2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

അപ്പോൾ ഇനി തുടങ്ങാം....


മാരത്തോണ്‍ ലക്ഷ്യം വച്ചുള്ള നമ്മുടെ ചെറുതയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു. നാളെ രാവിലെ മുതല്‍ നമുക്ക് ആരംഭിക്കാം ശരിയായ പരിശീലനം. 
ഇവ ഓര്‍മ്മിക്കാന്‍ .... 
1. കഴിഞ്ഞ ദിവസം  നടന്ന അതേ വഴിയില്‍ ഒരു കിലോമീറ്റർ നടക്കുക. തിരിച്ച് വീട്ടിലേക്ക് ഓടിപ്പോരുക. 
2. വീട്ടില്‍ എത്തുമ്പോൾ തളര്‍ച്ച തോന്നിയാലും വെട്ടിയിട്ടപോലെ കിടക്കരുത്. മുറ്റത്തുകൂടി വിയര്‍പ്പ് ഒതുങ്ങുന്നതുവരെ പതിയെ നടക്കുക. 
3. മറ്റന്നാളത്തേക്കായി 500 മീറ്റര്‍കൂടി ദൂരം അളന്നു വയ്ക്കുക. 

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...


കോഴിപിടിച്ചും മാരത്തോൺ പഠിക്കാം...  
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞ തന്ത്രങ്ങൾ  ഉപയോഗിച്ച് നിങ്ങൾ പരിശീലനം തുടങ്ങിയെന്ന് വിചാരിക്കുന്നു. 'ഇതെല്ലാം എന്ത് പരിശീലനം..? അപ്പുറത്തെ വീട്ടിൽ പോയിവരുന്നതും പല്ലുതേച്ച് വീടിന്റെ പടികൾ കയറുന്നതുമാണോ തന്ത്രങ്ങൾ' എന്ന് മനസിൽ പറയാൻ വരട്ടെ.  ജീവിതചര്യകളാണ് പലപ്പോഴും നമ്മെ പലതും പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രഥമ മാരത്തോണിൽ 21 കിലോമീറ്റർ ഒാട്ടം തികച്ച ഞാൻ പിന്നീട് ആലോചിച്ചു എന്റെ ജീവിതത്തിൽ ഇതിനുള്ള ഊർജം എങ്ങനെ കിട്ടിയെന്ന്? വളരെ പിന്നിലേക്ക് പോയപ്പോൾ രസകരമായ ഒരു കാര്യം പിടികിട്ടി. അതും സ്കൂളിൽ സ്പോർട്സ് താരമാകുന്നതിന് മുൻപ്.

ആ കഥയിലേക്ക്:
തൊടുപുഴക്കടുത്ത് ഉടുമ്പന്നൂർ എന്ന ഗ്രാമത്തിലാണ് അന്ന് എന്റെ കുടുംബത്തിന്റെ താമസം. ധാരാളം സ്ഥലം ഉള്ളതിനാൽ  നിരവധി കോഴിയെയും അമ്മ വളർത്തുന്നുണ്ട്. ചിക്കൻ സ്റ്റാളുകൾ കേരളത്തിൽ വളരെ കുറവെയുള്ളു. ഉള്ളതാകട്ടെ കോൾഡ് സ്റ്റോറേജുകളും. അവിടെനിന്നും തണുപ്പടിച്ച് വിറങ്ങലിച്ച ഇറച്ചി വീട്ടിൽ വാങ്ങാറില്ല. പകരമായി ആഴ്ചയുടെ അവസാനം അമ്മ പറയും ' തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെ തട്ടാം'. പക്ഷേ ഇതു പറയുന്നത് പകൽ പതിനൊന്നുമണിയോടെയായിരിക്കും. സ്വന്തമായുള്ളതും അയൽക്കാരുടേതുമായ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് പത്തുമുപ്പത് കോഴികൾ എവിടെയൊക്കെയൊ ആയിരിക്കും. ആദ്യം  തലയിൽ ചുവന്ന പൂവുള്ള കഴുത്തിൽ മഞ്ഞ കളറുള്ള ആ പൂവനെത്തേടി ഒാട്ടപ്രദക്ഷിണം നടത്തും. കണ്ടുപിടിച്ചാൽ പിന്നാലെയോടിത്തന്നെ കോഴിയെ തളർത്തും. ഇതിനിടെ ചിലപ്പോൾ അയൽവീട്ടുകാരുടെ  മുള്ളുവേലിയൊക്കെ ചാടി കടക്കേണ്ടിവരും. അവസാനം  'ഇനിയെന്നെയങ്ങ് കൊല്ല്' എന്ന തരത്തിൽ കോഴി ഒാടിത്തളർന്ന്  നിലത്തിരിക്കും. ഏകദേശം അരമണിക്കൂർകൊണ്ടായിരിക്കും ഈ യുദ്ധം അവസാനിക്കുക. അറിഞ്ഞോ അറിയാതെയോ ഇത് മാസത്തിൽ മൂന്നുതവണയെങ്കിലും ചെയ്തിട്ടുണ്ട്. വീട്ടിൽ വിരുന്നുകാർ വന്നാൽ ഈ ഒാട്ടത്തിന്റെ എണ്ണവും കൂടും. ഇതായിരുന്നു മാരത്തോണിൽ എനിക്ക് കിട്ടിയ പ്രഥമ പരിശീലനം.

ഇനി കാര്യത്തിലേക്ക്:
ഇന്നലെ 500 മീറ്റർ നടന്നവർ തിരിച്ചെത്തിയപ്പോൾ ഒരു കിലോമീറ്റർ തികച്ചുവെന്ന് അവർക്ക് ആശ്വസിക്കാം. ഇന്ന് നേരെ ഒരു കിലോമീറ്റർ നടന്ന് തിരിച്ചുവന്നോളൂ. രാവിലെ 5ന് തന്നെ എഴുന്നേൽക്കുക, അടുത്ത ദിവസംമുതൽ നമുക്ക് ഒാടിത്തുടങ്ങേണ്ടതാണ്. രണ്ടുകിലോമീറ്റർ നടക്കാൻ നിങ്ങൾക്ക് കരുത്തുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാമല്ലോ. പറ്റുമെങ്കിൽ കോഴിപി‌ടിക്കാൻ ഒാടിയ ഏഴുവയസുകാരനെ മനസിൽ സങ്കൽപിച്ചുകൊള്ളൂ....

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

വെറും അഞ്ഞൂറ് മീറ്റർ നടക്കാൻ കരുത്തുണ്ടോ?


തൊട്ടപ്പുറത്തെ കടയിൽ തീപ്പെട്ടി വാങ്ങാനും എന്തിനേറെ 100മീറ്റർ അകലെയുള്ള ഹെൽത്ത് ക്ലബ്ബിൽ പോകാൻ പോലും സ്കൂട്ടറിൽ യാത്രയാകുന്നവരെ കണ്ടിട്ടില്ല? അക്കൂട്ടത്തിൽ നിങ്ങളും ഉൾപ്പെടുമോ? എങ്കിൽ ഈ ശീലം ഇനി മുപ്പത്തൊൻപത് നാൾ മാറ്റിവയ്ക്കാമോ? നിങ്ങൾക്കുമാകാം ഒരു കായികതാരം. മാരത്തോൺ ലക്ഷ്യംവച്ചുള്ള പരിശീലന ഭാഗമായി നിങ്ങളുടെ ഭവനത്തിൽ നിന്നും വെറും 500മീറ്റർ ദൂരേക്ക് പതുക്കെ നടന്നുപോകുക. മടക്കയാത്രയിലെ 500മീറ്റർ പോയതിലും അൽപംകൂടി വേഗത്തിലാവട്ടെ. അഞ്ഞൂറ് മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്താൻ വീട്ടിലെ സ്കൂട്ടറോ, ബൈക്കോ കാറോ ഉപയോഗിക്കാം. പക്ഷേ അത് തലേന്ന് വേണം.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

നിങ്ങളുടെ പത്ത് വീടിനപ്പുറം ആരാണ്?

നിങ്ങളുടെ 10 വീടിനപ്പുറം ആരാണ്...?
മാരത്തോൺ ലക്ഷ്യം വച്ച് നാളെ രാവിലെയുള്ള പരിശീലനം ഇങ്ങനെയാകട്ടെ. കഴിഞ്ഞ ദിവസം അഞ്ചുമണിക്ക് ഉണരാനും വീടിനെ പടികൾ കയറാനുമാണ് പറഞ്ഞിരുന്നതെങ്കിൽ ഇന്ന് നമ്മുടെ വീട്ടിൽ നിന്നും 10 വീടുകൾ അകലെയുള്ളൊരു വീട്ടിൽ രാവിലെ 5നും 6നും ഇടയിൽ എന്തുസംഭവിക്കുന്നുവെന്ന് മതിൽക്കെട്ടിന് പുറത്തുനിന്നൊന്ന് നോക്കി വരിക. (വീട്ടുവളപ്പിലോ, മതിൽക്കെട്ടിലോ കയറി എത്തിനോക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) ഫ്ലാറ്റിൽ താമസിക്കുന്നവർ 10 വീട് ഒരേ ഫ്ലോറിൽ ഉണ്ടെങ്കിൽ അത് ഉപേക്ഷിച്ച് 10 നിലക്കപ്പുറമുള്ള കാര്യം അന്വേഷിക്കുക. കയറ്റം ലിഫ്റ്റിലാകരുത് പടികയറിതന്നെ വേണം. രാവിലെ 5ന്  ഉണർന്ന് പല്ലുതേപ്പും പ്രഭാതകൃത്യങ്ങളും ചെയ്തതിന് ശേഷം ഒരുകവിൾ ചൂടുവെള്ളവും കുടിച്ചാകട്ടെ ഈ യാത്ര.

മുൻപോസ്റ്റുകൾ  josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.




2014 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

നിങ്ങൾക്ക് എല്ലാ അവയവവും ഉണ്ടോ...?



നിങ്ങൾക്ക് എല്ലാ അവയവവും ഉണ്ടോ...?

എല്ലാ അവയവവും ഇല്ലാത്തവരും അവയവം ദാനം ചെയ്തവരും വരെ ഒാടാൻ തീരുമാനിച്ചു. പിന്നെ നിങ്ങൾക്ക് പ്രശ്നമുണ്ടോ..? ഇനി 41 നാളുകൾ ഓടിപ്പഠിക്കാൻ നമുക്കുമുന്നിലുണ്ട്. ഇന്നലത്തെ പോസ്റ്റുകണ്ട് തീരുമാനമെടുത്തവർക്ക് ഇനിയുള്ള നാളുകളിൽ ഈ കൂടെകൂടാം... നവംബർ ഒന്നുമുതൽ ഡിസംബർ ആറുവരെ അതിനുള്ള 'ടിപ്സുമായി' ഞാൻ നിങ്ങൾക്കൊപ്പം ഉണ്ട്. ഇന്നുരാവിലെ അഞ്ചിന് ഉണരാനായിരുന്നു ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. അതിൽ വിജയിച്ചവർക്കായി നാളത്തേക്ക് മാറ്റാനുള്ള ചെറിയൊരു ശീലം ഇതാ...

നിങ്ങളുടെ വീടിനോ ഫ്ലാറ്റിനോ 10 പടികളെങ്കിലും (സ്റ്റെയർകേസ്) ഉണ്ടോ.. ഉണ്ടെങ്കിൽ നാളെ രാവിലെ ഉണർന്ന് ഈ പടികളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ട് പല്ലുതേയ്ക്കാമോയെന്ന് പരിശ്രമിക്കുക. ഇനി പടികളില്ലെങ്കിൽ മുറ്റത്ത് നടന്നുകൊണ്ട് പല്ലുതേയ്ക്കാം. (ഇരുൾ മാറാത്തസമയമാണെങ്കിൽ തട്ടിവീഴാതെ നോക്കണേ..) പത്തുമിനിറ്റെങ്കിലും ഈ നടപ്പ് തുടരുക. ഇതിനെത്തുടർന്ന് മറ്റ് പ്രഭാതകൃത്യങ്ങളും മുറപോലെ നടക്കട്ടെ... ഇത്രയുമേ നാളെ ചെയ്യേണ്ടതുള്ളു.

മുൻപോസ്റ്റുകൾ www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

പഴയ ‘കപ്പാസിറ്റി’ ഇപ്പോഴും ഉണ്ടോ?


ഇനിയുള്ള 42 ദിവസം രാവിലെ 5ന് ഉണർന്നെഴുന്നേൽക്കാനാകുമോ...? എങ്കിൽ ഡിസംബർ 7ന് ന‌ടക്കുന്ന രണ്ടാമത് കൊച്ചി രാജ്യാന്തര മാരത്തണിൽ നിങ്ങൾക്കും പങ്കെടുക്കാം.

*വേറെ പണിയൊന്നുമില്ലേ...മാരത്തണേ... മാരത്തൺ... !!!
ഇത് ഒന്നും ചെയ്യാൻ കഴിയാത്തവരുടെ മനസിലുദിക്കുന്ന ആത്മഗതം. നിങ്ങൾ രാവിലെ 5ന് എഴുന്നേൽക്കാൻ തയ്യാറെങ്കിൽ ഇനിയുള്ള ഈ ദിവസങ്ങൾകൊണ്ട് നിങ്ങളെയൊരു രാജ്യാന്തര മൽസരത്തിൽ പങ്കെടുക്കുന്ന താരമാക്കി മാറ്റാൻ ഞാൻ റെഡി.

* വേണ്ടമോനേ ഞ‍ാൻ ഇവിടെയെങ്ങാനും ഇരുന്നോളാം. കാലിന് ചെറിയൊരു വേദനയൊക്കെയുണ്ട്. !
കുട്ടിക്കാലത്ത് സ്കൂൾ മൈതാനിയിൽ അന്തംവിട്ട് ഒാടിയത് ഒാർമ്മയില്ലേ... അന്നും ഉണ്ടായിരുന്നു കാലിന് വേദനകൾ... പിന്നീട് മടിപിടിച്ച് മടിപിടിച്ച് ഇങ്ങനെയായി. ഈ ജീവിതചര്യയിൽനിന്നും അൽപനാളത്തേക്കൊന്ന് മാറി നോക്കിക്കേ..കാണാം വ്യത്യാസം.

*തീരെ സമയമില്ലന്നേ... കുട്ടികളെ സ്കൂളിൽ അയക്കണം പിന്നീട് ഒാഫിസിൽ പോകണം .. അതിനിടയിൽ എപ്പഴാ ഇതിനൊക്കെ നേരം..?

42 ദിവസത്തെ പ്രശ്നമല്ലേയുള്ളു. നാളെ രാവിലെ 5ന് എഴുന്നേറ്റ് ഇതിനെല്ലാം എങ്ങനെ പരിഹാരംകാണാമെന്ന്  ചിന്തിച്ച് വീടിനുള്ളിൽത്തന്നെ നടക്കുക (ഇരുന്നോ, കിടന്നോ ചിന്തിക്കരുത്). ആറുമണിവരെ നിങ്ങൾക്ക് ഉറക്കംവരാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ പഴയ കപ്പാസിറ്റി വീണ്ടെടുക്കാൻ നിങ്ങൾക്കാകും.

*ഇതൊക്കെ പറയാൻ താൻ ആരുവാ....!!!
21 വർഷം ദൂരേക്കൊന്നും ഒാടാതെ കഴിഞ്ഞവർഷത്തെ പ്രഥമ കൊച്ചി രാജ്യാന്തര ഹാഫ് മാരത്തണിലെ ഇരുപത്തൊന്ന് കിലോമീറ്റർ ഒാട്ടം അത്ര മോശമല്ലാത്തരീതിയിൽ പൂർത്തിയാക്കിയ ഒരു എളിയ സഹോദരൻ.

തയ്യാറാണോ ഈ ചാലഞ്ചിന്?  വരുന്ന 42 ദിനങ്ങളിലും josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും എന്റെ കുറിപ്പുകളുണ്ടാകും.

ഇപ്പോൾത്തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ സന്ദർശിക്കൂ... www.cochinmarathon.co 
https://facebook.com/CochinMarathon

2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മനോരമക്കാരന്റെ മാവ് മാതൃഭൂമിയില്‍ പൂക്കുമോ?

തലക്കെട്ടുകണ്ട് ആരും തെറ്റിദ്ധരിക്കരുത്. ഇത് മേല്‍പറഞ്ഞ രണ്ടുസ്ഥാപനങ്ങളിലും ജോലി ചെയ്തതില്‍ നിന്നും ഉടലെടുത്ത ഒരു അനുഭവക്കുറിപ്പാണ്. 1996ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദ പഠന കാലഘട്ടത്തിലാണ് മാതൃഭൂമിയുടെ ഇടുക്കി ബ്യൂറോയുമായി ഞാന്‍ ചങ്ങാത്തത്തിലാകുന്നത്. പിന്നീടത് ശക്തമായ ബന്ധമായി വളര്‍ന്നു. ന്യൂമാന്‍ കോളജിലുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ ചിത്രമായിരുന്നു എന്റെ ആദ്യ ന്യൂസ് ഫോട്ടോ. അന്ന് മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന  ശ്രീ. കെ.പി. ഗോപിനാഥ് പോക്കറ്റില്‍ നിന്നും എടുത്തുതന്ന ഇരുപത്തഞ്ച് രൂപയായിരുന്നു ആദ്യ ന്യൂസ് ഫോട്ടോയ്ക്കുള്ള  പ്രതിഫലം. കോളജ് ക്യാംപസില്‍ കൂട്ടുകാരുടെ ചിത്രങ്ങള്‍ പകര്‍ത്തി പത്ത് രൂപയ്ക്ക് വിറ്റിരുന്ന എന്നെ ന്യൂസ് ഫൊട്ടോഗ്രഫിയിലേക്ക് തിരിച്ചതും ഈ സംഭവം തന്നെയായിരുന്നു. കോളജിലെ എന്റെ ജൂനിയറായിരുന്ന ശ്രീ. കെ.കെ. അനസാണ് സംഘട്ടന ചിത്രത്തിന് പത്രത്തില്‍ ഡിമാന്റുണ്ടെന്ന സ്പാര്‍ക്ക് എനിക്ക് പകര്‍ന്നുനല്‍കിയത്.

പിന്നീട് ശ്രീ. കെ.പി. ഗോപിനാഥ് സ്ഥലംമാറ്റം കിട്ടി മറ്റൊരു യൂണിറ്റിലേക്ക് പോയി, പകരമെത്തിയത് ശ്രീ. സി. ശങ്കരനാരായണന്‍. അദ്ദേഹം എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫര്‍ക്ക് ഊര്‍ജം പകര്‍ന്നു. ഇതിനിടെയാണ് തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും  മാതൃഭൂമി ബ്യൂറോ തൊട്ടടുത്ത രണ്ടുനിലയുള്ള വീട്ടിലേക്ക് മാറുന്നത്. ആദ്യകാലത്ത് ബ്യൂറോ ചീഫ് അവിടെ താമസിച്ചപ്പോള്‍ വെറുതെയൊരു കമ്പനിക്കാണ് ഞാനും അവിടെ കൂടിയത്. പിന്നീട് അദ്ദേഹം വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ആ ബ്യൂറോയുടെയും വീടിന്റെ നാഥനായി. കോളജ് പഠനവും ഫൊട്ടോഗ്രഫിയും ആയോധന കല അധ്യാപനവുമൊക്കെയായി ആഴ്ചയില്‍ ഏഴ് ദിനവും നില്‍ക്കാതെ ഒാടിയ എന്റെ വക ന്യൂസ് ഫോട്ടോകള്‍ എല്ലാ  ദിവസവും പത്രത്തില്‍ നല്‍കാനും തിരക്കൊഴിഞ്ഞ ഞായറാഴ്ച "കറുപ്പും വെളുപ്പും” എന്ന പേരില്‍ ഒരു ചിത്ര കോളം തുടങ്ങാനും അനുവാദം നല്‍കിയത് ശ്രീ. ശങ്കരനാരായണനാണ്. ബ്യൂറോ താമസത്തിനിടെ വൈകീട്ടത്തെ ഭക്ഷണമാകട്ടെ മിക്കവാറും കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളായിരിക്കും. അങ്ങനെയാണ് ഞാന്‍ പഴങ്ങളുടെ ആരാധകനായി മാറിയത്.

ആ പഴക്കാലം കുറെ കടന്നുപോയപ്പോള്‍ മാങ്ങയുടെ വിത്തുകള്‍ വലിച്ചെറിഞ്ഞത് പലതും ഒാഫിസിന് പിന്നില്‍ മുളച്ചുവന്നു. ജാതിയും വര്‍ഗവും ഏതെന്ന് നോക്കാതെ അതില്‍ മൂന്നെണ്ണം ഞാന്‍ ഒാഫിസിന് മുന്നില്‍ ഒരേ അകലത്തില്‍ കുഴിച്ചിട്ടു. കേരള സര്‍ക്കാരും മാധ്യമസ്ഥാപനങ്ങളും നടീ-നടന്മാരും ട്രീ ചാലഞ്ചുമായി പ്രമോഷന്‍ തുടങ്ങും മുന്‍പ്. മൂന്നെണ്ണത്തെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. മാതൃഭൂമിയുടെ ലോഗോക്കൊപ്പം അധികം ആരും ശ്രദ്ധിക്കാത്ത മൂന്ന് വാക്യങ്ങളുണ്ട്. സത്യം, സമത്വം, സ്വാതന്ത്യ്രം. എഡിറ്റോറിയല്‍ പേജില്‍ മാത്രം ഈ ലോഗോ വരുന്നതിനാല്‍ ഇപ്പോഴും പലരും ഈ വാക്യങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. പിറ്റേന്ന് ശ്രീ. ശങ്കരനാരായണന്‍ എത്തിയപ്പോള്‍ ഈ വാക്യങ്ങള്‍ മറയാക്കി മാവിനെ അവിടെ ഉറപ്പിച്ചു. പക്ഷേ അധികനാള്‍ കഴിയുംമുന്‍പ് നഗരത്തില്‍ നിന്നും അലഞ്ഞുതിരിഞ്ഞെത്തിയ ഒരു ആട് സത്യത്തെ കടിച്ചുകൊണ്ടുപോയി. പകരം വച്ചൊരു മരം പിന്നീട് പച്ചപിടിച്ചില്ല. രണ്ടുവര്‍ഷത്തെ വളര്‍ച്ചവരെ പരിപാലിക്കാനേ പിന്നീട് ഞാനവിടെ ഉണ്ടായിരുന്നുള്ളു.  ഇതിനകം മലയാള മനോരമയില്‍ ജോലി കിട്ടി  ഞാന്‍ കണ്ണൂരിലേക്ക് പോയിരുന്നു. സമത്വവും സ്വാതന്ത്യ്രവും അല്‍പം വളര്‍ന്നപ്പോള്‍ സമത്വത്തിന്റെ ചില്ല മുറിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കാര്‍ എത്തിയിരുന്നുവെന്നും പിന്നീട് അറിഞ്ഞു.

ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പലപ്രാവശ്യവും പൂവണിഞ്ഞെങ്കിലും കെഎസ്ഇബിയുടെയും തെരുവ് പശുക്കളുടെയും ആടുകളുടെയുമെല്ലാം ആക്രമണം ഏറ്റുവാങ്ങി വളര്‍ച്ചാഗതിക്ക് തടസം നേരിട്ട സമത്വവും സ്വാതന്ത്യ്രവും ഇന്ന് വലുതായി. അതില്‍  സ്വാതന്ത്യ്രം ആദ്യമായി ഫലവും തന്നു. ഞാനാണ് ഇവ നട്ടതെന്ന് അറിയാവുന്ന പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ശ്രീ. കെ.പി.ഗോപിനാഥും, ശ്രീ. ശങ്കരനാരായണനും, ശ്രീ. മനോജും എല്ലാവരും കാലയവനികക്കുള്ളില്‍ അകാലത്തില്‍ മറഞ്ഞു. എന്നാല്‍ ഇതില്‍ നിന്നും ആദ്യ ഫലം പൊട്ടിച്ചെടുത്ത് ഉപ്പുംകൂട്ടി തൊടുപുഴ മാതൃഭൂമിയിലെ പുതുതലമുറ കഴിക്കുമ്പോള്‍, മാതൃഭൂമി ബ്യൂറോയിലെ അന്നത്തെ സ്ഥിരം സന്ദര്‍ശകനും ഇപ്പോഴത്തെ അവിചാരിത സന്ദര്‍ശകനുമായ മുതലക്കോടം സ്വദേശി ശ്രീ. ജെയിംസ് ചേട്ടന്‍ ഒാര്‍മ്മിപ്പിച്ചു ഇത് മനോരമയിലെ ജോസ്കുട്ടി പനയ്ക്കല്‍ നട്ട മാവാണെന്ന്. അങ്ങനെ കാലക്രമത്തില്‍ മനോരമക്കാരനായ ഞാന്‍ നട്ട മാവ് മാതൃഭൂമിയില്‍ ഫലമണിഞ്ഞു. ഇന്നലെ തൊടുപുഴയ്ക്ക് പോയപ്പോള്‍ വഴിയരികില്‍ നിന്ന് ഈ വൃക്ഷം എന്നെ നോക്കി ചിരിച്ചു. താമസിച്ചില്ല ചുവട്ടില്‍ നിന്ന് ചിത്രവും എടുത്താണ് മടങ്ങിയത്. ഞാന്‍ അവിടെനിന്നും പോയിട്ടും ഇത്രയും വര്‍ഷം അതിനെ പരിപാലിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അന്തരിച്ചവര്‍ക്ക് ആത്മശാന്തിയും....

ജോസ്കുട്ടി പനയ്ക്കല്‍ 26.09.2014


ഇത് ഫേസ്ബുക്കിലും കിട്ടും... www.facebook.com/josekuttypanackalphotojournalist

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...