2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

"എരിപൊരി" സായാഹ്നം


 "എരിപൊരി" സായാഹ്നം: അവധി ദിനങ്ങളുടെ ആഘോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ തുടരുന്നു. സായാഹ്നസൂര്യനു മുളകുമാലതീര്‍ത്തു കൊച്ചി പുതുവൈപ്പ് ബീച്ചില്‍ നിന്നൊരു ദൃശ്യം. ചിത്രം. #JOSEKUTTY PANACKAL


എല്ലാ ചിത്രത്തിനുപിന്നിലും എന്തെങ്കിലും കഥകളുണ്ടാകും. പല ചിത്രങ്ങളുടെയും കഥ മുന്‍പ് ഇവിടെത്തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതോടൊപ്പമുള്ള  ചിത്രം എടുത്ത ശേഷമുള്ള കഥ ചിരിക്കാനുള്ള വകനല്‍കി. മറ്റൊരു വാര്‍ത്താ സന്ദര്‍ഭം പകര്‍ത്തി ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് പേജില്‍ ഒരു ഓഫ്ബീറ്റ് ചിത്രം വയ്ക്കാനുള്ള സ്ഥലം ഉണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. മുന്‍പ് എടുത്തുവച്ചിരിക്കുന്ന ചിത്രങ്ങളെ ഒഴിവാക്കി അവധിക്കാലമായതിനാല്‍ അതിന്‍റെ ഒരു ചിത്രം കൊടുക്കാമെന്ന ചിന്തയോടെയാണ് ഇതുവരെ പോകാത്ത കൊച്ചി പുതുവൈപ്പ് ബീച്ചിലെത്തിയത്. തിരയില്‍ കളിക്കുന്ന കുട്ടികള്‍,  പ്രണയം പങ്കിടുന്ന യുവമിഥുനങ്ങള്‍, പ്രായഭേദമെന്യെ പട്ടം പറത്തുന്നവര്‍, അസ്തമയം വീക്ഷിക്കുന്ന പ്രായമേറിയവര്‍, ബീച്ചിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നവര്‍...  എന്നിങ്ങനെപോകുന്നു അവിടത്തെ സായാഹ്ന ദൃശ്യം. ഇരുപത് മിനിറ്റിനുള്ളില്‍ ചിത്രം ഓഫിസിലേക്ക് അയക്കുകയും വേണം. ഇതിനിടെ ഏതോ മദാമ്മയെ കറക്കിയെടുത്ത് ഒരു യുവ കോമളനും അവിടെയെത്തി. ക്യാമറ അവര്‍ക്കുനേരെ തിരിച്ചപാടെ പുള്ളിയൊന്ന് പരുങ്ങി. അതോടെ "ഉടായ്പ്പ് മണി" മനസില്‍ മുഴങ്ങി. വെറുതെ ചിത്രമെടുത്ത് അവനെയും മദാമ്മയെയും ടെന്‍ഷനാക്കേണ്ടെന്നുകരുതി മറ്റുദൃശ്യങ്ങളെടുക്കാന്‍ ക്യാമറ തിരിച്ചെങ്കിലും "പതുങ്ങിയ പുലിക്ക്" ചിത്രം എടുത്തോയെന്ന് സംശയം. എല്ലാവരുടെയും മുഖങ്ങളെ ഒഴിവാക്കി ഒരു നിഴല്‍ചിത്രം (സില്ലൗട്ട്‌ - silhouette) ചിത്രം എടുക്കാന്‍ പെട്ടെന്നാണ് ആശയമുദിച്ചത്. അതിനായി ഉടന്‍ മുളകുബജി വില്‍പനക്കാരന്‍റെ പിന്നിലേക്ക് നീങ്ങി. സൂര്യന്‍ അസ്തമിക്കുകയോ മേഘത്തിനുള്ളില്‍ മറയുകയോ ചെയ്താല്‍ ഉദ്ദേശിച്ച ചിത്രം കിട്ടാതാകും. യുവ കോമളനും പിന്നാലെ കൂടി. സൂര്യനെ മുളകുമാലയുടെ അകത്താക്കി പൊസിഷന്‍ ചെയ്ത് ക്യാമറയിലെ കെല്‍വിന്‍ സംവിധാനമൊക്കെ ഉപയോഗപ്പെടുത്തി ചിത്രം എടുത്തു. മോണിറ്ററില്‍ ചിത്രം പരിശോധിക്കാനായി ബട്ടന്‍ ഞെക്കിയതും യുവകോമളന്‍റെയും തലയും കണ്ണും അവിടേക്ക് നീണ്ടെത്തി. (ഉദ്ദേശം മദാമ്മപ്പടം പരിശോധന തന്നെ). ഇരുട്ടുമൂടിയ ചിത്രം കണ്ടതും അദ്ദേഹത്തിന്‍റെ ചോദ്യമെത്തി-  "ഇതൊക്കെ ഇനി ഫോട്ടോഷോപ്പില്‍ നിങ്ങള്‍ തെളിച്ചെടുക്കുമായിരിക്കും അല്ലേ ബ്രോ?"  പകച്ചുപോയ എന്‍റെ ഫോട്ടോഗ്രാഫിയുടെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയായി " ഇങ്ങനെ നിഴല്‍ചിത്രം ഉദ്ദേശിച്ചുതന്നെയാണ് ഇത് എടുത്തതെന്നും തെളിച്ചെടുക്കാന്‍  ക്യാമറ നേരെ ഞെക്കിയാല്‍ മതി"യെന്നും  പറഞ്ഞു. ഉടന്‍ അദ്ദേഹം നമ്പര്‍ മാറ്റിപ്പിടിച്ചു... "അതെ! അതെ!  ഇതാണ് ഗംഭീരഫോട്ടോ... ചുമ്മാ ബീച്ചിലെ കാഴ്ചയൊക്കെ ആര്‍ക്കും എടുക്കാമല്ലോ... മറ്റു ഫോട്ടോകളൊക്കെയൊന്ന് കാണിക്കാമോ?"  ഉദ്ദേശം മനസിലാക്കിയ അദ്ദേഹത്തോട് നിങ്ങളുടെ ചിത്രം എടുത്തെന്നുള്ള ഭയമാണെങ്കില്‍ അത് എടുത്തിട്ടില്ലെന്നും മറ്റുചിത്രങ്ങളില്‍ നിന്നും അതുപരിശോധിക്കാനുള്ള തന്ത്രമാണെങ്കില്‍ ആ നമ്പര്‍ വേണ്ടെന്നും അറിയിച്ചു ഉടന്‍ തന്നെ വണ്ടിയില്‍ കയറി. അപ്പോഴേക്കും സൂര്യനും മുങ്ങിത്താണിരുന്നു.








2016, നവംബർ 3, വ്യാഴാഴ്‌ച

അങ്കമാലീലെ അമ്മാവൻ ആരാന്നാ പറഞ്ഞെ...?

ബ്രിക്സ് രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനപരിപാടി കവർചെയ്യാനാണ് ഇന്നുരാവിലെ കൊച്ചി താജ് ഹോട്ടലിലെത്തിയത്. രാവിലെ മറ്റൊരു മീറ്റിങ്ങിൽകൂടി സംബന്ധിച്ച് എത്തിയതിനാൽ ഈ പരിപാടിയിലേക്ക് ഓടിക്കയറുകയായിരുന്നു. ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-സൗത്ത് ആഫ്രിക്ക എന്നിവയിലെ പ്രതിനിധികൾ വേദിയിലും സദസിലുമൊക്കെയുണ്ട്. സാധാരണ ലഭിക്കാറുള്ളതുപോലെ ഉദ്ഘാടന പരിപാടിയുടെ കുറിപ്പൊന്നും കയ്യിൽ കിട്ടിയിട്ടില്ല. സംസ്ഥാനത്തെ മന്ത്രി ഡോ. കെ.ടി. ജലീലിനെയും, ഉദ്ഘാടകൻ കേന്ദ്രമന്ത്രി നരേന്ദ്രനിങ് തോമറെയും മാത്രമേ കണ്ടുപരിചയമുള്ള മുഖമുള്ളു. ഞാൻ ചെല്ലുമ്പോൾ ഹിന്ദിയിൽ പ്രസംഗിച്ച കക്ഷി രാജസ്ഥാനിലെ മന്ത്രിയാണെന്ന് പിന്നാലെ അവതാരകയുടെ വാക്കുകളിൽനിന്നും മനസിലായി. തുടർന്ന് ഉദ്ഘാടനമെത്തി ചിത്രവും എടുത്തു. ഇനി വേദിയിലിരിക്കുന്നവരുടെ പേരുകൾ സംഘടിപ്പിച്ചേമതിയാകൂ. അവതാരകയുടെ അടുത്തെത്തി വേദിയിലിരിക്കുന്നവരുടെ പേര് ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്ത്യാക്കാരുടെയെല്ലാം പേര് പലയിടത്തുനിന്നായി ശേഖരിച്ചു. ഇനി മൂന്ന് വിദേശികളുടെ പേരുകൂടി കിട്ടാനുണ്ട്. ഉദ്ഘാടനചടങ്ങ് കഴിഞ്ഞതോടെ ഇവരെല്ലാം വേദിയിൽ നിന്നും താഴേക്കിറങ്ങി. വേദിയിൽ ഇടത്തുനിന്ന് ഒന്നും രണ്ടുമായി ഇരുന്ന ബ്രസീൽ, ചൈനീസ് കക്ഷികളുടെ കയ്യിൽ നിന്നും വിസിറ്റിങ് കാർഡ് വാങ്ങി. (വിദേശികളുടെ പേര് കൃത്യമായി  എഴുതാൻ പത്രപ്രവർത്തകർ സ്വീകരിക്കുന്നൊരു മാർഗ്ഗമാണിത്). ഇനി വലത്തേയറ്റത്തെ കക്ഷിയുടെ കയ്യിൽ നിന്നും കാർഡ് വാങ്ങണം. വേദിയിൽ നിന്നും ഇറങ്ങിയപാടെ അദ്ദേഹത്തിന്റെ രാജ്യത്തെ പ്രതിനിധികളുമായി എന്തൊക്കെയോ ചർച്ചയിലാണ് കക്ഷി. ഇടയിൽചെന്ന് താങ്കളുടെ ഒരു ബിസിനസ് കാർഡ് തരുമോയെന്ന് ചോദിച്ചു. എന്തിനാണത് എന്ന ഭാവത്തിൽ അദ്ദേഹം മുഖത്തേക്ക് നോക്കി. മീഡിയ പ്രതിനിധിയാണെന്നും താങ്കളുടെ പേര് കൃത്യമായി നൽകാനാണ് ചോദിച്ചതെന്നും പറഞ്ഞപ്പോൾ ചെറുചിരിയോടെ പോക്കറ്റിൽ നിന്നും കാർഡ് എടുത്തുതന്നു. മറ്റുരണ്ടുപേരും ചൈനീസ്-ബ്രസീൽ ഒന്നാം സെക്രട്ടറിയും രണ്ടാം സെക്രട്ടറിയുമായതിനാൽ ഇത് റഷ്യയുടെ ഏതോ സെക്രട്ടറി എന്നേ കരുതിയുള്ളു. പക്ഷേ കാർഡിലെ ഉദ്യോഗസ്ഥാനം കണ്ടപ്പോൾ വിശ്വസിക്കാനായില്ല. Rustem Kh. Mardanov, “PRIME MINISTER” Government of the republic of Bashkortostan. 

ഈശ്വരാ പ്രധാനമന്ത്രിയോ? പല ദിവസങ്ങളിലും പ്രാതൽകഴിക്കാറുള്ള സാധനം ഓർമ്മയുള്ളതുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ പേര് ദിവസവും സ്മരിക്കാറുണ്ട്. പക്ഷേ ഇത് പ്രധാനമന്ത്രി.... കിലുക്കത്തിലെ അങ്കമാലീലെ അമ്മാവൻ... ഡയലോഗ് ഓർത്തുവെറുതെ ചിരിച്ചു. പ്രധാനമന്ത്രിയോട് വിസിറ്റിങ് കാർഡ് ആവശ്യപ്പെട്ട സംഭവം സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും കൗതുകം. പുറത്തിറങ്ങിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പിന്നെ നിരവധി ക്യാമറകളിൽ പതിഞ്ഞു. ഒപ്പം ഈ ഞാനും... 


                                                      ജോസ്കുട്ടി പനയ്ക്കൽ 


#BRICS #MARDANOV #RustemKhMardanov #MyLifeBook 20161103 

https://www.facebook.com/josekuttyp/posts/1253229431394122?pnref=story

2016, നവംബർ 2, ബുധനാഴ്‌ച

നമിച്ചുഞാൻ!

അവയവം മാറ്റിവയ്ക്കൽ ഇപ്പോൾ കേരളത്തിൽ ഒരു സംഭവമേയല്ല. വിമാനത്തിൽ പറന്നെത്തുന്ന ഹൃദയം മിനിറ്റുകൾക്കുള്ളിൽ മറ്റൊരാളിലേക്ക് ഘടിപ്പിക്കുന്നതും ഇപ്പോൾ പുതുമയല്ലാതായി മാറി. രജനീകാന്ത് അഭിനയിച്ച തമിഴ് സിനിമ ‘ശിവാജി’യിൽ മരിച്ച ശേഷം നായകൻ വൈദ്യശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു തിരിച്ചുവരുന്നതുപോലെ ഇവിടെയും സംഭവിച്ചു. സ്വന്തം ഹൃദയം നിലച്ച വ്യക്തിയാണ് തൃപ്പ‍ൂണിത്തുറ സ്വദേശി ജിതേഷ്. ഇന്ത്യയിലെ പരിമിതമായ സൗകര്യംവച്ച് കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് പരിചരണം നൽകി. യന്ത്രങ്ങളാണ് പത്തുദിനത്തോളം ശരീരത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ ഹൃദയമായി ജോലി ചെയ്തത്. അതിനുശേഷം മസ്തിഷ്ക്കമരണം സംഭവിച്ച മറ്റൊരാളുടെ ഹൃദയം ശരീരത്തോട് ചേർക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് വിവാദങ്ങളും വിശകലനങ്ങളും പലതുണ്ട്. പക്ഷേ മരിച്ച് ജീവിച്ചുവന്ന ജിതേഷ് വിതുമ്പുന്ന ഹൃദയത്തോടെ പറഞ്ഞവാക്കുകളിൽ ഹൃദയം ദാനം ചെയ്ത കുടുംബത്തോടും, പരിചരിച്ച ഡോക്ടർമാരോടുമുള്ള ഹൃദയവായ്പ് ഉണ്ടായിരുന്നു. ആശുപത്രിയിൽ ജിതേഷിനെ യാത്ര അയക്കാനെത്തിയ നടി മഞ്ജുവാര്യരും ഈ വാക്കുകളിൽ ഡോക്ടറെ നമിച്ചുപോയ്. Photo by Josekutty Panackal 
https://www.facebook.com/photo.php?fbid=1252947891422276&set=a.303385119711896.89600.100001212323304&type=3&theater

#HeartTransplant #Jithesh #Actress #ManjuWarrier#Doctor #JoseChakkoPeriyappuram

2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഇവിടെ പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയില്ല...

ചിങ്ങം ഒന്നിനു കേരളത്തിലെ മാധ്യമങ്ങളിൽ നെൽപാടത്തുനിന്നുള്ള ചിത്രങ്ങൾ പ്രധാനമായും വരുന്നത് എന്തുകൊണ്ടാണ്? കൃഷി എന്നുപറഞ്ഞാൽ നെൽകൃഷി മാത്രമേയുള്ളോ? റബർ, തെങ്ങ്, കൊക്കോ, വാഴ, പൈനാപ്പിൾ, ഇഞ്ചി... എന്നിങ്ങനെയെല്ലാം  കൃഷിയുള്ളപ്പോൾ പാടത്തു കൃഷിചെയ്യുന്നവർ  മാത്രം എന്തുകൊണ്ട് കർഷകരായി മാറുന്നു? കാരണങ്ങൾ പലതാണ്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ മറ്റുനിറങ്ങളേക്കാൾ വളരെ നന്നായി അച്ചടി മാധ്യമങ്ങളിൽ അച്ചടിച്ചുവരും.... പച്ചപ്പ് എന്നത് കണ്ണിനു കുളിർമ നൽകും... ചിങ്ങം എത്തുന്ന സമയത്ത് ചിത്രമെടുക്കാൻ  പോകുന്നയാൾക്ക്  അത്യാവശ്യം ഏത് ആംഗിളിലും ചിത്രമെടുക്കാൻ  നെൽ‌പാടത്തുനിന്നും കഴിയും... എന്നിങ്ങനെ പോകുന്നു പാടത്തെ പേജിലെത്തിക്കുന്ന രഹസ്യങ്ങൾ. 

എന്നാൽ ഇത് ഇരുണ്ടുമൂടിക്കിടക്കുന്ന റബർ തോട്ടത്തിലേക്കോ, ഉയരത്തിൽ മാത്രം പച്ചപ്പുമായി നിൽക്കുന്ന തെങ്ങിൻ തോപ്പിലോ  മറ്റുകൃഷിയിടത്തിലോ ഒക്കെ നിറഞ്ഞൊരു ഫ്രെയിമിനുള്ള സാധ്യത നെൽപാടത്തെ വച്ചതുലനം ചെയ്യുമ്പോൾ തീരെ കുറവാണ്. മാത്രമല്ല 98 ശതമാനം മലയാളികളും എന്നും സ്പർശിക്കുന്ന ഒരു ഭക്ഷ്യവിഭവം കൂടിയാകുന്നത് നെല്ലും പാടവും മലയാളിയെ കൂടുതൽ ചിത്രത്തെ മനസിലേക്ക് ആവാഹിക്കാൻ സാധിക്കും എന്നൊക്കെയാണ് കണക്കുകൂട്ടപ്പെടുന്നത്. 

ഇനി ഇന്നലെ വരമ്പത്ത് കൂലിയില്ലാത്ത പാടത്ത് പോയ അനുഭവം പറയാം. മഠത്തിലെ കന്യ‍ാസ്ത്രീകൾ  കരനെൽകൃഷി നടത്തുന്നുവെന്നറിഞ്ഞാണ് അവിടേക്ക് പോയത്. ആലുവ അശോകപുരത്തെ  കോൺവെന്റിന്റെ  പറമ്പിലാണ് കൃഷി. അവർ ആദ്യമായാണ് ഈ കൃഷി നടത്തുന്നതെങ്കിലും  കഴിഞ്ഞവർഷം പച്ചക്കറി കൃഷിക്കു കിട്ടിയ ജില്ലാതല സമ്മാനമാണ് ഇത്തവണ പുതിയ കൃഷി പരീക്ഷിക്കാൻ ഇവരുടെ ഊർജം. ആകെ അഞ്ചു കന്യകാസ്ത്രീകൾ മാത്രമുള്ള ഇവിടെ രണ്ടേക്കറിലാണ് കൃഷി. ഒരു സഹായിയെക്കൂടി ഇവർ ജോലിക്കായി വച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് ഇവർക്ക് ദിവസക്കൂലിയൊന്നും കിട്ടില്ല, പക്ഷേ കന്യാസ്ത്രീ വേഷവും കൊന്തയുമായി ഇവരുടെ പാടത്തെ വേല കാഴ്ചയിലും ക്യാമറയിലും കൗതുകം തന്നെ. 

2016, ജൂലൈ 7, വ്യാഴാഴ്‌ച

ഓർമയിലെ വിക്ടർ


എന്നാണ് എനിക്ക് ന്യൂസ് ഫൊട്ടോഗ്രഫിയിൽ താത്പര്യം തോന്നിയത്? ആ തീയതി ഓർമ്മയില്ലെങ്കിലും വിക്ടർ ജോർജെന്ന പേരും ചിത്രവും ഓർമ്മയുണ്ട്. എന്റെ ചെറുപ്പത്തിൽ വീട്ടിലെ പത്രം ദീപികയായിരുന്നു. സ്കൂളിൽ പഠിക്കാനുള്ള ഒരു പംക്തി അതിലുണ്ട് എന്നാണ് ആ പത്രം വരുത്തുന്നതിന് അച്ഛൻ പറഞ്ഞിരുന്ന ന്യായം. പിന്നീട് പത്താം ക്ലാസ് കാലഘട്ടത്തിലാണ് മറ്റുപത്രങ്ങളും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത്. ഫൊട്ടോഗ്രഫിയിൽ പരീക്ഷണങ്ങളുമായി നടക്കുന്ന കാലമായിരുന്നതുകൊണ്ടുതന്നെ ആദ്യം മനസിലേക്കിടിച്ചു കയറിയത് മനോരമയിലെ വിക്ടർ ചിത്രങ്ങളായിരുന്നു. ആ പ്രചോദനമാണ് തുടർന്നുള്ള എന്റെ വഴിയിൽ വെളിച്ചമായതും. പിന്നീട് പഠനത്തിനൊപ്പം കോളജിലെയും നാട്ടിലെയുമെല്ലാം വാർത്താ ചിത്രങ്ങൾ പത്രങ്ങളിലെത്തിച്ച് എന്നിലെ ന്യൂസ് ഫൊട്ടോഗ്രഫറെ തേച്ചുമിനുക്കി. പത്രങ്ങളിൽ ഫൊട്ടോഗ്രഫറെ ആവശ്യമുണ്ടെന്നറിയിച്ചുവരുന്ന പരസ്യത്തിനായി ഞാൻ കാത്തിരുന്നു. മുഖ്യധാരാ പത്രങ്ങൾ ആവശ്യപ്പെട്ടിരുന്ന മിനിമം യോഗ്യതയായ ബിരുദം എന്ന കടമ്പ എത്രയും വേഗം കടന്നുകിട്ടാൻ ഞാൻ തിടുക്കപ്പെട്ടതും ഓർമ്മിക്കുന്നു.

ഇനി വിക്ടറിലേക്ക്... തൊടുപുഴയിലെ ജില്ലാ ബ്യൂറോയിൽ മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് കരാറടിസ്ഥാനത്തിൽ ചിത്രം എടുത്തിരുന്നത് ഞാനായിരുന്നു. തികച്ചും മാതൃഭൂമിക്കാരനാകാൻ അന്നുഞാൻ മനോരമക്കുമാത്രം ചിത്രങ്ങൾ നൽകിയിരുന്നില്ല. അതിനാൽത്തന്നെ മനോരമയിൽ വരുന്ന വാർത്താ ചിത്രങ്ങൾ കാണുവാനുള്ള ആകാംക്ഷ കൂടുതലായിരുന്നുതാനും. ഡൽഹിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് കോട്ടയത്ത് എത്തിയതോടെയാണ് വിക്ടർ തൊടുപുഴയിൽ ചിത്രങ്ങളെടുക്കാൻ എത്തിത്തുടങ്ങിയത്. വിക്ടർ ചിത്രം എടുക്കാൻ തൊടുപുഴയിലെത്തി എന്നറിഞ്ഞാൻ പിന്നെ എനിക്കു ഭ്രാന്തായി... വിക്ടറിനെ ‘ചേസ്’ ചെയ്തു അദ്ദേഹം പകർത്തുന്ന എല്ലാ ദൃശ്യങ്ങളും എനിക്കുമുണ്ട് എന്നുറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം.

കാർഗിൽ യുദ്ധത്തിൽ മരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാൻസ്നായിക് പി.കെ. സന്തോഷ്കുമാറിന്റെ ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവരുന്നത് 1999 ജൂലൈ മാസത്തിലാണ്. ദേശസ്നേഹം ജ്വലിച്ചുനിൽക്കുന്ന ഈ സമയം ആയിരങ്ങൾ തൊടുപുഴയിൽ അദ്ദേഹത്തിനു അന്ത്യഞ്ജലി അർപ്പിക്കാൻ കൂടിനിൽക്കുന്നു. തൊടുപുഴക്കാരനെന്ന സ്വാതന്ത്രത്തോടെ അന്നത്തെ ടൗൺഹാളിന്റെ മതിലിനുമുകളിൽ ജനക്കൂട്ടത്തിന്റെ ചിത്രമെടുക്കാൻ കയറി നിൽക്കുമ്പോൾ മറുവശത്തെ മതിലിൽ അതാ സാക്ഷാൽ വിക്ടർ ജോർജ്. നെഞ്ചൊന്നുകാളി, ഇനി ശ്രദ്ധയോടെ ചിത്രം എടുത്തില്ലെങ്കിൽ പിറ്റേന്ന് ‘മനോരമയിലെ ചിത്രം കണ്ടില്ലേ ജോസ്കുട്ടീ’ എന്ന വാക്കുകൾ കേൾക്കേണ്ടിവരുമെന്ന് ഉറപ്പ്. പിന്നെ താമസിച്ചില്ല ‘ചേസിങ് വിക്ടർ’ പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ പൊതുദർശനവും സന്തോഷ് കുമാറിന്റെ വെട്ടിമറ്റത്തെ വീട്ടിലെ ചടങ്ങുകളിലുമെല്ലാം ഈ ചേസിങ് തുടർന്നു. ജവാന്റെ ഭാര്യയെ മാത്രം മൃതദേഹം അടങ്ങിയ പെട്ടി തുറന്നുകാണിക്കുന്ന ദൃശ്യം പകർത്താൻ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വീടിനുള്ളിലേക്ക് വിക്ടറെ മാത്രം ക്ഷണിച്ചു. ഇത് കേട്ടമാത്രയിൽ ഞാനും ചാടിക്കയറി പക്ഷേ അകത്തുകയറിയ വിക്ടർ അതേ വേഗതയിൽ തിരിച്ചിറങ്ങി. ജവാന്റെ ചെറിയ കുട്ടി ചിതക്ക് തീകൊളുത്തുന്ന ദൃശ്യമാണ് പത്രത്തിലേക്ക് ഏറ്റവും മൂല്യമുള്ള ചിത്രം എന്ന ധാരണ ഇതിനു പോകുമ്പോഴേ മനസിലുണ്ട്. ആ ദൃശ്യത്തിലേക്ക് ഇനി ഏതാനും നിമിഷമേയുള്ളു. ചിതക്ക് സമീപത്തുനിന്നും ബന്ധുക്കളും മാധ്യമപ്രവർത്തകരും ഒഴികെയുള്ളവരെ പട്ടാളക്കാർ മാറ്റി. ആൾക്കൂട്ടം സമീപത്തെ പറമ്പുകളിലും റബർ മരത്തിനുമുകളിലുമൊക്കെയായി ഇരിക്കുന്നുണ്ട്. ചിലരാകട്ടെ സമീപത്തെ കാലിത്തൊഴുത്തിന്റെ ഓടുപൊളിച്ച് തലമാത്രം മുകളിലാക്കി ചിതകത്തുന്ന ദൃശ്യം കാണാൻ കാത്തുനിൽക്കുന്നു. ഈ ചിത്രങ്ങളെല്ലാം ഞാൻ ക്യാമറയിലേക്ക് പകർത്തിക്കൊണ്ടുമിരുന്നു. പക്ഷേ ഇതൊന്നുമെടുക്കാൻ വിക്ടർ അവിടേക്ക് വന്നതേയില്ല. പ്രതീക്ഷിച്ചപോലെ തന്നെ ജവാന്റെ കുട്ടി അഗ്നിപകരുന്ന ദൃശ്യവുമെടുത്ത് ആയിരങ്ങൾ തിങ്ങിക്കൂടിയ ആ സ്ഥലത്തുനിന്നും ഞാൻ യാത്രയായി. മടക്കയാത്രയിൽ വിക്ടറെ കണ്ടതേയില്ല.

ഓഫിസിലെത്തിയപ്പോൾ വിക്ടർ എത്തിയ കാര്യവും ചിത ദഹിപ്പിച്ച സ്ഥലത്തേക്ക് അദ്ദേഹം വരാതിരുന്ന കാര്യവുമെല്ലാം ഞാൻ വിവരിച്ചു. അപ്പോൾ അതിലും മികച്ചൊരു ചിത്രം വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന് ആരോ ഒരാൾ പറഞ്ഞു. ഈശ്വരാ അതെന്തുചിത്രം? ഇത്രനേരവും വിക്ടർ ചേസിങ് നടത്തിയിട്ടും അങ്ങനെയൊരു ദൃശ്യമോ? ഏതായാലും പിറ്റേന്ന് മലയാള മനോരമ എത്താൻ കാത്തിരുന്നു. അതെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള അരപേജ് ചിത്രം. ഭൗതികശരീരം ചിതയിലേക്ക് കൊണ്ടുപോയ അവസരത്തിൽ നെഞ്ചുവിങ്ങിക്കരയുന്ന ജവാന്റെ ഭാര്യയുടെയും അവരുടെ ചുമലിൽ ഈറനണിഞ്ഞ കണ്ണുമായി കൈവച്ചുനിൽക്കുന്ന ബന്ധുക്കളും അയൽപക്കക്കാരുമായ സ്ര്തീകളുടെയും ചിത്രം. എന്റെ എല്ലാ ചിത്രങ്ങളുടെയും മാറ്റിനെ ഈ ഒരൊറ്റ ചിത്രം തകർത്തുകളഞ്ഞു. അതെ അതായിരുന്നു വിക്ടർ... അതായിരുന്നു വിക്ടർ ടച്ച്.


പിന്നീട് പല അവസരങ്ങളിലും വിക്ടറിനൊപ്പം ഒരേ സംഭവങ്ങൾ ക്യാമറയിലാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുശേഷം മലയാള മനോരമയിൽ ന്യൂസ് ഫൊട്ടോഗ്രഫർമാരുടെ പരീക്ഷക്കുള്ള വിളംബരം വന്നു. അപേക്ഷ അയച്ചെങ്കിലും പരിചയം എന്നത് കുഴപ്പമാകുമോ എന്ന ഭയത്തിൽ വിക്ടറിനോട് ഇതെക്കുറിച്ചു പറയാൻ പോയില്ല. അവസാനം ടെസ്റ്റിനുള്ള ടെലിഗ്രാം കിട്ടി, കോട്ടയം മനോരമയുടെ കേന്ദ്ര ഓഫിസിൽ ചെല്ലുമ്പോൾ നിറഞ്ഞ ചിരിയുമായി വിക്ടർ സ്വീകരിച്ചു. പരീക്ഷക്കുള്ള വിഭവങ്ങൾ മറ്റുള്ളവർക്കും എനിക്കും ഒരുക്കിത്തരുന്നതിനിടയിൽ കൂടുതൽ പരിചിതഭാവമൊന്നും നടിച്ചില്ല. മാതൃഭൂമിക്കാരനായി അത്രകാലം മനോരമക്ക് ഒരു ചിത്രം പോലും നൽകാതിരുന്ന എനിക്ക് ഇത്രയെങ്കിലും പരിഗണന നൽകുന്നുണ്ടല്ലോയെന്ന് ഞാൻ ആശ്വസിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം നടന്ന ഇന്റർവ്യൂ ബോർഡിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ നിങ്ങളെ മലയാള മനോരമ ഫൊട്ടോഗ്രഫർ ട്രെയിനിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അച്ചടിച്ച ടെലിഗ്രാമിന്റെ മഷിയുണങ്ങുംമുൻപേ അഭിനന്ദനം അറിയിച്ചുകൊണ്ട് ലഭിച്ച ഫോൺകോൾ വിക്ടറിന്റേതായിരുന്നു. ഇപ്പോൾ പതിനാറ് വർഷത്തിനിപ്പുറം അദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിൽ അതേ ഉദ്യോഗസ്ഥാനത്തിൽത്തന്നെ ഞാനും എത്തിനിൽക്കുമ്പോൾ ഓർമ്മിക്കുന്നു നിറചിരിയുമായി വഴികാട്ടിയ വിക്ടർ ജോർജെന്ന മുൻഗാമിയെ... അദ്ദേഹം തെളിച്ചുതന്ന കാഴ്ചയുടെ പുതിയ മാനങ്ങളെ... ഈ മഴയിൽ ആർത്തലച്ചുവരുന്ന ഓരോ വെള്ളപ്പാച്ചിലിനും വിക്ടറിന്റെ അന്വേഷണ ത്വരയുണ്ട്... പുതിയ സ്ഥലവും പുതിയ കാഴ്ചയും കാണാനുള്ള ത്വര.

ജൂലൈ 9ന് വിക്ടർ മരിച്ചിട്ടു 15 വർഷം.

www.josekuttymanorama.blogspot.in 


#Remembering #newsPhotographer #PhotoJournalist #VictorGeorge #Late #Chief Photographer #MalayalaManorama #JosekuttyPanackal







2016, ജൂൺ 10, വെള്ളിയാഴ്‌ച

നിങ്ങള്‍ "ലൈക്കി"യിരുന്നോ ആ പടം

അടിച്ചോ ലൈക്ക് ? എന്നാല്‍ ഇതൊന്നു വായിക്കൂ...
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഒരു "ടച്ചിങ് കുറിപ്പോടെ" കറങ്ങുന്ന ചിത്രമാണിത്. ആ കുറിപ്പ് ഇതാണ്
നാഷണല്‍ ജ്യോഗ്രഫി തിരഞ്ഞെടുത്ത 2015ലെ ഏറ്റവും മികച്ച ഫോട്ടോ...ഈ ഫോട്ടോ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കരയുകയായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍:
"എനിക്കാകെ ഷോക്ക്‌ ആയിപ്പോയി, മരിക്കുന്നതിനു മുന്‍പ്‌ ഉപവസിക്കുന്നത് പോലെ ആയിരുന്നു അവള്‍ നിന്നിരുന്നത്. മരിക്കുകയാണെങ്കില്‍ ബഹുമതിയോടു കൂടി തന്നെ മരിക്കണം എന്ന് ആ കലമാന്‍ എന്നെ നോക്കി പറയുന്നത് പോലെ എനിക്ക് തോന്നി". -മാനുവൽ ഫ്രാൻസിസ്
---
അപ്പോള്‍ ഈ മാനുവല്‍ ഫ്രാന്‍സീസെന്ന നാഷണല്‍ ജോഗ്രഫി ഫൊട്ടോഗ്രഫറുടെ ചിത്രം കാണാനുള്ള തത്രപ്പാടില്‍ ചെന്നുകയറിയത് Alison Buttigieg എന്ന വന്യജീവി ഫൊട്ടോഗ്രഫറുടെ മടയിലാണ്. അവര്‍ കോപ്പിറൈറ്റ് മാര്‍ക്കിട്ട് 500px.com എന്ന സൈറ്റില്‍ മറ്റുചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും നല്‍കിയിട്ടുണ്ട്. അത് ഈ ലിങ്കില്‍ കാണാം. https://500px.com/…/5…/the-stranglehold-by-alison-buttigieg… . കൂടാതെ നാഷ്ണല്‍ ജ്യോഗ്രഫിയുടെ 2015ലെ മല്‍സരസൈറ്റില്‍ ഇങ്ങനൊരു ചിത്രം പരതിയിട്ടുകാണാനുമില്ല. എന്നാല്‍ ഈ പറയപ്പെടുന്ന ഹൃദയവ്യഥയോടെ തകര്‍ത്തെടുത്ത മാനുവൽ ഫ്രാൻസിസീസിനെ തപ്പിയിട്ട് അങ്ങനൊരാളുടെ പൊടിപോലും കാണാനില്ല.
ഈ ചിത്രം വ്യാജമെന്നല്ല പറഞ്ഞുവരുന്നത്. യഥാര്‍ത്ഥത്തില്‍ അതെടുത്ത Alison Buttigieg നെ വിസ്മരിച്ച് മാനുവൽ ഫ്രാൻസിസീനെ പൊക്കിക്കാട്ടിയ ഡയലോഗുകള്‍ കേട്ടിട്ട് ഏതോ മലയാളി ടച്ച് തോന്നുന്നുണ്ട്. പടം കണ്ട് ലൈക്കടിച്ചവര്‍ ഏതോ ഫേസ്ബുക്കുപേജുകാരന്‍ തട്ടിവിട്ട പേജ് പ്രമോഷന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന് വിശ്വസിക്കാനേ തരമുള്ളു. പുലിയിരിക്കുന്ന മരം വരെ കണ്ടുപിടിക്കുന്ന നമ്മുടെ നാട്ടിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരെങ്കിലും ഇതിന്‍റെ യഥാര്‍ത്ഥ സൃഷ്ടാവാരാണെന്ന് കണ്ടുപിടിക്കണമെന്നാണ് എന്‍റെയൊരു അഭിപ്രായം. ഇനി ആ മാനുവല്‍ ഫ്രാന്‍സീസ് ഡയലോഗ് മാത്രം എഴുതിയവനാണെങ്കില്‍ ആ ചിത്രത്തിന്‍റെ സൃഷ്ടാവിന്‍റെ പേര് പരാമര്‍ശിക്കാതെ തന്‍റെ പേര് മാത്രം നല്‍കിയതിന് ഒരു പൊങ്കാല നേര്‍ച്ചയും ആകാവുന്നതാണ്. ഇനി Alison Buttigieg ആണ് ഉടായ്പ്പ് കാണിച്ചതെങ്കില്‍ കമോണ്‍ട്രാ.....
 https://www.facebook.com/josekuttypanackalphotojournalist/photos/a.1413909252189579.1073741830.1398195470427624/1769474309966403/?type=3&theater 

2016, മേയ് 30, തിങ്കളാഴ്‌ച

അതെ! അതൊരു വാർത്താ ചിത്രം തന്നെയായിരുന്നു...




24 മണിക്കൂറും ഉണർന്നിരിക്കുന്ന ലൈവ് ടെലിവിഷൻ ചാനലുകൾക്കിടയിലും ഒരു നിശ്ചലചിത്രം കേരളക്കരയെ ചർച്ച ചെയ്യിച്ച ആഴ്ചയാണ് കടന്നുപോയത്. മന്ത്രിസഭയുടെ കിരീടധാരണ ചടങ്ങിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ലക്ഷക്കണത്തിനു ആളുകളുടെ ആരാധനാപാത്രവുമൊക്കെയായ വി.എസ്. അച്യുതാനന്ദന്റെ കയ്യിലെത്തിയ ഒരു കുറിപ്പായിരുന്നു ഇപ്പോഴും ചർച്ചകൾ അവസാനിക്കാതെ മുന്നോട്ടുനീങ്ങുന്നത്. മനോജ് ചേമഞ്ചേരിയെന്ന ഒരു ന്യൂസ് ഫോട്ടോഗ്രാഫറാണ് ഈ മാരത്തൺ ചർച്ചക്കുവെടിമരുന്നിട്ടത്. വേദിയിലെ സംഭവങ്ങൾ  പകർത്തുന്നതിനൊപ്പം തന്റെ പിന്നിലെ സദസിൽ എന്തുസംഭവിക്കുന്നുവെന്നും നോക്കാനുള്ള മൂന്നാം കണ്ണാണ് മനോജിന് ഈ ചിത്രം ലഭിക്കാൻ കാരണമായത്. ഈ ചിത്രം എടുത്തഫോട്ടോഗ്രാഫർമാർ നിരവധിയുണ്ടെങ്കിലും കുറിപ്പിനുള്ളിലെന്തെന്ന് അന്വേഷിക്കാനുണ്ടായ പത്രഫോട്ടോഗ്രാഫറുടെ അന്വേഷണത്വരയാണ് മനോജിനെ ഈ ചരിത്രചിത്രത്തിന്റെ സൃഷ്ടാവാക്കിയതും.

 മാധ്യമപ്രവർത്തകർക്കുമുന്നിൽ പലരെയും അടിക്കാനുള്ള വടിയുമായെത്തുന്നവർ പത്രസമ്മേളനങ്ങൾക്കിടെയാണ് ഇത്തരം കുറിപ്പുകൾ ഉയർത്തിക്കാണിക്കാറ്. അങ്ങനെ സർക്കാരിനെവരെ മറിച്ചിടാൻ പോന്ന ആരോപണങ്ങളുമായി പലരും പലതും മുൻകാലങ്ങളിൽ ഉയർത്തിക്കാണിച്ചിട്ടുമുണ്ട്. ലൈവ് ക്യാമറകളിലൂടെ എത്തിയ ആ ദൃശ്യങ്ങൾ മലയാളിയുടെ സ്വീകരമുറികളിൽ ഇന്നും നിറഞ്ഞാടുന്നുമുണ്ട്. എന്നാൽ ഈ കുറിപ്പ് അക്കൂട്ടത്തിൽപെടുത്താവുന്ന ഒന്നായിരുന്നില്ല. ആരെയും മറിച്ചിടാനോ കുഴപ്പത്തിലാക്കാനോ ഉദ്ദേശിച്ചുള്ളതുമായിരുന്നില്ല. പക്ഷേ ജനമനസുകളിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിഛായക്ക് എതിരായിരുന്നു ആ കുറിപ്പിന്റെ ഉള്ളടക്കം. തലതിരിഞ്ഞുള്ള പ്രതിബിംബമായി മാത്രം കണ്ടൊരു കുറിപ്പിനുള്ളിൽ എന്താണ് എഴുതിയതെന്ന് അറിയാനുള്ള ആഗ്രഹം വൻതിരക്കിനിടയിലും ആ ഫോട്ടോഗ്രാഫറുടെ മനസിൽ തങ്ങിനിന്നിരുന്നുവെന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായത്. ഓഫിസിലെത്തി മറ്റുചിത്രങ്ങൾ തിടുക്കത്തിൽ നൽകിയതിനുപിന്നാലെ കംപ്യൂട്ടർ സഹായത്തോടെ ഈ ചിത്രം തിരിച്ചിട്ടു കുറിപ്പ് വ്യക്തമായി വായിക്കാൻ ശ്രമിച്ചു. അവിടെ പുതിയൊരു വാർത്ത ജനിക്കുകയായിരുന്നു. അതെ ഒരു ന്യൂസ് ഫോട്ടോഗ്രാഫർ കണ്ടെത്തിയ വാർത്തയുടെ ജനനം.  പിറ്റേന്ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതിനുശേഷം താനെടുത്ത ചിത്രങ്ങളിൽ ഈ ചിത്രമുണ്ടോയെന്ന് പരതിയവരും നിരവധി. കാര്യമറിയാതെ പ്രസിദ്ധീകരിച്ചവരാകട്ടെ തലേന്ന് ആ കുറിപ്പ് എന്തെന്ന് പരിശോധിക്കാമായിരുന്നില്ലേയെന്ന് ചിത്രം എടുത്തവരോട് തട്ടിക്കയറി. വാർത്താ ചാനലുകൾ പാൻചെയ്തുപോയ ഷോട്ടുകളിൽനിന്നും ഫ്രീസ് ചെയ്യാൻ ശ്രമിച്ചു. അങ്ങിനെലഭിച്ച ഷോട്ടുകൾ തങ്ങളുടേതാക്കിമാറ്റി എക്സ്ക്ലൂസീവ് മാർക്കിട്ടവരും നിരവധി.

ഇതൊക്കെ കണ്ടുദഹിക്കാതെപോയവർ ഫോട്ടോഷോപ്പെന്ന സ്ഥിരം പല്ലവിയുമായി ആ വാർത്താചിത്രഛായാഗ്രാഹകനെ നേരിടാൻ ഇപ്പോഴും ശ്രമിക്കുന്നു. ചിത്രങ്ങൾ പരുവപ്പെടുത്താൻ ലോകത്ത് ഫോട്ടോഷോപ്പെന്ന ഒരു സംവിധാനം മാത്രമേയുള്ളുവെന്ന 'വലിയ' അറിവുമായെത്തുന്ന കൂപമണ്ഡൂകങ്ങളെന്നുമാത്രമേ ഇത്തരക്കാരെ വിളിക്കാനാകൂ.

#VS #VSAchuthanandan #note #Kurippu

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...