2013, ഡിസംബർ 28, ശനിയാഴ്‌ച

മാരത്തണ്‍ പരിശീലനം: ഡിസംബര്‍ 28, 2013

പനി പിടിക്കുമോ...? 
വൈകീട്ട് സ്റ്റേഡിയത്തിലെത്തി ഒാടാനുള്ള നമ്പര്‍ നേടി. ഇന്ന് നേരത്തെ കിടന്നുറങ്ങണമെന്ന് വിചാരിച്ചെങ്കിലും തിരക്കുമൂലം ഉറങ്ങാനായത് രാത്രി 11.30ന്. കുറച്ച് ഭക്ഷണം ഉച്ചക്ക് കൂടുതല്‍ കഴിച്ചു. മൂത്തകുട്ടിക്ക് പനിപിടിച്ചതിനാല്‍ കൂടെ കിടക്കാന്‍ ഭയം തോന്നി നാളെ ചെറിയൊരു ജലദോഷം തോന്നിയാല്‍ മതി ഇത്രനാളത്തെ പരിശീലനമെല്ലാം പാഴാകാന്‍... പക്ഷേ കൊതുകുവലയുള്ളത് ഈ ബെഡ്റൂമില്‍ മാത്രമേയുള്ളു. കൊതുകുശല്യമാണെങ്കില്‍ കൂടിയിട്ടുമുണ്ട്. കൊതുകുവലക്കുള്ളില്‍ പനിക്കാരിക്കൊപ്പം കിടക്കണോ പുറത്തെ റൂമില്‍ കൊതുകുകടിയേല്‍ക്കണോ എന്നുള്ള ചിന്ത അലട്ടി. പനിയെങ്കില്‍ പനി... പാരസെറ്റമോള്‍ ഗുളിക ഒരെണ്ണം വിഴുങ്ങി, ആവി പിടിച്ച്, ഉപ്പുവെള്ളത്തില്‍ കുളിച്ച് കുട്ടിക്കൊപ്പം തന്നെ കിടന്നു. രാവിലെ 4.30ന് എഴുന്നേല്‍ക്കാനുള്ളതാണ്... റിയല്‍ മാരത്തണിനായി... 

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിമൂന്നാം ദിനം: ഡിസംബര്‍ 27, 2013

കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റും... 
മാരത്തണ്‍ ഹാങ്ഒാവറില്‍ പതിവുപോലെ അഞ്ചേകാലിന് ഉറക്കം തെളിഞ്ഞെങ്കിലും ഭാര്യവീട്ടില്‍ നിന്നും ഒാടാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലല്ലോ. പുതുമക്കായി ഇന്ന് വൈകീട്ട് കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിന് ചുറ്റുമുള്ള ടാര്‍ റോഡിലൂടെ 22 കിലോമീറ്റര്‍ ഒാടുകയാണ് ലക്ഷ്യം. ബൈക്ക് ചുറ്റും ഒാടിച്ചുനോക്കി അളന്നപ്പോള്‍ 850 മീറ്ററാണ് ചുറ്റളവ് കാണുന്നത്. 21 കിലോമീറ്റര്‍ കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ തികച്ചതാണ്. 22 കിലോമീറ്റര്‍ ഒാടണമെങ്കില്‍ 26 റൌണ്ട് തികയ്ക്കണം. ചാലക്കുടിയില്‍ നിന്നും തിരിച്ചെത്തി വൈകീട്ട് 7.30ന് സ്റ്റേഡിയത്തിലെത്തി. 8.30 ആയപ്പോഴേക്കും ആകെ തികയ്ക്കാനായത് 10 റൌണ്ട് മാത്രം. തളര്‍ച്ച കൂടിവരുന്നു. റോഡിലൂടെ ഒാടിയതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിച്ചു ഈ വലംവയ്ക്കലിന്. രാത്രി പത്തുമണിയോടെ 25 റൌണ്ട് തികച്ചപ്പോള്‍ എനിക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തുകൂടി നടക്കുന്നവര്‍ക്കും ആശ്വാസമായി. ഇരുപത്തിയാറാം റൌണ്ട് നടന്നുതീര്‍ത്തു. ഇതോടെ പരിശീലനത്തിന് പരിസമാപതി. നാളെ വിശ്രമം, മറ്റന്നാള്‍ മാരത്തണ്‍.... 

2013, ഡിസംബർ 26, വ്യാഴാഴ്‌ച

മാരത്തണ്‍ പരിശീലനം:പന്ത്രണ്ടാം ദിനം: ഡിസംബര്‍ 26, 2013

പൈപ്പിന്‍ പുറത്തുകൂടിയൊരു മാരത്തണ്‍... 
മാരത്തണിന് ഇനി വെറും മൂന്ന് ദിനങ്ങള്‍. പരിശീലനത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ 5.15 ന് എഴുന്നേറ്റ് 5.30ന് ഒാട്ടം തുടങ്ങുകയായി. 7.30ന് തിരിച്ചെത്തുകയാണ് ലക്ഷ്യം. രണ്ടുമണിക്കൂര്‍ സമയം നിറുത്താതെ ഒാടുക എന്നത് എനിക്ക് അത്ഭുതമായിത്തോന്നി. പതിനെട്ട് കിലോമീറ്റര്‍ കഴിയുമ്പോള്‍ നടക്കണമെന്ന ചിന്ത കലശലായി ഉണ്ടാകുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ മനസിനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഇന്ന് ഗാന്ധിനഗര്‍ കടന്ന് സൌത്ത് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നു. ജലവിതരണത്തിനുള്ള വലിയ പൈപ്പ് കുഴിച്ചിടുകയാണെത്രെ. പക്ഷേ എനിക്ക് റൂട്ട് മാറ്റാനാവില്ല. കാരണം ബൈക്കില്‍ അളന്ന് തിട്ടപ്പെടുത്തിയ 21 കിലോമീറ്റര്‍ റൂട്ടാണ് മാറ്റിയാല്‍ കണക്കുകൂട്ടലുകള്‍ ആകെ തകരാറിലാകും. പൈപ്പിനെ ചാടിക്കടക്കാന്‍ ഒാടിത്തളര്‍ന്ന കാലിന്റെ ബലം അനുവദിക്കുന്നില്ല. പൈപ്പിലൂടെ കയറിയോടി അപ്പുറം കടന്നു. പണിക്കാന്‍ ഇവന്‍ എന്ത് ഒാട്ടക്കാരന്‍ എന്നുള്ള ഭാവത്തില്‍ നോക്കിനിന്നു. നാളെ എന്റെ ഒാഫ് ദിനമാണ്. വൈകീട്ട് ചാലക്കുടിയിലേക്ക് പോയി ഭാര്യയെയും മക്കളെയും തിരിച്ചുകൊണ്ടുവരണം. ഒാഫിസിലെ ജോലിക്ക് ശേഷം വൈകീട്ട് എട്ടുമണിയോടെ അവിടേക്ക് തിരിച്ചു. 

2013, ഡിസംബർ 25, ബുധനാഴ്‌ച

മാരത്തണ്‍ പരിശീലനം:പതിനൊന്നാം ദിനം: ഡിസംബര്‍ 25, 2013

നഷ്ടക്രിസ്മസ്... 
ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍പോയാല്‍ തിരിച്ചെത്തുമ്പോള്‍ പുലര്‍ച്ചെയാകും പിന്നെ ഒാടാന്‍ കഴിയില്ല. രാവിലെ പള്ളിയില്‍ കുര്‍ബാനയുള്ള സമയത്താകട്ടെ പരിശീലനം നടത്തുകയും വേണം. സത്യം പറയാമല്ലോ ഈ ക്രിസ്മസ് പള്ളിയില്‍ പോകാതെ കഴിഞ്ഞുപോയി. കുര്‍ബാനയുടെ ഏതാനും ചിലഭാഗങ്ങള്‍ ഒാടുന്നതിനിടെ കടന്നുപോയ അഞ്ച് പള്ളികളുടെ മുന്നില്‍ നിന്നും കാതിലേക്ക് തെറിച്ചുവീണു. ദൈവത്തോട് മാപ്പുപറഞ്ഞു, ഈ ദിനത്തിലും ഇങ്ങനെയൊരു കഠിന യജ്ഞത്തില്‍ ഏര്‍പ്പെട്ടതിന്. തിരികെ വീടെത്താറാകുമ്പോള്‍ ഒാടിവന്ന ഇടവഴിയില്‍ കിടക്കുന്നു പൊട്ടിച്ചിതറിയ എട്ട് ബിയര്‍ കുപ്പികള്‍. ഒാട്ടത്തിന്റെ തുടക്കം ഇരുട്ടിലായിരുന്നതിനാല്‍ ഈ വഴി വന്നിരുന്നെങ്കില്‍ എല്ലാം കാലില്‍ കയറിയേറെ. ഉണ്ണിയേശു കാത്തു. ഒാഫീസ് ഇന്ന് അവധിയാണ്. പരിശീലനത്തിന് ശേഷം ചാലക്കുടിയിലെ ഭാര്യവീട്ടിലേക്ക് പോയി. അവിടെ പകല്‍ ചിലവഴിച്ച ശേഷം വൈകീട്ട് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നാളെയും പരിശീലനം തുടരണമല്ലോ.. 

2013, ഡിസംബർ 24, ചൊവ്വാഴ്ച

മാരത്തണ്‍ പരിശീലനം:പത്താം ദിനം: ഡിസംബര്‍ 24, 2013

ഇരുപത്തൊന്ന് തികച്ച ദിനം... 
ഇന്ന് ക്രിസ്മസ് തലേന്നാണ്. ഭാര്യയും കുട്ടികളും രണ്ടുദിനം മുന്‍പേ അവരുടെ വീട്ടിലേക്ക് പോയിരുന്നു. അതോടെ പ്രഭാതഭക്ഷണം കശുവണ്ടിയിലേക്കും, മുട്ടയും പഴവും പുഴുങ്ങിയതിലേക്കും മാറ്റി. ഇന്ന് വൈകീട്ടെങ്കിലും ഭാര്യവീട്ടില്‍ ക്രിസ്മസ് കൂടാന്‍ എത്തണമെന്ന് അവര്‍ അറിയിച്ചിരുന്നു. പക്ഷേ പോയാല്‍ വീണ്ടുമൊരു ദിവസംകൂടി പരിശീലനം മുടങ്ങും. ക്രിസ്മസ് മാരത്തണിനായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് 21 കിലോമീറ്റര്‍ തികയ്ക്കണം. ഒാഫീസില്‍ രാവിലെ എത്തി അത് പറയണം ആ ആവേശത്തില്‍ 21 കിലോമീറ്റര്‍ തികച്ചു. സന്തോഷം അണപൊട്ടി... തിരിച്ചെത്തി ഫ്ളാറ്റില്‍ ഫ്ളാറ്റായി ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിച്ചശേഷം ഒാഫീസിലേക്ക് തിരിച്ചു. 

ക്രിസ്മസ് മംഗളങ്ങള്‍

പ്രിയരേ, ക്രിസ്മസ് മംഗളങ്ങള്‍. കുറച്ചുദിവസം മുന്‍പ് കൊച്ചി രാജ്യാന്തര മാരത്തണില്‍ ഞാന്‍ ഒാടാന്‍ പോകുന്നുവെന്ന് അറിയിച്ചിരുന്നുവല്ലോ. അതിനായുള്ള കഠിന പരിശീലനം തുടരുകയാണ്. സ്കൂള്‍ കായികമേള വിട്ടതിന് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മാരത്തണിലെ 21 കിലോമീറ്റര്‍ ഒാട്ടത്തില്‍ പങ്കെടുക്കുന്നത്. എട്ടുദിവസത്തെ പരിശീലനം കൊണ്ട് ഇന്ന് 20.5 കിലോമീറ്റര്‍ ദൂരം കടന്നു. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് ശരീരം പറയുന്നു. ഇനി മാരത്തണ്‍ ദിനംവരെ അസുഖമൊന്നും വരാതെ കിട്ടിയാല്‍ ആശ്വാസം. ഇതിനായി ഞാന്‍ എസ്എംഎസ് അഭ്യര്‍ഥിക്കുന്നില്ല. നിങ്ങളുടെ പ്രാര്‍ഥനവേണം വഴിയില്‍ വീണുപോകാതിരിക്കാനും... മാരത്തണ്‍ പൂര്‍ത്തിയാക്കാനും... സ്നേഹത്തോടെ ജോസ്കുട്ടി പനയ്ക്കല്‍.


2013, ഡിസംബർ 23, തിങ്കളാഴ്‌ച

മാരത്തണ്‍ പരിശീലനം: ഒന്‍പതാം ദിനം:ഡിസംബര്‍ 23, 2013

ഒാഫീസ് ഫീഡുകള്‍...
ഇന്ന് 19 കിലോമീറ്റര്‍ തികയ്ക്കണം. പതിവ് റൂട്ട് വിട്ട് ഗാന്ധിനഗറില്‍ നിന്നും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്ത് സമീപത്തുകൂടി പനമ്പിള്ളി നഗറിലേക്ക് കടന്നു. പാസ്പോട്ട് ഒാഫിസിന് സമീപമെത്തി തിരികെ ഗിരിനഗര്‍ ഭവന്‍സ് സ്കൂള്‍ വഴി എളമക്കരയിലേക്ക്. 19 കിലോമീറ്റര്‍ എന്ന ലക്ഷ്യവും കൈപ്പിടിയില്‍. ഇനി വെറും രണ്ട് കിലോമീറ്റര്‍ അത് നാളെ തീര്‍ക്കും. ഒാഫിസില്‍ രാവിലെ മീറ്റിങ്ങിനെത്തുമ്പോള്‍ കാലിന് വേദനയും സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ടും. റിസപ്ഷനിലെ വനിതകള്‍ ചോദിച്ചു ഇതും വച്ച് ഇനി ഒാടാന്‍ പറ്റുമോ? മീറ്റിങ്ങിന് കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ക്ക് സംശയം 21 കിലോമീറ്റര്‍ എന്നത് പറ്റുന്ന പരിപാടിയാണോ? പറയുമ്പോള്‍ 21 തീരുമെങ്കിലും ഒാടിയാല്‍ തീരില്ലല്ലോ. ഇത്രയും ദിവസത്തെ പരിശീലനത്തിന്റെ കഥകള്‍ വിവരിച്ചതോടെ അദ്ദേഹം പറഞ്ഞു ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സാധിക്കും. അപ്പോള്‍ മറ്റൊരാള്‍ക്ക് സംശയം എന്തിനാണ് ഇത്ര വിഷമിച്ച് ഒാടുന്നത്? കമ്പനി നല്‍കുന്ന പതിനായിരം രൂപക്ക് വേണ്ടിയോ? അതോ മിടുക്കനാണെന്ന് തെളിയിക്കാന്‍ വേണ്ടിയോ? ' രണ്ടിനും വേണ്ടി.. സ്റ്റാമിന മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടി. ' ഞാന്‍ മറുപടി നല്‍കി. 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...