തലക്കെട്ടുകണ്ട് ആരും തെറ്റിദ്ധരിക്കരുത്. ഇത് മേല്‍പറഞ്ഞ രണ്ടുസ്ഥാപനങ്ങളിലും ജോലി ചെയ്തതില്‍ നിന്നും ഉടലെടുത്ത ഒരു അനുഭവക്കുറിപ്പാണ്. 1996ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ ബിരുദ പഠന കാലഘട്ടത്തിലാണ് മാതൃഭൂമിയുടെ ഇടുക്കി ബ്യൂറോയുമായി ഞാന്‍ ചങ്ങാത്തത്തിലാകുന്നത്. പിന്നീടത് ശക്തമായ ബന്ധമായി വളര്‍ന്നു. ന്യൂമാന്‍ കോളജിലുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ ചിത്രമായിരുന്നു എന്റെ ആദ്യ ന്യൂസ് ഫോട്ടോ. അന്ന് മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന ശ്രീ. കെ.പി. ഗോപിനാഥ് പോക്കറ്റില്‍ നിന്നും എടുത്തുതന്ന ഇരുപത്തഞ്ച് രൂപയായിരുന്നു ആദ്യ ന്യൂസ് ഫോട്ടോയ്ക്കുള്ള പ്രതിഫലം. കോളജ് ക്യാംപസില്‍ കൂട്ടുകാരുടെ ചിത്രങ്ങള്‍ പകര്‍ത്തി പത്ത് രൂപയ്ക്ക് വിറ്റിരുന്ന എന്നെ ന്യൂസ് ഫൊട്ടോഗ്രഫിയിലേക്ക് തിരിച്ചതും ഈ സംഭവം തന്നെയായിരുന്നു. കോളജിലെ എന്റെ ജൂനിയറായിരുന്ന ശ്രീ. കെ.കെ. അനസാണ് സംഘട്ടന ചിത്രത്തിന് പത്രത്തില്‍ ഡിമാന്റുണ്ടെന്ന സ്പാര്‍ക്ക് എനിക്ക് പകര്‍ന്നുനല്‍കിയത്.
പിന്നീട് ശ്രീ. കെ.പി. ഗോപിനാഥ് സ്ഥലംമാറ്റം കിട്ടി മറ്റൊരു യൂണിറ്റിലേക്ക് പോയി, പകരമെത്തിയത് ശ്രീ. സി. ശങ്കരനാരായണന്‍. അദ്ദേഹം എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫര്‍ക്ക് ഊര്‍ജം പകര്‍ന്നു. ഇതിനിടെയാണ് തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും മാതൃഭൂമി ബ്യൂറോ തൊട്ടടുത്ത രണ്ടുനിലയുള്ള വീട്ടിലേക്ക് മാറുന്നത്. ആദ്യകാലത്ത് ബ്യൂറോ ചീഫ് അവിടെ താമസിച്ചപ്പോള്‍ വെറുതെയൊരു കമ്പനിക്കാണ് ഞാനും അവിടെ കൂടിയത്. പിന്നീട് അദ്ദേഹം വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ആ ബ്യൂറോയുടെയും വീടിന്റെ നാഥനായി. കോളജ് പഠനവും ഫൊട്ടോഗ്രഫിയും ആയോധന കല അധ്യാപനവുമൊക്കെയായി ആഴ്ചയില്‍ ഏഴ് ദിനവും നില്‍ക്കാതെ ഒാടിയ എന്റെ വക ന്യൂസ് ഫോട്ടോകള്‍ എല്ലാ ദിവസവും പത്രത്തില്‍ നല്‍കാനും തിരക്കൊഴിഞ്ഞ ഞായറാഴ്ച "കറുപ്പും വെളുപ്പും” എന്ന പേരില്‍ ഒരു ചിത്ര കോളം തുടങ്ങാനും അനുവാദം നല്‍കിയത് ശ്രീ. ശങ്കരനാരായണനാണ്. ബ്യൂറോ താമസത്തിനിടെ വൈകീട്ടത്തെ ഭക്ഷണമാകട്ടെ മിക്കവാറും കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളായിരിക്കും. അങ്ങനെയാണ് ഞാന്‍ പഴങ്ങളുടെ ആരാധകനായി മാറിയത്.
ആ പഴക്കാലം കുറെ കടന്നുപോയപ്പോള്‍ മാങ്ങയുടെ വിത്തുകള്‍ വലിച്ചെറിഞ്ഞത് പലതും ഒാഫിസിന് പിന്നില്‍ മുളച്ചുവന്നു. ജാതിയും വര്‍ഗവും ഏതെന്ന് നോക്കാതെ അതില്‍ മൂന്നെണ്ണം ഞാന്‍ ഒാഫിസിന് മുന്നില്‍ ഒരേ അകലത്തില്‍ കുഴിച്ചിട്ടു. കേരള സര്‍ക്കാരും മാധ്യമസ്ഥാപനങ്ങളും നടീ-നടന്മാരും ട്രീ ചാലഞ്ചുമായി പ്രമോഷന്‍ തുടങ്ങും മുന്‍പ്. മൂന്നെണ്ണത്തെ തിരഞ്ഞെടുക്കാനും കാരണമുണ്ടായിരുന്നു. മാതൃഭൂമിയുടെ ലോഗോക്കൊപ്പം അധികം ആരും ശ്രദ്ധിക്കാത്ത മൂന്ന് വാക്യങ്ങളുണ്ട്. സത്യം, സമത്വം, സ്വാതന്ത്യ്രം. എഡിറ്റോറിയല്‍ പേജില്‍ മാത്രം ഈ ലോഗോ വരുന്നതിനാല്‍ ഇപ്പോഴും പലരും ഈ വാക്യങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. പിറ്റേന്ന് ശ്രീ. ശങ്കരനാരായണന്‍ എത്തിയപ്പോള്‍ ഈ വാക്യങ്ങള്‍ മറയാക്കി മാവിനെ അവിടെ ഉറപ്പിച്ചു. പക്ഷേ അധികനാള്‍ കഴിയുംമുന്‍പ് നഗരത്തില്‍ നിന്നും അലഞ്ഞുതിരിഞ്ഞെത്തിയ ഒരു ആട് സത്യത്തെ കടിച്ചുകൊണ്ടുപോയി. പകരം വച്ചൊരു മരം പിന്നീട് പച്ചപിടിച്ചില്ല. രണ്ടുവര്‍ഷത്തെ വളര്‍ച്ചവരെ പരിപാലിക്കാനേ പിന്നീട് ഞാനവിടെ ഉണ്ടായിരുന്നുള്ളു. ഇതിനകം മലയാള മനോരമയില്‍ ജോലി കിട്ടി ഞാന്‍ കണ്ണൂരിലേക്ക് പോയിരുന്നു. സമത്വവും സ്വാതന്ത്യ്രവും അല്‍പം വളര്‍ന്നപ്പോള്‍ സമത്വത്തിന്റെ ചില്ല മുറിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കാര്‍ എത്തിയിരുന്നുവെന്നും പിന്നീട് അറിഞ്ഞു.
ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പലപ്രാവശ്യവും പൂവണിഞ്ഞെങ്കിലും കെഎസ്ഇബിയുടെയും തെരുവ് പശുക്കളുടെയും ആടുകളുടെയുമെല്ലാം ആക്രമണം ഏറ്റുവാങ്ങി വളര്‍ച്ചാഗതിക്ക് തടസം നേരിട്ട സമത്വവും സ്വാതന്ത്യ്രവും ഇന്ന് വലുതായി. അതില്‍ സ്വാതന്ത്യ്രം ആദ്യമായി ഫലവും തന്നു. ഞാനാണ് ഇവ നട്ടതെന്ന് അറിയാവുന്ന പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ശ്രീ. കെ.പി.ഗോപിനാഥും, ശ്രീ. ശങ്കരനാരായണനും, ശ്രീ. മനോജും എല്ലാവരും കാലയവനികക്കുള്ളില്‍ അകാലത്തില്‍ മറഞ്ഞു. എന്നാല്‍ ഇതില്‍ നിന്നും ആദ്യ ഫലം പൊട്ടിച്ചെടുത്ത് ഉപ്പുംകൂട്ടി തൊടുപുഴ മാതൃഭൂമിയിലെ പുതുതലമുറ കഴിക്കുമ്പോള്‍, മാതൃഭൂമി ബ്യൂറോയിലെ അന്നത്തെ സ്ഥിരം സന്ദര്‍ശകനും ഇപ്പോഴത്തെ അവിചാരിത സന്ദര്‍ശകനുമായ മുതലക്കോടം സ്വദേശി ശ്രീ. ജെയിംസ് ചേട്ടന്‍ ഒാര്‍മ്മിപ്പിച്ചു ഇത് മനോരമയിലെ ജോസ്കുട്ടി പനയ്ക്കല്‍ നട്ട മാവാണെന്ന്. അങ്ങനെ കാലക്രമത്തില്‍ മനോരമക്കാരനായ ഞാന്‍ നട്ട മാവ് മാതൃഭൂമിയില്‍ ഫലമണിഞ്ഞു. ഇന്നലെ തൊടുപുഴയ്ക്ക് പോയപ്പോള്‍ വഴിയരികില്‍ നിന്ന് ഈ വൃക്ഷം എന്നെ നോക്കി ചിരിച്ചു. താമസിച്ചില്ല ചുവട്ടില്‍ നിന്ന് ചിത്രവും എടുത്താണ് മടങ്ങിയത്. ഞാന്‍ അവിടെനിന്നും പോയിട്ടും ഇത്രയും വര്‍ഷം അതിനെ പരിപാലിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അന്തരിച്ചവര്‍ക്ക് ആത്മശാന്തിയും....
ജോസ്കുട്ടി പനയ്ക്കല്‍ 26.09.2014
ഇത് ഫേസ്ബുക്കിലും കിട്ടും...
www.facebook.com/josekuttypanackalphotojournalist