2018, ജനുവരി 29, തിങ്കളാഴ്‌ച

"ഗുഡ് " ജോന്‍

ഇനി നമ്മള്‍ പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama 
ചില അവസരങ്ങള്‍ അങ്ങിനെയാണ് സ്വാതന്ത്രമുള്ളവര്‍ക്കും അതില്ലാതാകുന്ന അവസ്ഥ. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനു പുതുതായി എത്തിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസൻ ആരാധകര്‍ക്കായി കയ്യടിച്ചു ഫ്ലെക്സ് പൊളിക്കുന്ന കാഴ്ചയും ആ പട്ടികയില്‍ പെട്ടതാണ്. ഐഎസ്എല്ലിന്റെ സ്വന്തം ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് കളിനടക്കുന്ന മൈതാനിയിലെ പുല്ലില്‍ കയറി ചിത്രം എടുക്കാന്‍ അനുവാദമുള്ളത്. ഗോള്‍പോസ്റ്റിനു പിന്നില്‍ പരസ്യങ്ങള്‍ ഒഴുകി നീങ്ങുന്ന ബോര്‍ഡിനും പിന്നില്‍ ഇരു കോര്‍ണറുകളിലുമായാണ് പത്രഫൊട്ടോഗ്രഫര്‍മാരുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും നായകന്‍ ജിങ്കാന്റെ നേതൃത്വത്തില്‍ ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ച ഈ സീസന്റെ പ്രത്യേകതയാണ്. കളിയിലില്ലാത്ത നല്ല ചിത്രങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഡല്‍ഹിയുമായുള്ള കളിക്കുശേഷം ഈ അവസരം വന്നപ്പോള്‍ ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ പുല്‍മൈതാനിക്കുള്ളിലേക്ക് ചാടിക്കയറി. പത്രഫൊട്ടോഗ്രഫര്‍മാര്‍ ബോര്‍ഡിനു പിന്നിലായി തയാറായി നില്‍ക്കുന്നു. ഇവിടുത്തെ ‘ആചാരങ്ങളൊന്നും’ പരിചയമില്ലാത്ത ഇന്നലെ വന്ന കളിക്കാരന്‍ ബാഡ്‌വിസനിനെയും ഗോളടിച്ച പയ്യന്‍ ദീപേന്ദ്രസിങ് നെഗിയെയും സന്ദേശ് ജിങ്കാന്‍ തള്ളിക്കയറ്റി മുന്നിലേക്ക് വിട്ടു. ബാഡ്‌വിസനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ നേരെവന്നു പരസ്യബോര്‍ഡിനു പിന്നിലെ ഫ്ലെക്സ് ബോര്‍ഡില്‍ കയ്യടിച്ചടിച്ചു ബോര്‍ഡുവരെ പൊളിച്ചു. കളത്തിനുള്ളിലുള്ള ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ക്ക് ഇത് എടുക്കണമെങ്കില്‍ പരസ്യബോര്‍ഡുകളെ ചാടിക്കടക്കണം. അദ്ദേഹം അതിനായി പുറത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെങ്കിലും അതിനിടെ സംഭവമെല്ലാം കഴിഞ്ഞിരുന്നു.

#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI

2018, ജനുവരി 1, തിങ്കളാഴ്‌ച

പുതുവര്‍ഷം പിറന്നപിന്നാലെ OMKV

കൊച്ചിയിലേക്ക് സ്ഥലംമാറിവന്നിട്ടിതുവരെയായിട്ടും ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷാഘോഷം എടുക്കാത്തതിന്റെ ആകാംക്ഷയോടെയാണ് ഇന്നലെ അവിടേക്ക് തിരിച്ചത്. ഒട്ടേറെ വര്‍ഷങ്ങളായി ബീച്ചില്‍ നടന്നിരുന്ന ആഘോഷം ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി പുല്ലുപിടിപ്പിച്ച മൈതാനിയിലേക്ക് മാറ്റിയിരുന്നു. ബീച്ച് കടലെടുത്തു പോയതാണ് ഈ മാറ്റത്തിനുകാരണം. ഏതായാലും വലിയ ജനസമുദ്രത്തിനിടയിലൂടെ ഒന്നരമണിക്കൂര്‍ നിരങ്ങിയുള്ള യാത്രക്കുശേഷം എന്നെയും വഹിച്ചുള്ള വാഹനം അവിടെയെത്തി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ജാം ആകാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് വളരെയേറിയാല്‍ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വാഹനം മട്ടാഞ്ചേരി വഴിയിലേക്ക് തിരിച്ചിട്ടുകൊള്ളാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പും കൊടുത്തു. വൈകീട്ട് ഏഴുമണിമുതല്‍ പടമെടുപ്പുതുടങ്ങി. ഒന്‍പതുമണി ആയതോടെ പത്രത്തിന്റെ ഫസ്റ്റ് എഡിഷനുകളിലേക്കുള്ള ചിത്രമൊക്കെ ഫയല്‍ചെയ്തു കഴിഞ്ഞു. ഇനി 12മണിക്കു ക്രിസ്മസ് സാന്റാക്ലോസിനു തീകൊളുത്തുന്ന ചടങ്ങാണുള്ളത്. ഇതിനു കാത്തിരിക്കുന്നതിനിടെ, മൈതാനിയില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍ ഇന്റര്‍നെറ്റ് ഇഴയുകയും കിട്ടാതാകുകയുമൊക്കെ ചെയ്തതോടെ അവനവന്റെ മൊബൈല്‍ കമ്പനികളെയും അംബാനിയെയുമൊക്കെ സ്മരിക്കുന്നുണ്ട്. ഇതോടെ രാത്രി 12ന് എല്ലാവരും കൂട്ടത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം എനിക്ക് ഓഫീസിലേക്ക് ചിത്രം അയക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്. അതിനെ പ്രതിരോധിക്കാനുള്ള വഴി ഇവിടെ നെറ്റ്‌വര്‍ക്ക് വരുന്ന ടവറിന്റെ സിഗ്നല്‍പരിധിയില്‍ നിന്നും മാറി ചിത്രം അയക്കുക എന്നതാണ്.

        അങ്ങനെ കാത്തിരുന്ന് 11.59ന് പാപ്പാഞ്ഞിക്കു തീകൊളുത്തി. ആയിരങ്ങള്‍ മൊബൈല്‍ ഫോണുയര്‍ത്തി ആ ദൃശ്യത്തെ സല്യൂട്ട് ചെയ്തു. ഒരുമിനിറ്റിനുള്ളില്‍ ചിത്രം പകര്‍ത്തിയ സ്ഥലത്തുനിന്നും പുതുവര്‍ഷപുലരി പിറന്ന വേളയില്‍ 15കിലോ ഭാരം വരുന്ന ക്യാമറാ ഉപകരണങ്ങളുമായി ജനക്കൂട്ടത്തിനിടയിലൂടെ ഓട്ടം തുടങ്ങി. ലക്ഷ്യം അടുത്ത മൊബൈല്‍ ടവര്‍ പരിധിയിലേക്ക് എത്തുക. ബിനാലെ നടക്കാറുള്ള ആസ്പിന്‍വാള്‍ ഹൗസിന് സമീപമാണ് കാറുള്ളത്. അവിടെയെത്തി കാര്‍ കണ്ടെങ്കിലും ഡ്രൈവറെ കാണാനില്ല. മൊബൈലില്‍ കിട്ടുന്നുമില്ല. പത്രത്തിന്റെ ഡെഡ്‌ലൈന്‍ സമയമാണ്. ചിത്രം എത്രയും വേഗം എത്തിച്ചേ മതിയാകൂ. അവിടെനിന്നും ഓടി കടല്‍ക്കരയിലേക്കു ചെന്ന് ഒരു ഒരു നെറ്റ്‌വര്‍ക്ക് ഓണ്‍ചെയ്തു വലിഞ്ഞുനീങ്ങി പോകുന്നതല്ലാതെ 12 എംബിയുള്ള ചിത്രം ലോഡ് ആകുന്നില്ല. അടുത്ത മൊബൈല്‍ കമ്പനിയുടെ നെ‌റ്റ്‌വര്‍ക്ക് ഇത്തിരിക്കൂടി ഭേദപ്പെട്ടതായിരുന്നു. അപ്പുറത്തെ കരയില്‍നിന്നുമെത്തുന്ന സിഗ്നല്‍ ബലത്തില്‍ ചിത്രം ഓഫീസിലെത്തി. തിരിച്ചുവീണ്ടും കാറിനടുത്തേക്ക്. അപ്പോഴും ഡ്രൈവര്‍ എത്തിയിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വിയര്‍ത്തുകുളിച്ച് അദ്ദേഹം ഓടിവരുന്നു. ‘മൊബൈല്‍ കിട്ടുന്നില്ല സാര്‍, ഞാന്‍ ജനക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി’ എന്നൊക്കെയായിരുന്നു വിശദീകരണങ്ങള്‍. ഏതായാലും നിങ്ങളെന്നെ OMKV ആക്കി. അതെ! ‘ഓടുന്ന മനുഷ്യനെ കണ്ടോ വെളുപ്പിന് ’ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചപോലെ..ശ്ശെ!.. By Josekutty Panackal 


#BehindThePhoto #BehindThePicture #MyLifeBook #CrazyPhotography 

2017, ഡിസംബർ 26, ചൊവ്വാഴ്ച

ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!


ചില ചിത്രങ്ങള്‍ അങ്ങിനെയാണ് പ്രതീക്ഷിക്കാത്തതാകും ആ നിമിഷത്തില്‍ സംഭവിക്കുക. ന്യൂ ഇയര്‍ കാര്‍ണിവലിനൊരുങ്ങിയ ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ ചിത്രം എന്തെങ്കിലും എടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്മസ് തലേന്ന് അവിടെയൊന്നു കറങ്ങിയത്. വിവിധരാജ്യങ്ങളില്‍ നിന്നും എത്തിയ ഒട്ടേറെ വിദേശികള്‍ നടപ്പാതകളിലൂടെ അങ്ങിങ്ങായി നടക്കുന്നുണ്ട്. കൂട്ടത്തില്‍ ഭേദപ്പെട്ടൊരു സംഘത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അലങ്കരിച്ച തോരണങ്ങളും മുകളില്‍ തൂങ്ങുന്ന നക്ഷത്രവും ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന് വിചാരിച്ച് അല്‍പം മുന്‍പിലായി വാഹനം നിറുത്തി. അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച് സിഗരറ്റൊക്കെ വലിച്ചു നില്‍ക്കുന്നുണ്ട്. വിദേശികള്‍ ഇതുവഴി നടന്നുവരുമ്പോള്‍ ഇദ്ദേഹം കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ വയ്ക്കുമോ എന്നതായിരുന്നു എന്റെ ശ്രദ്ധ. അവര്‍ നടന്ന് അവിടെയെത്തിയപ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന ദൃശ്യമാണ് തെളിഞ്ഞത്. അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത ഒരു ചിത്രവുമായി മടങ്ങി. By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto 



2017, ഡിസംബർ 12, ചൊവ്വാഴ്ച

കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!!


ര്‍ത്താവേമിന്നിച്ചേക്കണേ.... !!! ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ളൊരു വാക്കുകളാണിത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടി എത്തിയ കാലത്താണ് ശരിക്കും കര്‍ത്താവ് മിന്നിച്ചു സഹായിച്ച അനുഭവം ഉണ്ടായത്. ഇരുട്ടുകനത്ത രാത്രികളിലൊന്നില്‍ ബാര്‍ജ് (ചരക്കുമായി പോകുന്ന ചെറുകപ്പല്‍) കൊച്ചി വെണ്ടുരുത്തി പാലത്തില്‍ വന്നിടിച്ചു. അറിവുകിട്ടിയപാടെ നേരെ പാലത്തിലേക്ക് കുതിച്ചു. സ്ഥലത്ത് തീരെ വെളിച്ചമില്ല രണ്ട് പാലത്തില്‍ ഏതിലാണ് ഇടിച്ചതെന്ന്കനത്ത മഴയ്ക്കിടെ അങ്ങുമിങ്ങുമെല്ലാം നോക്കി. അവസാനം ഇടിച്ച സ്ഥലമൊക്കെ കണ്ടെത്തി കൂറ്റാക്കൂറ്റിരുട്ടത്ത് ഫ്ലാഷൊക്കെയിട്ടു പടമെടുത്തു. മഴത്തുള്ളിക്കും ഇരുട്ടിനുമൊക്കെ അപ്പുറം കടന്ന് ബാര്‍ജിനെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ പാവം ഫ്ലാഷിന് കരുത്തില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ വക ഡയലോഗ് എത്തിയത്. ‘എന്തൊരു മിന്നലാ കര്‍ത്താവേ’ പാലത്തില്‍ നിന്ന് ഞങ്ങളെ ഇടിവെട്ടാതെ കാത്തോണേ’. എന്നാല്‍പിന്നെ കര്‍ത്താവു തന്ന ഫ്ലാഷാകട്ടെ പടം പിടിക്കാന്‍ എന്നുകരുതി ക്യാമറയിലെ ഐഎസ്ഒ സംവിധാനമൊന്ന് കയറ്റിപിടിച്ചു. പിന്നീടെത്തിയ മിന്നലില്‍ ബാര്‍ജുമാത്രമല്ല കൊച്ചി കായലും അങ്ങേക്കരയും വരെ തെളിഞ്ഞുവന്നു. അതില്‍ ക്ലിക്കും വീണു. അങ്ങനെ മിന്നുന്നതിനു മുന്‍പും പിന്‍പും എടുത്ത ചിത്രങ്ങളില്‍ കര്‍ത്താവു മിന്നിച്ച പടമാണ് പിറ്റേന്നത്തെ പത്രത്തില്‍ കയറിയത്. By Josekutty Panackal

#MyLifeBook #BehindThePicture #barge #Ship #accident #VenduruthiBridge #Kochi 


2017, ഡിസംബർ 1, വെള്ളിയാഴ്‌ച

ദൈവത്തോടു മറുചോദ്യം ചോദിക്കാമോ?


തെയ്യം കലാകാരന്മാര്‍ മലബാറുകാരായതുകൊണ്ടും പ്രത്യേക തരത്തില്‍ സംസാരിക്കുന്നതുകൊണ്ടും ഇങ്ങനെയൊരു രസകരമായ സംഭവം ഉണ്ടായി. തെയ്യം ആട്ടത്തിനുശേഷം തന്റെ അരികില്‍ അനുഗൃഹംതേടി എത്തുന്നവരോട് പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും ഉള്ള പലര്‍ക്കും മനസിലാകാറില്ല. വേഷം കെട്ടിയ തെയ്യം ദൈവത്തിന്റെ പ്രതിപുരുഷനാകയാലും ദൈവത്തോട് മറുചോദ്യം പാടില്ലാത്തതിനാലും ഭക്തര്‍ മനസിലാകാത്തതൊന്നും തിരിച്ചു ചോദിക്കാറില്ല. ഇന്നലെ കൊച്ചി എളമക്കര ഭവന്‍സ് സ്കൂളില്‍ തെയ്യംകെട്ടിയാടിയിരുന്നു. അതിനുശേഷം അരികിലെത്തിയ ഇംഗ്ലീഷ് മീഡിയം കുട്ടികളോട് തനി മലബാര്‍ ഭാഷകലര്‍ന്ന തെയ്യത്തിന്റെ പ്രത്യേക ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു. പലര്‍ക്കും പലതും മനസിലായില്ലെങ്കിലും എല്ലാം മൂളിക്കേട്ടു. പക്ഷേ അതിനിടെയെത്തിയ എല്‍കെജി ടീച്ചര്‍ തെയ്യക്കോലക്കാരനെ ചെറുതായൊന്ന് കുഴപ്പത്തിലാക്കി. ‘ഏറെയേറെ ഗുണം വരും...ഗുണംവരുത്തും ദൈവങ്ങളേ, മകളേ! എല്ലാ അനുഗൃഹങ്ങളും ഈ വേളയിലുണ്ട് കേട്ടോ… ദേവിയെയൊക്കെ പൂജിക്കുന്നില്ലേ… ’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനിടെ ടീച്ചറുടെ മറുചോദ്യം ‘എനിക്ക് ഒന്നും മനസിലായില്ല കേട്ടോ!!!’. ഇതില്‍ തെയ്യക്കോലക്കാരന്‍ അമ്പരന്നു. പറഞ്ഞവാക്കുകളൊക്കെ ഇനി എറണാകുളം ഭാഷയിലാക്കി മാറ്റാനൊന്നും കഴിയില്ല. ഇതിനിടെ തെയ്യത്തിന്റെ മുഖംമൂടിയാണോ തനിക്ക് കേട്ടതൊന്നും മനസിലാകാത്തതിനു കാരണമെന്നും ടീച്ചറിനു സംശയം. മുഖംമൂടി മറക്കാത്ത കോലക്കാരന്റെ ചെവിക്കരികിലൂടെ എന്താണ് പറഞ്ഞതെന്ന് വീണ്ടും അന്വേഷിക്കാനുള്ള ശ്രമവും ടീച്ചര്‍ നടത്തി. എന്നാല്‍ ദൈവം വളരെ വേഗം അനുഗൃഹിച്ച് അവരെ പറഞ്ഞുവിട്ടു.  

2017, നവംബർ 23, വ്യാഴാഴ്‌ച

അതിപ്പോ; ഓരോ ആചാരങ്ങളാകുമ്പോ… !!!

നമ്മുടെ നാട്ടില്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന ചിലത് മാറ്റാന്‍ വലിയ പാടാണ്. വിവിഐപികള്‍ നഗരത്തിലെത്തുമ്പോള്‍ വഴിവക്കിലൊക്കെയും സുരക്ഷാ വേലികള്‍ (ബാരിക്കേഡുകള്‍) സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൊച്ചിയും തിരുവനന്തപുരവും പോലുള്ള കേരളത്തിലെ നഗരങ്ങളില്‍ ഒട്ടേറെതവണ ഇത്തരക്കാര്‍ വന്നുപോകുന്നുണ്ട്. അപ്പോഴെല്ലാം വഴിവക്കില്‍ മുഴുക്കെ മുളങ്കമ്പുനാട്ടി കുമ്മായമടിച്ച് ഇത്തരം വേലികള്‍ പൊങ്ങും. സന്ദര്‍ശനത്തിനു രണ്ടോ മൂന്നോ ദിനംമുന്‍പ് വേലി സ്ഥാപിക്കാന്‍ തുടങ്ങും. തലേന്ന് കുമ്മായമടിച്ച് ആ പ്രദേശത്തുകൂടി പോകുന്നവരുടെ ശരീരത്തിലൊക്കെ പറ്റാവുന്ന തരത്തിലാക്കും. ഇതിനായി മുടക്കുന്ന തുകയും നാശവും ചെറുതൊന്നുമല്ല. അഞ്ചുമീറ്റര്‍ മുതല്‍ പത്തുമീറ്റര്‍ വരെ ഇടയിട്ടു കുറ്റികള്‍ സ്ഥാപിക്കാന്‍ ടാറും കോണ്‍ക്രീറ്റുമൊക്കെ കുഴിക്കും. സമീപത്തെ കടകളിലേക്കുള്ള ആളുകളെ കയറ്റാനുള്ള വഴിയടക്കം അടയ്ക്കും. ഇടക്കിടെ ജനങ്ങള്‍ക്ക് വേലിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വഴിയും കൊടുക്കും. ചില നടപ്പാതയിലൂടെ കയറിപ്പോയാല്‍ ഇറങ്ങാനുള്ള വഴിയും അടച്ചിരിക്കും. അപ്പോള്‍ തിരിച്ചു നടക്കുകയോ അല്ലെങ്കില്‍ കുമ്മായ വേലിക്കിടയിലൂടെ നുഴഞ്ഞു പുറത്തുകടക്കുകയോ ആണ് ചെയ്യാവുന്ന മാര്‍ഗം. ഇവിടെയെത്തുന്ന നൂറില്‍ 90പേര്‍ക്കും ആരാണ് വരുന്നതെന്നുപോലും പിടിയുണ്ടാകില്ല. പറക്കുന്ന വിമാനത്തില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കാന്‍ ശേഷി തെളിയിച്ച ഇന്ത്യയില്‍, നടപ്പാതയില്‍ നിന്നു വിവിഐപിക്കെതിരെയുണ്ടാകുന്ന ആക്രമണത്തിനു ആഞ്ഞൊന്നു ചവിട്ടിയാല്‍ തെറിക്കുന്ന മുളവേലി തടയിടുമെന്ന് ആരാണാവോ കണ്ടെത്തിയത്? ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ കൊച്ചി നഗരത്തില്‍ സന്ദര്‍ശനത്തിനെത്തിയ വിവിഐപിയുടെ സുരക്ഷക്കായി വഴിയരികിലൊരുക്കിയ വേലിമൂലം ബസ് കാത്തിരുപ്പുകേന്ദ്രത്തിനു അകത്തുകയറാനാകാതെ റോഡില്‍ നില്‍ക്കേണ്ടിവന്ന ജനങ്ങളാണ്. ശരിക്കും വേലി ഉണ്ടാക്കുമ്പോഴാണ് ജനത്തിന് റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നത്. കുത്തിപ്പൊളിച്ച കല്ലും ടാറുമൊക്കെ ആ കുറ്റികള്‍ക്കടിയില്‍ കൂട്ടിയിട്ടിരിക്കുന്നതു ചിത്രത്തില്‍ കാണാം. സന്ദര്‍ശനത്തിനുശേഷം ഈ വേലി പൊളിക്കുന്നത് കരാറുകാരന്റെ മനസുപോലിരിക്കും, അടുത്ത ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ പൊളിച്ചെന്നിരിക്കും, അല്ലെങ്കില്‍ ചിതലെടുത്ത് അരിക്കുന്നതുവരെ അതവിടിരിക്കും. നമ്മള്‍ കൊടുത്ത പണം സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലെങ്കിലും തിരിച്ചെത്തി കരാറുകാരനും പണിക്കാര്‍ക്കും കിട്ടുന്നതുമാത്രമാണ് ഇതിലുള്ള ഒരു ‘റിലാക്സേഷന്‍’. പൊതുമൈതാനത്ത് ജനങ്ങളുമായി സംവദിച്ചുള്ള പരിപാടികള്‍ക്ക് ഇത്തരം വേലികള്‍ വയ്ക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജനത്തിന്റെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമാണ്. എന്നാല്‍ ലൈറ്റിട്ടു ‘നിലവിളി ശബ്ദമുള്ള വാഹനത്തില്‍’ വന്‍ സുരക്ഷയോടെ 100കിലോമീറ്റര്‍ സ്പീഡില്‍ റോഡിലൂടെ പാഞ്ഞുപോകുന്ന വിവിഐപിയെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്ക് റോഡരികിലെ മുളവേലിത്തട ഒരു തടയാണോ?

#Barricade #fencing #VVIPVisit #TownBlock #pedestrianBlock #JosekuttyPanackal 

2017, ഒക്‌ടോബർ 11, ബുധനാഴ്‌ച

ആരും അറിഞ്ഞില്ല... എന്റമ്മേ!!!




എന്റെ അമ്മേ!! അതൊരു പോക്കായിരുന്നു... ഇലക്ട്രിക് കമ്പിയില്‍ തല തട്ടാതെ ബസിനുമുകളില്‍ പമ്മിയിരുന്നുള്ള യാത്രഗുണനിലവാരമില്ലാത്ത ഡീസല്‍ വിതരണത്തില്‍ പ്രതിഷേധിച്ചു കേരളാ സ്റ്റേറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കൊച്ചി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിന്റെ ചിത്രമെടുക്കാനെത്തിയപ്പോള്‍ ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചില്ലഎഞ്ചിന്‍ ഓഫ് ചെയ്ത ബസ് തള്ളിയാണ് പ്രതിഷേധം നടത്തുന്നതെന്ന് പിന്നീടാണറിഞ്ഞത്പ്രതിഷേധറാലിക്കാരുടെ ചിത്രം താഴെ നിന്നെടുത്തിട്ടൊരു ‘ഗുമ്മ്’ പോരാന്നു തോന്നിയതിനെത്തുടര്‍ന്നാണ് തള്ളാനായി നിറുത്തിയിട്ടിരുന്ന ബസിനു മുകളില്‍ കയറിയത്അത്രനേരം പുറപ്പെടാതിരുന്ന റാലി ഞാന്‍ ബസിനുമുകളില്‍ കയറിയതോടെ പുറപ്പെട്ടുതൊട്ടുപിന്നാലെ ബസും തള്ളിത്തുടങ്ങിമുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് കമ്പികളില്‍ തലമുട്ടാതെ കുനിഞ്ഞിരിക്കുകയാണ് സുരക്ഷയുടെ ഭാഗമായി ആദ്യം ചെയ്തത്കൂടാതെ സമീപത്തെ കടകളില്‍ നിന്നും കടന്നുപോകുന്ന മറ്റുവാഹനങ്ങളില്‍ നിന്നുമൊക്കെയായി ബസിനുമുകളില്‍ ഫൊട്ടോഗ്രഫറെ ഇരുത്തി തള്ളിനീക്കുന്നവര്‍ക്കും മുകളിലിരിക്കുന്നവനുമൊക്കെ മുന്നറിയിപ്പും കിട്ടുന്നുണ്ട്അവസാനം അരകിലോമീറ്റര്‍ യാത്രക്കിടെ ബസ് മറ്റൊരു വാഹനത്തിനായി അരികു ചേര്‍ക്കേണ്ടിവന്നപ്പോള്‍ ഉന്തുന്ന സഹോദരന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി ഗോവണിയിലൂടെ ഊര്‍ന്നിറങ്ങി തടി രക്ഷിച്ചുചുമ്മാ ഒരു റാലി എടുക്കാന്‍ ഇതിന്റെയൊക്കെ മുകളില്‍ വലിഞ്ഞുകയറേണ്ട ആവശ്യമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാംചിത്രത്തില്‍ രണ്ടുപേരുടെകൂടിയെങ്കിലും തല കൂടുതല്‍ കാട്ടാന്‍‌ പറ്റിയെങ്കില്‍ അത്രയുമാകട്ടെ എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യംവെള്ളത്തിനടിയിലേക്ക് ക്യാമറയുമായി ഊളിയിടുന്നതുംബലൂണില്‍ കയറി മുകളിലേക്ക് പോകുന്നതുംമൊബൈല്‍ ടവറില്‍ വരെ വലിഞ്ഞുകയറിയുമുള്ള ചിത്ര പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ ബസിനുമുകളൊക്കെ എന്ത്...? പിന്നെ ഇതാരും അറിയാത്തതുകൊണ്ട് ഒരു റിലാക്സേഷനുണ്ട്.... ചിത്രം എടുത്ത ജയനും നന്ദി. BY Josekutty Panackal



ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...