#Experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Experience എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിനിറുത്തുമോ?

കേരള ഹൈക്കോടതി രാത്രികാലങ്ങളിൽ ശബ്ദത്തിലുള്ള വെടിക്കെട്ട് നിരോധിച്ചു. ആയിക്കോട്ടെ നല്ല കാര്യം. വിചിത്രമായ ഈ ആചാരത്തിന് ഇത്രയെങ്കിലും തടയിടാൻ കഴിഞ്ഞത് നന്നായി. കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ടപകടത്തിൽ മരിച്ച നൂറിലേറെ ആളുകളുടെ സ്മരണയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരാരും അതിൽപ്പെടാത്തതിൽ ആശ്വാസംകൊള്ളുകയും ചെയ്യുന്നു. സാധാരണ ആളുകൂടുന്നിടത്തൊക്കെ മാധ്യമപ്രവർത്തകനും മുൻപന്തിയിലുണ്ടാകും. എന്നാൽ പത്രങ്ങളുടെ ഡെഡ് ലൈനിനുശേഷവും ചാനലുകളുടെ ലൈവില്ലാ സമയത്തും ഈ പരിപാടി നടന്നതിനാൽ അത്രയേറെ മുൻപന്തിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങിന് ആരുമുണ്ടായിരുന്നില്ല. പതിവുപോലെ വെടിക്കെട്ടെടുത്ത് അത് അവസാന എഡിഷനിലേക്ക് ചേർക്കാൻ ഫൊട്ടോഗ്രഫർമാർ പോയ നേരത്തായിരുന്നു സംഭവം. വെടിക്കെട്ടിന്റെ വർണവിസ്മയം ഒരു ഫ്രെയിമിൽ  ഒപ്പിയെടുക്കാൻ അടുത്തുനിന്നാൽ സാധിക്കില്ലാത്തതിനാൽ മാധ്യമ ഫൊട്ടോഗ്രഫർമാർ‌ സംരക്ഷിതമായ അകലം പാലിക്കുന്നതും തുണയായി. ദൈവത്തിനും മാധ്യമ ഡെഡ് ലൈനുകൾക്കും സംഘാടകർക്കും നന്ദി.

കേരളത്തിൽ വെടിക്കെട്ടിനായി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കരിമരുന്ന് ബോൾ.
പുറ്റിങ്ങൽ ക്ഷേത്രത്തിൽ കൊല്ലം പതിപ്പിൽ ജോലി ചെയ്യുന്ന കാലത്ത് വെടിക്കെട്ട് ചിത്രം പകർത്താൻ ഞാനും പോയിട്ടുണ്ട്. ജോലിയുടെ ഭാഗമല്ലെങ്കിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിനോക്കുക പോലുമില്ല. തൃശൂർ പൂരവും, ഉത്രാളിക്കാവ് വെടിക്കെട്ടും, മരട് വെടിക്കെട്ടുമെല്ലാം ഇങ്ങനെ ജോലിയുടെ ഭാഗമായി മാത്രം ഞാൻ  ക്യാമറയിൽ പകർത്തിയവയാണ്. വെടിക്കെട്ടു ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ചെവിപൊത്താനാകാതെ ക്യാമറ ക്ലിക്കിൽ മാത്രം ശ്രദ്ധിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷം. എന്തിനാണ് ഇത്രയേറെ ശബ്ദത്തിൽ ആളുകളെ ഭയപ്പെടുത്തി ഈ സംഭവം മുന്നോട്ടുകൊണ്ടുപോകുന്നത്? ചെവിപൊത്തിയും മുഖം ചുളിച്ചുമല്ലാതെ ചിരിച്ചുകൊണ്ട് ശബ്ദത്തിലുള്ള വെടിക്കെട്ടുകാണുന്ന ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ആകാശത്ത് വർണവിസ്മയം വിരിയുന്ന സമയത്തുമാത്രമാണ് ആളുകളിൽ ചിരിവിരിയുന്നതും കണ്ടിട്ടുള്ളത്.

ചൈനീസ് കായികമേളയുടെ വെടിക്കെട്ട്.
 ശബ്ദമലിനീകരണത്തിന്റെ കണക്കെല്ലാം ഡെസിബൽ കണക്കിൽ പുറത്തുവിടുമ്പോൾ ഇതും മനുഷ്യന്റെ ചെവിക്ക്  ഹാനികരമല്ലേ എന്നൊരു അന്വേഷണം ആകാവുന്നതാണ്. വർണം വിരിയിക്കുന്ന ചെവി പൊത്തേണ്ടാത്ത വെടിക്കെട്ടിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ചൈനയിലെ രാജ്യാന്തര കായികമേളയുടെ തുടക്കവും ഒടുക്കവും നിരന്തരമായി വെടിക്കെട്ട് പൂരം തന്നെയാണുള്ളത്. പക്ഷേ ഒരിക്കൽപോലും ക്യാമറ ക്ലിക് ബട്ടണിൽ നിന്നും ചെവിപൊത്താൻ കൈവലിക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഒഴിവാക്കാനാകാത്ത നമ്മുടെനാട്ടുകാർക്കും ഈ സംഗതി നടപ്പാക്കാവുന്നതാണ്. ഇനി ശബ്ദം കേട്ടേമതിയാകൂ എന്നുള്ളവർക്ക് വയർഫ്രീയായുള്ള ഒരു ഹെഡ്ഫോണും നൽകുക. ഇടക്കിടെ റെക്കോഡ് ചെയ്ത വെടി ശബ്ദങ്ങൾ വർണവിസ്മയം വിരിയുന്ന അതേസമയത്ത് ചെവിയടപ്പിക്കുന്നരീതിയിൽ പ്ലേ ചെയ്യുക. കേട്ടുരസിക്കട്ടെ.

#Ban #Dangerous #FireWorks #Kerala


2016, മാർച്ച് 30, ബുധനാഴ്‌ച

മലയാളിക്കൊരു ബംഗാളി അടി. അതും വെറുതെ!


അതൊരു റാലിതന്നെയായിരുന്നു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ കോളജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെത്തുവെന്ന് കൊൽക്കത്തയിൽ നിന്നും അറിഞ്ഞാണ് അവിടെയെത്തിയത്. തിരഞ്ഞെടുപ്പ് കവർചെയ്യാൻ ഇവിടെയെത്തിയിട്ട് ദീദിയെന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ ഒരു ചടങ്ങെങ്കിലും കവർചെയ്യാതെ എങ്ങിനെ കേരളത്തിലേക്ക് മടങ്ങും? കേരളത്തിലെ മുഖ്യമന്ത്രി ഒഴികെ മറ്റാരെയും മുൻകൂട്ടി അറിയിക്കാതെ തൊട്ടടുത്തുനിന്ന് ചിത്രമെടുക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന ബോധ്യം മനസിലുള്ളതുകൊണ്ട് മൈതാനിയുടെ ഏത് ഭാഗത്താണു ദീദിയുടെ സ്റ്റേജെന്നുതപ്പി നടന്നു. ഇല്ല! സ്റ്റേജിന്റെ പൊടിപോലുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിപാടി ഇവിടെത്തന്നെയല്ലേയെന്ന് ചോദിച്ചപ്പോൾ സംഗതി ഇവിടെത്തന്നെ പക്ഷേ സ്റ്റേജില്ലാത്ത പരിപാടിയാണെത്രെ. ഹൊ! അപ്പോൾ ഈശ്വര പ്രാർഥന, സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, നന്ദിയോട് നന്ദി.... കൃതജ്ഞത ഇതൊന്നുമില്ലാത്ത പരിപാടി... ആഹാ! അതുകൊള്ളാം മനസിൽ ലഡുപൊട്ടി.  പിന്നെ എങ്ങനെയാണ് പരിപാടി? ദീദി ഹെലികോപ്റ്ററിൽ വരും, ഇറങ്ങി റോഡിലൂടെ ഒറ്റ നടപ്പങ്ങുനടക്കും പറ്റുന്നവരൊക്കെ കൂടെ നടന്നോണം. ഈ പെണ്ണുംപുള്ളയുടെ ഒപ്പം നടന്ന് പോകാൻ ഈ പ്രദേശത്തെങ്ങാനും ആളുണ്ടോ? ചുറ്റുംനോക്കി. കുറച്ച് പൊലീസും പാർട്ടിപ്രവർത്തകരും അവരുടെ വൊളന്റിയേഴ്സുമല്ലാതെ ആരെയും കാണാനില്ല. 

കേരളത്തിൽ നിന്നുവന്ന മാധ്യമപ്രവർത്തകനാണ് ഞാനീ നാട്ടുകാരനല്ല അപാകത എന്തെങ്കിലുമുണ്ടെങ്കിൽ മുന്നേ അറിയിക്കണം എന്ന ലൈനിൽ മുതിർന്ന പൊലീസ് ഓഫിസർമാർക്ക് മുന്നിലൂടെ ക്യാമറയുമായി മൂന്നുനാലുവട്ടം നടന്നുനോക്കി. ബംഗാളിക്കും മലയാളിക്കും കാഴ്ചയിൽ സമാനതയുള്ളതുകൊണ്ടാവാം പൊലീസ് ഓഫിസർമാർ ഏതോ ബംഗാളി മാധ്യമപ്രവർത്തകൻ എന്നനിലയിൽ തീരെ മൈൻഡുചെയ്യാതിരിക്കുന്നു. ഹെലികോപ്റ്റർ എത്താറായി അങ്ങിങ്ങായി നിൽ‌ക്കുന്നവരെയൊക്കെ പൊലീസ് അവിടെനിന്നുമാറ്റുന്നു. എന്റെ അടുത്തുനിന്നവരെയും മാറ്റുന്നുണ്ട് പക്ഷേ ബംഗാളിയിൽ എന്തോ എന്നോടും പിന്നിലേക്ക് ചൂണ്ടിക്കാണ്ടി പറഞ്ഞു. മീഡിയ എന്നും ലോറി എന്നും രണ്ടുവാക്കുകൾ അതിലുണ്ടായിരുന്നതിനാൽ സംഗതി ഊഹിച്ചെടുത്തു. പിന്നിലേക്ക് നീങ്ങിവരുന്ന ലോറിയിൽ കയറാനാണ് പൊലീസ് പറഞ്ഞത്.  അതാ കുറെ ബംഗാളി പത്രക്കാരും ടിവിക്കാരും ലോറിയിൽ ചാടിക്കയറുന്നു. അപ്പോൾ സംഗതി ശരിതന്നെ. പിന്നാലെ ദീദിയുടെ ഹെലികോപ്റ്റർ മൈതാനത്തിറങ്ങി പൊടിപടലം വകവയ്ക്കാതെ കുറെ പ്രവർത്തകർ മൈതാനിയിലേക്ക് ഓടുന്നുണ്ട്. പൊടിയടങ്ങിയപ്പോൾ സാരിയുടുത്തൊരു വനിത ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഊർന്നിറങ്ങുന്നു. നിലത്ത് കാൽതൊട്ടപാടെ അതാപോകുന്നു സംരക്ഷണവേലിക്കരികിലേക്ക്. തൊട്ടടുത്തനിമിഷം കറന്റടിച്ചതുപോലെ തിരിച്ചുവരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും ഓടുന്നു. ഏതൊരു പരിപാടിയുടെയും ആദ്യ നിമിഷങ്ങൾക്കായി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതുപൊലെതന്നെ ലോറിയിൽ മഹാബഹളം. മമതയെ വ്യക്തമായി കാണാൻ പാടില്ലാത്ത തരത്തിൽ മാധ്യമപ്രവർത്തകരെ കയറ്റിയ ലോറി നിറുത്തിയിരിക്കുന്നതാണ് ആദ്യ പ്രശ്നം. ലോറി ഒരടിപോലും പിന്നോട്ടെടുത്താൽ അപ്പോൾ ഡ്രൈവറെ തല്ലും എന്ന രീതിയിൽ പൊലീസും നിൽപ്പുണ്ട്. മമത വേഗത്തിൽ നടന്നുവന്ന് റോഡിൽകയറി സംഗതികൾ ആകെയൊന്ന് വീക്ഷിച്ചു. സ്ഥലത്തെ സ്ഥാർഥിയെ തനിക്കരികിലേക്ക് ചേർത്തുനിറുത്തി നടത്തം ആരംഭിച്ചു. മിനിറ്റുകൾക്കുമുൻപ് അവിടെ കണ്ടരീതിയിലായിരുന്നില്ല പിന്നീടുകണ്ടത്. എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയ ജനം മമതക്കൊപ്പം നടക്കുന്നു. പക്ഷേ ആരെയും തനിക്ക് മുന്നിലേക്ക് കയറ്റിവിടാൻ അവർ അനുവദിക്കുന്നില്ല. തന്റെ മുന്നിൽ നടന്നുകയറാൻ നോക്കുന്നവരെയൊക്കെ പിന്നിലേക്ക് പോകാൻ അവർ ഇടക്കിടെ നിർദേശം നൽകും. ഒരു കിലോമീറ്റർ കഴിഞ്ഞ് മിഡ്നാപൂർ ഗാന്ധിപ്രതിമക്ക് സമീപം എത്തിയപ്പോഴേക്കും പലരും തളർന്നു. സാരിത്തലപ്പുകൊണ്ട് മുഖ്യമന്ത്രി ഇടക്കിടെ മുഖം ഒപ്പുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ആരൊക്കെയോ ജമന്തിപൂമാലകൾ റോഡിലേക്കെറിഞ്ഞു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കൂപ്പുകൈകാണിച്ചുള്ള അഭിവാദ്യം നിറുത്തി പൂമാലകൾ എറിയരുതെന്ന് കെട്ടിടത്തിന് മുകളിലുള്ളവർക്ക് നിർദേശം നൽകുന്നു. ഇതുകണ്ട് പിന്നാലെയെത്തിയ എല്ലാവരും നിർദേശം നൽകുന്നവരായി മാറുന്നു. റോഡിൽ വീണ പൂമാലയൊക്കെ പെറുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മമത നിർദേശവും നൽകി. 

പെറുക്കിയെടുത്ത പൂമാല എവിടേക്ക് മാറ്റിയന്ന് പിന്നെ കാണാൻ കഴിഞ്ഞില്ല കാരണം അതിലും വലിയൊരു ജനസാഗരം പിന്നാലെ ഇരച്ചുവരുന്നുണ്ടായിരുന്നു. റോഡിന് ഇരുവശത്തുനിന്നുമുള്ളവർ മമതയുടെ വഴിയിലേക്ക് കയറാതിരിക്കാൻ കയറുമായി ഇരുവശങ്ങളിലൂടെയും പ്രവർത്തകർ കുതിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ആൺ-പെണ്‍ സെക്യൂരിറ്റി സംഘം കറുത്ത കണ്ണടധരിച്ച് മമതക്കിരുവശവും ബലംപിടിച്ചു നീങ്ങുന്നുണ്ട്. പക്ഷേ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പമെത്താൻ അവരും നന്നേപാടുപെടുന്നുണ്ട്. അടുത്തവളവുതിരിഞ്ഞതും മാധ്യമലോറിയുടെ കാഴ്ചയിൽ നിന്നും മമത മറഞ്ഞു. പിന്നെയൊരു പൂരമായിരുന്നു ലോറിയിൽ. പ്ലാന്റ്ഫോമിന്റെ കമ്പിയിൽ കാൽകൊണ്ട് തൂങ്ങിനിന്നിരുന്ന എന്റെ തുടയിലടിച്ച് ഏതോ ബംഗാളി പത്രക്കാരൻ ലോറി ഡ്രൈവർക്ക് വണ്ടിനിറുത്താൻ നിർദേശം നൽകുന്നു. ‘അത് എന്റെ കാലാണ് സഹോദരാ, നിങ്ങൾ ലോറിയുടെ ബോഡിയിൽ അടിക്കൂ’ എന്നുള്ള എന്റെ ശബ്ദമൊന്നും പുള്ളിക്കാരൻ ശ്രദ്ധിക്കുന്നില്ല. കാലിൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ തമിഴ് സിനിമയിലേതുപോലെ ‘ഡാാായ്....’എന്നൊരു ശബ്ദം കണ്ഠത്തിൽ നിന്നും ഉയർന്നതോടെയാണ് അദ്ദേഹത്തിന് സ്ഥലകാലബോധമുണ്ടായത്. സിംപിൾ ഒരു ചിരിയും ചിരിച്ച് അദ്ദേഹം ലോറിയുടെ ബോഡിയിൽ അടിക്കാൻ തുടങ്ങി. ലോറി നിന്നപാടെ പാർട്ടിക്കാരും പൊലീസ് ഓടിവന്ന് മുന്നോട്ടെടുക്കാൻ ആ‍‍ജ്ഞാപിച്ചു. മുന്നോട്ടെടുത്താൽ ശരിയാക്കുമെന്ന് മാധ്യമക്കാരും. ആകെക്കൂടി വെട്ടിലായ പരുവത്തിൽ ഡ്രൈവറും. പത്തിരുപത് സെക്കൻഡിനുള്ളിൽ മമത കാഴ്ചക്കുള്ളിലെത്തി. വളവിലെത്തിയപ്പോൾ അവർക്കൊരു ഫോൺകോൾ വരികയും അത് അറ്റൻഡുചെയ്ത് റോഡിൽ നിന്നതുമാണ് മാധ്യമലോറിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും അവർ മറയാൻ കാരണമായത്. അതിന്റെ പേരിൽ കാലിൽ അടികിട്ടിയതോ എനിക്കും. ങാ! പിന്നെ ഒരു ബംഗാൾ ഓർമ്മക്ക് അതും കിടക്കട്ടെ. 




2015, ജൂലൈ 4, ശനിയാഴ്‌ച

പാവയ്ക്കുമുണ്ടാകും കഥപറയാൻ...


                             ചില അവസരങ്ങള്‍ ന്യൂസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. മറ്റുചിലതാകട്ടെ കണ്ണുനനയിപ്പിക്കും.  പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേന, ആതുരസേവന രംഗത്തുള്ളവര്‍ എന്നിവരെപ്പോലെതന്നെ പലപ്പോഴും മാധ്യമപ്രവര്‍ത്തകരും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മരണങ്ങളിലും അപകട സ്ഥലങ്ങളിലും റിപ്പോര്‍ട്ടിങ്ങിനായി എത്തേണ്ടിവരും. ദുഖം തളം കെട്ടിനില്‍ക്കുന്ന ആ സ്ഥലങ്ങളില്‍ പതുങ്ങിനിന്നുചിത്രമെടുക്കുകയും അകന്ന ബന്ധുക്കളോടും അയൽക്കാരോടും സുഹൃത്തുക്കളോടും കാര്യങ്ങള്‍ തിരക്കി വാര്‍ത്ത തയ്യാറാക്കുകയും ചെയ്യുന്ന പഴയ തലമുറ മാധ്യമ സംസ്ക്കാരത്തിന് ഇന്ന് മാറ്റം ഏറെയായി. സ്ഥലത്തുനിന്നും ലൈവായി റിപ്പോര്‍ട്ടിങ് തുടങ്ങിയതോടെ ന്യൂസ് റൂമില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ കണ്ടെത്തേണ്ടസ്ഥിതി വന്നു. അതുകൊണ്ടുതന്നെ മൈക്കുകള്‍ ദുരന്തസ്ഥലത്തും കരച്ചില്‍ക്കാര്‍ക്കിടയിലും എന്തിനേറെ മരിച്ച വൃക്തിയുടെ അടുത്ത ബന്ധുവിലേക്ക് പോലും നീണ്ടുചെന്നു. ഇതിനിടെ സാമൂഹ്യമാധ്യമ ജ്വരം ബാധിച്ചവര്‍ മിനിറ്റുതോറും നല്‍കുന്ന ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ക്കായി  മൊബൈല്‍ ഫോണുകള്‍ മൃതദേഹത്തിലേക്ക് പോലും നീളുന്നു. 
                       ഐങ്കൊമ്പ് ബസ് അപകടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വാഴയിലയില്‍ നിരത്തിയിട്ടിരിക്കുന്ന ഭയാനകമായ ഒരു ദൃശ്യമാണ് എന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ മനസില്‍ ആദ്യമായി ആഴത്തില്‍ പതിഞ്ഞൊരു സംഭവം. ആ ഭയാനകദൃശ്യങ്ങൾക്കിടയിലും പ്രശസ്ത ന്യൂസ് ഫൊട്ടോഗ്രഫര്‍ വിക്ടര്‍ ജോര്‍ജ് എടുത്ത ചിത്രം പിന്നീടാണ് ചര്‍ച്ചാവിഷയമായത്.   മരിച്ചവരുടെദൃശ്യങ്ങൾ കാണാന്‍ ചെറിയൊരു മരക്കമ്പില്‍ പിടിച്ചിരിക്കുന്ന നിരവധി ആളുകളുടെ കൈകളും ഒരാളുടെ മുഖവും മാത്രമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. സംസാരശേഷി ഏറെയുള്ളൊരു ചിത്രം പക്ഷേ പതിയെയാണ് ചര്‍ച്ചാവിഷയമായത്. 
​​
              കണ്ണൂര്‍ കൊലപാതക പരമ്പരയുടെ സമയത്താണ്  മലയാള മനോരമയില്‍ കരച്ചിലും ബഹളവുമില്ലാതെ പി.ആർ‍. ദേവദാസ് എടുത്ത ഒരു ചിത്രം എത്തിയത്. മകൻ മരിച്ചതറിയാതെ അമ്മ അടുക്കളയില്‍ അദ്ദേഹത്തിനായി വിളമ്പിവച്ച കഞ്ഞിയും കപ്പപുഴുക്കായിരുന്നു ആ ദിവസത്തെ വാര്‍ത്താ ചിത്രം. അത് ഒരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു. ജോലിയുടെ ഭാഗമായി കണ്ണൂരില്‍  ഞാനും തൊട്ടുപിന്നാലെ എത്തിച്ചേര്‍ന്നു. രാഷ്ട്രീയ മരണങ്ങള്‍ ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടുചെയ്യാന്‍ പോകുമ്പോള്‍ ബന്ധുക്കളുടെ മനം തകര്‍ന്നുള്ള കരച്ചില്‍ പത്രത്തിന്‍റെ പ്രധാനപേജില്‍ ഇടംപിടിക്കാതെ മറ്റുചിത്രത്തിലേക്ക് പോകാന്‍ പ്രത്യേക ശ്രദ്ധഞാനും നൽകി.

പുതുതലമുറ മാധ്യമങ്ങള്‍ നാഴികക്ക് നാല്‍പത് വട്ടം അപ്ഡേറ്റ് ചെയ്ത് ആദ്യം ഉണ്ടായിരുന്നതിനെ വീണ്ടും മാറ്റിയെഴുതി ചിലപ്പോൾ പിൻവലിക്കുകയും ചെയ്യുമ്പോൾ അച്ചടി മാധ്യമത്തിന് ഒരു വാക്കേയുള്ളു. അച്ചടിച്ചത് അച്ചടിച്ചതുതന്നെ. അതുകൊണ്ടുതന്നെയാണ് ആധികാരികതയുടെ വിലയിരുത്തലായി ഇന്നും അച്ചടിമാധ്യമങ്ങള്‍ പരിഗണിക്കപ്പെടുന്നതും. പക്ഷേ പുതുതലമുറ മാധ്യമങ്ങളുടെ വെപ്രാളം ഇന്ന് അച്ചടി മാധ്യമ പ്രവര്‍ത്തകനിലേക്കും കുടിയേറിയിട്ടുണ്ട്. ഒഴുക്കിനൊത്തുനീന്തുമ്പോള്‍ അദ്ദേഹവും വെപ്രാളത്തിന്‍റെ ആള്‍രൂപമായി മാറുന്നു. ആ വെപ്രാളത്തിനിടയിലും സമചിത്തതയും അവസരോചിതമായ പെരുമാറ്റവുമാണ് പൊതുജനങ്ങള്‍ എല്ലാ മാധ്യമപ്രവര്‍ത്തരിൽ നിന്നും പ്രതീക്ഷിക്കുന്നതും. അതിന് ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമമെന്നൊരു വേർതിരിവ് പൊതുജനത്തിനില്ല.  അതിന് ഭംഗം വരുമ്പോഴാണ് വിമര്‍ശനശരങ്ങള്‍ അവനിലേക്കോ അവളിലേക്കോ നീളുന്നതും.  
കഴിഞ്ഞ ആഴ്ചയാണ് കോതമംഗലം അടിമാലി റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ മരം മറിഞ്ഞുവീണ് അഞ്ച് കുട്ടികള്‍ മരിച്ചത്. കേരളക്കരയാകെ വേദനിച്ചതിനൊപ്പം കുട്ടികളുള്ളവരെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിച്ച  അപകടവാര്‍ത്ത. ആദ്യദിനത്തില്‍ അപകടം നടന്ന സ്ഥലം മുതല്‍ ആശുപത്രി,സ്കൂൾ,  ബന്ധുജനങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണവും ചോദ്യവും വിശകലനവും നീണ്ടു. പിറ്റേന്ന് നാല് കുട്ടികളുടെ മൃതസംസ്ക്കാര ചടങ്ങ് നടക്കുന്നു. അതിന്‍റെ വാര്‍ത്താചിത്രങ്ങൾ പകർത്താനുള്ള ചുമതല എന്നിലേക്ക് വന്നുചേര്‍ന്നു. സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട് വിനോദ് രണ്ടുകുടുംബങ്ങളില്‍ പോകാമെന്നേറ്റു.   മരിച്ച കുട്ടിയുടെ പ്രായത്തിലുള്ള  കുട്ടികള്‍ എനിക്കുമുണ്ട്. മുന്‍പ് റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടിട്ടുള്ള മറ്റ് മരണങ്ങളെപ്പോലെ തീര്‍ത്തും വികാരമില്ലാതെ ഇതിനെ കാണാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ആദ്യവീട്ടില്‍ സഹപാഠികൾ സന്ദര്‍ശിക്കുന്ന ഒരു ചിത്രം തിടുക്കത്തില്‍ പകര്‍ത്തി അടുത്തവീട്ടിലേക്ക് തിരിച്ചു.
                        ഇനി ഏകമകള്‍ മരിച്ച വീട്ടിലേക്കാണ് പോകേണ്ടത്. കാത്തിരുന്ന് കിട്ടിയ ഏക മകള്‍ ആറാം ക്ലാസ് പ്രായംവരെ എത്തുമ്പോള്‍ തങ്ങളെ തനിച്ചാക്കി പോകുന്ന മാതാപിതാക്കളുടെ മുഖം ആലോചിച്ചപ്പോഴേ കണ്‍കോണില്‍ ചെറിയ നനവ്. വീടിനടുത്ത് എന്നെ ഇറക്കി വണ്ടി മാറ്റിയിട്ടുവരാമെന്നറിയിച്ച് കാറുമായി ഡ്രൈവര്‍ പോയി. കുറച്ചുനേരം അവിടെത്തന്നെ നിന്നു. വിഷാദമുഖവുമായി വീട്ടിലേക്ക് പോയവര്‍ നനഞ്ഞ കണ്‍പീലിയുമായി തിരിച്ചുപോകുന്നതും ശ്രദ്ധിച്ചു. ഇത് എന്‍റെ ആരുമല്ല.. വെറും ജോലി മാത്രം...  എന്ന് മനസില്‍ ഉരുവിട്ട് വീട്ടുമുറ്റത്തുകെട്ടിയ പന്തലിലേക്ക് കയറി.  പന്തലില്‍കിടത്തിയ കുഞ്ഞുശരീരത്തിനടുത്തിരുന്ന് ആരൊക്കെയോ കരയുന്നുണ്ട്. അവിടേക്കൊന്നും ശ്രദ്ധിക്കാനേപോയില്ല. വീടിന്‍റെ പ്രധാനവാതിലിനോടുചേര്‍ന്ന ജനലില്‍ ഒരു പാവക്കുട്ടി മുറ്റത്തേക്കുനോക്കി കിടക്കുന്നുണ്ട്. ഒരു കൈപുറത്തിട്ട് മറു കൈ ജനല്‍ക്കമ്പിയില്‍ പിടിച്ചാണ് അവളുടെ കിടപ്പ്. കണ്ടാല്‍ തന്‍റെ കൂട്ടുകാരിക്ക് അന്തിമയാത്ര പറയുന്ന അതേ പ്രതീതി.  ജനലിന്‍റെ അടുത്ത പാളിക്കിടയിലൂടെയും മുന്നിലും  അരികിലുമൊക്കെയായി ആ കുഞ്ഞുദേഹം വീക്ഷിച്ച് വിഷണ്ണരായി നില്‍ക്കുന്നവരുടെ മുഖത്തേക്കും കണ്ണോടിച്ചു. എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കുതന്നെ. താമസിച്ചില്ല അതേ വികാരങ്ങളുമായി ആ ഫ്രെയിം ക്യാമറയിലാക്കി മാറിനിന്നു. മരിച്ച കുട്ടിയുടെ അമ്മയുടെയും അച്ഛന്‍റെയും കരഞ്ഞുതളര്‍ന്ന മുഖം ജനക്കൂട്ടത്തിനിടയില്‍ കത്തുന്ന മെഴുകുതിരികള്‍ക്കിടയിലൂടെ കാണുന്നുണ്ട്. ഈ എരിച്ചില്‍ അവരുടെ മനസിലെരിയുന്നതിനേക്കാള്‍ തുലോം തുച്ഛമെന്ന് സൂം ലെന്‍സ് എനിക്ക് കാണിച്ചുതന്നു. ആരുടെയും ശ്രദ്ധയില്‍പെടാതെ മറ്റൊരുചിത്രംകൂടി. പിന്നെ അവിടെ നിന്നില്ല പുറത്തേക്ക്  തിടുക്കത്തില്‍ ഇറങ്ങി. പാവക്കുട്ടിയെ തിരിഞ്ഞൊന്നുനോക്കി. ഇല്ല! ജനല്‍ക്കമ്പിയില്‍ നിന്നും ആരോ അതിനെ എടുത്തുമാറ്റിയിരിക്കുന്നു. അതോ തന്‍റെ കൂട്ടുകാരിയുടെ അന്ത്യയാത്ര കാണാന്‍ കഴിയാതെ ഈ കൂട്ടവിലാപത്തില്‍ നിന്നും അവധിയെടുത്ത് അവള്‍ താഴേക്ക് വീണുവോ?



വിടനല്‍കുന്നു കൂട്ടുകാരീ... കോതമംഗലത്ത് സ്കൂള്‍ ബസില്‍ മരം വീണ് മരിച്ച വിദ്യാവികാസ് സ്കൂള്‍ വിദ്യാര്‍ഥി ഈസ സാറാ എല്‍ദോയുടെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ജനല്‍കമ്പിയില്‍ മൃതദേഹത്തിലേക്ക് നോക്കിയെന്നവണ്ണം തൂങ്ങിക്കിടക്കുന്ന ഈസയുടെ പ്രിയ പാവക്കുട്ടി. ചിത്രം.ജോസ്കുട്ടി പനയ്ക്കൽ 










2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ജോബ് സാറും നാണയത്തുട്ടുകളും....


ഗുഡ് മോ‍ാ‍ാ‍ാ‍ർർർർർർണീ‍ീ‍ീ‍ീ‍ീങ്..... ടീച്ച‍ാ‍ാ‍ാ‍ാ‍ർ..... ഈ ഈണം കേൾക്കാത്ത സ്കൂളുകളില്ല. പഠനത്തിലേക്ക്  പിച്ചവയ്ക്കുന്നവർ  കൂട്ടത്തോടെ ആദ്യമായി ഉരുവിടുന്ന വാക്ക്. അംഗൻവാടി ടീച്ചർ മുതൽ പിഎച്ച്ഡി ഗൈഡ് ചെയ്യുന്ന അധ്യാപകൻ വരെ എല്ലാവർക്കും സാറും ടീച്ചറുമാണ്. കാലക്രമത്തിൽ  ടീച്ചർക്ക് 'മിസ്' 'മാഡം' എന്നിങ്ങനെ വകഭേദങ്ങൾ വന്നിട്ടുണ്ടെങ്കിലും 'സാർ' ഇന്നും സാറായിത്തന്നെ നിലനിൽക്കുന്നു.

                           എത്ര ഉന്നതിയിൽ നിൽക്കുന്ന വ്യക്തിക്കും പറയാനുണ്ടാകും തന്നെ പഠനത്തിന്റെ അനന്തമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഒരു വെളിച്ചത്തെക്കുറിച്ച്. അതിൽ മുൻപു പറഞ്ഞ പ്രീ-സ്കൂൾ അധ്യാപകർ മുതൽ മുകളിലേക്കുള്ള ഏതെങ്കിലും ഒരു അധ്യാപകന്റെയോ അധ്യാപികയുടെയോ പേര് ഉണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ ഇന്റർനെറ്റ് പഠനത്തിന്റെയും  ഫേസ്ബുക്കിന്റെയും കാലത്ത് ഈ ബന്ധത്തിനും  വിള്ളൽ വീഴ്ത്തിയ വാർത്തകൾ പല സ്ഥലത്തുനിന്നും കേൾക്കുന്നുണ്ട്. ഗുരു ശിഷ്യ ബന്ധം അങ്ങനെയല്ലാതായിത്തീരുന്ന അവസ്ഥയിൽ അവസാനിക്കുന്നു  എല്ലാത്തരത്തിലുള്ള ബഹുമാന സൂചകങ്ങളും. ശിഷ്യർക്കൊപ്പം മദ്യപിക്കുന്ന അധ്യാപകനും പഠിപ്പിക്കുന്ന വനിതാ അധ്യാപികയുടെ സാരിത്തുമ്പിനുള്ളിലേക്ക് സൂം ചെയ്യുന്ന മൊബൈൽ ക്യാമറയും അതിനുപിന്നിലെ 'ബ്ളൂടുത്ത്' കണ്ണും ഈ ബന്ധങ്ങൾക്ക് കുറച്ചൊന്നുമല്ല വിള്ളൽ വീഴ്ത്തിയിട്ടുള്ളത്.

                           തൊടുപുഴ ഉടുമ്പന്നൂർ സെന്റ് ജോർജ് സ്കൂളിൽ എന്റെ ആറാം ക‍്ലാസ് പഠനകാലം. പൈപ്പുകളുടെ എണ്ണക്കുറവുമൂലം ഉച്ചയൂണിന് ശേഷം പാത്രം കഴുകൽ സ്കൂളിന്റെ കിണറ്റുകരയിലാണ്. ഈ കഴുകലിനിടെ പാത്രങ്ങളും പോക്കറ്റിൽ നിന്നും വീണ നാണയത്തുട്ടുകളും  കിണറ്റിലെ വെള്ളത്തിനടിയിൽ നിന്നും എന്നും ഞങ്ങളെ നോക്കി ചിരിക്കാറുണ്ട്. അങ്ങനെയൊരുനാൾ  കിണറ്റിൽ നിന്നും വെള്ളം കോരി തിരിയുന്നതിനിടെ എന്റെ കയ്യിൽത്തട്ടി ഉറ്റ സുഹൃത്തിന്റെ പാത്രവും കിണറ്റിൽ വീണു. അവൻ വാവിട്ടു നിലവിളി തുടങ്ങി. ഉച്ചക്കു ശേഷമുള്ള ഒന്നാം പീഡിയഡിന് മുൻപായി ചോറ്റുപാത്രം കിണറ്റിൽ നിന്നും എടുത്തുതരാമെന്ന് ഞാൻ വാക്കുനൽകി. മറ്റുകുട്ടികളുടെ പാത്രം കഴുകൽ കഴിയുന്നനേരം നോക്കി സുഹൃത്തിനൊപ്പം ഞ‍ാൻ വീണ്ടും കിണറ്റുകരയിലെത്തി. വെള്ളം ഏകദേശം എന്റെ നെഞ്ചൊപ്പം മാത്രമേ ഏഴുകോൽ താഴ്ചയുള്ള ഈ കിണറ്റിലുള്ളു. ഷർട്ട് ഊരി കരയിൽ വച്ച് വെള്ളം കോരുന്ന കയറിൽ തൂങ്ങി താഴെക്കിറങ്ങി. നിരവധി ചോറ്റുപാത്രങ്ങൾ (ലഞ്ച് ബോക്സുകൾ) കിടപ്പുണ്ടെങ്കിലും എന്റെ സുഹൃത്തിന്റെ പാത്രം മാത്രം കയ്യിലെടുത്തു. അതിലേക്ക് കിണറിൽക്കിടന്ന അഞ്ചു പൈസമുതൽ ഒരു രൂപവരെയുള്ള നാണയങ്ങളും പെറുക്കിയിട്ടു. പൈസകൊണ്ട് ചോറ്റുപാത്രത്തിന്റെ പകുതി ഭാഗം നിറഞ്ഞു. ചോറ്റുപാത്രവും ചില്ലറയും തൊട്ടിയിൽ മുകളിലേക്ക് സുഹൃത്ത് വലിച്ചെടുത്തു. പിന്നാലെ ഞാനും കയറിൽത്തൂങ്ങി മുകളിലേക്ക് കയറി. മുകളിലെത്തുമ്പോഴതാ എന്റെ ക്ലാസിലെ തന്നെ പെൺകുട്ടികളിലൊരാൾ പാത്രവുമായി കരയിൽ നിൽക്കുന്നു. കിണറ്റിലിറങ്ങിയ കാര്യം ആരോടും പറയരുതെന്ന് രണ്ട് പേരെയും ബോധവൽക്കരിച്ച് ക്ലാസിലേക്ക് മടങ്ങി.

                       ഉച്ചകഴി‍ഞ്ഞുള്ള ഒന്നാം പീരിയഡിൽ എത്തിയത് കണക്കുമാഷ് ജോബ് സാറാണ്. വന്നപാടെ അത്രനേരം  രഹസ്യം സഹിച്ചിരുന്ന പെൺകുട്ടി ഞാൻ കിണറ്റിലിറങ്ങിയ കാര്യം വെളിപ്പെടുത്തി. 'ജോസ്കുട്ടി ഇവിടെ വരൂ' സാറിന്റെ വിളി കേട്ടപ്പോൾ സാഹസികമായി ഇത്രയും വലിയ കാര്യം ചെയ്തതിന് അഭിനന്ദിക്കാനാണെന്ന ധാരണയിൽ അഭിമാനത്തോടെ മുന്നോട്ടുചെന്നു. കിണറ്റിലിറങ്ങി നനഞ്ഞ നിക്കർ ചേർത്തുപിടിച്ച് കിട്ടി ഏഴ് അടി.  കിട്ടിയ പൈസ എടുക്കാൻ തുടർന്ന് നിർദേശം. എന്റെ ചോറ്റുപാത്രത്തിലേക്ക് നീക്കിയിരുന്ന പൈസ മുഴുവൻ സാറിന്റെ മേശയിലേക്ക് കുടഞ്ഞിട്ടു. ഇനി അത് എണ്ണിതിട്ടപ്പെടുത്തുവാനായിരുന്നു അടുത്ത കൽപ്പന. കാലങ്ങളോളം വെള്ളത്തിൽക്കിടന്ന് നിറംമാറിത്തുടങ്ങിയ പല നാണയത്തുട്ടുകളും അടിയുടെ അപമാനത്തിൽ നിറഞ്ഞുവന്ന എന്റെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ലോകത്തിൽ ഏറ്റവും വെറുക്കുന്ന വിഷയമായ കണക്കിനൊപ്പം ഈ സാറും എന്റെ മനസിൽ ഏറ്റവും വെറുക്കപ്പെട്ടവനായ നിമിഷമായിരുന്നു അത്. പൈസ മുഴുവൻ സ്കൂളിലേക്ക് കണ്ടുകെട്ടുമെന്നും ഞാൻ മനസിലുറപ്പിച്ചു. എത്ര ദിവസം മിഠായി വാങ്ങി കഴിക്കാം എന്നുള്ള എന്റെ സ്വപ്നങ്ങൾ അതോടെ പൊലിഞ്ഞു. സാറിന്റെ കണക്കുക്ലാസ് തുടർന്നുകൊണ്ടേയിരുന്നു. വളരെ സമയമെടുത്ത് 5,10,25,50, ഒരു രൂപ നാണയങ്ങൾ എണ്ണിത്തീർത്തപ്പോൾ ആകെത്തുക 32 രൂപ. ഇനി ഇത് ദാനം ചെയ്യലാണ്... സാർ മുപ്പത്തിരണ്ട് രൂപയുണ്ട് ഇതാ... പണം എന്റെ ചോറ്റുപാത്രത്തിലേക്ക് തിരിച്ചിട്ട് ഇത് സ്കൂളിലെ സഞ്ചയിക പദ്ധതിയിൽ നിന്റെ പേരിൽ നിക്ഷേപിക്കണമെന്നും അതിന്റെ രസീത് നാളെ കാണിക്കണമെന്നും സാർ ആവശ്യപ്പെട്ടു. അങ്ങനെ എന്റെ ആദ്യ സമ്പാദ്യമായി 32 രൂപ സ്കൂളിലെ സഞ്ചയിക പദ്ധതിയിലേക്ക്...

                        ഇതിൽ മൂന്ന് സന്ദേശങ്ങളാണ് സാർ എനിക്ക് നൽകിയത്. ഒന്ന്: ഒരു ആറാം ക്ലാസുകാരൻ കിണറ്റിൽ ഇറങ്ങുന്നത് വളരെ അപകടം പിടിച്ചൊരു സംഗതിയാണ് അത് ഇനി ആവർത്തിക്കരുത്.   രണ്ട്: ജോലിയുടെ പ്രതിഫലം എണ്ണി നോക്കി വാങ്ങണം. മൂന്ന്: സമ്പാദ്യത്തിനായും തുക നീക്കിവയ്ക്കണം. പിന്നീടും ഞാൻ കണക്കിൽ വലിയ ശ്രദ്ധയൊന്നും കാണിച്ചില്ല. പക്ഷേ ഇന്ന് ഒാരോ സ്കൂളിന്റെയും കിണറ്റിൽ വീണുകിടക്കുന്ന വസ്തുക്കൾ കാണുമ്പോൾ ഈ സംഭവം എന്റെ മനസിൽ ഒാടിയെത്തും. ഇന്നും ഞാൻ സ്മരിക്കും ജോബ് സാറിനെ....

കാലം ഏറെ കടന്നുപോയി. ഈ സംഭവത്തിന് 19 വർഷങ്ങൾക്ക് ശേഷം കാലം എന്നിലേക്ക് ചേർത്ത ഭാര്യയും ഒരു അധ്യാപിക ആയത് തികച്ചും യാദൃശ്ചികം. ചില സ്ഥാപനങ്ങളിൽ മാധ്യമ പരിശീലനത്തിന്റെ ഭാഗമായി അധ്യാപകസ്ഥാനത്തേക്ക് എന്നെ ക്ഷണിക്കുമ്പോൾ  വിദ്യാർഥികളായിരുന്ന പലരും  എന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ ഞാൻ സ്മരിക്കുന്നു ഈ ജോലിയുടെ മഹത്വം. അക്ഷര വെളിച്ചത്തിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ എല്ലാ അധ്യാപകർക്കും, ഞാൻ അറിഞ്ഞും അറിയാതെയും ഈ പോസ്റ്റ് കാണുന്ന എല്ലാ അധ്യാപകർക്കും എന്നോടൊപ്പം ജീവിതമെന്ന പാഠപുസ്തകത്തിന്റെ ഏടുകൾ മറിക്കുന്ന അധ്യാപികക്കും ഞാൻ നേരുന്നു സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ.
      
             മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യ ദേവോ ഭവ:

@ ജോസ്കുട്ടി പനയ്ക്കൽ 04 സെപ്റ്റംബർ 2014 ‌


2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

എയ്‍തുവീഴ്‍ത്തിയ സ്വർണ്ണം


ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം നാൾ. വനിതകളുടെ ടീം റീകർവ് അമ്പെയ്‍ത്ത് മൽസരം യമുന സ്‍പോർട്‍സ് കോംപ്ലക്‍സിൽ നടക്കുന്നു. രാവിലെ 10.12നാണ് മൽസര സമയമെന്ന് രാവിലെ ഇന്റർനെറ്റിൽ പരതിയപ്പോൾ മനസിലായി. താമസ സ്‍ഥലത്തുനിന്നും മെയിൻ പ്രസ് സെന്ററിലേക്ക് പോയി അവിടെനിന്നുമുള്ള മീഡിയ ബസിൽ കയറി പോയാൽ ഒരു പ്രാവശ്യത്തെ സെക്യൂരിറ്റി പരിശോധന ഒഴിവാക്കാം. പക്ഷേ മീഡിയ ബസ് പിടിക്കാനായി എംപിസിയിൽ എത്തണമെങ്കിൽ വീണ്ടും ഒരു മണിക്കൂർ നഷ്‍ടപ്പെടും. രണ്ടും കൽപിച്ച് നേരെ സ്‍പോർട്‍സ് കോംപ്ലക്‍സിലേക്ക് വിട്ടു. പതിവുപോലെ ഹിന്ദിക്കാരൻ ടാക്‍സി ഡ്രൈവർ മൽസര വേദിക്ക് ഒരു കിലോമീറ്റർ അകലെ വണ്ടി നിറുത്തി. 'സെക്യൂരിറ്റി ചെക്ക് സാർ' എന്നൊരു കമന്റും പാസാക്കി പൈസയും വാങ്ങി സ്‍ഥലം കാലിയാക്കി.

                                        20 കിലോതൂക്കമുള്ള ക്യാമറാ ബാഗും പീരങ്കി പോലുള്ള ലെൻസും തേളിലേന്തി ഞാൻ അമ്പെയ്‍ത്ത് മൽസര വേദി ലക്ഷ്യമാക്കി ഓടി. വഴിയരികിൽ തോക്കുമായി നിൽക്കുന്ന പൊലീസ് ഉദ്യാഗസ്‍ഥന്മാരിലൊരാൾ കൂടെ ഓടിയെത്തി സാവധാനത്തിൽ പോകുവാൻ നിർദേശിച്ചു. തോക്കുപോലുള്ള യന്ത്രവുമായി ഇത്ര വേഗത്തിൽ പോകുന്നത് പുള്ളിക്കാരന് അത്ര പിടിച്ചില്ല. ഗേറ്റ് കടക്കുന്നതിന് മുൻപ് അക്രഡിറ്റേഷൻ കാർഡിൽ ലേസർ ബീം അടിച്ച് പരിശോധിക്കുന്നതിനിടെ സിആർപിഎഫ് ഉദ്യാഗസ്‍ഥൻ അമ്പെയ്‍ത്തിനാണോ ടേബിൾ ടെന്നീസിനാണോ പോകുന്നതെന്ന് ചോദിച്ചു. മനസിൽ വെള്ളിടിവെട്ടി. ടേബിൾ ടെന്നീസിന്റെ മൽസര വേദി ഇവിടെത്തന്നെയുണ്ടെന്നുള്ള കാര്യം അപ്പോൾ മാത്രമാണ് ഓർത്തത്. അമ്പെയ്‍ത്തിനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഓടി വന്ന വഴിയൊക്കെയും തിരിച്ചുപോകണമെന്നായി ഉദ്യാഗസ്‍ഥൻ. ടേബിൾ ടെന്നീസ് വേദി വഴി അമ്പെയ്‍ത്ത് വേദിയിലേക്ക് പൊയ്‍ക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ടേബിൾ ടെന്നീസിന് വന്നവരെ മാത്രമേ ഇതുവഴി കടത്തുകയുള്ളുവെന്നായി അദ്ദേഹം. എങ്കിൽ ഞാൻ ടേബിൾ ടെന്നീസാണ് എടുക്കുന്നതെന്ന് പറഞ്ഞ് അകത്തുകടന്നു.
                        ഇതേ കോമ്പൗണ്ടിൽത്തന്നെയാണ് അമ്പെയ്‍ത്ത് വേദിയെങ്കിലും ഇനിയും ഒരു കിലോമീറ്ററോളം വളഞ്ഞുചുറ്റിവേണം അവിടെയെത്താൻ. പത്തര കഴിഞ്ഞ നേരത്ത് അമ്പെയ്‍ത്ത് വേദിയിൽ വിയർത്തുകുളിച്ച് എത്തുമ്പോൾ കാണുന്ന കാഴ്‍ച ഇന്ത്യൻ സംഘത്തിലെ ഡോലാ ബാനർജി, ദീപിക കുമാരി, ബൊംബയാല ദേവി എന്നിവർ അമ്പെയ്‍ത്ത് നിറുത്തി പിന്നിലേക്ക് നീങ്ങി നിൽക്കുന്നു. ഇഞ്ചോടിഞ്ച് പേരാടി നേരിയ മുൻതൂക്കവുമായി ഇംഗ്ലണ്ട് സംഘം അവസാന വട്ട എയ്‍ത്തിന് ഒരുങ്ങുന്നു. ഫോട്ടോഗ്രാഫർമാർക്കായി നിശ്‍ചയിച്ചിട്ടുള്ള സ്‍ഥലത്തേക്ക് കടന്നുപോകാൻ വേദിയിലെ ഫോട്ടോ മാനേജർ സമ്മതിച്ചില്ല. കാരണം അമ്പ് എയ്യുന്ന താരങ്ങൾക്ക് തൊട്ടടുത്തുകൂടിയാണ് ഫോട്ടോഗ്രാഫർമാർ പോകേണ്ടത്. അത് കളിക്കാർക്ക് ഉന്നം തെറ്റാൻ ഇടയാക്കുമെത്രെ.  കാണികൾക്ക് അനുവദിച്ചിട്ടുള്ള സ്‍ഥലത്തിന് തൊട്ടുമുൻപിലായി നിൽക്കുമ്പോൾ മൽസരത്തിലെ അവസാന കളിക്കാരിയും അമ്പെയുന്നു. എട്ടുപോയിന്റ് നേടിയ ആ അമ്പ് തറച്ചപ്പോഴേക്കും ഇന്ത്യസ്വർണ്ണത്തിലെത്തിയിരുന്നു. 207 പോയിന്റ് നേടിയ ഇന്ത്യക്ക് പിന്നിൽ 206 പോയിന്റാണ് ഇംഗ്ലണ്ട് വനിതകൾ നേടിയത്. ഇത് വേദിയിലെ കൂറ്റൻ ബോർഡിൽ തെളിഞ്ഞതോടെ ഇന്ത്യൻ താരം ഡോല ബാനർജി ആവേശത്തോടെ എടുത്തുചാടി ബൊംബയാല ദേവിയെ കെട്ടിപ്പിടിച്ചു.  അതും എനിക്ക് മുൻപിൽ.  മറ്റു ഫോട്ടോഗ്രാഫർമാർ ഡോലയുടെയും ബൊംബയാല ദേവിയുടെയും ശ്രദ്ധ അവർക്കുനേരെ തിരിക്കാൻ കൂവി വിളിക്കുന്നുണ്ട്. പക്ഷേ ഇന്ത്യക്ക് ലഭിച്ച സ്വർണ്ണം ആഘോഷിക്കുന്ന ഗ്യാലറിയുടെ ആർപ്പുവിളിക്കിടെ അതൊന്നും കേൾക്കുമായിരുന്നില്ല.

ഈ ചിത്രം എനിക്ക് ലഭിച്ചെന്നറിഞ്ഞ അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫർ ചിത്രം തരുമോയെന്ന് വെറുതെ ചോദിച്ചുനോക്കി. പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ 'നേടി നമ്മൾ' എന്ന തലവാചകത്തോടെ അച്ചടിച്ചുവന്ന ചിത്രം കോട്ടയം കേന്ദ്ര ഓഫീസിലേക്ക് അയക്കുമ്പോൾ ഞാൻ ഓർമ്മിച്ചു എനിക്കായി മാത്രം കരുതി വച്ച ഈ ചിത്രം ലഭിക്കാൻ ദൈവം ഒരുക്കിയ തടസങ്ങളെക്കുറിച്ച്.


ജോസ്കുട്ടി പനയ്ക്കൽ ന്യൂ ഡൽഹി 2010 ഒക്ടോബർ 08

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

വഴിതിരിച്ച വാർത്താഗതി

2010ലെ ഓണത്തിരക്കിലേക്ക് തൃശൂർ നഗരം അമരുന്നു. രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് നഗരത്തിലെ റോഡിൽ പശുപ്രസവിച്ചെന്നും ഗതാഗതക്കുരുക്കെന്നും അറിയിച്ച് ഫോൺ വന്നത്. നേരെ അവിടേക്ക്...അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളക്കൂറ്റന്റെ ചവിട്ടേറ്റ്, പരുക്കേറ്റ കിടാവ് സമീപത്തെ പോസ്‍റ്റോഫീസിനോട് ചേർന്നുള്ള മതിലിനരികിൽ കിടക്കുന്നതാണ് ചെന്നപ്പോൾ കാണുന്നത്. ഇതിൽ അരിശംമൂത്ത് തള്ളപശു സമീപ പ്രദേശത്തെത്തുന്നവരെയെല്ലാം ഓടിച്ചുകൊണ്ടിരിക്കുന്നു.

                ഈ പോസ്‍റ്റോഫീസിന്റെ ഇടവഴിയിലൂടെയാണ് മറ്റ് പല സർക്കാർ ഓഫീസുകളിലേക്കുമുള്ള കുറുക്കുവഴി. കഥയറിയാതെ ഇതുവഴി കടന്നുവരുന്നവർക്ക് തള്ള പശുവിന്റെ കൂർത്തകൊമ്പിനുള്ള 'സമ്മാനവും' കിട്ടുന്നുണ്ട്. ജനങ്ങളെ ഓടിക്കാനുള്ള അമ്മ പശുവിന്റെ തിരക്കിൽ പാലുകിട്ടാതെ കിടാവിന്റെ അവസ്‍ഥ മോശമായി. എനിക്കൊപ്പം മറ്റ് പത്ര ഫോട്ടോഗ്രാഫർമാരും സംഭവമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഈ വഴിയുടെ രണ്ട് പ്രവേശന സ്‍ഥലങ്ങളിലും കയർകെട്ടി ആളുകൾ പ്രതിബന്ധം സൃഷ്‍ടിച്ചു. കൂടാതെ രണ്ട് അരികിലും 'പശുവിന്റെ കുത്തുകിട്ടും' എന്ന് അനൗൺസ് ചെയ്യാൻ യുവാക്കളും നിരന്നു. പതിനൊന്നുമണി ആയതോടെ പല ഫോട്ടോഗ്രാഫർമാരും സ്‍ഥലംവിട്ടു.

                        ഇനി ഞങ്ങൾ മൂന്നുപേർ മാത്രം. ഇടവഴിയിൽ നിന്നും കിടാവിനെ ആരെങ്കിലും എടുത്ത് അപ്പുറത്തേക്ക് കിടത്തിയാൽ സംഗതി ഓകെ. പക്ഷേ തള്ള പശുവിന്റെ കുത്തുപേടിച്ച് ആരും അടുക്കുന്നില്ല. ഞാൻ ഫയർഫോഴ്‍സിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ പശു നഗരത്തിലിറങ്ങി ആളുകൾക്ക് കൂടുതൽ പ്രശ്‍നമുണ്ടാക്കുമെന്നും കോർപറേഷനാണ് ഇതിന്റെ നടപടിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷനിലാകട്ടെ ഫോൺ എടുക്കുന്നതുപോലുമില്ല.

                        ഇതിനിടെ ഒരാൾ വന്ന് പത്രഫോട്ടോഗ്രാഫർമാരോടായി 'ഫോട്ടോഷ്‍ടാറ്റ് ... കഠയുടെ... ഫടം... ഫത്രത്തിൽ കൊടുക്കണം' എന്നു പറഞ്ഞു. സംഗതി അറിയാതെ കണ്ണുതള്ളി നിന്നവരോട്  ഓണത്തിന്റെ 'സ്‍പിരിറ്റിലാണ്'് കക്ഷി എന്ന് മറ്റൊരാൾ അടക്കം പറഞ്ഞു. വിശന്നുവലഞ്ഞ് സംഭവത്തിന് ഒരു അന്ത്യം കണ്ടശേഷം ഇവിടെനിന്നും ഒഴിവാകാൻ കാത്തിരിക്കുന്ന ഞങ്ങൾക്കൊരു തീപ്പൊരി കത്തി. ഫോട്ടോസ്‍റ്റാറ്റ് കടക്ക് പകരം ചേട്ടന്റെ പടം കൊടുക്കാം പക്ഷേ ഈ കിടാവിനെ എടുത്ത് അപ്പുറത്ത് കിടത്തണം. സംഗതി ഏറ്റു. വലിയൊരു വടിയൊക്കെ സംഘടിപ്പിച്ച് കക്ഷിയെത്തി തള്ള പശുവിനെ ഓടിച്ചു. കുട്ടിയെ എടുത്ത് വഴിതടസം സൃഷ്‍ടിക്കാത്ത സ്‍ഥലത്ത് കിടത്തി. തിരിച്ച് പാഞ്ഞെത്തിയ തള്ളപശു വടിയൊക്കെ പിടിച്ചുനിൽക്കുന്ന കക്ഷിയെ കുത്താൻ ആഞ്ഞെങ്കിലും കുട്ടിയെ കണ്ട് ആശ്വസിച്ച് അവിടേക്ക് തിരിഞ്ഞു. ഉച്ചയായെങ്കിലും ഇനിയെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്ന ആശ്വാസത്തോടെ രാവിലെ മുതലുള്ള ചിത്രങ്ങളുടെ ഫോട്ടോ സ്‍റ്റോറിയുമായി ഞങ്ങളും പിരിഞ്ഞു.

ജോസ്കുട്ടി പനയ്ക്കൽ . ഒാഗസ്റ്റ് 2010

2006, ജൂൺ 20, ചൊവ്വാഴ്ച

ഒരു ക്യാമറാ കൊലപാതകത്തിന്റെ കഥ

2006 ജൂൺ 19.  മഞ്ഞിൽ മൂടി തണുപ്പിൽ പൊതിഞ്ഞ മൂന്നാറിലെ വെളുപ്പാൻകാലം. ഇടുക്കി ലോക്കൽ പേജിലേക്ക് പരമ്പരക്കായി കുറെ ചിത്രങ്ങൾ എടുക്കാൻ തലേന്ന് വൈകീട്ടാണ് ലേഖകൻ അജീഷ് മുരളീധരനൊപ്പം കോട്ടയത്തുനിന്നും മൂന്നാറിലെത്തിയത്. കുണ്ടള തടാകത്തിന് സമീപം ഏതോ കൊലപാതകം നടന്നതായി അറിഞ്ഞ് അങ്ങോട്ടേക്കുതിരിച്ചു.  എവിടെത്തിയപ്പോൾ കാണുന്നകാഴ്‍ച പ്രതികളെ പിടിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു.
                         ചെന്നൈയിൽ നിന്നും മധുവിധു ആഘോഷിക്കാൻ മൂന്നാറിലെത്തിയ അനന്തരാമനെ, ഭാര്യയും കാമുകനും ചേർന്നു ക്യാമറയുടെ സ്‍ട്രാപ്പ് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നെത്രെ. പ്രതികളായ അനന്തരാമന്റെ ഭാര്യ വിദ്യാലക്ഷ്‍മിയെയും കാമുകൻ ആനന്ദിനെയും സഹായി അൻപുരാജിനെയും മൂന്നാറിലെ ഓട്ടോറിക്ഷാ ഡ്രൈവർ അൻപഴകന്റെ സൂചനകളെത്തുടർന്ന് അറസ്‍റ്റ് ചെയ്‍തിരുന്നു. തന്റെ മൊബൈലിൽ സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് അൻപഴകന്റെ മൊബൈലിൽ നിന്നാണ് വിദ്യാലക്ഷ്‍മി  ആനന്ദിന്റെ മൊബൈലിലേക്ക് എസ്‍എംഎസ് അയച്ചിരുന്നത്. കുണ്ടള ഡാമിൽ എത്ത‍ാൻ നൽകിയ സന്ദേശത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാലക്ഷ്‍മി കുടുങ്ങിയത്.
                ഓട്ടോ ഡ്രൈവറിൽ നിന്നും ഞങ്ങൾ കാര്യങ്ങൾ മനസിലാക്കി എസ്‍എംഎസ് സന്ദേശത്തിന്റെ ചിത്രവുമെടുത്ത് പൊലീസ് സ്‍റ്റേഷനിലേക്ക് തിരിച്ചു. അവിടെ കൊലപാതകത്തിന് ഉപയോഗിച്ച സ്‍ട്രാപ്പ് പൊളിഞ്ഞ അനന്തരാമന്റെ ക്യാമറ ഇരിക്കുന്നുണ്ടായിരുന്നു. ബാറ്ററി പവർ തീർന്നിരുന്ന ക്യാമറയിൽ എന്റെ കയ്യിലുളള ബാറ്ററി സ്‍ഥാപിച്ച് അതിൽ എടുത്തിരിക്കുന്ന ചിത്രങ്ങൾ പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഇതോടൊപ്പം ചിത്രങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞ് ചിത്രങ്ങൾ എന്റെ ലാപ്‍ടോപ്പിൽ കോപ്പിചെയ്‍ത് പൊലീസിന് കാണിച്ചുകൊടുത്തു. ഹണിമൂൺ യാത്രയുടെ ദൃശ്യങ്ങൾ കാണുവാൻ വനിതാ പൊലീസ് അടക്കമുള്ളവർ ലാപ്‍ടോപ്പിന് ചുറ്റുംകൂടി.  പ്രദർശനത്തിനുശേഷം  തൊണ്ടിമുതലായ ക്യാമറ പൊലീസ് പെട്ടിയിൽ വച്ചുപൂട്ടി. ചെന്നൈ മുതൽ മൂന്നാർ വരെയുള്ള മരണ യാത്രയുടെ ദൃശ്യങ്ങൾ അടങ്ങിയ ലാപ്‍ടോപ്പുമായി ഞാൻ ചിത്രങ്ങൾ അയക്കാൻ മൂന്നാർ ടൗണിലേക്ക് തിരിച്ചു. പിറ്റേന്ന് മനോരമ പത്രത്തിലും ഓൺലൈനിനും ഇവരുടെ യാത്രയുടെ നിരവധി ദൃശ്യങ്ങളും നൽകി. പത്രത്തിൽ തെളിവെടുപ്പിന്റെയും മൊബൈൽ ഓപ്പറേഷന്റെയുമെല്ലാം വാർത്തകളും ചിത്രങ്ങളും അച്ചടിച്ച് വന്നപ്പോഴാണ് ചിത്രങ്ങൾ ഞാൻ തട്ടിയെടുത്ത് പോയകാര്യം പൊലീസ് പോലും അറിയുന്നത്.
http://josekuttymanorama.blogspot.in/2006/06/honeymoon-murder-in-munnar.html
ജോസ്കുട്ടി പനയ്ക്കൽ 


2005, ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഞെട്ടിച്ച അടിക്കുറിപ്പ്


2005ൽ സംസ്‍ഥാന സ്‍കൂൾ കായികമേള കണ്ണൂരിൽ നടക്കുന്ന സമയം. സ്‍പോർട്‍സ് ഡിവിഷൻ താരങ്ങളുടെ ഹൈജംപ് മൽസരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഇറങ്ങുന്ന പത്രങ്ങൾ മാറ്റി നിറുത്തിയാൽ മധ്യാഹ്‍ന– സായാഹ്‍ന ദിനപത്രങ്ങളുടെ ഒരു നിരതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലുണ്ട്. ഫോട്ടോ അച്ചടിക്കുന്ന പത്രത്തിനെല്ലാം സ്വന്തമായോ , കരാറടിസ്‍ഥാനത്തിലോ ഫോട്ടോഗ്രഫർമാരും ഉണ്ട്. തലേ ദിവസം സായാഹ്‍നത്തിന്റെ 'കെട്ട്' വിടാത്തൊരു മധ്യാഹ്ന പത്രത്തിന്റെ ഫോട്ടോഗ്രാഫർ പെട്ടെന്നാണ് കൊടുങ്കാറ്റ് പോലെ അവിടെ എത്തിയത്. ഫൈനൽ പൊസിഷനിലേക്ക് എത്തുന്ന ഹൈജംപിന്റെ ചിത്രങ്ങൾ വളരെ നേരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന എനിക്കരികിലേക്ക് അദ്ദേഹം പറന്നെത്തി. അടുത്തതായി ചാടിയ കുട്ടിയുടെ ചിത്രം പകർത്തി എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ച് ഒന്നും ചോദിക്കാതെ അദ്ദേഹം യാത്രയായി. പിന്നീട് കുട്ടികൾ ചാടുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മറ്റൊന്നായിരുന്നു.
                       
                                സ്‍കൂൾ കായികമേളയുടെ ചിത്രമെടുക്കുമ്പോൾ പല കാര്യങ്ങളും മത്സരാർത്ഥിയിൽ നിന്നും നമ്മൾ ശേഖരിക്കേണ്ടതുണ്ട്. ഒന്ന് : കുട്ടിയുടെ ഇനിഷ്യൽ അടക്കമുള്ള പേര്, രണ്ട്: പഠിക്കുന്ന സ്‍കൂളും സ്ഥലവും, മൂന്ന്: ഏത് വിഭാഗത്തിൽ (ജൂണിയർ, സീനിയർ) മൽസരിക്കുന്നു? നാല്: മൽസര ഇനം. ഇതിൽ മൂന്നും നാലും കാര്യങ്ങൾ നമുക്ക് തന്നെ മനസിലാക്കാം. പക്ഷേ കുട്ടിയുടെ പേരും സ്‍കൂളും നമ്മൾ ചോദിച്ച് മനസിലാക്കിയേ തീരൂ. ഇതൊന്നും ചോദിക്കാതെ ചിത്രം ക്ളിക്ക് ചെയ്‍ത് ഉടൻ യാത്രയായ ഈ മധ്യാഹ്‍നക്കാരനെക്കുറിച്ച് ചിന്തിച്ച് ഹൈജംപ് മൽസരം കടന്നുപോയി. ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പത്രം പ്രിന്റ് ചെയ്‍ത് വരുന്നത് കാത്ത് ഞാൻ മൈതാനിയിൽ ഇരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം എങ്ങിനെ അടിക്കുറിപ്പ് കൊടുത്തിരിക്കും എന്നതായിരുന്നു. അച്ചടിച്ചെത്തിയ പത്രത്തിലെ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം അന്നേവരെ അങ്ങിനെ ഒരു അടിക്കുറിപ്പ് എന്റെ ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല.

                                        ഇനി അദ്ദേഹത്തിന്റെ ഓഫീസിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞശേഷം അടിക്കുറിപ്പ് എന്താണെന്ന് പറയാം. ചിത്രവുമായി ഓഫീസിലെത്തിയ ഇദ്ദേഹം പേജ് ചെയ്യുന്ന ആളുടെ അടുത്തെത്തി ഒരു ചിത്രമുണ്ടെന്ന് പറഞ്ഞു. പുതുതായി ഈ സ്‍ഥാപനത്തിലെത്തിയ പേജ് എഡിറ്റർക്ക് പരിചയക്കുറവും സമയക്കുറവും പ്രതികൂലമായിരുന്നു. സ്‍കൂൾ കായിക മേളയുടെ ചിത്രമാണെന്ന് പറഞ്ഞപ്പോൾ നാല് പേജ് മാത്രമുള്ള ഈ പത്രത്തിന്റെ ഒന്നാം പേജിൽത്തന്നെ ഇതിനെ പ്രതിഷ്‍ഠിക്കുവാൻ തീരുമാനിക്കുന്നു. ഫോട്ടോഗ്രഫറോടായി ചില ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. കുട്ടിയുടെ പേര്?, സ്‍കൂൾ? സ്‍ഥലം? മൽസരഇനം? ഇതിനെല്ലാം അദ്ദേഹം കൈമലർത്തി. ഇനി എന്ത് അടിക്കുറിപ്പ് നൽകും? ഈ ചോദ്യത്തിന് മറുപടിയായി ഫോട്ടോഗ്രഫർ ഒരു അടിക്കുറിപ്പെഴുതി അദ്ദേഹത്തെ ഏൽപ്പിച്ചു. ഇതാണ് പത്രത്തിൽ അച്ചടിച്ച് വന്നത് – 'സ്‍കൂൾ കായികമേളാ മൈതാനിയിൽ കണ്ടത്'

ജോസ്കുട്ടി പനയ്ക്കൽ , കണ്ണൂർ 2005 ഏപ്രിൽ 08

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...