2014, നവംബർ 9, ഞായറാഴ്‌ച

സഡൻ ബ്രേക്ക് വേണ്ട..


നമ്മൾ ആറുകിലോമീറ്റർ ദൂരം പിന്നി‌ട്ടുകഴിഞ്ഞു. ഫൺ റൺ എന്നുള്ള കൊച്ചി രാജ്യാന്തര മാരത്തണിലെ വിഭാഗത്തിൽ പങ്കെടുക്കാൻ ഇനി ഒരു കിലോമീറ്റർകൂടി തികച്ചാൽ മതി. അത് ഇന്ന് തീർക്കണം. നാളെ തിങ്കളാഴ്ചയാണ് നമ്മുടെ വിശ്രമദിനം.

റോഡിലെ ഓട്ടത്തിനിടെ വാഹനങ്ങൾ നമുക്കെതിരെ വന്ന് പ്രതിബന്ധം സൃഷ്ടിക്കുമ്പോഴോ അല്ലെങ്കിൽ മുന്നിലെ ഓട്ടക്കാരോ നടപ്പുകാരോ വിലങ്ങുതടി തീർക്കുമ്പോഴോ നമ്മൾ ഒറ്റയടിക്ക് ബ്രേക്കിടരുത്. ഇത് മസിലുകൾക്ക് വൻ ആയാസം സൃഷ്ടിക്കും. ഓടിക്കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടാൽ എന്തുസംഭവിക്കും? റോഡിൽ ടയർ ഉരഞ്ഞ് കത്തി നിൽക്കും. അതേ അവസ്ഥയാണ് നമ്മുടെ ബ്രേക്കിടലിലും സംഭവിക്കുക. അതിനാൽത്തന്നെ ഓട്ടത്തിനിടയിൽ നമ്മളും കനത്ത ബ്രേക്കിങ് ഒഴിവാക്കുക. ഗട്ടറുകളും ഹമ്പുകളും വരുമ്പോൾ ബ്രേക്കിടാതെ മുകളിൽക്കൂടി ചാടിക്കടക്കുകയോ തിരിഞ്ഞുപോകുകയോ ചെയ്യുക. പതിയെ തീർത്തുകൊള്ളൂ നമ്മുടെ ഏഴാമത്തെ കിലോമീറ്റർ. ഇതാ നമ്മൾ തീർത്തുകഴിഞ്ഞു ഹാഫ് മാരത്തണിന്റെ മൂന്നിലൊന്ന് ഭാഗം. ആശ്വസിക്കാൻ ഒരു കാരണവും ആയല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 8, ശനിയാഴ്‌ച

അവരെത്തുമോ നമുക്ക് വേഗം കൂട്ടാൻ..?


റോഡിൽ ഇറങ്ങി ഓടുന്നവരുടെ പേടി സ്വപ്നമാണ് ത‌െരുവുനായ്ക്കൾ. നടന്നുപോകുമ്പോൾപോലും വഴിയരികിൽ നിന്ന് പല്ലിളിച്ചുകാട്ടി കൂടെയെത്തും ഇവർ. മാരത്തൺ പരിശീലനം പ്രത്യേകിച്ചും പുലർച്ചെയുള്ള സമയത്തായതിനാൽ ഇത്തരക്കാർ റോഡിലെ ഭക്ഷണാവശിഷ്ടങ്ങളും തേടിയും മാലിന്യ നീക്കത്തിനെത്തുന്ന വാഹനം കാത്തും വഴിയിൽ കാണുന്ന സമയവുമാണ്. ഒരു നായ് ഓടിച്ചാൽ എല്ലാവരും മാരത്തൺ ഓടുമെന്ന് കളിയായി പറയാറുണ്ടെങ്കിലും ഇത് സത്യമല്ല എന്ന് നമുക്കേവർക്കും അറിയാം. കാരണം നായ ഒാടിച്ചാൽ ഓടാൻ നമുക്കും കപ്പാസിറ്റി ഉണ്ടാകണമല്ലോ.

അതൊക്കെ പോകട്ടെ ഇത്തരക്കാരെ എങ്ങനെ നേരിടാം എന്ന് പരീക്ഷിച്ചുവിജയിച്ച തന്ത്രം പറയാം. ഈ തന്ത്രം എല്ലാ നാട്ടിലും പ്രായോഗികമാകുമോ എന്നെനിക്ക് ഉറപ്പില്ല. പക്ഷേ കൊച്ചിയിലെ നായ്ക്കൾക്കുമുന്നിൽ രണ്ടുവർഷവും ഞാൻ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ്. നമ്മൾ ഓടിയെത്തുന്നത് റോഡിൽ നിന്ന് സാകൂതം വീക്ഷിക്കുന്ന  നായ്ക്കളുടെ മുഖത്തേക്ക് നമ്മളും സൂക്ഷിച്ചുനോക്കുക. നമ്മുടെ ഓട്ടത്തിന്റെ പാത മാറ്റുകയോ സ്പീഡ് കുറക്കുകയോ ചെയ്യരുത്. കൈവിരലുകൾ ചുരുട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അവ തുറന്ന് പൂച്ചകൾ ആക്രമണത്തിന് കൈത്തലം എങ്ങനെ പിടിക്കുന്നുവോ അതുപോലെ പിടിക്കുക.  നമ്മൾ കുട്ടിക്കാലത്ത് ആരെങ്കിലും മാന്തിയിട്ടുണ്ടോ? അതേ അവസ്ഥയിൽ വിരലുകൾ പിടിക്കുക. കൈകൾ ഓടിക്കൊണ്ടിരുന്ന  അതേ പൊസിഷനിൽ നിന്നും മാറ്റുകയും ചെയ്യരുത്. നായ്ക്കൾ നിൽക്കുന്ന സ്ഥലം വരെ അവരുടെ കണ്ണിൽ നിന്നും നമ്മുടെ നോട്ടം പിൻവലിക്കരുത്. അവരെ  മറികടന്ന് 50 മീറ്ററെങ്കിലും ദൂരം കൈത്തലം 'പൂച്ചമാന്തൽ' അവസ്ഥയിൽത്തന്നെ കൊണ്ടുപോകുക. മനസിൽ ഭയം ഉണ്ടാകാതെ നോക്കുകയും ചെയ്യുക. നായ ആക്രമിക്കാൻ വരുന്നു എന്നുള്ള നമ്മുടെ ഭയമാണ് അവരെ അതിന് കൂടുതൽ പ്രേരിപ്പിക്കുന്നത്. ബോധമുള്ളവരോടേ പറഞ്ഞിട്ടുകാര്യമുള്ളു എന്നുപറയുമ്പോലെ പേയ് പിടിപെട്ട നായ്ക്കൾക്കുമുന്നിൽ ഈ തന്ത്രമൊന്നും വിലപ്പോവില്ല. അതും മനസിലിരിക്കട്ടെ. നായ്പ്പേടിയില്ലാതെ ഓടിക്കയറൂ അടുത്ത ഒരു കിലോമീറ്റർ കൂടി.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 7, വെള്ളിയാഴ്‌ച

ഒരോ കയറ്റത്തിനും ഒരു ഇറക്കമുണ്ട്...


മാരത്തൺ ഓട്ടം റോഡിലേക്ക് മാറ്റിയ സ്ഥിതിക്ക് അവിടെയുള്ള പ്രതിബന്ധങ്ങൾ നമ്മുടെ വേഗതയെബാധിച്ചേക്കാം. മൈതാനിയിലെ പരിശീലനം പോലെയല്ല റോഡിലേക്കിറങ്ങുമ്പോൾ. മൈതാനിയിൽ കയറ്റമില്ല, കുഴിയില്ല, വാഹനങ്ങളില്ല... എന്നാൽ ഇതെല്ലാം റോഡിൽ ഉണ്ടുതാനും. നമ്മുടെ പാതയിൽ കയറ്റം ഉണ്ടായേക്കാം. കുറെ ദൂരം ഓടി തളരുന്ന അവസരത്തിലായിരിക്കും മിക്കവാറും കയറ്റം എത്തുന്നത്. ഹൊ! ഇനി കയറ്റം എങ്ങനെ ഈ സ്റ്റാമിനയുംവച്ച് കയറും എന്നുള്ള ചിന്ത നിങ്ങളെ അലട്ടും. അതിനെ മറികടക്കാനുള്ളൊരു വഴിയാണ് ഇനി പറയുന്നത്.
ഈ കയറ്റം കഴിഞ്ഞാൽ ആശ്വസിക്കാനൊരു ഇറക്കമുണ്ടല്ലോ.. അപ്പോൾ ഇതിന്റെ വിഷമതകൾ നീങ്ങുമല്ലോ എന്ന് മനസിൽ വിചാരിക്കുക. ഇനി കയറ്റം കയറിത്തുടങ്ങുന്ന അവസരത്തിൽ ശരീരത്തിന്റെ അരക്കെട്ടിന് മുകളിലേക്കുള്ള ഭാഗം അൽപം മുന്നോട്ടേയ്ക്ക് വളച്ചുപിടിക്കുക. അപ്പോൾ ഇതിന്റെ ബാലൻസ് നിലനിറുത്താൻ കാലുകൾ തനിയെ ശ്രമിക്കും. ഫലത്തിൽ നമ്മൾ അറിയാതെതന്നെ വന്നിരുന്ന അതേ വേഗതയിൽ കയറ്റം കയറിപ്പോകുകയും ചെയ്യും. പക്ഷേ ഈ അവസരത്തിൽ സാധാരണ ഓടിവന്നതിൽ നിന്നും കാലിന് അൽപംകൂടി വിഷമം നേരിടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കാൻ തുടർന്നുവരുന്ന ഇറക്കം ഉപകരിക്കും. അപ്പോൾ എങ്ങനെ..? ഇനി കയറ്റം കണ്ടാൽ പതറാതെ ഓടുകയല്ലേ? അഞ്ചാമത്തെ കിലോമീറ്ററിലേക്കുള്ള ശ്രമം നടക്കട്ടെ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 6, വ്യാഴാഴ്‌ച

റേഡിയോക്കെന്താ ഓട്ടത്തിൽ കാര്യം..



സംഗീതം ഏവരെയും ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. അമ്മയുടെ താരാട്ടുപാട്ടുമുതല്‍ വിടപിരിയുന്ന നിമിഷത്തിലെ വിതുമ്പൽ  ഗാനംവരെയെത്തുന്നു നമ്മുടെ സംഗീത യാത്ര. കായികരംഗവുമായും പാട്ടിന് തീരാത്ത ബന്ധമുണ്ട്. മലയാളത്തിലെ ഒരു സിനിമയില്‍ നടൻ ഇന്നസെന്‍റ് മ്യൂസിക് വിത്ത് ബോഡിമസിൽ കാണിക്കാമെന്ന് പറഞ്ഞപ്പോ ചിരിച്ചുമറിഞ്ഞവരാണ് നമ്മള്‍. ക്രിക്കറ്റ് താരങ്ങളെല്ലാം ഹെഡ്ഫോണ്‍ ചെവിയില്‍ത്തിരുകി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രം നമ്മള്‍ എപ്പോഴും കാണാറുണ്ട്. ടെന്‍ഷന്‍ അകറ്റാനാണ് ഈ സംഗീത മരുന്നെന്ന് അവര്‍ പറയുന്നു.

നമ്മുടെ മാരത്തണ്‍ പരിശീലനത്തിനും ഈ സംഗീത മരുന്ന് പ്രയോജനപ്പെടും. മൂന്നുകിലോമീറ്റര്‍ ഒാടിത്തീര്‍ത്ത നിങ്ങള്‍ക്കിനി മുന്നോട്ടേയ്ക്കുള്ള ഒാരോ കിലോമീറ്ററും ചിലപ്പോള്‍ വന്‍ വിഷമം നേരിട്ടേക്കാം. ഇതിനെ പ്രതിരേ‍ാധിക്കാന്‍ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ എഫ്എം റേഡിയോ വയ്ക്കുക. എന്തുകൊണ്ട് റേഡിയോ വയ്ക്കണം എന്നൊരു ചോദ്യം വന്നേക്കാം. നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചെവിയിലെത്തുന്ന സംഭാഷണങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധ കൊടുത്ത് ഒാടിയാല്‍ ക്ഷീണചിന്തകള്‍ ഒഴിവാകും.  നിങ്ങള്‍ ഇഷ്ടപ്പെടുന്ന മികച്ച ഗാനങ്ങളുടെ റെക്കോര്‍ഡ് ചെയ്ത രൂപവും കേട്ടുകൊണ്ട് ഒാടാം. പക്ഷേ തുടര്‍ച്ചയായി ഇത് കേള്‍ക്കുമ്പോള്‍ അടുത്ത ഗാനം ഏതെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാവുന്നത് ഒാട്ടത്തിന്‍റെ ക്ഷീണ ചിന്തയിലേക്ക് നിങ്ങളെ വലിച്ചിടും. അതിനാല്‍ റേഡിയോ കേട്ടുകൊണ്ട് ഒാടുന്നത് കൂടുതല്‍ ഉത്തമം. ശോകഗാനങ്ങളടക്കം ചിന്തയെ വലിച്ചുനീട്ടുന്ന എന്തെങ്കിലും പരിപാടി ഉണ്ടായാല്‍ അപ്പോള്‍ സ്റ്റേഷന്‍ മാറ്റാനുള്ള സംവിധാനവും നിങ്ങളുടെ വിരല്‍പ്പിടിയില്‍ ഉണ്ടാകണം. മറ്റൊന്നുകൂടി ഹെഡ്ഫോണ്‍ ഇടത്തേചെവിയില്‍ മാത്രം തിരുകി ഒാടുക. മറ്റേചെവി റോഡിലെ ശബ്ദങ്ങള്‍ക്കായി വിട്ടുകൊടുക്കുക. ഇന്ന് പാട്ടുകേട്ട് വച്ചുപിടിച്ചോളൂ നാലാമത്തെ കിലോമീറ്ററിലേക്ക്...

മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in/ എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. 

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi#Cochin #Run #Race #LetsRunAgain #JosekuttyPanackal#ജോസ്കുട്ടിപനയ്ക്കല്








2014, നവംബർ 5, ബുധനാഴ്‌ച

ആരെങ്കിലും നിങ്ങളെ നോക്കുന്നുണ്ടോ?



ഹാവൂ! മാരത്തണിനായി മൂന്നുകിലോമീറ്റർ തികച്ചല്ലോ എന്ന ആശ്വാസം നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരം കരുത്താർജിക്കുന്നുവെന്ന് ഉറപ്പിക്കാം. ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് എല്ലാവർക്കുമുണ്ട്. പക്ഷേ ഉപയോഗിക്കാതെ ഈ കഴിവുകൾ കാലക്രമേണ നമ്മളെ കുഴിയിലേക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവർക്ക് 'അൽഷിമേഴ്സ്' എന്ന അസുഖം പിടിപെടാനുള്ള സാധ്യത വളരെ കുറവെന്ന് പഠനങ്ങൾ പറയുന്നു.  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലെന്ന് പറഞ്ഞ് പുതപ്പിനടിയിൽ ആശ്വസിക്കുന്നവരോട് ഒരു വാക്ക് 'ചിലപ്പോൾ വരുന്നതിനെ വഴി തിരിച്ചുവിടാനും നിങ്ങൾക്ക് കഴിയും.'

ഇന്ന് 500 മീറ്റർകൂടി മാത്രം ദൂരം വർദ്ധിപ്പിക്കുക. പുതിയ ഷൂസുമായി കാൽ ഉരസി ഷൂ ബൈറ്റ് ഉണ്ടാകുന്നുണ്ടെങ്കിൽ അവിടൊക്കെ ഐസ് പാക്ക് വച്ച് തണുപ്പിക്കുക. ഇനി നിങ്ങൾ ഒാടുന്ന വഴികൾ ജനവാസമുള്ള സ്ഥലത്തുകൂടിത്തന്നെ ആകണം. അതിനുമുണ്ട് കാരണങ്ങൾ വഴിയിൽ പെട്ടെന്ന് നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ സഹായത്തിന് ഒരാളെ കണ്ടെത്താൻ കഴിയണം. മറ്റൊന്ന് ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നതിൽ നിന്നും രക്ഷപെടാനായി നിങ്ങൾ എപ്പോഴും വേഗത്തിൽ ആ സ്ഥലത്തെ മറികടക്കാൻ ശ്രമിക്കും. അത് നിങ്ങളുടെ പരിശീലനത്തിന് ഗുണം ചെയ്യും.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 4, ചൊവ്വാഴ്ച

പാദങ്ങൾക്കുജീവൻ വയ്ക്കട്ടെ..

നമ്മുടെ രണ്ടുകിലോമീറ്റർ പരിശീലനം കഴിഞ്ഞ ഈ വേളയിൽ നിങ്ങൾക്കൊരു കാര്യം മനസിലായിക്കാണും. അതെ! നിങ്ങളേക്ക‍ാൾ ആരോഗ്യവും ശരീരക്കുറവുമുള്ള ആളുകളൊക്കെ ഓടുന്നെങ്കിൽ നിങ്ങൾക്കും പറ്റും. അതിനായി കടുത്ത പരിശീലനമൊന്നും ആവശ്യമില്ല, മനസുറപ്പിച്ചാൽ പകുതിയായി. മനസുറപ്പിക്കുന്നതിനൊപ്പം ഇനി പാദംകൂടി ഉറപ്പിക്കണം. അതിനായി നല്ലൊരു ഷൂസ് തിരഞ്ഞെടുക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നഗ്നപാദരായും, വള്ളിച്ചെരുപ്പിട്ടുമൊക്കെ ഓടിയെങ്കിൽ ഇനി ആ രീതി മാറ്റണം. നമ്മൾ റോഡിലേക്കിറങ്ങി പരിശീലനം ആരംഭിക്കുകയാണ്. ടാറും പാദവും തമ്മിൽ അത്രനല്ല രസത്തിൽ പോകില്ലാത്തതിനാൽ മികച്ച ഷൂസ് തന്നെ തിരഞ്ഞെടുക്കുക. ഭാരക്കുറവുള്ളതും ചെറുതായി നനഞ്ഞാൽ വെള്ളം തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കാത്തതുമായ ഷൂസ് തിരഞ്ഞെടുക്കുക. തറയിൽ നിന്ന് തെന്നിമാറാത്ത 'ഗ്രിപ്പും' ഷൂസിനുണ്ടാകണം. റണ്ണിങ് ഷൂസ് എന്നുപറഞ്ഞുതന്നെ വിവിധ ബ്രാൻഡുകൾ നിലവിലുണ്ട്. ഹസ്വദൂര ഓട്ടങ്ങൾക്ക് ഉപയോഗിക്കുന്ന അടിയിൽ ആണിയുള്ള സ്പൈക്സ് തിരഞ്ഞെടുക്കരുത്. ഇതുമായി റോഡിൽ ഓടാനാകില്ല. വള്ളിയില്ലാത്തവ ഒഴിവാക്കി ലെയ്സ് ഉപയോഗിക്കുന്ന ഷൂസ് തന്നെ തിരഞ്ഞെടുക്കുക. കാരണം ദീർഘദൂര ഓട്ടത്തിനായി നമ്മുടെ കാലിനെ സജ്ജമാക്കുമ്പോൾ ഷൂസിനും കാലിനുമിടയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ വള്ളിയുള്ള ഷൂസ് തന്നെയാണ് നല്ലത്. ഒപ്പം നല്ലൊരു സോക്സും തിരഞ്ഞെടുക്കുക. കോട്ടൺ സോക്സാണ് സാധാരണ ഉപയോഗിക്കാൻ നല്ലതെന്ന് നമ്മൾ കരുതുന്നതെങ്കിലും വിയർപ്പ് തങ്ങി ട്ടത്തിനിടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സോക്സുകളെ ഒഴിവാക്കുക. ഫുട്ബോൾ താരങ്ങൾ ധരിക്കുന്ന നീളം കൂടിയ സോക്സും ഒഴിവാക്കുക. സ്പോർട്സ് ഗുഡ്സ് വിൽക്കുന്ന പ്രത്യേക കടകളിൽ നിന്നുതന്നെ ഇവ തിരഞ്ഞെടുത്താൽ കൂടുതൽ 'ചോയ്സ്' നമുക്ക് ലഭിക്കും.

 നാളത്തെ പരിശീലനം മൂന്നുകിലോമീറ്ററിലേക്ക് ഉയർത്തുക. ഒരു കിലോമീറ്റർ ഒറ്റയടിക്ക് കൂട്ടണോ എന്ന് വിചാരിച്ച് വിഷമിക്കേണ്ട. പുതിയ പാതയിൽ നിങ്ങൾക്ക് ഈ ഒരു കിലോമീറ്റർ എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കില്ല. തിരിച്ചെത്തിയാൽ ഉടൻ തന്നെ ഷൂസും സോക്സും അഴിച്ചുവച്ച് കാലിനെ സ്വതന്ത്രമാക്കിയിടുക. വീട്ടിലെ സോഫയിലോ കസേരയിലോ കയറിയിരിക്കാതെ തറയിൽത്തന്നെ കാലുകൾ മുന്നോട്ടുനീട്ടിയിട്ട് ഇരിക്കുക. ഇതിൽ രണ്ടുണ്ട് കാര്യം. ഒന്ന്: തറയിലിരുന്നാൽ തണുപ്പ് ലഭിച്ച് നിങ്ങളുടെ കാലുകൾ വേഗത്തിൽ പൂർവ അവസ്ഥയിലേക്ക് എത്തും. മാത്രമല്ല ഇഷ്ടമുള്ള രീതിയിൽ നമുക്ക് നിലത്ത് ഇരിക്കുകയും ചെയ്യാം.  രണ്ട്: തികച്ചും രഹസ്യമായത്... വിയർപ്പുപറ്റി വീട്ടിലെ കസേരയും സോഫയുമൊന്നും വൃത്തികേടാവില്ല.


മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ

2014, നവംബർ 3, തിങ്കളാഴ്‌ച

വീടുമുതൽ വീടുവരെ...


ഒന്നര കിലോമീറ്റർ തുടർച്ചയായി ഒാ‌ടിയ നിങ്ങൾ മറ്റൊരു 500 മീറ്റർ കൂടി കണ്ടെത്തി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആ പാത നിങ്ങളുടെ വീട്ടിൽ തുടങ്ങി വീട്ടിൽത്തന്നെ അവസാനിക്കുന്നതായിരിക്കണം. കാരണം പകുതി ദൂരം പിന്നിട്ട് തളർന്ന് തിരികെ പോരുമ്പോൾ ഉടൻ വീട്ടിലെത്തും എന്നുള്ള ചിന്ത നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും. മറിച്ച് മറ്റേതെങ്കിലും സ്ഥലത്ത് ഒാടി തളരുമ്പോൾ വീണ്ടും രണ്ടുകിലോമീറ്റർ യാത്ര ചെയ്തുവേണമല്ലോ വീട്ടിലെത്താൻ എന്നുള്ള ചിന്ത നിങ്ങളുടെ കാലുകളെ കൂടുതൽ തളർത്തും. ഒരു ദിവസത്തെ അവധി കഴിഞ്ഞുവന്നതിനാൽ നിങ്ങളുടെ കാലുകൾക്ക് കൂടുതൽ കരുത്തുണ്ടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസത്തേതുപോലെ തന്നെ വീട്ടിൽ നിന്നും പതിയെ 500മീറ്റർ നടന്ന് അടുത്ത അര കിലോമീറ്റർ കുറച്ചുകൂടി വേഗത്തിൽ പൂർത്തിയാക്കി ഒരു കിലോമീറ്റർ പതിയെ ഒാടി, തിരിച്ചും അതേ വേഗതയിൽ ഒാടാൻ ശ്രമിക്കുക. രണ്ടു കിലോമീറ്ററാകുമ്പോൾ നിറുത്തി വീട്ടിലേക്ക് നടക്കുക. വീടുവരെ ഒാടാനുള്ള ഊർജം നിങ്ങൾക്കുണ്ടെങ്കിൽ അതും പരീക്ഷിക്കാം.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ


ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...