തെയ്യം
കലാകാരന്മാര്‍ മലബാറുകാരായതുകൊണ്ടും
പ്രത്യേക തരത്തില്‍
സംസാരിക്കുന്നതുകൊണ്ടും
ഇങ്ങനെയൊരു രസകരമായ സംഭവം
ഉണ്ടായി. തെയ്യം
ആട്ടത്തിനുശേഷം തന്റെ അരികില്‍
അനുഗൃഹംതേടി എത്തുന്നവരോട്
പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും
തെക്കന്‍ ജില്ലകളിലും ഉള്ള
പലര്‍ക്കും മനസിലാകാറില്ല.
വേഷം കെട്ടിയ തെയ്യം
ദൈവത്തിന്റെ പ്രതിപുരുഷനാകയാലും
ദൈവത്തോട് മറുചോദ്യം
പാടില്ലാത്തതിനാലും ഭക്തര്‍
മനസിലാകാത്തതൊന്നും തിരിച്ചു
ചോദിക്കാറില്ല.
ഇന്നലെ കൊച്ചി
എളമക്കര ഭവന്‍സ് സ്കൂളില്‍
തെയ്യംകെട്ടിയാടിയിരുന്നു.
അതിനുശേഷം അരികിലെത്തിയ
ഇംഗ്ലീഷ് മീഡിയം കുട്ടികളോട്
തനി മലബാര്‍ ഭാഷകലര്‍ന്ന
തെയ്യത്തിന്റെ പ്രത്യേക
ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു.
പലര്‍ക്കും പലതും
മനസിലായില്ലെങ്കിലും എല്ലാം
മൂളിക്കേട്ടു. പക്ഷേ
അതിനിടെയെത്തിയ എല്‍കെജി
ടീച്ചര്‍ തെയ്യക്കോലക്കാരനെ
ചെറുതായൊന്ന് കുഴപ്പത്തിലാക്കി.
‘ഏറെയേറെ ഗുണം
വരും...ഗുണംവരുത്തും
ദൈവങ്ങളേ, മകളേ!
എല്ലാ അനുഗൃഹങ്ങളും
ഈ വേളയിലുണ്ട് കേട്ടോ…
ദേവിയെയൊക്കെ പൂജിക്കുന്നില്ലേ…
’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ
വാക്കുകള്‍. ഇതിനിടെ
ടീച്ചറുടെ മറുചോദ്യം ‘എനിക്ക്
ഒന്നും മനസിലായില്ല കേട്ടോ!!!’.
ഇതില്‍ തെയ്യക്കോലക്കാരന്‍
അമ്പരന്നു.
പറഞ്ഞവാക്കുകളൊക്കെ
ഇനി എറണാകുളം ഭാഷയിലാക്കി
മാറ്റാനൊന്നും കഴിയില്ല.
ഇതിനിടെ തെയ്യത്തിന്റെ
മുഖംമൂടിയാണോ തനിക്ക്
കേട്ടതൊന്നും മനസിലാകാത്തതിനു
കാരണമെന്നും ടീച്ചറിനു സംശയം.
മുഖംമൂടി മറക്കാത്ത
കോലക്കാരന്റെ ചെവിക്കരികിലൂടെ
എന്താണ് പറഞ്ഞതെന്ന് വീണ്ടും
അന്വേഷിക്കാനുള്ള ശ്രമവും
ടീച്ചര്‍ നടത്തി.
എന്നാല്‍ ദൈവം വളരെ
വേഗം അനുഗൃഹിച്ച് അവരെ
പറഞ്ഞുവിട്ടു.
കാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2017, ഡിസംബർ 1, വെള്ളിയാഴ്‌ച
2017, നവംബർ 23, വ്യാഴാഴ്‌ച
അതിപ്പോ; ഓരോ ആചാരങ്ങളാകുമ്പോ… !!!
നമ്മുടെ
നാട്ടില്‍ കാലങ്ങളായി
തുടര്‍ന്നുപോരുന്ന ചിലത്
മാറ്റാന്‍ വലിയ പാടാണ്.
വിവിഐപികള്‍
നഗരത്തിലെത്തുമ്പോള്‍
വഴിവക്കിലൊക്കെയും സുരക്ഷാ
വേലികള്‍ (ബാരിക്കേഡുകള്‍)
സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്
പറഞ്ഞുവരുന്നത്.
കൊച്ചിയും
തിരുവനന്തപുരവും പോലുള്ള
കേരളത്തിലെ നഗരങ്ങളില്‍
ഒട്ടേറെതവണ ഇത്തരക്കാര്‍
വന്നുപോകുന്നുണ്ട്.
അപ്പോഴെല്ലാം
വഴിവക്കില്‍ മുഴുക്കെ
മുളങ്കമ്പുനാട്ടി കുമ്മായമടിച്ച്
ഇത്തരം വേലികള്‍ പൊങ്ങും.
സന്ദര്‍ശനത്തിനു
രണ്ടോ മൂന്നോ ദിനംമുന്‍പ്
വേലി സ്ഥാപിക്കാന്‍ തുടങ്ങും.
തലേന്ന് കുമ്മായമടിച്ച്
ആ പ്രദേശത്തുകൂടി പോകുന്നവരുടെ
ശരീരത്തിലൊക്കെ പറ്റാവുന്ന
തരത്തിലാക്കും.
ഇതിനായി മുടക്കുന്ന
തുകയും നാശവും ചെറുതൊന്നുമല്ല.
അഞ്ചുമീറ്റര്‍
മുതല്‍ പത്തുമീറ്റര്‍ വരെ
ഇടയിട്ടു കുറ്റികള്‍ സ്ഥാപിക്കാന്‍
ടാറും കോണ്‍ക്രീറ്റുമൊക്കെ
കുഴിക്കും. സമീപത്തെ
കടകളിലേക്കുള്ള ആളുകളെ
കയറ്റാനുള്ള വഴിയടക്കം
അടയ്ക്കും. ഇടക്കിടെ
ജനങ്ങള്‍ക്ക് വേലിക്കുള്ളില്‍
നിന്നും പുറത്തേക്കിറങ്ങാനുള്ള
വഴിയും കൊടുക്കും.
ചില നടപ്പാതയിലൂടെ
കയറിപ്പോയാല്‍ ഇറങ്ങാനുള്ള
വഴിയും അടച്ചിരിക്കും.
അപ്പോള്‍ തിരിച്ചു
നടക്കുകയോ അല്ലെങ്കില്‍
കുമ്മായ വേലിക്കിടയിലൂടെ
നുഴഞ്ഞു പുറത്തുകടക്കുകയോ
ആണ് ചെയ്യാവുന്ന മാര്‍ഗം.
ഇവിടെയെത്തുന്ന
നൂറില്‍ 90പേര്‍ക്കും
ആരാണ് വരുന്നതെന്നുപോലും
പിടിയുണ്ടാകില്ല.
പറക്കുന്ന വിമാനത്തില്‍
നിന്നും ബ്രഹ്മോസ് മിസൈല്‍
തൊടുക്കാന്‍ ശേഷി തെളിയിച്ച
ഇന്ത്യയില്‍,
നടപ്പാതയില്‍ നിന്നു
വിവിഐപിക്കെതിരെയുണ്ടാകുന്ന
ആക്രമണത്തിനു ആഞ്ഞൊന്നു
ചവിട്ടിയാല്‍ തെറിക്കുന്ന
മുളവേലി തടയിടുമെന്ന് ആരാണാവോ
കണ്ടെത്തിയത്?
ഇതോടൊപ്പമുള്ള
ചിത്രങ്ങള്‍ കൊച്ചി നഗരത്തില്‍
സന്ദര്‍ശനത്തിനെത്തിയ
വിവിഐപിയുടെ സുരക്ഷക്കായി
വഴിയരികിലൊരുക്കിയ വേലിമൂലം
ബസ് കാത്തിരുപ്പുകേന്ദ്രത്തിനു
അകത്തുകയറാനാകാതെ റോഡില്‍
നില്‍ക്കേണ്ടിവന്ന ജനങ്ങളാണ്.
ശരിക്കും വേലി
ഉണ്ടാക്കുമ്പോഴാണ് ജനത്തിന്
റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നത്.
കുത്തിപ്പൊളിച്ച
കല്ലും ടാറുമൊക്കെ ആ
കുറ്റികള്‍ക്കടിയില്‍
കൂട്ടിയിട്ടിരിക്കുന്നതു
ചിത്രത്തില്‍ കാണാം.
സന്ദര്‍ശനത്തിനുശേഷം
ഈ വേലി പൊളിക്കുന്നത് കരാറുകാരന്റെ
മനസുപോലിരിക്കും,
അടുത്ത ഓര്‍ഡര്‍
കിട്ടിയിട്ടുണ്ടെങ്കില്‍
ഉടനെ പൊളിച്ചെന്നിരിക്കും,
അല്ലെങ്കില്‍
ചിതലെടുത്ത് അരിക്കുന്നതുവരെ
അതവിടിരിക്കും.
നമ്മള്‍ കൊടുത്ത
പണം സര്‍ക്കാരില്‍ നിന്നും
ഇത്തരത്തിലെങ്കിലും തിരിച്ചെത്തി
കരാറുകാരനും പണിക്കാര്‍ക്കും
കിട്ടുന്നതുമാത്രമാണ് ഇതിലുള്ള
ഒരു ‘റിലാക്സേഷന്‍’.
പൊതുമൈതാനത്ത്
ജനങ്ങളുമായി സംവദിച്ചുള്ള
പരിപാടികള്‍ക്ക് ഇത്തരം
വേലികള്‍ വയ്ക്കുന്നത് സുരക്ഷാ
ഉദ്യോഗസ്ഥര്‍ക്ക് ജനത്തിന്റെ
തള്ളിക്കയറ്റം നിയന്ത്രിക്കാന്‍
സഹായകമാണ്. എന്നാല്‍
ലൈറ്റിട്ടു ‘നിലവിളി ശബ്ദമുള്ള
വാഹനത്തില്‍’ വന്‍ സുരക്ഷയോടെ
100കിലോമീറ്റര്‍
സ്പീഡില്‍ റോഡിലൂടെ പാഞ്ഞുപോകുന്ന
വിവിഐപിയെ ആക്രമിക്കാന്‍
തുനിയുന്നവര്‍ക്ക് റോഡരികിലെ
മുളവേലിത്തട ഒരു തടയാണോ?
#Barricade
#fencing #VVIPVisit #TownBlock #pedestrianBlock #JosekuttyPanackal
2017, ഒക്‌ടോബർ 11, ബുധനാഴ്‌ച
ആരും അറിഞ്ഞില്ല... എന്റമ്മേ!!!
എന്റെ അമ്മേ!! അതൊരു പോക്കായിരുന്നു... ഇലക്ട്രിക് കമ്പിയില്‍ തല തട്ടാതെ ബസിനുമുകളില്‍ പമ്മിയിരുന്നുള്ള യാത്ര. ഗുണനിലവാരമില്ലാത്ത ഡീസല്‍ വിതരണത്തില്‍ പ്രതിഷേധിച്ചു കേരളാ സ്റ്റേറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ചിത്രമെടുക്കാനെത്തിയപ്പോള്‍ ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചില്ല. എഞ്ചിന് ഓഫ് ചെയ്ത ബസ് തള്ളിയാണ് പ്രതിഷേധം നടത്തുന്നതെന്ന് പിന്നീടാണറിഞ്ഞത്. പ്രതിഷേധറാലിക്കാരുടെ ചിത്രം താഴെ നിന്നെടുത്തിട്ടൊരു ‘ഗുമ്മ്’ പോരാന്നു തോന്നിയതിനെത്തുടര്‍ന്നാണ് തള്ളാനായി നിറുത്തിയിട്ടിരുന്ന ബസിനു മുകളില്‍ കയറിയത്. അത്രനേരം പുറപ്പെടാതിരുന്ന റാലി ഞാന്‍ ബസിനുമുകളില്‍ കയറിയതോടെ പുറപ്പെട്ടു. തൊട്ടുപിന്നാലെ ബസും തള്ളിത്തുടങ്ങി. മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ തലമുട്ടാതെ കുനിഞ്ഞിരിക്കുകയാണ് സുരക്ഷയുടെ ഭാഗമായി ആദ്യം ചെയ്തത്. കൂടാതെ സമീപത്തെ കടകളില്‍ നിന്നും കടന്നുപോകുന്ന മറ്റുവാഹനങ്ങളില്‍ നിന്നുമൊക്കെയായി ബസിനുമുകളില്‍ ഫൊട്ടോഗ്രഫറെ ഇരുത്തി തള്ളിനീക്കുന്നവര്‍ക്കും മുകളിലിരിക്കുന്നവനുമൊക്കെ മുന്നറിയിപ്പും കിട്ടുന്നുണ്ട്. അവസാനം അരകിലോമീറ്റര്‍ യാത്രക്കിടെ ബസ് മറ്റൊരു വാഹനത്തിനായി അരികു ചേര്‍ക്കേണ്ടിവന്നപ്പോള്‍ ഉന്തുന്ന സഹോദരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി ഗോവണിയിലൂടെ ഊര്‍ന്നിറങ്ങി തടി രക്ഷിച്ചു. ചുമ്മാ ഒരു റാലി എടുക്കാന്‍ ഇതിന്റെയൊക്കെ മുകളില്‍ വലിഞ്ഞുകയറേണ്ട ആവശ്യമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. ചിത്രത്തില്‍ രണ്ടുപേരുടെകൂടിയെങ്കിലും തല കൂടുതല്‍ കാട്ടാന്‍ പറ്റിയെങ്കില്‍ അത്രയുമാകട്ടെ എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. വെള്ളത്തിനടിയിലേക്ക് ക്യാമറയുമായി ഊളിയിടുന്നതും, ബലൂണില്‍ കയറി മുകളിലേക്ക് പോകുന്നതും, മൊബൈല്‍ ടവറില്‍ വരെ വലിഞ്ഞുകയറിയുമുള്ള ചിത്ര പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ ബസിനുമുകളൊക്കെ എന്ത്...? പിന്നെ ഇതാരും അറിയാത്തതുകൊണ്ട് ഒരു റിലാക്സേഷനുണ്ട്.... ചിത്രം എടുത്ത ജയനും നന്ദി. BY Josekutty Panackal
2017, സെപ്റ്റംബർ 27, ബുധനാഴ്‌ച
ആ സ്പോട്ട് ക്ലിക്കിനു പിന്നില്‍
വാര്‍ത്താ
ചിത്രങ്ങള്‍ മിക്കവയും
പെട്ടന്നു പൊട്ടിമുളയ്ക്കുന്നവയാണ്.
ഇന്നൊരു
വാര്‍ത്താ ചിത്രം തന്റെ
ക്യാമറക്കുമുന്നില്‍ പെടണേ
എന്ന പ്രാര്‍ത്ഥനയുമായാണ്
മിക്ക ന്യൂസ് ഫൊട്ടോഗ്രഫര്‍മാരും
വീട്ടില്‍
നിന്നും ഇറങ്ങുന്നത്.
പക്ഷേ
വാര്‍ത്തക്കൊപ്പം കൊള്ളിക്കാവുന്ന
ചിത്രങ്ങളോ അല്ലെങ്കില്‍
അടിക്കുറിപ്പെഴുതി
വാര്‍ത്തയാക്കാവുന്ന ചിത്രങ്ങളോ
ആയിരിക്കും മിക്കവാറും
കണ്ണില്‍ പെടുക.
ഇതില്‍
നിന്നും വേറിട്ടതാണ് സ്പോട്
ന്യൂസ് ചിത്രങ്ങള്‍.
നമ്മുടെ
ക്യാമറക്കുമുന്നില്‍ പെട്ടെന്നു
സംഭവിക്കുന്ന ഒരു നിമിഷം.
അതിനായി
തയാറെടുത്തു നില്‍ക്കാത്തതുകൊണ്ടുതന്നെ
ദൃശ്യം കണ്ട് അദ്ദേഹത്തിന്
അമ്പരക്കാനുള്ള സമയംപോലും
കിട്ടിയെന്ന് വരില്ല.
അതിനുള്ളില്‍
ക്ലിക്ക് ചെയ്തിരിക്കണം.
അമ്പരപ്പോ,
ഭയമോ,
സന്തോഷമോ...
വികാരങ്ങള്‍
എന്തുതന്നെ ആയിരുന്നാലും
അത് ശരീരത്തിലും ക്ലിക്കിലേക്കമര്‍ത്തുന്ന
വിരലിലും പ്രതിഫലിച്ചേക്കാം.
അതുകൊണ്ടുതന്നെ
ഇത്തരം അവസരങ്ങളില്‍ കൃത്യമായ
ഫ്രെയിമിങ്ങിലും,
ഫൊട്ടോഗ്രഫിയുടെ
നിയമാവലിയില്‍ പരാമര്‍ശിക്കുന്ന
രീതിയിലും ചിത്രം എടുക്കുക
അസാധ്യം.
അങ്ങനെയൊരു
സംഭവത്തിനാണ് കഴിഞ്ഞ ദിവസം
സാക്ഷിയായത്.
രാവിലെ
മുതല്‍ നീണ്ട ഷെഡ്യൂള്‍ഡ്
പരിപാടികള്‍ എടുത്തു ഫയല്‍
ചെയ്തശേഷമാണ് പെട്ടെന്നൊരു
പ്രതിഷേധ പരിപാടി എടുക്കേണ്ട
ചുമതല വന്നുപെട്ടത്.
രാത്രി
നടക്കുന്ന പ്രതിഷേധപരിപാടി
കവര്‍ ചെയ്തശേഷം നേരെ വീട്ടിലേക്ക്
നേരെ പോകാം എന്നാണ് കരുതിയത്.
യാത്രക്കിടെ
പ്രതിഷേധപരിപാടിയുടെ
ചിത്രങ്ങളില്‍ ഏതുവേണമെന്ന്
ക്യാമറയുടെ സ്ക്രീനില്‍
തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍
ചെറിയൊരു ഗതാഗതക്കുരുക്ക്.
തല
ഉയര്‍ത്തി നോക്കുമ്പോള്‍
രക്തമൊലിപ്പിച്ച് ഒരു സ്ത്രീ
തലപൊത്തിപ്പിടിച്ചു റോഡരികില്‍
ഇരിക്കുന്നു.
അപകടമാണെന്ന്
തോന്നുന്നു,
എളമക്കരയിലേക്കുള്ള
വീതികുറഞ്ഞവഴി ഇനിയും
ബ്ലോക്കാകാതിരിക്കാന്‍ വാഹനം
അരികുചേര്‍ത്ത് നിറുത്താന്‍
നിര്‍ദേശം നല്‍കി ചാടിയിറങ്ങി.
ഇറങ്ങിയ
വഴിയെ ഫ്ലാഷ് ഫിറ്റുചെയ്യാനൊന്നും
പരിശ്രമിച്ചില്ല;
ചിത്രം
എടുത്തു.
അവരെ
പിടിച്ചെഴുന്നേല്‍പിക്കാന്‍
ശ്രമിക്കുന്നവര്‍ക്കിടയില്‍
കരഞ്ഞുകൊണ്ടുനില്‍ക്കുന്ന
കുട്ടിയെയാണ് ആദ്യം ശ്രദ്ധിച്ചത്.
എന്തുപറ്റി
എന്ന സ്ഥിരം ചോദ്യത്തേക്കാള്‍
വൈദ്യസഹായമാണ് ആദ്യം വേണ്ടത്.
അരികുചേര്‍ത്തു
നിറുത്താന്‍ പോയ എന്റെ വാഹനം
കാഴ്ച പരിധിയിലെങ്ങുമില്ല.
ഡ്രൈവറെ
ഫോണ്‍ ചെയ്തപ്പോഴേക്കും
മറ്റൊരു കാര്‍ സമീപത്തു
വന്നുനിന്നു.
കൂടെയുള്ളവരിലൊരാള്‍
അവര്‍ക്കൊപ്പം കയറി ജനറല്‍
ആശുപത്രിയിലേക്ക് പോകുന്നുവെന്ന്
പറഞ്ഞു.
എല്ലാം
45
സെക്കന്‍ഡിനുള്ളില്‍
കഴിഞ്ഞു.
കാര്‍
പോയിക്കഴിഞ്ഞപ്പോള്‍ സംഭവ
സ്ഥലത്തുള്ളവരോട് കാര്യം
അന്വേഷിച്ചു.
ഓട്ടോ
റിക്ഷ ഇടിച്ചിട്ടതാണെന്നും
അതില്‍ നിന്നും തള്ളിയിട്ടതാണെന്നുമുള്ള
രണ്ട് അഭിപ്രായക്കാര്‍
അവിടെത്തന്നെയുണ്ട്.
രണ്ടു
തരം വിവരണം കേട്ടതോടെ ചിത്രത്തിന്
അടിക്കുറിപ്പ് തയാറാക്കല്‍
ആശങ്കയിലായി.
നാളെ
കേസാകേണ്ട സംഭവമാണ്.
സ്വന്തം
ഓഫിസില്‍ കാര്യം അറിയിച്ചു.
ഇനി
റിപ്പോര്‍ട്ടറുടെ ചുമതലയാണ്
ബാക്കിയുളള കാര്യങ്ങള്‍.
പൊലീസിലും
മാധ്യമങ്ങളിലുമൊക്കെ രാത്രിയിലെ
അപകടത്തോട് പ്രതികരിക്കാന്‍
അല്‍പം താമസം നേരിടുന്ന
പതിവുണ്ട്.
അതുകൊണ്ടുതന്നെ
സ്ഥലത്തുനിന്നും ലഭിച്ച
വിവരങ്ങള്‍ വച്ചു ദീര്‍ഘ
അടിക്കുറിപ്പോടെ ചിത്രം
നല്‍കാന്‍ തീരുമാനിച്ചു.
പിറ്റേന്ന്
ഇവരെ തിരഞ്ഞ് ജനറല്‍ ആശുപത്രി
മുതല്‍ കൊച്ചിയിലെ സമീപ
ആശുപത്രികളിലെല്ലാം അന്വേഷണം
നടത്തിയെങ്കിലും യാതൊരു
വിവരവും കിട്ടിയില്ല.
പൊലീസില്‍
അന്വേഷിച്ചെങ്കിലും അങ്ങനൊരു
കേസും എടുത്തിട്ടില്ല.
സംഭവം
നടന്ന സ്ഥലത്തുചെന്ന് അവിടെയുള്ള
കടക്കാരോടും കാര്യം അന്വേഷിച്ചു.
പത്രത്തില്‍
ചിത്രം വന്നതിനെത്തുടര്‍ന്നു
രക്ഷപെടുത്താന്‍ സഹായിച്ചവര്‍
സാക്ഷിപറയേണ്ടിവരുമോ എന്ന
ശങ്കയിലാണവര്‍.
ഒന്നും
തുറന്നുപറയുന്നില്ല.
കുടുംബ
വഴക്കാണെന്ന് സംഭാഷണത്തില്‍
നിന്നും സൂചന.
അങ്ങനെ
ആ കേസ് ഡയറി ഞാന്‍ മടക്കി.
27.09.2017
27.09.2017
2017, ജൂലൈ 19, ബുധനാഴ്‌ച
ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍...🤔
ദേശീയ
സീനിയര്‍ അത്‌ലറ്റിക് മീറ്റ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ദാ ഇപ്പോള്‍
കഴിഞ്ഞു. കേരളം ചാംപ്യന്മാരാകുകയും ചെയ്തു. ഏഴുകോടി മുടക്കി നിര്‍മ്മിച്ച
നാഗാര്‍ജുന യൂണിവേഴ്സിറ്റിയുടെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കിലെ
ആദ്യമത്സരമായിരുന്നു ഇത്. ആന്ധ്രയും തെലങ്കാനയുമായി പിരിഞ്ഞശേഷം ആന്ധ്രക്ക്
സ്വന്തമായുള്ള ഏക സിന്തറ്റിക് ട്രാക്കാണിത്. എന്നാല്‍ ട്രാക്കൊഴികെ
മറ്റൊന്നും സൂപ്പറായിരുന്നില്ല. കേരളത്തിന്റെ ആണ്‍-പെണ്‍ സംഘവും
ഒഫീഷ്യലുകളും താമസിച്ച സ്ഥലത്തു കിടക്കാന്‍ ബെഡ് കിട്ടാത്തവന്‍ ഒട്ടേറെ.
വാങ്ങിക്കൊണ്ടുവരണമെങ്കില്‍ 15 കിലോമീറ്റര്‍ അപ്പുറം പോകണം. താരങ്ങളുടെ
ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുള്ള സ്ത്രീകള്‍ മൊബൈല്‍
കുത്തിക്കളിച്ചശേഷം സ്ഥലംവിടും. പല്ലുതേച്ചിട്ടു തുപ്പാനുള്ള
വാഷ്ബെയ്സനാണെങ്കില്‍ കഴുകിയിട്ടു മാസങ്ങളായി. കൊതുകുശല്യത്തിനു
കുറവൊന്നുമില്ലെങ്കിലും ഈച്ചശല്യത്തിനും പഞ്ഞമില്ല. ഇത്രയുമൊക്കെ
താമസസ്ഥലത്തു അനുഭവിച്ചശേഷം മൈതാനിയില്‍ എത്തിയാലോ, പരിശീലനമൈതാനമില്ല.
വേണമെങ്കില്‍ മീഡിയാ റൂം, ടെക്നിക്കല്‍ ഒഫീഷ്യല്‍ റൂം, സ്പോര്‍ട്സ് ഗുഡ്സ്
ഗോഡൗണ്‍, കാള്‍റൂം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്ന ഹാളിനുള്ളില്‍ വാം അപ്
ചെയ്യാം. ശുദ്ധവായുവോ വെളിച്ചമോ ഇല്ലെങ്കിലും ഹാളിനുള്ളില്‍
കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളില്‍ തട്ടിവീഴാതെ പരിശീലനം നടത്താന്‍
പ്രത്യേക കഴിവുനേടാം. ഇനി മൈതാനിയിലേക്ക് പോകണമെങ്കിലോ
ചെളിക്കുളത്തിനിടയിലൂടെ ഇട്ടിരിക്കുന്ന കല്ലിലും പലകയിലുമൊക്കെ ബാലന്‍സ്
ചെയ്തുവേണം യാത്രയാകാന്‍. പലകയില്‍ ചിലയിടത്തൊക്കെ ആണിയുണ്ട്. അതില്‍
ചവിട്ടാതെ പ്രത്യേക നടത്തവും ശീലിക്കാം. ഷോട്ട്പുട്ടും ഹാമര്‍ത്രോയുമൊക്കെ
നടക്കുമ്പോള്‍ അത് വന്നുവീഴുന്ന സ്ഥലം കണ്ണിമയ്ക്കാതെ മാര്‍ക്കുചെയ്യാന്‍
ബുദ്ധിമുട്ടുന്ന ഒഫീഷ്യല്‍സിനു ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. ഷോട്ടും
ഡിസ്ക്കും ഹാമറുമൊക്കെ വീഴുന്ന വഴി ചെളിയില്‍ താഴ്ന്നുപൊയ്ക്കൊള്ളും
അവിടെനിന്നും കയ്യിട്ടു വലിച്ചുകയറ്റിയാല്‍ മതി. ഏതായാലും തുടര്‍ച്ചയായി
പെയ്ത മഴയാണ് ഞങ്ങളുടെ താളം തെറ്റിച്ചതെന്ന് ഇടക്കിടെ കളിക്കാരെയും
കാഴ്ചക്കാരെയും ഓര്‍മ്മിപ്പിക്കാനും സംഘാടകര്‍ മറന്നില്ല.
അവസാനദിനം
രാത്രിയില്‍ റിലേ മത്സരത്തിനു തൊട്ടുമുന്‍പായി സ്റ്റേഡിയത്തിലെ
ലൈറ്റുകളെല്ലാം അണഞ്ഞുപോയിരുന്നു. വലിയ കൂവലോടെ കാഴ്ചക്കാര്‍ അതിനെ
വരവേറ്റു. സ്റ്റേഡിയത്തിലെ വലിയ ടവര്‍ ലൈറ്റുകള്‍ അണഞ്ഞാല്‍ എല്ലാം
തെളിഞ്ഞുശക്തിപ്രാപിക്കാന്‍ കുറച്ചുനേരം എടുക്കുന്നതിനാല്‍ മത്സരത്തിനായി
വാം അപ് ചെയ്തുനിന്നിരുന്നവര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നുണ്ടായിരുന്നു.
ഇതു പത്രത്തിലും ടിവിയിലും കൊടുത്താലോയെന്നു കരുതിയ മാധ്യമപ്രവര്‍ത്തകരെയും
ഒരു ചതി കാത്തിരിക്കുന്നുണ്ടായിരുന്നു. രാത്രി എട്ടിനു മത്സരം കഴിഞ്ഞശേഷം
മീഡിയ സെന്ററിലെത്തി വാര്‍ത്തയും ചിത്രങ്ങളുമൊക്കെ തയ്യാറാക്കുന്നതിനിടെ
അവിടുത്തെ വെളിച്ചം അണഞ്ഞു. തേനീച്ചക്കൂട് ഇളക്കിവിട്ടതുപോലെ ഈച്ചകള്‍
ലാപ്ടോപ് സ്ക്രീനുകളിലേക്ക് ഇരച്ചെത്തി. ആകെ വെളിച്ചം കാണുന്നതു ടാപ്ടോപ്പ്
കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ മുഖത്തുമാത്രമായതിനാല്‍ കൊതുകുകളും അവസരം
മുതലാക്കാനെത്തി. മൊബൈലിന്റെ ടോര്‍ച്ചും പവര്‍ബാങ്കിന്റെ ലൈറ്റുകളുമൊക്കെ
വച്ചു പണിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചു. സംഘാടകര്‍ ഈ
പ്രശ്നത്തില്‍ എത്തിനോക്കാനേ പോയില്ല. വാര്‍ത്ത അയക്കണോ ഈച്ചയെ ഓടിക്കണോ
കൊതുകിനെ അടിക്കണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശങ്കിച്ചുനില്‍ക്കുമ്പോള്‍
ഇപ്പം ശരിയാക്കിത്തരാം എന്നഭാവത്തോടെ അതാ തെരുവുനായ്ക്കളും കൂട്ടത്തോടെ
ഹാളിനുള്ളില്‍. ഇനി രക്ഷയില്ല വാര്‍ത്ത അയപ്പൊക്കെ നിറുത്തി ഹാളില്‍
നിന്നും ഇറങ്ങിയോടി. ഏതായാലും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ചിത്രം നല്‍കിയ
നായ ആ സ്നേഹംകൊണ്ടാണെന്നു തോന്നുന്നു ഓടുന്ന ഓട്ടത്തില്‍ ഒപ്പമെത്തിയ ശേഷം
വാലാട്ടിക്കാട്ടിയശേഷമാണ് എന്നെ യാത്രയാക്കിയത്. അപ്പോള്‍ സലാം നാഗാര്‍ജുന
മൈതാനമേ... പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചതിന്. by Josekutty Panackal
# NationalSeniorAthleticChampion ship #Gundur #ANUuniversity #SyntheticTrack
2017, ജൂലൈ 7, വെള്ളിയാഴ്‌ച
ആ വിക്ടര്‍ ടച്ച് ചിത്രത്തിനുപിന്നില്‍...
പ്രിയ വിക്ടർ ഞങ്ങളുടെ കൺ ഫോക്കസിൽ നിന്നും താങ്കൾ ഔട്ടായിട്ട് 2017 ജൂലൈ ഒൻപതിനു പതിനാറുവർഷമാകുന്നു. ഡിജിറ്റൽ ക്യാമറകൾ അതിന്റെ പ്രതാപത്തിലേക്ക് എത്തുംമുൻപുള്ള താങ്കളുടെ മടക്കം പത്രലോകത്തിനും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മനക്കണക്കിൽ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തുവരുമ്പോൾ മാത്രം ദൃശ്യമാകുന്ന കാലത്ത് താങ്കളൊരുക്കിയ വിസ്മയങ്ങൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ലോകമെമ്പാടുമുണ്ട്. കോട്ടയത്ത് ഒരുമിച്ചു ജോലിചെയ്യുമ്പോൾ അങ്ങനെയൊരു വിസ്മയത്തെക്കുറിച്ച് താങ്കൾ പങ്കുവച്ചത് ഈ കുറിപ്പുവായിക്കുന്നവർക്കായി ഇവിടെ പങ്കിടുന്നു.
പ്രഭാതങ്ങൾ പൊട്ടിവിടരുന്ന കാഴ്ചയായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളുടെ പുതുവർഷാരംഭ ചിത്രം. അതിൽ ചില മാറ്റങ്ങളുണ്ടാക്കാൻ പലവർഷങ്ങളിൽ പലരും ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും സൂര്യകിരണമില്ലാതെ എങ്ങനെ പുതുവർഷപുലരിയെ വരവേൽക്കും എന്ന ചിന്തയിലേക്ക് പല പത്രാധിപന്മാരും ഡിസംബർ 31ലെ സായാഹ്നത്തിൽ എത്തിച്ചേരും. അവസാനം തെങ്ങും തേങ്ങാക്കുലയും സൂര്യകിരണവുമൊക്കെയായി ജനുവരി ഒന്നിന്റെ ഒന്നാംപേജ് വായനക്കാർക്ക് ആശംസനേർന്ന് പുറത്തിറങ്ങുകയും ചെയ്യും. എന്നാൽ തികച്ചും വിഭിന്നമായിരുന്നു 2000 ജനുവരി ഒന്നിൽ വിക്ടർ ജോർജിന്റെ ക്യാമറയിലൂടെ മലയാള മനോരമ ലോകത്തെ കാണിച്ച ചിത്രം. മഴചിത്രങ്ങളെ മാറ്റിനിറുത്തിയാൽ വിക്ടർ ജോർജെന്നു പറയുമ്പോൾ 75 ശതമാനം ആളുകളുടെ മനസിലേക്കു ഓടിയെത്തുന്നതും ആ ചിത്രം തന്നെ. അതെ! ആ കുഞ്ഞിക്കാലുകളിൽ മുത്തശ്ശി മുത്തമിടുന്ന ചിത്രം.
ഇതേവർഷംതന്നെ മനോരമയിൽ ജോലിക്കുള്ള പരീക്ഷക്കെത്തിയ എനിക്ക് വിക്ടറിനോട് ചോദിക്കാനുള്ളതും ഈ ചിത്രത്തെക്കുറിച്ചുതന്നെയായിരുന്നു. 1999ൽ നിന്നും 2000ലേക്കുള്ള ഈ നൂറ്റാണ്ടിന്റെ മാറ്റത്തെ എങ്ങനെ ചിത്രത്തിലൂടെ വ്യത്യസ്തമാക്കാം എന്ന് ഏകദേശം അഞ്ചുമാസക്കാലത്തോളം അദ്ദേഹം മനസിലിട്ട് ഉരുക്കി കുറുക്കി എടുക്കുകയായിരുന്നു. പല ആശയങ്ങളും ഡയറിയിൽ കുറിച്ചിട്ടു. പല ചിത്രങ്ങൾ എടുത്തുനോക്കി. ഒന്നും പൂർണതയിലെത്തിയിട്ടില്ലെന്നു മനസ് പറഞ്ഞു. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെ പ്രായത്തിൽ മുതിർന്ന സ്ത്രീകളിലൊരാൾ കുഞ്ഞിൻറെ കാലുകളിൽ മുത്തമിടുന്ന ദൃശ്യം കണ്ടപ്പോഴുണ്ടായ ‘സ്പാർക്കാണ്’ നൂറ്റാണ്ടും തലമുറയും മാറുന്ന ആശയം ഉൾക്കൊള്ളുന്ന ചിത്രമായി വിക്ടർ തന്റെ ഫിലിം ക്യാമറയിൽ പിന്നീടു പകർത്തിയത്. അന്ന് മുത്തമിട്ട കുട്ടിയുടെ കാലോ മുത്തശ്ശിയെയോ ആയിരുന്നില്ല തന്റെ ചിത്രത്തിനായി വിക്ടർ തിരഞ്ഞെടുത്തത്. മുഖത്തു ചുളിവുകളുള്ള ഒരു അമ്മൂമ്മയെ അദ്ദേഹംതന്നെ കണ്ടെത്തി പകർത്തുകയായിരുന്നു. ആ അമ്മൂമ്മ ഇന്ന് ഏത് അവസ്ഥയിലാണെന്നറിയില്ല. ആ കുട്ടി 17 വർഷത്തിനുശേഷം ഇപ്പോൾ എന്തുചെയ്യുന്നുവെന്നും അറിയില്ല. ഇത് വായിക്കുന്ന കൂട്ടത്തിൽ ആ കുഞ്ഞുകാലിന്റെ ഉടമ ഉണ്ടെങ്കിൽ പറയാനും മടിക്കേണ്ട.
എന്തൊക്കെ തയ്യാറെടുപ്പോടെ മുൻകൂർ ചിത്രങ്ങൾ ഒരുക്കിയാലും അവസാന നിമിഷം ഉണ്ടാകുന്ന വാർത്താ വിസ്ഫോടനങ്ങൾ അവയൊക്കെയും മാറ്റിമറിക്കും. റാഞ്ചിയെടുത്ത ഇന്ത്യൻ എയർലൈസ് വിമാനത്തിലെ യാത്രക്കാരെമോചിപ്പിക്കാൻ തടവിലുള്ള ഭീകരരെ ഇന്ത്യ വിട്ടുകൊടുത്ത വലിയ സംഭവം നടന്ന ദിവസമായിരുന്നു 1999 ഡിസംബർ 31. ഈ വാർത്തയും അതിന്റെ ചിത്രവുമെല്ലാം ഒന്നാംപേജിൽത്തന്നെ നൽകേണ്ട ദിനവുമാണുപിറ്റേന്ന്. ഈ പരീക്ഷണത്തെ മറികടക്കാൻ ചീഫ് ന്യൂസ് എഡിറ്റർമാരും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം അടങ്ങുന്ന സംഘം വിക്ടറിന്റെ ചിത്രത്തിനായി മാത്രം പ്രത്യേക ഒന്നാം പേജൊരുക്കി. പക്ഷേ ഇതുവരെ അങ്ങനൊരു മുഖപേജ് പ്രധാനപേജിനുമുൻപായി മലയാളത്തിലെങ്ങും ഇറങ്ങിയിട്ടില്ലാത്തതിനാൽ ‘ഇതെങ്ങനെ ശരിയാകും’ എന്ന ചിന്തക്കാരും ഉണ്ടായിരുന്നു. എല്ലാദിവസവുമിറങ്ങുന്ന പത്രത്തിന്റെ രൂപകൽപനയിൽ ഇടപെടാറില്ലാത്ത ചീഫ് എഡിറ്റർ ശ്രീ. കെ.എം. മാത്യുവിന്റെ അനുവാദംകൂടി ചരിത്രപരമായ ഈ പേജ് ഇറക്കാൻ അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർമാർ തേടേണ്ടിവന്നു. അങ്ങനെ ഒരു ചിത്രത്തിനുമാത്രമായി ഒന്നാം പേജ് നൽകിയ ചരിത്രവുമായി പിറ്റേന്നത്തെ പത്രം ഇറങ്ങി.
മലയാള മനോരമയുടെ കോട്ടയം ഓഫിസ് ഭിത്തിയിൽ വിക്ടർ ടച്ചുമായി ഇന്നും തൂങ്ങിക്കിടക്കുന്ന ആ ചിത്രം ഉൾക്കൊള്ളുന്ന പത്രത്താളിനുമുന്നിൽ സ്മരണാഞ്ജലി. ഞാനും എന്റെ സഹപ്രവർത്തകരും എടുക്കുന്ന ഏതെങ്കിലുമൊക്കെ വാർത്താചിത്രത്തിൽ ‘അതിനൊരു വിക്ടർ ടച്ചുണ്ടല്ലോ’ എന്ന് ആരെങ്കിലും പറയുമ്പോൾ ഓർമ്മിക്കുന്നു; വിക്ടറെന്ന മുൻഗാമി വെട്ടിത്തെളിച്ചുപോയ പാതയുടെ വ്യാപ്തി. By Josekutty Panackal
Connected to : https://www.facebook.com/josekuttyp/posts/1503951976321865
#Remembering #Late #NewsPhotographer #PhotoJournalist #VictorGeorge #MalayalaManorama #Photographer #Memoir #JULY9 #16thDeathAnniversary
2017, ജൂലൈ 5, ബുധനാഴ്‌ച
നന്ദിയുടെ വാക്കുകള്‍
വാട്സാപ്പിനും മെസഞ്ചറിനും മുൻപ് യാഹൂചാറ്റ് ശക്തനായിരുന്ന കാലത്ത് ചാറ്റ്റൂമിലെത്തിയ സായിപ്പ്, എന്താണു ജോലിയെന്ന് എന്നോടു ചോദിച്ചു. ഫോട്ടോജേണലിസ്റ്റാണെന്നു പറഞ്ഞപ്പോൾ അതൊരു ‘താങ്ക്‌ലെസ്’ ജോലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആഗ്രഹിച്ചുനേടിയ ജോലിയെക്കുറിച്ച് ഇങ്ങനൊരു കാഴ്ചപ്പാടുള്ളയാളെ കാര്യങ്ങൾഅങ്ങനല്ല എന്നു പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു തുടർന്നുള്ള ചാറ്റിങ്. അദ്ദേഹം തന്റെ കാഴ്ചപ്പാട് മാറ്റിയോ എന്നറിയില്ല പക്ഷേ നന്ദിയുടെ മുഖങ്ങൾ ഓരോദിവസവും വാക്കുകളായും സന്ദേശങ്ങളായും എനിക്കരികിലെത്തുമ്പോൾ ഞാൻ തെളിയിക്കാൻ ശ്രമിച്ചത് ശരിതന്നെയെന്ന് കാലം പറയുന്നു. ആ വഴിയിലെ ചിലകാര്യങ്ങളെക്കുറിച്ചു ഫോട്ടോവൈഡ് ജൂൺ ലക്കം മുഖാമുഖം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ രചിച്ചത് മുൻപത്രഫൊട്ടോഗ്രഫർ ആയിരുന്ന ബി. ചന്ദ്രകുമാർ. ഇതേ മേഖലയിൽത്തന്നെയുള്ളയാൾ അത് എഴുതിയതുകൊണ്ടുതന്നെ ഉള്ള സ്ഥലപരിമിതിയിൽ എന്നെ വരച്ചുകാട്ടാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ലേഖനത്തിനൊപ്പം ഏത് ഉപയോഗിക്കണമെന്നുള്ളത് ഫോട്ടോവൈഡ് പത്രാധിപ സമിതിയുടെ തീരുമാനമാണ്. നന്ദി ടീം ഫോട്ടോവൈഡ്, നന്ദി ബി. ചന്ദ്രകുമാർ. By Josekutty Panackal
**ജൂണിലെ ഫോട്ടോവൈഡ് ഇപ്പോൾ കടകളിൽ ലഭ്യമായിരിക്കില്ല. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ലേഖനം വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇതൊടൊപ്പമുള്ള ലിങ്കിൽ നിന്നും പിഡിഎഫ് തുറന്ന് വായിക്കാം. പിഡിഎഫ് ആക്കുവാൻ ഫോൺസ്കാനർ ഉപയോഗിച്ചതിനാൽ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും വ്യക്തതക്കുറവ് അനുഭവപ്പെട്ടേക്കാം.
CLICK HERE TO OPEN PDF
CLICK HERE TO OPEN PDF
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
2018 ൽ ഇടുക്കി അണക്കെട്ടു തുറന്നപ്പോഴത്തെ ജലപ്രവാഹത്തിൽ പെരിയാർ കരവിഞ്ഞു മുങ്ങിയ എറണാകുളത്തിന്റെയും 2023 ൽ ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട...
-
ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...