോഡിനുമറുവശം നിന്ന് ചിത്രമെടുക്കുമ്പോൾ പുറത്തുചാർജുള്ള ദാദ ഹോയ് ഹോയ് എന്നൊക്കെ വിളിക്കുന്നുണ്ട്. ഗൗനിക്കാതിരുന്ന എനിക്കരുകിലേക്ക് ഏകദേശം ആറരയടി ഉയരവും 100 കിലോ തൂക്കവുമുള്ള ഘടാഘടിയൻ നടന്നെത്തി. ചിത്രം കാണണമെന്ന് പറഞ്ഞു. കാണിക്കാതെ നിവൃത്തിയില്ല, മോണിട്ടറിൽ ചിത്രം തെളിഞ്ഞതോടെ ഉടൻ ഡിലീറ്റ് ചെയ്യണമെന്നായി അദ്ദേഹം. ആകെ രണ്ടുചിത്രമേ എടുത്തിട്ടുള്ളു പൊലീസ് നോക്കിനിൽക്കെ ചിത്രം ഡിലീറ്റ് ചെയ്യിച്ചു. റിക്കവറി സോഫ്ട്‌വെയർ ഉള്ള സ്ഥിതിക്ക് വേണമെങ്കില്‍ ചിത്രം വീണ്ടെടുക്കാം... എന്നാലും തുടക്കം ഗംഭീകമായല്ലോ എന്നുവിചാരിച്ചു. ഏതായാലും ഇത് എടുത്തിട്ടുതന്നെ കാര്യം.

ചുറ്റുമുള്ള കെട്ടിടമൊക്കെയൊന്ന് വീക്ഷിച്ചു. ഇല്ല! ഇവരറിയാതെ പകർത്താൻ പറ്റിയ ഒരു സ്ഥലവും ചുറ്റിലുമില്ല. ഇനി വജ്രായുധം... കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിക്കുന്ന തന്ത്രം. എന്നെ ചിത്രം ഡിലീറ്റു ചെയ്യിച്ച ദാദ തിരിച്ച് ക്ലബ്ബിന് മുന്നിൽ കസേരയിട്ടിരിക്കുകയാണ്. അദ്ദേഹത്തോടുതന്നെ മറ്റ് ക്ലബ്ബുകൾ സമീപത്ത് ഉണ്ടോയെന്ന് അന്വേഷിച്ചു. വളരെ ഗൗരവത്തിൽ ഏതോ റോഡിന്റെ പേരൊക്കെ പറഞ്ഞു. അതിലൊരു റോഡ് എഴുതിയെടുത്ത് പത്തടി ദൂരെ ചെന്നുനിന്ന് ഞാൻ ഫോൺവിളി തുടങ്ങി. ദാദക്ക് കേൾക്കാവുന്ന തരത്തിൽ ഈ റോഡിന്റെ പേരൊക്കെ ഞാൻ മറുതലക്കലുള്ള വ്യക്തിയെ അറിയിക്കുന്നുണ്ട്. പക്ഷേ അത് മൊബൈൽ ക്യാമറയോടുള്ള സംഭാഷണമായിരുന്നെന്നുമാത്രം. രണ്ടുപോയതിന് പത്തു ചിത്രവുമായി മടങ്ങുമ്പോൾ മനസിൽ പറഞ്ഞു... മലയാളിയോടാ കളി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...