2014, ജൂലൈ 29, ചൊവ്വാഴ്ച

വൈകീട്ടെന്താ പരിപാടി...?


അടുത്തിടെ പത്രപ്രവർത്തകനായ ഒരാൾ എന്നോട് ചോദിച്ചു എന്തിനാണ് കൊച്ചിയിൽ മാത്രം നിങ്ങൾക്ക് നാല് ഫൊട്ടോഗ്രഫർമാരെന്ന്? ഈ ചിന്ത പുള്ളിക്കാരൻ കുറെ നാളായി ചോദിക്കണമെന്ന് വിചാരിച്ചിരുന്നുവെത്രെ. 
അദ്ദേഹം ഇങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങൾ: 
1) അദ്ദേഹം കാണുന്ന പത്രത്തിന്റെ ലോക്കൽ പേജിൽ ഞങ്ങൾ നാലു പേരിൽ ആരുടെയും പേര് ചിത്രത്തിനൊപ്പം കാണാറില്ല. 
2) അദ്ദേഹം കാണുന്ന ലോക്കൽ പേജിൽ വല്ലപ്പോഴും മാത്രമേ പത്ര ഫൊട്ടോഗ്രഫർ എടുത്ത ചിത്രം കാണാറുള്ളു. അല്ലാത്തപ്പോഴെല്ലാം സ്റ്റുഡിയോ  ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളാണ് കാണാറ്. 

കാരണങ്ങൾ 
1) ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം എല്ലാ ചിത്രങ്ങൾക്കും ബൈലൈൻ നൽകുന്ന സ്ഥാപനമല്ല. മികച്ചതെന്ന് ഫോട്ടോഗ്രാഫർക്കും ഇതിന് പേര് കൊടുത്താൽ ഫൊട്ടോഗ്രഫർക്ക് മാനക്കേടുണ്ടാവില്ല എന്ന് എഡിറ്റർക്കും ഉറപ്പുള്ളവയ്ക്കുമാത്രമേ പേര് നൽകാറുള്ളു. 

2) അദ്ദേഹം കാണുന്ന ലോക്കൽ പേജ് ഏരിയയിൽ  മിക്കവാറും ഞങ്ങൾ ആരും ചിത്രം എടുക്കാൻ പോകാറില്ല. അഥവാ പോയാൽ മറ്റേതെങ്കിലും പേജുകളിലേക്ക് ചിത്രം മാറ്റപ്പെടുകയും അദ്ദേഹം ശ്രദ്ധയോടെ വീക്ഷിക്കുന്ന ലോക്കൽ പേജിൽ ചിത്രം ഇല്ലാതാകുകയും ചെയ്യും. 

അനുബന്ധം: കൊച്ചി പോലെ തിരക്കുള്ള ഒരു നഗരത്തിൽ ഒരു പത്ര ഫോട്ടോഗ്രാഫർക്ക് പരമാവധി കവർ ചെയ്യാവുന്ന പരിപാടികളുടെ എണ്ണം നാല് ആണ്. രാവിലെ 10നും 12 നും ഉച്ചകഴിഞ്ഞ് 2നും 5നും ഒാരോ പരിപാടികൾ എടുക്കാൻ പോയാൽ സാധാരണ ഗതിയിൽ വിധി താഴെപ്പറയും പ്രകാരമായിരിക്കും. 
 പത്തിനുള്ള  പരിപാടിയുടെ സ്വാഗതവും അധ്യക്ഷനും കഴിഞ്ഞ് ഉദ്ഘാടകൻ തട്ടിലെത്തുമ്പോൾ സമയം 11.30, വല്ല വിധേനയും ചിത്രമാക്കി അടുത്ത പരിപാടിക്ക് കുതിക്കുമ്പോൾ റോഡ് ബ്ലോക്ക്. അതിനിടയിൽ നിന്നും തിരുവില്വാമലയിലെ പുനർജനി നൂഴൽ പോലെ കടന്നു കിട്ടിയാൽ 12.30ന് അടുത്ത സ്ഥലത്തെത്താം.  ഭാഗ്യം ഇതും വൈകി തുടങ്ങി എന്നതിനാൽ പരിപാടി ഇനിയും ആരംഭിച്ചിട്ടില്ല. സംഘാടകരോട് ചോദിച്ചാൽ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്പോലെ ‘ഇപ്പ ശരിയാകും’ എന്ന് മറുപടി. സംഗതി ഒന്നരയോടെ ആരംഭിച്ച് വലിച്ചുനീട്ടി 2.30ന് ഉദ്ഘാടനം നടത്തിയാൽ അടുത്ത പരിപാടി തുടങ്ങിയോയെന്ന് ശങ്ക. ഈ ശങ്കയിൽ ഊണ് നഷ്ടപ്പെടുത്തി അവിടേക്ക് ഒാടുന്നു. അവിടെ എത്തുമ്പോഴാണ് പരിപാടിക്കെത്തേണ്ട വി‍െഎപി ഊണ് കഴിച്ച് മയക്കത്തിലാണ് സമയം വൈകിയേ പരിപാടി തുടങ്ങൂ എന്ന് അറിയിപ്പ് കിട്ടുക. ഇനി തിരിച്ചുപോകാനും ഊണ് കഴിക്കാനുമുള്ള സമയമില്ലാത്തതിനാൽ സംഭവസ്ഥലത്തുതന്നെ പറ്റിക്കൂടുന്നു. രണ്ടിനുള്ള പരിപാടി 3.30ന് വി‍െഎപി ഉറക്കച്ചടവോടെ ഉദ്ഘാടനം ചെയ്താൽ അടുത്ത സ്ഥലത്തേക്ക് കുതിക്കുകയായി. ഇതിനിടയിൽ റോഡ് ബ്ലോക്കിൽ നിന്നും രക്ഷപെടാൻ വി‍െഎപി വാഹനത്തിന്റെ പിന്നാലെ കുതിക്കാമെന്ന് വച്ചാൽ പൊലീസ് മാമൻ നോക്കി കണ്ണുരുട്ടും. വഴിയിലെ കടയിൽ നിന്നും എന്തെങ്കിലും കഴിച്ച് കയ്യിലെ കാശുകളഞ്ഞ് വയറ്റിൽ നേടിയ അജിനോമോട്ടോയുമായി അടുത്ത സ്ഥലത്തെത്തുമ്പോഴേക്കും അവിടെയും സ്ഥിതി തഥൈവ. ‘ എന്റെ മാഷേ അഞ്ചിനുള്ള പരിപാടിയെന്നു പറഞ്ഞാൽ ഒരു അഞ്ചഞ്ചര ആറ് ഒക്കെ ആകില്ലേ...? എന്നാലല്ലേ ഭാവം വരൂ... ’ എന്നുള്ള മറുചോദ്യമായിരിക്കും മറുപടി. ഇതിനിടെ ഒാഫിസിൽ നിന്നും ചിത്രം തരാറായോ എന്ന് അന്വേഷിച്ചുള്ള വിളിയെത്തും. ഇരുട്ടിന്റെ മറപറ്റി തിരിച്ച് ഒാഫിസ് പടികൾ കയറുമ്പോൾ സമയം ഏഴുമണിയോടടുക്കും. ഇന്നത്തെ വേട്ടയുടെ ഫോട്ടോയും അടിക്കുറിപ്പും തയ്യാറാക്കി അയക്കുമ്പോഴേക്കും സമയം വീണ്ടും ഒരു മണിക്കൂർകൂടി കടന്നിട്ടുണ്ടാകും. ഈ പകലിൽ മറ്റുപലതും പല സ്ഥലത്തും സംഭവിച്ചിട്ടുണ്ടാകും. എല്ലാം അപ്പപ്പോൾ അറിയുന്നുണ്ടാകുമെന്നുകരുതി വീട്ടുകാരും നാട്ടുകാരും ഫോൺ ചെയ്ത് അന്വേഷിക്കുമ്പോൾ  അവരറിയുന്നുണ്ടോ ഈ നോൺ സ്റ്റോപ്പ് ഒാട്ടം.

2014, ജൂലൈ 11, വെള്ളിയാഴ്‌ച

ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..?

ഈശ്വരാ ആ കാറിന് പോറല്‍ വല്ലതും പറ്റിയിട്ടുണ്ടാകുമോ..? 

വാഹനങ്ങളില്‍ ചെറുകിട തട്ടലും മുട്ടലും മൈന്‍ഡ് ചെയ്യാത്ത അവസ്ഥയിലേക്ക് കൊച്ചിയും മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ കാറുകളൊക്കെ ഉരഞ്ഞ് വലിയ കീറലുകളുമായി പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും ഉടമസ്ഥര്‍ മൈന്‍ഡ് ചെയ്യാറില്ല. ഇയ്യിടെ കൊച്ചിയിലും കണ്ടു ഇത്തരം ചളുങ്ങി ചുരുങ്ങിയൊരു കാര്‍. കാര്യം അന്വേഷിച്ചപ്പോള്‍ ഉടമയുടെ മറുപടി ഇങ്ങനെ: ഇതൊന്നും നേരെയാക്കിയിട്ട് കാര്യമില്ല. കൊച്ചിയിലെ ചെത്ത് പിള്ളാര്‍ രണ്ടാഴ്ചകൊണ്ട് വീണ്ടും ഈ പരുവത്തിലാക്കും. പിന്നെ എന്തിന് വെറുതെ അടിച്ച് നിവര്‍ത്തി പെയിന്റ് ചെയ്ത് കാശ് കളയണം?

അനുബന്ധമായി ഞാന്‍ ഒാര്‍മ്മിക്കുന്ന എന്റെ ജീവിതത്തിലെ ഒരു അനുഭവം:
കാലം 1985 ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്ന സമയം. വല്ലാര്‍പാടം പള്ളിയില്‍ പോകാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയിലെത്തുന്നു. ഇടുക്കിയില്‍ നിന്നും എത്തിയ എനിക്ക് കൊച്ചി അത്ഭുതം തന്നെ. ബസിറങ്ങി മുന്നില്‍ നടക്കുന്ന മാതാപിതാക്കള്‍ക്ക് പിന്നാലെ ഞാനും നടക്കുന്നു. ഒരാള്‍ കാറ് റോഡിലിട്ട് കഴുകി തുടയ്ക്കുകയാണ്. ഇതിനെ മറികടന്ന് നീങ്ങുന്നതിനിടയില്‍ എന്റെ പ്രതിഫലനം കാറിന്റെ ബോഡിയില്‍ കാണാം. വെറുതെ ആ പ്രതിബിംബത്തിലൊന്ന് തൊട്ടു. പെട്ടെന്ന് ചെവിക്കൊരു വേദന. നോക്കുമ്പോള്‍ കാര്‍ കഴുകുന്ന ഉടമ ചേട്ടന്‍ തൊട്ടുപിന്നില്‍ എന്റെ ചെവിയില്‍ പിടിച്ച് ഞെരിക്കുന്നു. കഴുകിത്തുടച്ച കാറില്‍ വിരല്‍കൊണ്ട് സ്പര്‍ശിച്ചതുമൂലം വിരല്‍പ്പാട് വന്നതാണ് പുള്ളിയെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് പിടിവിടുവിപ്പിച്ച് ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്ന അച്ഛന് പിന്നാലെ ഒാടി. ഈശ്വരാ മാറിയ കൊച്ചിയില്‍ ഇപ്പോഴും ആ കാര്‍ പരുക്കൊന്നുമില്ലാതെ ഒാടുന്നുണ്ടാകുമോ?
ജോസ്കുട്ടി പനയ്ക്കല്‍ 


2013, ഡിസംബർ 29, ഞായറാഴ്‌ച

ഇതാ! മാരത്തണ്‍... ഡിസംബര്‍ 29, 2013

രാവിലെ 4.30ന് തന്നെ ഉണര്‍ന്നു. കുട്ടിക്ക് നല്ല പനിയുണ്ട്. എന്റെ തൊണ്ടയിലും ചെറിയൊരു കഫം തടയല്‍പോലെ... പക്ഷേ വിട്ടുകൊടുക്കാനാവില്ല. ഈ കഠിന അവസ്ഥകളെയെല്ലാം തരണം ചെയ്ത് ഇത്രയും വരെ എത്തിച്ചിട്ട് പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കാനോ...? സാധ്യമല്ല. തുളസിയിലയില്‍ ആവിപിടിച്ച്, ഉപ്പുവെള്ളം തൊണ്ടയില്‍ കൊണ്ട്... മഹാരാജാസ് കോളജ് മൈതാനിയിലേക്ക് കുതിച്ചു. 

അവിടെ ചെല്ലുന്നതിന് മുന്‍പുതന്നെ ആയിരക്കണക്കിന് ആളുകള്‍ എത്തിയതിന്റെ തിരക്കുകള്‍ റോഡില്‍ ദൃശ്യമായിരുന്നു. ടീം മനോരമയുടെ സ്റ്റാളിലെത്തി. ഏഴ് കിലോമീറ്റര്‍ ഒാടാനുള്ള മനോരമ സംഘത്തിലെ ചിലരൊക്കെ എത്തിയിട്ടുണ്ട്. 21 കിലോമീറ്റര്‍ ഒാടാനുള്ളവര്‍ മനോരമ സംഘത്തിലെ ആളുകളെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. ഏതായാലും 21 കിലോമീറ്റര്‍ ആദ്യം ആരംഭിക്കുന്നതിനാല്‍ വാം അപ് ഏരിയയിലേക്ക് പൊയ്ക്കൊള്ളാന്‍ വൊളന്റിയര്‍ നിര്‍ദേശിച്ചു. വിദേശത്തെയും സ്വദേശത്തെയു ഗ്ളാമര്‍ താരങ്ങള്‍ക്ക് പിന്നിലായി ആയിരങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിന്നില്‍ 35 വയസില്‍ താഴെയുള്ളവരും തൊട്ടുപിന്നിലായി 35-45 പ്രായവിഭാഗത്തിലുള്ളവരും. വാം അപ് ഏരിയയില്‍ നിന്നുകൊണ്ട് എയറോബിക്സ് ചെയ്യിക്കുന്ന സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കുറച്ചൊക്കെ എക്സര്‍സൈസ് ചെയ്തു. കൂടുതല്‍ ചെയ്താല്‍ കുഴപ്പമാകും ഒാടാനുള്ള ഊര്‍ജം ഇല്ലാതായാലോ? കൃത്യം 6.15ന് തന്നെ ആദ്യ സംഘം പുറപ്പെട്ടു. പിന്നാലെ 35 വയസില്‍ താഴെയുള്ളവരും അതിനും പിന്നാലെ ഞാനടങ്ങുന്ന 35 വയസിന് മേലെയുള്ളവരുടെ സംഘവും. നേവിക്കാരാണ് എന്റെ സംഘത്തില്‍ കൂടുതലായുള്ളത്. സ്റ്റേഡിയത്തെ പകുതി വലംവച്ച് റോഡിലേക്കിറങ്ങിയതോടെ ഉത്സവപ്പറമ്പിലേതുപോലെ ജനം. ഒാവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ല. മുന്‍പില്‍പ്പോയ 35 വയസില്‍ താഴെയുള്ള പലരും കിതയ്ക്കുന്നു... നേവിക്കാരാകട്ടെ വഴി നിറഞ്ഞോടി എനിക്ക് മറികടക്കാന്‍ സ്ഥലവും കിട്ടുന്നില്ല. കിട്ടിയ ഒഴിവുകള്‍ മുതലാക്കി രണ്ട് കിലോമീറ്റര്‍ കടന്നതോടെ ആളുകളെല്ലാം ചിതറി.. നിരന്നു.. തേവരയിലെ ഐഎന്‍സ് വിക്രാന്ത് പാലവും കടന്ന് വാതുരുത്തിയിലെത്തിയതോടെ അവസ്ഥമാറി... വഴിയിലെ ശ്വാസം മുഴുവന്‍ വലിച്ചെടുക്കുന്ന ഒാട്ടക്കാരുടെ മൂക്കിലേക്ക് വാതുരുത്തിയിലെ തമിഴര്‍ രാവിലെ റോഡരികിലിരുന്ന് സ്ഥാപിച്ച 'ചില സംഗതികളുടെ' മണം തുളച്ച് കയറി. സത്യം പറയട്ടെ ഈ രണ്ട് കിലോമീറ്റര്‍ ദുര്‍ഗന്ധം സഹിച്ച് കടന്നുകൂടാന്‍ പെട്ട പാട് ചെറുതല്ല. തോപ്പുംപടി പാലത്തിലെ കയറ്റം ഇത്രയേറെ തോന്നിച്ച മറ്റൊരു ദിനമില്ല. തോപ്പുംപടികടന്ന് എസ്ബിടിയുടെ മുന്നിലെത്തിയപ്പോള്‍ ദേശീയപതാകയുമായി അവിടുത്തെ സ്റ്റാഫ് വരവേല്‍ക്കുന്നു. തൊട്ടുപിന്നാലെ മീഡിയ വാഹനത്തില്‍ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍മാര്‍ എതിരെ കടന്നുവരുന്നു. അവരെ കൈകാട്ടിയപ്പോള്‍ തിരിച്ചറിഞ്ഞവര്‍ വളരെ വേഗത്തില്‍ ക്ളിക്കില്‍ വിരലമര്‍ത്തുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ജംങ്ഷനിലെത്തിയപ്പോള്‍ മുന്നേ പുറപ്പെട്ട ആഫ്രിക്കന്‍ ഒാട്ടക്കാര്‍ അഞ്ചുകിലോമീറ്ററോളം മുന്നിലോടി തിരിച്ചെത്തുന്നു. സന്തോഷമായി... ഞാനും അത്രയൊന്നും പിന്നിലല്ലല്ലോ? മാത്രമല്ല നേവിയിലെയും എക്സൈസിലെയും പൊലീസിലെയുമൊക്കെ സംഘത്തിലെ പലരെയും ഞാന്‍ ഇതിനകം കവര്‍ ചെയ്തുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ വഴിയരികിലെല്ലാം രാവിലെ തന്നെ ജനം തിങ്ങിനിറഞ്ഞുനില്‍പ്പുണ്ട്. പാണ്ടിക്കുടിയിലെ വളവിലെത്തി തിരിഞ്ഞ് ഒാടുമ്പോള്‍ പകുതി തീര്‍ന്നല്ലോയെന്ന ആശ്വാസം മനസിലെത്തി. 
വീണ്ടും തോപ്പുംപടി ജംങ്ഷനിലെത്തി പൌരാണിക പാലത്തിലൂടെ കടക്കുമ്പോള്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു. ചിത്രത്തില്‍ ക്ഷീണം വരാതിരിക്കാന്‍ മുഖം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചു. 

വാതുരുത്തിയിലെ 'ഗന്ധസ്ഥലവും' കടന്ന് തേവര പാലം കടക്കുമ്പോള്‍ ഒളിംപ്യന്‍ മേഴ്സികുട്ടന്‍, ജോസ്കുട്ടിയും ഉണ്ടോയെന്ന് ചോദിച്ച് അവിടെ നില്‍ക്കുന്നു. പള്ളിമുക്കിലെത്തിയപ്പോള്‍ ഇനി രണ്ട് കിലോമീറ്റര്‍ മാത്രമെന്ന ബോര്‍ഡ് കണ്ടു. വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. പരിശീലനത്തേക്കാള്‍ വേഗത്തിലാണ് ഒാടിയതെന്ന് ഉറപ്പ്. സ്റ്റേഡിയത്തിന് അടുത്തെത്താറായതോടെ വഴിയുടെ ഇരുവശവും ആളുകളുടെ തിരക്ക് കൂടിവരുന്നു. മനോരമ സംഘം ആശംസയറിയിക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെ 21 കിലോമീറ്റര്‍ തികച്ച ആദ്യ മനോരമക്കാരനായി സ്റ്റേഡിയത്തിലേക്ക് കയറി ഫിനിഷിങ് ലൈനിലെ ഹംപില്‍ ബീപ് ശബ്ദം കേള്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ ഒാടിയെത്തി ആശംസയറിയിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം മെഡലും സമ്മാനത്തുകയും ഏറ്റുവാങ്ങുമ്പോള്‍ രാജ്യാന്തര താരമായ പ്രതീതിയായിരുന്നു എനിക്ക്. നന്ദി... എല്ലാവര്‍ക്കും... 

ഈ കഠിന പ്രയത്നത്തിലൂടെ എനിക്ക് ലഭിച്ചത്: 
1) സിക്സ് പാക്ക് തിരിച്ചെത്തി...
2) 32 ല്‍ നിന്നും അരയളവ് 28ലേക്ക് ചുരുങ്ങി
3) മാരത്തണ്‍ മെഡല്‍
4) സമ്മാനത്തുക
5) ഇടതുകാലിലെ ഒരു നഖം തകരാറിലായി.

2013, ഡിസംബർ 28, ശനിയാഴ്‌ച

Eve of first Kochi international half Marathon


മാരത്തണ്‍ പരിശീലനം: ഡിസംബര്‍ 28, 2013

പനി പിടിക്കുമോ...? 
വൈകീട്ട് സ്റ്റേഡിയത്തിലെത്തി ഒാടാനുള്ള നമ്പര്‍ നേടി. ഇന്ന് നേരത്തെ കിടന്നുറങ്ങണമെന്ന് വിചാരിച്ചെങ്കിലും തിരക്കുമൂലം ഉറങ്ങാനായത് രാത്രി 11.30ന്. കുറച്ച് ഭക്ഷണം ഉച്ചക്ക് കൂടുതല്‍ കഴിച്ചു. മൂത്തകുട്ടിക്ക് പനിപിടിച്ചതിനാല്‍ കൂടെ കിടക്കാന്‍ ഭയം തോന്നി നാളെ ചെറിയൊരു ജലദോഷം തോന്നിയാല്‍ മതി ഇത്രനാളത്തെ പരിശീലനമെല്ലാം പാഴാകാന്‍... പക്ഷേ കൊതുകുവലയുള്ളത് ഈ ബെഡ്റൂമില്‍ മാത്രമേയുള്ളു. കൊതുകുശല്യമാണെങ്കില്‍ കൂടിയിട്ടുമുണ്ട്. കൊതുകുവലക്കുള്ളില്‍ പനിക്കാരിക്കൊപ്പം കിടക്കണോ പുറത്തെ റൂമില്‍ കൊതുകുകടിയേല്‍ക്കണോ എന്നുള്ള ചിന്ത അലട്ടി. പനിയെങ്കില്‍ പനി... പാരസെറ്റമോള്‍ ഗുളിക ഒരെണ്ണം വിഴുങ്ങി, ആവി പിടിച്ച്, ഉപ്പുവെള്ളത്തില്‍ കുളിച്ച് കുട്ടിക്കൊപ്പം തന്നെ കിടന്നു. രാവിലെ 4.30ന് എഴുന്നേല്‍ക്കാനുള്ളതാണ്... റിയല്‍ മാരത്തണിനായി... 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിമൂന്നാം ദിനം: ഡിസംബര്‍ 27, 2013

കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റും... 
മാരത്തണ്‍ ഹാങ്ഒാവറില്‍ പതിവുപോലെ അഞ്ചേകാലിന് ഉറക്കം തെളിഞ്ഞെങ്കിലും ഭാര്യവീട്ടില്‍ നിന്നും ഒാടാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലല്ലോ. പുതുമക്കായി ഇന്ന് വൈകീട്ട് കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ടാര്‍ റോഡിലൂടെ 22 കിലോമീറ്റര്‍ ഒാടുകയാണ് ലക്ഷ്യം. ബൈക്ക് ചുറ്റും ഒാടിച്ചുനോക്കി അളന്നപ്പോള്‍ 850 മീറ്ററാണ് ചുറ്റളവ് കാണുന്നത്. 21 കിലോമീറ്റര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ തികച്ചതാണ്. 22 കിലോമീറ്റര്‍ ഒാടണമെങ്കില്‍ 26 റൌണ്ട് തികയ്ക്കണം. ചാലക്കുടിയില്‍ നിന്നും തിരിച്ചെത്തി വൈകീട്ട് 7.30ന് സ്റ്റേഡിയത്തിലെത്തി. 8.30 ആയപ്പോഴേക്കും ആകെ തികയ്ക്കാനായത് 10 റൌണ്ട് മാത്രം. തളര്‍ച്ച കൂടിവരുന്നു. റോഡിലൂടെ ഒാടിയതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിച്ചു ഈ വലംവയ്ക്കലിന്. രാത്രി പത്തുമണിയോടെ 25 റൌണ്ട് തികച്ചപ്പോള്‍ എനിക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുകൂടി നടക്കുന്നവര്‍ക്കും ആശ്വാസമായി. ഇരുപത്തിയാറാം റൌണ്ട് നടന്നുതീര്‍ത്തു. ഇതോടെ പരിശീലനത്തിന് പരിസമാപതി. നാളെ വിശ്രമം, മറ്റന്നാള്‍ മാരത്തണ്‍.... 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...