ഡൽഹിയിലെ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം നാൾ. വനിതകളുടെ ടീം റീകർവ് അമ്പെയ്‍ത്ത് മൽസരം യമുന സ്‍പോർട്‍സ് കോംപ്ലക്‍സിൽ നടക്കുന്നു. രാവിലെ 10.12നാണ് മൽസര സമയമെന്ന് രാവിലെ ഇന്റർനെറ്റിൽ പരതിയപ്പോൾ മനസിലായി. താമസ സ്‍ഥലത്തുനിന്നും മെയിൻ പ്രസ് സെന്ററിലേക്ക് പോയി അവിടെനിന്നുമുള്ള മീഡിയ ബസിൽ കയറി പോയാൽ ഒരു പ്രാവശ്യത്തെ സെക്യൂരിറ്റി പരിശോധന ഒഴിവാക്കാം. പക്ഷേ മീഡിയ ബസ് പിടിക്കാനായി എംപിസിയിൽ എത്തണമെങ്കിൽ വീണ്ടും ഒരു മണിക്കൂർ നഷ്‍ടപ്പെടും. രണ്ടും കൽപിച്ച് നേരെ സ്‍പോർട്‍സ് കോംപ്ലക്‍സിലേക്ക് വിട്ടു. പതിവുപോലെ ഹിന്ദിക്കാരൻ ടാക്‍സി ഡ്രൈവർ മൽസര വേദിക്ക് ഒരു കിലോമീറ്റർ അകലെ വണ്ടി നിറുത്തി. 'സെക്യൂരിറ്റി ചെക്ക് സാർ' എന്നൊരു കമന്റും പാസാക്കി പൈസയും വാങ്ങി സ്‍ഥലം കാലിയാക്കി.
20 കിലോതൂക്കമുള്ള ക്യാമറാ ബാഗും പീരങ്കി പോലുള്ള ലെൻസും തേളിലേന്തി ഞാൻ അമ്പെയ്‍ത്ത് മൽസര വേദി ലക്ഷ്യമാക്കി ഓടി. വഴിയരികിൽ തോക്കുമായി നിൽക്കുന്ന പൊലീസ് ഉദ്യാഗസ്‍ഥന്മാരിലൊരാൾ കൂടെ ഓടിയെത്തി സാവധാനത്തിൽ പോകുവാൻ നിർദേശിച്ചു. തോക്കുപോലുള്ള യന്ത്രവുമായി ഇത്ര വേഗത്തിൽ പോകുന്നത് പുള്ളിക്കാരന് അത്ര പിടിച്ചില്ല. ഗേറ്റ് കടക്കുന്നതിന് മുൻപ് അക്രഡിറ്റേഷൻ കാർഡിൽ ലേസർ ബീം അടിച്ച് പരിശോധിക്കുന്നതിനിടെ സിആർപിഎഫ് ഉദ്യാഗസ്‍ഥൻ അമ്പെയ്‍ത്തിനാണോ ടേബിൾ ടെന്നീസിനാണോ പോകുന്നതെന്ന് ചോദിച്ചു. മനസിൽ വെള്ളിടിവെട്ടി. ടേബിൾ ടെന്നീസിന്റെ മൽസര വേദി ഇവിടെത്തന്നെയുണ്ടെന്നുള്ള കാര്യം അപ്പോൾ മാത്രമാണ് ഓർത്തത്. അമ്പെയ്‍ത്തിനാണ് വന്നതെന്ന് പറഞ്ഞപ്പോൾ ഓടി വന്ന വഴിയൊക്കെയും തിരിച്ചുപോകണമെന്നായി ഉദ്യാഗസ്‍ഥൻ. ടേബിൾ ടെന്നീസ് വേദി വഴി അമ്പെയ്‍ത്ത് വേദിയിലേക്ക് പൊയ്‍ക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ടേബിൾ ടെന്നീസിന് വന്നവരെ മാത്രമേ ഇതുവഴി കടത്തുകയുള്ളുവെന്നായി അദ്ദേഹം. എങ്കിൽ ഞാൻ ടേബിൾ ടെന്നീസാണ് എടുക്കുന്നതെന്ന് പറഞ്ഞ് അകത്തുകടന്നു.
ഇതേ കോമ്പൗണ്ടിൽത്തന്നെയാണ് അമ്പെയ്‍ത്ത് വേദിയെങ്കിലും ഇനിയും ഒരു കിലോമീറ്ററോളം വളഞ്ഞുചുറ്റിവേണം അവിടെയെത്താൻ. പത്തര കഴിഞ്ഞ നേരത്ത് അമ്പെയ്‍ത്ത് വേദിയിൽ വിയർത്തുകുളിച്ച് എത്തുമ്പോൾ കാണുന്ന കാഴ്‍ച ഇന്ത്യൻ സംഘത്തിലെ ഡോലാ ബാനർജി, ദീപിക കുമാരി, ബൊംബയാല ദേവി എന്നിവർ അമ്പെയ്‍ത്ത് നിറുത്തി പിന്നിലേക്ക് നീങ്ങി നിൽക്കുന്നു. ഇഞ്ചോടിഞ്ച് പേരാടി നേരിയ മുൻതൂക്കവുമായി ഇംഗ്ലണ്ട് സംഘം അവസാന വട്ട എയ്‍ത്തിന് ഒരുങ്ങുന്നു. ഫോട്ടോഗ്രാഫർമാർക്കായി നിശ്‍ചയിച്ചിട്ടുള്ള സ്‍ഥലത്തേക്ക് കടന്നുപോകാൻ വേദിയിലെ ഫോട്ടോ മാനേജർ സമ്മതിച്ചില്ല. കാരണം അമ്പ് എയ്യുന്ന താരങ്ങൾക്ക് തൊട്ടടുത്തുകൂടിയാണ് ഫോട്ടോഗ്രാഫർമാർ പോകേണ്ടത്. അത് കളിക്കാർക്ക് ഉന്നം തെറ്റാൻ ഇടയാക്കുമെത്രെ. കാണികൾക്ക് അനുവദിച്ചിട്ടുള്ള സ്‍ഥലത്തിന് തൊട്ടുമുൻപിലായി നിൽക്കുമ്പോൾ മൽസരത്തിലെ അവസാന കളിക്കാരിയും അമ്പെയുന്നു. എട്ടുപോയിന്റ് നേടിയ ആ അമ്പ് തറച്ചപ്പോഴേക്കും ഇന്ത്യസ്വർണ്ണത്തിലെത്തിയിരുന്നു. 207 പോയിന്റ് നേടിയ ഇന്ത്യക്ക് പിന്നിൽ 206 പോയിന്റാണ് ഇംഗ്ലണ്ട് വനിതകൾ നേടിയത്. ഇത് വേദിയിലെ കൂറ്റൻ ബോർഡിൽ തെളിഞ്ഞതോടെ ഇന്ത്യൻ താരം ഡോല ബാനർജി ആവേശത്തോടെ എടുത്തുചാടി ബൊംബയാല ദേവിയെ കെട്ടിപ്പിടിച്ചു. അതും എനിക്ക് മുൻപിൽ. മറ്റു ഫോട്ടോഗ്രാഫർമാർ ഡോലയുടെയും ബൊംബയാല ദേവിയുടെയും ശ്രദ്ധ അവർക്കുനേരെ തിരിക്കാൻ കൂവി വിളിക്കുന്നുണ്ട്. പക്ഷേ ഇന്ത്യക്ക് ലഭിച്ച സ്വർണ്ണം ആഘോഷിക്കുന്ന ഗ്യാലറിയുടെ ആർപ്പുവിളിക്കിടെ അതൊന്നും കേൾക്കുമായിരുന്നില്ല.
ഈ ചിത്രം എനിക്ക് ലഭിച്ചെന്നറിഞ്ഞ അസോഷ്യേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫർ ചിത്രം തരുമോയെന്ന് വെറുതെ ചോദിച്ചുനോക്കി. പിറ്റേന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ 'നേടി നമ്മൾ' എന്ന തലവാചകത്തോടെ അച്ചടിച്ചുവന്ന ചിത്രം കോട്ടയം കേന്ദ്ര ഓഫീസിലേക്ക് അയക്കുമ്പോൾ ഞാൻ ഓർമ്മിച്ചു എനിക്കായി മാത്രം കരുതി വച്ച ഈ ചിത്രം ലഭിക്കാൻ ദൈവം ഒരുക്കിയ തടസങ്ങളെക്കുറിച്ച്.
ജോസ്കുട്ടി പനയ്ക്കൽ ന്യൂ ഡൽഹി 2010 ഒക്ടോബർ 08