2018, ഫെബ്രുവരി 25, ഞായറാഴ്‌ച

ആ ശാപം ഏതുവഴി പോകും?



ജോലിയുടെ ഭാഗമായി ചിലയവസരങ്ങളില്‍ ശാപവാക്കുകളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ കൊച്ചിയിലെ സിബിഐ സ്പെഷല്‍ കോടതിമുറ്റത്താണ് അങ്ങനെയൊരു ശാപവാക്ക് എന്റെ കാതില്‍ക്കൂടി കയറി പോയത്. ദുബായ് മനുഷ്യക്കടത്തു കേസില്‍ ശിക്ഷലഭിച്ചവര്‍ പുറത്തിറങ്ങുന്നതു കാത്ത് രാവിലെ 11 മുതല്‍ കോടതി പരിസരത്തു മാധ്യമ സംഘം കാത്തുനിന്നിരുന്നു. ഏഴുപേര്‍ക്ക് ശിക്ഷലഭിച്ചതായി ഉടന്‍ അറിഞ്ഞെങ്കിലും തുടര്‍നടപടികള്‍ കഴിഞ്ഞു പുറത്തിറങ്ങാന്‍ മണിക്കൂറുകളെടുക്കും. ഉച്ചഭക്ഷണം കഴിക്കാന്‍ പൊലീസ് അകമ്പടിയോടെ പ്രതികള്‍ പുറത്തു വരുമെന്ന് കരുതിയെങ്കിലും അവര്‍ പുറത്തേക്ക് വന്നില്ല. അഞ്ചര മണിക്കൂര്‍ കാത്തുനില്‍പിനുശേഷം വൈകുന്നേരം നാലരയോടെ പൊലീസ് വാഹനത്തില്‍ കയറ്റാനായി അവരെ പുറത്തിറക്കി. പ്രതികളുടെ മുഖം കാണാതിരിക്കാന്‍ പുത്തന്‍ തോര്‍ത്തുകള്‍തന്നെ ആരോ ‘സ്പോണ്‍സര്‍’ ചെയ്തിട്ടുണ്ട്.


ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രതികളിലെ വനിതകളിലൊരാള്‍ ‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട് തിന്ന്...’ എന്ന ശാപവാക്കില്‍ തുടങ്ങിയത്.. ‘ഞങ്ങള്‍ക്കും കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും നിങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയാല്‍ നാട്ടിലൊക്കെ പാട്ടായി അതിനു കോട്ടം തട്ടുമെന്നു’മൊക്കെയായിരുന്നു ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ ചുരുക്കം. ഇത്തരം വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും തിരിച്ചൊരു അക്ഷരം പോലും മിണ്ടിയില്ല. പകരം ക്യാമറ ക്ലിക്കുകളുടെ വേഗം കൂട്ടിയതേയുള്ളു. ഇനി എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി അറിയുക. വെറുതെ മനുഷ്യരെ ദുബായ്ക്കു കടത്തിയതിനല്ല. മറിച്ച് കേരളത്തില്‍ നിന്നും പാവപ്പെട്ട സ്ത്രീകളെ യാത്രാരേഖകളില്‍ കൃത്രിമം കാണിച്ചു കയറ്റി അയക്കുകയും ദുബായിലെ മുറികളില്‍ പൂട്ടിയിട്ടു ലൈംഗീക കച്ചവടം നടത്തി പണം സമ്പാദിച്ചതിനുമാണ്. രക്ഷപെടാനൊരുങ്ങിയവരെയെല്ലാം യാത്രാരേഖകള്‍ കൃത്രിമമെന്നു കാണിച്ചു ഭീഷണിപ്പെടുത്തി രാജ്യം വിടാനാകാതെ കുടുക്കിയിട്ടു. വീട്ടിലെ കഷ്ടപ്പാടുമൂലം അന്യദേശത്തു കൂലിവേലക്കെത്തിയ ഇവരില്‍ പലര്‍ക്കും ഭര്‍ത്താവും മക്കളും കുടുംബവും ഉണ്ടെന്നുപോലും ഇക്കൂട്ടര്‍ വിസ്മരിച്ചു. അവരാണ് ഇപ്പോള്‍ തന്റെ മാനം കപ്പലിലേറുമെന്ന് വിലപിക്കുന്നത്. കോടതിമുറ്റത്തെ ഇവരുടെ ശാപത്തിന്റെ അഗ്നി അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ സ്ത്രീകളുടെയും അവരുടെ കുടുംബക്കാരുടെയും കണ്ണീരിന്റെ ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.  

By Josekutty Panackal 25.02.2018



2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ചന്ദ്രനിലേക്ക് ടോര്‍ച്ചടിക്കാമോ?

ഇന്നലെ ചന്ദ്രനെതപ്പി ലോകം മേലോട്ടു നോക്കുന്ന ദിനമായിരുന്നല്ലോ. അപ്പോള്‍ വാര്‍ത്താചിത്രഛായാഗ്രാഹകന്‍ എന്ന നിലയില്‍ വെറുതെയിരിക്കാനാകുമോ? ഗ്രഹണം, റെഡ്മൂണ്‍, ബ്ലൂമൂണ്‍ എന്നീ പ്രതിഭാസങ്ങളെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസടക്കം പകര്‍ത്താമെന്നാണ് മനസില്‍ കണ്ടത്. അതിനുള്ള തയാറെടുപ്പോടെ വൈകുന്നേരം 5.20 മുതല്‍ അവിടെ കാത്തുനില്‍പു തുടങ്ങി. ബീച്ചിനോടു ചേര്‍ന്നായതിനാല്‍ എവിടെ ചന്ദ്രന്റെ പൊടി കണ്ടാലും അപ്പോള്‍ത്തന്നെ ഒപ്പിയെടുക്കാന്‍ സ്റ്റാന്‍ഡില്‍ ക്യാമറയും വലിയ ലെന്‍സുമൊക്കെ ഉറപ്പിച്ചാണ് കാത്തുനില്‍പ്. 6.25 കഴിഞ്ഞതോടെ സൂര്യന്‍ കടലില്‍ മുങ്ങി. എന്നിട്ടും ചന്ദ്രികയെ കാണാനില്ല. ഗ്രഹണമാണെങ്കിലും നാണത്താല്‍ മുഖംമറച്ച ആ മുഖം കാണുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തില്‍ മറ്റുസ്ഥലങ്ങളിലൊന്നും കാണുന്നില്ലെന്ന് സഹപ്രവര്‍ത്തകരുടെ വാട്സാപ് സന്ദേശങ്ങളിലൂടെ അറിയുന്നുണ്ട്. ഏകദേശം 7.15 ആയപ്പോള്‍ വളരെ മങ്ങിയതെങ്കിലും കണ്ണില്‍ കാണാവുന്നതരത്തില്‍ ലൈറ്റ് ഹൗസിനും വളരെ ദൂരത്തിലായി ചന്ദ്രന്റെ പൊടി തെളിഞ്ഞു. പക്ഷേ ഫോട്ടോയില്‍ തെളിയാനുള്ള തെളിച്ചമൊന്നുമില്ല എന്നതിനു പുറമെ ലൈറ്റ്ഹൗസ് ഉള്‍പ്പെടുത്താനുള്ള നിലയിലുമല്ല. ക്യാമറയും വലിയ ലെന്‍സുമൊക്കെ വലിച്ചെടുത്ത് മറ്റൊരു സ്ഥലം തേടി ഇനി ഓടാനുമാകില്ല. സമീപത്ത് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍ പ്ലാന്റ് മുതല്‍ സര്‍വ സംരക്ഷണമേഖലയാണ്. ഇതൊക്കെയായി ഇരുട്ടത്ത് ഓടിനടന്നാല്‍ വെടിവച്ചു കൊല്ലുമോയെന്നുപോലും പേടിക്കണം. ബീച്ചില്‍ത്തന്നെ നിന്നും ഇരുന്നും കിടന്നുമൊക്കെ പരീക്ഷണം തുടരുന്നതിനിടെയാണ് എന്തു ചിത്രമാണ് എടുക്കുന്നതെന്നു ചോദിച്ചൊരു കുടുംബം എത്തിയത്. ഇന്ന് ഗ്രഹണം മൂലം ചന്ദ്രനെ കാണാനില്ലാത്തതിനാല്‍ ലൈറ്റടിച്ചു നോക്കുന്നൊരു ദൃശ്യം ഇവിടെ കാണാമെന്ന് മറുപടി നല്‍കി. തമാശയാണെന്ന് മനസിലായെങ്കിലും കൂട്ടത്തിലെ കുട്ടി ഇത് കാര്യമായെടുത്തു. ‘നമ്മള്‍ താഴെ നിന്ന് ലൈറ്റടിച്ചാല്‍ അത് എവിടെവരെയെത്തും?’ എന്ന സംശയവുമായി അവന്‍ അച്ഛനുനേരെ തിരിഞ്ഞു. അദ്ദേഹം ദയനീയമായി എന്നെ നോക്കി. നല്ല ജീപ്പാസിന്റെ ലൈറ്റൊക്കെയാണെങ്കില്‍ ഉദ്ദേശം 5 കിലോമീറ്ററൊക്കെ പോകുമായിരിക്കും ഏതായാലും ചന്ദ്രന്‍വരെ എത്തില്ല എന്ന മറുപടിയിലൊന്നും അവന്‍ തൃപ്തനായില്ല. ഇതിനിടെ ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചപാതയും ഗ്രഹണചിത്രവുമായി അടുത്ത ആംഗിള്‍ തേടാന്‍ ഞാന്‍ സ്ഥലം വിട്ടു. ആ കുട്ടിയുടെ പോക്കുകണ്ടിട്ട് ഇന്ന് അവന്‍ അച്ഛനെക്കൊണ്ടു ജീപ്പാസിന്റെ ടോര്‍ച്ചു വാങ്ങിപ്പിച്ചിട്ടുണ്ടാകും തീര്‍ച്ച…

#LunarEclipse #RedMoon #BlueMoon #BehindThePhoto #BehindThePicture

ചന്ദ്രേട്ടന്‍ എവിടെയാ? ചന്ദ്രഗ്രഹണം നടക്കുന്നതിനിടെ കൊച്ചി പുതുവൈപ്പ് ലൈറ്റ് ഹൗസില്‍ നിന്നുള്ള വെളിച്ചം ചന്ദ്രനുനേരെ തിരിഞ്ഞപ്പോള്‍. By Josekutty Panackal

2018, ജനുവരി 29, തിങ്കളാഴ്‌ച

"ഗുഡ് " ജോന്‍

ഇനി നമ്മള്‍ പൊളിക്കും: കൊച്ചിയില്‍ ഐഎസ്എല്‍ ഫുട്ബോളില്‍ ഡല്‍ഹി ഡൈനമോസിനെതിരെ വിജയിച്ചശേഷം ആരാധകരോട് നന്ദി പറയാനെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസന്‍ മൈതാനത്തിനരികിലെ വേലിയില്‍ കയ്യടിച്ചു ഫ്ലെക്സ് പൊളിച്ചപ്പോള്‍. by Josekutty Panackal / Manorama 
ചില അവസരങ്ങള്‍ അങ്ങിനെയാണ് സ്വാതന്ത്രമുള്ളവര്‍ക്കും അതില്ലാതാകുന്ന അവസ്ഥ. ഐഎസ്എല്‍ ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിനു പുതുതായി എത്തിയ താരം ഗുഡ്ജോന്‍ ബാഡ്‌വിസൻ ആരാധകര്‍ക്കായി കയ്യടിച്ചു ഫ്ലെക്സ് പൊളിക്കുന്ന കാഴ്ചയും ആ പട്ടികയില്‍ പെട്ടതാണ്. ഐഎസ്എല്ലിന്റെ സ്വന്തം ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് കളിനടക്കുന്ന മൈതാനിയിലെ പുല്ലില്‍ കയറി ചിത്രം എടുക്കാന്‍ അനുവാദമുള്ളത്. ഗോള്‍പോസ്റ്റിനു പിന്നില്‍ പരസ്യങ്ങള്‍ ഒഴുകി നീങ്ങുന്ന ബോര്‍ഡിനും പിന്നില്‍ ഇരു കോര്‍ണറുകളിലുമായാണ് പത്രഫൊട്ടോഗ്രഫര്‍മാരുടെ സ്ഥാനം. ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും നായകന്‍ ജിങ്കാന്റെ നേതൃത്വത്തില്‍ ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ച ഈ സീസന്റെ പ്രത്യേകതയാണ്. കളിയിലില്ലാത്ത നല്ല ചിത്രങ്ങള്‍ ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഡല്‍ഹിയുമായുള്ള കളിക്കുശേഷം ഈ അവസരം വന്നപ്പോള്‍ ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ പുല്‍മൈതാനിക്കുള്ളിലേക്ക് ചാടിക്കയറി. പത്രഫൊട്ടോഗ്രഫര്‍മാര്‍ ബോര്‍ഡിനു പിന്നിലായി തയാറായി നില്‍ക്കുന്നു. ഇവിടുത്തെ ‘ആചാരങ്ങളൊന്നും’ പരിചയമില്ലാത്ത ഇന്നലെ വന്ന കളിക്കാരന്‍ ബാഡ്‌വിസനിനെയും ഗോളടിച്ച പയ്യന്‍ ദീപേന്ദ്രസിങ് നെഗിയെയും സന്ദേശ് ജിങ്കാന്‍ തള്ളിക്കയറ്റി മുന്നിലേക്ക് വിട്ടു. ബാഡ്‌വിസനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ നേരെവന്നു പരസ്യബോര്‍ഡിനു പിന്നിലെ ഫ്ലെക്സ് ബോര്‍ഡില്‍ കയ്യടിച്ചടിച്ചു ബോര്‍ഡുവരെ പൊളിച്ചു. കളത്തിനുള്ളിലുള്ള ഐഎസ്എല്‍ ഫൊട്ടോഗ്രഫര്‍ക്ക് ഇത് എടുക്കണമെങ്കില്‍ പരസ്യബോര്‍ഡുകളെ ചാടിക്കടക്കണം. അദ്ദേഹം അതിനായി പുറത്തേക്ക് തിടുക്കത്തില്‍ പാഞ്ഞെങ്കിലും അതിനിടെ സംഭവമെല്ലാം കഴിഞ്ഞിരുന്നു.

#BehindThePhoto #BehindThePicture #ISL#GUDJONBALDVINSSON #KBFC #KeralaBlasters#Celebration #KOCHI

2018, ജനുവരി 1, തിങ്കളാഴ്‌ച

പുതുവര്‍ഷം പിറന്നപിന്നാലെ OMKV

കൊച്ചിയിലേക്ക് സ്ഥലംമാറിവന്നിട്ടിതുവരെയായിട്ടും ഫോര്‍ട്ട്കൊച്ചിയിലെ പുതുവര്‍ഷാഘോഷം എടുക്കാത്തതിന്റെ ആകാംക്ഷയോടെയാണ് ഇന്നലെ അവിടേക്ക് തിരിച്ചത്. ഒട്ടേറെ വര്‍ഷങ്ങളായി ബീച്ചില്‍ നടന്നിരുന്ന ആഘോഷം ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി പുല്ലുപിടിപ്പിച്ച മൈതാനിയിലേക്ക് മാറ്റിയിരുന്നു. ബീച്ച് കടലെടുത്തു പോയതാണ് ഈ മാറ്റത്തിനുകാരണം. ഏതായാലും വലിയ ജനസമുദ്രത്തിനിടയിലൂടെ ഒന്നരമണിക്കൂര്‍ നിരങ്ങിയുള്ള യാത്രക്കുശേഷം എന്നെയും വഹിച്ചുള്ള വാഹനം അവിടെയെത്തി. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ജാം ആകാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് വളരെയേറിയാല്‍ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വാഹനം മട്ടാഞ്ചേരി വഴിയിലേക്ക് തിരിച്ചിട്ടുകൊള്ളാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പും കൊടുത്തു. വൈകീട്ട് ഏഴുമണിമുതല്‍ പടമെടുപ്പുതുടങ്ങി. ഒന്‍പതുമണി ആയതോടെ പത്രത്തിന്റെ ഫസ്റ്റ് എഡിഷനുകളിലേക്കുള്ള ചിത്രമൊക്കെ ഫയല്‍ചെയ്തു കഴിഞ്ഞു. ഇനി 12മണിക്കു ക്രിസ്മസ് സാന്റാക്ലോസിനു തീകൊളുത്തുന്ന ചടങ്ങാണുള്ളത്. ഇതിനു കാത്തിരിക്കുന്നതിനിടെ, മൈതാനിയില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍ ഇന്റര്‍നെറ്റ് ഇഴയുകയും കിട്ടാതാകുകയുമൊക്കെ ചെയ്തതോടെ അവനവന്റെ മൊബൈല്‍ കമ്പനികളെയും അംബാനിയെയുമൊക്കെ സ്മരിക്കുന്നുണ്ട്. ഇതോടെ രാത്രി 12ന് എല്ലാവരും കൂട്ടത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം എനിക്ക് ഓഫീസിലേക്ക് ചിത്രം അയക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്. അതിനെ പ്രതിരോധിക്കാനുള്ള വഴി ഇവിടെ നെറ്റ്‌വര്‍ക്ക് വരുന്ന ടവറിന്റെ സിഗ്നല്‍പരിധിയില്‍ നിന്നും മാറി ചിത്രം അയക്കുക എന്നതാണ്.

        അങ്ങനെ കാത്തിരുന്ന് 11.59ന് പാപ്പാഞ്ഞിക്കു തീകൊളുത്തി. ആയിരങ്ങള്‍ മൊബൈല്‍ ഫോണുയര്‍ത്തി ആ ദൃശ്യത്തെ സല്യൂട്ട് ചെയ്തു. ഒരുമിനിറ്റിനുള്ളില്‍ ചിത്രം പകര്‍ത്തിയ സ്ഥലത്തുനിന്നും പുതുവര്‍ഷപുലരി പിറന്ന വേളയില്‍ 15കിലോ ഭാരം വരുന്ന ക്യാമറാ ഉപകരണങ്ങളുമായി ജനക്കൂട്ടത്തിനിടയിലൂടെ ഓട്ടം തുടങ്ങി. ലക്ഷ്യം അടുത്ത മൊബൈല്‍ ടവര്‍ പരിധിയിലേക്ക് എത്തുക. ബിനാലെ നടക്കാറുള്ള ആസ്പിന്‍വാള്‍ ഹൗസിന് സമീപമാണ് കാറുള്ളത്. അവിടെയെത്തി കാര്‍ കണ്ടെങ്കിലും ഡ്രൈവറെ കാണാനില്ല. മൊബൈലില്‍ കിട്ടുന്നുമില്ല. പത്രത്തിന്റെ ഡെഡ്‌ലൈന്‍ സമയമാണ്. ചിത്രം എത്രയും വേഗം എത്തിച്ചേ മതിയാകൂ. അവിടെനിന്നും ഓടി കടല്‍ക്കരയിലേക്കു ചെന്ന് ഒരു ഒരു നെറ്റ്‌വര്‍ക്ക് ഓണ്‍ചെയ്തു വലിഞ്ഞുനീങ്ങി പോകുന്നതല്ലാതെ 12 എംബിയുള്ള ചിത്രം ലോഡ് ആകുന്നില്ല. അടുത്ത മൊബൈല്‍ കമ്പനിയുടെ നെ‌റ്റ്‌വര്‍ക്ക് ഇത്തിരിക്കൂടി ഭേദപ്പെട്ടതായിരുന്നു. അപ്പുറത്തെ കരയില്‍നിന്നുമെത്തുന്ന സിഗ്നല്‍ ബലത്തില്‍ ചിത്രം ഓഫീസിലെത്തി. തിരിച്ചുവീണ്ടും കാറിനടുത്തേക്ക്. അപ്പോഴും ഡ്രൈവര്‍ എത്തിയിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ വിയര്‍ത്തുകുളിച്ച് അദ്ദേഹം ഓടിവരുന്നു. ‘മൊബൈല്‍ കിട്ടുന്നില്ല സാര്‍, ഞാന്‍ ജനക്കൂട്ടത്തില്‍ കുടുങ്ങിപ്പോയി’ എന്നൊക്കെയായിരുന്നു വിശദീകരണങ്ങള്‍. ഏതായാലും നിങ്ങളെന്നെ OMKV ആക്കി. അതെ! ‘ഓടുന്ന മനുഷ്യനെ കണ്ടോ വെളുപ്പിന് ’ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചപോലെ..ശ്ശെ!.. By Josekutty Panackal 


#BehindThePhoto #BehindThePicture #MyLifeBook #CrazyPhotography 

2017, ഡിസംബർ 26, ചൊവ്വാഴ്ച

ലക്ഷ്യം അങ്ങനെ! ഫലം ഇങ്ങനെ!


ചില ചിത്രങ്ങള്‍ അങ്ങിനെയാണ് പ്രതീക്ഷിക്കാത്തതാകും ആ നിമിഷത്തില്‍ സംഭവിക്കുക. ന്യൂ ഇയര്‍ കാര്‍ണിവലിനൊരുങ്ങിയ ഫോര്‍ട്ടുകൊച്ചിയുടെ വാര്‍ത്താ ചിത്രം എന്തെങ്കിലും എടുക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്മസ് തലേന്ന് അവിടെയൊന്നു കറങ്ങിയത്. വിവിധരാജ്യങ്ങളില്‍ നിന്നും എത്തിയ ഒട്ടേറെ വിദേശികള്‍ നടപ്പാതകളിലൂടെ അങ്ങിങ്ങായി നടക്കുന്നുണ്ട്. കൂട്ടത്തില്‍ ഭേദപ്പെട്ടൊരു സംഘത്തെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അലങ്കരിച്ച തോരണങ്ങളും മുകളില്‍ തൂങ്ങുന്ന നക്ഷത്രവും ഉള്‍പ്പെടുത്തി ചിത്രമെടുക്കാമെന്ന് വിചാരിച്ച് അല്‍പം മുന്‍പിലായി വാഹനം നിറുത്തി. അവിടെ നില്‍ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫുട്പാത്തിലേക്ക് കാലെടുത്തുവച്ച് സിഗരറ്റൊക്കെ വലിച്ചു നില്‍ക്കുന്നുണ്ട്. വിദേശികള്‍ ഇതുവഴി നടന്നുവരുമ്പോള്‍ ഇദ്ദേഹം കാല്‍ വലിക്കുമോ അതോ അങ്ങിനെതന്നെ വയ്ക്കുമോ എന്നതായിരുന്നു എന്റെ ശ്രദ്ധ. അവര്‍ നടന്ന് അവിടെയെത്തിയപ്പോള്‍ സിഗരറ്റ് ഒളിപ്പിക്കുന്ന ദൃശ്യമാണ് തെളിഞ്ഞത്. അങ്ങനെ പ്രതീക്ഷിക്കപ്പെടാത്ത ഒരു ചിത്രവുമായി മടങ്ങി. By Josekutty Panackal
#BehindThePhoto #BehindThePicture #NewsPhoto 



2017, ഡിസംബർ 12, ചൊവ്വാഴ്ച

കര്‍ത്താവേ: മിന്നിച്ചേക്കണേ.... !!!


ര്‍ത്താവേമിന്നിച്ചേക്കണേ.... !!! ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ളൊരു വാക്കുകളാണിത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടി എത്തിയ കാലത്താണ് ശരിക്കും കര്‍ത്താവ് മിന്നിച്ചു സഹായിച്ച അനുഭവം ഉണ്ടായത്. ഇരുട്ടുകനത്ത രാത്രികളിലൊന്നില്‍ ബാര്‍ജ് (ചരക്കുമായി പോകുന്ന ചെറുകപ്പല്‍) കൊച്ചി വെണ്ടുരുത്തി പാലത്തില്‍ വന്നിടിച്ചു. അറിവുകിട്ടിയപാടെ നേരെ പാലത്തിലേക്ക് കുതിച്ചു. സ്ഥലത്ത് തീരെ വെളിച്ചമില്ല രണ്ട് പാലത്തില്‍ ഏതിലാണ് ഇടിച്ചതെന്ന്കനത്ത മഴയ്ക്കിടെ അങ്ങുമിങ്ങുമെല്ലാം നോക്കി. അവസാനം ഇടിച്ച സ്ഥലമൊക്കെ കണ്ടെത്തി കൂറ്റാക്കൂറ്റിരുട്ടത്ത് ഫ്ലാഷൊക്കെയിട്ടു പടമെടുത്തു. മഴത്തുള്ളിക്കും ഇരുട്ടിനുമൊക്കെ അപ്പുറം കടന്ന് ബാര്‍ജിനെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ പാവം ഫ്ലാഷിന് കരുത്തില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ വക ഡയലോഗ് എത്തിയത്. ‘എന്തൊരു മിന്നലാ കര്‍ത്താവേ’ പാലത്തില്‍ നിന്ന് ഞങ്ങളെ ഇടിവെട്ടാതെ കാത്തോണേ’. എന്നാല്‍പിന്നെ കര്‍ത്താവു തന്ന ഫ്ലാഷാകട്ടെ പടം പിടിക്കാന്‍ എന്നുകരുതി ക്യാമറയിലെ ഐഎസ്ഒ സംവിധാനമൊന്ന് കയറ്റിപിടിച്ചു. പിന്നീടെത്തിയ മിന്നലില്‍ ബാര്‍ജുമാത്രമല്ല കൊച്ചി കായലും അങ്ങേക്കരയും വരെ തെളിഞ്ഞുവന്നു. അതില്‍ ക്ലിക്കും വീണു. അങ്ങനെ മിന്നുന്നതിനു മുന്‍പും പിന്‍പും എടുത്ത ചിത്രങ്ങളില്‍ കര്‍ത്താവു മിന്നിച്ച പടമാണ് പിറ്റേന്നത്തെ പത്രത്തില്‍ കയറിയത്. By Josekutty Panackal

#MyLifeBook #BehindThePicture #barge #Ship #accident #VenduruthiBridge #Kochi 


2017, ഡിസംബർ 1, വെള്ളിയാഴ്‌ച

ദൈവത്തോടു മറുചോദ്യം ചോദിക്കാമോ?


തെയ്യം കലാകാരന്മാര്‍ മലബാറുകാരായതുകൊണ്ടും പ്രത്യേക തരത്തില്‍ സംസാരിക്കുന്നതുകൊണ്ടും ഇങ്ങനെയൊരു രസകരമായ സംഭവം ഉണ്ടായി. തെയ്യം ആട്ടത്തിനുശേഷം തന്റെ അരികില്‍ അനുഗൃഹംതേടി എത്തുന്നവരോട് പറയുന്ന വചനങ്ങള്‍ തിരുവിതാംകൂറിലും തെക്കന്‍ ജില്ലകളിലും ഉള്ള പലര്‍ക്കും മനസിലാകാറില്ല. വേഷം കെട്ടിയ തെയ്യം ദൈവത്തിന്റെ പ്രതിപുരുഷനാകയാലും ദൈവത്തോട് മറുചോദ്യം പാടില്ലാത്തതിനാലും ഭക്തര്‍ മനസിലാകാത്തതൊന്നും തിരിച്ചു ചോദിക്കാറില്ല. ഇന്നലെ കൊച്ചി എളമക്കര ഭവന്‍സ് സ്കൂളില്‍ തെയ്യംകെട്ടിയാടിയിരുന്നു. അതിനുശേഷം അരികിലെത്തിയ ഇംഗ്ലീഷ് മീഡിയം കുട്ടികളോട് തനി മലബാര്‍ ഭാഷകലര്‍ന്ന തെയ്യത്തിന്റെ പ്രത്യേക ഭാഷയില്‍ അനുഗൃഹം ചൊരിഞ്ഞു. പലര്‍ക്കും പലതും മനസിലായില്ലെങ്കിലും എല്ലാം മൂളിക്കേട്ടു. പക്ഷേ അതിനിടെയെത്തിയ എല്‍കെജി ടീച്ചര്‍ തെയ്യക്കോലക്കാരനെ ചെറുതായൊന്ന് കുഴപ്പത്തിലാക്കി. ‘ഏറെയേറെ ഗുണം വരും...ഗുണംവരുത്തും ദൈവങ്ങളേ, മകളേ! എല്ലാ അനുഗൃഹങ്ങളും ഈ വേളയിലുണ്ട് കേട്ടോ… ദേവിയെയൊക്കെ പൂജിക്കുന്നില്ലേ… ’ ഇങ്ങനെപോയി അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനിടെ ടീച്ചറുടെ മറുചോദ്യം ‘എനിക്ക് ഒന്നും മനസിലായില്ല കേട്ടോ!!!’. ഇതില്‍ തെയ്യക്കോലക്കാരന്‍ അമ്പരന്നു. പറഞ്ഞവാക്കുകളൊക്കെ ഇനി എറണാകുളം ഭാഷയിലാക്കി മാറ്റാനൊന്നും കഴിയില്ല. ഇതിനിടെ തെയ്യത്തിന്റെ മുഖംമൂടിയാണോ തനിക്ക് കേട്ടതൊന്നും മനസിലാകാത്തതിനു കാരണമെന്നും ടീച്ചറിനു സംശയം. മുഖംമൂടി മറക്കാത്ത കോലക്കാരന്റെ ചെവിക്കരികിലൂടെ എന്താണ് പറഞ്ഞതെന്ന് വീണ്ടും അന്വേഷിക്കാനുള്ള ശ്രമവും ടീച്ചര്‍ നടത്തി. എന്നാല്‍ ദൈവം വളരെ വേഗം അനുഗൃഹിച്ച് അവരെ പറഞ്ഞുവിട്ടു.  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...