2017, ഒക്‌ടോബർ 11, ബുധനാഴ്‌ച

ആരും അറിഞ്ഞില്ല... എന്റമ്മേ!!!




എന്റെ അമ്മേ!! അതൊരു പോക്കായിരുന്നു... ഇലക്ട്രിക് കമ്പിയില്‍ തല തട്ടാതെ ബസിനുമുകളില്‍ പമ്മിയിരുന്നുള്ള യാത്രഗുണനിലവാരമില്ലാത്ത ഡീസല്‍ വിതരണത്തില്‍ പ്രതിഷേധിച്ചു കേരളാ സ്റ്റേറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ചിത്രമെടുക്കാനെത്തിയപ്പോള്‍ ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചില്ലഎഞ്ചിന്‍ ഓഫ് ചെയ്ത ബസ് തള്ളിയാണ് പ്രതിഷേധം നടത്തുന്നതെന്ന് പിന്നീടാണറിഞ്ഞത്പ്രതിഷേധറാലിക്കാരുടെ ചിത്രം താഴെ നിന്നെടുത്തിട്ടൊരു ‘ഗുമ്മ്’ പോരാന്നു തോന്നിയതിനെത്തുടര്‍ന്നാണ് തള്ളാനായി നിറുത്തിയിട്ടിരുന്ന ബസിനു മുകളില്‍ കയറിയത്അത്രനേരം പുറപ്പെടാതിരുന്ന റാലി ഞാന്‍ ബസിനുമുകളില്‍ കയറിയതോടെ പുറപ്പെട്ടുതൊട്ടുപിന്നാലെ ബസും തള്ളിത്തുടങ്ങിമുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ തലമുട്ടാതെ കുനിഞ്ഞിരിക്കുകയാണ് സുരക്ഷയുടെ ഭാഗമായി ആദ്യം ചെയ്തത്കൂടാതെ സമീപത്തെ കടകളില്‍ നിന്നും കടന്നുപോകുന്ന മറ്റുവാഹനങ്ങളില്‍ നിന്നുമൊക്കെയായി ബസിനുമുകളില്‍ ഫൊട്ടോഗ്രഫറെ ഇരുത്തി തള്ളിനീക്കുന്നവര്‍ക്കും മുകളിലിരിക്കുന്നവനുമൊക്കെ മുന്നറിയിപ്പും കിട്ടുന്നുണ്ട്അവസാനം അരകിലോമീറ്റര്‍ യാത്രക്കിടെ ബസ് മറ്റൊരു വാഹനത്തിനായി അരികു ചേര്‍ക്കേണ്ടിവന്നപ്പോള്‍ ഉന്തുന്ന സഹോദരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി ഗോവണിയിലൂടെ ഊര്‍ന്നിറങ്ങി തടി രക്ഷിച്ചുചുമ്മാ ഒരു റാലി എടുക്കാന്‍ ഇതിന്റെയൊക്കെ മുകളില്‍ വലിഞ്ഞുകയറേണ്ട ആവശ്യമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാംചിത്രത്തില്‍ രണ്ടുപേരുടെകൂടിയെങ്കിലും തല കൂടുതല്‍ കാട്ടാന്‍‌ പറ്റിയെങ്കില്‍ അത്രയുമാകട്ടെ എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യംവെള്ളത്തിനടിയിലേക്ക് ക്യാമറയുമായി ഊളിയിടുന്നതുംബലൂണില്‍ കയറി മുകളിലേക്ക് പോകുന്നതുംമൊബൈല്‍ ടവറില്‍ വരെ വലിഞ്ഞുകയറിയുമുള്ള ചിത്ര പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ ബസിനുമുകളൊക്കെ എന്ത്...? പിന്നെ ഇതാരും അറിയാത്തതുകൊണ്ട് ഒരു റിലാക്സേഷനുണ്ട്.... ചിത്രം എടുത്ത ജയനും നന്ദി. BY Josekutty Panackal



2017, സെപ്റ്റംബർ 27, ബുധനാഴ്‌ച

ആ സ്പോട്ട് ക്ലിക്കിനു പിന്നില്‍


വാര്‍ത്താ ചിത്രങ്ങള്‍ മിക്കവയും പെട്ടന്നു പൊട്ടിമുളയ്ക്കുന്നവയാണ്. ഇന്നൊരു വാര്‍ത്താ ചിത്രം തന്റെ ക്യാമറക്കുമുന്നില്‍ പെടണേ എന്ന പ്രാര്‍ത്ഥനയുമായാണ് മിക്ക ന്യൂസ് ഫൊട്ടോഗ്രഫര്‍മാരും വീട്ടില്‍
നിന്നും ഇറങ്ങുന്നത്. പക്ഷേ വാര്‍ത്തക്കൊപ്പം കൊള്ളിക്കാവുന്ന ചിത്രങ്ങളോ അല്ലെങ്കില്‍ അടിക്കുറിപ്പെഴുതി വാര്‍ത്തയാക്കാവുന്ന ചിത്രങ്ങളോ ആയിരിക്കും മിക്കവാറും കണ്ണില്‍ പെടുക. ഇതില്‍ നിന്നും വേറിട്ടതാണ് സ്പോട് ന്യൂസ് ചിത്രങ്ങള്‍. നമ്മുടെ ക്യാമറക്കുമുന്നില്‍ പെട്ടെന്നു സംഭവിക്കുന്ന ഒരു നിമിഷം. അതിനായി തയാറെടുത്തു നില്‍ക്കാത്തതുകൊണ്ടുതന്നെ ദൃശ്യം കണ്ട് അദ്ദേഹത്തിന് അമ്പരക്കാനുള്ള സമയംപോലും കിട്ടിയെന്ന് വരില്ല. അതിനുള്ളില്‍ ക്ലിക്ക് ചെയ്തിരിക്കണം. അമ്പരപ്പോ, ഭയമോ, സന്തോഷമോ... വികാരങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അത് ശരീരത്തിലും ക്ലിക്കിലേക്കമര്‍ത്തുന്ന വിരലിലും പ്രതിഫലിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങളില്‍ കൃത്യമായ ഫ്രെയിമിങ്ങിലും, ഫൊട്ടോഗ്രഫിയുടെ നിയമാവലിയില്‍ പരാമര്‍ശിക്കുന്ന രീതിയിലും ചിത്രം എടുക്കുക അസാധ്യം.

അങ്ങനെയൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. രാവിലെ മുതല്‍ നീണ്ട ഷെഡ്യൂള്‍ഡ് പരിപാടികള്‍ എടുത്തു ഫയല്‍ ചെയ്തശേഷമാണ് പെട്ടെന്നൊരു പ്രതിഷേധ പരിപാടി എടുക്കേണ്ട ചുമതല വന്നുപെട്ടത്. രാത്രി നടക്കുന്ന പ്രതിഷേധപരിപാടി കവര്‍ ചെയ്തശേഷം നേരെ വീട്ടിലേക്ക് നേരെ പോകാം എന്നാണ് കരുതിയത്. യാത്രക്കിടെ പ്രതിഷേധപരിപാടിയുടെ ചിത്രങ്ങളില്‍ ഏതുവേണമെന്ന് ക്യാമറയുടെ സ്ക്രീനില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ചെറിയൊരു ഗതാഗതക്കുരുക്ക്. തല ഉയര്‍ത്തി നോക്കുമ്പോള്‍ രക്തമൊലിപ്പിച്ച് ഒരു സ്ത്രീ തലപൊത്തിപ്പിടിച്ചു റോഡരികില്‍ ഇരിക്കുന്നു. അപകടമാണെന്ന് തോന്നുന്നു, എളമക്കരയിലേക്കുള്ള വീതികുറഞ്ഞവഴി ഇനിയും ബ്ലോക്കാകാതിരിക്കാന്‍ വാഹനം അരികുചേര്‍ത്ത് നിറുത്താന്‍ നിര്‍ദേശം നല്‍കി ചാടിയിറങ്ങി. ഇറങ്ങിയ വഴിയെ ഫ്ലാഷ് ഫിറ്റുചെയ്യാനൊന്നും പരിശ്രമിച്ചില്ല; ചിത്രം എടുത്തു. അവരെ പിടിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയെയാണ് ആദ്യം ശ്രദ്ധിച്ചത്. എന്തുപറ്റി എന്ന സ്ഥിരം ചോദ്യത്തേക്കാള്‍ വൈദ്യസഹായമാണ് ആദ്യം വേണ്ടത്. അരികുചേര്‍ത്തു നിറുത്താന്‍ പോയ എന്റെ വാഹനം കാഴ്ച പരിധിയിലെങ്ങുമില്ല. ഡ്രൈവറെ ഫോണ്‍ ചെയ്തപ്പോഴേക്കും മറ്റൊരു കാര്‍ സമീപത്തു വന്നുനിന്നു. കൂടെയുള്ളവരിലൊരാള്‍ അവര്‍ക്കൊപ്പം കയറി ജനറല്‍ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എല്ലാം 45 സെക്കന്‍ഡിനുള്ളില്‍ കഴിഞ്ഞു.


കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ സംഭവ സ്ഥലത്തുള്ളവരോട് കാര്യം അന്വേഷിച്ചു. ഓട്ടോ റിക്ഷ ഇടിച്ചിട്ടതാണെന്നും അതില്‍ നിന്നും തള്ളിയിട്ടതാണെന്നുമുള്ള രണ്ട് അഭിപ്രായക്കാര്‍ അവിടെത്തന്നെയുണ്ട്. രണ്ടു തരം വിവരണം കേട്ടതോടെ ചിത്രത്തിന് അടിക്കുറിപ്പ് തയാറാക്കല്‍ ആശങ്കയിലായി. നാളെ കേസാകേണ്ട സംഭവമാണ്. സ്വന്തം ഓഫിസില്‍ കാര്യം അറിയിച്ചു. ഇനി റിപ്പോര്‍ട്ടറുടെ ചുമതലയാണ് ബാക്കിയുളള കാര്യങ്ങള്‍. പൊലീസിലും മാധ്യമങ്ങളിലുമൊക്കെ രാത്രിയിലെ അപകടത്തോട് പ്രതികരിക്കാന്‍ അല്‍പം താമസം നേരിടുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ സ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങള്‍ വച്ചു ദീര്‍ഘ അടിക്കുറിപ്പോടെ ചിത്രം നല്‍കാന്‍ തീരുമാനിച്ചു. പിറ്റേന്ന് ഇവരെ തിരഞ്ഞ് ജനറല്‍ ആശുപത്രി മുതല്‍ കൊച്ചിയിലെ സമീപ ആശുപത്രികളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. പൊലീസില്‍ അന്വേഷിച്ചെങ്കിലും അങ്ങനൊരു കേസും എടുത്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തുചെന്ന് അവിടെയുള്ള കടക്കാരോടും കാര്യം അന്വേഷിച്ചു. പത്രത്തില്‍ ചിത്രം വന്നതിനെത്തുടര്‍ന്നു രക്ഷപെടുത്താന്‍ സഹായിച്ചവര്‍ സാക്ഷിപറയേണ്ടിവരുമോ എന്ന ശങ്കയിലാണവര്‍. ഒന്നും തുറന്നുപറയുന്നില്ല. കുടുംബ വഴക്കാണെന്ന് സംഭാഷണത്തില്‍ നിന്നും സൂചന. അങ്ങനെ ആ കേസ് ഡയറി ഞാന്‍ മടക്കി
                                                                                                  27.09.2017

2017, ജൂലൈ 19, ബുധനാഴ്‌ച

ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍...🤔

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ദാ ഇപ്പോള്‍ കഴിഞ്ഞു. കേരളം ചാംപ്യന്മാരാകുകയും ചെയ്തു. ഏഴുകോടി മുടക്കി നിര്‍മ്മിച്ച നാഗാര്‍ജുന യൂണിവേഴ്സിറ്റിയുടെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കിലെ ആദ്യമത്സരമായിരുന്നു ഇത്. ആന്ധ്രയും തെലങ്കാനയുമായി പിരിഞ്ഞശേഷം ആന്ധ്രക്ക് സ്വന്തമായുള്ള ഏക സിന്തറ്റിക് ട്രാക്കാണിത്. എന്നാല്‍ ട്രാക്കൊഴികെ മറ്റൊന്നും സൂപ്പറായിരുന്നില്ല. കേരളത്തിന്റെ ആണ്‍-പെണ്‍ സംഘവും ഒഫീഷ്യലുകളും താമസിച്ച സ്ഥലത്തു കിടക്കാന്‍ ബെഡ് കിട്ടാത്തവന്‍ ഒട്ടേറെ. വാങ്ങിക്കൊണ്ടുവരണമെങ്കില്‍ 15 കിലോമീറ്റര്‍ അപ്പുറം പോകണം. താരങ്ങളുടെ ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുള്ള സ്ത്രീകള്‍ മൊബൈല്‍ കുത്തിക്കളിച്ചശേഷം സ്ഥലംവിടും. പല്ലുതേച്ചിട്ടു തുപ്പാനുള്ള വാഷ്ബെയ്സനാണെങ്കില്‍ കഴുകിയിട്ടു മാസങ്ങളായി. കൊതുകുശല്യത്തിനു കുറവൊന്നുമില്ലെങ്കിലും ഈച്ചശല്യത്തിനും പഞ്ഞമില്ല. ഇത്രയുമൊക്കെ താമസസ്ഥലത്തു അനുഭവിച്ചശേഷം മൈതാനിയില്‍ എത്തിയാലോ, പരിശീലനമൈതാനമില്ല. വേണമെങ്കില്‍ മീഡിയാ റൂം, ടെക്നിക്കല്‍ ഒഫീഷ്യല്‍ റൂം, സ്പോര്‍ട്സ് ഗുഡ്സ് ഗോഡൗണ്‍, കാള്‍റൂം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ വാം അപ് ചെയ്യാം. ശുദ്ധവായുവോ വെളിച്ചമോ ഇല്ലെങ്കിലും ഹാളിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളില്‍ തട്ടിവീഴാതെ പരിശീലനം നടത്താന്‍ പ്രത്യേക കഴിവുനേടാം. ഇനി മൈതാനിയിലേക്ക് പോകണമെങ്കിലോ ചെളിക്കുളത്തിനിടയിലൂടെ ഇട്ടിരിക്കുന്ന കല്ലിലും പലകയിലുമൊക്കെ ബാലന്‍സ് ചെയ്തുവേണം യാത്രയാകാന്‍. പലകയില്‍ ചിലയിടത്തൊക്കെ ആണിയുണ്ട്. അതില്‍ ചവിട്ടാതെ പ്രത്യേക നടത്തവും ശീലിക്കാം. ഷോട്ട്പുട്ടും ഹാമര്‍ത്രോയുമൊക്കെ നടക്കുമ്പോള്‍ അത് വന്നുവീഴുന്ന സ്ഥലം കണ്ണിമയ്ക്കാതെ മാര്‍ക്കുചെയ്യാന്‍ ബുദ്ധിമുട്ടുന്ന ഒഫീഷ്യല്‍സിനു ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. ഷോട്ടും ഡിസ്ക്കും ഹാമറുമൊക്കെ വീഴുന്ന വഴി ചെളിയില്‍ താഴ്ന്നുപൊയ്ക്കൊള്ളും അവിടെനിന്നും കയ്യിട്ടു വലിച്ചുകയറ്റിയാല്‍ മതി. ഏതായാലും തുടര്‍ച്ചയായി പെയ്ത മഴയാണ് ഞങ്ങളുടെ താളം തെറ്റിച്ചതെന്ന് ഇടക്കിടെ കളിക്കാരെയും കാഴ്ചക്കാരെയും ഓര്‍മ്മിപ്പിക്കാനും സംഘാടകര്‍ മറന്നില്ല.

അവസാനദിനം രാത്രിയില്‍ റിലേ മത്സരത്തിനു തൊട്ടുമുന്‍പായി സ്റ്റേഡിയത്തിലെ ലൈറ്റുകളെല്ലാം അണഞ്ഞുപോയിരുന്നു. വലിയ കൂവലോടെ കാഴ്ചക്കാര്‍ അതിനെ വരവേറ്റു. സ്റ്റേഡിയത്തിലെ വലിയ ടവര്‍ ലൈറ്റുകള്‍ അണഞ്ഞാല്‍ എല്ലാം തെളിഞ്ഞുശക്തിപ്രാപിക്കാന്‍ കുറച്ചുനേരം എടുക്കുന്നതിനാല്‍ മത്സരത്തിനായി വാം അപ് ചെയ്തുനിന്നിരുന്നവര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നുണ്ടായിരുന്നു. ഇതു പത്രത്തിലും ടിവിയിലും കൊടുത്താലോയെന്നു കരുതിയ മാധ്യമപ്രവര്‍ത്തകരെയും ഒരു ചതി കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടിനു മത്സരം കഴിഞ്ഞശേഷം മീഡിയ സെന്ററിലെത്തി വാര്‍ത്തയും ചിത്രങ്ങളുമൊക്കെ തയ്യാറാക്കുന്നതിനിടെ അവിടുത്തെ വെളിച്ചം അണഞ്ഞു. തേനീച്ചക്കൂട് ഇളക്കിവിട്ടതുപോലെ ഈച്ചകള്‍ ലാപ്ടോപ് സ്ക്രീനുകളിലേക്ക് ഇരച്ചെത്തി. ആകെ വെളിച്ചം കാണുന്നതു ടാപ്ടോപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ മുഖത്തുമാത്രമായതിനാല്‍ കൊതുകുകളും അവസരം മുതലാക്കാനെത്തി. മൊബൈലിന്റെ ടോര്‍ച്ചും പവര്‍ബാങ്കിന്റെ ലൈറ്റുകളുമൊക്കെ വച്ചു പണിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചു. സംഘാടകര്‍ ഈ പ്രശ്നത്തില്‍ എത്തിനോക്കാനേ പോയില്ല. വാര്‍ത്ത അയക്കണോ ഈച്ചയെ ഓടിക്കണോ കൊതുകിനെ അടിക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശങ്കിച്ചുനില്‍ക്കുമ്പോള്‍ ഇപ്പം ശരിയാക്കിത്തരാം എന്നഭാവത്തോടെ അതാ തെരുവുനായ്ക്കളും കൂട്ടത്തോടെ ഹാളിനുള്ളില്‍. ഇനി രക്ഷയില്ല വാര്‍ത്ത അയപ്പൊക്കെ നിറുത്തി ഹാളില്‍ നിന്നും ഇറങ്ങിയോടി. ഏതായാലും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ചിത്രം നല്‍കിയ നായ ആ സ്നേഹംകൊണ്ടാണെന്നു തോന്നുന്നു ഓടുന്ന ഓട്ടത്തില്‍ ഒപ്പമെത്തിയ ശേഷം വാലാട്ടിക്കാട്ടിയശേഷമാണ് എന്നെ യാത്രയാക്കിയത്. അപ്പോള്‍ സലാം നാഗാര്‍ജുന മൈതാനമേ... പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചതിന്. by Josekutty Panackal 

#NationalSeniorAthleticChampionship #Gundur #ANUuniversity #SyntheticTrack

2017, ജൂലൈ 7, വെള്ളിയാഴ്‌ച

ആ വിക്ടര്‍ ടച്ച് ചിത്രത്തിനുപിന്നില്‍...





പ്രിയ വിക്ടർ ഞങ്ങളുടെ കൺ ഫോക്കസിൽ നിന്നും താങ്കൾ ഔട്ടായിട്ട് 2017 ജൂലൈ ഒൻപതിനു പതിനാറുവർഷമാകുന്നു. ഡിജിറ്റൽ ക്യാമറകൾ അതിന്റെ പ്രതാപത്തിലേക്ക് എത്തുംമുൻപുള്ള താങ്കളുടെ മടക്കം പത്രലോകത്തിനും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മനക്കണക്കിൽ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തുവരുമ്പോൾ മാത്രം ദൃശ്യമാകുന്ന കാലത്ത് താങ്കളൊരുക്കിയ വിസ്മയങ്ങൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ലോകമെമ്പാടുമുണ്ട്. കോട്ടയത്ത് ഒരുമിച്ചു ജോലിചെയ്യുമ്പോൾ അങ്ങനെയൊരു വിസ്മയത്തെക്കുറിച്ച് താങ്കൾ പങ്കുവച്ചത് ഈ കുറിപ്പുവായിക്കുന്നവർക്കായി ഇവിടെ പങ്കിടുന്നു.
പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ‌ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം.
ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട.
എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി.
മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്ര‍ം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal

Connected to : https://www.facebook.com/josekuttyp/posts/1503951976321865

#Remembering #Late #NewsPhotographer #PhotoJournalist #VictorGeorge #MalayalaManorama #Photographer #Memoir #JULY9 #16thDeathAnniversary

2017, ജൂലൈ 5, ബുധനാഴ്‌ച

നന്ദിയുടെ വാക്കുകള്‍


വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു  പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ  നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ.  ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal 

**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം. 
CLICK HERE TO OPEN PDF






2017, ജൂൺ 10, ശനിയാഴ്‌ച

നിങ്ങൾ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ!!!


‘ദാ! ഇതുകൂടി എടുത്തോ’ ഇങ്ങനെ ഒരു ഫൊട്ടോഗ്രഫറോട് പറയാത്തവരായി ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ല. രാഷ്ട്രീയക്കാരെന്നല്ല ഫൊട്ടോഗ്രഫറെ സ്വന്തം ആവശ്യത്തിനു വിളിച്ചുവരുത്തിയ ഏതൊരാളും ഈ വാക്കുകൾ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ ഈ വാക്കുകൾക്കുകാത്തുനിൽക്കാതെ പൊതുജനത്തിനു കാണാൻ ത‍ാത്പര്യമുള്ളത് നിമിഷാർദ്ധങ്ങൾക്കുള്ളിൽ ക്യാമറയിൽ പകർത്തുന്നവരാണ് ന്യൂസ് ഫൊട്ടോഗ്രഫർമാർ‌. അങ്ങനെയുള്ളൊരാളുടെ നെഞ്ചോടടുക്കിപ്പിടിച്ച ക്യാമറ പറിച്ചെടുത്ത് എറിഞ്ഞുടയ്ക്കുമ്പോൾ ഒന്നോർക്കുക; നിങ്ങൾ പറിച്ചെറിയുന്നത് വെറുമൊരു ഇലക്ട്രോണിക് ഉപകരണം മാത്രമല്ല അവന്റെ മനസും ജീവിതവുമാണ്. 

കയ്യിൽനിന്നും വഴുതിയ ക്യാമറ ഉരുൾപൊട്ടിവന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുൽകിയ വിക്ടർ ജോർജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫൊട്ടോഗ്രഫർമാർ. തന്റെ കുടുംബത്തിനോ വീട്ടുകാർക്കോ യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കും ഓരോ ദിവസവും ന്യൂസ് ഫൊട്ടോഗ്രഫർ ആവേശപൂർവം എടുത്തുചാടുന്നത് മാസാവസാനം അക്കൗണ്ടിൽ എത്തിച്ചേരുന്ന തുകയുടെ അക്കങ്ങളുടെ എണ്ണം അനുസരിച്ചല്ല. മറിച്ച് ജനത്തിനു അറിയേണ്ടുന്നതും കാണേണ്ടുന്നതുമായ സംഭവത്തിൽ അവരുടെ കണ്ണായി മാറുകയെന്ന ബോധ്യത്തിൽ നിന്നുമാണ്. പാർട്ടിക്കും കൊടിക്കുമൊക്കെ അപ്പുറം മനുഷ്യനായുള്ള ഒരുവനും ചെയ്യാൻ കഴിയാത്ത സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. തന്റെ സമ്പാദ്യം സ്വരുക്കൂട്ടിയതും ബാങ്ക് ലോണുമൊക്കെ ഉപയോഗപ്പെടുത്തി വാങ്ങിയ ക്യാമറ ചിലരുടെ അന്യായങ്ങൾക്കു സാക്ഷിയാകേണ്ടിവന്നതിനാൽ തകർക്കാൻ വിധിക്കപ്പെടുകയായിരുന്നു. ഈ ക്യാമറ തകർത്താലും ഒന്നിനു പത്തായി വേറെയും ക്യാമറകൾ നിങ്ങൾക്കുചുറ്റും ഉണ്ടാകുമെന്ന് എപ്പോഴും ഓർമ്മിക്കുക, അതിന്റെ തെളിവാണ് ഇന്നലെയും ഇന്നുമായി നിങ്ങൾ മാധ്യമങ്ങളിൽ കണ്ടതൊക്കെയും. അവനവൻ ചെയ്യുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്ന നിമിഷം ക്യാമറ ശത്രുവായി മാറും അല്ലാത്തപ്പോൾ മിത്രവും. അങ്ങനൊരു തെറ്റ് പൊതുജന മധ്യത്തിൽ ചെയ്ത നിമിഷം പകർത്താനൊരുങ്ങിയ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ന്യൂസ് ഫൊട്ടോഗ്രഫർ സനേഷിനെയാണ് നിങ്ങൾ സംഘബലത്തിൽ  അടിച്ചമർത്താൻ നോക്കിയത്. ഓർമ്മിക്കുക പൊതുനിരത്തിലോ സമൂഹത്തിലോ ഒരിക്കൽ നിങ്ങളും നിരായുധനായി നിൽക്കുന്ന അവസരം വരും: അപ്പോഴും ഇതുപോലൊരു ക്യാമറ നിങ്ങളുടെ ചെയ്തികൾ പകർത്തിക്കൊണ്ടേയിരിക്കും. 

ഒരു കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടു ‘സാരമില്ല  വേറെ കണ്ണുനമുക്ക് വച്ചുപിടിപ്പിക്കാം’ എന്നുപറയുന്നതുപോലെയാണ് ക്യാമറയുടെ തകരാർ പരിഹരിച്ചുതരാം മാറ്റിവാങ്ങാം എന്നെല്ലാം ഓരോ ഫൊട്ടോഗ്രഫറെയും ആശ്വസിപ്പിക്കുന്നത്.  അക്രമം അഴിച്ചുവിടുന്നവരെ അമർച്ചചെയ്യാനെത്തുന്ന പൊലീസും അക്രമികളും അവരവരുടെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഇരുകൂട്ടരിൽ നിന്നും തന്റെ ശരീരവും ക്യാമറയും സംരക്ഷിച്ചുപിടിക്കാൻ ബദ്ധപ്പെടുന്നവരാണ് ഓരോ ന്യൂസ് ഫൊട്ടോഗ്രഫറും. അക്രമികളുടെ കയ്യിൽ നിന്നും വരുന്ന കല്ലും അവർക്കുനേരെ പോകുന്ന പൊലീസിന്റെ ഷെല്ലും ഇതിനിടയിലുള്ള വാർത്താചിത്രകാരന്മാരെ കടന്നാണ് യാത്രചെയ്യുന്നത്.  ഇതിനിടയിൽ ഒരു കണ്ണടച്ചുനിൽക്കുന്ന ഇവരെ തുണയ്ക്കാൻ ദൈവത്തിന്റെ കരം മാത്രമാണുള്ളത്. കല്ലേറുകൊണ്ട പൊലീസുകാരനു  ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരുക്കേറ്റവനെന്ന ആനുകൂല്യവും, ഷെല്ലിൽ‌ പരുക്കേറ്റ അക്രമിക്ക് പാർട്ടിതണലിൽ ഹീറോ പരിവേഷവും കിട്ടുമ്പോൾ ‘സീറോ’യാകുന്നത് ഇതിനിടയിൽ കുരുങ്ങിയ മാധ്യമപ്രവർത്തകൻ മാത്രം. ‘ആവശ്യമില്ലാത്ത സ്ഥലത്ത് എന്തിനു ചെന്നുചാടുന്നുവെന്ന്’ നാട്ടുകാരും വീട്ടുകാരും ചേ‍ാദിക്കുകയും, ‘മറ്റവരെ കണ്ടില്ലേ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ’യെന്ന് ഭാഗ്യത്തിൽ രക്ഷപെട്ട സഹപ്രവർത്തകരെ നോക്കി ഓഫിസിലുള്ളവർ ചോദിക്കുകയും ചെയ്യുമ്പോൾ തകരുന്നത് അവന്റെ മനസാണ്. ആ മനസിനെ തൃപ്തിപ്പെടുത്താൻ രണ്ടുകോളം ചിത്രത്തിനടിയിൽ  ‘ബൈലൈൻ’ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അക്ഷരങ്ങൾക്കു കരുത്തുണ്ടാകില്ല. ആ കരുത്തില്ലായ്മയിലും അവൻ പരുക്കോ മാനസീക സമ്മർദ്ദമോ വകവയ്ക്കാതെ ആശുപത്രിയിൽക്കിടക്കുന്ന  പൊലീസുകാരന്റെയും അക്രമിയുടെയും ചിത്രം എടുക്കാൻ ഓടും; വാർത്തയുടെ ഇരുവശവും ജനത്തെ അറിയിക്കുന്നതിനായി. പിറ്റേന്ന് ഇതുകണ്ട് രാഷ്ട്രീയനേതാക്കൾ പരുക്കേറ്റ കുട്ടിനേതാവിനെ കാണാനെത്തുമ്പോഴും പൊലീസ് ഉദ്യോഗസ്ഥനു പ്രമോഷൻ സാധ്യതയേറുമ്പോഴും തന്റെ മുറിവിൽ ചെറുലേപനം പോലും പുരട്ടാനാവാതെ അടുത്ത വാർത്തയിലേക്ക് ഓടിയിട്ടുണ്ടാകും ആ ന്യൂസ് ഫൊട്ടോഗ്രഫർ. അതുകൊണ്ട് ക്യാമറ ഒരിക്കൽകൂടി നെഞ്ചോടുചേർത്തുപറയട്ടെ സാധ്യമാണ് ഈ ക്യാമറയിൽത്തന്നെ നിങ്ങളുടെ  ഇകഴ്ചയും പുകഴ്ചയും....#StandWithPhotoJournalist 

                                      ജോസ്കുട്ടി പനയ്ക്കൽ 10.06.2017 


**** ഒരു പ്രത്യേക വിഭാഗം മാത്രം അക്രമികളാകുമ്പോൾ ഇത്തരം ‘തള്ള്’ അടിച്ചുകൂട്ടുന്നുവെന്ന് വായിച്ചപ്പോൾ തോന്നിയെങ്കിൽ മുൻപും ഇത്തരം വാക്കുകൾ പ്രതികരണത്തിനായി അടിച്ചുകൂട്ടിയിട്ടുണ്ട്. താഴേക്ക് ‘തള്ളി’ നോക്കിയാൽ മാത്രം മതിയാകും. 

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

"എരിപൊരി" സായാഹ്നം


 "എരിപൊരി" സായാഹ്നം: അവധി ദിനങ്ങളുടെ ആഘോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ തുടരുന്നു. സായാഹ്നസൂര്യനു മുളകുമാലതീര്‍ത്തു കൊച്ചി പുതുവൈപ്പ് ബീച്ചില്‍ നിന്നൊരു ദൃശ്യം. ചിത്രം. #JOSEKUTTY PANACKAL


എല്ലാ ചിത്രത്തിനുപിന്നിലും എന്തെങ്കിലും കഥകളുണ്ടാകും. പല ചിത്രങ്ങളുടെയും കഥ മുന്‍പ് ഇവിടെത്തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതോടൊപ്പമുള്ള  ചിത്രം എടുത്ത ശേഷമുള്ള കഥ ചിരിക്കാനുള്ള വകനല്‍കി. മറ്റൊരു വാര്‍ത്താ സന്ദര്‍ഭം പകര്‍ത്തി ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് പേജില്‍ ഒരു ഓഫ്ബീറ്റ് ചിത്രം വയ്ക്കാനുള്ള സ്ഥലം ഉണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. മുന്‍പ് എടുത്തുവച്ചിരിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി അവധിക്കാലമായതിനാല്‍ അതിന്‍റെ ഒരു ചിത്രം കൊടുക്കാമെന്ന ചിന്തയോടെയാണ് ഇതുവരെ പോകാത്ത കൊച്ചി പുതുവൈപ്പ് ബീച്ചിലെത്തിയത്. തിരയില്‍ കളിക്കുന്ന കുട്ടികള്‍,  പ്രണയം പങ്കിടുന്ന യുവമിഥുനങ്ങള്‍, പ്രായഭേദമെന്യെ പട്ടം പറത്തുന്നവര്‍, അസ്തമയം വീക്ഷിക്കുന്ന പ്രായമേറിയവര്‍, ബീച്ചിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവര്‍...  എന്നിങ്ങനെപോകുന്നു അവിടത്തെ സായാഹ്ന ദൃശ്യം. ഇരുപത് മിനിറ്റിനുള്ളില്‍ ചിത്രം ഓഫിസിലേക്ക് അയക്കുകയും വേണം. ഇതിനിടെ ഏതോ മദാമ്മയെ കറക്കിയെടുത്ത് ഒരു യുവ കോമളനും അവിടെയെത്തി. ക്യാമറ അവര്‍ക്കുനേരെ തിരിച്ചപാടെ പുള്ളിയൊന്ന് പരുങ്ങി. അതോടെ "ഉടായ്പ്പ് മണി" മനസില്‍ മുഴങ്ങി. വെറുതെ ചിത്രമെടുത്ത് അവനെയും മദാമ്മയെയും ടെന്‍ഷനാക്കേണ്ടെന്നുകരുതി മറ്റുദൃശ്യങ്ങളെടുക്കാന്‍ ക്യാമറ തിരിച്ചെങ്കിലും "പതുങ്ങിയ പുലിക്ക്" ചിത്രം എടുത്തോയെന്ന് സംശയം. എല്ലാവരുടെയും മുഖങ്ങളെ ഒഴിവാക്കി ഒരു നിഴല്‍ചിത്രം (സില്ലൗട്ട്‌ - silhouette) ചിത്രം എടുക്കാന്‍ പെട്ടെന്നാണ് ആശയമുദിച്ചത്. അതിനായി ഉടന്‍ മുളകുബജി വില്‍പനക്കാരന്‍റെ പിന്നിലേക്ക് നീങ്ങി. സൂര്യന്‍ അസ്തമിക്കുകയോ മേഘത്തിനുള്ളില്‍ മറയുകയോ ചെയ്താല്‍ ഉദ്ദേശിച്ച ചിത്രം കിട്ടാതാകും. യുവ കോമളനും പിന്നാലെ കൂടി. സൂര്യനെ മുളകുമാലയുടെ അകത്താക്കി പൊസിഷന്‍ ചെയ്ത് ക്യാമറയിലെ കെല്‍വിന്‍ സംവിധാനമൊക്കെ ഉപയോഗപ്പെടുത്തി ചിത്രം എടുത്തു. മോണിറ്ററില്‍ ചിത്രം പരിശോധിക്കാനായി ബട്ടന്‍ ഞെക്കിയതും യുവകോമളന്‍റെയും തലയും കണ്ണും അവിടേക്ക് നീണ്ടെത്തി. (ഉദ്ദേശം മദാമ്മപ്പടം പരിശോധന തന്നെ). ഇരുട്ടുമൂടിയ ചിത്രം കണ്ടതും അദ്ദേഹത്തിന്‍റെ ചോദ്യമെത്തി-  "ഇതൊക്കെ ഇനി ഫോട്ടോഷോപ്പില്‍ നിങ്ങള്‍ തെളിച്ചെടുക്കുമായിരിക്കും അല്ലേ ബ്രോ?"  പകച്ചുപോയ എന്‍റെ ഫോട്ടോഗ്രാഫിയുടെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയായി " ഇങ്ങനെ നിഴല്‍ചിത്രം ഉദ്ദേശിച്ചുതന്നെയാണ് ഇത് എടുത്തതെന്നും തെളിച്ചെടുക്കാന്‍  ക്യാമറ നേരെ ഞെക്കിയാല്‍ മതി"യെന്നും  പറഞ്ഞു. ഉടന്‍ അദ്ദേഹം നമ്പര്‍ മാറ്റിപ്പിടിച്ചു... "അതെ! അതെ!  ഇതാണ് ഗംഭീരഫോട്ടോ... ചുമ്മാ ബീച്ചിലെ കാഴ്ചയൊക്കെ ആര്‍ക്കും എടുക്കാമല്ലോ... മറ്റു ഫോട്ടോകളൊക്കെയൊന്ന് കാണിക്കാമോ?"  ഉദ്ദേശം മനസിലാക്കിയ അദ്ദേഹത്തോട് നിങ്ങളുടെ ചിത്രം എടുത്തെന്നുള്ള ഭയമാണെങ്കില്‍ അത് എടുത്തിട്ടില്ലെന്നും മറ്റുചിത്രങ്ങളില്‍ നിന്നും അതുപരിശോധിക്കാനുള്ള തന്ത്രമാണെങ്കില്‍ ആ നമ്പര്‍ വേണ്ടെന്നും അറിയിച്ചു ഉടന്‍ തന്നെ വണ്ടിയില്‍ കയറി. അപ്പോഴേക്കും സൂര്യനും മുങ്ങിത്താണിരുന്നു.








ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...