2020, ഏപ്രിൽ 12, ഞായറാഴ്‌ച

കോവിഡ് കാലത്തെ പൊന്മലയിൽ


പൊന്‍മല കയറ്റം മുത്തപ്പോ!! പൊന്‍മല കയറ്റം... ഈ ശബ്ദം എവിടെയും കേള്‍ക്കാനില്ല. ആകെ നിശബ്ദത. ഇടക്കിടെ  ചീവീടുകളുടെ ചെവി തുളയ്ക്കുന്ന ശബ്ദം. മലയാറ്റൂര്‍ താഴത്തെ പള്ളിയില്‍ നിന്നും മലയാള മനോരമയ്ക്കായി പ്രത്യേക അനുവാദം വാങ്ങി മലകയറാനെത്തുമ്പോള്‍ പുരോഹിതനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദിക്കാനുണ്ടായിരുന്നത് തനിച്ചാണോ മുകളിലേക്ക് പോകുന്നതെന്നായിരുന്നു. അതെ എന്ന് അറിയിച്ചപ്പോള്‍ സഹായിക്കാന്‍ വഴിയിലാരും ഉണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കി. മുന്‍ വര്‍ഷങ്ങളിലെല്ലാം രണ്ടും മൂന്നും തവണ ഓരോ സീസണിലും ഇവിടുത്തെ തിരക്ക് എടുക്കാന്‍ എത്താറുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്വയം വാഹനം ഓടിച്ചെത്തി ഒപ്പം ആരുമില്ലാതെ കാട്ടിലൂടൊരു മലകയറ്റം. അതും പുതിയൊരു അനുഭവമാകട്ടെ എന്ന ലക്ഷ്യത്തോടെ അടിവാരത്തുള്ള ഏക മനുഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പാറാശേരിയോട് യാത്രപറഞ്ഞു കയറ്റം തുടങ്ങി. കുരിശിന്റെ വഴിയിലെ 14 ഇടങ്ങളില്‍ ഒന്നാം സ്ഥലം എത്തുക എന്നതാണ് മലയാറ്റൂരിലെ ഏറ്റവും വലിയ കടമ്പ. മറ്റ് 13 എണ്ണവും തമ്മില്‍ വലിയ ദൂരത്തിലല്ല ഉള്ളത്. ഒന്നാം സ്ഥലത്തേക്കുള്ളയാത്രയില്‍ ഇടയിലൊരു നിരപ്പുണ്ട്. കഴിഞ്ഞ വര്‍ഷം പൊന്‍പണം ഇറക്കുമ്പോള്‍ ഇവിടെ വലിയൊരു ജനക്കൂട്ടം കൂടി നിന്നിരുന്ന ചിത്രം എടുത്തത് ഈ അവസരത്തില്‍ ഓര്‍ത്തു. മനുഷ്യ സ്പര്‍ശം ഇല്ലാതായതോടെ ഈ വഴിയില്‍ ഏതൊക്കെയോ കാട്ടുചെടികളുടെ വിത്തുകള്‍ വീണ് മുളച്ചുതുടങ്ങിയിരിക്കുന്നു. ഒപ്പം കാറ്റില്‍ പറന്നുവന്ന ഇലകള്‍ വഴിയാകെ മൂടിയിരിക്കുന്നു.  1-ാം സ്ഥലം എത്തും മുന്‍പ് ആരോ ഉപേക്ഷിച്ചു പോയ വലിയൊരു മരക്കുരിശിനു സമീപം അത്യാസന്ന നിലയിലാകുന്നവരെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍ ചാരി വച്ചിരിക്കുന്നു. ചുമട്ടുകാരും കച്ചവടക്കാരും കല്ലില്‍ നിന്നും കല്ലിലേക്ക് ചാടി തിടുക്കത്തില്‍ പോകുന്ന ദൃശ്യവും കാണാനില്ല. പാതയോരത്തെ കോളാമ്പി ഉച്ചഭാഷിണികള്‍ കെട്ടിയിട്ടുണ്ടെങ്കിലും നിശബ്ദമാണ്. വെളിച്ചം തരാന്‍ താല്‍ക്കാലികമായി സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍ താഴെത്തന്നെ കിടക്കുന്നു. ചീവീടുകളുടെ ശബ്ദം ഏറിവരുന്നുണ്ട്.  കൂടിക്കിടക്കുന്ന ഇലകള്‍ക്കിടയിലൂടെ എന്തൊക്കെയോ ജീവികള്‍ തലങ്ങും വിലങ്ങും പായുന്നു. പാമ്പുകളെ മാത്രം കാണരുതേയെന്ന് പ്രാര്‍ഥിച്ച് ഇലകളില്‍ പരമാവധി ചവിട്ടാതെ കല്ലുകളിലൂടെ മാത്രം നടക്കാന്‍ നോക്കി.


 ഒന്നാം സ്ഥലത്തെ കുരിശിനു സമീപം മെഴുകുതിരി കത്തിക്കാനുള്ള പ്രത്യേക ഇടത്തില്‍ മുന്‍പ് കത്തിയമര്‍ന്ന തിരികളുടെ മെഴുക് മാത്രം പുറത്തേക്ക് എത്തി നോക്കുന്നു.  വഴിയിലെ കുടിവെള്ള പൈപ്പില്‍ ഗ്ലാസുകള്‍ കമിഴ്ത്തി വച്ചിരിക്കുന്നു. ടാപ്പ് തുറന്നുനോക്കി. ഇല്ല! തുള്ളി വെള്ളം വരുന്നില്ല. അല്ലെങ്കില്‍ത്തന്നെ തീര്‍ഥാടകരെ നിരോധിച്ചിരിക്കുന്ന ഇവിടെ എന്തിന് വെള്ളം? 10-ാം സ്ഥലവും കഴിഞ്ഞ് 11ലേക്ക് നീങ്ങുന്നതിനിടയില്‍ മുന്നിലൂടെ വിചിത്ര നിറത്തിലുള്ള 2 ചെറു ജീവികള്‍ പാഞ്ഞുപോയി. പാമ്പിനെ മനസില്‍ കരുതി നടന്നതിനാല്‍ പെട്ടെന്ന് പാമ്പ് തന്നെയെന്ന് ധരിച്ച് കല്ലിലേക്ക് ചാടിക്കയറി.  പ്രത്യേക നിറത്തിലുള്ള രണ്ട് ഓന്തുകള്‍ മനുഷ്യ സാന്നിധ്യമറിഞ്ഞ് ഒപ്പം സമീപത്തെ മറ്റൊരു കല്ലിലേക്കും കയറി. ഇവയായിരുന്നു പാഞ്ഞുപോയവയെന്ന് കണ്ടതോടെ സമാ
ധാനമായി. അവ എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. കുറച്ച് ചിത്രങ്ങള്‍ എടുക്കുന്നതുവരെ അവര്‍ ‘പോസ്’ ചെയ്തുതന്നു. ഇനി മലമുകളിലേക്ക് അധിക ദൂരമില്ല. 12-ാം സ്ഥലത്തിന് തൊട്ടടുത്ത് മാവില്‍ മാങ്ങകള്‍ കായ്ച്ചു പാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. തീര്‍ഥാടകര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവയെല്ലാം വിവിധ ദേശങ്ങളില്‍ എത്തിയേനെയെന്ന് ചിന്തിച്ചു.  ഇവിടെ നിന്നും മുകളിലേക്ക് ഏതാനും സിമന്റ് പടികള്‍ ഉണ്ട്. സാധാരണ ഇവിടെയെത്തുമ്പോഴേക്കും ആളുകള്‍ തളര്‍ന്ന് ഇരിക്കാറുള്ള പടികളാണ്. എല്ലാം ശൂന്യം. വലിയ കുരിശുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ അവ സ്ഥാപിക്കാറുള്ള മരങ്ങള്‍ ഒക്കെ നിവര്‍ന്നു നില്‍ക്കുന്നു. പുതിയ ഒരു കുരിശുപോലും എവിടെയും കാണാനില്ല. 13-ാം സ്ഥലത്തോടു ചേര്‍ന്ന് ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വലിയ തിരക്കുള്ളൊരു കടയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള പരമാവധി സാധനങ്ങളെല്ലാം അവര്‍ കൊണ്ടുപോയിരിക്കുന്നു. ബാക്കിയുള്ളവ അവിടെ വലിയൊരു ടാര്‍പോളിന്‍ ഷീറ്റിനുള്ളില്‍ കെട്ടി വച്ചിട്ടുണ്ട്. പുറത്ത് സോഡാക്കുപ്പികളുടെ അടപ്പുകള്‍ കൂടിക്കിടക്കുന്നവയ്ക്കിടയില്‍ നിന്നും പുതുമഴയുടെ കരുത്തില്‍ തണ്ണിമത്തന്‍ വിത്തുകള്‍ കൂട്ടത്തോടെ മുളച്ചു പൊന്തിയിട്ടുണ്ട്. 
ഏറ്റവും അവസാനത്തെ 14-ാം സ്ഥലവും കടന്ന് മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തിലെത്തിയപ്പോള്‍ അവിടെ ഇതര സംസ്ഥാനക്കാരായ 3 ജോലിക്കാര്‍ ഇലകള്‍ അടിച്ചു വൃത്തിയാക്കുന്നുണ്ട്. സമയം എത്രയായി എന്ന് അവര്‍ ചോദിച്ചു. സമയം ഉച്ച 12.57. 
നിശബ്ദത പാലിക്കുക എന്ന സന്ദേശം പലയിടങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. അതെ ആകെ നിശബ്ദമാണ്, മലമുകളും താഴ്‌വാരവുമെല്ലാം.
© Josekutty Panackal 09 April 2020 

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

കണ്ണിലുണ്ട് ആ യാത്രക്കാര്‍

സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ പ്രകടനത്തിനു ശേഷം വേദിക്ക് തൊട്ടുമുന്നില്‍ അവരുടെ ബന്ധുക്കളും വീട്ടുകാരും ഉച്ചത്തില്‍ കയ്യടിച്ച് ‘എത്ര നല്ല പ്രകടനം’ എന്ന് ഉറക്കെ പറയുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ പന്തിയിലിരിക്കുന്ന വിധികര്‍ത്താക്കളുടെ ചെവിയില്‍ ഇത് എത്തിക്കുകയും മാര്‍ക്കിടലില്‍ ഈ പഴയ നമ്പര്‍ ഫലിക്കുമോയെന്നുള്ള പരീക്ഷണവുമാണ് പലരുടെയും തന്ത്രം. ഇന്നലെ കൊച്ചിയില്‍ ഇതുപോലെ ഒന്ന് ഞാനും നേരിട്ടു. സ്ഥലം കലോത്സവമല്ല. പകരം ഒരാളുടെ മരണത്തിനിടയാക്കിയ റോഡിലെ കുഴിയാണ്. കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രികന് മുകളിലൂടെ ബസ് കയറിയിറങ്ങി ആള്‍ മരിച്ചു. ഈ കുഴിയുടെ ചിത്രം എടുക്കാന്‍ അവിടെ എത്തിയത് കുറച്ചു നേരത്തിനു ശേഷമാണ്.  അവിടെയുണ്ടായ ചെറു പ്രതിഷേധത്തിന്റെ ഭാഗമായി അപ്പോഴേക്കും ഈ കുഴി താല്‍ക്കാലികമായി മൂടിയിരുന്നു. തകര്‍ന്ന സ്കൂട്ടറും കുഴിയുമൊക്കെ  ചിത്രമെടുക്കുന്നതിനിടയില്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം പകുതി മൂടി  രണ്ടുപേര്‍ അരികിലെത്തി. മാധ്യമ പ്രവര്‍ത്തകനാണോയെന്നായി എന്നോടുള്ള ആദ്യ അന്വേഷണം. അതെ എന്ന് അറിയിച്ച ശേഷം നിങ്ങള്‍ ആരാണെന്ന് തിരിച്ചും അന്വേഷിച്ചു. ഞങ്ങള്‍ ആ ബസിലെ യാത്രക്കാരായിരുന്നുവെന്നും ഇപ്പോഴും സംഭവം കണ്ണിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവരുടെ വിറയല്‍ ഇതുവരെ മാറിയിട്ടില്ലെന്നും ഒക്കെ അറിയിച്ചു. കുഴിയില്‍ വീണ ഹതഭാഗ്യന്‍ തിരിഞ്ഞു നോക്കുന്നതിനിടെയാണ് ബസ് കയറിയതെന്നുമൊക്കെ വിശദീകരണം നീണ്ടുപോയി. ബസ് സാവധാനത്തിലായിരുന്നു വന്നിരുന്നതെന്നും, റോഡ് നന്നാക്കാത്തതിന്റെ അനാസ്ഥ വളരെ വിശദമായി പത്രത്തില്‍ കൊടുക്കണമെന്നും അധികാരികളാണ് ഈ മരണത്തിന് കാരണമെന്നുമൊക്കെ അവര്‍ പറഞ്ഞു. ഒപ്പം ഒന്നുകൂടി...ഡ്രൈവര്‍ ശക്തമായി ബ്രേക്കിട്ടതോടെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞുപോയെത്രെ. ‘ഇത്രയൊക്കെ കാര്യങ്ങള്‍ അറിഞ്ഞുവച്ച ഈ യാത്രക്കാര്‍ ഭയങ്കരന്മാര്‍ തന്നെ!’ എങ്കിലും ഇവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നത് ഈ സംസാരത്തിനിടയിലൊന്നും മാറ്റാത്തതിനാല്‍ മനസില്‍ ചെറിയൊരു സംശയം മുളപൊട്ടി. ബ്രേക്കൊടിഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റിനടിയിലെ ചിത്രം പകര്‍ത്താനായി പിന്നീടുള്ള യാത്ര. മറ്റൊരു പരിപാടിക്ക് പോയി തിരികെ വരും വഴിയില്‍ ഇതേ ബസിനു സമീപം എത്തിയപ്പോള്‍ അതാ നില്‍ക്കുന്നു ഈ രണ്ട് കക്ഷികളും ബസിനുള്ളില്‍. ‘ അപകടം നടന്ന് ഇത്രയേറെ നേരമായിട്ടും ബസ് വിട്ടുപോകാന്‍ തോന്നാത്ത യാത്രക്കാര്‍...’ സ്ഥിരം ഡ്രൈവര്‍ക്ക് പകരമായി  മുതലാളി തന്നെയാണ് ബസ് ഓടിച്ചിരുന്നതെന്നുകൂടി പൊലീസില്‍ നിന്നും അറിവുകിട്ടിയതോടെ ഉറപ്പായി ആ യാത്രക്കാര്‍ ആരെന്ന്.... 
By Josekutty Panackal 01.10.2019

#MyLifeBook #PhotoJournalismExperience #NewsPhotography #FakeAttempt 

2019, ജൂലൈ 9, ചൊവ്വാഴ്ച

തെളിയാത്ത ചിത്രവും തെളിയുന്ന ഓര്‍മ്മകളും...


കാലം 1999. മൂന്നാമത് സംസ്ഥാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവം തൊടുപുഴയില്‍ നടക്കുന്നു. മനോരമയില്‍ നിന്നും വിക്ടര്‍ ജോര്‍‌ജും മാതൃഭൂമിയില്‍ നിന്നും ടി.കെ. പ്രദീപ്കുമാറും, മംഗളത്തില്‍ നിന്നും ഗോപീരാജനുമൊക്കെ ചിത്രം പകര്‍ത്താന്‍ എത്തിയിട്ടുണ്ട്. നാട്ടുകാരനും മാതൃഭൂമിയുടെ തൊടുപുഴയിലെ ചിത്രങ്ങളെടുക്കുന്നയാളെന്ന നിലയ്ക്കു ഞാനും കലോത്സവ വേദിയിലെത്തി. കോട്ടയത്തു നിന്നും ആളെത്തിയിട്ടുള്ളതിനാല്‍ എനിക്ക് മുഖ്യ കാര്‍മ്മികത്വം ഇല്ല. എന്നാല്‍ നാട്ടുകാരനെന്ന നിലയ്ക്ക് പിന്‍വലിഞ്ഞു നില്‍ക്കാനും സാധിക്കില്ല. കോട്ടയത്തുനിന്നും വന്നിരിക്കുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കൊക്കെ ലോക്കല്‍ അറിവുകള്‍ പങ്കിടുന്നതില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയാണ് മെച്ചമെന്ന് അപ്പോള്‍ തോന്നി. ഫിലിം എവിടെ കഴുകാം, പ്രിന്റ് എപ്പോള്‍ കിട്ടും, ഭക്ഷണത്തിനു പറ്റിയ കട എവിടെയാണുള്ളത്, അടുത്ത വേദിയിലേക്കുള്ള കുറുക്കുവഴി ഏതൊക്കെ ഇതൊക്കെ സംഭാവന ചെയ്യുകയാണ് ലക്ഷ്യം. വൈകുന്നേരമായപ്പോള്‍ ഈ അറിവുകള്‍ പങ്കിട്ട എന്നോടുതന്നെ ഫിലിം കളര്‍ലാബില്‍ കൊടുത്ത് ഡവലപ് ചെയ്യാമോയെന്ന് പ്രദീപ്കുമാര്‍ ചോദിച്ചു. ഒപ്പം വിക്ടര്‍ എടുത്ത ഫിലിം റോളും കൊണ്ടുപോകണമെത്രെ. മനോരമക്കാരന്‍ എടുത്ത റോള്‍ തികച്ചും മാതൃഭൂമി ലേബലുള്ള ഞാന്‍ കൊണ്ടുപോയി കൊടുക്കുന്നതിലെ വിഷമം പുറത്തുകാട്ടിയില്ല. കൂടാതെ വിക്ടര്‍ മനസിലെ ഹീറോയാണുതാനും. 400 ഐഎസ്ഒ റോളുകള്‍ അങ്ങനെ കൂട്ടത്തോടെ തൊടുപുഴയിലെ ഫോട്ടോഫാസ്റ്റ് കളര്‍ ലാബിലെത്തിച്ചു. അവിടെത്തന്നെയിരുന്ന് ഫിലിം ഡവലപ് ചെയ്തു. ഡിജിറ്റല്‍ ക്യാമറകളുടെ ഈ യുഗത്തില്‍ മനസിലാകാത്തതും ഫിലിംയുഗത്തിലെ ഫൊട്ടോഗ്രഫര്‍ അനുഭവിക്കുന്ന ഒരു വ്യസനമുണ്ട്. നെഗറ്റീവ് കാണുംവരെ ഉള്ളിലൊരു നീറ്റല്‍. ഞാനെടുത്ത ചിത്രമല്ലെങ്കിലും വിക്ടറിന്റെ നെഗറ്റീവ് കണ്ടപ്പോള്‍ അകത്തുകൂടി ഒരു കൊള്ളിയാന്‍ മിന്നി. നെഗറ്റീവ് ആകെ അണ്ടര്‍ ആണോ എന്നൊരു സംശയം.(വേണ്ടെത്രെ വെളിച്ചമില്ലാതെ പതിയുന്ന ചിത്രങ്ങള്‍ക്കാണ് അണ്ടര്‍ എന്നു പറയുക). പിന്നാലെ പ്രദീപിന്റെ നെഗറ്റീവുമെത്തി. അതിന് വിക്ടറിന്റേതിനേക്കാള്‍ തെളിച്ചമുണ്ട്. എന്റെ പിഴവായി ഇത് തെറ്റിദ്ധരിക്കപ്പെടുമോയെന്ന ശങ്കയുമായി നെഗറ്റീവ് കയ്യിലെടുത്ത് കലോത്സവം നടക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലേക്ക് തിരിച്ചു. ആദ്യം പ്രദീപിന്റെ നെഗറ്റീവ് നല്‍കി. തൊട്ടടുത്തിരിക്കുന്ന വിക്ടറിനോട് ‘നെഗറ്റീവ് ലേശം അണ്ടറാണ്, ഇവിടുത്തെ ലാബില്‍ ഇങ്ങനെയാണ് പ്രോസസ് ചെയ്യുക’ എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നെഗറ്റീവ് നല്‍കി. വിക്ടറിന്റെ മുഖം പെട്ടന്ന് വാടി. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നുപറഞ്ഞ് കവര്‍ തുറന്നു. വെളിച്ചത്തിനു നേരെ പിടിച്ച പ്ലാസ്റ്റിക് ഷീറ്റിനിടയിലെ നെഗറ്റീവിലേക്കും തൊട്ടുപിന്നാലെ ചിരിച്ചുകൊണ്ട് എന്റെ നേരെയും നോക്കി വിക്ടര്‍ ചോദിച്ചു. ‘തൊടുപുഴക്കാരാ എന്നെ പറ്റിക്കാന്‍ പറഞ്ഞതാണല്ലേ?’. അപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത്. വിക്ടറിന്റെ ശൈലി തന്നെ അതായിരുന്നു. ആവശ്യത്തിലേറെ വെളിച്ചം കടത്തിവിട്ടു ചിത്രത്തെ വെളുപ്പിക്കുന്ന രീതി അദ്ദേഹത്തിനില്ല. ട്രാന്‍സ്പെരന്‍സി ഫിലിമാണെങ്കില്‍ ഒരു പോയിന്റ് വെളിച്ചക്കുറവില്‍ എടുക്കണമെന്ന് പിറ്റേവര്‍ഷം മലയാള മനോരമയില്‍ ട്രെയിനിയായെത്തിയ എനിക്കും ജെ. സുരേഷിനും, ആര്‍.എസ്. ഗോപനും, ജാക്സണ്‍ ആറാട്ടുകുളത്തിനും നല്‍കിയ ഉപദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പത്രത്തില്‍ അച്ചടിച്ചുവരുമ്പോള്‍ ഈ വെളിച്ചക്കുറവ് കാണാനില്ലെങ്കിലും ഫോട്ടോ പേപ്പറുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രിന്റ് ചെയ്യുമ്പോള്‍ ആ വെളിച്ചക്കുറവിന്റെ തെളിമ പിന്നീട് വളരെയധികം പ്രാവശ്യം നേരിട്ടു കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മഹാനായ ആ വഴികാട്ടി മരിച്ചിട്ടു 18 വര്‍ഷം.
ജോസ്കുട്ടി പനയ്ക്കല്‍, ചീഫ് ഫൊട്ടോഗ്രഫര്‍, മലയാള മനോരമ
09.07.2019
1999ലെ കലോത്സവത്തില്‍ നിന്നും വിക്ടര്‍ ജോര്‍ജ് പകര്‍ത്തിയ ചിത്രം. 

2019, ജൂലൈ 4, വ്യാഴാഴ്‌ച

RedInk National Photography award

പ്രിയ സുഹൃത്തുക്കളേ
പങ്കുവയ്ക്കുമ്പോഴാണല്ലോ മധുരം കൂടുക. എന്റെ വളര്‍ച്ചയില്‍ പങ്കാളികളായ നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. എന്നെ നേരിട്ട് അറിയാവുന്നവരും അറിയാത്തവരുമായ ഒട്ടേറെ ആളുകള്‍ ഈ സൗഹൃദ കൂട്ടായ്മയില്‍ ഉണ്ടെന്ന് അറിയാം. സമൂഹമാധ്യമ കൂട്ടായ്മയില്‍ പങ്കാളിയാകുന്നതിന് മുന്‍പ് പുരസ്കാര വേളയില്‍ ഫോണ്‍ കോളുകളിലൂടെയും കത്തുകളിലൂടെയും ടെലഗ്രാമിലൂടെയുമൊക്കെയാണ് ആളുകള്‍ അഭിനന്ദനം ചൊരിഞ്ഞിരുന്നതെങ്കില്‍ ഇന്നത് വാട്സാപ്, ഫേസ്ബുക്ക്, എസ്എംഎസ് എന്നിവയിലേക്കെല്ലാം മാറിയെന്നു മാത്രം. ഇലക്ട്രോണിക് ഫോര്‍മാറ്റിലാണെങ്കിലും നിങ്ങളയച്ച ഓരോ അഭിനന്ദനവും വിമര്‍ശനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകനും ബാച്ച് മേറ്റുമായ ശ്രീ. ആര്‍. എസ്. ഗോപനും സഹോദര സ്ഥാപനമായ എംഎംടിവിയിലെ അനില്‍ ഇമ്മാനുവലിനുമൊപ്പം റെഡ് ഇങ്ക് പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിനമാണ് മുംബൈയില്‍ ഏറ്റുവാങ്ങിയത്. ഫോട്ടോ ജേണലിസത്തിന്റെ പുരസ്കാരം സമ്മാനിക്കാന്‍ ബംഗ്ലാദേശിലെ വിഖ്യാത മാധ്യമ ഫൊട്ടോഗ്രഫര്‍ ഷാഹിദുല്‍ ആലവും എത്തിയത് അഭിമാനം പകരുന്നു. പുരസ്കാരം എന്നത് ലോകത്തെ ഏറ്റവും മികച്ചതിന് നല്‍കുന്നതല്ല എന്നും ഞാന്‍ മനസിലാക്കുന്നു. വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ നിശ്ചിത സമയം എത്തിയവയില്‍  അവര്‍‌ക്ക് മികച്ചതെന്ന് തോന്നിയത് ആ അവസരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നു. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ അങ്ങനയാവണമെന്നുമില്ല. ഉസൈന്‍ ബോള്‍ട്ടാണ് ലോകത്തെ ഏറ്റവും വേഗമേറിയ  ഓട്ടക്കാരന്‍ എന്നു പറയപ്പെടുമ്പോഴും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാട്ടുമൃഗങ്ങളെ വേട്ടയാടാന്‍ അതിലും  വേഗത്തിലോടുന്നവരും ഉണ്ടെന്ന കാര്യവും നമുക്ക് ഓര്‍മ്മിക്കാം. പക്ഷേ അവരാരും ഒളിംപിക്സ് എന്ന മത്സരത്തില്‍ പങ്കെടുത്ത് കഴിവു തെളിയിച്ചവരല്ല. അതിനാല്‍ത്തന്നെ രേഖപ്പെടുത്താത്ത ഒരു റെക്കോര്‍ഡും റെക്കോര്‍ഡുകളല്ല എന്നതും ഈ അവസരത്തില്‍ സ്മരിക്കട്ടെ.
നന്ദിയോടെ, ജോസ്കുട്ടി പനയ്ക്കൽ.
#Thanks #RedInkAwards



























2019, മേയ് 6, തിങ്കളാഴ്‌ച

ഒരു ‘നീറ്റ്’ കുടുങ്ങല്‍!!!


നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷാ ദിനമായിരുന്നു ഇന്നലെ. പരീക്ഷ എഴുതുന്നവരുടെ വസ്ത്രധാരണത്തില്‍ മുതല്‍ ചെരുപ്പില്‍ വരെ ഉദ്യോഗസ്ഥര്‍ ശ്രദ്ധപതിപ്പിക്കുന്ന ദിനം. ആഭരണം, മൊബൈല്‍, ‘കുണുക്കിട്ട’ വസ്ത്രങ്ങള്‍, വാച്ച്... എന്നിങ്ങനെവേണ്ട പേന വരെ ഒഴിവാക്കി വേണം പരീക്ഷാഹാളില്‍ കയറാന്‍. ഈ സംഗതികളുടെ അങ്കലാപ്പും ആഘോഷവും ക്യാമറയില്‍ പകര്‍ത്താനാണ് കൊച്ചി കഠാരിബാഗിലെ (ഇതുവായിക്കുന്ന ഇതര ജില്ലക്കാര്‍ കഠാരി ബാഗിലാക്കി കൊണ്ടുവന്നുവെന്ന് തെറ്റിദ്ധരിക്കരുത്, അത് കൊച്ചിയിലെ സ്ഥലപേരാണ്) കേന്ദ്രീയ വിദ്യാലയത്തിലെത്തിയത്.  പതിവ് ആശങ്കകളും അങ്കലാപ്പുമൊക്കെ ക്യാമറയില്‍ പകര്‍ത്തി ഉച്ചക്ക് കൃത്യം 1.30ന് ക്ലോക്കിനെ സാക്ഷിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് പൂട്ടുന്ന ദൃശ്യവും എടുത്തു. ഇനി പുറത്തുനിന്നും ആരെയും സ്കൂള്‍ ക്യാംപസില്‍ പ്രവേശിപ്പിക്കില്ല. തൊട്ടുപിന്നാലെയിതാ വെപ്രാളപ്പെട്ട് രണ്ടുപേര്‍ കൂടി പരീക്ഷയെഴുതാനെത്തുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് അവര്‍ ഗേറ്റുതുറക്കാന്‍ അപേക്ഷിച്ചു നോക്കി. ഞങ്ങളല്ല മുകളില്‍ നിന്നുള്ള നിര്‍ദേശമാണ് എന്നുപറഞ്ഞ് അവര്‍ കയ്യൊഴിഞ്ഞു.  കഴിഞ്ഞ തവണ ഇതേ സ്ഥലത്ത് താമസിച്ചെത്തിയവരെ രക്ഷാകര്‍ത്താക്കള്‍ സംഘടിച്ച് ഗേറ്റു ചാടിച്ച് അകത്തു കടത്തിയ ചരിത്രമുണ്ട്. അതിനാല്‍ത്തന്നെ രക്ഷാകര്‍ത്താക്കളെയെല്ലാം നേരത്തെ തന്നെ സ്ഥലത്തുനിന്നും പറഞ്ഞുവിടാന്‍ ഇത്തവണ അവര്‍ ശ്രമിച്ചിരുന്നു. ഇത്തവണ താമസിച്ചുവന്നവര്‍ തിരികെ പോയാലേ എനിക്ക് ഗേറ്റിനപ്പുറം കടക്കാനാകൂ. ഫലത്തില്‍ ചിത്രമെടുക്കാന്‍ വന്ന ഞാന്‍ ഈ ഗേറ്റിനിപ്പുറം കുടുങ്ങി. വൈറ്റിലയിലെ ഗതാഗതക്കുരിക്കില്‍ പെട്ട് താമസിച്ചതാണ് കാരണമെന്ന് അവരോട് ചോദിച്ചു മനസിലാക്കി. ഇനി നിന്നിട്ടു കാര്യമില്ലെന്നും താമസിച്ചുവരുന്നവര്‍ക്കായി ഗേറ്റ് തുറക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു നോക്കി. ലക്ഷ്യം ഇവരെ തിരിച്ചയച്ച് എനിക്ക് പുറത്തിറങ്ങണം. ഈ തന്ത്രമൊന്നും വിലപ്പോയില്ല, അവര്‍ പോകുന്ന ലക്ഷണവും കാണുന്നില്ല. എനിക്ക് കവര്‍ ചെയ്യാനുള്ള അടുത്ത പരിപാടിക്ക് പോകേണ്ട സമയവും അടുക്കുന്നു. അപ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അവതരിക്കുന്നത്. പുള്ളിക്കാരന് സ്കൂട്ടറില്‍  അടിയന്തിരമായി പുറത്തേക്ക് പോകേണ്ടതുണ്ട്. ആ സ്കൂട്ടറിന് പുറത്തുകടക്കാന്‍ മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് അല്‍പം തുറന്നു ആ വിടവിലൂടെ ഈ തടിയും കടത്തി ഞാനും നീറ്റായി പുറത്തേക്ക്...  By Josekutty Panackal 06.05.2019
#MyLifeBook #NEET #Examination #PhotoJournalism #NewsPhotography 

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

41 ഇഞ്ച് സ്ഥലം മാത്രം:


അടിയില്ലാത്ത അത്രയും അടിയിലേക്ക് അമ്മയുടെ പിടിവിട്ട് അവന്‍ യാത്രയായി. ആ മൂന്നുവയസുകാരനായി മണ്ണ് അളന്നെടുക്കുമ്പോള്‍ സാക്ഷ്യം വഹിച്ച ക്യാമറക്കു പറയാന്‍  വീണ്ടുമൊരു അനുഭവകഥ. ഇതര സംസ്ഥാനക്കാരുടെ മരണം അത്രയൊന്നും നമ്മള്‍ പൊതുവെ ഗൗനിക്കാറില്ല. നാടോടികളായോ തൊഴിലാളികളായോ നമ്മുടെ നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ മഴയത്തും വെയിലത്തും പൊടിയിലും ചെളിയിലുമെല്ലാം ഇറങ്ങി നടക്കുമ്പോള്‍ നമ്മുടെ ചിലയാളുകളെങ്കിലും പറയും  അവര്‍ക്ക് എന്ത് ആരോഗ്യമാണ് നമ്മുടെ കുട്ടികളെങ്ങാനുമായിരുന്നെങ്കില്‍ എന്തെല്ലാം അസുഖം പിടിപെട്ടേനെയെന്ന്. എന്നാല്‍ ഊരും പേരും ഇല്ലാത്തതിനാലും അവരുടെ മരണമൊക്കെ പല കണക്കിലും പെടാത്തതിനാലുമാണ് അക്കാര്യമൊന്നും നമ്മള്‍ അറിയാത്തത്. ഇതും അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നു. കൊച്ചി ഏലൂരിലെ പരുക്കേറ്റ ആ മൂന്നുവയസുകാരനെ  ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണ് കുട്ടിയെ മര്‍ദിച്ചതെന്നുള്ള കാര്യത്തിലേക്കും, തുടര്‍ന്ന് ബംഗാളി അച്ഛനെയും ജാര്‍ഖണ്ഡ് അമ്മയെയും ചോദ്യം ചെയ്യുന്നതിലേക്കും വഴിയൊരുക്കിയത്. തൊടുപുഴയില്‍ അടുത്തിടെ ഇത്തരത്തില്‍ മരിച്ച കുട്ടിയെപ്പോലെ അധികം ദിവസമൊന്നും ഇവന് കിടക്കേണ്ടിവന്നില്ല. ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു വെള്ളിയാഴ്ച മരിച്ചു. മാതാപിതാക്കള്‍ പൊലീസ് പിടിയിലായതിനാല്‍ സംസ്കാരമൊക്കെ എങ്ങിനെ നടത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കളമശേരി പാലയ്ക്കാമുകള്‍  മുഹിയുദ്ദീന്‍ ജുമാ മസ്ജിദിലെ ഒട്ടേറെ ആളുകള്‍ ഇതിനായി സഹായിച്ചു. അതിലൊരാളാണ് കുട്ടിയുടെ അളവെടുക്കാനായി മോര്‍ച്ചറിയിലെത്തിയത്. 41 ഇഞ്ച് എന്നാല്‍ എത്ര അടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കുട്ടിയുടെ നീളം 41 ഇഞ്ച്. അതു കുഴിവെട്ടുകാരനെ അറിയിക്കണം. ഗൂഗിളില്‍ പരതി മൂന്നടിയോടടുത്ത് മാത്രമേ ആ കുട്ടിയ്ക്കു കിടക്കാന്‍ നീളം ആവശ്യമുള്ളുവെന്ന് അറിയിച്ചു. ആ ചോദ്യത്തില്‍നിന്നു പിറന്നതാണ് ഈ ചിത്രം. അതെ ചിത്രത്തിലേതുപോലെ തന്നെ അവന്‍ പോയി... അളവുകളില്ലാത്ത ലോകത്തിലേക്ക്... Josekutty Panackal / Manorama 
#BehindThePhoto #BehindThePicture #MyLifeBook #3yearOldBoyDeath #Measurement #Grave

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

"കില്ലര്‍ " ഫോര്‍ രാഹുല്‍ഗാന്ധി


ഇന്ന് വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിർദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍  15 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പത്രികാസമര്‍പ്പണ വേളയിൽ ചിത്രമെടുക്കാനെത്തിയ എനിക്കു നേരിട്ട അനുഭവം പങ്കുവയ്ക്കട്ടെ. ഉത്തര്‍പ്രദേശിലെ  അമേഠി മണ്ഡലത്തില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുശേഷം റോഡ് ഷോയോടെയാണ് രാഹുല്‍ മടങ്ങിയത്.  സഹോദരി പ്രിയങ്കക്കൊപ്പം വാഹനത്തിനു മുകളില്‍ കയറിയിരുന്ന് കൈവീശിയും കൈനീട്ടുന്നവരുടെ കയ്യില്‍ തഴുകിയും അവര്‍ കടന്നുവരുന്നു.  റോഡില്‍ ജനക്കൂട്ടത്തിനിടയിൽ നിന്നു  ചിത്രമെടുത്തെങ്കിലും തിരക്കില്‍പെട്ട് മര്യാദക്കുള്ള ഫോട്ടോയൊന്നും കിട്ടുന്നില്ല. അതിനാൽ
ഇരുമ്പുകമ്പികള്‍ കുന്തംപോലെ സ്ഥാപിച്ചിട്ടുള്ള ഒരു മതിലിനു മുകളില്‍ കയറി ചിത്രമെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ എന്തോ മരുന്നുകുപ്പി എടുക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ തുടയ്ക്കുകയും ഒരു ചെറിയ ബാന്‍ഡ്എയിഡ് ഒട്ടിക്കാന്‍ ശ്രമിക്കുന്നതും കാണുന്നത്. കുറച്ചുകൂടി ക്യാമറ സൂം ചെയ്തു നോക്കിയപ്പോള്‍ രാഹുലിന്റെ വിരലില്‍ നിന്നും ചെറിയ രീതിയില്‍ രക്തം ഒലിക്കുന്നു.  ജനക്കൂട്ടത്തില്‍ ആരോ മാന്തുകയോ, ബ്ലേഡ് ഉപയോഗിക്കുകയോ ചെയ്തതാണെന്ന് എസ്പിജിക്കാരുടെ മുഖഭാവത്തിൽ  നിന്നും വ്യക്തം. ഇത് കൂടുതല്‍ അടുത്തു നിന്നു പകര്‍ത്താന്‍ ഈ മതിലില്‍ നിന്നും താഴേക്ക് ഒറ്റ ചാട്ടം വച്ചുകൊടുത്തു. പക്ഷേ മതിലിനു താഴെയെത്തേണ്ട സമയമായിട്ടും എന്റെ കാല്‍ നിലത്ത് തൊടുന്നേയില്ല. അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിക്കിടക്കുകയാണ്. ചാട്ടത്തിനിടയില്‍  ജീന്‍സിനും ബെല്‍റ്റിനുമിടയിലൂടെ മതിലില്‍ കുന്തം പോലെ സ്ഥാപിച്ചിരിക്കുന്ന  ഇരുമ്പ് കമ്പി തുളച്ചു കയറിയിരിക്കുന്നു. ‘കില്ലര്‍’  എന്ന കമ്പനിയുടെ ജീന്‍സാണെന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. കലണ്ടര്‍ ഭിത്തിയിലടിച്ചു തൂക്കിയതുപോലെ മുകളിലേക്കുമില്ല താഴേക്കുമില്ല എന്ന രീതിയില്‍ കയ്യില്‍ ക്യാമറയും പുറത്ത് ബാഗുമായി ഞാന്‍ മതിലില്‍ തൂങ്ങിക്കിടക്കുകയാണ്. ആളുകളുടെയെല്ലാം ശ്രദ്ധ രാഹുലിലും പ്രിയങ്കയിലുമാണുതാനും.  ഹലോ... ഹലോ... എന്ന വിളിയില്‍ ഒരാള്‍ സഹായിക്കാനെത്തി. ക്യാമറയും ബാഗും അദ്ദേഹം പൊക്കിയെടുത്തു. ബെല്‍റ്റ് ഹുക്ക് അഴിച്ചുവിട്ടതോടെ നേരെ മുകളിലേക്ക് കയറാമെന്നായി. അങ്ങനെ കീറിയ കില്ലർ ജീന്‍സിനെ  സുല്‍ത്താന്‍പുരില്‍ത്തന്നെ ഉപേക്ഷിച്ചാണ് മടങ്ങിയത്.
By Josekutty Panackal 04.04.2019 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...