2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കടമിഴിയിലെ കള്ളച്ചിരികണ്ടോ?

കഴിഞ്ഞദിവസമാണ് കേരള സര്‍ക്കാരിന്‍റെ സംസ്ഥാന ഫൊട്ടോഗ്രഫി അവാര്‍ഡ് വിതരണ ചടങ്ങില്‍ അതിഥിയായി പോയത്. പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇതിലെ ചിത്രങ്ങള്‍ കാണുവാന്‍ ആകാംഷ ഉണ്ടായിരുന്നുതാനും. എന്നാല്‍ സെമിനാറും ഉദ്ഘാടനവും കഴിഞ്ഞ് ചിത്രങ്ങള്‍ കണ്ടതോടെ ആകെ സങ്കടം തോന്നി. മദ്യത്തിനും മയക്കുമരുന്നിനും എതിരെ (മനുഷ്യരാശിയുടെ വിപത്തുകള്‍) എന്നതായിരുന്നു കൊടുത്തിരുന്ന വിഷയം. സാധാരണ കാടും പ്രകൃതിയും വെള്ളവുമൊക്കെ കൊടുത്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വകുപ്പ് മന്ത്രി കെ.സി. ജോസഫ് തന്നെയാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്ന്  പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. 98 ശതമാനം ചിത്രങ്ങളും പോസ് ചെയ്ത് എടുത്തവയായിരുന്നു. ചിലതൊക്കെ കണ്ടപ്പോള്‍ മികച്ച സീരിയലോ സിനിമയോ നിര്‍മ്മിക്കാന്‍ ഈ ഫൊട്ടോഗ്രഫര്‍മാര്‍ക്ക് കഴിയുമെന്നും തോന്നാതിരുന്നില്ല. പതിവുപോലെ വിഷയം കിട്ടിയപ്പോള്‍ ക്യാമറയുമായി "എന്നാലൊരു അവാര്‍ഡ് പടം എടുത്തുകളയാം" എന്നുകരുതി പോയവര്‍ക്കാണ് അക്കിടി പറ്റിയത്. കിട്ടിയതുവച്ച് വിധി പ്രഖ്യാപിക്കാന്‍ വിധികര്‍ത്താക്കളും നിര്‍ബന്ധിതരായി.

"മദ്യപിച്ച് അടിതെറ്റി"ക്കിടക്കുന്ന ഗൃഹനാഥന്‍റെ ചിത്രമെടുക്കുമ്പോള്‍ വീട്ടമ്മ ക്യാമറയില്‍ ഒളികണ്ണിട്ടുനോക്കി ചിരിക്കുന്ന ചിത്രം വരെ അക്കൂട്ടത്തിലുണ്ട്.കൂടാതെ "അടിതെറ്റി"ക്കിടക്കുന്നയാളുടെ ചുണ്ടിലും ചെറുചിരി തത്തിക്കളിക്കുന്നു.  അതുപോലെ തന്നെ സംഘം ചേര്‍ന്ന് മദ്യവിപത്തിനെതിരെ ചിത്രമെടുക്കാന്‍ പോയി ഒരു ഭവനത്തിന്‍റെ തന്നെ വ്യത്യസ്ത ആംഗിളില്‍ നിന്നും വീട്ടുകാരെ പകര്‍ത്തിയവരും ഉണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ മുഖങ്ങളെ ശരിയായരീതിയില്‍ത്തന്നെ ഒപ്പിയെടുക്കുന്നതില്‍ പത്രഫൊട്ടോഗ്രഫര്‍മാരെപ്പോലെ തന്നെ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരും ഉയരട്ടെ.

സമൂഹത്തിലെ യഥാര്‍ത്ഥ ദൃശ്യം കലര്‍പ്പില്ലാതെ ക്യാമറയില്‍ ഒപ്പിയെടുത്തവര്‍ക്ക് പ്രത്യേക അഭിവാദ്യം. അടുത്ത തവണയെങ്കിലും ഒരു വിഷയം കിട്ടുമ്പോള്‍ വിഷയാനുസൃതമായി അപ്പോള്‍ പോസ് ചെയ്യിക്കാന്‍ പോകാതെ കയ്യിലൊരു ചിത്രം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഫൊട്ടോഗ്രഫിയിലെ തനിമ എന്നും നിലനിറുത്താന്‍ നിങ്ങള്‍ക്കും ബാധ്യതയുണ്ട്. കാരണം നിങ്ങള്‍ പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാരാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...