2016, മേയ് 30, തിങ്കളാഴ്‌ച

അതെ! അതൊരു വാർത്താ ചിത്രം തന്നെയായിരുന്നു...




24 മണിക്കൂറും ഉണർന്നിരിക്കുന്ന ലൈവ് ടെലിവിഷൻ ചാനലുകൾക്കിടയിലും ഒരു നിശ്ചലചിത്രം കേരളക്കരയെ ചർച്ച ചെയ്യിച്ച ആഴ്ചയാണ് കടന്നുപോയത്. മന്ത്രിസഭയുടെ കിരീടധാരണ ചടങ്ങിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ലക്ഷക്കണത്തിനു ആളുകളുടെ ആരാധനാപാത്രവുമൊക്കെയായ വി.എസ്. അച്യുതാനന്ദന്റെ കയ്യിലെത്തിയ ഒരു കുറിപ്പായിരുന്നു ഇപ്പോഴും ചർച്ചകൾ അവസാനിക്കാതെ മുന്നോട്ടുനീങ്ങുന്നത്. മനോജ് ചേമഞ്ചേരിയെന്ന ഒരു ന്യൂസ് ഫോട്ടോഗ്രാഫറാണ് ഈ മാരത്തൺ ചർച്ചക്കുവെടിമരുന്നിട്ടത്. വേദിയിലെ സംഭവങ്ങൾ  പകർത്തുന്നതിനൊപ്പം തന്റെ പിന്നിലെ സദസിൽ എന്തുസംഭവിക്കുന്നുവെന്നും നോക്കാനുള്ള മൂന്നാം കണ്ണാണ് മനോജിന് ഈ ചിത്രം ലഭിക്കാൻ കാരണമായത്. ഈ ചിത്രം എടുത്തഫോട്ടോഗ്രാഫർമാർ നിരവധിയുണ്ടെങ്കിലും കുറിപ്പിനുള്ളിലെന്തെന്ന് അന്വേഷിക്കാനുണ്ടായ പത്രഫോട്ടോഗ്രാഫറുടെ അന്വേഷണത്വരയാണ് മനോജിനെ ഈ ചരിത്രചിത്രത്തിന്റെ സൃഷ്ടാവാക്കിയതും.

 മാധ്യമപ്രവർത്തകർക്കുമുന്നിൽ പലരെയും അടിക്കാനുള്ള വടിയുമായെത്തുന്നവർ പത്രസമ്മേളനങ്ങൾക്കിടെയാണ് ഇത്തരം കുറിപ്പുകൾ ഉയർത്തിക്കാണിക്കാറ്. അങ്ങനെ സർക്കാരിനെവരെ മറിച്ചിടാൻ പോന്ന ആരോപണങ്ങളുമായി പലരും പലതും മുൻകാലങ്ങളിൽ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ലൈവ് ക്യാമറകളിലൂടെ എത്തിയ ആ ദൃശ്യങ്ങൾ മലയാളിയുടെ സ്വീകരമുറികളിൽ ഇന്നും നിറഞ്ഞാടുന്നുമുണ്ട്. എന്നാൽ ഈ കുറിപ്പ് അക്കൂട്ടത്തിൽപെടുത്താവുന്ന ഒന്നായിരുന്നില്ല. ആരെയും മറിച്ചിടാനോ കുഴപ്പത്തിലാക്കാനോ ഉദ്ദേശിച്ചുള്ളതുമായിരുന്നില്ല. പക്ഷേ ജനമനസുകളിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിഛായക്ക് എതിരായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം. തലതിരിഞ്ഞുള്ള പ്രതിബിംബമായി മാത്രം കണ്ടൊരു കുറിപ്പിനുള്ളിൽ എന്താണ് എഴുതിയതെന്ന് അറിയാനുള്ള ആഗ്രഹം വൻതിരക്കിനിടയിലും ആ ഫോട്ടോഗ്രാഫറുടെ മനസിൽ തങ്ങിനിന്നിരുന്നുവെന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായത്. ഓഫിസിലെത്തി മറ്റുചിത്രങ്ങൾ തിടുക്കത്തിൽ നൽകിയതിനുപിന്നാലെ കംപ്യൂട്ടർ സഹായത്തോടെ ഈ ചിത്രം തിരിച്ചിട്ടു കുറിപ്പ് വ്യക്തമായി വായിക്കാൻ ശ്രമിച്ചു. അവിടെ പുതിയൊരു വാർത്ത ജനിക്കുകയായിരുന്നു. അതെ ഒരു ന്യൂസ് ഫോട്ടോഗ്രാഫർ കണ്ടെത്തിയ വാർത്തയുടെ ജനനം.  പിറ്റേന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതിനുശേഷം താനെടുത്ത ചിത്രങ്ങളിൽ ഈ ചിത്രമുണ്ടോയെന്ന് പരതിയവരും നിരവധി. കാര്യമറിയാതെ പ്രസിദ്ധീകരിച്ചവരാകട്ടെ തലേന്ന് ആ കുറിപ്പ് എന്തെന്ന് പരിശോധിക്കാമായിരുന്നില്ലേയെന്ന് ചിത്രം എടുത്തവരോട് തട്ടിക്കയറി. വാർത്താ ചാനലുകൾ പാൻചെയ്തുപോയ ഷോട്ടുകളിൽനിന്നും ഫ്രീസ് ചെയ്യാൻ ശ്രമിച്ചു. അങ്ങിനെലഭിച്ച ഷോട്ടുകൾ തങ്ങളുടേതാക്കിമാറ്റി എക്സ്ക്ലൂസീവ് മാർക്കിട്ടവരും നിരവധി.

ഇതൊക്കെ കണ്ടുദഹിക്കാതെപോയവർ ഫോട്ടോഷോപ്പെന്ന സ്ഥിരം പല്ലവിയുമായി ആ വാർത്താചിത്രഛായാഗ്രാഹകനെ നേരിടാൻ ഇപ്പോഴും ശ്രമിക്കുന്നു. ചിത്രങ്ങൾ പരുവപ്പെടുത്താൻ ലോകത്ത് ഫോട്ടോഷോപ്പെന്ന ഒരു സംവിധാനം മാത്രമേയുള്ളുവെന്ന 'വലിയ' അറിവുമായെത്തുന്ന കൂപമണ്ഡൂകങ്ങളെന്നുമാത്രമേ ഇത്തരക്കാരെ വിളിക്കാനാകൂ.

#VS #VSAchuthanandan #note #Kurippu

2016, മേയ് 14, ശനിയാഴ്‌ച

അതും ഒരു താരമായിരുന്നില്ലേ?

ഇന്നലെ പത്രത്തിൽ വന്നൊരു ചിത്രമാണ് ഈ കുറിപ്പിനാധാരം. അത് ഇതോടൊപ്പം ചേർത്തിട്ടുമുണ്ട്. നമ്മുടെ നാട്ടിലെ അപകടമരണങ്ങളുടെ വാർത്തകളും ചിത്രങ്ങളും വാർത്താ മാധ്യമങ്ങളിൽ ദിവസവും കാണുമ്പോൾ ഇത് എനിക്ക് സംഭവിക്കു
ന്നവയല്ല, എന്നെ ബാധിക്കുന്നവയല്ല എന്ന രീതിയിൽ കടന്നുപോകുന്നവരാണ് മിക്കവരും. അങ്ങനെ അല്ലാത്ത കുറച്ചുപേരെങ്കിലും സമൂഹത്തിൽ ഉണ്ട് എന്നുള്ളത് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് വായിച്ചവരെങ്കിലും അറിഞ്ഞിരിക്കും. അതുപോലും വായിക്കാൻ സമയമില്ലാത്തവർ വിമർശനത്തിനായി മാത്രം സമയം കണ്ടെത്തുമ്പോൾ അവരോട് തോന്നുന്ന വികാരത്തിന് ഉചിതമായ മലയാള പദം എനിക്ക് നിലവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


ഒരു ബസാണ് ഇദ്ദേഹത്തെ ഇടിച്ചിട്ടത്. ബസിലെ ജീവനക്കാർ പതിവുപോലെതന്നെ ഓടിയൊളിച്ചു. എങ്കിലും വലിയൊരു സമൂഹം ആ ബസിൽ യാത്രക്കാരായുണ്ടായിരുന്നു. നിങ്ങൾ അപകടദൃശ്യം പകർത്തിയ അതേ മൊബൈൽ ക്യാമറയിൽ 100 എന്ന നമ്പരിൽ വിളിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. എങ്കിലും അതിനുമുതിരാതെ ചിത്രമെടുത്ത ശേഷം അടുത്ത ബസ് പിടിക്കാൻ പോയ മനുഷ്യക്കൂട്ടമേ, ഇതേ ബസ് അപകടത്തിൽ പെട്ടിരുന്നെങ്കിൽ നിങ്ങളെയും ഇതേപോലെ പരിഗണിക്കണമായിരുന്നോ? അപകടത്തിന് 20 മിനിറ്റനുശേഷം തന്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ അവിടെയെത്തിയ മനുവാണ് പൊലീസിനെ അറിയിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയൊരുക്കിയത്. ഇതിനിടയിൽ അതിലെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോയി. ‘ആളുപോയി, ഇനിയെന്തിന് കൊണ്ടുപോകണം’ എന്ന ചിന്തയൊണെത്രെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിച്ചതെന്ന് മനുതന്നെ പറഞ്ഞു.

ഈ അപകദൃശ്യം പകർത്തിയ ആളെന്ന നിലയിൽ എന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീ. മനുഷെല്ലിയോട് വിമർശകരുടെ (സ്ഥിരം) ചോദ്യം. തന്റെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് മനു ഈ ദൃശ്യം കാണുന്നത്. ചിത്രത്തിൽ കാണുന്നതുപോലെ തന്നെ ഹെൽെമറ്റിനിടയിൽ നിന്നും കണ്ണിന്റെ കോൺ ഇടത്തേക്കുതിരിക്കാതെ അദ്ദേഹത്തിനും ജോലിസ്ഥലത്തേക്ക് പോകാമായിരുന്നു. എന്നാൽ അദ്ദേഹമത് ചെയ്തില്ല. പൊലീസിനെ അറിയിക്കുന്നതിനൊപ്പം വഴിയിൽ വരുന്ന വാഹനങ്ങളോടൊക്കെ ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ അപേക്ഷിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ രക്തക്കറ പുരളുമോയെന്ന ഭയം നാലുചക്ര വാഹനക്കാരുടെ ആക്സിലറേറ്റർ കൂടുതൽ അമർത്താൻ പ്രചോദനമായിരിക്കാം.

ചിത്രത്തിൽ കാണുന്നപലരുടെയും മുഖം ശ്രദ്ധിക്കുക, ചിലർ കണ്ടിട്ടും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ കടന്നുപോകുന്നു, മറ്റുചിലർ ഇത് തനിക്ക് കാണാനുള്ള ശേഷിയില്ലെന്ന രീതിയിൽ പോകുന്നു, വേറെയും ചിലരാകട്ടെ ഇതു റോഡിൽ നിന്നും മാറ്റാൻ ഇവിടെ ആരുമില്ലേ! എന്ന സംശയവുമായി കടന്നുപോകുന്നു. ഈ വീണുകിടക്കുന്നത് നമ്മുടെ പ്രമുഖ സിനിമാതാരങ്ങൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇതിലെ കടന്നുപോയ എത്രപേർ അവിടെ ചാടിയിറങ്ങാൻ ഉണ്ടാകുമായിരുന്നു. ഈ മനുഷ്യന്റെ വീട്ടിൽ അദ്ദേഹവും ഒരു താരമായിരുന്നില്ലേ? നമ്മൾ ഓരോരുത്തരും എവിടെയെങ്കിലും താരങ്ങളല്ലേ? ഇത്തരം വാർത്തകൾ കാണുമ്പോൾ ‘ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊളിച്ചേനെ’ എന്ന് ഊറ്റം കൊള്ളുന്ന മലയാളികൾ എന്തേ യഥാർത്ഥത്തിൽ ഇങ്ങനൊന്ന് കണ്ടപ്പോൾ മുഖം തിരിച്ചുപൊയ്ക്കളഞ്ഞു? കാര്യം ഒന്നുമാത്രം: പറയാൻ എളുപ്പമാണ് പ്രാവർത്തികമാക്കാനാണ് പ്രയാസം.

എങ്കിലും ഇൗ ദൃശ്യം കണ്ടിട്ടും കാണാത്തമട്ടിൽ ഇതിലെ കടന്നുപോയവരേ ഈ ചിത്രം നിരന്തരം നിങ്ങളെ വേട്ടയാടട്ടെ, ഈ രക്തക്കറ കണ്ണടച്ചാലും നിങ്ങളുടെ കാഴ്ചയിൽ മങ്ങാതെ നിൽക്കട്ടെ.

#Accident #death #Varappuzha #Kochi #Road #humanity

2016, ഏപ്രിൽ 23, ശനിയാഴ്‌ച

അറിവില്ലായ്മയല്ല അഹങ്കാരം തന്നെ



തൃശൂർ പൂരം ഡ്രോൺ‌ ക്യാമറയിലൂടെ ആകാശദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫർ ഇന്നലെ (22.04.2016) അറസ്റ്റുചെയ്യപ്പെട്ടു. ഹാ! കഷ്ടം ഒരു നല്ല ചിത്രമെടുത്തതിന് ഇദ്ദേഹത്തെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷേ നിയമം എല്ലാവർക്കും അനുസരിക്കാനുള്ളതുതന്നെയാണ്. നിയമം അറിയില്ല എന്നത് അത് അനുസരിക്കാതിരിക്കാനുള്ള ലൈസൻസുമല്ല. 2014 ഒക്ടോബർ മുതൽ ഇന്ത്യയിൽ ഇത്തരം ഡ്രോൺ പറപ്പിക്കലുകൾക്ക് നിയമത്തിന്റെ പിടിയുള്ള കാര്യം ഈ ഫോട്ടോഗ്രാഫർക്ക് അറിയാമായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തം.  "the team dare crossed all the heavy risk factors over the journey of the flight. The bloody RF signal jammers.. we fooled you... haahaa, we safe landed..." ഇതാണ് ചിത്രമെടുത്ത Dheeraj Palliyil എന്ന ഫൊട്ടോഗ്രഫറുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള വാക്കുകൾ. അപ്പോൾ അത് അറിവില്ലായ്മയല്ല അഹങ്കാരം തന്നെ. നിയമം അനുസരിക്കാതിരുന്ന് ഫൂളാക്കിയെന്ന് അവകാശപ്പെടുമ്പോൾ അതുവഴി  ജനനന്മയെക്കരുതി ഉണ്ടാക്കിയവരെ മാത്രമല്ല പൊതുജനത്തെക്കൂടിയാണ് വിഢിയാക്കാൻ ശ്രമിക്കുന്നത്.

ഇത്തരമൊരു ചിത്രമെടുക്കാൻ വിവിധ മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫർമാരും വിഡിയോഗ്രഫർമാരും വളരെക്കാലം മുൻപുതന്നെ മിനിസ്ട്രി ഓഫ് ഡിഫൻസ് ആൻഡ് ഹോം അഫയേഴ്സ് വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അവരുടെയൊക്കെ അപേക്ഷ തള്ളിക്കളയുകയും ചെയ്തു. ഹോബിയായി മാത്രം ഡ്രോൺ ചിത്രങ്ങളെടുക്കുന്ന ഇദ്ദേഹത്തിന് നിയമാനുസൃതമായി അനുമതി കൊടുത്തിട്ടില്ല എന്ന് അദ്ദേഹത്തിന്റെ we fooled you... എന്ന വാക്കുകളിൽ നിന്നുതന്നെ വ്യക്തം. പിന്നെ എന്തിനാണ് സഹോദരാ താങ്കൾ ഈ കടുംകൈ ചെയ്തത്? ഡ്രോൺ ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ടായിട്ടും തൃശൂർ പൂരത്തിനിടെ ഇത്തരമൊരു സാഹസത്തിന് അവരാരും മുതിരാത്തതെന്തെന്ന് ഒരിക്കലെങ്കിലും താങ്കൾ മനസിലാക്കിയിരുന്നോ?  തിങ്ങിനിൽക്കുന്ന പതിനായിരങ്ങൾക്കിടയിലേക്കോ ഒരുങ്ങിനിൽക്കുന്ന ആനകൾക്ക് മേലേക്കോ വീണാൽ ഉണ്ടാകുന്ന അപകടം താങ്കൾ ഒരു നിമിഷമെങ്കിലും ഓർത്തിട്ടുണ്ടോ? ആ അപകടം ഏതൊക്കെ മാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ഒരു നിമിഷമെങ്കിലും താങ്കൾ ഓർത്തിരുന്നെങ്കിൽ. അതോ ഈ ചിത്രമെടുത്ത് ഫേസ്ബുക്കെന്ന മായികലോകത്തുനിന്നും ലഭിക്കുന്ന ലൈക്കുകളിൽ അഭിരമിക്കാൻ ചെയ്തതാണോ? ഫേസ്ബുക്കിൽ ലൈക്കടിച്ച ആരെങ്കിലും പൊലീസ് സ്റ്റേഷനിൽവന്നു ജാമ്യമെടുക്കാൻ നിങ്ങൾക്കൊപ്പം കൂടിയോ?


ആകാശത്ത് പറക്കുന്ന വിമാനത്തിലെ പൈലറ്റുമാർ കൺട്രോൾ സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് എത്രഉയരത്തിൽ പറക്കണമെന്നും ഏതുപാതയിലൂടെ പോകണമെന്നുമെല്ലാം തീരുമാനിക്കുന്നത്. എന്നാൽ നിലവിൽ ഡ്രോൺ പറത്തലിന് ഇങ്ങനൊരു നിർദേശ സെന്റർ ഇല്ലാത്തതിനാൽ നിരവധി ഡ്രോണുമായി ആളുകൾ ഒരു സ്ഥലത്തെത്തിയാൽ മുകളിലുണ്ടാകുന്ന കൂട്ടിയിടിയും മനസിലാക്കേണ്ടതല്ലേ? പ്രധാനമന്ത്രിയുടെ ചടങ്ങ് കവർ ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകർ എസ്പിജി അതിർത്തി നിശ്ചയിച്ചുകെട്ടിയിരിക്കുന്ന ഒരു ചെറിയ ചരടിനു പിന്നിലോ വാക്കാൽ നിർദേശിച്ചിരിക്കുന്ന അതിർവരമ്പിന് പിന്നിലോ ആയി നിൽക്കുന്നത് അതിന് അപ്പുറം കടക്കാൻ അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല. നിയമം നിയമമായിത്തന്നെ പാലിക്കപ്പെടണം എന്നതുകൊണ്ടാണ്. ഇതുകൊണ്ടാണ് നിരവധി ഡ്രോണുകൾ കൈവശമുള്ള മാധ്യമസ്ഥാപനങ്ങളിലൊന്നുപോലും തൃശൂർ പൂരത്തിന് ഇത്തരമൊരു സാഹസത്തിന് മുതിരാത്തത്.

പറത്താനുള്ള അനുവാദം കിട്ടിയാൽപോലും താഴെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
നിയമങ്ങൾ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ-ഡിഫൻസ്-പൊലീസ് എന്നിവയിൽ അധിഷ്ഠിതമാണ്. താഴെക്കാണുന്ന നിയമങ്ങൾ നിലവിലുണ്ട്.
*400 അടിയിൽത്താഴെയേ ഡ്രോൺ പറത്താൻ പാടുള്ളു
* പറത്തുന്നയാളുടെ കൺവെട്ടത്തുതന്നെ ഡ്രോൺ ഉണ്ടായിരിക്കണം. (സ്ക്രീനിലല്ല)
* മനുഷ്യൻ നിയന്ത്രിക്കുന്ന വായുവാഹനങ്ങൾ ഉള്ള സ്ഥലത്ത് ഡ്രോൺ പറത്താൻ പാടില്ല. (ഉദാഹരണം വിമാനത്താവളപരിസരം)
* ജനക്കൂട്ടത്തിന്റെയും സ്റ്റേഡിയത്തിന്റെയും മുകളിൽ പറത്താൻ പാടില്ല
* 25 കിലോയിൽ താഴെയുള്ള സാധനങ്ങൾ മാത്രമേ ഡ്രോൺ വഹിക്കാൻ പാടുള്ളു.

@ Josekuttymanorama.blogspot.com




2016, ഏപ്രിൽ 13, ബുധനാഴ്‌ച

തേങ്ങരുത് താങ്ങാൻ ആരുമില്ല!

കൊല്ലം പുറ്റിങ്ങൽ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ അച്ഛനും അമ്മയും  മരിച്ചതിനെത്തുടർന്ന് അനാഥരായ കുട്ടികളുടെ വാർത്ത ആദ്യദിനം മുതൽത്തന്നെ എല്ലാ മാധ്യമങ്ങളും നൽകിയിരുന്നു. അനാഥരായ കൃഷ്ണയുടെയും സഹോദരൻ കിഷോറിന്റെയും സംരക്ഷണം ഈ വാർത്തകളെത്തുടർന്ന് സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാകുകയും ചെയ്തു. എന്നാൽ ഇന്ന് പത്രത്തിന്റെ ഒന്നാം പേജിൽ വന്ന ഇവരുടെ ചിത്രം പല സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും ദഹിക്കുന്നില്ല.  അഭിനയിപ്പിച്ചെടുത്ത ചിത്രം എന്നതാണ് പ്രധാന ആരോപണം. ഇത്തരം ഒരു അവസ്ഥയിൽ ഇവരെ അഭിനയിപ്പിക്കുന്നയാളെ  മാധ്യമപ്രവർത്തകനായി അംഗീകരിക്കാൻ എനിക്കും കഴിയില്ല. എന്നാൽ കേട്ടോളൂ പ്രിയരേ ഈ ചിത്രം സിനിമക്കുവേണ്ടിയിട്ട സെറ്റിൽ നിന്നോ നാടകവേദിയിൽ നിന്നോ എടുത്തിട്ടുള്ളതല്ല പച്ചയായ ജീവിതത്തിൽ നിന്നും ഒരു ഫൊട്ടോഗ്രഫർ പകർത്തിയതുതന്നെയാണ്.

സംഭവം വിവരിക്കട്ടെ. വെട്ടുകല്ലുകൾ അടുക്കിവച്ചുനിർമ്മിച്ച ഇവരുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എത്തുമ്പോൾ ഇവർ മുറിക്കുള്ളിലെ കട്ടിലിൽ ദു:ഖം ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു. കൊച്ചുവീടിനുള്ളിലെ സ്ഥലം മാധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊള്ളാൻ കഴിവില്ലാത്തതിനാൽ അവരെല്ലാം വീടിനുപുറത്തുനിന്ന് ജനലിലൂടെയാണ് മന്ത്രിയുടെ സന്ദർശനം പകർത്തിയിരുന്നതും. എന്നാൽ മന്ത്രിയുടെ സന്ദർശനത്തിനും വളരെ മുന്നേ സമീപവാസിയായ ഒരു ഫൊട്ടോഗ്രഫർ ഈ മുറിക്കുള്ളിൽ സ്ഥാനംപിടിച്ചിരുന്നതിനാൽ ഈ ചിത്രമെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എംപി മറുപടി പറയുന്നതിനിടെ തേങ്ങിയ കിഷോറിനെ സഹോദരി കൃഷ്ണ  സാന്ത്വനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.  ഈ നിമിഷവും വാർത്താ ചിത്രങ്ങൾ സാധാരണയായി എടുത്തുകൊണ്ടിരിക്കുന്ന ആ ഫൊട്ടോഗ്രഫർ പകർത്തി. ചിത്രം മന്ത്രിയെയും എംപിയെയുമൊക്കെ ഉൾപ്പെടുത്തിയാണ് എടുത്തതെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ചിത്രമാകാൻ ഈ സഹോദരങ്ങൾ രണ്ടുപേർ മാത്രം മതിയായിരുന്നു. ഇനി വിഐപികളെ ഒഴിവാക്കി എന്ന ആരോപണക്കാർക്ക് സമാധാനിക്കാൻ ഇതാ ആ ചിത്രവും ഉൾപേജിലുണ്ട്. ചിത്രം എടുത്ത ശ്രീ. ജിജോ പരവൂരിന്റെ തന്മയത്വത്തെ സ്മരിക്കുന്നു.

അവനവൻ വേരിട്ടുകാണാത്തതൊക്കെ അസത്യമെന്ന് വിചാരിക്കുന്ന സൈബർ പോരാളികളേ ഇടക്കൊക്കെ കീബോർഡിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കണം. അല്ലെങ്കിൽ ഇത്തരം ദൃശ്യങ്ങൾ ആനിമേഷനോ അഭിനയമോ ഒക്കെയായി തോന്നിയേക്കാം. നിങ്ങൾ കീബോർഡിൽ കാണാത്ത ചില കാര്യങ്ങൾ മുൻകൂട്ടി കാണുകയും അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് സമൂഹത്തിൽ ചിലർ മാധ്യമപ്രവർത്തകർ എന്ന് അറിയപ്പെടുന്നത്.

#BehindThePhoto #Media #Criticism #Paravur #Puttingal #FireWorks  

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിനിറുത്തുമോ?

കേരള ഹൈക്കോടതി രാത്രികാലങ്ങളിൽ ശബ്ദത്തിലുള്ള വെടിക്കെട്ട് നിരോധിച്ചു. ആയിക്കോട്ടെ നല്ല കാര്യം. വിചിത്രമായ ഈ ആചാരത്തിന് ഇത്രയെങ്കിലും തടയിടാൻ കഴിഞ്ഞത് നന്നായി. കൊല്ലം പുറ്റിങ്ങലിൽ വെടിക്കെട്ടപകടത്തിൽ മരിച്ച നൂറിലേറെ ആളുകളുടെ സ്മരണയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരാരും അതിൽപ്പെടാത്തതിൽ ആശ്വാസംകൊള്ളുകയും ചെയ്യുന്നു. സാധാരണ ആളുകൂടുന്നിടത്തൊക്കെ മാധ്യമപ്രവർത്തകനും മുൻപന്തിയിലുണ്ടാകും. എന്നാൽ പത്രങ്ങളുടെ ഡെഡ് ലൈനിനുശേഷവും ചാനലുകളുടെ ലൈവില്ലാ സമയത്തും ഈ പരിപാടി നടന്നതിനാൽ അത്രയേറെ മുൻപന്തിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങിന് ആരുമുണ്ടായിരുന്നില്ല. പതിവുപോലെ വെടിക്കെട്ടെടുത്ത് അത് അവസാന എഡിഷനിലേക്ക് ചേർക്കാൻ ഫൊട്ടോഗ്രഫർമാർ പോയ നേരത്തായിരുന്നു സംഭവം. വെടിക്കെട്ടിന്റെ വർണവിസ്മയം ഒരു ഫ്രെയിമിൽ  ഒപ്പിയെടുക്കാൻ അടുത്തുനിന്നാൽ സാധിക്കില്ലാത്തതിനാൽ മാധ്യമ ഫൊട്ടോഗ്രഫർമാർ‌ സംരക്ഷിതമായ അകലം പാലിക്കുന്നതും തുണയായി. ദൈവത്തിനും മാധ്യമ ഡെഡ് ലൈനുകൾക്കും സംഘാടകർക്കും നന്ദി.

കേരളത്തിൽ വെടിക്കെട്ടിനായി മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കരിമരുന്ന് ബോൾ.
പുറ്റിങ്ങൽ ക്ഷേത്രത്തിൽ കൊല്ലം പതിപ്പിൽ ജോലി ചെയ്യുന്ന കാലത്ത് വെടിക്കെട്ട് ചിത്രം പകർത്താൻ ഞാനും പോയിട്ടുണ്ട്. ജോലിയുടെ ഭാഗമല്ലെങ്കിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിനോക്കുക പോലുമില്ല. തൃശൂർ പൂരവും, ഉത്രാളിക്കാവ് വെടിക്കെട്ടും, മരട് വെടിക്കെട്ടുമെല്ലാം ഇങ്ങനെ ജോലിയുടെ ഭാഗമായി മാത്രം ഞാൻ  ക്യാമറയിൽ പകർത്തിയവയാണ്. വെടിക്കെട്ടു ശബ്ദത്തിന്റെ ഉച്ചസ്ഥായിയിൽ ചെവിപൊത്താനാകാതെ ക്യാമറ ക്ലിക്കിൽ മാത്രം ശ്രദ്ധിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷം. എന്തിനാണ് ഇത്രയേറെ ശബ്ദത്തിൽ ആളുകളെ ഭയപ്പെടുത്തി ഈ സംഭവം മുന്നോട്ടുകൊണ്ടുപോകുന്നത്? ചെവിപൊത്തിയും മുഖം ചുളിച്ചുമല്ലാതെ ചിരിച്ചുകൊണ്ട് ശബ്ദത്തിലുള്ള വെടിക്കെട്ടുകാണുന്ന ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല. ആകാശത്ത് വർണവിസ്മയം വിരിയുന്ന സമയത്തുമാത്രമാണ് ആളുകളിൽ ചിരിവിരിയുന്നതും കണ്ടിട്ടുള്ളത്.

ചൈനീസ് കായികമേളയുടെ വെടിക്കെട്ട്.
 ശബ്ദമലിനീകരണത്തിന്റെ കണക്കെല്ലാം ഡെസിബൽ കണക്കിൽ പുറത്തുവിടുമ്പോൾ ഇതും മനുഷ്യന്റെ ചെവിക്ക്  ഹാനികരമല്ലേ എന്നൊരു അന്വേഷണം ആകാവുന്നതാണ്. വർണം വിരിയിക്കുന്ന ചെവി പൊത്തേണ്ടാത്ത വെടിക്കെട്ടിനും ഞാൻ സാക്ഷിയായിട്ടുണ്ട്. ചൈനയിലെ രാജ്യാന്തര കായികമേളയുടെ തുടക്കവും ഒടുക്കവും നിരന്തരമായി വെടിക്കെട്ട് പൂരം തന്നെയാണുള്ളത്. പക്ഷേ ഒരിക്കൽപോലും ക്യാമറ ക്ലിക് ബട്ടണിൽ നിന്നും ചെവിപൊത്താൻ കൈവലിക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഒഴിവാക്കാനാകാത്ത നമ്മുടെനാട്ടുകാർക്കും ഈ സംഗതി നടപ്പാക്കാവുന്നതാണ്. ഇനി ശബ്ദം കേട്ടേമതിയാകൂ എന്നുള്ളവർക്ക് വയർഫ്രീയായുള്ള ഒരു ഹെഡ്ഫോണും നൽകുക. ഇടക്കിടെ റെക്കോഡ് ചെയ്ത വെടി ശബ്ദങ്ങൾ വർണവിസ്മയം വിരിയുന്ന അതേസമയത്ത് ചെവിയടപ്പിക്കുന്നരീതിയിൽ പ്ലേ ചെയ്യുക. കേട്ടുരസിക്കട്ടെ.

#Ban #Dangerous #FireWorks #Kerala


2016, മാർച്ച് 30, ബുധനാഴ്‌ച

മലയാളിക്കൊരു ബംഗാളി അടി. അതും വെറുതെ!


അതൊരു റാലിതന്നെയായിരുന്നു. വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ കോളജ് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി മമതാ ബാനർജിയെത്തുവെന്ന് കൊൽക്കത്തയിൽ നിന്നും അറിഞ്ഞാണ് അവിടെയെത്തിയത്. തിരഞ്ഞെടുപ്പ് കവർചെയ്യാൻ ഇവിടെയെത്തിയിട്ട് ദീദിയെന്ന് വിളിക്കപ്പെടുന്ന ഈ വനിതയുടെ ഒരു ചടങ്ങെങ്കിലും കവർചെയ്യാതെ എങ്ങിനെ കേരളത്തിലേക്ക് മടങ്ങും? കേരളത്തിലെ മുഖ്യമന്ത്രി ഒഴികെ മറ്റാരെയും മുൻകൂട്ടി അറിയിക്കാതെ തൊട്ടടുത്തുനിന്ന് ചിത്രമെടുക്കാനോ സംസാരിക്കാനോ കഴിയില്ല എന്ന ബോധ്യം മനസിലുള്ളതുകൊണ്ട് മൈതാനിയുടെ ഏത് ഭാഗത്താണു ദീദിയുടെ സ്റ്റേജെന്നുതപ്പി നടന്നു. ഇല്ല! സ്റ്റേജിന്റെ പൊടിപോലുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിപാടി ഇവിടെത്തന്നെയല്ലേയെന്ന് ചോദിച്ചപ്പോൾ സംഗതി ഇവിടെത്തന്നെ പക്ഷേ സ്റ്റേജില്ലാത്ത പരിപാടിയാണെത്രെ. ഹൊ! അപ്പോൾ ഈശ്വര പ്രാർഥന, സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടനം, നന്ദിയോട് നന്ദി.... കൃതജ്ഞത ഇതൊന്നുമില്ലാത്ത പരിപാടി... ആഹാ! അതുകൊള്ളാം മനസിൽ ലഡുപൊട്ടി.  പിന്നെ എങ്ങനെയാണ് പരിപാടി? ദീദി ഹെലികോപ്റ്ററിൽ വരും, ഇറങ്ങി റോഡിലൂടെ ഒറ്റ നടപ്പങ്ങുനടക്കും പറ്റുന്നവരൊക്കെ കൂടെ നടന്നോണം. ഈ പെണ്ണുംപുള്ളയുടെ ഒപ്പം നടന്ന് പോകാൻ ഈ പ്രദേശത്തെങ്ങാനും ആളുണ്ടോ? ചുറ്റുംനോക്കി. കുറച്ച് പൊലീസും പാർട്ടിപ്രവർത്തകരും അവരുടെ വൊളന്റിയേഴ്സുമല്ലാതെ ആരെയും കാണാനില്ല. 

കേരളത്തിൽ നിന്നുവന്ന മാധ്യമപ്രവർത്തകനാണ് ഞാനീ നാട്ടുകാരനല്ല അപാകത എന്തെങ്കിലുമുണ്ടെങ്കിൽ മുന്നേ അറിയിക്കണം എന്ന ലൈനിൽ മുതിർന്ന പൊലീസ് ഓഫിസർമാർക്ക് മുന്നിലൂടെ ക്യാമറയുമായി മൂന്നുനാലുവട്ടം നടന്നുനോക്കി. ബംഗാളിക്കും മലയാളിക്കും കാഴ്ചയിൽ സമാനതയുള്ളതുകൊണ്ടാവാം പൊലീസ് ഓഫിസർമാർ ഏതോ ബംഗാളി മാധ്യമപ്രവർത്തകൻ എന്നനിലയിൽ തീരെ മൈൻഡുചെയ്യാതിരിക്കുന്നു. ഹെലികോപ്റ്റർ എത്താറായി അങ്ങിങ്ങായി നിൽ‌ക്കുന്നവരെയൊക്കെ പൊലീസ് അവിടെനിന്നുമാറ്റുന്നു. എന്റെ അടുത്തുനിന്നവരെയും മാറ്റുന്നുണ്ട് പക്ഷേ ബംഗാളിയിൽ എന്തോ എന്നോടും പിന്നിലേക്ക് ചൂണ്ടിക്കാണ്ടി പറഞ്ഞു. മീഡിയ എന്നും ലോറി എന്നും രണ്ടുവാക്കുകൾ അതിലുണ്ടായിരുന്നതിനാൽ സംഗതി ഊഹിച്ചെടുത്തു. പിന്നിലേക്ക് നീങ്ങിവരുന്ന ലോറിയിൽ കയറാനാണ് പൊലീസ് പറഞ്ഞത്.  അതാ കുറെ ബംഗാളി പത്രക്കാരും ടിവിക്കാരും ലോറിയിൽ ചാടിക്കയറുന്നു. അപ്പോൾ സംഗതി ശരിതന്നെ. പിന്നാലെ ദീദിയുടെ ഹെലികോപ്റ്റർ മൈതാനത്തിറങ്ങി പൊടിപടലം വകവയ്ക്കാതെ കുറെ പ്രവർത്തകർ മൈതാനിയിലേക്ക് ഓടുന്നുണ്ട്. പൊടിയടങ്ങിയപ്പോൾ സാരിയുടുത്തൊരു വനിത ഹെലികോപ്റ്ററിനുള്ളിൽ നിന്നും ഊർന്നിറങ്ങുന്നു. നിലത്ത് കാൽതൊട്ടപാടെ അതാപോകുന്നു സംരക്ഷണവേലിക്കരികിലേക്ക്. തൊട്ടടുത്തനിമിഷം കറന്റടിച്ചതുപോലെ തിരിച്ചുവരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും ഓടുന്നു. ഏതൊരു പരിപാടിയുടെയും ആദ്യ നിമിഷങ്ങൾക്കായി മാധ്യമങ്ങൾ തിരക്ക് കൂട്ടുന്നതുപൊലെതന്നെ ലോറിയിൽ മഹാബഹളം. മമതയെ വ്യക്തമായി കാണാൻ പാടില്ലാത്ത തരത്തിൽ മാധ്യമപ്രവർത്തകരെ കയറ്റിയ ലോറി നിറുത്തിയിരിക്കുന്നതാണ് ആദ്യ പ്രശ്നം. ലോറി ഒരടിപോലും പിന്നോട്ടെടുത്താൽ അപ്പോൾ ഡ്രൈവറെ തല്ലും എന്ന രീതിയിൽ പൊലീസും നിൽപ്പുണ്ട്. മമത വേഗത്തിൽ നടന്നുവന്ന് റോഡിൽകയറി സംഗതികൾ ആകെയൊന്ന് വീക്ഷിച്ചു. സ്ഥലത്തെ സ്ഥാർഥിയെ തനിക്കരികിലേക്ക് ചേർത്തുനിറുത്തി നടത്തം ആരംഭിച്ചു. മിനിറ്റുകൾക്കുമുൻപ് അവിടെ കണ്ടരീതിയിലായിരുന്നില്ല പിന്നീടുകണ്ടത്. എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയ ജനം മമതക്കൊപ്പം നടക്കുന്നു. പക്ഷേ ആരെയും തനിക്ക് മുന്നിലേക്ക് കയറ്റിവിടാൻ അവർ അനുവദിക്കുന്നില്ല. തന്റെ മുന്നിൽ നടന്നുകയറാൻ നോക്കുന്നവരെയൊക്കെ പിന്നിലേക്ക് പോകാൻ അവർ ഇടക്കിടെ നിർദേശം നൽകും. ഒരു കിലോമീറ്റർ കഴിഞ്ഞ് മിഡ്നാപൂർ ഗാന്ധിപ്രതിമക്ക് സമീപം എത്തിയപ്പോഴേക്കും പലരും തളർന്നു. സാരിത്തലപ്പുകൊണ്ട് മുഖ്യമന്ത്രി ഇടക്കിടെ മുഖം ഒപ്പുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ആരൊക്കെയോ ജമന്തിപൂമാലകൾ റോഡിലേക്കെറിഞ്ഞു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. കൂപ്പുകൈകാണിച്ചുള്ള അഭിവാദ്യം നിറുത്തി പൂമാലകൾ എറിയരുതെന്ന് കെട്ടിടത്തിന് മുകളിലുള്ളവർക്ക് നിർദേശം നൽകുന്നു. ഇതുകണ്ട് പിന്നാലെയെത്തിയ എല്ലാവരും നിർദേശം നൽകുന്നവരായി മാറുന്നു. റോഡിൽ വീണ പൂമാലയൊക്കെ പെറുക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥന് മമത നിർദേശവും നൽകി. 

പെറുക്കിയെടുത്ത പൂമാല എവിടേക്ക് മാറ്റിയന്ന് പിന്നെ കാണാൻ കഴിഞ്ഞില്ല കാരണം അതിലും വലിയൊരു ജനസാഗരം പിന്നാലെ ഇരച്ചുവരുന്നുണ്ടായിരുന്നു. റോഡിന് ഇരുവശത്തുനിന്നുമുള്ളവർ മമതയുടെ വഴിയിലേക്ക് കയറാതിരിക്കാൻ കയറുമായി ഇരുവശങ്ങളിലൂടെയും പ്രവർത്തകർ കുതിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ആൺ-പെണ്‍ സെക്യൂരിറ്റി സംഘം കറുത്ത കണ്ണടധരിച്ച് മമതക്കിരുവശവും ബലംപിടിച്ചു നീങ്ങുന്നുണ്ട്. പക്ഷേ വേഗത്തിൽ നടക്കുന്ന അവർക്കൊപ്പമെത്താൻ അവരും നന്നേപാടുപെടുന്നുണ്ട്. അടുത്തവളവുതിരിഞ്ഞതും മാധ്യമലോറിയുടെ കാഴ്ചയിൽ നിന്നും മമത മറഞ്ഞു. പിന്നെയൊരു പൂരമായിരുന്നു ലോറിയിൽ. പ്ലാന്റ്ഫോമിന്റെ കമ്പിയിൽ കാൽകൊണ്ട് തൂങ്ങിനിന്നിരുന്ന എന്റെ തുടയിലടിച്ച് ഏതോ ബംഗാളി പത്രക്കാരൻ ലോറി ഡ്രൈവർക്ക് വണ്ടിനിറുത്താൻ നിർദേശം നൽകുന്നു. ‘അത് എന്റെ കാലാണ് സഹോദരാ, നിങ്ങൾ ലോറിയുടെ ബോഡിയിൽ അടിക്കൂ’ എന്നുള്ള എന്റെ ശബ്ദമൊന്നും പുള്ളിക്കാരൻ ശ്രദ്ധിക്കുന്നില്ല. കാലിൽ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നെ തമിഴ് സിനിമയിലേതുപോലെ ‘ഡാാായ്....’എന്നൊരു ശബ്ദം കണ്ഠത്തിൽ നിന്നും ഉയർന്നതോടെയാണ് അദ്ദേഹത്തിന് സ്ഥലകാലബോധമുണ്ടായത്. സിംപിൾ ഒരു ചിരിയും ചിരിച്ച് അദ്ദേഹം ലോറിയുടെ ബോഡിയിൽ അടിക്കാൻ തുടങ്ങി. ലോറി നിന്നപാടെ പാർട്ടിക്കാരും പൊലീസ് ഓടിവന്ന് മുന്നോട്ടെടുക്കാൻ ആ‍‍ജ്ഞാപിച്ചു. മുന്നോട്ടെടുത്താൽ ശരിയാക്കുമെന്ന് മാധ്യമക്കാരും. ആകെക്കൂടി വെട്ടിലായ പരുവത്തിൽ ഡ്രൈവറും. പത്തിരുപത് സെക്കൻഡിനുള്ളിൽ മമത കാഴ്ചക്കുള്ളിലെത്തി. വളവിലെത്തിയപ്പോൾ അവർക്കൊരു ഫോൺകോൾ വരികയും അത് അറ്റൻഡുചെയ്ത് റോഡിൽ നിന്നതുമാണ് മാധ്യമലോറിയിൽ നിന്നുള്ള ദൃശ്യത്തിൽ നിന്നും അവർ മറയാൻ കാരണമായത്. അതിന്റെ പേരിൽ കാലിൽ അടികിട്ടിയതോ എനിക്കും. ങാ! പിന്നെ ഒരു ബംഗാൾ ഓർമ്മക്ക് അതും കിടക്കട്ടെ. 




2016, മാർച്ച് 18, വെള്ളിയാഴ്‌ച

ബംഗാളി ദാദ! മലയാളി മാമൻ...

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി കൊൽക്കത്ത നഗരത്തിൽ ഇറങ്ങിയ ആദ്യ ദിനം തന്നെ കല്ലുകടി. കാളിഘട്ട് എന്ന പ്രശസ്തമായ സ്ഥലത്തെ സ്പോർസ് ലവേഴ്സ് അസോസിയേഷൻ ഓഫിസിൽ നിന്നും റിപ്പോർട്ടിങ് തുടങ്ങാമെന്ന് ഒപ്പമുളള റിപ്പോർട്ടർ കിഷോർ പറഞ്ഞപ്പോൾ നാട്ടിലെ തക്കിട തരികിട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈനിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുതന്നെ തുടങ്ങുന്നതിലെ ഒരു വൈക്ലബ്യം തോന്നാതിരുന്നില്ല. എന്നാൽ നാലുലക്ഷത്തോളം രൂപ സർക്കാരിൽ നിന്നുകിട്ടിയ മൂന്നുലക്ഷത്തോളം ക്ലബ്ബുകൾ ബംഗാളിലുണ്ടെന്നുകേട്ടപ്പോൾ ഗുണിച്ചുനോക്കിയ ഫോണിലെ കാൽക്കുലേറ്ററിന് സംഖ്യകാണിക്കാൻ സ്ഥലമില്ലാതെ 1.2e11 എന്നുകാണിക്കുന്നു. എന്നാൽ ഈ മഹത് ക്ലബ്ബുകളിലൊന്ന് കണ്ടുകളയാമെന്നു വിചാരിച്ചുവച്ചുപിടിച്ചു.

സ്ഥലത്തെത്തിയപ്പോൾ ആകെയൊരു വശപ്പിശക്. മുന്നിലും സമീപത്തുമൊക്കെ പൊലീസ്. സമീപത്തെ ട്രാഫിക് സിഗ്നലിൽ എക്സ്ട്രാ ഡ്യൂട്ടിയുള്ള പൊലീസൊക്കെ ക്ലബ്ബിൽ നിന്നും പുറത്തെത്തുന്ന എസിയുടെ 
തണുപ്പൊെക്കയടിച്ച് ചുറ്റിപ്പറ്റി നിൽപുണ്ട്. അകത്തുകടന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ചെറിയൊരു ഓഫിസിന് തുല്യം. മമത ബാനർജിയുടെ യൗവനകാല ചിത്രം മുതലൊക്കെ ഭിത്തിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ ചിത്രം റീകോപ്പി ചെയ്തുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചപ്പോൾ അകത്തെ ചിത്രം എടുക്കാൻ പറ്റില്ലെന്ന് ഒരു ദാദ പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ പത്രക്കാരാണെന്നു പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എന്നാൽ പുറത്തുനിന്ന് എടുത്തോട്ടെയെന്ന് ചോദ്യത്തിൽ അകത്തെ ദാദയുടെ മുഖത്ത് ആശ്വാസം അത് കുഴപ്പമില്ല എന്നുള്ള മറുപടിയും കിട്ടി. പുറത്തെത്തി റോഡിനുമറുവശം നിന്ന് ചിത്രമെടുക്കുമ്പോൾ പുറത്തുചാർജുള്ള ദാദ ഹോയ് ഹോയ് എന്നൊക്കെ വിളിക്കുന്നുണ്ട്. ഗൗനിക്കാതിരുന്ന എനിക്കരുകിലേക്ക് ഏകദേശം ആറരയടി ഉയരവും 100 കിലോ തൂക്കവുമുള്ള ഘടാഘടിയൻ നടന്നെത്തി. ചിത്രം കാണണമെന്ന് പറഞ്ഞു. കാണിക്കാതെ നിവൃത്തിയില്ല, മോണിട്ടറിൽ ചിത്രം തെളിഞ്ഞതോടെ ഉടൻ ഡിലീറ്റ് ചെയ്യണമെന്നായി അദ്ദേഹം. ആകെ രണ്ടുചിത്രമേ എടുത്തിട്ടുള്ളു പൊലീസ് നോക്കിനിൽക്കെ ചിത്രം ഡിലീറ്റ് ചെയ്യിച്ചു. റിക്കവറി സോഫ്ട്‌വെയർ ഉള്ള സ്ഥിതിക്ക് വേണമെങ്കില്‍ ചിത്രം വീണ്ടെടുക്കാം... എന്നാലും തുടക്കം ഗംഭീകമായല്ലോ എന്നുവിചാരിച്ചു. ഏതായാലും ഇത് എടുത്തിട്ടുതന്നെ കാര്യം.

ചുറ്റുമുള്ള കെട്ടിടമൊക്കെയൊന്ന് വീക്ഷിച്ചു. ഇല്ല! ഇവരറിയാതെ പകർത്താൻ പറ്റിയ ഒരു സ്ഥലവും ചുറ്റിലുമില്ല. ഇനി വജ്രായുധം... കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിക്കുന്ന തന്ത്രം. എന്നെ ചിത്രം ഡിലീറ്റു ചെയ്യിച്ച ദാദ തിരിച്ച് ക്ലബ്ബിന് മുന്നിൽ കസേരയിട്ടിരിക്കുകയാണ്. അദ്ദേഹത്തോടുതന്നെ മറ്റ് ക്ലബ്ബുകൾ സമീപത്ത് ഉണ്ടോയെന്ന് അന്വേഷിച്ചു. വളരെ ഗൗരവത്തിൽ ഏതോ റോഡിന്റെ പേരൊക്കെ പറഞ്ഞു. അതിലൊരു റോഡ് എഴുതിയെടുത്ത് പത്തടി ദൂരെ ചെന്നുനിന്ന് ഞാൻ ഫോൺവിളി തുടങ്ങി. ദാദക്ക് കേൾക്കാവുന്ന തരത്തിൽ ഈ റോഡിന്റെ പേരൊക്കെ ഞാൻ മറുതലക്കലുള്ള വ്യക്തിയെ അറിയിക്കുന്നുണ്ട്. പക്ഷേ അത് മൊബൈൽ ക്യാമറയോടുള്ള സംഭാഷണമായിരുന്നെന്നുമാത്രം. രണ്ടുപോയതിന് പത്തു ചിത്രവുമായി മടങ്ങുമ്പോൾ മനസിൽ പറഞ്ഞു... മലയാളിയോടാ കളി!

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...