2014, നവംബർ 13, വ്യാഴാഴ്‌ച

കൂടെ ഓടാൻ ആളുണ്ടോ?



തനിയെ ഓടുമ്പോൾ നമ്മളിലുള്ള ആവേശം കുറവായിരിക്കും എന്നാൽ കൂടെ ഒരാളുണ്ടെങ്കിലോ? നമുക്കൊപ്പം ഓടാൻ  ഒരാളെക്കൂടി കണ്ടുപിടിച്ചാൽ അത് നല്ലതാണ്. അദ്ദേഹത്തിനൊപ്പം ഓടുമ്പോൾ രണ്ടുപേരുടെയും പെർഫോമൻസ് കുടുമെന്ന് ഉറപ്പിക്കാം. പക്ഷേ നമ്മുടെ  ലെവലിനും വളരെയധികം മുകളിലോ താഴെയോ ആണ് കൂടെ ഓടുന്നയാളുടെ പ്രക‌ടനമെങ്കിൽ അത് നമുക്ക് ഗുണം ചെയ്യില്ല. തുടക്കത്തിലേതന്നെ അദ്ദേഹം ഓടി കിലോമീറ്ററുകൾ മുന്നിൽ പോയാൽ നമുക്ക് ഒപ്പമെത്താൻ കഴിയില്ല. അതുപോലെ തന്നെ നമ്മൾ പരിശീലിച്ച് എത്തിയ ഈ പത്തുകിലോമീറ്റർ സ്റ്റാമിന ഇല്ലാത്ത ആളാണ് നമുക്കൊപ്പം എത്തുന്നതെങ്കിൽ നമ്മുടെ പ്രകടനം താഴേക്ക് പോകാനും അതുമതി. ഇനി ഓടാൻ ആളെ കിട്ടുന്നില്ലെങ്കിൽ ഒപ്പം സൈക്കിൾ ചവിട്ടിയെത്താൻ തയ്യാറുള്ള കുട്ടികളെ കൂട്ടിയാലും മതി. സൈക്കിൾ ചവിട്ടാനാകുമ്പോൾ അവർക്കും അത്ര ബുദ്ധിമുട്ട് അനുഭവപ്പെടില്ലല്ലോ. നമ്മുടെ മുന്നിലായി അധികം സ്പീഡിൽ അല്ലാതെ സൈക്കിൾ ഓടിച്ചുകൊണ്ടുപോകുവാൻ അവരോട് ആവശ്യപ്പെടുക. ഇതിനൊപ്പമെത്താനുള്ള നിങ്ങളുടെ ശ്രമം മാരത്തൺ പരിശീലനത്തിന് ഗുണം ചെയ്യും. കുതിച്ചോളൂ പതിനൊന്നാം കിലോമീറ്ററിലേക്ക്.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 12, ബുധനാഴ്‌ച

മടുത്തോ..?

ഇന്ന് ഒന്നര കിലോമീറ്റർ ദൂരം കൂടി പിന്നിട്ട് 10 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ എത്തണം. മനസുണ്ടെങ്കിലും കാൽ എത്തുന്നില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാകുന്നുണ്ടോ? അതിനെ മറികടക്കാൻ ഒരു വഴി പറയാം. റേഡിയോ സംഗീതം കേൾക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അതിനൊപ്പം മറ്റൊന്നുകൂടി പരീക്ഷിക്കൂ. പുലർച്ചെ വീ‌ട്ടിൽനിന്നും ഇറങ്ങി നടന്ന് സ്ട്രെച്ചിങ് എക്സർസൈസൊക്കെ ചെയ്തുവേണം ഓട്ടത്തിന് തുടക്കമി‌ടാൻ. ഒരു കിലോമീറ്ററെങ്കിലും മിനിമം നടക്കണം നമ്മുടെ ഓട്ടത്തിന് മുൻപ്. ശരീരത്തിൽ ചൂട് അനുഭവപ്പെട്ട് വിയർപ്പുതുള്ളികൾ പ്രത്യക്ഷപ്പെടുന്നതുവരെ വാം അപ് ചെയ്യുക. അതിനുശേഷമേ ഓടാവൂ. വലിയ സ്പീഡിൽ ഓടിത്തുടങ്ങരുതെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. വെളിച്ചം വീണിട്ടില്ലെങ്കിൽ അകലെയുള്ള ഏതെങ്കിലും പ്രകാശ ബിന്ദുവിലേക്ക് നിങ്ങളുടെ മിഴികളെ ഉറപ്പിക്കുക. വഴിയിൽ മറ്റ് പ്രതിബന്ധങ്ങളിലൊന്നും തട്ടിവീഴാതെ നോക്കുകയും വേണം. തീർച്ചായായും ഈ ബിന്ദുവിലേക്ക് നിങ്ങൾ അറിയാതെതന്നെ എത്തിച്ചേരും. അവിടെ എത്തിയാൽ ഏറ്റവും അകലെയുള്ള മറ്റൊന്നിൽ ദൃഷ്ടി ഉറപ്പിക്കുക. ഇങ്ങനെ നിങ്ങളുടെ പരിശീലനത്തിന്റെ അവസാനം വരെ കൊണ്ടുപോകുക. പകൽ വെളിച്ചം വന്നാൽ പരസ്യബോർഡുകളിലെ അക്ഷരങ്ങൾ എത്രത്തോളം അടുത്തുവന്നതിന് ശേഷമാണ് നിങ്ങൾക്ക് വായിക്കാനാകുന്നത് എന്നുപരിശോധിച്ചുകൊണ്ടും ഓടാം. ഇത് നമ്മളറിയാതെ തന്നെ ആ ദൂരത്തിലേക്ക് നമ്മളെ എത്തിക്കുന്നൊരു കാര്യമാണ്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 11, ചൊവ്വാഴ്ച

'പുകവലിയരുത്...!'


പുകവലി എന്നുകേട്ടപാടെ 'ഞാൻ വലിക്കുന്നയാളാണ് എന്നാൽപ്പിന്നെ മാരത്തൺ ഉപേക്ഷിച്ചു' എന്നുപറയാൻ വരട്ടെ. ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്നുള്ള പരസ്യംകണ്ട് കണ്ണീർ പിഴിഞ്ഞവർക്കും മാരത്തണിൽ പങ്കെടുക്കാം. പക്ഷേ പുകവലി ഒഴിവാക്കി വരികയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റാമിന ഉണ്ടാകുമെന്ന്  ഉറപ്പ്. ഏതായാലും  പറഞ്ഞുവരുന്നത് സ്വന്തമായി പുകവലിക്കാത്തവരും ശ്രദ്ധിക്കേണ്ടകാര്യമാണ്. നമ്മൾ ഏതെങ്കിലും മൈതാനിയിൽ പരിശീലിക്കുകയാണെങ്കിൽ അവിടെ പുകവലിക്കാരുണ്ടാകില്ല. പക്ഷേ ഇപ്പോഴത്തെ നമ്മുടെ പരിശീലനം റോഡിലായതിനാൽ രാവിലെ 'കാലിച്ചായ' കുടിച്ച് രണ്ടുപുകയുമെടുത്ത് നിൽക്കുന്ന നിരവധിപേരെ നമുക്ക് കാണേണ്ടിവരും. ഇതിനൊക്കെ പുറമെ മാലിന്യം വഴിയരികിലിട്ട് കത്തിക്കുന്നതും കണ്ടേക്കാം. ഇതിന്റെയെല്ലാം പുക വലിച്ചെടുത്ത് ഓടാതെ പരമാവധി ശ്രദ്ധിക്കുക. മുന്നിൽ ഒരാൾ പുകവലിച്ചുനീങ്ങുന്നതുകണ്ടാൽ റോഡിന്റെ മറുവശത്തേക്ക് ഓട്ടം മാറ്റുക. അതുപോലെ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നമ്മുടെ ഓട്ടത്തിന്റെ വഴിയിൽ എവിടെയെങ്കിലും ജ്വലിപ്പിക്കുന്നത് കണ്ടാൽ പരമാവധി അതിന്റെ പുകയിൽനിന്നും രക്ഷതേടി ഓടുക. ശക്തിയായി ശ്വാസം വലിച്ച് ഓടുന്ന നമ്മൾ ഈ പുക വലിച്ചുകയറ്റുന്നത് ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.  വിശ്രമം കഴിഞ്ഞുള്ള ഈ ദിനത്തിൽ എട്ടുകിലോമീറ്റർ എന്നുള്ളദൂരത്തിനൊപ്പം 500 മീറ്റർ കൂടി വർദ്ധിപ്പിച്ച് 8,500 മീറ്റർ ഓടിക്കൊള്ളൂ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 10, തിങ്കളാഴ്‌ച

കാൽബലം കൂടട്ടെ


തിങ്കളാഴ്ച വിശ്രമ ദിനമായി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. വിശ്രമദിനമാണെങ്കിലും തീർത്തും കിടന്ന് വിശ്രമിക്കണമെന്ന് അതിന് അർത്ഥമില്ല. ചെറുതായി വാം അപ് ചെയ്യുന്നത് ഇതുമായുള്ള നമ്മുടെ ബന്ധം വിട്ടുപോകാതിരിക്കാൻ സഹായിക്കും. ഇതിനായി രണ്ടുകിലോമീറ്റർ ദൂരം നടന്നാലും മതി. കാലിന് വേദനയൊക്കെയുണ്ടെങ്കിൽ അതെല്ലാം ഈ ദിനത്തിൽ പരിഹരിക്കണം. കാരണം ഇനിയുള്ള ദൂരം താണ്ടാൻ എക്സ്ട്രാ കരുത്ത് വേണം. ഓട്ടം തുടങ്ങും മുൻപ് ചെയ്യാനുള്ള സ്ട്രെച്ചിങ് എക്സർസൈസുകൾകൂടി പഠിക്കാൻ ഈ ദിനം ഉപകാരപ്പെടുത്തുക. ഏഴുകിലോമീറ്റർ ദൂരം പിന്നിട്ട നിങ്ങൾക്ക് ഇനിയൊരു ക്വിക്ക് സ്റ്റാർട്ട് നല്ലതല്ല. നടന്നുകൊണ്ടുതന്നെ കാലിന്റെ മസിലുകൾക്ക് ബലം കിട്ടുന്ന വ്യായാമം ചെയ്യാൻ പരിശീലിക്കുക. ഉദാഹരണമായി കൈകൾ രണ്ടും അരയിൽകുത്തി സാധാരണ നടക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി കാലുകൾ നീട്ടിവച്ച് മുൻകാലിന്റെ മുട്ട് മടക്കി മുന്നോട്ട് പോകുക. വീട്ടിൽ ചെറിയൊരു കയറോ, സ്കിപ്പിങ് വള്ളിയോ ഉണ്ടെങ്കിൽ അതിനുമുകളിൽക്കൂടി ചാടിയും കാൽബലം കൂ‌ട്ടാം. ഇതൊന്നും കഴിയുന്നില്ലെങ്കിൽ പാട്ടുവച്ചിട്ട് വെറുതെ ചാടിക്കൊള്ളൂ... അല്ലെങ്കിൽ നടക്കല്ലുകൾ സ്പീഡിൽ കയറിക്കൊള്ളൂ.. ഉഗ്രൻ വ്യായാമമാണത്.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014, നവംബർ 9, ഞായറാഴ്‌ച

സഡൻ ബ്രേക്ക് വേണ്ട..


നമ്മൾ ആറുകിലോമീറ്റർ ദൂരം പിന്നി‌ട്ടുകഴിഞ്ഞു. ഫൺ റൺ എന്നുള്ള കൊച്ചി രാജ്യാന്തര മാരത്തണിലെ വിഭാഗത്തിൽ പങ്കെടുക്കാൻ ഇനി ഒരു കിലോമീറ്റർകൂടി തികച്ചാൽ മതി. അത് ഇന്ന് തീർക്കണം. നാളെ തിങ്കളാഴ്ചയാണ് നമ്മുടെ വിശ്രമദിനം.

റോഡിലെ ഓട്ടത്തിനിടെ വാഹനങ്ങൾ നമുക്കെതിരെ വന്ന് പ്രതിബന്ധം സൃഷ്ടിക്കുമ്പോഴോ അല്ലെങ്കിൽ മുന്നിലെ ഓട്ടക്കാരോ നടപ്പുകാരോ വിലങ്ങുതടി തീർക്കുമ്പോഴോ നമ്മൾ ഒറ്റയടിക്ക് ബ്രേക്കിടരുത്. ഇത് മസിലുകൾക്ക് വൻ ആയാസം സൃഷ്ടിക്കും. ഓടിക്കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടാൽ എന്തുസംഭവിക്കും? റോഡിൽ ടയർ ഉരഞ്ഞ് കത്തി നിൽക്കും. അതേ അവസ്ഥയാണ് നമ്മുടെ ബ്രേക്കിടലിലും സംഭവിക്കുക. അതിനാൽത്തന്നെ ഓട്ടത്തിനിടയിൽ നമ്മളും കനത്ത ബ്രേക്കിങ് ഒഴിവാക്കുക. ഗട്ടറുകളും ഹമ്പുകളും വരുമ്പോൾ ബ്രേക്കിടാതെ മുകളിൽക്കൂടി ചാടിക്കടക്കുകയോ തിരിഞ്ഞുപോകുകയോ ചെയ്യുക. പതിയെ തീർത്തുകൊള്ളൂ നമ്മുടെ ഏഴാമത്തെ കിലോമീറ്റർ. ഇതാ നമ്മൾ തീർത്തുകഴിഞ്ഞു ഹാഫ് മാരത്തണിന്റെ മൂന്നിലൊന്ന് ഭാഗം. ആശ്വസിക്കാൻ ഒരു കാരണവും ആയല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 8, ശനിയാഴ്‌ച

അവരെത്തുമോ നമുക്ക് വേഗം കൂട്ടാൻ..?


റോഡിൽ ഇറങ്ങി ഓടുന്നവരുടെ പേടി സ്വപ്നമാണ് ത‌െരുവുനായ്ക്കൾ. നടന്നുപോകുമ്പോൾപോലും വഴിയരികിൽ നിന്ന് പല്ലിളിച്ചുകാട്ടി കൂടെയെത്തും ഇവർ. മാരത്തൺ പരിശീലനം പ്രത്യേകിച്ചും പുലർച്ചെയുള്ള സമയത്തായതിനാൽ ഇത്തരക്കാർ റോഡിലെ ഭക്ഷണാവശിഷ്ടങ്ങളും തേടിയും മാലിന്യ നീക്കത്തിനെത്തുന്ന വാഹനം കാത്തും വഴിയിൽ കാണുന്ന സമയവുമാണ്. ഒരു നായ് ഓടിച്ചാൽ എല്ലാവരും മാരത്തൺ ഓടുമെന്ന് കളിയായി പറയാറുണ്ടെങ്കിലും ഇത് സത്യമല്ല എന്ന് നമുക്കേവർക്കും അറിയാം. കാരണം നായ ഒാടിച്ചാൽ ഓടാൻ നമുക്കും കപ്പാസിറ്റി ഉണ്ടാകണമല്ലോ.

അതൊക്കെ പോകട്ടെ ഇത്തരക്കാരെ എങ്ങനെ നേരിടാം എന്ന് പരീക്ഷിച്ചുവിജയിച്ച തന്ത്രം പറയാം. ഈ തന്ത്രം എല്ലാ നാട്ടിലും പ്രായോഗികമാകുമോ എന്നെനിക്ക് ഉറപ്പില്ല. പക്ഷേ കൊച്ചിയിലെ നായ്ക്കൾക്കുമുന്നിൽ രണ്ടുവർഷവും ഞാൻ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ്. നമ്മൾ ഓടിയെത്തുന്നത് റോഡിൽ നിന്ന് സാകൂതം വീക്ഷിക്കുന്ന  നായ്ക്കളുടെ മുഖത്തേക്ക് നമ്മളും സൂക്ഷിച്ചുനോക്കുക. നമ്മുടെ ഓട്ടത്തിന്റെ പാത മാറ്റുകയോ സ്പീഡ് കുറക്കുകയോ ചെയ്യരുത്. കൈവിരലുകൾ ചുരുട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അവ തുറന്ന് പൂച്ചകൾ ആക്രമണത്തിന് കൈത്തലം എങ്ങനെ പിടിക്കുന്നുവോ അതുപോലെ പിടിക്കുക.  നമ്മൾ കുട്ടിക്കാലത്ത് ആരെങ്കിലും മാന്തിയിട്ടുണ്ടോ? അതേ അവസ്ഥയിൽ വിരലുകൾ പിടിക്കുക. കൈകൾ ഓടിക്കൊണ്ടിരുന്ന  അതേ പൊസിഷനിൽ നിന്നും മാറ്റുകയും ചെയ്യരുത്. നായ്ക്കൾ നിൽക്കുന്ന സ്ഥലം വരെ അവരുടെ കണ്ണിൽ നിന്നും നമ്മുടെ നോട്ടം പിൻവലിക്കരുത്. അവരെ  മറികടന്ന് 50 മീറ്ററെങ്കിലും ദൂരം കൈത്തലം 'പൂച്ചമാന്തൽ' അവസ്ഥയിൽത്തന്നെ കൊണ്ടുപോകുക. മനസിൽ ഭയം ഉണ്ടാകാതെ നോക്കുകയും ചെയ്യുക. നായ ആക്രമിക്കാൻ വരുന്നു എന്നുള്ള നമ്മുടെ ഭയമാണ് അവരെ അതിന് കൂടുതൽ പ്രേരിപ്പിക്കുന്നത്. ബോധമുള്ളവരോടേ പറഞ്ഞിട്ടുകാര്യമുള്ളു എന്നുപറയുമ്പോലെ പേയ് പിടിപെട്ട നായ്ക്കൾക്കുമുന്നിൽ ഈ തന്ത്രമൊന്നും വിലപ്പോവില്ല. അതും മനസിലിരിക്കട്ടെ. നായ്പ്പേടിയില്ലാതെ ഓടിക്കയറൂ അടുത്ത ഒരു കിലോമീറ്റർ കൂടി.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 7, വെള്ളിയാഴ്‌ച

ഒരോ കയറ്റത്തിനും ഒരു ഇറക്കമുണ്ട്...


മാരത്തൺ ഓട്ടം റോഡിലേക്ക് മാറ്റിയ സ്ഥിതിക്ക് അവിടെയുള്ള പ്രതിബന്ധങ്ങൾ നമ്മുടെ വേഗതയെബാധിച്ചേക്കാം. മൈതാനിയിലെ പരിശീലനം പോലെയല്ല റോഡിലേക്കിറങ്ങുമ്പോൾ. മൈതാനിയിൽ കയറ്റമില്ല, കുഴിയില്ല, വാഹനങ്ങളില്ല... എന്നാൽ ഇതെല്ലാം റോഡിൽ ഉണ്ടുതാനും. നമ്മുടെ പാതയിൽ കയറ്റം ഉണ്ടായേക്കാം. കുറെ ദൂരം ഓടി തളരുന്ന അവസരത്തിലായിരിക്കും മിക്കവാറും കയറ്റം എത്തുന്നത്. ഹൊ! ഇനി കയറ്റം എങ്ങനെ ഈ സ്റ്റാമിനയുംവച്ച് കയറും എന്നുള്ള ചിന്ത നിങ്ങളെ അലട്ടും. അതിനെ മറികടക്കാനുള്ളൊരു വഴിയാണ് ഇനി പറയുന്നത്.
ഈ കയറ്റം കഴിഞ്ഞാൽ ആശ്വസിക്കാനൊരു ഇറക്കമുണ്ടല്ലോ.. അപ്പോൾ ഇതിന്റെ വിഷമതകൾ നീങ്ങുമല്ലോ എന്ന് മനസിൽ വിചാരിക്കുക. ഇനി കയറ്റം കയറിത്തുടങ്ങുന്ന അവസരത്തിൽ ശരീരത്തിന്റെ അരക്കെട്ടിന് മുകളിലേക്കുള്ള ഭാഗം അൽപം മുന്നോട്ടേയ്ക്ക് വളച്ചുപിടിക്കുക. അപ്പോൾ ഇതിന്റെ ബാലൻസ് നിലനിറുത്താൻ കാലുകൾ തനിയെ ശ്രമിക്കും. ഫലത്തിൽ നമ്മൾ അറിയാതെതന്നെ വന്നിരുന്ന അതേ വേഗതയിൽ കയറ്റം കയറിപ്പോകുകയും ചെയ്യും. പക്ഷേ ഈ അവസരത്തിൽ സാധാരണ ഓടിവന്നതിൽ നിന്നും കാലിന് അൽപംകൂടി വിഷമം നേരിടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കാൻ തുടർന്നുവരുന്ന ഇറക്കം ഉപകരിക്കും. അപ്പോൾ എങ്ങനെ..? ഇനി കയറ്റം കണ്ടാൽ പതറാതെ ഓടുകയല്ലേ? അഞ്ചാമത്തെ കിലോമീറ്ററിലേക്കുള്ള ശ്രമം നടക്കട്ടെ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...