2021, മാർച്ച് 22, തിങ്കളാഴ്‌ച

കേരളം to ബംഗാളം

 ∙കോവിഡുകാലത്ത് ബംഗാൾ തിരഞ്ഞെടുപ്പിനു പുറപ്പെട്ടു  ബിഹാറിലും ജാര്‍ഖണ്ഡിലും നേപ്പാളിലും വരെ സ്വയം കാറോടിച്ചു ചെന്ന്  റിപ്പോർട്ട് ചെയ്ത അനുഭവക്കുറിപ്പ്. by Josekutty Panackal


 
നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോഴാണ് ചീഫ് ന്യൂസ് എഡിറ്റർ രാജീവ് സാറിന്റെ വിളിയെത്തിയത്. കേരളത്തിനൊപ്പം ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടേയ്ക്ക് പോകാൻ സമ്മതക്കുറവ് ഉണ്ടോയെന്ന്? ‘നാട്ടിൽത്തന്നെ വേണ്ട കോവിഡുണ്ട്. ഇനി ബംഗാളി കോവിഡ്കൂടി പിടിച്ച് അവിടെ കിടക്കേണ്ടിവന്നാൽ സ്ഥിതി ആകെ വഷളാകും. നാട്ടിലെ സൗകര്യമോ മുൻഗണനയോ ഒന്നും ബംഗാളിൽ കിട്ടില്ലല്ലോ. ഒരു വർഷക്കാലത്തോളമായി സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യാതെയും പരിപാടികൾ കവർ ചെയ്യാൻ സ്വയം വാഹനമോടിച്ചും നടന്ന കരുതൽ ഈ ബംഗാൾ തിരഞ്ഞെടുപ്പോടെ കളഞ്ഞു കുളിക്കേണ്ടിവരുമല്ലോ’–മറുപടി പറയും മുൻപ് ഈ ചിന്തകളൊക്കെ തലച്ചോറിൽ മിന്നിമറഞ്ഞു.
എന്തായാലും ഇനി കോവിഡിന് എന്നെ പിടിച്ചേ തീരൂ എന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. മാത്രമല്ല തിരഞ്ഞെടുപ്പ് യാത്രകൾ ധാരാളം പുതിയ അനുഭവങ്ങളും ഫയൽ ചിത്രങ്ങളും സമ്മാനിക്കുന്നതുമാണ്. ആ നിമിഷം തന്നെ പറഞ്ഞു: ‘യെസ് റെഡി’. ആലപ്പുഴയിൽനിന്നു സാക്കിർ ഹുസൈനാണെന്ന് ഒപ്പമെന്ന് അറിഞ്ഞു. മുൻപ് ഒരുമിച്ച് ജോലി ചെയ്ത ആളായതിനാൽ കൂടുതൽ സന്തോഷവും തോന്നി.  

ബംഗാളിൽ പോയാലെന്താ?
പോകേണ്ട തീയതി അറിയുംമുൻപേ ബംഗാളിലേക്ക് പോകുന്ന കേരളീയർക്ക് ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഉണ്ടാകണമെന്ന അറിയിപ്പ് വന്നു. ‘മൂക്കിൽ കമ്പുകയറ്റുന്ന’ പരിപാടി ചിത്രം എടുത്തതല്ലാതെ നേരിടേണ്ടിവന്നിരുന്നില്ല.  അസുഖമില്ലാതെ ആർടിപിസിആർ എടുക്കാൻ ചെല്ലുമ്പോൾ ലാബിൽ എന്തിനാണ് പരിശോധിക്കുന്നതെന്നുള്ളതിന് വിശദീകരണം നൽകണം. ‘ബംഗാൾ യാത്രയ്ക്ക്’ എന്ന മറുപടിയിൽ നഴ്സ് എന്റെ നേരെ നോക്കി. ഒപ്പമുള്ളവർ കാനഡ, സിംഗപ്പൂർ, യുകെ എന്നിങ്ങനെയൊക്കെ പറയുമ്പോൾ ദേ ഒരാൾ ബംഗാളിലേക്ക് സർട്ടിഫിക്കറ്റ് എടുക്കാൻ വന്നിരിക്കുന്നു. മാസ്കിന് മുകളിലെ കണ്ണിന്റെ ഭാവത്തിലൂടെ ആ മുഖത്തെ രസം എനിക്കു മനസിലായി. ‘നെഗറ്റീവ്’ റിപ്പോർട്ട് കിട്ടുംവരെ ചെറിയൊരു അസ്വസ്ഥത ബാക്കികിടന്നു.

ഞാനെന്റെ ‘സ്വന്തം’ കാറിൽ...!
കൊൽക്കത്തയിൽ കോവിഡ് എങ്ങിനെയുണ്ടെന്ന് ഇന്റർനെറ്റിൽ പരതി നോക്കി. ആശങ്കാജനകമായ കണക്കുകൾ പുറത്തുകാണുന്നില്ല. ചിലപ്പോൾ പരിശോധന നടത്താത്തതിനാലാകാം. ബംഗാളി പത്രങ്ങളിൽ വരുന്ന ചില ചിത്രങ്ങൾ പരിശോധിച്ചു. മാസ്ക് ധരിക്കുന്നതായൊന്നും കാണുന്നില്ല. പണി പാളിയതുതന്നെ, മനസ്സിലുറപ്പിച്ചു.
ബംഗാളിൽ ചെന്നു മടങ്ങുംവരെ ഒട്ടേറെ കാറുകളിലും പൊതുഗതാഗത സംവിധാനത്തിലുമൊക്കെ കയറേണ്ടിവന്നാൽ കോവിഡ് എവിടെനിന്ന് കിട്ടിയെന്നു പോലും അറിവുണ്ടാകില്ല. കൊച്ചിയിൽ ഇപ്പോൾ ചെയ്യുന്നതുപോലെ തന്നെ സ്വയം വാഹനം ഓടിച്ചാലോ എന്ന ചിന്ത അങ്ങനെയാണു മനസ്സിൽ തെളിഞ്ഞത്. പ്രമുഖ കാർ റെന്റൽ കമ്പനികളായ സൂം, റെവ്, മൈ ചോയ്സ് എന്നിവയൊക്കെ പരിശോധിച്ചു. ബംഗാളിൽ കൂടുതൽ വാഹനങ്ങളുള്ള കമ്പനിയെന്ന നിലയിൽ‌ റെവിനെ സെലക്ട് ചെയ്തു. വിമാനമിറങ്ങുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വാഹനം പിക്അപ് പോയിന്റാക്കി പണവും അടച്ചു.


ആപ്പും എയർപോർട്ടിലെ തേപ്പും 


മാർച്ച് ഒന്നിനാണ് യാത്ര പുറപ്പെടേണ്ടത്. ആരോഗ്യ സേതുവിനൊപ്പം ബംഗാൾ സർക്കാർ വക സന്ധാനെ ആപ്പും ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴതാ ബംഗാളികളുടെ വലിയ തിക്കും തിരക്കും. വെബ് ചെക്കിൻ ചെയ്താലേ അകത്തേക്ക് വിടൂ. കൂടാതെ വിമാനത്താവളത്തിലെ കിയോസ്കിൽ നിന്നും അതിന്റെ പ്രിന്റും എടുത്തുവേണം അകത്തുകയറാൻ. മൊബൈൽ ഫോണിൽ വെബ് ചെക്കിൻ ചെയ്യാൻ അറിയാത്തവരും പ്രായമായവരുമൊക്കെ ആകെ വെപ്രാളപ്പെട്ടു നടക്കുന്നു. പ്രിന്റ് ചെയ്യാനുള്ള കിയോസ്കിലാകട്ടെ എല്ലാവരും തിരക്കിട്ട് കുത്തി 2 യന്ത്രങ്ങൾ കേടാകുകയും മറ്റുള്ളവയിൽ പേപ്പർ തീരുകയും ചെയ്തു. വെബ് ചെക്കിൻ ചെയ്തത് ഫോണിൽ കാണിച്ചു കൊടുത്താലും മതിയെന്ന് അറിഞ്ഞതുപ്രകാരം അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ രണ്ടുപേരെ വെബ് ചെക്കിൻ ചെയ്യാൻ സഹായിച്ചതോടെ കൂടുതൽ ആവശ്യക്കാർ ചുറ്റും കൂടാൻ തുടങ്ങി. അതിനിടെ പേപ്പർ നിറച്ച് കിയോസ്കുകളിലൊന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ അക്കൂട്ടർക്കിടയിൽ നിന്നു രക്ഷപ്പെട്ടു.
 
കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ, അവിടത്തെ സ്ഥിരം വിലാസത്തിന്റെ രേഖകൂടി ഉണ്ടെങ്കിലേ കാർ കൈമാറ്റം ചെയ്യാനാകൂ എന്നായി. ബംഗാളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്നതാണെന്നും സ്ഥലം വാങ്ങാൻ വന്നതല്ലെന്നും അതിനാൽ സ്ഥിര വിലാസമില്ലെന്നും കസ്റ്റമർകെയറിൽ വിളിച്ച് പറഞ്ഞതോടെ കാര്യങ്ങൾ ഉഷാറായി. കാറുമായി 10 മിനിറ്റിനുള്ളിൽ ആളെത്തി. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഹോട്ടലിലേക്ക്. ആദ്യ യാത്രയിൽത്തന്നെ ‘ഗൂഗിളമ്മായി’ നന്നായൊന്നു വഴിതെറ്റിക്കുകയും ചെയ്തു.

കറങ്ങിപ്പോയ യുടേൺ
മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീടിനു പരിസരത്ത് എന്തെങ്കിലും കിട്ടുമോയെന്ന് ശ്രമിച്ചുകൊണ്ട് തുടക്കമിടാം എന്ന ലക്ഷ്യത്തോടെ പിറ്റേന്ന് രാവിലെ തന്നെ അവിടേക്ക് വച്ചുപിടിച്ചു. വീടിന് 1 കിലോമീറ്റർ ഇപ്പുറത്ത് പൊലീസ് തടഞ്ഞു. ആകെയൊരു പന്തികേട് പുള്ളിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. കർണാടക റജിസ്ട്രേഷൻ വാഹനം, ബംഗാളികളുടെ മുഖഛായ, മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നു. ഉദ്യോഗസ്ഥൻ വോക്കിടോക്കിയിൽ ആരോടോ സംസാരിച്ചു. മാധ്യമപ്രവർത്തകർ പോയിട്ട് രാഷ്ട്രീയ നേതാക്കളെ പോലും വീടിനു പരിസരത്തേക്ക് വിട്ടേക്കരുത് എന്നാണ് കോവിഡ് പേടിയിൽ മമതയുടെ ഉത്തരവെന്നും ഈ വഴി കടത്തിവിടില്ലെന്നും പറഞ്ഞു. അങ്ങനെ വീടിന്റെ പരിസരത്തേക്കു നടന്നു പോലും പോകാനുള്ള വഴിയടഞ്ഞു. 


ടോപ്സിയ റോഡിലെ ഓഫിസാണ് തിരഞ്ഞെടുപ്പ് ആസ്ഥാനം. അവിടേക്കായി അടുത്ത യാത്ര. ടിഎംസി ആസ്ഥാനത്തിനു സമീപം മെട്രോ സ്റ്റേഷന്റെ പണി നടക്കുകയാണ്. അതിന്റെ പൊടിക്കൂട്ടത്തിനിടയിൽ കാർ പാർക്കുചെയ്ത് ഓഫിസിനുള്ളിലേക്ക് നടന്നു കയറി. നിലവിൽ മമതയ്ക്കു പരിപാടികളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിപാടികൾ അലെർട്ട് നൽകാൻ നിങ്ങളെക്കൂടി വാട്സാപ് ഗ്രൂപ്പിൽ ചേർക്കാമെന്നും പറഞ്ഞ് ഫോൺ നമ്പരുകൾ വാങ്ങി.
അടുത്ത ലക്ഷ്യം ബിജെപി ഓഫിസാണ്. ബിജെപി ഓഫിസിൽ വിളിച്ചപ്പോൾ ഹോട്ടൽ ഹിന്ദുസ്ഥാൻ ഇന്റർനാഷനലിൽ ചില നേതാക്കൾ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അവിടേക്കു ചെല്ലാനും അറിയിച്ചു. തെറ്റായ യുടേണിൽ പൊലീസ് പിടികൂടി. ലൈസൻസ് ചോദിച്ചു. കൊടുത്തപ്പോൾ ഇത് ഒറിജിനലാണോയെന്ന് അടുത്ത ചോദ്യം. ഫൈൻ അടയ്ക്കണമെന്നു ബംഗാളിയിൽ പറഞ്ഞു. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ പറ്റിയതാണെന്നും ബംഗാളിയും ഹിന്ദിയുമൊന്നും മനസിലാകില്ലെന്നും ഇംഗ്ലിഷിൽ പറഞ്ഞു. ആശയവിനിമയം തകരാറിലായതോടെ വിട്ടേക്കാൻ അടുത്തുനിന്ന ഉദ്യോഗസ്ഥൻ കൈകാണിച്ച ഉദ്യോഗസ്ഥനോട് പറഞ്ഞു. ലൈസൻസ് തിരിച്ചുതന്നു. പഞ്ചാബി ഹൗസ് സിനിമയിലെ പോലെ ‘ജബ...ജബ..’ പരിപാടി ഇത്തരം അവസരങ്ങളിൽ വളരെ മികച്ച ആശയമാണ്!  

ബാലാഗ്രാമിലെ പിണറായി 
അടുത്ത ദിനം നന്ദിഗ്രാമിലേക്കും തുടർന്നു നരേന്ദ്ര മോദിയുടെയും മമത ബാനർജിയുടെയും കൊൽക്കത്തയിലെ റാലികൾക്കും ശേഷമാണ് പശ്ചിമ ബംഗാളിലെ വടക്കോട്ടുള്ള യാത്രകൾ. 700 കിലോമീറ്ററോളം ദൂരമുണ്ട്. പരമാവധി യാത്രകൾ മറ്റുള്ളവരുമായി സമ്പർക്കമില്ലാതാക്കുകയാണ് ലക്ഷ്യം. വിമാനമോ ട്രെയിനോ ആശ്രയിക്കാൻ മനസുവന്നില്ല. ഇത്രനാൾ കാത്തുസൂക്ഷിച്ച കോവിഡ് കടിഞ്ഞാണെങ്ങാനും കയ്യിൽ നിന്നും വഴുതിയാലോ?  


ആദ്യലക്ഷ്യം രവീന്ദ്രനാഥ ടഗോറിന്റെ ശാന്തിനികേതൻ. 160 കിലോമീറ്ററാണ് ദൂരം. യാത്രാവഴിയിൽ ബാലാഗ്രാമിൽ സംയുക്തമോർച്ച (ഇടത്-വലത് സഖ്യത്തിന്റെ) സ്ഥാനാർഥി മഹിമ മണ്ഡലിനുവേണ്ടി അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കുന്നവരെ കണ്ട് അവിടെയിറങ്ങി. കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖ സഖാക്കൾ പാർട്ടി ചിഹ്നം കണ്ട് ആവേശം കയറി എത്തിയതാണെന്ന് മതിലിൽ ചിത്രം വരയ്ക്കുന്നവർ കരുതി! പിണറായി വിജയനെക്കുറിച്ചൊക്കെ അവരിൽ ചിലർ ആവേശപൂർവം ചോദിച്ചു. ചിത്രവുമെടുത്ത് ലാൽസലാം പറഞ്ഞ് ശാന്തിനികേതനിലേക്ക്.
ഗ്രാമീണ മേഖലയുടെ ഉണങ്ങിയതും പച്ചയുമായ പാടങ്ങളുമെല്ലാം കടന്ന് അവിടെ എത്തിയപ്പോൾ വൈകുന്നേരമായി. കോവിഡ് പേടിയിൽ ക്യാംപസ് ആകെ വരണ്ടുകിടക്കുന്നു. ആരെയും ഒരു കെട്ടിടങ്ങളിലേക്കും പ്രവേശിപ്പിക്കില്ല. വിദ്യാർഥികൾ ഉൾപ്പടെ നാടുവിട്ടുകഴിഞ്ഞു. ക്യാംപസിൽ ചുറ്റിനടന്നു സഞ്ചാരികളോട് വിവരിക്കുന്ന ഗൈഡുമാർ‌ അവിടിവിടങ്ങളിലായി നിന്ന് ‘ഹലോ ഹലോ’ വിളിച്ച് ഏതെങ്കിലും കസ്റ്റമറെ കിട്ടുമോയെന്ന് പരിശോധിക്കുന്നു. സന്ധ്യയായിത്തുടങ്ങി. ക്യാംപസിലെ ലൈറ്റുകൾ പോലും തെളിക്കുന്നില്ല. താമസിക്കാനുള്ള ഏതെങ്കിലും ഹോട്ടൽ തപ്പിപ്പിടിച്ചേ മതിയാകൂ.


ആരറിയുന്നു, സ്ഥാനാർഥിയെ! 


അടുത്ത ലക്ഷ്യം 100 കിലോമീറ്റർ അപ്പുറമുള്ള സൽത്തോറ ഗ്രാമത്തിലെ കൽപണിക്കാരന്റെ ഭാര്യ ബിജെപി സ്ഥാനാർഥി ചന്ദന ബൗരി. നെൽവയൽ, കരിമ്പന, ആകെ പാലക്കാടൻ ടച്ച്... പിന്നാലെ താറാവ്, കുളവാഴ എന്നിങ്ങനെ കുട്ടനാടൻ ടച്ച്... സ്ഥലത്തെത്തി മരുന്നുകടകൾ മുതൽ എരുമയുമായി വഴിയിലൂടെ നടന്നുവന്ന ആളോടുപോലും ചോദിച്ചുനോക്കി. ഇല്ല, ആർക്കും അങ്ങനെ ഒരു സ്ഥാനാർഥിയെ ആർക്കും അറിയില്ല! വഴിയിലെങ്ങും സ്ഥാനാർഥിയുടെ പോസ്റ്ററുമില്ല. സ്ഥാനാർഥി അറിയാതെ പാർട്ടി പ്രഖ്യാപിച്ചതാകുമോ? അങ്ങനെ ചിലയിടങ്ങളിൽ പ്രഖ്യാപനങ്ങൾ നടന്ന വാർത്തകൾ വന്നുകഴിഞ്ഞു.
സായാഹ്നമാകുന്നു ഇന്നത്തേക്കുള്ള സ്റ്റോറിയും ചിത്രവും അയക്കാൻ മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ് കൂടുതലുള്ള സ്ഥലം കണ്ടെത്തണം. 2ജി റേഞ്ച് മാത്രമാണ് നിലവിലെ സ്ഥലത്ത് കാണിക്കുന്നുള്ളൂ. അടുത്ത ലക്ഷ്യസ്ഥാനം സിലിഗുഡിയാണ്. 400 കിലോമീറ്ററിനപ്പുറം രണ്ട് സംസ്ഥാനങ്ങളുടെ അരികിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഗൂഗിൾമാപ്പ് കാണിക്കുന്നു. പറ്റാവുന്നത്ര ദൂരം പിന്നിട്ട് ഏതെങ്കിലും നഗരത്തിലെത്തണം.
അടുത്തു കാണുന്ന വലിയ നഗരം അസൻസോളാണെന്ന് ഹോട്ടലുകൾ തിരയാനുള്ള ആപ്പിൽ കാണിക്കുന്നു 12 കിലോമീറ്റർ മാത്രം. വേഗത്തിലെത്താൻ ആക്സിലേറ്റർ അമർത്തിവിട്ടു. പക്ഷേ, ടാർ വഴി പതിയെ ഇടുങ്ങിവന്ന് കോൺക്രീറ്റ് പാതയിലൂടെയായി യാത്ര. ഇരുവശത്തും ആദിവാസി ഊരുകളെന്ന് തോന്നിക്കുന്ന വീടുകൾ. കോൺക്രീറ്റ് പാതയും അവസാനിച്ച് വണ്ടിയൊരു മണൽപ്പരപ്പിലെത്തി. രണ്ടുമൂന്നു കാറുകൾ അവിടെ നിർത്തിയിട്ടിരിക്കുന്നു. ഇനി നദി കുറുകെ കടക്കണം. അപ്പുറത്തുനിന്ന് ഇരുചക്ര വാഹനങ്ങൾ മാത്രമേ ഇവിടേക്കു വരുന്നുള്ളു. ആകെയൊരു വശപ്പിശക്. മരമുട്ടുകൾ നിരത്തിയുള്ള ചെറുതടിപ്പാലത്തിലൂടെ അപ്പുറത്തുനിന്നും എത്തുന്നവരോട് കാർ ഈ വഴി പോകുമോയെന്ന് അന്വേഷിച്ചു. ഇവനൊക്കെ എവിടുന്ന് വരുന്നെടായെന്ന ഭാവത്തിൽ ചിലർ കടന്നുപോയി. പിന്നാലെവന്നൊരാൾ ഇതിലെ ഇരുചക്രവാഹനം മാത്രമേ പോകുകയുള്ളെന്ന് അറിയിച്ചു. 


പണി പറ്റിച്ചു! ആരോ ഗൂഗിളിൽ തെറ്റായി വഴി മാർക്ക് ചെയ്തതാണ് പ്രശ്നം. നദി കടക്കാൻ അടുത്ത് എവിടെയെങ്കിലും പാലമുണ്ടോയെന്ന് വീണ്ടും പരതി. 12 കിലോമീറ്റർ അകലെയാണ് പാലം. മാപ്പിൽ കണ്ട വഴിയിലൂടെത്തന്നെ നീങ്ങി. വീണ്ടും നദിയുടെ മറ്റൊരു കരയിലെത്തി നിന്നു. മാപ്പ് തനിയെ റീറൂട്ടിങ് നടത്തിയതാണ് അടുത്ത ചതി. ഇനി രക്ഷയില്ല 2ജി റേഞ്ചുമായി മൊബൈൽ പരീക്ഷണങ്ങൾ തുടരാനാകില്ല. തൊട്ടുപിന്നാലെ കനത്ത മഴയും എത്തി വഴിമൂടി. ഇടയ്ക്കു റേഞ്ച് കിട്ടിയപാടെ അസൻസോളിലെ ഹോട്ടലുകളുടെ വലിയ നിരതന്നെ ഫോണിൽ ലഭ്യമായി.
പിറ്റേന്നു നേരം വെളുത്തിട്ടും മഴ തോർന്നിട്ടില്ല. പതിയെ ബംഗ്ല ഭാഷയിൽനിന്നു ഹിന്ദിയിലേക്ക് വഴിയരികിലെ ബോർഡുകളും പോസ്റ്ററുകളുമെല്ലാം മാറുന്നു. താമസിയാതെ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബാനറുകളൊക്കെ കാണുന്നു. അതെ വാഹനം ബംഗാളിൽ നിന്നും അടുത്ത സംസ്ഥാനമായ ജാർഖണ്ഡിൽ കടന്നിരിക്കുന്നു. അതും കടന്ന് ആ പകൽ മുഴുവൻ ഓടി ബിഹാർ പുർണിയ നഗരത്തിലെ ഇംപീരിയൽ ഹോട്ടലിൽ ചേക്കറുമ്പോൾ ഇരുട്ടുവീണിരുന്നു.


കയ്യകലത്തിതാ നേപ്പാൾ 


അടുത്ത ദിനം രാവിലെ നോക്കുമ്പോൾ വാഹനം ചെളിയിൽ കുളിച്ചു നിൽക്കുന്നു. കോൾ പാടങ്ങളിൽനിന്നു കയറിവന്ന ലോറികൾക്ക് പുറകെ കുറെ നേരം സഞ്ചരിച്ചതിനാൽ അതിൽ നിന്നും പറ്റിപ്പിടിച്ച കറുത്ത പൊടി മഴനനഞ്ഞ് ചെളിയായി കാറിനെ മൂടിയിരിക്കുന്നു. കാറിന്റെ ഡോർ ഹാൻഡിലിൽ പിടിക്കാൻ കഴിയാത്തത്ര ചെളി.
ഹോട്ടൽ സെക്യൂരിറ്റിയോട് പറഞ്ഞ് കാർ കഴുകാൻ കരാറാക്കി. പ്രഭാതഭക്ഷണം കഴിച്ചുവരുമ്പോൾ കാർ കഴുകി റെഡിയാക്കാമെന്ന് പറഞ്ഞു. തിരിച്ചു വന്നപ്പോൾ ഡോർ ഹാൻഡിലും ഗ്ലാസും മാത്രം കഴുകിയിരിക്കുന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വെള്ളം ഒഴിച്ചിട്ടും ചെളിയൊന്നും പോകുന്നില്ലെത്രെ. കാശും വാങ്ങി സെക്യൂരിറ്റി പോയി. മഴ നിർത്താതെ പെയ്തിരുന്നതുകൊണ്ടാകാം ജാർഖണ്ഡിൽ കടന്നപ്പോഴും ബിഹാറിൽ കയറിയപ്പോഴുമൊന്നും പൊലീസ് പരിശോധന ഉണ്ടായില്ല.
സിലിഗുഡിക്ക് 40 കിലോമീറ്റർ അടുത്തുവരെ ബിഹാറാണ്. ഠാക്കൂർഗഞ്ച് ചെക്പോസ്റ്റ് കടന്ന് ഇരുവശവും തേയിലത്തോട്ടങ്ങൾ നിറഞ്ഞ ബംഗാൾ മണ്ണിൽ കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ നേപ്പാൾ അതിർത്തിയായ പാനിടാങ്കിയുടെ ബോർഡ് കണ്ടു. നേപ്പാളിൽ കടക്കാൻ ഇന്ത്യക്കാർക്കു പാസ്പോട്ടും വിസയും വേണ്ടാത്ത സ്ഥലം. ആഹാ! എന്നാൽ രാജ്യമൊന്ന് നടന്നു കടന്നു കളയാം. വണ്ടി ഇടത്തേക്ക് തിരിഞ്ഞു.
അതിർത്തിയിലെ ഇന്ത്യൻ എമിഗ്രേഷൻ ഓഫിസ് മുൻപിൽ വാഹനം നിർത്തി അപ്പുറത്ത് പോയാൽ തിരികെ വരാൻ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ചു. വാഹനമില്ലാതെ പോകാൻ സർക്കാർ അംഗീകൃത ഐഡറ്റിറ്റി കാർഡ് മാത്രം മതിയെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പാൻ കാർഡ് കാണിച്ച് മേച്ചി നദിക്ക് കുറുകെ 600 മീറ്ററോളം നീളമുള്ള പാലത്തിൽ കയറി. അതിന്റെ മധ്യഭാഗം വരെ നേപ്പാളിൽ നിന്നുള്ള ഇലക്ട്രിക് റിക്ഷകൾ വന്നു നിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലേക്കും ആളുകൾ പാലത്തിലൂടെ നടന്നു പോകുന്നു. അപ്പുറം കടന്നെത്തിയപ്പോൾ നേപ്പാൾ അരികിൽ പരിശോധനയൊന്നുമുണ്ടായില്ല. കാഠ്മണ്ഡുവിനു പോകാനാണോയെന്ന് അന്വേഷിച്ചു കുറച്ച് വാഹനഡ്രൈവർമാർ എത്തി. തിരികെ ഇന്ത്യയിൽ കടക്കാൻ അൽപം ക്യൂ നിൽക്കേണ്ടി വന്നു. ഇന്ത്യയിൽനിന്നു രാവിലെ നേപ്പാളിൽ പോയി ജോലി ചെയ്ത് മടങ്ങുന്നവരുടെ ചെറിയ തിരക്കായിരുന്നു കാരണം! 

വീണ്ടും യാത്ര തുടർന്നപ്പോഴാണ് പാതയുടെ പേര് ‘എഎച്ച് 02’ എന്നത് ശ്രദ്ധയിൽപെട്ടത്. ഇന്ത്യോനേഷ്യയിൽ തുടങ്ങി സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കടന്ന് ഇറാനിൽ അവസാനിക്കുന്ന 13,107 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് ഞങ്ങൾ കടന്നിരിക്കുന്നത്. രാജ്യാന്തര പാതയാണെങ്കിലും അതിനുതക്ക ആർഭാടമൊന്നുമില്ല. ഏതായാലും അതുവഴി സിലിഗുഡിക്ക് വച്ചുവിട്ടു. സന്ധ്യയാകും മുൻപേ അവിടെയെത്തിയാൽ സിപിഎം നേതാവ് അശോക് ഭട്ടാചാര്യയെ പിടിക്കാം. അദ്ദേഹത്തെ ഒട്ടേറെത്തവണ വിളിച്ചെങ്കിലും ഫോൺ കിട്ടിയപ്പോൾ രാത്രിയായി. രാത്രി 8 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇനി ഡാർജീലിങ്ങിലെ നേതാക്കളെക്കൂടി കാണാൻ പോകുന്നുണ്ടെന്ന് അറിയിച്ചപ്പോൾ ഹിൽറോഡ് ഡ്രൈവിങ് അറിയാമോ? എന്നായി അദ്ദേഹത്തിന്റെ ചോദ്യം. കേരളത്തിൽ നിറയെ മലകളുള്ള ഇടുക്കി ജില്ലക്കാരനാണ് കൂടെയുള്ളതെന്ന് സാക്കിർ മറുപടി പറഞ്ഞു. രാത്രി 9 മണിയോടെ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ കനത്ത മഴയിൽ ഓടിനിടയിലൂടെ നനുത്തിറങ്ങുന്ന വെള്ളത്തുള്ളികൾ തുടച്ചുമാറ്റി അദ്ദേഹം കൈവീശി.


മഞ്ഞിൽ മായാത്ത വഴികൾ 

സിലിഗുഡിയിലേക്കുള്ള യാത്രയിൽ നക്സൽബാരി എന്ന സ്ഥലം ശ്രദ്ധയിൽപ്പെട്ടിരുന്നു. നക്സൽ പ്രസ്ഥാനം വേരുപിടിച്ച നാട്. അവിടെ പോയി ഒരു സ്റ്റോറി ചെയ്യാവുന്നതാണ് പിറ്റേന്ന് രാവിലെ അവിടേക്കു തിരിച്ചു. വെടിവയ്പിൽ മരിച്ചവരുടെ സ്മാരകം അവിടെയുണ്ട്. ആളുകളോട് ഈ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു പിടിയുമില്ല. ഒടുവിൽ അന്വേഷിച്ച് സ്മാരകത്തിലെത്തി. അടുത്ത ലക്ഷ്യം മലമടക്കുകൾക്കപ്പുറമുള്ള മിറിക്.  സിലിഗുഡിയിൽ നിന്നും 10 കിലോമീറ്റർ അപ്പുറത്ത് ബാലാസൻ നദിക്ക് കുറുകെയുള്ള ദുധിയ ഇരുമ്പുപാലം കയറിയാൽ മലകയറ്റം തുടങ്ങുകയായി. 30 കിലോമീറ്റർ അകലം മാത്രമേ മലമുകളിലെ മിറിക്കിലേക്കുള്ളുവെങ്കിലും കൊക്കകളും തേയിലത്തോട്ടങ്ങളുമെല്ലാം കടന്ന് വളഞ്ഞു പുളഞ്ഞ് അവിടെയെത്തണമെങ്കിൽ ഇത്തിരി നേരം പിടിക്കും. പോരാതെ കോടമഞ്ഞിറങ്ങി വഴി കാണാതായാൽ മലയിറങ്ങി എത്തുന്ന വാഹനങ്ങളെ ജാഗ്രതയോടെ നോക്കിവേണം യാത്രചെയ്യാനും. വഴിയിലെങ്ങും ഷെർപ്പകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുതുകിൽ കുട്ടകളുമായി ആളുകൾ പോകുന്നു. കടന്നുപോന്ന വഴികൾ പിന്നിൽ പാമ്പുകൾ ഇഴയുംപോലെ കാണാനാകുന്നു.

ഒന്നര മണിക്കൂർ നേരത്ത കയറ്റത്തിനുശേഷം മിറിക്കിലെ തടാകക്കരയിലെത്തി. കോവിഡിൽ പൂട്ടിയിട്ട പല ബോട്ടുകളും നശിച്ച് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. കറുത്ത നിറമായ വെള്ളത്തിൽ മീനുകൾ ശ്വാസത്തിനായി പിടയുന്നു. അതിനെ മുതലാക്കി നീർക്കാക്കകൾ അവയെ കൊത്തിയെടുത്ത് ഊളിയിടുന്നു. ഗൂർഖ ജൻ മുക്തിമോർച്ച നേതാക്കളെ അവിടെനിന്നു ഫോൺ‌ വിളിച്ചുനോക്കി. മിക്ക സ്ഥലങ്ങളിലും റേഞ്ചില്ല. ‍ഞങ്ങളുടെ ഫോണിലെ റേഞ്ചും വന്നും പോയുമിരിക്കുന്നു. കനത്ത മൂടൽമഞ്ഞ് തടാകത്തെ മൂടാനെത്തുന്നു. പിന്നാലെ മഴയും വരുന്നുണ്ട്. ഇനി മലയിറങ്ങിയില്ലെങ്കിൽ തിരിച്ചു കൊൽക്കത്തക്കുള്ള യാത്രക്ക് തുടക്കമിടേണ്ടതാണ്. പരമാവധി കിലോമീറ്ററുകൾ ഇന്ന് താണ്ടിയേ മതിയാകൂ. പക്ഷേ രാത്രിക്കു മുൻപേ ഏതെങ്കിലും കരപറ്റുകയും വേണം. മഞ്ഞ് പൂർണമായും മൂടും മുൻപേ അവിടെനിന്നും മടക്കയാത്ര ആരംഭിച്ചു.

(ഹ്യൂണ്ടായ് സാന്‍ട്രോ, വെര്‍ണ, മാരുതി സെലേറിയോ, ബ്രെസ എന്നീ വാഹനങ്ങളിലായി 3500 കിലോമീറ്ററിലേറെ ദൂരമാണ് 20ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ താണ്ടിയത്.)
https://www.manoramaonline.com/news/latest-news/2021/03/15/election-travelogue-through-santhinikethan-salthora-bengal.html?fbclid=IwAR1eM5sjpT9Ct3AQMKSqv5hCzjcXVV0KLUt4wpYZcANDB1t7Qsl2dIkOqMM 

2021, ജനുവരി 8, വെള്ളിയാഴ്‌ച

ആനക്കുഞ്ഞനെ പിടിച്ച ശേഷം ഇതാ ഒരു ജല്ലിക്കട്ടു കഥ:





ഇന്നലെ ഉച്ചയോടെയാണ് കശാപ്പുകാര് കൊണ്ടുവന്ന പോത്തുകള് നഗരത്തിലൂടെ ഓടിയതായും പിഡബ്ല്യൂഡി ഓഫിസ് വളപ്പില് കയറി നില്ക്കുന്നതായും മാധ്യമ പ്രവര്ത്തകനായ സാജു വിളിച്ചു പറഞ്ഞത്. പെട്ടെന്നു തന്നെ ജല്ലിക്കട്ട് സിനിമയാണ് ഓര്മയിലെത്തിയത്. അവിടെ ചെല്ലുമ്പോള് പിഡബ്ല്യൂഡി ഓഫിസിന്റെ ഗേറ്റ് അടച്ചു കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നു. സിനിമപോലെ ഒരു ജനതയൊന്നും പിന്നാലെ ഓടി തല്ലിക്കൊന്ന് കറിവയ്ക്കാനില്ല. മതില്ക്കെട്ടിനകത്തുള്ള പോത്തിനെ ‘പെണ്കെണിയില് ’ വീഴ്ത്താന് എരുമകളിലൊന്നിനെ അടുത്ത് എത്തിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും പുള്ളി വീഴുന്ന ലക്ഷണമില്ല. ചാനല് ക്യാമറാമാന്മാരിലൊരാള് ഓഫിസിന്റെ മതിലില് കയറിയപാടെ ‘ബൈറ്റ് കൊടുക്കാന്’ പോത്ത് അവിടേക്ക് കുതിച്ചതോടെ ‘ക്യാമറയും’ ‘മാനും’ മറുവശത്തേക്ക് ഒപ്പം ചാടി. നാലു വശത്തുമുള്ള മതിലിനരികില് നിന്നും അവന്റെ പല ആംഗിള് ചിത്രങ്ങള് പകര്ത്തി ഒരു മണിക്കൂര് കടന്നുപോയി. ഒപ്പം ഓടിയ കക്ഷിക്ക് കയര് ഉണ്ടായിരുന്നതിനാല് സമീപത്തെ പാടത്ത് കുടുക്കിലാക്കിയെന്നും ഇവനെ കുടുക്കാന് കൂടുതല് സുന്ദരിയായ ‘എരുമ കുമാരിയുമായി’ വാഹനം പുറപ്പെട്ടിട്ടുണ്ടെന്നും അവിടെ കൂടിയവരിലൊരാള് പറഞ്ഞു. പിന്നാലെ അടുത്ത ‘പെണ്കെണിയെത്തി’. ഒന്നു നോക്കിയശേഷം ‘മിസ്റ്റര് ബ്രഹ്മചാരി’ ചമഞ്ഞ് ആരെങ്കിലും ഈ ക്യാംപസില് കടന്നാല് കുത്തി മലത്തും എന്ന നിലയില് രൂക്ഷമായി ജനത്തെ നോക്കി പേടിപ്പിക്കുന്നുണ്ട്. വില്ലാളി വീരന്മാര്ക്ക് മാലയിട്ടപോലെ ഇടതു ചെവിയില് ചുറ്റി ഒരു വള്ളിച്ചെടിയും. ഓഫിസ് മുറ്റത്ത് കേടായിക്കിടക്കുന്ന റോഡ് റോളറിനടുത്തെത്തി ഇടയ്ക്കു പല്ലിളിച്ചു കാണിക്കും. ( കഴിഞ്ഞ ജന്മത്തില് ‘താമരശേരി ചുരം വഴി’ ഇത് ഓടിച്ച കക്ഷിയെങ്ങാനുമാണോയെന്തോ?) കക്ഷി പെണ്കെണിയില് വീഴില്ലെന്നുകണ്ട് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തവര് നാലുഭാഗത്തുനിന്നും കയര് കുടുക്ക് എറിയാന് തുടങ്ങി. ആദ്യമൊക്കെ കൊമ്പില് കുടുങ്ങിയ കുടുക്കുകള് പുല്ലുപോലെ അഴിച്ചെറിഞ്ഞെങ്കിലും അവസാനം നാലുവശത്തുനിന്നുമുള്ള കുടുക്കെറിയലില് കക്ഷി വീണുപോയി. താഴത്തെ നിലയിലിരിക്കുന്ന ഉച്ചഭക്ഷണം എടുക്കാന് പോലും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്ക്ക് ഇറങ്ങിവരാന് അപ്പോഴാണ് സാധിച്ചത്. ഇന്നോ നാളെയോ അവര് കൊണ്ടുവരുന്ന കറിയില് മിക്കവാറും ഇവനുമുണ്ടാകും.
#Ox #Buffalo #Run #Jallikattu #Angamaly
Josekutty Panackal ⚫ Manorama
മറ്റു ചിത്രങ്ങള് ഇവിടെ: https://www.instagram.com/p/CJxoEMeFimL/...

വിഡിയോ: https://www.manoramaonline.com/.../07/angamaly-buffalo.html

2021, ജനുവരി 5, ചൊവ്വാഴ്ച

കുഞ്ഞനെ പിടിച്ച കഥ:



ഞാനൊരു ന്യൂസ് ഫൊട്ടോഗ്രഫര് ആയതിനാല് ചപ്പും ചവറും മുതല് പുലിയും സിംഹവും വരെ എടുക്കേണ്ടി വരും. ഇന്നലെ അതിന് ഭാഗ്യം ലഭിച്ചത് കാട്ടാനകള്ക്കാണ്. അതും നാട്ടിലിറങ്ങിയപ്പോള്. കാട്ടാനക്കൂട്ടത്തിനിടയില് ഒരു കുഞ്ഞുകുട്ടിയുള്ളതായിരുന്നു അതിലെ ആകര്ഷണം. കോവിഡുകാലത്തിനുശേഷം കോളജ് തുറന്നത് പകര്ത്തിക്കൊണ്ടിരിക്കെയാണ് അങ്കമാലി മൂക്കന്നൂരിനപ്പുറം ഒലിവ്മൗണ്ടില് കാട്ടാനക്കൂട്ടം എത്തിയെന്നറിയുന്നത്. കോളജ് വിദ്യാര്ഥികളെ വിട്ട് നേരെ അവിടേക്ക് വിട്ടു. ഗൂഗിള് മാപ്പില് ആനയെ കാണിക്കാത്തതിനാല് പലവഴി തെറ്റിയാണ് സംഭവ സ്ഥലത്തെത്തിയത്. കാട്ടാന വന്നാല് എന്റെ കാര് ചവിട്ടി മെതിക്കാതിരിക്കാന് ബുദ്ധിപരമായി ഒരു ഇടവഴിയില് ഒതുക്കിയിട്ട് സമീപത്തുകണ്ട 13 വയസുകാരനെയും കൂട്ടി ആന പോയ വഴിയെ നടന്നു. വേണമെങ്കില് എന്റെ ഫോട്ടോയെടുത്ത് ‘ആനയെ കണ്ടയാള് ’എന്ന അടിക്കുറിപ്പോടെ പത്രത്തില് കൊടുത്തോളൂ കേട്ടോ എന്ന സരസകമന്റുമായി അവന് ഒപ്പം കൂടി. കുറെ നടന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര് നില്ക്കുന്ന സ്ഥലത്തെത്തി. വെയില് താഴുമ്പോള് ആനയെ തിരിച്ചയക്കാനുള്ള പദ്ധതികള് ആവിഷ്കരിക്കുകയാണവര്. ‘ദേ! മുകളില് കുറച്ചുമുന്പുണ്ടായിരുന്നു...’ എന്നു കാണുന്നവരൊക്കെ പറയുന്നതല്ലാതെ ഒന്നും കാണുന്നില്ല. ചെറിയൊരു മലയില് 100 ഏക്കറിലേറെ പരന്നുകിടക്കുന്ന റബര്തോട്ടത്തിന്റെ ഏതോ ഭാഗത്ത് ആനയുണ്ട്. അവിടേക്ക് പോകുന്ന ഫോറസ്റ്റ് വാച്ചര്മാര്ക്കൊപ്പമായി പിന്നീടുള്ള യാത്ര. നടപ്പുവഴി പോലുമില്ലാത്ത ഏതൊക്കെയോ കുറ്റിക്കാടിനിടയിലൂടെ ആന നില്ക്കുന്ന സ്ഥലത്തെത്തി. മൂന്ന് ആനകളുടെ മുതുകുമാത്രം കുറ്റിക്കാടിനുമുകളില് കാണാനുണ്ട്. ഇടക്കിടെ അവര് നില്ക്കുന്ന സ്ഥലത്തെ മുള്വേലി തകര്ത്ത് കാണാനെത്തിയവര്ക്കുനേരെ കുതിക്കാന് ശ്രമിക്കുന്നു. അടിക്കാടും മുള്വേലിയും തീര്ത്ത പ്രതിബന്ധങ്ങളില്ലാതെ ചിത്രമെടുക്കാനും ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കുട്ടിയാനയെ കിട്ടാനുമുള്ള ശ്രമത്തില് ആനയുടെ സഞ്ചാരം വീക്ഷിച്ചു ദൂരം കുറെ കടന്നുപോയി. വൈകുന്നേരത്തോടെയാണ് കുട്ടിയെക്കൂടി കാണാവുന്ന തരത്തില് ചിത്രമെടുക്കാവുന്ന ഒരു പൊസിഷനില് ഇവരെ കിട്ടിയത്. പലയിടത്തും ആളും ബഹളവുമായതിനാല് ഈ മലഞ്ചെരുവിലെ റബര് തോട്ടത്തിലൂടെ ആന അങ്ങോട്ടും ഇങ്ങോട്ടും പരക്കംപായല് മാത്രം. വലിയൊരു പാറക്കൂട്ടത്തിന്റെ വിടവ് കിട്ടിയപ്പോള് അതിനുള്ളിലൂടെ പകര്ത്തിയതാണ് ഈ ചിത്രം. കുറച്ചു നേരം കൂടി കാത്തുനിന്നെങ്കിലും ആനയെ വന്നവഴിയിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം പൂര്ണമായും ശരിയാകുന്നില്ല. ഇനി ചിത്രം അയക്കണം എന്നതിനാല് തിരിച്ചുപോകാന് തീരുമാനിച്ചു. കണ്ടൊരു വഴിയിലൂടെ താഴേക്കിറങ്ങിയപ്പോഴാണ് പുതിയൊരു പ്രശ്നം ഉദിച്ചത്. ആനക്കൊപ്പം അങ്ങോട്ടും ഇങ്ങോട്ടും പലവഴികളിലൂടെ ഓടിയതിനാല് ഇവിടം തീര്ത്തും അപരിചിതമായ എനിക്ക് വാഹനത്തിനടുത്തേക്കുള്ള വഴി ഓര്മ്മയില്ല. രാവിലെ മുതല് ഓടിയ പാതകള് ഏതെന്ന് വീണ്ടും ഒാര്മിച്ചുനോക്കി. ആകെ ‘സിഗ്സാഗ്’ രീതിയിലാണ് പോയിരിക്കുന്നത്. നമുക്കുതന്നെ വഴി ഓര്മയില്ലെങ്കില് ആന ഇനി എങ്ങനെ വഴി കണ്ടുപിടിക്കുമോയെന്തോ? എന്ന ചിന്തയോടെ നാട്ടുകാരിലൊരാളുടെ സഹായം തേടി. രാവിലെ വഴിതെറ്റി വന്നപ്പോള് അവസാനം വന്നുചേര്ന്ന വഴിയുടെ പ്രത്യേകതയൊക്കെ പുള്ളിയോട് വിവരിച്ചു. ആ സ്ഥലത്തെത്താന് ഏകദേശം ഒന്നര കിലോമീറ്റര് ദൂരമുണ്ടെന്നും അത് ഈ മലയുടെ മറുവശത്താണെന്നും അദ്ദേഹം പറഞ്ഞു. വളഞ്ഞുകിടക്കുന്ന വഴികള് താണ്ടി അവിടെയെത്തിയപ്പോള് ദാ കിടക്കുന്നു എന്റെ കാര് ഒന്നും മിണ്ടാതെ.

NB: ഒരു ആന ക്യാമറ തള്ളി മറിക്കുന്ന ലോഗോ ഫോട്ടോ അടിക്കുറിപ്പിനൊപ്പമുള്ളത് ഈ തള്ളിനെ ഉദ്ദേശിച്ചല്ല കേട്ടോ. അത് ‘നുമ്മടെ’ ഒരു ശൈലിയാണ്. 😁
#WildElephant #Elephant #Calf #Edalakkad #Mookkannur #Angamaly #MyLifeBook #PhotoJournalism #NewsPhotography
Josekutty Panackal ⚫ Manorama 

2020, നവംബർ 2, തിങ്കളാഴ്‌ച

കോവിഡുകാല വാർത്താ ചിത്രങ്ങൾ


കോവിഡുകാലമാണ്. പഴയപോലെ ഏതിടത്തിലും ചെന്ന് ചിത്രമെടുക്കുന്ന വാര്‍ത്താ ചിത്രരീതിക്ക് കഴിഞ്ഞ 7 മാസമായി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്റര്‍വ്യൂ ചിത്രങ്ങളിലാണ് ഏറ്റവും അത് പ്രതിഫലിക്കുന്നത്. കഴിവതും വിവരങ്ങളെല്ലാം ഫോണിലെടുക്കും പക്ഷേ ചിത്രം എടുക്കാന്‍ ആളുടെ അടുത്ത് എത്താതെ നിര്‍വാഹമില്ലല്ലോ. എത്തിയാലും വീടിനുള്ളിലോ സ്ഥാപനത്തിലോ പ്രവേശിക്കാതെയാണ് ചിത്രമെടുക്കാന്‍ ശ്രമിക്കാറ്. പുറത്തേക്ക് വരാമോയെന്ന് ആദ്യം ചോദിക്കും. അതിനും കഴിയാത്തവരാണെങ്കില്‍ വാതില്‍പടിവരെയെങ്കിലും എത്തിക്കിട്ടിയാല്‍ മുറ്റത്തു നിന്ന് സൂം ലെന്‍സില്‍ കാര്യം കഴിക്കും. അത്തരമൊന്നാണ് ഇതോടൊപ്പം. 84 വയസിന്റെ കൊച്ച് ആഘോഷം നടക്കുന്ന കവി എന്‍.കെ. ദേശത്തിന്റെ ചിത്രം എടുക്കണം. പക്ഷേ അദ്ദേഹത്തിന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാനൊക്കെ ഒന്നിലേറെ ആളുകളുടെ സഹായം വേണം. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ വീടിനുള്ളില്‍ ഓണ്‍ലൈനില്‍ പുസ്തക പ്രകാശനവും പിറന്നാള്‍ ആഘോഷവുമൊക്കെ നടക്കുന്നു. മാസ്ക് വച്ചും വയ്ക്കാതെയുമൊക്കെ ആളുകള്‍ അകത്തുണ്ട്. പറ്റിയ ആംഗിളിലുള്ളൊരു ജനല്‍ പാളി കണ്ടെത്തി അത് അകത്തുള്ളവരെക്കൊണ്ട് തുറപ്പിച്ചു. ആ ജനല്‍പാളിക്കുള്ളിലൂടെ എടുത്ത ഒരു വാതില്‍പുറ ചിത്രീകരണമാണ് ഈ ചിത്രം.  
#MyLifeBook #BehindThePhoto #BehindThePicture #NKDesom #Poet #BirthDay #CovidSeason #NewsPhotography #PhotoJournalism 
Josekutty Panackal / Manorama 

2020, ഏപ്രിൽ 12, ഞായറാഴ്‌ച

കോവിഡ് കാലത്തെ പൊന്മലയിൽ


പൊന്‍മല കയറ്റം മുത്തപ്പോ!! പൊന്‍മല കയറ്റം... ഈ ശബ്ദം എവിടെയും കേള്‍ക്കാനില്ല. ആകെ നിശബ്ദത. ഇടക്കിടെ  ചീവീടുകളുടെ ചെവി തുളയ്ക്കുന്ന ശബ്ദം. മലയാറ്റൂര്‍ താഴത്തെ പള്ളിയില്‍ നിന്നും മലയാള മനോരമയ്ക്കായി പ്രത്യേക അനുവാദം വാങ്ങി മലകയറാനെത്തുമ്പോള്‍ പുരോഹിതനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദിക്കാനുണ്ടായിരുന്നത് തനിച്ചാണോ മുകളിലേക്ക് പോകുന്നതെന്നായിരുന്നു. അതെ എന്ന് അറിയിച്ചപ്പോള്‍ സഹായിക്കാന്‍ വഴിയിലാരും ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കി. മുന്‍ വര്‍ഷങ്ങളിലെല്ലാം രണ്ടും മൂന്നും തവണ ഓരോ സീസണിലും ഇവിടുത്തെ തിരക്ക് എടുക്കാന്‍ എത്താറുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്വയം വാഹനം ഓടിച്ചെത്തി ഒപ്പം ആരുമില്ലാതെ കാട്ടിലൂടൊരു മലകയറ്റം. അതും പുതിയൊരു അനുഭവമാകട്ടെ എന്ന ലക്ഷ്യത്തോടെ അടിവാരത്തുള്ള ഏക മനുഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പാറാശേരിയോട് യാത്രപറഞ്ഞു കയറ്റം തുടങ്ങി. കുരിശിന്റെ വഴിയിലെ 14 ഇടങ്ങളില്‍ ഒന്നാം സ്ഥലം എത്തുക എന്നതാണ് മലയാറ്റൂരിലെ ഏറ്റവും വലിയ കടമ്പ. മറ്റ് 13 എണ്ണവും തമ്മില്‍ വലിയ ദൂരത്തിലല്ല ഉള്ളത്. ഒന്നാം സ്ഥലത്തേക്കുള്ളയാത്രയില്‍ ഇടയിലൊരു നിരപ്പുണ്ട്. കഴിഞ്ഞ വര്‍ഷം പൊന്‍പണം ഇറക്കുമ്പോള്‍ ഇവിടെ വലിയൊരു ജനക്കൂട്ടം കൂടി നിന്നിരുന്ന ചിത്രം എടുത്തത് ഈ അവസരത്തില്‍ ഓര്‍ത്തു. മനുഷ്യ സ്പര്‍ശം ഇല്ലാതായതോടെ ഈ വഴിയില്‍ ഏതൊക്കെയോ കാട്ടുചെടികളുടെ വിത്തുകള്‍ വീണ് മുളച്ചുതുടങ്ങിയിരിക്കുന്നു. ഒപ്പം കാറ്റില്‍ പറന്നുവന്ന ഇലകള്‍ വഴിയാകെ മൂടിയിരിക്കുന്നു.  1-ാം സ്ഥലം എത്തും മുന്‍പ് ആരോ ഉപേക്ഷിച്ചു പോയ വലിയൊരു മരക്കുരിശിനു സമീപം അത്യാസന്ന നിലയിലാകുന്നവരെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍ ചാരി വച്ചിരിക്കുന്നു. ചുമട്ടുകാരും കച്ചവടക്കാരും കല്ലില്‍ നിന്നും കല്ലിലേക്ക് ചാടി തിടുക്കത്തില്‍ പോകുന്ന ദൃശ്യവും കാണാനില്ല. പാതയോരത്തെ കോളാമ്പി ഉച്ചഭാഷിണികള്‍ കെട്ടിയിട്ടുണ്ടെങ്കിലും നിശബ്ദമാണ്. വെളിച്ചം തരാന്‍ താല്‍ക്കാലികമായി സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ താഴെത്തന്നെ കിടക്കുന്നു. ചീവീടുകളുടെ ശബ്ദം ഏറിവരുന്നുണ്ട്.  കൂടിക്കിടക്കുന്ന ഇലകള്‍ക്കിടയിലൂടെ എന്തൊക്കെയോ ജീവികള്‍ തലങ്ങും വിലങ്ങും പായുന്നു. പാമ്പുകളെ മാത്രം കാണരുതേയെന്ന് പ്രാര്‍ഥിച്ച് ഇലകളില്‍ പരമാവധി ചവിട്ടാതെ കല്ലുകളിലൂടെ മാത്രം നടക്കാന്‍ നോക്കി.


 ഒന്നാം സ്ഥലത്തെ കുരിശിനു സമീപം മെഴുകുതിരി കത്തിക്കാനുള്ള പ്രത്യേക ഇടത്തില്‍ മുന്‍പ് കത്തിയമര്‍ന്ന തിരികളുടെ മെഴുക് മാത്രം പുറത്തേക്ക് എത്തി നോക്കുന്നു.  വഴിയിലെ കുടിവെള്ള പൈപ്പില്‍ ഗ്ലാസുകള്‍ കമിഴ്ത്തി വച്ചിരിക്കുന്നു. ടാപ്പ് തുറന്നുനോക്കി. ഇല്ല! തുള്ളി വെള്ളം വരുന്നില്ല. അല്ലെങ്കില്‍ത്തന്നെ തീര്‍ഥാടകരെ നിരോധിച്ചിരിക്കുന്ന ഇവിടെ എന്തിന് വെള്ളം? 10-ാം സ്ഥലവും കഴിഞ്ഞ് 11ലേക്ക് നീങ്ങുന്നതിനിടയില്‍ മുന്നിലൂടെ വിചിത്ര നിറത്തിലുള്ള 2 ചെറു ജീവികള്‍ പാഞ്ഞുപോയി. പാമ്പിനെ മനസില്‍ കരുതി നടന്നതിനാല്‍ പെട്ടെന്ന് പാമ്പ് തന്നെയെന്ന് ധരിച്ച് കല്ലിലേക്ക് ചാടിക്കയറി.  പ്രത്യേക നിറത്തിലുള്ള രണ്ട് ഓന്തുകള്‍ മനുഷ്യ സാന്നിധ്യമറിഞ്ഞ് ഒപ്പം സമീപത്തെ മറ്റൊരു കല്ലിലേക്കും കയറി. ഇവയായിരുന്നു പാഞ്ഞുപോയവയെന്ന് കണ്ടതോടെ സമാ
ധാനമായി. അവ എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. കുറച്ച് ചിത്രങ്ങള്‍ എടുക്കുന്നതുവരെ അവര്‍ ‘പോസ്’ ചെയ്തുതന്നു. ഇനി മലമുകളിലേക്ക് അധിക ദൂരമില്ല. 12-ാം സ്ഥലത്തിന് തൊട്ടടുത്ത് മാവില്‍ മാങ്ങകള്‍ കായ്ച്ചു പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. തീര്‍ഥാടകര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവയെല്ലാം വിവിധ ദേശങ്ങളില്‍ എത്തിയേനെയെന്ന് ചിന്തിച്ചു.  ഇവിടെ നിന്നും മുകളിലേക്ക് ഏതാനും സിമന്റ് പടികള്‍ ഉണ്ട്. സാധാരണ ഇവിടെയെത്തുമ്പോഴേക്കും ആളുകള്‍ തളര്‍ന്ന് ഇരിക്കാറുള്ള പടികളാണ്. എല്ലാം ശൂന്യം. വലിയ കുരിശുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ അവ സ്ഥാപിക്കാറുള്ള മരങ്ങള്‍ ഒക്കെ നിവര്‍ന്നു നില്‍ക്കുന്നു. പുതിയ ഒരു കുരിശുപോലും എവിടെയും കാണാനില്ല. 13-ാം സ്ഥലത്തോടു ചേര്‍ന്ന് ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വലിയ തിരക്കുള്ളൊരു കടയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള പരമാവധി സാധനങ്ങളെല്ലാം അവര്‍ കൊണ്ടുപോയിരിക്കുന്നു. ബാക്കിയുള്ളവ അവിടെ വലിയൊരു ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കെട്ടി വച്ചിട്ടുണ്ട്. പുറത്ത് സോഡാക്കുപ്പികളുടെ അടപ്പുകള്‍ കൂടിക്കിടക്കുന്നവയ്ക്കിടയില്‍ നിന്നും പുതുമഴയുടെ കരുത്തില്‍ തണ്ണിമത്തന്‍ വിത്തുകള്‍ കൂട്ടത്തോടെ മുളച്ചു പൊന്തിയിട്ടുണ്ട്. 
ഏറ്റവും അവസാനത്തെ 14-ാം സ്ഥലവും കടന്ന് മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തിലെത്തിയപ്പോള്‍ അവിടെ ഇതര സംസ്ഥാനക്കാരായ 3 ജോലിക്കാര്‍ ഇലകള്‍ അടിച്ചു വൃത്തിയാക്കുന്നുണ്ട്. സമയം എത്രയായി എന്ന് അവര്‍ ചോദിച്ചു. സമയം ഉച്ച 12.57. 
നിശബ്ദത പാലിക്കുക എന്ന സന്ദേശം പലയിടങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. അതെ ആകെ നിശബ്ദമാണ്, മലമുകളും താഴ്‌വാരവുമെല്ലാം.
© Josekutty Panackal 09 April 2020 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...