2006, ഡിസംബർ 15, വെള്ളിയാഴ്‌ച

വരൻ മനോരമയിലാണ്...


കൊല്ലം പതിപ്പിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. വധുവാകട്ടെ തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും. ഭാവി വരന്റെ സ്വഭാവത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം അന്വേഷിക്കുവാൻ മാർഗ്ഗമൊന്നുമില്ലാതെ അലഞ്ഞ എന്റെ അമ്മായിഅപ്പന് മുന്നിലേക്ക് മലയാള മനോരമ 'സുകൃത കേരളം' പരിപാടിയുടെ റോഡ്‍ ഷോയുടെ വാഹനം എത്തുന്നു. പഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരും  സീനിയർ ഫോട്ടോഗ്രഫർ അരുൺ ശ്രീധറുമാണ് സംഘത്തിനൊപ്പമുള്ളത്.  മാനേജരോട് ജോസ്‍കുട്ടി പനയ്‍ക്കലിനെ അറിയുമോ എന്നൊരു ചോദ്യം അമ്മായിഅപ്പൻ എറിഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങനെ അറിയുമെന്ന് പറയുമെന്ന ചിന്തയോടെ അറിയില്ല അന്ന മറുപടി അദ്ദേഹം നൽകി. 'അപ്പോൾ ജോസ്‍കുട്ടി മനോരമയിൽ ഇല്ലേ?' അടുത്ത ചോദ്യത്തിന് താമസമുണ്ടായില്ല. 'ഇവിടെയില്ല' മാനേജർ തീർത്തുപറഞ്ഞു. 

മനോരമയെന്ന സ്‍ഥാപനം ഒരു വലിയ പ്രസ്‍ഥാനമാണെന്നും ഇതിലെ ആളുകൾ തമ്മിൽത്തമ്മിൽ അറിയുന്ന ദൂരത്തിലല്ല കഴിയുന്നതെന്നും അറിയാത്ത പാവം അമ്മായിഅപ്പൻ നേരെ മൊബൈൽ ഫോൺ കയ്യിലെടുത്ത് വീട്ടിലേക്ക് ഡയൽ ചെയ്‍തു. ' നമ്മുടെ മകളെ കാണാൻ വന്നയാൾ ജോലിക്കാര്യം നുണയാണ് പറഞ്ഞതെന്ന് തോന്നുന്നു. തൃശൂരിൽ നിന്നും വലിയ വണ്ടിയുമായെത്തിയ ഒറിജിനൽ മനോരമ സംഘത്തോട് ഞാൻ നേരിട്ട് അന്വേഷിച്ചു കഴിഞ്ഞു' – കൊലപാതകം സ്വന്തം കഴിവുകൊണ്ട് തെളിയിച്ച പൊലീസ് കോൺസ്‍റ്റബിളിനെപ്പോലെ അദ്ദേഹം വിളിച്ചുപറഞ്ഞു. ഫോണെടുത്ത അമ്മായിഅമ്മക്ക് നെഞ്ചിൽ വെള്ളിടിവെട്ടി. ഉറപ്പിക്കാമെന്ന് വച്ച കല്യാണമാണ്... ഇനിയെങ്ങനെ?.. പെട്ടെന്നാണ് അരുൺ ശ്രീധറിന്റെ കടന്നുവരവ്. ജോസ്‍കുട്ടി പനയ്‍ക്കൽ തൃശൂർ യൂണിറ്റിൽ അല്ല ജോലി ചെയ്യുന്നത്, എനിക്കറിയാവുന്ന ആളാണെന്നും ഞങ്ങൾ കണ്ണൂരിൽ ഒരുമിച്ച് ജോലി ചെയ്‍തിട്ടുള്ളവരാണെന്നും ഉള്ള സർട്ടിഫിക്കറ്റിൽ അടുത്ത ഫോൺകോൾ വീട്ടിലേക്ക് പോയി. 'ചെക്കൻ മനോരമയിൽത്തന്നെ ഉണ്ടെടീ' ഫോൺ ഡിസ്‍കണക്‍ടഡ്– ബന്ധം റീ–കണക്‍ടഡ്.

                                                                 ജോസ്കുട്ടി പനയ്ക്കൽ 2006 ഡിസംബർ 

2006, ജൂൺ 20, ചൊവ്വാഴ്ച

HONEYMOON MURDER IN MUNNAR




MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near here, on Sunday last where he was on a honeymoon trip.
The two others are auto drivers, also from Chennai who were taken into custody on Sunday.
According to the police, Anantharaman, residing in 25th Street, Pammal Sanker Nagar, Chennai, along with his wife Sreevidya (24) had arrived at the hill station on Saturday.
They visited the Kundalai dam site on Sunday afternoon, where he was strangled to death by the assailants.
The complaint preferred by Ms. Sreevidya said her husband went into the woods where the assailants attacked him and robbed her of her jewellery. The police took two suspects Anand (24) and Anparaj (21) into custody at 6.30 p.m. from a lodge in the town.
The police said interrogations had revealed that Anand was Vidya's paramour and both had plotted to kill Anantharaman. Anand along with his accomplice Anparaj had followed the honeymoon couple from Chennai to Guruvayoor and then to Munnar.
A team from the Tamil Nadu police has also arrived here to conduct investigations.
NEWS COURTESY: THE HINDU
http://josekuttymanorama.blogspot.in/2006/06/blog-post.html

ഒരു ക്യാമറാ കൊലപാതകത്തിന്റെ കഥ

2006 ജൂൺ 19.  മഞ്ഞിൽ മൂടി തണുപ്പിൽ പൊതിഞ്ഞ മൂന്നാറിലെ വെളുപ്പാൻകാലം. ഇടുക്കി ലോക്കൽ പേജിലേക്ക് പരമ്പരക്കായി കുറെ ചിത്രങ്ങൾ എടുക്കാൻ തലേന്ന് വൈകീട്ടാണ് ലേഖകൻ അജീഷ് മുരളീധരനൊപ്പം കോട്ടയത്തുനിന്നും മൂന്നാറിലെത്തിയത്. കുണ്ടള തടാകത്തിന് സമീപം ഏതോ കൊലപാതകം നടന്നതായി അറിഞ്ഞ് അങ്ങോട്ടേക്കുതിരിച്ചു.  എവിടെത്തിയപ്പോൾ കാണുന്നകാഴ്‍ച പ്രതികളെ പിടിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു.
                         ചെന്നൈയിൽ നിന്നും മധുവിധു ആഘോഷിക്കാൻ മൂന്നാറിലെത്തിയ അനന്തരാമനെ, ഭാര്യയും കാമുകനും ചേർന്നു ക്യാമറയുടെ സ്‍ട്രാപ്പ് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നെത്രെ. പ്രതികളായ അനന്തരാമന്റെ ഭാര്യ വിദ്യാലക്ഷ്‍മിയെയും കാമുകൻ ആനന്ദിനെയും സഹായി അൻപുരാജിനെയും മൂന്നാറിലെ ഓട്ടോറിക്ഷാ ഡ്രൈവർ അൻപഴകന്റെ സൂചനകളെത്തുടർന്ന് അറസ്‍റ്റ് ചെയ്‍തിരുന്നു. തന്റെ മൊബൈലിൽ സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് അൻപഴകന്റെ മൊബൈലിൽ നിന്നാണ് വിദ്യാലക്ഷ്‍മി  ആനന്ദിന്റെ മൊബൈലിലേക്ക് എസ്‍എംഎസ് അയച്ചിരുന്നത്. കുണ്ടള ഡാമിൽ എത്ത‍ാൻ നൽകിയ സന്ദേശത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാലക്ഷ്‍മി കുടുങ്ങിയത്.
                ഓട്ടോ ഡ്രൈവറിൽ നിന്നും ഞങ്ങൾ കാര്യങ്ങൾ മനസിലാക്കി എസ്‍എംഎസ് സന്ദേശത്തിന്റെ ചിത്രവുമെടുത്ത് പൊലീസ് സ്‍റ്റേഷനിലേക്ക് തിരിച്ചു. അവിടെ കൊലപാതകത്തിന് ഉപയോഗിച്ച സ്‍ട്രാപ്പ് പൊളിഞ്ഞ അനന്തരാമന്റെ ക്യാമറ ഇരിക്കുന്നുണ്ടായിരുന്നു. ബാറ്ററി പവർ തീർന്നിരുന്ന ക്യാമറയിൽ എന്റെ കയ്യിലുളള ബാറ്ററി സ്‍ഥാപിച്ച് അതിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഇതോടൊപ്പം ചിത്രങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞ് ചിത്രങ്ങൾ എന്റെ ലാപ്‍ടോപ്പിൽ കോപ്പിചെയ്‍ത് പൊലീസിന് കാണിച്ചുകൊടുത്തു. ഹണിമൂൺ യാത്രയുടെ ദൃശ്യങ്ങൾ കാണുവാൻ വനിതാ പൊലീസ് അടക്കമുള്ളവർ ലാപ്‍ടോപ്പിന് ചുറ്റുംകൂടി.  പ്രദർശനത്തിനുശേഷം  തൊണ്ടിമുതലായ ക്യാമറ പൊലീസ് പെട്ടിയിൽ വച്ചുപൂട്ടി. ചെന്നൈ മുതൽ മൂന്നാർ വരെയുള്ള മരണ യാത്രയുടെ ദൃശ്യങ്ങൾ അടങ്ങിയ ലാപ്‍ടോപ്പുമായി ഞാൻ ചിത്രങ്ങൾ അയക്കാൻ മൂന്നാർ ടൗണിലേക്ക് തിരിച്ചു. പിറ്റേന്ന് മനോരമ പത്രത്തിലും ഓൺലൈനിനും ഇവരുടെ യാത്രയുടെ നിരവധി ദൃശ്യങ്ങളും നൽകി. പത്രത്തിൽ തെളിവെടുപ്പിന്റെയും മൊബൈൽ ഓപ്പറേഷന്റെയുമെല്ലാം വാർത്തകളും ചിത്രങ്ങളും അച്ചടിച്ച് വന്നപ്പോഴാണ് ചിത്രങ്ങൾ ഞാൻ തട്ടിയെടുത്ത് പോയകാര്യം പൊലീസ് പോലും അറിയുന്നത്.
http://josekuttymanorama.blogspot.in/2006/06/honeymoon-murder-in-munnar.html
ജോസ്കുട്ടി പനയ്ക്കൽ 


2005, ഒക്‌ടോബർ 9, ഞായറാഴ്‌ച

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ളസ് 2005 ഒക്ടോബർ 09


ഒാടിയോടി ഓട്ടക്കാരനായ കഥയാണ് ഇടുക്കിയിലെ എന്റെ ഓർമകൾക്കു വേരോട്ടം നൽകുന്നത്. ഓർമകളെ പിന്നോട്ടോടിക്കുമ്പോൾ അവ്യക്‍തതയിൽ എനിക്കു വയസ്സു മൂന്ന്. കാഞ്ഞിരപ്പള്ളിയിൽനിന്നു 'പ്രമുഖ സിറ്റി'യായ ഉടുമ്പന്നൂരിലേക്ക്. തെക്കൻ – വടക്കൻ കൂറുകളുടെ അതിർത്തികളായി കിടങ്ങുകൾ തീർത്തതെന്നു വിശ്വസിക്കപ്പെടുന്ന കോട്ടറോഡിലെ പാടശേഖരങ്ങൾക്കു സമീപം ഞാനും അച്‍ഛനും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ചേക്കേറുന്നു. അടുത്തെങ്ങും നഴ്‍സറി ഇല്ലാത്തതിനാൽ ഒന്നാം ക്ളാസിൽ ചേരുന്നതുവരെ പഠനം വീട്ടുമുറ്റത്തെ പേരമരത്തിൽ. ചൂരൽ വളച്ച് ഉണ്ടാക്കിയ വില്ലുകൊണ്ട് കുടക്കമ്പി അമ്പാക്കി പറമ്പിലെ പനമരത്തിൽ എയ്‍തു പഠിക്കുകയായിരുന്നു പ്രധാന വിനോദം. പള്ളിക്കാമുറി ലിറ്റിൽ ഫ്‍ളവർ എൽ. പി. സ്‍കൂളിലേക്കുള്ള യാത്രയിൽ ഒന്നര കിലോമീറ്റർ പാടവരമ്പിലൂടെ നടക്കേണ്ടതുണ്ട്. ഒഴുകുന്ന കൈത്തോട്ടിൽനിന്നു ചെറുമീനുകളെ ചോറ്റുപാത്രത്തിലാക്കിയായിരുന്നു യാത്ര. സ്‍കൂളിനു മുൻപിലെ തൊമ്മൻ ചേട്ടന്റെ പെട്ടിക്കടയിൽനിന്നു നാരങ്ങാ മിഠായിയും സിനിമാ നോട്ടീസും വാങ്ങും. നോട്ടീസിലെ നടന്മാരെ കൂട്ടുകാർക്കു പരിചയപ്പെടുത്തുകയാണു പ്രധാന ഉദ്ദേശ്യം.

                        ലിറ്റിൽ ഫ്‍ളവർ സ്‍കൂളിൽ നാലാം ക്ളാസ് ഇല്ലാത്തതിനാൽ കരിമണ്ണൂരിൽ നാലാം ക്ളാസ് പഠനത്തിനായി ബസിൽ യാത്ര. അങ്ങനെ ഇരുപത് പൈസ സ്‍ഥിരമായി കയ്യിലെത്തിത്തുടങ്ങി. മിഠായി മേടിച്ചാലും പ്രശ്‍നമില്ല. എട്ടു കിലോമീറ്ററോളം ഓടിയാൽ ബസിന്റെ സമയത്തുതന്നെ വീട്ടിലെത്താം. ഇവിടെയും ഓട്ടം നിന്നില്ല. അഞ്ചാം ക്ളാസ് പഠിക്കാൻ ഉടുമ്പന്നൂരിലെ മങ്കുഴി സെന്റ് ജോർജ് സ്‍കൂളിലേക്കും പിറ്റേവർഷം ഓടി. ഓടിയോടി ഓട്ടക്കാരനായ ഞാൻ അവിടെ കായികതാരമായി മാറി. ഓട്ടത്തിന് ഇവിടെയും അന്ത്യമായില്ല. എട്ടാം ക്ളാസ് കഴിഞ്ഞതോടെ ഉടുമ്പന്നൂരിലെ സ്‍ഥലം വിറ്റു വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തേക്ക്. ഉടുമ്പന്നൂരിനെ അപേക്ഷിച്ച് ഇവിടെ മലയും വെള്ളച്ചാട്ടവുമെല്ലാം ഉണ്ട്. പക്ഷേ, പത്താം ക്ളാസ് എന്ന ഭീഷണി അകലെ അല്ലാത്തതിനാൽ കലയന്താനി സെന്‍റ്  ജോർജ് സ്‍കൂളിലെ പഠനത്തിലേക്ക് ഒതുങ്ങിക്കൂടി. പേരമരത്തിൽ തുടങ്ങിയ സ്‍കൂൾ വിദ്യാഭ്യാസം കലയന്താനിയിൽ അവസാനിപ്പിക്കുമ്പോൾ പഠിച്ച സ്‍കൂളുകളുടെ എണ്ണം നാല്. ഇതിനിടെയാണു ഞങ്ങളുടെ സമീപത്തെ അനവധി ഏക്കർ റബർമരങ്ങൾ വെട്ടിക്കളഞ്ഞു പൈനാപ്പിൾ കൃഷി തുടങ്ങിയത്. ഇവിടെ പണിചെയ്യാൻ കൂവക്കണ്ടം, നാളിയാനി മേഖലകളിലെ നൂറുകണക്കിന് ആദിവാസികൾ എത്തിയിരുന്നു. ഇവരിലായിരുന്നു എന്റെ ഫൊട്ടോഗ്രഫി പരിശീലനം. പൈനാപ്പിൾ തോട്ടത്തിൽ പണിയെടുക്കുന്ന ഇവരുടെ ചിത്രങ്ങൾ പത്തുരൂപയ്‍ക്കു വിൽക്കുകയായിരുന്നു പ്രധാന ഹോബി.

                ഓട്ടത്തിന്റെ അടുത്ത ഘട്ടമായി മൂലമറ്റം സെന്റ് ജോസഫ്‍സ് കോളജിൽ പ്രീഡിഗ്രി പഠനത്തിനായി യാത്ര. പിന്നീടു ഡിഗ്രി പഠനത്തിനായി തൊടുപുഴ ന്യൂമാൻ കോളജിലേക്കും. അവിടത്തെ എല്ലാ ചലനങ്ങളിലും ഞാനും എന്റെ പെന്റാക്‍സ് എസ്. എൽ. ആർ. ക്യാമറയും സാന്നിധ്യമറിയിച്ചു. കോളജ് യൂണിയൻ ഉദ്‍ഘാടനങ്ങൾ മുതൽ കൊച്ചുകൊച്ചു ശണ്ഠകൾവരെ എന്റെ ക്യാമറയ്‍ക്കു വിഷയമായി.

മലയോരഗ്രാമവാസികളുടെ കൂട്ടായ്‍മ തെളിയിക്കുന്ന ഒരു സംഭവവും ഇതിനിടെ ഉണ്ടായി. കടുത്ത വേനൽ കത്തിനിൽക്കുന്ന സമയം. എന്റെ വീടിനുള്ളിൽ ആരുമില്ലാത്ത നേരത്ത് അടുക്കളയിൽനിന്നു പടർന്ന തീ വീടിനെ മുഴുവൻ എരിക്കുന്നു. കൊന്നത്തെങ്ങിനും മുകളിലേക്ക് ഉയർന്ന അഗ്നിനാളങ്ങൾക്കു ദാഹം ശമിപ്പിക്കാൻ വീടിനുള്ളിൽ കരുതിവച്ചിരുന്ന കുടിവെള്ളവുമായി ആളുകൾ പാഞ്ഞെത്തി. പക്ഷേ, ഒഴിക്കുന്ന വെള്ളമൊന്നും താഴെ എത്താൻ അഗ്നിനാളങ്ങൾ സമ്മതിച്ചില്ല. സംഭവം അറിഞ്ഞ് ഞാൻ തൊടുപുഴയിൽ നിന്നും എത്തുമ്പോൾ തടിനിർമിതമായ അലമാരിയുടെ കഷണങ്ങൾ മാത്രം തറയിൽ നീറിക്കത്തുന്നുണ്ടായിരുന്നു. എന്റെ സർട്ടിഫിക്കറ്റുകൾ മാത്രം രക്ഷപ്പെടുത്തി പുറത്തെത്തിയ അച്‍ഛൻ അതിന്റെ സമാധാനത്തിലായിരുന്നു. ശരീരം മുഴുവൻ പൊടിയും കരിയുമായി അനവധി ആളുകൾ അമ്മയ്‍ക്കു ചുറ്റിനും കൂടി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരുംകൂടി തീരുമാനമെടുത്തു താൽക്കാലികമായി ഒരു വീടു നിർമിച്ചു - അതും മണിക്കൂറുകൾക്കുള്ളിൽ. സ്‍നേഹത്തിന്റെ സാന്ത്വനങ്ങൾ ഉരുവിട്ട് രാത്രി അവർ തിരിച്ചുപോയി. പട്ടണത്തിന്റെ മാലിന്യമേൽക്കാത്ത ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്.

ജോസ്കുട്ടി പനയ്ക്കൽ മലയാള മനോരമ ഇടുക്കി പ്ലസ് 2005 ഒക്ടോബർ 09

2005, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഞെട്ടിച്ച അടിക്കുറിപ്പ്


2005ൽ സംസ്‍ഥാന സ്‍കൂൾ കായികമേള കണ്ണൂരിൽ നടക്കുന്ന സമയം. സ്‍പോർട്‍സ് ഡിവിഷൻ താരങ്ങളുടെ ഹൈജംപ് മൽസരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഇറങ്ങുന്ന പത്രങ്ങൾ മാറ്റി നിറുത്തിയാൽ മധ്യാഹ്‍ന– സായാഹ്‍ന ദിനപത്രങ്ങളുടെ ഒരു നിരതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലുണ്ട്. ഫോട്ടോ അച്ചടിക്കുന്ന പത്രത്തിനെല്ലാം സ്വന്തമായോ , കരാറടിസ്‍ഥാനത്തിലോ ഫോട്ടോഗ്രഫർമാരും ഉണ്ട്. തലേ ദിവസം സായാഹ്‍നത്തിന്റെ 'കെട്ട്' വിടാത്തൊരു മധ്യാഹ്ന പത്രത്തിന്റെ ഫോട്ടോഗ്രാഫർ പെട്ടെന്നാണ് കൊടുങ്കാറ്റ് പോലെ അവിടെ എത്തിയത്. ഫൈനൽ പൊസിഷനിലേക്ക് എത്തുന്ന ഹൈജംപിന്റെ ചിത്രങ്ങൾ വളരെ നേരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന എനിക്കരികിലേക്ക് അദ്ദേഹം പറന്നെത്തി. അടുത്തതായി ചാടിയ കുട്ടിയുടെ ചിത്രം പകർത്തി എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹം യാത്രയായി. പിന്നീട് കുട്ടികൾ ചാടുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മറ്റൊന്നായിരുന്നു.
                       
                                സ്‍കൂൾ കായികമേളയുടെ ചിത്രമെടുക്കുമ്പോൾ പല കാര്യങ്ങളും മത്സരാർത്ഥിയിൽ നിന്നും നമ്മൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് : കുട്ടിയുടെ ഇനിഷ്യൽ അടക്കമുള്ള പേര്, രണ്ട്: പഠിക്കുന്ന സ്‍കൂളും സ്ഥലവും, മൂന്ന്: ഏത് വിഭാഗത്തിൽ (ജൂണിയർ, സീനിയർ) മൽസരിക്കുന്നു? നാല്: മൽസര ഇനം. ഇതിൽ മൂന്നും നാലും കാര്യങ്ങൾ നമുക്ക് തന്നെ മനസിലാക്കാം. പക്ഷേ കുട്ടിയുടെ പേരും സ്‍കൂളും നമ്മൾ ചോദിച്ച് മനസിലാക്കിയേ തീരൂ. ഇതൊന്നും ചോദിക്കാതെ ചിത്രം ക്ളിക്ക് ചെയ്‍ത് ഉടൻ യാത്രയായ ഈ മധ്യാഹ്‍നക്കാരനെക്കുറിച്ച് ചിന്തിച്ച് ഹൈജംപ് മൽസരം കടന്നുപോയി. ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പത്രം പ്രിന്റ് ചെയ്‍ത് വരുന്നത് കാത്ത് ഞാൻ മൈതാനിയിൽ ഇരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം എങ്ങിനെ അടിക്കുറിപ്പ് കൊടുത്തിരിക്കും എന്നതായിരുന്നു. അച്ചടിച്ചെത്തിയ പത്രത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അന്നേവരെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്റെ ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല.

                                        ഇനി അദ്ദേഹത്തിന്റെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞശേഷം അടിക്കുറിപ്പ് എന്താണെന്ന് പറയാം. ചിത്രവുമായി ഓഫീസിലെത്തിയ ഇദ്ദേഹം പേജ് ചെയ്യുന്ന ആളുടെ അടുത്തെത്തി ഒരു ചിത്രമുണ്ടെന്ന് പറഞ്ഞു. പുതുതായി ഈ സ്‍ഥാപനത്തിലെത്തിയ പേജ് എഡിറ്റർക്ക് പരിചയക്കുറവും സമയക്കുറവും പ്രതികൂലമായിരുന്നു. സ്‍കൂൾ കായിക മേളയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ നാല് പേജ് മാത്രമുള്ള ഈ പത്രത്തിന്റെ ഒന്നാം പേജിൽത്തന്നെ ഇതിനെ പ്രതിഷ്‍ഠിക്കുവാൻ തീരുമാനിക്കുന്നു. ഫോട്ടോഗ്രഫറോടായി ചില ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. കുട്ടിയുടെ പേര്?, സ്‍കൂൾ? സ്‍ഥലം? മൽസരഇനം? ഇതിനെല്ലാം അദ്ദേഹം കൈമലർത്തി. ഇനി എന്ത് അടിക്കുറിപ്പ് നൽകും? ഈ ചോദ്യത്തിന് മറുപടിയായി ഫോട്ടോഗ്രഫർ ഒരു അടിക്കുറിപ്പെഴുതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഇതാണ് പത്രത്തിൽ അച്ചടിച്ച് വന്നത് – 'സ്‍കൂൾ കായികമേളാ മൈതാനിയിൽ കണ്ടത്'

ജോസ്കുട്ടി പനയ്ക്കൽ , കണ്ണൂർ 2005 ഏപ്രിൽ 08

2004, ജനുവരി 20, ചൊവ്വാഴ്ച

ടിക്കറ്റ് എക്‍സാമിനർ


2004 ൽ കണ്ണൂർ പതിപ്പിൽ ജോലിചെയ്യുന്ന സമയം. തൃശൂരിലായിരുന്നു അക്കൊല്ലത്തെ സംസ്‍ഥാന സ്‍കൂൾ കലോത്സവം. ഇതിന്റെ പ്രത്യേക ഡ്യൂട്ടിക്കായി കെട്ടും കെട്ടി നേരത്തെ തന്നെ തൃശൂർ യൂണിറ്റിലെത്തി. കലോത്സവം ഭംഗിയാക്കി. അഞ്ചുദിവസത്തെ ഉറക്കക്ഷീണവുമായി പാതിരായ്‍ക്കെത്തുന്ന മലബാർ എക്‍സ്‍പ്രസിൽ തിരിച്ച് കണ്ണൂരിലേക്ക് പോകാൻ തൃശൂർ റെയിൽവേ സ്‍റ്റേഷനിൽ എത്തി. രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് ടിക്കറ്റുമായി ഞാൻ ബോഗി പൊസിഷൻ നോക്കി പ്ലാറ്റ്‍ഫോമിലൂടെ നടന്നു. അവസാനം ഒരു പെൺകുട്ടി മാത്രം വിശ്രമിക്കുന്ന ബെഞ്ചിന് സമീപം എന്റെ ബോഡി നിലയുറപ്പിച്ചു. അവിടെയാണ്  രണ്ടാംക്ളാസ് എസി കംപാർട്ട്‍മെന്റ് എത്തുകയെന്ന് ചോക്കിലെഴുതിയ ബോർഡിൽ കാണിച്ചിട്ടുണ്ട്. നട്ടാപാതിരക്ക് ആരുമില്ലാതെ ഈ പെൺകുട്ടി മാത്രം എങ്ങോട്ടു പോകുന്നു? ക്യാമറാബാഗ്, ലാപ്‍ടോപ്പ്, വസ്‍ത്രങ്ങൾ അടങ്ങിയ ബാഗ് എന്നിവയെല്ലാം ഇറക്കിവെക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു. ബാഗ് എണ്ണത്തിന്റെ കാര്യത്തിൽ പെൺകുട്ടിയും ഒട്ടും പിന്നിലല്ല. അവൾക്കുമുണ്ട് മൂന്ന് ബാഗ്. താമസിയാതെ ട്രെയിനെത്തി. ലേഡീസ് ഫസ്‍റ്റ് നിയമം മനസിൽ കിടക്കുന്നതുകൊണ്ട് ഞാൻ പിന്നാലെ കയറാൻ തീരുമാനിച്ചു.

                തൃശൂരിൽ നിന്നും ഈ എസി കോച്ചിനുള്ളിൽ കയറാൻ ഞങ്ങൾ രണ്ടുപേർമാത്രം. പെൺകുട്ടി രണ്ട് ബാഗുകളും കോച്ചിലേക്ക് ഇട്ടു. എനിക്ക് മുൻപിൽ വഴി തടഞ്ഞിരിക്കുന്ന അവരുടെ മൂന്നാമത്തെ ബാഗ് ഞാൻ തന്നെ അകത്തേക്ക് നീട്ടി. പെൺകുട്ടി അത് വാങ്ങി. പിന്നാലെ മൂന്ന് ബാഗും താങ്ങി ഞാനും. വാതിൽക്കൽത്തന്നെ നിൽക്കുന്ന ടിക്കറ്റ് എക്‍സാമിനർ പെൺകുട്ടിയുടെ ടിക്കറ്റ് വാങ്ങി നോക്കി. പിന്നാലെ വാങ്ങിയ എന്റെ ടിക്കറ്റ് നോക്കി പുഞ്ചിരിയുടെ അകമ്പടിയോടെ പരിശോധിച്ച ശേഷം എനിക്ക് തിരികെ തന്നു. പെൺകുട്ടിക്ക് ബെർത്ത് കാണിച്ചുകൊടുക്കുവാൻ അദ്ദേഹം പിന്നാലെ പോയി. അപ്പോഴേക്കും മൊബൈലിൽ 6.30 അലാറം സെറ്റുചെയ്‍ത് എന്റെ ബെർത്തിൽ ഞാൻ കിടപ്പുറപ്പിച്ചിരുന്നു. കോച്ചിനുള്ളിലെ ചെറിയ എസി മൂളലിന്റെ ശബ്ദത്തിനൊപ്പം   തിരിച്ച് പോകുന്ന വഴിയിൽ ടിടിഇ എന്നോട് എന്തോ പറഞ്ഞു. എന്താണെന്ന് മനസിലായില്ല. ഉറക്കം കണ്ണിലേക്ക് ഇരച്ചുകയറുന്നു.

           രാവിലെ മൊബൈൽ ശബ്‍ദിക്കുന്നതിന് മുൻപേ ടിക്കറ്റ് എക്‍സാമിനർ എന്നെ വിളിച്ചുണർത്തി. 'കണ്ണൂർ എത്താറായി പുള്ളിക്കാരിയെ വിളിച്ചെഴുന്നേൽപ്പിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഏത് പുള്ളിക്കാരത്തി? ഞാൻ കൈമലർത്തി. എക്‍സാമിനറുടെ മുഖം വിളറി. അപ്പോൾ നിങ്ങൾ ഒരുമിച്ച് വന്നവരല്ലേ? അതുകൊണ്ടാണ് മറ്റൊരാളുടെ ബർത്ത് മാറ്റി താങ്കൾക്ക് കാണാവുന്നതരത്തിൽ അവരെയും കിടത്തിയിരുന്നത്. അപ്പോഴാണ് എനിക്ക് അടുത്താണെങ്കിലും ദൃശ്യമല്ലാതിരുന്ന ബർത്തിൽ (സെക്കൻഡ് എസി കമ്പാർട്ട്‍മെന്റായതിനാൽ കർട്ടനും മറ്റുമുള്ളതിനാൽ ഇവരെ കാണുവാൻ കഴിയുമായിരുന്നില്ല) പെൺകുട്ടി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒളിച്ചോടാൻ കെട്ടും കെട്ടി രണ്ടുപേരും വീട്ടുകാരെ പറ്റിച്ച് രണ്ടു സ്‍ഥലത്തുനിന്ന് ടിക്കറ്റ് വാങ്ങി യാത്ര പുറപ്പെട്ടതാണെന്നാണ് ടിക്കറ്റ് എക്‍സാമിനർ കരുതിയിരുന്നത്. തലേന്ന് രാത്രി അദ്ദേഹം എന്നോട് മന്ത്രിച്ചത് പെൺകുട്ടിയുടെ ബെർത്ത് നമ്പരാണെന്ന് പിന്നീടാണ് മനസിലായത്. പത്തുമിനിട്ടിനുള്ളിൽ ട്രെയിൻ കണ്ണൂരിലെത്തി. കൂടുതൽ തെറ്റിദ്ധാരണകൾ ഉണ്ടാകുംമുൻപ് ഞാൻ ചാടിയിറങ്ങി ഓഫീസിലേക്ക് യാത്രയായി.
                                                
                                                                 ജോസ്കുട്ടി പനയ്ക്കൽ 2004 ജനുവരി  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...