2023, ജൂലൈ 31, തിങ്കളാഴ്‌ച

2018ൽ കേരളം, 23ൽ ഡൽഹി; കുട വാങ്ങാത്തവരുടെ നാട്ടിലെ പ്രളയക്കഥകൾ

2018ഇടുക്കി അണക്കെട്ടു തുറന്നപ്പോഴത്തെ ജലപ്രവാഹത്തിൽ പെരിയാർ കരവിഞ്ഞു മുങ്ങിയ എറണാകുളത്തിന്റെയും 2023ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടു തുറന്നപ്പോൾ മുങ്ങിയ ഡൽഹിയുടെയും സമാന പ്രളയ കാഴ്ചകളിലൂടെ... 

 

ഡൽഹിയിലെ പ്രളയ ദുരിതം ചിത്രീകരിക്കുന്ന ജോസ്കുട്ടി പനയ്ക്കൽചിത്രംബാലഗോപാൽ.



∙ 









2018ൽ കേരളത്തിലെയും 2023ൽ ഡൽഹിയിലെയും പ്രളയങ്ങൾ ചിത്രങ്ങളിലൂടെ റിപ്പോട്ടു ചെയ്ത മലയാള മനോരമ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ, ഇരു പ്രളയത്തിലെയും സൗമ്യതകൾ ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും വിവരിക്കുന്നു. (ഇതിന്റെ പൂർണരൂപം മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായിക്കാം, കാണാൻ ഇവിടെ ക്ലിക് ചെയ്യുക.)

                        2018ലെ പ്രളയത്തെക്കുറിച്ചുളള അനുഭവക്കുറിപ്പ് ഇവിടെ


മഴ തീരെയില്ലാത്ത നാട്ടിൽ... 

ഡൽഹിയിൽ രണ്ട് തരം കാലാവസ്ഥയേ ഉള്ള. അത് കനത്ത ചൂടും കനത്ത തണുപ്പുമാണ്. കൊച്ചിയിൽ നിന്നും സ്ഥലംമാറ്റത്തെത്തുടർന്ന് ഈ ബോധ്യവുമായി മേയ് 4ന് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ തുടങ്ങിയതാണ് മഴ. പിന്നെ ഈ കുറിപ്പ് എഴുതും വരെയും പല ദിവസങ്ങളിലും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ ഡൽഹിയിൽ മഴ പെയ്യാറില്ലെന്നും നിങ്ങൾ കേരളത്തിൽ നിന്നും കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്


2023 ജൂലൈ 7ന് പതിവിലും മഴ പെയ്തു തുടങ്ങിയ ഡൽഹിയിൽ ആദ്യമൊക്കെ ആഘോഷ കാഴ്ചകളായിരുന്നു. ഇന്ത്യാ ഗേറ്റുമുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന കർത്തവ്യപഥിൽ ആളുകൾ കൂട്ടത്തോടെ മഴ നനഞ്ഞു നടക്കുന്നു. കുടയെടുക്കാൻ താത്പര്യമില്ലാത്തവരാണ് ഡൽഹി ജനത. വർഷത്തിൽ ഏതാനും ദിനം ഏതാനും മിനിറ്റു പെയ്യുന്ന മഴയ്ക്കായി എന്തിന് കുടയെന്ന വസ്തു വാങ്ങണം? അതെന്തിനു താങ്ങി നടക്കണം? എന്തൊരു അസൗകര്യമുളവാക്കുന്ന വസ്തു... എന്നിങ്ങനെയെല്ലാം കുടപ്രശ്നങ്ങളാണ് ഇവിടുള്ളവർക്ക് പറയാനുള്ളത്. മഴയെങ്കിൽ അത് നനഞ്ഞു പോകുക എന്നതാണ് ഇവിടത്തെ സ്റ്റൈൽ. കുടപിടിച്ചു നടക്കുന്നവരെ കണ്ടാൽ ഏകദേശം ഉറപ്പിക്കാം അതൊരു മലയാളിയായിരിക്കും.


ആദ്യത്തെ ആഘോഷമൊക്കെ കഴിഞ്ഞതോടെ നഗരത്തിൽ പതിയെ വെള്ളക്കെട്ടു തുടങ്ങി. അതീവ സുരക്ഷയുള്ള മേഖലയായ പാർലമെന്റ് പരിസരമൊക്കെ വെള്ളക്കെട്ടിലായി. അങ്ങിങ്ങായി റോഡ് ഇടിഞ്ഞു താഴുന്ന സംഭവമൊക്കെ റിപ്പോട്ടുചെയ്തു തുടങ്ങി. ആ സ്ഥലങ്ങളിലൊക്കെ പോയി വെള്ളത്തിലുള്ള ആഘോഷമൊക്കെ പകർത്തി തിരിച്ചെത്തി. ഡൽഹിയിൽ വന്ന് സ്ഥലങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ കൊച്ചിയിലേതു പോലെ മഴപെയ്താൽ എവിടെയൊക്കെ വെള്ളം കയറും എന്നൊന്നും ധാരണയില്ല. അതിനാൽ പലരും ട്വീറ്റ് ചെയ്യുമ്പോഴൊക്കെയാണ് സ്ഥലത്തെക്കുറിച്ച് അറിയുന്നതുപോലും. 2018ലെ കേരളത്തിലെ പ്രളയത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളെ പകർത്തിയതൊക്കെ ഈ സമയത്ത് ഓർമിച്ചെങ്കിലും ഡൽഹിയിലും അങ്ങനൊന്ന് സംഭവിക്കാൻ പോകുന്നുവെന്ന് കരുതിയതേയില്ല.



റീൽസും ആഘോഷവും 

ജൂലൈ 8ന് കനത്ത മഴയിൽ അണ്ടർപാസുകളിലൊക്കെ പതിയെ വെള്ളം കയറിത്തുടങ്ങി. റോഡിനടിയിലേക്ക് പോകുന്ന അണ്ടർപാസുകളിൽ വെള്ളം സ്വാഭാവികമായും കയറാവുന്നതാണല്ലോ എന്ന ചിന്ത മനസിൽ തോന്നുകയും ചെയ്തു. ഇടവിട്ടു ഒളിഞ്ഞും തെളിഞ്ഞും പെയ്ത മഴയിൽ പിറ്റേന്നായതോടെ കർത്തവ്യപഥിലെ റോഡും പുൽത്തകിടിയുമെല്ലാം വെള്ളക്കെട്ടിലമർന്നു. അവിടെ ചാടിക്കളിക്കാനും സോഷ്യൽ മീഡിയ റീൽസ് എടുക്കാനുമെല്ലാം ആളുകളുടെ ബഹളം.


രാവിലെ താമസ സ്ഥലത്തുനിന്നും മെട്രോ ട്രെയിനിൽ വരുമ്പോൾ യമുനാനദിയെ കുറുകെ കടക്കേണ്ടതുണ്ട്. മാലിന്യം നിറഞ്ഞു കറുത്ത് ഒഴുകിയിരുന്ന നദി പതിയെ നിറം മാറി കലങ്ങി ഒഴുകിത്തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുതിയ പാർലമെന്റിനു മുന്നിലെ അമൻ സർക്കിളിനു ചുറ്റും വെള്ളം കയറിയിരിക്കുന്നു. മനോരമ ഓഫിസ് സ്ഥിതി ചെയ്യുന്ന റാഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിൽ നിന്നും ഇവിടേയ്ക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ, പക്ഷേ ഫുട്പാത്തിൽ ഉൾപ്പടെ വെള്ളം നിറഞ്ഞിരിക്കുന്നു. അതിന്റെ അരികു ചേർന്ന് ഷൂസ് നനയാതെ നടന്നു പോകാൻ പരമാവധി ശ്രമിച്ചു. പക്ഷേ തിരമാലപോലെ വെള്ളം പറത്തിവിട്ടു വന്ന സിറ്റി സർവീസ് ബസ്, മുട്ടിനുതാഴെയുള്ള ഭാഗമെല്ലാം നനച്ചു. ഇനി രക്ഷയില്ല! ഷൂസ് നനയ്ക്കാതെ നടക്കാൻ നോക്കിയ ഞാനിതാ ജീൻസടക്കം നനഞ്ഞു നിൽക്കുന്നു. പിന്നെ നേരെ വച്ചുപിടിച്ചു അമൻ സർക്കിളിലേക്ക്. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്തുനിന്നും കനത്ത ചെളി വെള്ളം ഒഴുകിവരുന്നുണ്ട്. ഇതിൽ ചവിട്ടേണ്ടെന്നു കരുതി എതിർഭാഗത്തെ റോഡിലേക്ക് കടന്നതും ചവിട്ടിയിരുന്ന റോഡിലെ മധ്യഭാഗം താഴേക്ക് ഇരുന്നതുപോലെയൊരു തോന്നൽ. അതുവരെ കാണാത്ത പുതിയൊരു കുഴി അവിടെ രൂപപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രമെടുത്ത റോഡ് ഇടിഞ്ഞുതാഴൽ പെട്ടെന്ന് ഓർമയിലെത്തി. വളരെ വേഗം അവിടെനിന്നും കരകയറി. റെയ്സീന റോഡിലെ പ്രസ്ക്ലബ്ബ് ഓഫ് ഇന്ത്യയുടെ മുൻവശത്തെ റോഡിലൂടെ കയറുന്ന വെള്ളം പിന്നിലെ വാതിലിലൂടെ അടുത്ത റോഡിലേക്ക് പോകുന്നു, സെൻട്രൽ സെക്രട്ടറിയറ്റ് മെട്രോ സ്റ്റേഷന്റെ മുൻപിൽ വലിയ വെള്ളക്കെട്ടായി മെട്രോയിറങ്ങുന്നവർ റോഡിലേക്കിറങ്ങാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്നു, റാഫി മാർഗിൽ ചെറുമഴ വന്നപ്പോൾ നനയാതിരിക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറിയ ഇരുചക്രവാഹനയാത്രക്കാർ വെള്ളത്തിൽ മുങ്ങിയ സ്കൂട്ടര്‍ ഇനിയെങ്ങനെയെടുക്കും എന്ന ശങ്കയോടെ നിൽക്കുന്നു... അങ്ങനെ മഴക്കാഴ്ചകൾ ഡൽഹിയുടെ ഏറ്റവും സംരക്ഷിത മേഖലകളിലൊന്നിൽ വിചിത്രമായിക്കൊണ്ടിരിക്കുന്നു.



നിശ്ചലം ലോഹാ പുൽ

യമുനയുടെ സംഹാര താണ്ഡവം ഏറെ അടുത്ത് കാണാവുന്നതും വാഹനത്തിലെത്താവുന്നതുമായ സ്ഥലം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഓൾഡ് യമുനാ ബ്രിജ് എന്ന പേരായിരുന്നു. ‘ലോഹാ പുൽ’ എന്നറിയപ്പെടുന്ന 1867ൽ ഗതാഗതം തുടങ്ങിയ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പു പാലം. ഇരുമ്പു ചട്ടക്കിടയിലൂടെ തിങ്ങി ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങളും മുകളിലൂടെ ട്രെയിനും. അതിനടിയിൽ കുത്തിയൊഴുകുന്ന യമുന. അവിടെ എത്തുമ്പോൾ വെള്ളം ഉയരുന്ന ഭീതിയിൽ പാലത്തിനടിയിൽ താമസിച്ചിരുന്നവരൊക്കെ തങ്ങളുടെ വസ്തുക്കളെല്ലാമെടുത്ത് സ്ഥലം വിടാനൊരുങ്ങുകയാണ്. ഇതിനോടു ചേർന്ന് കൊച്ചുകൊച്ചു ക്ഷേത്രങ്ങളുമുണ്ട്. അതിന്റെ തറയോടുചേർന്ന് വെള്ളം ശക്തമായി ഒഴുകിയെത്തുന്നുണ്ട്. ഐഎസ്ബിടി കശ്മീരി ഗേറ്റ് എന്നറിയപ്പെടുന്ന മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിൻ നദിക്ക് കുറുകെ കടക്കുന്ന ദൃശ്യം ഇവിടെ നിന്ന് പകർത്താം. ഒപ്പം നദി മധ്യത്തിൽ ഒരു കൊച്ചു ക്ഷേത്രവും മുങ്ങി നിൽക്കുന്നുണ്ട്. കേരളത്തിലെ പ്രളയത്തിൽ കാലടി പെരിയാർ മധ്യത്തിലെ കൊച്ചു ക്ഷേത്രം മുങ്ങി നിൽക്കുന്നതും പെരിയാർ ആർത്തലച്ച് ഒഴുകുന്നതുമായ ദൃശ്യം എന്റെ ഓർമയിൽ ഓടിയെത്തി. ചിത്രമെടുത്ത് ഓഫിസിലെത്തി അടിക്കുറിപ്പ് തയാറാക്കുമ്പോഴേക്കും നദിയിലെ ജലനിരപ്പ് 205.33 എന്ന അപകട നിലയ്ക്കും മുകളിലെത്തിയെന്ന് കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പെത്തി.



ഇടിഞ്ഞു താഴുന്ന റോഡുകൾ

ഇന്ത്യാഗേറ്റിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു എന്ന സന്ദേശം പിറ്റേന്ന് ഡൽഹിയിലെ ഒരു ഫോട്ടോ ജേണലിസ്റ്റ് അയച്ചു തന്നതിനു പിന്നാലെ അവിടേക്ക് പോകാൻ തീരുമാനിച്ചു. കൊച്ചിയേക്കാൾ അടിത്തറയില്ലാത്ത സ്ഥലമാണോ ഡൽഹിയെന്ന് മനസിൽ കരുതുകയും ചെയ്തു. കാരണം ചതുപ്പിനു മേലെയാണ് കൊച്ചി നഗരം. 2018ലെ പ്രളയത്തിൽ കൊച്ചി നഗരത്തിനു ഓടകൾ നിറഞ്ഞുണ്ടായ പ്രശ്നമല്ലാതെ ഏറെ ദുരിതങ്ങളൊന്നും ബാധിക്കപ്പെട്ടില്ല. എന്നാൽ ആലുവയും, പെരുമ്പാവൂരും, മൂവാറ്റുപുഴയും, നെടുമ്പാശേരിയും, ഏലൂർ, പാതാളം മേഖലകളുമൊക്കെ വെള്ളത്തിനടിയിലാകുകയും ചെയ്തു. അതുപോലെ തന്നെ ന്യൂഡൽഹിയുടെ ഭാഗങ്ങളിലെല്ലാം മഴ കനത്തു പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടല്ലാതെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല, എന്നാൽ യമുന തൊട്ടുരുമ്മുന്ന ഓൾഡ് ഡൽഹിയിൽ സ്ഥിതി വ്യത്യസ്ഥവുമാണ്. റോഡ് താഴ്ന്ന സ്ഥലത്തിനു സമീപം വലിയ ഗതാഗതക്കുരുക്കുണ്ട്. റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉടൻ തന്നെ പണിയും ആരംഭിച്ചു. നഗരത്തിൽ അപ്പോഴേക്കും മഴയൊഴിഞ്ഞിരുന്നു.



രാഷ്ട്രപതിഭവനു’ മുൻപിൽ കട്ടിലിട്ടു കിടപ്പ്

വൈകുന്നേരമായപ്പോൾ വേറൊരു സന്ദേശംകൂടിയെത്തി. ഡൽഹിയിൽ മലയാളികൾ ഏറെ വസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ. അതിനോടു ചേർന്നുള്ള ഫ്ലൈഓവറിനടിയിൽ യമുനാ നദിയോട് ചേർന്നു താമസിച്ചിരുന്നവരെല്ലാം താമസമാക്കിയിരിക്കുന്നു. എന്നാൽ അവിടെയൊന്നു പോയി നോക്കാൻ തീരുമാനിക്കുന്നു. ഗതാഗതക്കുരുക്കുകൾ കടക്കാൻ ഏറ്റവും നല്ല യാത്രാ രീതി മെട്രോ ട്രെയിൻ തന്നെയാണ്. മയൂർ വിഹാർ സ്റ്റേഷനിലിറങ്ങിപ്പോഴേ കാണാം പാലത്തിനടിയിൽ താമസക്കാരുടെയും അവരുടെ വളർത്തു മൃഗങ്ങളുടെയുമൊക്കെ ബഹളം. തലേന്ന് രാത്രി അവരുടെ വീടുകളിൽ വെള്ളം കയറിയതോടെ കിടക്കയും അവശ്യ സാധനങ്ങളുമെടുത്ത് ഇവിടേയ്ക്കു മാറുകയായിരുന്നു. ജി20 സമ്മേളനത്തിന്റെ ഭാഗമായി മേൽപാലത്തിലെ തൂണിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രപതിഭവന്റെ ചിത്രത്തിനരികെ കട്ടിലിട്ട് അതിന് മുകളിൽ കൊതുകുവല വിരിക്കാനൊരുങ്ങുന്ന ഒരുഅച്ഛന്റെയും മകന്റെയും ചിത്രമാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. കേരളത്തിൽ സ്കൂളുകൾ ക്യാംപുകളായി മാറിയ ദൃശ്യത്തിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഫ്ലൈഓവറുകളും അഭയകേന്ദ്രമായി മാറുന്ന കാഴ്ചയായിരുന്നു അത്.



യമുനാഗട്ടിലെ മലയാളം

അടുത്ത ദിവസം യമുനാ ബാസാർ എന്നറിയപ്പെടുന്ന സ്ഥലത്തെ വീടുകളിൽ വെള്ളം കയറുന്നതായി അറിവു കിട്ടി. ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും നദിയിലെ വെള്ളത്തിലെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്. 40 വർഷക്കാലത്തെ റെക്കോർഡും തകർത്ത് ജലത്തിന്റെ തോത് ഉയരുന്നു. ഗൂഗിൾ മാപ്പിൽ തിരഞ്ഞ് യമുനാ ബാസാർ കണ്ടെത്തി അവിടെയെത്തുമ്പോൾ പലരും വീട്ടുപകരണങ്ങളുമായി വീടിനു മുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു വീടിന്റെ ഭിത്തിയിൽ മലയാളത്തിൽ ‘യമുന ഗട്ട്’ എന്ന് എഴുതിയിരിക്കുന്നു. അതെന്താണ് അവർ മലയാളികളാണോയെന്ന് അന്വേഷിച്ചു. ഇവിടെ ഒട്ടേറെ മലയാളികൾ പൂജാ കർമ്മങ്ങൾക്കായി എത്താറുണ്ടെന്നും അവരെക്കരുതി എഴുതിയതാണെന്നും പ്രളത്തിലൂടെ ബോട്ടു തുഴഞ്ഞെത്തിയ ആൾ പറഞ്ഞു. യമുനയും വീടുകളും ഒരേ ലെവലിൽ നിൽക്കുകയാണ്. മുൻപ് ഈ സ്ഥലം കണ്ടിട്ടില്ലാത്തതിനാൽ വെള്ളം കയറുന്നതിന് മുൻപ് ഇവിടം എങ്ങിനെയായിരുന്നു എന്ന് യാതൊരു രൂപവുമില്ലതാനും. വീടുകൾക്ക് മുകളിൽ നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വീട്ടുപകരണങ്ങൾ മാറ്റുന്നതിന്റെയുമൊക്കെ ചിത്രമെടുത്തതോടെ എൻഡിആർഎഫ് സംഘവും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇവിടേക്ക് എത്തിത്തുടങ്ങി. ഏറെ അകലെയല്ലാതെ മൊണാസ്ട്രി മാർക്കറ്റ് എന്നൊരു സ്ഥലമുണ്ടെന്നും അവിടത്തെ ടിബറ്റൻ മാർക്കറ്റ് മുഴുവൻ വെള്ളത്തിലായെന്നും കേട്ട് അവിടേയ്ക്ക് പോകാനൊരുങ്ങി. പക്ഷേ വെള്ളം കയറി വഴികളൊക്കെ അടച്ചതോടെ ഗൂഗിൾ മാപ്പ് വട്ടം ചുറ്റിച്ചു. ഒട്ടേറെത്തവണ ഈ സ്ഥലങ്ങളിലെ ഫ്ലൈഓവറുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം കറങ്ങി അവസാനം മാർക്കറ്റിലും എത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ ഇന്റർനെറ്റ് മോഡമൊക്കെയായി കച്ചവടക്കാർ വരുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഇതിനുള്ളിലുണ്ടെങ്കിൽ എല്ലാം നശിച്ചിരിക്കുമെന്ന് ഉറപ്പ്.


എൻഡിആർഎഫിന്റെ പശു പിടിത്തം

യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നുകൊണ്ടേയിരിക്കുന്നു. ഡൽഹിയിൽ മഴയില്ലെങ്കിലും ഹരിയാനയിലെ ഹത്‌നികുണ്ഡ് ഡാം തുറന്നു വിട്ടതോടെ ഇതേ നദിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം നദീതടത്തിലുള്ളവരെ മുക്കിക്കൊണ്ടിരിക്കുന്നു. പശുക്കൾ പലതും നദിയിലൂടെ ജീവനോടെയും അല്ലാതെയും ഒഴുകുന്നു. രക്ഷാപ്രവർത്തകർ വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ നിന്നും നാൽക്കാലികളെ രക്ഷിക്കാൻ നോക്കുന്നുണ്ട്. ഓൾഡ് ബ്രിജിനപ്പുറമുള്ള സ്ഥലത്ത് വലിയൊരു ഗോശാലയുണ്ട്. അതിൽ വെള്ളം കയറിയതോടെ നാൽക്കാലികളെ രക്ഷിക്കാൻ വലിയൊരു സംഘമെത്തി. വെറ്റിനറി ഡോക്ടർമാരെയും മരുന്നുമൊക്കെ കരയിൽ സജ്ജീകരിച്ചു നിർത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം ശ്രമകരമായാണ് ബോട്ടിന്റെ അരികിൽ ചേർത്തു പിടിച്ച് നാൽക്കാലികളെ കൊണ്ടുവരുന്നത്. ഇതിനിടെ കുതറിയോടാൻ ശ്രമിക്കുന്ന നാൽക്കാലികളെ പിടിക്കാൻ മറ്റൊരു സംഘവും സ്ഥലത്തുണ്ട്. കരയിലെത്തിച്ചപ്പോൾ പലതും അബോധാവസ്ഥയിലാണ്. അതിന്റെയൊക്കെ ശരീരത്തിൽ അമർത്തി വെള്ളം പുറത്തേക്ക് കളഞ്ഞു തിരിച്ച് ജീവൻ കൊടുക്കുന്നു രക്ഷാപ്രവർത്തകർ. ഓരോ നാൽക്കാലിയും അബോധാവസ്ഥയിൽ നിന്ന് ഉണരുമ്പോൾ ‘ഗോമാതാ കീ ജയ്’ വിളികളും ഉയരുന്നുണ്ട്.


വെള്ളത്തിൽ വീണ ഡ്രോൺ 

ഐഎസ്ബിടിയിലേക്കുള്ള ഫ്ലെ ഓവറിൽ പ്രവേശിക്കാനായി സഞ്ചരിച്ച ട്രക്ക് വെള്ളത്തിൽ പെട്ടു കിടക്കുന്നു. ഇതിനു മുകളിൽ കയറി വെള്ളത്തിലേക്ക് കരണം മറിഞ്ഞു ആഘോഷിക്കുന്ന യുവാക്കളെയും തിരിച്ചുള്ള യാത്രയിൽ കാണാൻ കഴിഞ്ഞു. ചെങ്കോട്ടയുടെ പുറകുവശം മുഴുവൻ പ്രളയത്തിലമർന്നുകഴിഞ്ഞു. അതുവഴിയുള്ള മഹാത്മാഗാന്ധി മാർഗിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനുള്ള കെട്ടിടത്തിന്റെ മേൽക്കൂര മാത്രമേ കാണാനുള്ളൂ. അതിനു മുകളിൽ ട്രാഫിക് കോണുകളും കട്ടിലുമൊക്കെ കയറ്റിവച്ച് രണ്ടു യുവാക്കൾ ഇരിക്കുന്നു. ചുറ്റും വെള്ളവും ഒരു വശത്ത് ചെങ്കോട്ടയും. ഇതിനിടെ ഒരു ഡ്രോൺ ക്യാമറ എവിടെനിന്നോ പറന്നെത്തി. പൊതുവെ ഡൽഹിയിലാകെ ഡ്രോൺ നിരോധിത മേഖലയാണ്. ഈ സ്ഥലത്തോടു ചേർന്ന് പട്ടാളക്കാരെയും കാണുന്നുണ്ട്. ഇവർ ഡോൺ വെടിവച്ചിടുമോയെന്ന് ശങ്കിച്ചു നിൽക്കുന്നതിനിടെയതാ ചെങ്കോട്ടയുടെ മൂലയിലിടിച്ച് ഡ്രോൺ വെള്ളത്തിലേക്ക് വീഴുന്നു. ആദ്യമൊന്ന് മുങ്ങിപ്പോയ ശേഷം പിന്നാലെ വെള്ളത്തിനു മുകളിലേക്ക് തിരിച്ചെത്തി കുഞ്ഞൻ ക്യാമറ. ഒരാൾ ഇതു പിടിച്ചെടുക്കാൻ നീന്തി വരുന്നുണ്ട്. ആ ചിത്രവും ക്യാമറയിലാക്കി റെയിൽവേ പാലത്തിന്റെ മറുവശത്തു നോക്കിയപ്പോൾ ഡ്രോണിന്റെ റിമോട്ട് സംവിധാനവുമായി പറത്തിവിട്ടയാൾ അവിടെ നിൽപ്പുണ്ട്. ആകെ അമളി പിണഞ്ഞ ഭാവം. പുള്ളിക്കാരൻ പണം നൽകാമെന്ന് ഉറപ്പു കൊടുത്തു വിട്ടയാളാണ് വെള്ളത്തിൽ ഡ്രോൺ തിരയാൻ പോയിരിക്കുന്നത്. ബാറ്ററി ഊരിമാറ്റി കൊണ്ടുവാരാനൊക്കെ കരയിൽ നിന്ന് പറയുന്നുണ്ട്. ഒരു കയ്യിൽ ഡ്രോണും മറുകൈ നീന്താനും ഉപയോഗിക്കുന്നതിനിടയിൽ ഡ്രോണിന്റെ ബാറ്ററി ഊരാനൊന്നും നീന്തൽക്കാരൻ മിനക്കെട്ടില്ല.


ഇനിയും താഴാതെ ഐടിഒ 

ഗതാഗതം ഏറെയുള്ളതും സർക്കാർ സ്ഥാപനങ്ങൾ ഏറെയുള്ളതുമായ ഐടിഒ എന്ന സ്ഥലം പ്രളയത്തിൽ മുങ്ങിയിട്ട് ഏറെനാളായി. അവിടെനിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും വാർത്താ ചാനലുകളിൽ വരുന്നത്. റോഡ് മാർഗവും മെട്രോ മാർഗവും ഏറ്റവും എളുപ്പത്തിൽ പ്രളയ ദുരിത സ്ഥലത്ത് എത്താവുന്ന ഒരിടമായിരുന്നു ഇത്. മുൻപ് ഈ സ്ഥലത്തെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിതിനാൽ പിന്നീട് ഇവിടേയ്ക്ക് പോയിരുന്നില്ല. മഴ അവസാനിച്ച ശേഷവും ഇപ്പോഴും ഇവിടത്തെ വെള്ളക്കെട്ടിനെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ വീണ്ടും അവിടേയ്ക്കു പോകാൻ തീരുമാനിച്ചു. അവിടെ ചെല്ലുമ്പോൾ രാവിലത്തെ പ്രളയദുരിതക്കാഴ്ചകൾ റിപ്പോട്ട് ചെയ്യാൻ ടെലിവിഷൻ ക്യാമറകൾ ഒട്ടേറെയുണ്ട്. പല റിപ്പോർട്ടർമാരും വെള്ളത്തിൽ മുങ്ങി റിപ്പോട്ട് ചെയ്ത് പതിയെപ്പതിയെ അസുഖബാധിതരായിക്കഴിഞ്ഞു. പുതുതായി എത്തിയവർ ആവേശപൂർവം വീണ്ടും മാലിന്യം നിറഞ്ഞ നെഞ്ചൊപ്പം വെള്ളത്തിലിറങ്ങി റിപ്പോട്ട് ചെയ്യുന്നു. മലയാളി ചാനൽ പ്രവർത്തകർ പക്ഷേ ഇതിൽ മാന്യത പാലിക്കുന്നുണ്ട്. വെള്ളത്തിന്റെ കരയിൽ നിന്നാണ് അവരുടെ റിപ്പോട്ടിങ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിൽ ചാടി റിപ്പോട്ടു ചെയ്ത പലരുടെയും അനുഭവങ്ങളും കേരളത്തിൽ പ്രളയം റിപ്പോട്ട് ചെയ്തവരുടെ പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം അവർ കേട്ടിരിക്കാം. രാവിലെ ഓഫിസിൽ പോകുന്നവരുടെ ദുരിതമടക്കം അവിടെ നിന്നു പകർത്തിയ ശേഷം രാജ്ഘട്ടിൽ ജലം നിറഞ്ഞ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.


രാജ്ഘട്ടിലെ വണ്ടർലാ !!

രാജ്ഘട്ടിലേക്കുള്ള വഴി പൊലീസ് അടച്ചിരിക്കുകയാണ്. വഴിയാകെ വെള്ളം നിറഞ്ഞു കിടക്കുന്നു. മഹാത്മാഗാന്ധി മാർഗിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൽ കളിക്കാൻ എവിടെനിന്നോ വലിയ സംഘം ആളുകൾ എത്തിയിട്ടുണ്ട്. അതിൽ കിടന്ന് ഉരുണ്ടും അലക്കിയും കുളിച്ചുമെല്ലാം അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. കുഞ്ഞു കുട്ടികൾ മുതൽ 80 കടന്നവർ വരെ അക്കൂട്ടത്തിലുണ്ട്. എല്ലാവരും വാട്ടർ തീം പാർക്കിലെത്തിയ മൂഡിലാണ്. പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ഇടയ്ക്കിടെ വഴക്കുപറഞ്ഞ് ഓടിക്കുന്നുമുണ്ട്. അപ്പോൾ മാറിയാലും പിന്നീട് വീണ്ടും തിരിച്ചെത്തി കളി തുടരുന്നു.

ഒരു ദിനം കൂടി കടന്നു പോയതോടെ പതിയെ വെള്ളം താഴ്ന്നു തുടങ്ങി. കേരളത്തിൽ കണ്ടതുപോലെ ഇനി ചെളി കോരലിന്റെയും പാമ്പു പിടിത്തത്തിന്റെയുമൊക്കെ നാളുകളാണ്. പാമ്പ് ഡൽഹിയിൽ പൊതുവെ കുറവാണ്. പക്ഷേ നദിയിലൂടെ ഒഴുകിയെത്തിയവ ഒട്ടേറെയുണ്ടാകുമെന്ന് ഉറപ്പ്. കേരളത്തിലെ പ്രളയത്തിൽ നീന്തിപ്പോകുന്ന ഒട്ടേറെ പാമ്പുകളെ കണ്ടെങ്കിലും ഇവിടെ ഒന്നിനെപ്പോലും കണ്ടിട്ടില്ല. മുൻപ് പോയ സ്ഥലങ്ങളിലൊക്കെ പാമ്പിനെപ്പേടിച്ചു ശ്രദ്ധയോടെയാണ് ഓരോ അടിയും വച്ചതുപോലും വെള്ളത്തിൽ കളിക്കുന്ന കുട്ടികളെയൊക്കെ കണ്ടിട്ട് ഇക്കാര്യം മനസിൽ ഓർത്തെങ്കിലും പൊലീസ് വഴക്കു പറഞ്ഞിട്ടുപോലും വെള്ളത്തിൽ നിന്നു കയറാത്ത കുട്ടികൾ എന്റെ വാക്കിൽ കയറില്ലെന്ന് ഉറപ്പ്. പതിയെപ്പതിയെ പാമ്പിനെ കണ്ടെന്നുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നുതുടങ്ങി. ചെങ്കോട്ടയുടെ പിന്നിലൂടെയുള്ള മഹാത്മാഗാന്ധി മാർഗിൽ വെള്ളം വറ്റിയതോടെ വലിയ ചെളിക്കെട്ടു രൂപപ്പെട്ടു. രണ്ടു ദിവസത്തെ വെയിൽ കൂടി അടിച്ചതോടെ ചെളി ഉണങ്ങി പൊടിയുമായി. മുനിസിപ്പൽ ജീവനക്കാർ ചൂലും കോരിയും പലകയും എന്നുവേണ്ട സർവവിധ സംവിധാനങ്ങളുമായി എത്തി. ടാർ റോഡിലെ കട്ടപിടിച്ച ചെളി ഇളക്കാൻ ടാങ്കറിൽ വെള്ളം കൊണ്ടുവന്ന് ചീറ്റിക്കേണ്ടിയും വന്നു.


പുഴമധ്യേ കുലുങ്ങാതെ  

കേരളത്തിലെ പ്രളയത്തിൽ പെരിയാറിലൂടെ ഒഴുകിയെത്തിയ തടിയും ചവറുമെല്ലാം ഇടിച്ചു ആലുവയിൽ നദി രണ്ടായി പിരിയുന്ന സ്ഥലത്തെ ജലദേവത പ്രതിമ ഒടിഞ്ഞു വീണകാര്യം ഇതിനിടെയാണ് ഓർത്തത്. അതുപോലെ തന്നെ യമുനയുടെ പ്രളയ മധ്യത്തിൽ നിന്നിരുന്ന ഡൽഹി കശ്മീരി ഗേറ്റിനു സമീപത്തെ കൊച്ചു ക്ഷേത്രത്തിന്റെ സ്ഥിതി ഇപ്പോൾ എന്തായിക്കാണും എന്നറിയാനായി അവിടേക്കും പോയി. ആലുവയിൽ പ്രതിമക്കു പിന്നിൽ റെയിൽവേ പാലമാണെങ്കിൽ ഇവിടെ മെട്രോ പാതയാണ് എന്ന വ്യത്യസമേയുള്ളൂ. ഒഴുകി വന്നിടിച്ച ചപ്പുചവറുകളെയെല്ലാം പ്രതിരോധിച്ചു ക്ഷേത്രത്തിന്റെ മുകൾ ഭാഗം മാത്രം വെള്ളത്തിനു മുകളിൽ കാണാം. അപ്പോഴും നദി കലങ്ങി ഭീകരരൂപിണിയായിത്തന്നെ ഒഴുകുന്നു.


ജീവിതം തിരികെ പിടിക്കാൻ 

യമുനാ ബാസാറിനു സമീപം വെള്ളം കയറിയ വീടുകളിലും സ്ഥലങ്ങളിലുമെല്ലാം ശുചീകരണം നടക്കുകയാണ്. പലരും ചെളി കോരുന്ന തിരക്കിലാണ്. മെട്രോ നഗരമെങ്കിലും സെക്കിൾ റിക്ഷ ചവിട്ടി ജീവിക്കുന്നവരുടെ റിക്ഷകൾ വെള്ളത്തിൽ ഇത്ര ദിവസവും മുങ്ങിക്കിടന്നവയിൽ ചെളി നിറഞ്ഞിരിക്കുന്നു. അവയിൽ തെരുവു നായ്ക്കൾ വിശ്രമിക്കുന്നു. ഇലക്ട്രിക് റിക്ഷകൾ കഴുകിയെടുത്ത് ശരിയാക്കാനുള്ള ശ്രമത്തിലാണ് പലരും. ബാറ്ററി പ്രളയമെത്തുമ്പോൾ ഊരിമാറ്റി പലരും കൊണ്ടുപോയിരുന്നു. പ്രളയ തോത് രേഖപ്പെടുത്തിയിരിക്കുന്ന ഓൾഡ് യമുന ബ്രിജിനടിയിലെ വെള്ളം താഴ്ന്നിരിക്കുന്നു. പാലത്തിനടിയിൽ കഴിഞ്ഞിരുന്നവർ തിരിച്ചെത്തി വീണ്ടും ജീവിതം തുടങ്ങാൻ ശ്രമിക്കുന്നു. എവിടെയും പ്രളയം അവശേഷിപ്പിച്ച തൊങ്ങലുകൾ തൂങ്ങി നിൽക്കുന്നു.


മേൽപാലത്തിലെ ജീവിതങ്ങൾ 

മയൂർ വിഹാർ മേഖലയിൽ ഇനിയും പ്രളയജലം ഇറങ്ങിയിട്ടില്ല. അവിടെ ഓവർ ബ്രിജുകളിലും അതിനടിയിലുമെല്ലാം കഴിയുന്നവർ അവിടെത്തന്നെ തുടരുന്നു. മഴ മാറി ദിവസങ്ങളായെങ്കിലും നദിയിലെ ജല നിരപ്പ് വീണ്ടും അപകട നിലയ്ക്കു മുകളിൽ വരികയും താഴുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. യമുനാതടത്തോടു ചേർന്നുള്ള പലരുടെയും കൊച്ചു കൂരകളിലേക്ക് ഇനിയും മടങ്ങാറായിട്ടില്ല. ചിലർ നീന്തിയെത്തി വീട്ടിലെ സാധനങ്ങളെടുത്ത് കഴുകി ഉണക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മുനിസിപ്പൽ ജീവനക്കാർ ഫോഗിങ്ങിനായെത്തി. പൊതുവെ വായു മലിനീകരണം സംഭവിച്ചിട്ടുള്ള ഡൽഹിയിൽ ഇനി ജല മലിനീകരണത്തിന്റെ അസുഖങ്ങൾ കൂടി വരും നാളുകളിൽ ഉണ്ടായേക്കാം. അതിനു തടയിടാൻ പല പദ്ധതികളുമായാണ് ഉദ്യോഗസ്ഥരുടെ വരവ്.


 കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഇതിന്റെ പൂർണരൂപം മനോരമ ഓൺലൈൻ പ്രീമിയത്തിൽ വായിക്കാം, കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

2018ലെ പ്രളയത്തെക്കുറിച്ചുളള അനുഭവക്കുറിപ്പ് ഇവിടെ)

All Images copyrighted to Malayala Manorama/Josekutty Panackal. 

#Yamunaflood #DelhiFlood #ExperienceOfAPhotojournalist #Flood #Delhi #ComparisonofKeralaandDelhiFlood #JosekuttyPanackal #MalayalaManorama #NewsPhotographer #PhotoJournalist 





2022, ജൂലൈ 21, വ്യാഴാഴ്‌ച

നമ്മുടെ കുട്ടികൾ എവിടെ പോകുന്നു?

 കഴിഞ്ഞദിവസം കൊച്ചി മറൈൻഡ്രൈവിൽ വാർത്താ സംബന്ധിയായ ഒരു ചിത്രം എടുത്തുകൊണ്ടിരിക്കെയാണ് രണ്ട് കുട്ടികൾ സമീപമെത്തിയത്. അവരുടെ ഒരു ഫോട്ടോ എടുത്തു തരുമോ എന്നതായിരുന്നു ആവശ്യം. സ്മാർട് ഫോണുകൾ വ്യാപകമായതോടെ ചിത്രമെടുത്ത് തരുമോ എന്ന ചോദ്യം ആരും ആരോടും ചോദിക്കാതായതാണ്, പിന്നെന്താണിങ്ങനെ എന്ന് ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടു. ആളുകൾക്കു ചിത്രമെടുത്ത് നൽകുന്ന ഫൊട്ടോഗ്രഫറല്ല ഞാനെന്നും നിങ്ങളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടെങ്കിൽ അതിലെടുത്ത് തരാം എന്നും പറഞ്ഞു. മൊബൈൽ ഫോണില്ലെന്നു പറഞ്ഞ അവർ, ഫോട്ടോയെടുത്ത് ആളുകൾക്കു നൽകാത്ത ചേട്ടൻ എന്തുതരം ഫോട്ടോഗ്രാഫറാണെന്നറിയാൻ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു. ആ വിശേഷം ചോദിക്കലിന്റെ അവസാനം പൈസ തരുമോ എന്നുള്ള ചോദ്യം പ്രതീക്ഷിച്ച എനിക്കു മുന്നിലേക്ക് ഒരു 10 രൂപ എടുക്കാനുണ്ടാകുമോ എന്നുള്ള ചോദ്യം വേഗത്തിലെത്തി. പണം എന്തിനാണെന്ന് ചോദിച്ചപ്പോൾ തിരിച്ചു വീട്ടിൽ പോകാനാണെന്നു പറഞ്ഞു. ഏത് സ്കൂളിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോഴാകട്ടെ കൊച്ചി നായരമ്പലത്തെ ഒരു സ്കൂളിന്റെ പേര് പറഞ്ഞു. ഇന്ന് ക്ലാസിൽ കയറാതെ മറൈൻഡ്രൈവ് കാണാൻ പോന്നതാണെന്ന സത്യവും പിന്നാലെയെത്തി. ആ സ്ഥലത്തുള്ള ഞങ്ങളുടെ ലേഖകന്റെ നമ്പരിൽ വിളിച്ചു അങ്ങനൊരു സ്കൂൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനിടയിൽ പതിയെ കക്ഷികൾ അവിടെനിന്നും മുങ്ങി. കുറച്ചു ദൂരെ മറ്റൊരു ആളോടും എന്തോ ചോദിക്കുന്നത് പിന്നെ കണ്ടു. ഏകദേശം ഏഴാംക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന പ്രായമേ കാഴ്ചയിൽ തോന്നിച്ചുള്ളൂ. പിന്നെ അവർ മറൈൻഡ്രൈവിലെ തിരക്കിലേക്ക് അമർന്നു. ആ സമയം ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്. സ്കൂളിലേക്കെന്ന് പറഞ്ഞുപോയ മക്കൾ അവിടെയെത്താതെ മാതാപിതാക്കൾക്ക് അറിയാത്ത മറ്റൊരു ഇടത്തേക്ക് പോകുന്നു. വീട്ടിൽ ഒരു അത്യാഹിതമുണ്ടായി ഇവരെ കൂട്ടാൻ ആരെങ്കിലും സ്കൂളിലെത്തിയാൽ അധികൃതർക്കു പറയാൻ എന്തുണ്ടാകും? ഇവരെ എവിടെപ്പോയി അന്വേഷിക്കും? പല ന്യൂ ജനറേഷൻ സ്കൂളുകളിലും കുട്ടികൾ അവിടെയെത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് എസ്എംഎസ് അലെർട്ട് കിട്ടുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ‘മാതാപിതാക്കളുടെ ചിറകിനടിയിൽ നിന്നു മുക്തരായി കുട്ടികൾ ലോകം കാണേണ്ടെ?’ എന്നൊരു ചോദ്യമുണ്ട്. പക്ഷേ അതിന് പ്രാപ്തരാകുന്ന പ്രായം ഏതെന്ന് കണ്ടെത്തേണ്ടത് ആ കുട്ടികളും അവരുടെ കുടുംബവും തന്നെയാണ്. ഇവിടെ ഈ കുട്ടികൾ അതിനുള്ള കാര്യക്ഷമത കൈവരിച്ചു എന്ന് ബോധ്യമുള്ളവരാണെങ്കിൽ അവരുടെ പെരുമാറ്റം ഇത്തരത്തിലാകുമായിരുന്നില്ല.  


#MissingKids #students #friends #Nayarambalam #schoolstudy #classcut


2021, ഡിസംബർ 23, വ്യാഴാഴ്‌ച

ഇനി ആ ചിരി ക്യാമറക്കു മുൻപിലില്ല.

 ഇന്ന് മലയാള മനോരമയുടെ ഒന്നാം പേജിൽ ഞാനെടുത്ത 2 ചിരി ചിത്രങ്ങളുണ്ട്. അതിലൊന്ന് എപ്പോൾ പ്രസിദ്ധീകരിക്കപ്പെടുമെന്നറിയാതെ 2019ൽ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്നും പകർത്തിയ പി.ടി. തോമസിന്റെ ചിരി ചിത്രം. മറ്റൊന്ന് ഇന്നലെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി മാസ്ക് മാറ്റി ചിരിക്കുന്ന ചിത്രം. ബിരുദത്തിന് ഞാൻ പഠിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ സൂപ്പർ സീനിയറായിരുന്നു പി.ടി. തോമസ്. കോളജ് പഠന കാലത്തെ പത്രപ്രവർത്തന ബന്ധത്തിനിടയിലാണ് എംഎൽഎ ആയ പി.ടി.യെ കണ്ടിട്ടുള്ളതും ചിത്രങ്ങൾ എടുത്തിട്ടുള്ളതും. പിന്നെ പല ജില്ലകളിൽ ജോലി ചെയ്തുവെങ്കിലും ഇക്കാലയളവിലൊന്നും പുള്ളിക്കാരനെ വിളിക്കേണ്ടി വന്നില്ല. 2007ൽ വിവാഹ സമയത്താണ് വെറുതെ ഒരു വിവാഹ ക്ഷണപത്രിക അദ്ദേഹത്തിന് അയക്കുന്നത്. പരിചയമില്ലാത്ത ഒരാളുടെ ക്ഷണം സ്വീകരിക്കുമോയെന്ന ശങ്കയും അന്നുണ്ടായിരുന്നു. വിവാഹത്തിന് പള്ളിയിൽ കയറുംവരെയും ഈ അതിഥിയെ കണ്ടില്ല. പക്ഷേ താലികെട്ടിനായി തിരിഞ്ഞ വേളയിൽ അതാ 2 രാഷ്ട്രീയക്കാരുടെ ഷർട്ടുകൾ പള്ളിയിൽ കാണുന്നു. ഒന്ന് പി.ടി. തോമസും മറ്റേത് ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റ്യനും. വിവാഹചടങ്ങുകൾ തീർത്ത് ഇതേ ചിരിയിൽ ആശംസനേർന്ന് അവർ ഇരുവരും പിരിഞ്ഞു. പിന്നീട് എറണാകുളത്തേക്ക് ഞാൻ ട്രാൻസ്ഫറായി എത്തിയ ശേഷമാണ് പി.ടി. ഉൾപ്പെടുന്ന ചടങ്ങുകൾ കവർ ചെയ്യാൻ പോകേണ്ടി വന്നത്. ധാരാളം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നയാൾ എന്ന നിലയിൽ എന്നെ മറന്നുകാണുമെന്ന് കരുതിയെങ്കിലും ആദ്യ ദിനം കണ്ടപ്പോൾത്തന്നെ എപ്പോൾ ട്രാൻസ്ഫറായി എത്തിയെന്നും തൊടുപുഴയിൽ ഇപ്പോൾ ആരൊക്കെയുണ്ടെന്നുള്ള അന്വേഷണവും നടത്തിയാണ് പിരിഞ്ഞത്. പിന്നീട് എല്ലാ വേദികളിലും കണ്ടുമുട്ടുമ്പോൾ ഈ ചിരിയായിരുന്നു ക്യാമറക്കുള്ള സമ്മാനം. അതിലൊരു ചിരി കണ്ണീർ വാർക്കുന്നവർക്കിടയിലെ ഓർമചെപ്പിലേക്കായി ചിത്രശേഖരത്തിൽ നിന്നും തിരിച്ചെടുത്തത് ഇന്നലെ. രാഷ്ട്രപതി റാംനാഥ് കേവിന്ദിന്റെ ചിരി ചിത്രം എടുത്തുകൊണ്ടു നിൽക്കുന്നതിനിടെയാണ് ഈ വാർത്ത അറിയുന്നത്. അങ്ങനെ ചിരി നിറഞ്ഞ പേജെങ്കിലും ഇനി ക്യാമറക്കു മുന്നിൽ ആ ചിരിയില്ലല്ലോ എന്ന നൊമ്പരത്തിനൊപ്പം പ്രണാമം. 🙏

Josekutty Panackal /
#Remembering #PTThomas #MLA #PresidentOfIndia #RamNathKovind #Smile #MalayalaManorama #Pages #NewsPaper #PhotoJournalism #BehindThePicture
https://www.manoramaonline.com/photogallery/current-affairs.farewell-to-pt.ernakulam-town-hall-pt.html

2021, നവംബർ 26, വെള്ളിയാഴ്‌ച

ഈ ലാൻഡിൽ വുഡ്‌ലാൻഡ് പ്രശ്നമാണോ?

  


കോളജ് കാലഘട്ടത്തിൽ ആക്ഷൻ ഷൂസായിരുന്നു ഒരു സ്വപ്നപാദുകം. പിന്നീടത് വുഡ്‌ലാൻസിലേക്ക് കുടിയേറി. ജോലി ലഭിച്ചതിനു ശേഷമാണ് മണ്ണിന്റെ നിറമുള്ള വുഡ്‌ലാൻസ് ആദ്യമായി വാങ്ങുന്നത്. നന്നായി ചെളി പറ്റിയാലും ഒരു പ്രശ്നവുമില്ല എന്നതായിരുന്നു ആ നിറത്തിന്റെ ഒരു മേന്മ. പക്ഷേ നനഞ്ഞാൽ നാളുകളെടുക്കും ഉണക്കിയെടുക്കാൻ. മറ്റു ഷൂസുകളിലേക്കും ഇടയ്ക്കിടെ പോയി വന്നിരുന്നെങ്കിലും വുഡ്‌ലാൻഡുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ഇതേ നിറമുള്ള ഷൂസ് പലവർഷങ്ങളായി വീണ്ടും വീണ്ടും വാങ്ങിക്കൊണ്ടുമിരുന്നു. പക്ഷേ അടുത്തിടെയായി ഇത് ഇടുന്ന ദിനങ്ങളിലെല്ലാം എന്തോ ഗുലുമാൽ എന്നെ തേടി വരുന്നു. 2 മാസം മുൻപ് ഇത് ഇട്ട ദിനത്തിലാണ് ക്യാമറയുമായി ഓടുന്നതിനിടെ അടി ഭാഗത്തെ സോൾ ഇളകി വീഴാനൊരുങ്ങിയത്.  മുട്ടുകുത്തി കഷ്ടിച്ച് അന്നു രക്ഷപ്പെട്ടു. പിന്നെ ഇത് ഒട്ടിച്ചെടുത്ത് കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു. അതിനു ശേഷം നവംബർ ആദ്യവാരമാണ് ഇതും ധരിച്ചു സിയാൽ ഗോൾഫ് കോഴ്സിലെ ഒരു കുട്ടി ഗോൾഫറുടെ ചിത്രം എടുക്കാൻ പോയത്.

  ചിത്രമെടുപ്പിനിടെ അവിടുത്തെ ചതുപ്പിൽ താഴ്ന്നു. ഷൂസിനു പുറമെ അത് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ പാന്റ്സിലും ഷർട്ടിലും ചെളിയായി. അത് ഉണക്കിയെടുക്കാൻ ഒരാഴ്ചയെടുത്തു. പിന്നീട് ധരിച്ചത് ദാ ഇന്നലെ. ഇത്തവണ കാത്തുവച്ചത് ഇത്തിരിക്കൂടി കട്ടിയുള്ളതായിരുന്നു. ആലുവയിൽ ഡിസിസി നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ചിനു നേരെ പ്രയോഗിച്ച ജല പീരങ്കിയാണ് ഇത്തവണ വുഡ്‌ലാന്റിനൊപ്പം ക്യാമറയും ബാഗും  ഷർട്ടും ജീൻസുമെല്ലാം കുളിപ്പിച്ചത്. 

അതോടെ കുറച്ചുനേരം ചിത്രമെടുക്കലും മുടങ്ങി. അടുത്തു നിന്നിരുന്നയാളുടെ ടെലിവിഷൻ ക്യാമറയാകട്ടെ പൂർണമായും കണ്ണടച്ചു. (പുള്ളിക്കറിയില്ലല്ലോ ഈ വുഡ്‌ലാൻഡാണ് പ്രശ്നമെന്ന്) . ഏതായാലും ഇനി വല്ല പള്ളിയിൽ കൊണ്ടുപോകാനും ഈ ഷൂസ് ഇട്ടു നോക്കണം. അന്ന് ഹാനാൻവെള്ളം വച്ചിരിക്കുന്ന പാത്രം വല്ലതും പൊട്ടിവീഴുമോയെന്തോ


2021, മാർച്ച് 22, തിങ്കളാഴ്‌ച

കേരളം to ബംഗാളം

 ∙കോവിഡുകാലത്ത് ബംഗാൾ തിരഞ്ഞെടുപ്പിനു പുറപ്പെട്ടു  ബിഹാറിലും ജാര്‍ഖണ്ഡിലും നേപ്പാളിലും വരെ സ്വയം കാറോടിച്ചു ചെന്ന്  റിപ്പോർട്ട് ചെയ്ത അനുഭവക്കുറിപ്പ്. by Josekutty Panackal


 
നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോഴാണ് ചീഫ് ന്യൂസ് എഡിറ്റർ രാജീവ് സാറിന്റെ വിളിയെത്തിയത്. കേരളത്തിനൊപ്പം ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടേയ്ക്ക് പോകാൻ സമ്മതക്കുറവ് ഉണ്ടോയെന്ന്? ‘നാട്ടിൽത്തന്നെ വേണ്ട കോവിഡുണ്ട്. ഇനി ബംഗാളി കോവിഡ്കൂടി പിടിച്ച് അവിടെ കിടക്കേണ്ടിവന്നാൽ സ്ഥിതി ആകെ വഷളാകും. നാട്ടിലെ സൗകര്യമോ മുൻഗണനയോ ഒന്നും ബംഗാളിൽ കിട്ടില്ലല്ലോ. ഒരു വർഷക്കാലത്തോളമായി സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യാതെയും പരിപാടികൾ കവർ ചെയ്യാൻ സ്വയം വാഹനമോടിച്ചും നടന്ന കരുതൽ ഈ ബംഗാൾ തിരഞ്ഞെടുപ്പോടെ കളഞ്ഞു കുളിക്കേണ്ടിവരുമല്ലോ’–മറുപടി പറയും മുൻപ് ഈ ചിന്തകളൊക്കെ തലച്ചോറിൽ മിന്നിമറഞ്ഞു.
എന്തായാലും ഇനി കോവിഡിന് എന്നെ പിടിച്ചേ തീരൂ എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. മാത്രമല്ല തിരഞ്ഞെടുപ്പ് യാത്രകൾ ധാരാളം പുതിയ അനുഭവങ്ങളും ഫയൽ ചിത്രങ്ങളും സമ്മാനിക്കുന്നതുമാണ്. ആ നിമിഷം തന്നെ പറഞ്ഞു: ‘യെസ് റെഡി’. ആലപ്പുഴയിൽനിന്നു സാക്കിർ ഹുസൈനാണെന്ന് ഒപ്പമെന്ന് അറിഞ്ഞു. മുൻപ് ഒരുമിച്ച് ജോലി ചെയ്ത ആളായതിനാൽ കൂടുതൽ സന്തോഷവും തോന്നി.  

ബംഗാളിൽ പോയാലെന്താ?
പോകേണ്ട തീയതി അറിയുംമുൻപേ ബംഗാളിലേക്ക് പോകുന്ന കേരളീയർക്ക് ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഉണ്ടാകണമെന്ന അറിയിപ്പ് വന്നു. ‘മൂക്കിൽ കമ്പുകയറ്റുന്ന’ പരിപാടി ചിത്രം എടുത്തതല്ലാതെ നേരിടേണ്ടിവന്നിരുന്നില്ല.  അസുഖമില്ലാതെ ആർടിപിസിആർ എടുക്കാൻ ചെല്ലുമ്പോൾ ലാബിൽ എന്തിനാണ് പരിശോധിക്കുന്നതെന്നുള്ളതിന് വിശദീകരണം നൽകണം. ‘ബംഗാൾ യാത്രയ്ക്ക്’ എന്ന മറുപടിയിൽ നഴ്സ് എന്റെ നേരെ നോക്കി. ഒപ്പമുള്ളവർ കാനഡ, സിംഗപ്പൂർ, യുകെ എന്നിങ്ങനെയൊക്കെ പറയുമ്പോൾ ദേ ഒരാൾ ബംഗാളിലേക്ക് സർട്ടിഫിക്കറ്റ് എടുക്കാൻ വന്നിരിക്കുന്നു. മാസ്കിന് മുകളിലെ കണ്ണിന്റെ ഭാവത്തിലൂടെ ആ മുഖത്തെ രസം എനിക്കു മനസിലായി. ‘നെഗറ്റീവ്’ റിപ്പോർട്ട് കിട്ടുംവരെ ചെറിയൊരു അസ്വസ്ഥത ബാക്കികിടന്നു.

ഞാനെന്റെ ‘സ്വന്തം’ കാറിൽ...!
കൊൽക്കത്തയിൽ കോവിഡ് എങ്ങിനെയുണ്ടെന്ന് ഇന്റർനെറ്റിൽ പരതി നോക്കി. ആശങ്കാജനകമായ കണക്കുകൾ പുറത്തുകാണുന്നില്ല. ചിലപ്പോൾ പരിശോധന നടത്താത്തതിനാലാകാം. ബംഗാളി പത്രങ്ങളിൽ വരുന്ന ചില ചിത്രങ്ങൾ പരിശോധിച്ചു. മാസ്ക് ധരിക്കുന്നതായൊന്നും കാണുന്നില്ല. പണി പാളിയതുതന്നെ, മനസ്സിലുറപ്പിച്ചു.
ബംഗാളിൽ ചെന്നു മടങ്ങുംവരെ ഒട്ടേറെ കാറുകളിലും പൊതുഗതാഗത സംവിധാനത്തിലുമൊക്കെ കയറേണ്ടിവന്നാൽ കോവിഡ് എവിടെനിന്ന് കിട്ടിയെന്നു പോലും അറിവുണ്ടാകില്ല. കൊച്ചിയിൽ ഇപ്പോൾ ചെയ്യുന്നതുപോലെ തന്നെ സ്വയം വാഹനം ഓടിച്ചാലോ എന്ന ചിന്ത അങ്ങനെയാണു മനസ്സിൽ തെളിഞ്ഞത്. പ്രമുഖ കാർ റെന്റൽ കമ്പനികളായ സൂം, റെവ്, മൈ ചോയ്സ് എന്നിവയൊക്കെ പരിശോധിച്ചു. ബംഗാളിൽ കൂടുതൽ വാഹനങ്ങളുള്ള കമ്പനിയെന്ന നിലയിൽ‌ റെവിനെ സെലക്ട് ചെയ്തു. വിമാനമിറങ്ങുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വാഹനം പിക്അപ് പോയിന്റാക്കി പണവും അടച്ചു.


ആപ്പും എയർപോർട്ടിലെ തേപ്പും 


മാർച്ച് ഒന്നിനാണ് യാത്ര പുറപ്പെടേണ്ടത്. ആരോഗ്യ സേതുവിനൊപ്പം ബംഗാൾ സർക്കാർ വക സന്ധാനെ ആപ്പും ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴതാ ബംഗാളികളുടെ വലിയ തിക്കും തിരക്കും. വെബ് ചെക്കിൻ ചെയ്താലേ അകത്തേക്ക് വിടൂ. കൂടാതെ വിമാനത്താവളത്തിലെ കിയോസ്കിൽ നിന്നും അതിന്റെ പ്രിന്റും എടുത്തുവേണം അകത്തുകയറാൻ. മൊബൈൽ ഫോണിൽ വെബ് ചെക്കിൻ ചെയ്യാൻ അറിയാത്തവരും പ്രായമായവരുമൊക്കെ ആകെ വെപ്രാളപ്പെട്ടു നടക്കുന്നു. പ്രിന്റ് ചെയ്യാനുള്ള കിയോസ്കിലാകട്ടെ എല്ലാവരും തിരക്കിട്ട് കുത്തി 2 യന്ത്രങ്ങൾ കേടാകുകയും മറ്റുള്ളവയിൽ പേപ്പർ തീരുകയും ചെയ്തു. വെബ് ചെക്കിൻ ചെയ്തത് ഫോണിൽ കാണിച്ചു കൊടുത്താലും മതിയെന്ന് അറിഞ്ഞതുപ്രകാരം അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ രണ്ടുപേരെ വെബ് ചെക്കിൻ ചെയ്യാൻ സഹായിച്ചതോടെ കൂടുതൽ ആവശ്യക്കാർ ചുറ്റും കൂടാൻ തുടങ്ങി. അതിനിടെ പേപ്പർ നിറച്ച് കിയോസ്കുകളിലൊന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ അക്കൂട്ടർക്കിടയിൽ നിന്നു രക്ഷപ്പെട്ടു.
 
കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ, അവിടത്തെ സ്ഥിരം വിലാസത്തിന്റെ രേഖകൂടി ഉണ്ടെങ്കിലേ കാർ കൈമാറ്റം ചെയ്യാനാകൂ എന്നായി. ബംഗാളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്നതാണെന്നും സ്ഥലം വാങ്ങാൻ വന്നതല്ലെന്നും അതിനാൽ സ്ഥിര വിലാസമില്ലെന്നും കസ്റ്റമർകെയറിൽ വിളിച്ച് പറഞ്ഞതോടെ കാര്യങ്ങൾ ഉഷാറായി. കാറുമായി 10 മിനിറ്റിനുള്ളിൽ ആളെത്തി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഹോട്ടലിലേക്ക്. ആദ്യ യാത്രയിൽത്തന്നെ ‘ഗൂഗിളമ്മായി’ നന്നായൊന്നു വഴിതെറ്റിക്കുകയും ചെയ്തു.

കറങ്ങിപ്പോയ യുടേൺ
മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീടിനു പരിസരത്ത് എന്തെങ്കിലും കിട്ടുമോയെന്ന് ശ്രമിച്ചുകൊണ്ട് തുടക്കമിടാം എന്ന ലക്ഷ്യത്തോടെ പിറ്റേന്ന് രാവിലെ തന്നെ അവിടേക്ക് വച്ചുപിടിച്ചു. വീടിന് 1 കിലോമീറ്റർ ഇപ്പുറത്ത് പൊലീസ് തടഞ്ഞു. ആകെയൊരു പന്തികേട് പുള്ളിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. കർണാടക റജിസ്ട്രേഷൻ വാഹനം, ബംഗാളികളുടെ മുഖഛായ, മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നു. ഉദ്യോഗസ്ഥൻ വോക്കിടോക്കിയിൽ ആരോടോ സംസാരിച്ചു. മാധ്യമപ്രവർത്തകർ പോയിട്ട് രാഷ്ട്രീയ നേതാക്കളെ പോലും വീടിനു പരിസരത്തേക്ക് വിട്ടേക്കരുത് എന്നാണ് കോവിഡ് പേടിയിൽ മമതയുടെ ഉത്തരവെന്നും ഈ വഴി കടത്തിവിടില്ലെന്നും പറഞ്ഞു. അങ്ങനെ വീടിന്റെ പരിസരത്തേക്കു നടന്നു പോലും പോകാനുള്ള വഴിയടഞ്ഞു. 


ടോപ്സിയ റോഡിലെ ഓഫിസാണ് തിരഞ്ഞെടുപ്പ് ആസ്ഥാനം. അവിടേക്കായി അടുത്ത യാത്ര. ടിഎംസി ആസ്ഥാനത്തിനു സമീപം മെട്രോ സ്റ്റേഷന്റെ പണി നടക്കുകയാണ്. അതിന്റെ പൊടിക്കൂട്ടത്തിനിടയിൽ കാർ പാർക്കുചെയ്ത് ഓഫിസിനുള്ളിലേക്ക് നടന്നു കയറി. നിലവിൽ മമതയ്ക്കു പരിപാടികളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിപാടികൾ അലെർട്ട് നൽകാൻ നിങ്ങളെക്കൂടി വാട്സാപ് ഗ്രൂപ്പിൽ ചേർക്കാമെന്നും പറഞ്ഞ് ഫോൺ നമ്പരുകൾ വാങ്ങി.
അടുത്ത ലക്ഷ്യം ബിജെപി ഓഫിസാണ്. ബിജെപി ഓഫിസിൽ വിളിച്ചപ്പോൾ ഹോട്ടൽ ഹിന്ദുസ്ഥാൻ ഇന്റർനാഷനലിൽ ചില നേതാക്കൾ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അവിടേക്കു ചെല്ലാനും അറിയിച്ചു. തെറ്റായ യുടേണിൽ പൊലീസ് പിടികൂടി. ലൈസൻസ് ചോദിച്ചു. കൊടുത്തപ്പോൾ ഇത് ഒറിജിനലാണോയെന്ന് അടുത്ത ചോദ്യം. ഫൈൻ അടയ്ക്കണമെന്നു ബംഗാളിയിൽ പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ പറ്റിയതാണെന്നും ബംഗാളിയും ഹിന്ദിയുമൊന്നും മനസിലാകില്ലെന്നും ഇംഗ്ലിഷിൽ പറഞ്ഞു. ആശയവിനിമയം തകരാറിലായതോടെ വിട്ടേക്കാൻ അടുത്തുനിന്ന ഉദ്യോഗസ്ഥൻ കൈകാണിച്ച ഉദ്യോഗസ്ഥനോട് പറഞ്ഞു. ലൈസൻസ് തിരിച്ചുതന്നു. പഞ്ചാബി ഹൗസ് സിനിമയിലെ പോലെ ‘ജബ...ജബ..’ പരിപാടി ഇത്തരം അവസരങ്ങളിൽ വളരെ മികച്ച ആശയമാണ്!  

ബാലാഗ്രാമിലെ പിണറായി 
അടുത്ത ദിനം നന്ദിഗ്രാമിലേക്കും തുടർന്നു നരേന്ദ്ര മോദിയുടെയും മമത ബാനർജിയുടെയും കൊൽക്കത്തയിലെ റാലികൾക്കും ശേഷമാണ് പശ്ചിമ ബംഗാളിലെ വടക്കോട്ടുള്ള യാത്രകൾ. 700 കിലോമീറ്ററോളം ദൂരമുണ്ട്. പരമാവധി യാത്രകൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതാക്കുകയാണ് ലക്ഷ്യം. വിമാനമോ ട്രെയിനോ ആശ്രയിക്കാൻ മനസുവന്നില്ല. ഇത്രനാൾ കാത്തുസൂക്ഷിച്ച കോവിഡ് കടിഞ്ഞാണെങ്ങാനും കയ്യിൽ നിന്നും വഴുതിയാലോ?  


ആദ്യലക്ഷ്യം രവീന്ദ്രനാഥ ടഗോറിന്റെ ശാന്തിനികേതൻ. 160 കിലോമീറ്ററാണ് ദൂരം. യാത്രാവഴിയിൽ ബാലാഗ്രാമിൽ സംയുക്തമോർച്ച (ഇടത്-വലത് സഖ്യത്തിന്റെ) സ്ഥാനാർഥി മഹിമ മണ്ഡലിനുവേണ്ടി അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കുന്നവരെ കണ്ട് അവിടെയിറങ്ങി. കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖ സഖാക്കൾ പാർട്ടി ചിഹ്നം കണ്ട് ആവേശം കയറി എത്തിയതാണെന്ന് മതിലിൽ ചിത്രം വരയ്ക്കുന്നവർ കരുതി! പിണറായി വിജയനെക്കുറിച്ചൊക്കെ അവരിൽ ചിലർ ആവേശപൂർവം ചോദിച്ചു. ചിത്രവുമെടുത്ത് ലാൽസലാം പറഞ്ഞ് ശാന്തിനികേതനിലേക്ക്.
ഗ്രാമീണ മേഖലയുടെ ഉണങ്ങിയതും പച്ചയുമായ പാടങ്ങളുമെല്ലാം കടന്ന് അവിടെ എത്തിയപ്പോൾ വൈകുന്നേരമായി. കോവിഡ് പേടിയിൽ ക്യാംപസ് ആകെ വരണ്ടുകിടക്കുന്നു. ആരെയും ഒരു കെട്ടിടങ്ങളിലേക്കും പ്രവേശിപ്പിക്കില്ല. വിദ്യാർഥികൾ ഉൾപ്പടെ നാടുവിട്ടുകഴിഞ്ഞു. ക്യാംപസിൽ ചുറ്റിനടന്നു സഞ്ചാരികളോട് വിവരിക്കുന്ന ഗൈഡുമാർ‌ അവിടിവിടങ്ങളിലായി നിന്ന് ‘ഹലോ ഹലോ’ വിളിച്ച് ഏതെങ്കിലും കസ്റ്റമറെ കിട്ടുമോയെന്ന് പരിശോധിക്കുന്നു. സന്ധ്യയായിത്തുടങ്ങി. ക്യാംപസിലെ ലൈറ്റുകൾ പോലും തെളിക്കുന്നില്ല. താമസിക്കാനുള്ള ഏതെങ്കിലും ഹോട്ടൽ തപ്പിപ്പിടിച്ചേ മതിയാകൂ.


ആരറിയുന്നു, സ്ഥാനാർഥിയെ! 


അടുത്ത ലക്ഷ്യം 100 കിലോമീറ്റർ അപ്പുറമുള്ള സൽത്തോറ ഗ്രാമത്തിലെ കൽപണിക്കാരന്റെ ഭാര്യ ബിജെപി സ്ഥാനാർഥി ചന്ദന ബൗരി. നെൽവയൽ, കരിമ്പന, ആകെ പാലക്കാടൻ ടച്ച്... പിന്നാലെ താറാവ്, കുളവാഴ എന്നിങ്ങനെ കുട്ടനാടൻ ടച്ച്... സ്ഥലത്തെത്തി മരുന്നുകടകൾ മുതൽ എരുമയുമായി വഴിയിലൂടെ നടന്നുവന്ന ആളോടുപോലും ചോദിച്ചുനോക്കി. ഇല്ല, ആർക്കും അങ്ങനെ ഒരു സ്ഥാനാർഥിയെ ആർക്കും അറിയില്ല! വഴിയിലെങ്ങും സ്ഥാനാർഥിയുടെ പോസ്റ്ററുമില്ല. സ്ഥാനാർഥി അറിയാതെ പാർട്ടി പ്രഖ്യാപിച്ചതാകുമോ? അങ്ങനെ ചിലയിടങ്ങളിൽ പ്രഖ്യാപനങ്ങൾ നടന്ന വാർത്തകൾ വന്നുകഴിഞ്ഞു.
സായാഹ്നമാകുന്നു ഇന്നത്തേക്കുള്ള സ്റ്റോറിയും ചിത്രവും അയക്കാൻ മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ് കൂടുതലുള്ള സ്ഥലം കണ്ടെത്തണം. 2ജി റേഞ്ച് മാത്രമാണ് നിലവിലെ സ്ഥലത്ത് കാണിക്കുന്നുള്ളൂ. അടുത്ത ലക്ഷ്യസ്ഥാനം സിലിഗുഡിയാണ്. 400 കിലോമീറ്ററിനപ്പുറം രണ്ട് സംസ്ഥാനങ്ങളുടെ അരികിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഗൂഗിൾമാപ്പ് കാണിക്കുന്നു. പറ്റാവുന്നത്ര ദൂരം പിന്നിട്ട് ഏതെങ്കിലും നഗരത്തിലെത്തണം.
അടുത്തു കാണുന്ന വലിയ നഗരം അസൻസോളാണെന്ന് ഹോട്ടലുകൾ തിരയാനുള്ള ആപ്പിൽ കാണിക്കുന്നു 12 കിലോമീറ്റർ മാത്രം. വേഗത്തിലെത്താൻ ആക്സിലേറ്റർ അമർത്തിവിട്ടു. പക്ഷേ, ടാർ വഴി പതിയെ ഇടുങ്ങിവന്ന് കോൺക്രീറ്റ് പാതയിലൂടെയായി യാത്ര. ഇരുവശത്തും ആദിവാസി ഊരുകളെന്ന് തോന്നിക്കുന്ന വീടുകൾ. കോൺക്രീറ്റ് പാതയും അവസാനിച്ച് വണ്ടിയൊരു മണൽപ്പരപ്പിലെത്തി. രണ്ടുമൂന്നു കാറുകൾ അവിടെ നിർത്തിയിട്ടിരിക്കുന്നു. ഇനി നദി കുറുകെ കടക്കണം. അപ്പുറത്തുനിന്ന് ഇരുചക്ര വാഹനങ്ങൾ മാത്രമേ ഇവിടേക്കു വരുന്നുള്ളു. ആകെയൊരു വശപ്പിശക്. മരമുട്ടുകൾ നിരത്തിയുള്ള ചെറുതടിപ്പാലത്തിലൂടെ അപ്പുറത്തുനിന്നും എത്തുന്നവരോട് കാർ ഈ വഴി പോകുമോയെന്ന് അന്വേഷിച്ചു. ഇവനൊക്കെ എവിടുന്ന് വരുന്നെടായെന്ന ഭാവത്തിൽ ചിലർ കടന്നുപോയി. പിന്നാലെവന്നൊരാൾ ഇതിലെ ഇരുചക്രവാഹനം മാത്രമേ പോകുകയുള്ളെന്ന് അറിയിച്ചു. 


പണി പറ്റിച്ചു! ആരോ ഗൂഗിളിൽ തെറ്റായി വഴി മാർക്ക് ചെയ്തതാണ് പ്രശ്നം. നദി കടക്കാൻ അടുത്ത് എവിടെയെങ്കിലും പാലമുണ്ടോയെന്ന് വീണ്ടും പരതി. 12 കിലോമീറ്റർ അകലെയാണ് പാലം. മാപ്പിൽ കണ്ട വഴിയിലൂടെത്തന്നെ നീങ്ങി. വീണ്ടും നദിയുടെ മറ്റൊരു കരയിലെത്തി നിന്നു. മാപ്പ് തനിയെ റീറൂട്ടിങ് നടത്തിയതാണ് അടുത്ത ചതി. ഇനി രക്ഷയില്ല 2ജി റേഞ്ചുമായി മൊബൈൽ പരീക്ഷണങ്ങൾ തുടരാനാകില്ല. തൊട്ടുപിന്നാലെ കനത്ത മഴയും എത്തി വഴിമൂടി. ഇടയ്ക്കു റേഞ്ച് കിട്ടിയപാടെ അസൻസോളിലെ ഹോട്ടലുകളുടെ വലിയ നിരതന്നെ ഫോണിൽ ലഭ്യമായി.
പിറ്റേന്നു നേരം വെളുത്തിട്ടും മഴ തോർന്നിട്ടില്ല. പതിയെ ബംഗ്ല ഭാഷയിൽനിന്നു ഹിന്ദിയിലേക്ക് വഴിയരികിലെ ബോർഡുകളും പോസ്റ്ററുകളുമെല്ലാം മാറുന്നു. താമസിയാതെ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബാനറുകളൊക്കെ കാണുന്നു. അതെ വാഹനം ബംഗാളിൽ നിന്നും അടുത്ത സംസ്ഥാനമായ ജാർഖണ്ഡിൽ കടന്നിരിക്കുന്നു. അതും കടന്ന് ആ പകൽ മുഴുവൻ ഓടി ബിഹാർ പുർണിയ നഗരത്തിലെ ഇംപീരിയൽ ഹോട്ടലിൽ ചേക്കറുമ്പോൾ ഇരുട്ടുവീണിരുന്നു.


കയ്യകലത്തിതാ നേപ്പാൾ 


അടുത്ത ദിനം രാവിലെ നോക്കുമ്പോൾ വാഹനം ചെളിയിൽ കുളിച്ചു നിൽക്കുന്നു. കോൾ പാടങ്ങളിൽനിന്നു കയറിവന്ന ലോറികൾക്ക് പുറകെ കുറെ നേരം സഞ്ചരിച്ചതിനാൽ അതിൽ നിന്നും പറ്റിപ്പിടിച്ച കറുത്ത പൊടി മഴനനഞ്ഞ് ചെളിയായി കാറിനെ മൂടിയിരിക്കുന്നു. കാറിന്റെ ഡോർ ഹാൻഡിലിൽ പിടിക്കാൻ കഴിയാത്തത്ര ചെളി.
ഹോട്ടൽ സെക്യൂരിറ്റിയോട് പറഞ്ഞ് കാർ കഴുകാൻ കരാറാക്കി. പ്രഭാതഭക്ഷണം കഴിച്ചുവരുമ്പോൾ കാർ കഴുകി റെഡിയാക്കാമെന്ന് പറഞ്ഞു. തിരിച്ചു വന്നപ്പോൾ ഡോർ ഹാൻഡിലും ഗ്ലാസും മാത്രം കഴുകിയിരിക്കുന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വെള്ളം ഒഴിച്ചിട്ടും ചെളിയൊന്നും പോകുന്നില്ലെത്രെ. കാശും വാങ്ങി സെക്യൂരിറ്റി പോയി. മഴ നിർത്താതെ പെയ്തിരുന്നതുകൊണ്ടാകാം ജാർഖണ്ഡിൽ കടന്നപ്പോഴും ബിഹാറിൽ കയറിയപ്പോഴുമൊന്നും പൊലീസ് പരിശോധന ഉണ്ടായില്ല.
സിലിഗുഡിക്ക് 40 കിലോമീറ്റർ അടുത്തുവരെ ബിഹാറാണ്. ഠാക്കൂർഗഞ്ച് ചെക്പോസ്റ്റ് കടന്ന് ഇരുവശവും തേയിലത്തോട്ടങ്ങൾ നിറഞ്ഞ ബംഗാൾ മണ്ണിൽ കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ നേപ്പാൾ അതിർത്തിയായ പാനിടാങ്കിയുടെ ബോർഡ് കണ്ടു. നേപ്പാളിൽ കടക്കാൻ ഇന്ത്യക്കാർക്കു പാസ്പോട്ടും വിസയും വേണ്ടാത്ത സ്ഥലം. ആഹാ! എന്നാൽ രാജ്യമൊന്ന് നടന്നു കടന്നു കളയാം. വണ്ടി ഇടത്തേക്ക് തിരിഞ്ഞു.
അതിർത്തിയിലെ ഇന്ത്യൻ എമിഗ്രേഷൻ ഓഫിസ് മുൻപിൽ വാഹനം നിർത്തി അപ്പുറത്ത് പോയാൽ തിരികെ വരാൻ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ചു. വാഹനമില്ലാതെ പോകാൻ സർക്കാർ അംഗീകൃത ഐഡറ്റിറ്റി കാർഡ് മാത്രം മതിയെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പാൻ കാർഡ് കാണിച്ച് മേച്ചി നദിക്ക് കുറുകെ 600 മീറ്ററോളം നീളമുള്ള പാലത്തിൽ കയറി. അതിന്റെ മധ്യഭാഗം വരെ നേപ്പാളിൽ നിന്നുള്ള ഇലക്ട്രിക് റിക്ഷകൾ വന്നു നിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലേക്കും ആളുകൾ പാലത്തിലൂടെ നടന്നു പോകുന്നു. അപ്പുറം കടന്നെത്തിയപ്പോൾ നേപ്പാൾ അരികിൽ പരിശോധനയൊന്നുമുണ്ടായില്ല. കാഠ്മണ്ഡുവിനു പോകാനാണോയെന്ന് അന്വേഷിച്ചു കുറച്ച് വാഹനഡ്രൈവർമാർ എത്തി. തിരികെ ഇന്ത്യയിൽ കടക്കാൻ അൽപം ക്യൂ നിൽക്കേണ്ടി വന്നു. ഇന്ത്യയിൽനിന്നു രാവിലെ നേപ്പാളിൽ പോയി ജോലി ചെയ്ത് മടങ്ങുന്നവരുടെ ചെറിയ തിരക്കായിരുന്നു കാരണം! 

വീണ്ടും യാത്ര തുടർന്നപ്പോഴാണ് പാതയുടെ പേര് ‘എഎച്ച് 02’ എന്നത് ശ്രദ്ധയിൽപെട്ടത്. ഇന്ത്യോനേഷ്യയിൽ തുടങ്ങി സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കടന്ന് ഇറാനിൽ അവസാനിക്കുന്ന 13,107 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് ഞങ്ങൾ കടന്നിരിക്കുന്നത്. രാജ്യാന്തര പാതയാണെങ്കിലും അതിനുതക്ക ആർഭാടമൊന്നുമില്ല. ഏതായാലും അതുവഴി സിലിഗുഡിക്ക് വച്ചുവിട്ടു. സന്ധ്യയാകും മുൻപേ അവിടെയെത്തിയാൽ സിപിഎം നേതാവ് അശോക് ഭട്ടാചാര്യയെ പിടിക്കാം. അദ്ദേഹത്തെ ഒട്ടേറെത്തവണ വിളിച്ചെങ്കിലും ഫോൺ കിട്ടിയപ്പോൾ രാത്രിയായി. രാത്രി 8 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇനി ഡാർജീലിങ്ങിലെ നേതാക്കളെക്കൂടി കാണാൻ പോകുന്നുണ്ടെന്ന് അറിയിച്ചപ്പോൾ ഹിൽറോഡ് ഡ്രൈവിങ് അറിയാമോ? എന്നായി അദ്ദേഹത്തിന്റെ ചോദ്യം. കേരളത്തിൽ നിറയെ മലകളുള്ള ഇടുക്കി ജില്ലക്കാരനാണ് കൂടെയുള്ളതെന്ന് സാക്കിർ മറുപടി പറഞ്ഞു. രാത്രി 9 മണിയോടെ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ കനത്ത മഴയിൽ ഓടിനിടയിലൂടെ നനുത്തിറങ്ങുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി അദ്ദേഹം കൈവീശി.


മഞ്ഞിൽ മായാത്ത വഴികൾ 

സിലിഗുഡിയിലേക്കുള്ള യാത്രയിൽ നക്സൽബാരി എന്ന സ്ഥലം ശ്രദ്ധയിൽപ്പെട്ടിരുന്നു. നക്സൽ പ്രസ്ഥാനം വേരുപിടിച്ച നാട്. അവിടെ പോയി ഒരു സ്റ്റോറി ചെയ്യാവുന്നതാണ് പിറ്റേന്ന് രാവിലെ അവിടേക്കു തിരിച്ചു. വെടിവയ്പിൽ മരിച്ചവരുടെ സ്മാരകം അവിടെയുണ്ട്. ആളുകളോട് ഈ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു പിടിയുമില്ല. ഒടുവിൽ അന്വേഷിച്ച് സ്മാരകത്തിലെത്തി. അടുത്ത ലക്ഷ്യം മലമടക്കുകൾക്കപ്പുറമുള്ള മിറിക്.  സിലിഗുഡിയിൽ നിന്നും 10 കിലോമീറ്റർ അപ്പുറത്ത് ബാലാസൻ നദിക്ക് കുറുകെയുള്ള ദുധിയ ഇരുമ്പുപാലം കയറിയാൽ മലകയറ്റം തുടങ്ങുകയായി. 30 കിലോമീറ്റർ അകലം മാത്രമേ മലമുകളിലെ മിറിക്കിലേക്കുള്ളുവെങ്കിലും കൊക്കകളും തേയിലത്തോട്ടങ്ങളുമെല്ലാം കടന്ന് വളഞ്ഞു പുളഞ്ഞ് അവിടെയെത്തണമെങ്കിൽ ഇത്തിരി നേരം പിടിക്കും. പോരാതെ കോടമഞ്ഞിറങ്ങി വഴി കാണാതായാൽ മലയിറങ്ങി എത്തുന്ന വാഹനങ്ങളെ ജാഗ്രതയോടെ നോക്കിവേണം യാത്രചെയ്യാനും. വഴിയിലെങ്ങും ഷെർപ്പകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുതുകിൽ കുട്ടകളുമായി ആളുകൾ പോകുന്നു. കടന്നുപോന്ന വഴികൾ പിന്നിൽ പാമ്പുകൾ ഇഴയുംപോലെ കാണാനാകുന്നു.

ഒന്നര മണിക്കൂർ നേരത്ത കയറ്റത്തിനുശേഷം മിറിക്കിലെ തടാകക്കരയിലെത്തി. കോവിഡിൽ പൂട്ടിയിട്ട പല ബോട്ടുകളും നശിച്ച് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. കറുത്ത നിറമായ വെള്ളത്തിൽ മീനുകൾ ശ്വാസത്തിനായി പിടയുന്നു. അതിനെ മുതലാക്കി നീർക്കാക്കകൾ അവയെ കൊത്തിയെടുത്ത് ഊളിയിടുന്നു. ഗൂർഖ ജൻ മുക്തിമോർച്ച നേതാക്കളെ അവിടെനിന്നു ഫോൺ‌ വിളിച്ചുനോക്കി. മിക്ക സ്ഥലങ്ങളിലും റേഞ്ചില്ല. ‍ഞങ്ങളുടെ ഫോണിലെ റേഞ്ചും വന്നും പോയുമിരിക്കുന്നു. കനത്ത മൂടൽമഞ്ഞ് തടാകത്തെ മൂടാനെത്തുന്നു. പിന്നാലെ മഴയും വരുന്നുണ്ട്. ഇനി മലയിറങ്ങിയില്ലെങ്കിൽ തിരിച്ചു കൊൽക്കത്തക്കുള്ള യാത്രക്ക് തുടക്കമിടേണ്ടതാണ്. പരമാവധി കിലോമീറ്ററുകൾ ഇന്ന് താണ്ടിയേ മതിയാകൂ. പക്ഷേ രാത്രിക്കു മുൻപേ ഏതെങ്കിലും കരപറ്റുകയും വേണം. മഞ്ഞ് പൂർണമായും മൂടും മുൻപേ അവിടെനിന്നും മടക്കയാത്ര ആരംഭിച്ചു.

(ഹ്യൂണ്ടായ് സാന്‍ട്രോ, വെര്‍ണ, മാരുതി സെലേറിയോ, ബ്രെസ എന്നീ വാഹനങ്ങളിലായി 3500 കിലോമീറ്ററിലേറെ ദൂരമാണ് 20ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ താണ്ടിയത്.)
https://www.manoramaonline.com/news/latest-news/2021/03/15/election-travelogue-through-santhinikethan-salthora-bengal.html?fbclid=IwAR1eM5sjpT9Ct3AQMKSqv5hCzjcXVV0KLUt4wpYZcANDB1t7Qsl2dIkOqMM 

2021, ജനുവരി 8, വെള്ളിയാഴ്‌ച

ആനക്കുഞ്ഞനെ പിടിച്ച ശേഷം ഇതാ ഒരു ജല്ലിക്കട്ടു കഥ:





ഇന്നലെ ഉച്ചയോടെയാണ് കശാപ്പുകാര് കൊണ്ടുവന്ന പോത്തുകള് നഗരത്തിലൂടെ ഓടിയതായും പിഡബ്ല്യൂഡി ഓഫിസ് വളപ്പില് കയറി നില്ക്കുന്നതായും മാധ്യമ പ്രവര്ത്തകനായ സാജു വിളിച്ചു പറഞ്ഞത്. പെട്ടെന്നു തന്നെ ജല്ലിക്കട്ട് സിനിമയാണ് ഓര്മയിലെത്തിയത്. അവിടെ ചെല്ലുമ്പോള് പിഡബ്ല്യൂഡി ഓഫിസിന്റെ ഗേറ്റ് അടച്ചു കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. സിനിമപോലെ ഒരു ജനതയൊന്നും പിന്നാലെ ഓടി തല്ലിക്കൊന്ന് കറിവയ്ക്കാനില്ല. മതില്ക്കെട്ടിനകത്തുള്ള പോത്തിനെ ‘പെണ്കെണിയില് ’ വീഴ്ത്താന് എരുമകളിലൊന്നിനെ അടുത്ത് എത്തിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും പുള്ളി വീഴുന്ന ലക്ഷണമില്ല. ചാനല് ക്യാമറാമാന്മാരിലൊരാള് ഓഫിസിന്റെ മതിലില് കയറിയപാടെ ‘ബൈറ്റ് കൊടുക്കാന്’ പോത്ത് അവിടേക്ക് കുതിച്ചതോടെ ‘ക്യാമറയും’ ‘മാനും’ മറുവശത്തേക്ക് ഒപ്പം ചാടി. നാലു വശത്തുമുള്ള മതിലിനരികില് നിന്നും അവന്റെ പല ആംഗിള് ചിത്രങ്ങള് പകര്ത്തി ഒരു മണിക്കൂര് കടന്നുപോയി. ഒപ്പം ഓടിയ കക്ഷിക്ക് കയര് ഉണ്ടായിരുന്നതിനാല് സമീപത്തെ പാടത്ത് കുടുക്കിലാക്കിയെന്നും ഇവനെ കുടുക്കാന് കൂടുതല് സുന്ദരിയായ ‘എരുമ കുമാരിയുമായി’ വാഹനം പുറപ്പെട്ടിട്ടുണ്ടെന്നും അവിടെ കൂടിയവരിലൊരാള് പറഞ്ഞു. പിന്നാലെ അടുത്ത ‘പെണ്കെണിയെത്തി’. ഒന്നു നോക്കിയശേഷം ‘മിസ്റ്റര് ബ്രഹ്മചാരി’ ചമഞ്ഞ് ആരെങ്കിലും ഈ ക്യാംപസില് കടന്നാല് കുത്തി മലത്തും എന്ന നിലയില് രൂക്ഷമായി ജനത്തെ നോക്കി പേടിപ്പിക്കുന്നുണ്ട്. വില്ലാളി വീരന്മാര്ക്ക് മാലയിട്ടപോലെ ഇടതു ചെവിയില് ചുറ്റി ഒരു വള്ളിച്ചെടിയും. ഓഫിസ് മുറ്റത്ത് കേടായിക്കിടക്കുന്ന റോഡ് റോളറിനടുത്തെത്തി ഇടയ്ക്കു പല്ലിളിച്ചു കാണിക്കും. ( കഴിഞ്ഞ ജന്മത്തില് ‘താമരശേരി ചുരം വഴി’ ഇത് ഓടിച്ച കക്ഷിയെങ്ങാനുമാണോയെന്തോ?) കക്ഷി പെണ്കെണിയില് വീഴില്ലെന്നുകണ്ട് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തവര് നാലുഭാഗത്തുനിന്നും കയര് കുടുക്ക് എറിയാന് തുടങ്ങി. ആദ്യമൊക്കെ കൊമ്പില് കുടുങ്ങിയ കുടുക്കുകള് പുല്ലുപോലെ അഴിച്ചെറിഞ്ഞെങ്കിലും അവസാനം നാലുവശത്തുനിന്നുമുള്ള കുടുക്കെറിയലില് കക്ഷി വീണുപോയി. താഴത്തെ നിലയിലിരിക്കുന്ന ഉച്ചഭക്ഷണം എടുക്കാന് പോലും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്ക്ക് ഇറങ്ങിവരാന് അപ്പോഴാണ് സാധിച്ചത്. ഇന്നോ നാളെയോ അവര് കൊണ്ടുവരുന്ന കറിയില് മിക്കവാറും ഇവനുമുണ്ടാകും.
#Ox #Buffalo #Run #Jallikattu #Angamaly
Josekutty Panackal ⚫ Manorama
മറ്റു ചിത്രങ്ങള് ഇവിടെ: https://www.instagram.com/p/CJxoEMeFimL/...

വിഡിയോ: https://www.manoramaonline.com/.../07/angamaly-buffalo.html

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...