2013, ഡിസംബർ 20, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ആറാം ദിനം: ഡിസംബര്‍ 20, 2013

പുകയഭിഷേകം... 
5.45ന് എഴുന്നേറ്റു കലൂര്‍ - കടവന്ത്ര ഗാന്ധിനഗര്‍ വഴി സൌത്ത് റെയില്‍വെ സ്റ്റേഷന് പിന്നിലൂടെ പനമ്പിള്ളി നഗറിലേക്ക്... പനമ്പിള്ളി നഗറിലൂടെ രണ്ടുകിലോമീറ്റര്‍ കൂടി കൂടുതലോടി 16 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. തിരിച്ച് ഒാഫിസിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ സെക്യൂരിറ്റി ശങ്കിച്ചു നോക്കുന്നുണ്ട്. മങ്കിക്യാപ്പ് വച്ചോടുന്ന ഇദ്ദേഹം തന്നെയാണോ ഇവിടെ ജോലി ചെയ്യുന്നയാള്‍..? ഏതായാലും കയ്യുയര്‍ത്തിക്കാണിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത് ചിരി തെളിഞ്ഞുവന്നു. തിരിച്ച് സൌത്തിലെ കര്‍ഷക റോഡിലൂടെ ഒാടുമ്പോള്‍ പെട്ടിക്കടക്ക് മുന്നില്‍ പുകവലിച്ച് നിന്നിരുന്നയാള്‍ പുക എനിക്ക് മുന്നിലേക്ക് ഊതിവിട്ടു. സമീപത്തെ എല്ലാ വായുവും ആവാഹിച്ച് ഒാടുന്ന എന്റെ നെഞ്ചിന്‍കൂട്ടിലേക്കും പുക ഇരച്ചുകയറി. അപ്പോള്‍ തീരുമാനിച്ചു എന്റെ മാരത്തണ്‍ ഒാട്ടത്തിന്റെ സന്ദേശം പുകവലിക്കെതിരെ.... 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:അഞ്ചാം ദിനം: ഡിസംബര്‍ 19, 2013

പിന്‍തുടരുന്ന നായ്ക്കൂട്ടം... 
എല്ലാദിവസവും പരിശീലനത്തിനായി രണ്ടുകിലോമീറ്റര്‍ കൂട്ടുന്നതിനാല്‍ പത്തുമിനിറ്റുവീതം നേരത്തെ എഴുന്നേല്‍ക്കണം. എങ്ങിനെ ആയാലും 7.35ന് ഭാര്യ ജോലിക്ക് പോകുംമുന്‍പ് ഫ്ളാറ്റില്‍ തിരിച്ചെത്തണം. അതിനാല്‍ ഇന്ന് 5.50ന് എഴുന്നേറ്റു. ഒാടുന്ന ചിന്ത ഒഴിവാക്കാന്‍ മൊബൈല്‍ ഫോണില്‍ റേഡിയോ വച്ചു. സ്പീക്കര്‍ ചെവിയില്‍ തിരുകി. ഡിസംബര്‍ മാസത്തിലെ കനത്ത തണുപ്പ് ചെവിയിലേക്ക് അടിച്ചുകയറുന്നു. പനി പിടിക്കാന്‍ വന്‍ സാധ്യതയുണ്ട്. തുളസിയിലയിട്ട് ആവി പിടിച്ചു. മങ്കി ക്യാപ്പും തലയില്‍ വച്ച് കുളിരിലേക്കിറങ്ങി. തലേന്നത്തെ വഴിയിലൂടെത്തന്നെ വച്ചുപിടിച്ചു. ഇന്ന് ഏതായാലും പനമ്പിള്ളി നഗറില്‍ എത്തിയിട്ടേയുള്ളു. പൊറ്റക്കുഴി പള്ളി ജങ്ഷന്‍ കഴിഞ്ഞതോടെ മൂന്നുനാലു തെരുവുപട്ടികള്‍ ഒപ്പമെത്തി. സ്പീഡില്‍ ഒാടിയാല്‍ ഇവന്മാരുടെ കടിയേല്‍ക്കേണ്ടിവരും. പെട്ടെന്നാരു വണ്ടി വന്നതോടെ അതിന് പിന്നാലെ പാഞ്ഞു നായ്ക്കള്‍. ഈ തക്കത്തിന് കലൂരിലേക്ക് വച്ചുപിടിച്ചു. പനമ്പിള്ളിനഗറിലെത്തി മനോരമ ഫ്രണ്ട് ഒാഫിസിലെ പ്രമോദിന് സമീപം 30 സെക്കന്‍ഡോളം നിന്നു. ഇതാ മാരത്തണ്‍ പരിശീലനം 14 കിലോമീറ്ററിലേക്ക് കടക്കുന്നു. തിരിച്ച് വീട്ടിലെത്തുമ്പോള്‍ അത് തികയും. സംഭവം അറിയിച്ചതോടെ പ്രമോദും ആവേശഭരിതനായി... നമ്മുടെ സ്ഥാപനത്തില്‍ നിന്നും നൂറിലേറെപ്പേര്‍ ഒാടുന്നുണ്ട്. പക്ഷേ 21 കിലോമീറ്റര്‍ എത്രപേര്‍ ഒാടുമെന്ന് കണ്ടറിയാം. ഏതായാലും ഫസ്റ്റ് ജോസ്കുട്ടിക്ക് തന്നെ! പ്രമോദ് ഉറപ്പിച്ചുപറഞ്ഞു. കാത്തിരുന്നുകാണാം... യാത്രപറഞ്ഞ് ഞാന്‍ തിരിച്ചോടി എളമക്കരയിലേക്ക്... 

2013, ഡിസംബർ 18, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം  നാലാം ദിനം: ഡിസംബര്‍ 18, 2013

മനസ് പാതിയാക്കിയ ഒാട്ടം... 
ഇനി റോഡിലേക്കിറങ്ങി പരിശീലനം നടത്തണം. കൊച്ചി കീര്‍ത്തി നഗറില്‍ നിന്നും രാവിലെ ആറിന് ഒാട്ടം തുടങ്ങി. പനമ്പിള്ളി നഗറാണ് ലക്ഷ്യം. അവിടെ എത്തിയാല്‍ ഏഴ് കിലോമീറ്റര്‍ തികയ്ക്കാം. തിരിച്ചെത്തുമ്പോള്‍ 14 കിലോമീറ്റര്‍. പക്ഷേ കലൂരിലെത്തി കടവന്ത്ര പാലത്തിലേക്ക് കയറും മുന്‍പ് തിരിച്ച് പോകണമെന്ന ആഗ്രഹം കലശലായി. ലക്ഷ്യത്തിലെത്താന്‍ ഇനിയും രണ്ടുകിലോമീറ്റര്‍കൂടിയുണ്ട്. വന്‍ തളര്‍ച്ച അനുഭവപ്പെടുന്നു. തിരിച്ച് ഒാട്ടോ റിക്ഷ വിളിച്ചാലോ എന്നുപോലും ആലോചിച്ചു. മനസ് പറഞ്ഞു ഇവിടെനിന്നുതിരിച്ചാല്‍ ഒാടിത്തന്നെ വീട്ടിലെത്താനാകുമെന്ന്. ആസാദ് റോഡിലൂടെ തിരിച്ച് മാതൃഭൂമി ഒാഫിസിന് സമീപമെത്തിയതോടെ ആകെ തളര്‍ന്നു. ഇനി വയ്യ. നടക്കാം... അര കിലോമീറ്റര്‍ നടന്നതോടെ കുറച്ച് ഊര്‍ജം കിട്ടി അതുമുതലാക്കി ഒാടി ഫ്ളാറ്റിലെത്തി. സമയം 7.35 ഭാര്യ കോളജിലേക്ക് പോകാന്‍ കാത്തുനില്‍ക്കുന്നു. തളര്‍ച്ചയോടെ വന്നപ്പോള്‍ ഭാര്യ വക കമന്റ് 'ഇത് ജോസ്കുട്ടിക്ക് താത്പര്യമുള്ളതുകൊണ്ടുമാത്രം ഞാന്‍ സമ്മതിക്കുന്നതാണ്. എന്തൊരു ക്ഷീണമാണ് മുഖത്ത്? രക്തമെല്ലാം വലിഞ്ഞുപോയതുപോലെ...' ഒാഫീസിലേക്ക് പോകാന്‍ ഫ്ളാറ്റിലെ സ്റ്റെപ്പുകള്‍ ഇറങ്ങിയപ്പോള്‍ കാല്‍ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുന്നു. ഇനിയും രണ്ടുകിലോമീറ്റര്‍ നാളെ കൂട്ടി ഒാടേണ്ടതാണ് സാധിക്കുമോ എന്തോ..! 

2013, ഡിസംബർ 17, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം  മൂന്നാം ദിനം: ഡിസംബര്‍ 17, 2013

മാരത്തണ്‍ കാറോട്ടം... 
ദുരന്തവാര്‍ത്തയുമായി ഒരു പ്രഭാതം. പുലര്‍ച്ചെ എന്റെ വല്യച്ഛന്‍ മരിച്ചതായി സന്ദേശം ലഭിച്ചു. ചെറുപ്പത്തില്‍ സ്നേഹത്തോടെ എടുത്തുകൊണ്ടുനടന്നയാളാണ്. അദ്ദേഹത്തിന്റെ ജീവിത മാരത്തണ്‍ ഇവിടെ അവസാനിച്ചു. പാലായ്ക്കടുത്ത് ഇളങ്ങുളത്താണ് വീട്. കുടുംബത്തെയും കൂട്ടി രാവിലെതന്നെ അവിടേക്ക് തിരിച്ചു. ഇന്ന് ഇനി പരിശീലനം സാധ്യമല്ല. രാവിലെ ഭാര്യയുടെ അമ്മയെകൂട്ടാന്‍ ചാലക്കുടിയിലേക്കും തുടര്‍ന്ന് മൂവാറ്റുപുഴ - തൊടുപുഴ-പാലാ വഴി ഇളങ്ങുളത്തേക്കും അവിടെനിന്നു തിരിച്ചും മാരത്തണ്‍ കാറോട്ടത്തോടെ ഇന്നത്തെ ദിനത്തിന് സമാപ്തി. 

2013, ഡിസംബർ 16, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം  രണ്ടാം ദിനം: ഡിസംബര്‍ 16, 2013

ഏഴാം സ്വര്‍ഗം... 
ഇന്ന് പത്ത് മിനിറ്റുകൂടി നേരത്തെ എഴുന്നേറ്റു. ഏഴ് കിലോമീറ്റര്‍ ഒാടണമെന്നാണ് ആഗ്രഹം. പതിനഞ്ച് റൌണ്ട് കടുംപിടുത്തത്തിലൂടെ മൈതാനിക്ക് ചുറ്റും ഒാടിത്തീര്‍ത്തു. ഷൂവും കാലും തമ്മില്‍ അത്ര രസത്തിലല്ലാതെയാണ് ഇന്ന് പരിശീലനം തീര്‍ന്നത്. കാലിന്റെ പെരുവിരലുകളില്‍ പതുക്കെ ഒാരോ കുമിളകള്‍ രൂപപ്പെട്ടുതുടങ്ങി. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആകെയൊരുതളര്‍ച്ച പോലെ. തറയില്‍ കിടന്ന് മുപ്പത് മിനിറ്റോളം വിശ്രമിച്ചു. പിന്നീട് ഒാഫീസിലേക്ക് പോകാന്‍ തയ്യാറായി. കുളിക്കാന്‍ പച്ചവെള്ളം എടുത്തപ്പോഴാണ് ഒാര്‍ത്തത്. ഇനി 11 ദിനങ്ങള്‍ അസുഖമുണ്ടാകാതെ സൂക്ഷിക്കണം. അതിനാല്‍ കുളി ചൂടുവെള്ളത്തിലേക്ക് മാറ്റാം. അങ്ങനെ തുളസിയിലയും ഉപ്പുമിട്ട് ചൂടാക്കിയ വെള്ളത്തിലേക്ക് കുളി മാറുന്നു. വൈകീട്ട് അറിയുന്നു എന്റെ വല്യച്ഛന് വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്. 

2013, ഡിസംബർ 15, ഞായറാഴ്‌ച

മാരത്തണ്‍ പരിശീലനം  ഒന്നാം ദിനം: ഡിസംബര്‍ 15, 2013

കൊച്ചി രാജ്യാന്തര മാരത്തണ്‍ എനിക്കായി സമ്മാനിച്ചത്...
പരിശീലന സമയം 13 ദിവസം... 

ഒന്നാം ദിനം: ഡിസംബര്‍ 15, 2013
തുടക്കം അഞ്ചില്‍നിന്ന്...
ഇന്ന് രാവിലെ 6മണിക്ക് എഴുന്നേറ്റു അഞ്ച് കിലോമീറ്റര്‍ ഒാടാന്‍ ശ്രമിച്ചു. കൊച്ചി എളമക്കരയിലെ ഫ്ളാറ്റില്‍ നിന്നും 300 മീറ്റര്‍ നടന്ന് ഒരുകിലോമീറ്റര്‍ ഒാടി മൈതാനത്തിലെത്തി. നാളുകള്‍ക്ക് മുന്‍പ് കോര്‍പറേഷന്‍ വക മൈതാനം കണ്ടിരുന്നുവെങ്കിലും ഇറങ്ങിനോക്കിയിട്ടില്ല. മൈതാനം ക്രിക്കറ്റുകളിക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.. പുറത്തുകൂടിയുള്ള ടാറിങ് വഴികളിലൂടെയും കോണ്‍ക്രീറ്റ് കട്ടപ്പുറത്തുകൂടിയും മണലിലൂടെയും ഏഴ് വലയം ഒാടിയതോടെ ഒരു പരുവമായി. തിരിച്ച് വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ ഒാടണമെന്നുണ്ടെങ്കിലും നടന്നാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഒാട്ടം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...